2014 ജൂലൈ 24, വ്യാഴാഴ്‌ച

ഒരു യൌവന ദുരന്തകഥ

ഒരു യൌവന ദുരന്തകഥ

ബീഡിവലിയിൽ മന്ത്രദീക്ഷയെടുത്ത് സോള്‍ഗഡികളോടൊപ്പം ഒളിവലികളിൽ രമിച്ചിരുന്ന ഇന്നസന്‍റ് പ്രീഡിഗ്രിക്കാലം. ഗൂഡം പിടിക്കപ്പെട്ടാൽ പിതാശ്രീമാരുടെ മൂന്നാംമുറ ഉറപ്പ്‌. സവിശേഷാവകാശത്തിന്മേല്‍ അടുപ്പിലെ കൊള്ളി വലിച്ചും പുകവലിച്ചിരുന്ന കാരണവന്‍മാരുടെ സമഗ്രാധിപത്യത്തിനെതിരെ മനസ്സില്‍ പുകഞ്ഞ കൊള്ളിയുമായി നടന്ന ക്ഷുഭിത കൌമാരം .



നാട്ടിലെ ക്ഷേത്രത്തിൽ ധനുമാസത്തിലെ പത്താമുദയ വേലയായിരുന്നു. രാത്രി എഴുന്നെള്ളിപ്പിനു മുൻപുള്ള കഥാപ്രസംഗം അമ്പലപ്പറമ്പിൽ പൊടിപൊടിക്കുന്നു.  കഥ ഈഡിപ്പസ്.



" നീ നിന്‍റെ പിതാവിനെ കൊന്ന് പെറ്റമ്മയെ കെട്ടും!."

അപ്പോളോ തേവരുടെ കോമരം ഈഡിപ്പസിനു വെളിച്ചപ്പെടുന്ന കഥാമുഹൂർത്തമെത്തിയപ്പോൾ ഞാനും സുഹൃത്ത് അശോകനും എണീറ്റു മൂടു തട്ടി. കാര്യം മറ്റൊന്നുമല്ല; പരഭീതിയില്ലാതെ ഒന്നു വലിക്കണം. കുളക്കരയിൽ വെച്ചാവാം. ആരും കാണില്ല. എവിടെനിന്നോ സംഘടിപ്പിച്ച രണ്ട് കാജാ ബീഡി അശോകന്‍റെ കയ്യിലിരുന്നു കിരുങ്ങുന്നുണ്ട്!.

കിഴക്കേ നടയിലുള്ള കുളക്കരയിലെത്തി ബീഡി ചുണ്ടത്ത് വെച്ചപ്പോഴാണ് ഓർത്തത്‌. തീപ്പെട്ടിയില്ല. നടയിലെ ദീപസ്തംഭവും ചുറ്റുവിളക്കുകളും കെട്ടിരിക്കുന്നു. ഇനിഎന്തു ചെയ്യും?. അമ്പലപ്പറമ്പിലേക്കു തന്നെ തിരിച്ചു പിടിച്ചു . ആൽത്തറയിൽ കെട്ടിയ സ്റ്റേജ് കൊട്ടും പാട്ടും കയ്യും കലാശവുമായി കഥാപ്രാസംഗികന്‍ അടിച്ചു തകർക്കുന്നു.

സദസ്സിന് ഏറ്റവും പുറകിൽ നിന്നുകൊണ്ട് ഞങ്ങൾ പരിസരനിരീക്ഷണം നടത്തി. ആരെങ്കിലും വലിക്കുന്നുണ്ടോ?. വേദിക്കഭിമുഖമായി ഞങ്ങൾക്കു പുറം തിരിഞ്ഞിരുന്നു കഥ കേൾക്കുന്ന ബഹുവിധം തലകളിൽനിന്നും ഒരു ചുറ്റു പുകയെങ്കിലും വാനിലേക്കുയരുന്നുണ്ടോ. ഇല്ല. നാട്ടുകാരെല്ലാം നന്നായിപ്പോയതില്‍ വിസ്മയിച്ചു നിൽക്കുമ്പോൾ മുന്നിലതാ കാണുന്നു.......!
ധനുമാസക്കുളിരിനു പ്രതിരോധം ചമച്ച് തലയും ഉടലും കരിമ്പടം മൂടി ഇരുട്ടില്‍ സദസ്സിനു നടുവിൽ ഒറ്റ തിരിഞ്ഞിരിക്കുന്ന ഒരു രൂപം. പെട്ടെന്ന് അതൊന്നിളകി!. അരയിലെന്തോ തപ്പുകയല്ലേ?. അതെ!. അതാ ഒരു മിന്നല്‍!. കരിമ്പടത്തലക്കു ചുറ്റും പ്രഭാവലയം!. വളഞ്ഞും പിരിഞ്ഞും കുമിഞ്ഞും തലയ്ക്കു മുകളിലേക്കുയർന്ന് മഞ്ഞിൽ വിലയിക്കുന്ന പുകച്ചുരുളുകള്‍!.


"അടി ശക്കെ!!. ബാലന്ദ്രാ, കണ്ടൂടപ്പ!. ഞാന്‍ ദേ ഇപ്പ വരാം!."



ശ്രോതാക്കൾക്കിടയിലൂടെ തപ്പിത്തടഞ്ഞു നടന്ന് കമ്പിളിപ്പുതപ്പിനു പിന്നിൽ എത്തിയപ്പോൾ അശോകൻ അടക്കിപ്പിടിച്ച  സ്വരത്തിൽ ചോദിച്ചു:

"അതേയ്, ആ തീയൊന്നു തര്വോ?."

കഥയിൽ മുഴുകിയിരുന്ന രൂപം വേദിയിൽനിന്നും കണ്ണെടുക്കാതെ പുകയുന്ന ബീഡി പിന്നിലേക്ക്‌ നീട്ടി. നല്ല കടുപ്പൻ മണം!. ആപ്പിൾ ഫോട്ടോയുടെ കനലിൽ മുത്തമിടീച്ച് കാജയിൽ തീ കോരിയ ശേഷം കുറ്റി നന്ദിപൂര്‍വം തിരിച്ചു കൊടുക്കുമ്പോൾ അശോകൻ ഒരു ചോളാക്യം ചോദിച്ചു:

"കഥ എവടെ വര്യായി?."

പാതിയണഞ്ഞു തിരിച്ചു കിട്ടിയ ബീഡി ആഞ്ഞു വലിച്ചു ജ്വലിപ്പിച്ചുകൊണ്ട് രൂപം ആവേശത്തോടെ പറഞ്ഞു :

"രാജാവിനെ കൊന്നു!. പക്ഷെ സൊന്തം കയ്യോണ്ട് അച്ഛന്യാ കൊന്നതെന്ന് മോനറിഞ്ഞിട്ടില്ല്യ ട്ടോ !!. "

ഇച്ചിരിത്തീ തന്നു സഹായിച്ച പ്രേക്ഷകന്‍റെ ആകാംക്ഷയും ഗദ്ഗദവും നിറഞ്ഞ സ്വരം തിരിച്ചറിഞ്ഞപ്പോൾ അശോകൻ ഞെട്ടിപ്പോയി!.

"അച്ഛൻ!."

ദൈവമേ!. ബീഡി കൊളുത്താന്‍ തീ നീട്ടിയത് സ്വന്തം മകന്‍റെ കയ്യിലേക്കാണെന്ന് ഈ അച്ഛനും അറിഞ്ഞിട്ടില്ല!.

ബീഡി കയ്യിലിരുന്നു വിറച്ചതും നിലത്തു വീണതും അശോകന്‍ അറിഞ്ഞില്ല. തിരിച്ചു നടക്കുമ്പോള്‍ ദുരന്തനായകന് കാലിടറി. പിന്നില്‍ കാഥികന്‍ വിലപിച്ചു:

"ഹാ മനുഷ്യന്‍!. വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങള്‍!."

2014 ജൂലൈ 22, ചൊവ്വാഴ്ച

കസ്റ്റമര്‍ റിലേഷൻ

കസ്റ്റമര്‍ റിലേഷൻ 


സന്ധ്യക്ക്‌ കടയില്‍ പതിവില്‍ കവിഞ്ഞ തിരക്ക നുഭവപ്പെട്ടപ്പോള്‍ പലചരക്ക് കടക്കാരന്‍ തോമുട്ടിക്ക്  ടെന്‍ഷനായി. എടുത്തുകൊടുപ്പുകാരൻ ചെക്കന്‍ അമ്മക്കു  സുഖമില്ലെന്നു  പറഞ്ഞു  നാലു മണിക്ക്പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കല്ലുവെട്ടുകാരും,   പാടത്ത്    പുല്ലുവലിക്കുന്ന പെണ്ണുങ്ങളും, കുമ്മായപ്പണിക്കാരും അടുത്തുള്ള ഷാപ്പില്‍നിന്നു ലേശം മിനുങ്ങിയവരുമൊക്കെയായി പീടികക്കു മുന്നില്‍ പുരുഷാരമാണ്!

"തോമുട്ട്യേട്ടാ ഒരു അരക്കാല് മല്ലി. "


"ഇപ്പ തരാം ജാനക്യേ."


"എനിക്കൊരു റാത്തല്  ശര്‍ക്കര."


"തരാം... തരാം."


"തോമുട്ട്യേ വേഗം  രണ്ടെടങ്ങഴി അരീട്ത്തേ."


"അയ്‌, നിക്ക് വാസ്വേട്ടാ ഇപ്പ തരാന്നേയ്!."


"തോമ്വേട്ടാ ഇന്‍റെ വെളിച്ചെണ്ണ."


"തെരക്കൂട്ടാണ്ട് നിക്ക്ര ചെക്കാ! കയ്യോഴ്യേട്ടെ!"


"എത്ര നേരായി ഞാന്‍ നിക്ക്ണു തോമുട്ട്യാപ്ലേ , വീട്ടില്   കുട്ട്യോള് തന്ന്യേള്ളു!."


"നിങ്ങള് കാണ്‍ണില്ല്യേ ന്‍റെ പാറൂട്ട്യേമ്മേ!. ഇക്ക്  പത്ത്  കയ്യൊന്നൂല്ല്യ!."


"പുവ്വാന്‍ ധിര്‍തീണ്ട്.  കളിക്കാന്‍ നിക്കാണ്ട് ഒരു കിലോ തേങ്ങാപ്പിണ്ണാക്ക് എടുത്തട തോമുട്ട്യേ."


"കളിക്കാന്‍ നിക്കണത് നെന്‍റെ....! "


അതായിരുന്നു ബോയിലിംഗ് പോയിന്‍റ്.......!


പൊതിഞ്ഞുകൊണ്ടിരുന്ന ഉണക്കമുളക് നിലത്തെറിഞ്ഞുകൊണ്ട് തോമുട്ടി അലറി!


'പണ്ടാറടങ്ങീട്ട് നിങ്ങക്കൊക്കെ സാമാനം വാങ്ങാന്‍ യ്യ്‌ ചന്തേല് എന്‍റെ പീട്യ മാത്രേ കണ്ട്ള്ളോ!?





അബ്ഡക്ഷൻ



അബ്ഡക്ഷൻ  



നാട്ടിൻപുറം - ശങ്കരേട്ടന്‍റെ  ചായക്ലബ് - അതിരാവിലെ നേരത്തെ പഞ്ചായത്ത്-പൈലോതാപ്ല അദ്ധ്യക്ഷന്‍.

മൊത്തികൊണ്ടിരുന്ന ചായ ഗ്ലാസ്  ഡസ്കിൽ പതുക്കവെച്ച് പള്ളയിൽ വന്നിരുന്നു ചോരയൂറ്റുന്ന  കൊതുകിനെ അതീവശ്രദ്ധയോടെ പൊത്തിയടിച്ചു തേമ്പികൊണ്ട് പൈലോതാപ്ല തുടർന്നു:

"ഹേയ്!  ശ്ശെന്താ കൊതു!.  കടിക്കുമ്പോ  മൊട്ടുസൂചി പഴുപ്പിച്ച് കേറ്റണ പോലേണ്ടു്!."


"പേപ്പട്ടി     കടിച്ചാ     എട്ക്കണ      ഇഞ്ചക്ഷന്     ഇത്ര വേദനേല്ല്യ!."


അനുഭവസമ്പന്നനായ ബാര്‍ബര്‍ വാസു നാലു  മുഴം കൂട്ടി പൈലോതാപ്ലയെ പിന്തുണച്ചു.



"പാടത്ത്  മരുന്നടി തൊടങ്ങീല്ല്യേ. അപ്പൊ സകലതും കൂടി കരേല് കേറിതാ. ശങ്കരാ, മതിരം കൊറച്ചൊരു സിംഗിള്. "

ചായക്ക്    ഓർഡർ     കൊടുത്ത്     കുമാരൻ     നായർ ദേശാഭിമാനി  എടുത്തു നിവര്‍ത്തി .

ഉള്ളംകയ്യിൽ    പരന്ന ചോര  ചായക്കടയുടെ കരി പൊറ്റ പിടിച്ച ചുമരിൽ തേച്ചുകൊണ്ട് പൈലോതാപ്ല പറഞ്ഞു. 

"ഇത് കണ്ട്വോ  എടങ്ങഴി  ചോരേണ്ട് ! " 

"പിന്നെ ചോരേണ്ടാവാണ്ടിരിക്ക്യോ; ദാ ഇത്രശ്ശേല്ല്യേ  ഓരോന്ന്!. " 



തള്ളവിരൽ കടയ്ക്കു കുത്തിയ ചൂണ്ടു വിരൽ നിവർത്തി ശേഖരൻ നായർ മാതൃക കാണിച്ചു .

"എന്താന്ന് ,  എന്താന്ന്?"


ഇടയ്ക്കു വന്നു  കയറിയ  ശങ്കുവേഴ്ശൻ എല്ലാവരോടുമായി ചോദിച്ചു.


"അല്ല; രാത്രീലെ  കൊതൂന്‍റെ  കാര്യം പറയ്വാര്‍ന്നു ശങ്ക്വോ." പൈലോതാപ്ല പറഞ്ഞു .

"ഔ ഔ ഒന്നും പറേണ്ട ! ഇന്നലെ രാത്രീല്  കണ്ണിന്‍റെ പോള  കൂട്ടീട്ടില്ല്യ." 


നെറ്റിയിൽ അടിച്ചുകൊണ്ട് ഏഴ്ശൻ ശരി വെച്ചു.



രസികഭാഷിയായ  ശങ്കുവേഴ്ശൻ വന്നതിന്‍റെ ആവേശത്തിൽ വായിക്കാൻ തുടങ്ങിയിരുന്ന പേപ്പർ   മടക്കി വെച്ചുകൊണ്ട് കുമാരൻ  നായർ പറഞ്ഞു:


"കൊതൂന്‍റെ  മൂളലും  കടീം കൊതൂനെ അടീം കുട്ട്യോൾടെ നെലോളീം  ഒക്കക്കൂടി  നല്ല മേളാർന്നു ഇന്നലെ മ്മടോടെ!."


"കുട്ട്യോൾടെ കാര്യാ?  അസ്സലായി!  കേക്കണോ നിങ്ങക്ക്.....?"

മടിയിലിരുന്ന ബീടിക്കെട്ടിൽനിന്ന്  ഒന്നെടുത്തു കൊളുത്താൻ സുല്ലെടുത്തുകൊണ്ട്  ഏഴ്ശൻ തുടർന്നു: 

   
"വെളുപ്പിനെണീറ്റത് വീട്ട്കാരടെ കൂട്ടനെലോളി കേട്ട്ട്ടാ.  രാത്രി തള്ളേടെ കൂടെ കെടന്നേർന്നതാ ന്‍റെ ഒക്കേലും എളേ ചെക്കൻ. വെളിച്ചായി  നോക്കീപ്പോ മൊതലിനെ പായേല് കാണാല്ല്യ!."

"അയ്‌, ദെവടെ പോയ്‌ ചെക്കന്‍!?." ബാർബർ വാസു.



"അന്വേഷിച്ചു  പിടിച്ചു വന്നപ്പണ്ട്രാ   ചെക്കൻ പടിഞ്ഞാറെ വളപ്പില്   പ്ലാവിന്‍റെ  ചോട്ടില് കെടന്ന് കൂർക്കം വലിക്കുണൂ !."

"എന്റീശോയേ....ദെന്തേ  യ്  ക്ടാവ്  ചീതേ!?."

പൈലോതാപ്ലക്കൊപ്പം മറ്റുള്ളവരും  സ്തബ്ധരായി!.



"ക്ടാവൊന്നും ചീതതല്ല  ന്‍റെ പൈലോതാപ്ലേ!. കൊത്വോളൊക്കെ  കൂടി  കടിച്ചു തൂക്കി പടിഞ്ഞാറെ വളപ്പില്  കൊണ്ടോയീട്ടതാ ചെക്കനെ!.  കുമാരാ കടുപ്പത്തിലൊരു കട്ടൻ ഇട്ക്ക്; ഒറക്കക്ഷീണണ്ട് !."


********





2014 ഏപ്രിൽ 27, ഞായറാഴ്‌ച

ദി ഗ്രേറ്റ് എസ്കേപ്

ദി ഗ്രേറ്റ് എസ്കേപ്



മുണ്ടകൻപാടത്തെ പുത്തന്‍വെട്ടുവഴിയിലൂടെ പതിവുള്ള പ്രഭാതസവാരിയില്‍ വെച്ചടി വെച്ചടി മുന്നേറുകയായിരുന്നു ഞാൻ . ഭൂമിക്കച്ചവടക്കാർ മൊത്തം വാങ്ങിക്കൂട്ടി തരിശിട്ട പാടത്ത് ഇരകള്‍ക്കു വേണ്ടി സ്കാനിങ്ങ് നടത്തുന്ന ഒരു കൂട്ടം കൊക്കുകളെ കണ്ടപ്പോൾ  ഞാൻ ചോദിച്ചു  :

"ആകാശത്തിലെ പറവകളേ! വിതയും കൊയ്ത്തുമില്ലാത്ത  ഈ വേനൽമണ്ണിൽ തലയുയർത്താത്ത  കൃമികീടങ്ങളെ പരതി നിങ്ങളെന്തിനു വൃഥാവ്യായാമം നടത്തുന്നു? ദാ നോക്കൂ, കുറച്ചപ്പുറം കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടത്ത്  ഇടയന്മാർ പണമിറക്കി വെള്ളം കയറ്റിയ കണ്ടങ്ങളിൽ താറാക്കൂട്ടങ്ങൾ തിന്നു പുളച്ചു നടക്കുന്നുണ്ട്. പറന്നു പോയ്ക്കൂടെ നിങ്ങൾക്കങ്ങോട്ട്‌? കാലണ കണ്ടത്തിലിറക്കാതെ ഉഴുതു മറിച്ച് മുക്തകണ്ഠം വിഴുങ്ങാലോ ?"

വഴിപോക്കൻ പറയുന്നതിലെ ഭക്ഷ്യസുരക്ഷാസാദ്ധ്യത തിരിച്ചറിഞ്ഞിട്ടാകാം വിഷയം പഠിക്കുവാന്‍ യോഗം  കൂടിയ  കൊക്കുകളെ  ഉത്സുകനായി നോക്കി   നിൽക്കുമ്പോഴാണ് അതുണ്ടായത്‌!. 

എതിർ  ദിശയിൽനിന്നാണ്  അവർ വന്നത്. കറുപ്പും വെളുപ്പും തവിട്ടും നിറത്തിൽ പാണ്ഡന്മാരും കുണ്ടന്മാരും ചാവാളികളുമായി അവര്‍ ഒരു ഡസനോളം  പേരുണ്ടായിരുന്നു.

ലക്‌ഷ്യം ഞാൻ തന്നെയായിരുന്നു. ഗൂഡ സങ്കേതത്തിൽ ചെന്നു പെട്ട ആലിബാബയുടെ ചേട്ടനു  നേരെ നാല്പതു കള്ളന്മാരുടെ കുതിരപ്പട്ടാളമെന്നപോലെ കുളമ്പടികളും പൊടി പടലവും ഹുങ്കാരവുമുയർത്തി അവർ  കുതിച്ചു വന്നു. 

ഡ്രാക്കുളയുടെ താവഴിയിൽ പെട്ട തെരുവുപട്ടികൾ പതിയിരിക്കുന്ന കുറ്റിക്കാടുകൾ നിറഞ്ഞ വിജനപ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് നിരായുധനായി നടക്കുന്നതിലെ അപകടത്തെക്കുറിച്ചു കുറച്ചുനാൾ മുൻപ് ആരൊക്കെയോ സൂചിപ്പിച്ചിരുന്നതോർത്തു. ജ്ഞാനികളുടെ ഉപദേശങ്ങളെ  അവഗണിച്ചതിനു പശ്ചാത്തപിക്കാൻ പോലും ഇട നൽകാതെയാണ് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ ഐക്യമുന്നണി തീർത്തവര്‍ കുരച്ചും ഇളിച്ചും തേത്തായി ഒലിപ്പിച്ചും തൊട്ടു മുന്നിലെത്തിയത്!. 


ഒന്നുറക്കെ നിലവിളിച്ചാൽപോലും കേൾക്കാൻ ആൾത്തരിയില്ലാത്ത സ്ഥലം. പള്ളിയിൽ നിത്യകുർബാന കൈക്കൊള്ളാന്‍ പോകാറുള്ള പരിചിതരായ ഇരുചക്രവാഹനക്കാരെ ആരെയും കാണുന്നില്ല.  ഒന്നു മാത്രം മുന്നിൽ തെളിഞ്ഞു കണ്ടു . മരണത്തിന്‍റെ ശ്വാനമുഖം. 'ഒരു മരണത്തിന്   നീ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു' എന്ന വിജ്ഞവാക്യം ഉദ്ധരിച്ചുകൊണ്ട് വായ്പ തിരിച്ചടക്കാത്തവന്‍റെ ഓട്ടോ റിക്ഷ പിടിച്ചെടുക്കാൻ വന്ന ഗുണ്ടകളെപ്പോലെ നായ്ക്കൾ മുന്നിൽ മുണ്ട് വളച്ചു കുത്തി നിന്നു .


ഇനി ഒന്നും ആലോചിക്കാനില്ല .ഒരു കൈ നോക്കുക തന്നെ. ഭാഗ്യം തുണയ്ക്കാത്ത പക്ഷം ഇവറ്റകളുടെ ദംഷ്ട്രകളിൽ ആസകലം  കീറിപ്പറിഞ്ഞ്   ഉടലോടെ സ്വർഗം!

കറുത്തു തടിച്ചു യോഗ്യനായ   ഒരു മഞ്ഞക്കണ്ണനാണ്  ശത്രുപക്ഷത്തുനിന്നും 'ഭൌ'ണ്ട്രം മുഴക്കിയത്. യുദ്ധമര്യാദക്ക്‌ തിരിച്ചൂതാൻ എന്‍റെ കയ്യിൽ  ഓരോലപ്പീപ്പി പോലുമില്ല. കൈകാലുകൾ വീശിയും ഓതിരം മറിഞ്ഞും ആക്രോശിച്ചും പറ്റാവുന്ന വിധത്തിൽ ഒരു രൌദ്രഭീമൻ നമ്പറിറക്കിയാണ് ഞാൻ പ്രതികരിച്ചത്. മനുഷ്യരായിട്ട് ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ലാത്ത വിശേഷപ്പെട്ട ഐറ്റം  കണ്ടിട്ടാവണം അക്രമികൾ  ഒരു ചുവടു പുറകോട്ടു വലിഞ്ഞ് അന്തം വിട്ടു നിന്നു . പക്ഷെ  കിതപ്പകറ്റാനായി ഞാൻ ആദ്യത്തെ ടൈംഔട്ട് എടുത്തപ്പോൾ യുദ്ധമര്യാദ ലംഘിച്ചുകൊണ്ട് അവർ  മുന്നോട്ടു കുതിച്ചു കയറി . ശരി, എങ്കിൽ ഇന്ദ്രനെപ്പോലും കുശുമ്പു കുത്തിക്കുന്ന ഒരു യുദ്ധം നിങ്ങൾക്ക്  ഞാൻ തരുന്നുണ്ട് എന്നാക്രോശിച്ചുകൊണ്ട് ഞാൻ ആയുധത്തിനായി ചുറ്റും തിരഞ്ഞു . 

അഹോ  ഭാഗ്യം! പൊളിച്ച കെട്ടിടത്തിന്‍റെ ഇഷ്ട്ടികക്കഷ്ണങ്ങളും കോണ്ക്രീറ്റ് കട്ടകളും മറ്റുമായി അസ്ത്രശസ്ത്രങ്ങൾ കൂമ്പാരമായി അതാ മുന്നിൽ കിടക്കുന്നു!. മാനത്തുനിന്നും പൊട്ടിവീണ പോലെ! ഇന്നലെ വരെ ഇതിവിടെ ഉണ്ടായിരുന്നില്ല. ആരോ രഹസ്യമായി കഴിഞ്ഞ രാത്രി ടിപ്പറിൽ കൊണ്ടു വന്നു തട്ടിയതാകണം. ആപത്തു കാലത്തു  കല്ലുപത്തൊരുക്കിത്തന്നവരെ മനസാ സ്തുതിച്ചുകൊണ്ട്‌ വഴിയരികിലെ ഹോളോബ്രിക്ക്   മതിലിനെ    പിൻഭാഗം കാക്കാൻ നിയോഗിച്ച്  ഞാൻ വില്ലു  കുലച്ചു. 

ആദ്യത്തെ ഇഷ്ട്ടികക്കട്ട ലക്‌ഷ്യം തെറ്റി ടാർ റോഡിലൂടെ തുള്ളിത്തുള്ളി ചാടിമറിഞ്ഞകന്ന് അനന്തതയിൽ ലയിച്ചു . അടുത്ത കട്ടയ്ക്കായി കുനിഞ്ഞ തക്കത്തിൽ കുരച്ചു ചാടിയ ശുനകപ്പടയെ " ഡേയ് !!" എന്നു   ചൂണ്ടുവിരലിൽ  മരവിപ്പിച്ചു നിർത്തിക്കൊണ്ട് അടുത്ത കോണ്ക്രീറ്റ് കട്ട. അങ്ങിനെ അലറിയും മുരണ്ടും  ഇടതും വലതും കരങ്ങളാൽ വേട്ടേക്കരന് പതിനായിരം തേങ്ങയെറിഞ്ഞു കലിയിറങ്ങിയപ്പോൾ അതാ! മുന്നിൽ ആരവങ്ങളൊടുങ്ങി ശൂന്യമായ ശത്രുവിന്‍റെ കളം !. ചുറ്റിലും നോക്കി... ഇല്ല... ആരുമില്ല! യുദ്ധത്തടവിലേക്ക് പിടിച്ചു വരവ് വെക്കാൻ  മരുന്നിനൊരെണ്ണമില്ല !

"പട്ടികൾ!"

അവജ്ഞയോടെ നീട്ടിത്തുപ്പി കയ്യിലെ പൊടിതട്ടി നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ ഹർഷാരവം! കൊക്കുകളാണ്. വരമ്പിൽ വരിവരിയായി നിന്ന് ചിറകുകൾ വീശി പള്ളക്കടിച്ചുകൊണ്ടാണ് സമാദരണം . 

"വൗ! ടെറിഫിക്ക്!!  സമ്മതിച്ചു തന്നിരിക്കുന്നു മാഷേ. സത്യത്തിൽ ഞങ്ങളായിരുന്നു അവന്മാരുടെ ടാർജറ്റ്!. അളവിലും തൂക്കത്തിലും കൂടുതൽ മികച്ച ഉരുപ്പടി കണ്ടപ്പോൾ ചുള്ളന്മാർ മാറ്റിപ്പിടിച്ചതാണ്. എന്തായാലും ഗഡീസ് ആണുങ്ങളെ കണ്ടു !. മൂന്നെണ്ണത്തിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്; പ്രാരംഭ കണക്കെടുപ്പിൽ. അമ്പേറ്റ കുരുക്കളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്ക് ഉച്ചക്ക് ശേഷമേ ലഭിക്കൂ.  എനിവേ കണ്‍ഗ്രാറ്റ്സ് ! "

"താങ്ക്സ് കൊക്കീസ് ! "

"ഇറ്റ്സ് ആൾ റൈറ്റ്! നാളത്തെ പത്രമാരണക്കോ ളത്തിലേക്കുള്ള റിപ്പോർട്ടൊക്കെ തയ്യാറാക്കി കഴിഞ്ഞതായിരുന്നു." പ്രഭാതസവാരിക്കിടെ തെരുവു നായ്ക്കളുടെ കടിയേറ്റ് അറുപതുകാരൻ മരിച്ചു" എന്ന പഞ്ച് തലവാചകത്തോടെ. പക്ഷെ മാഷ്‌ ക്ലൈയ്മാക്സ് മാറ്റിമറിച്ച സാഹചര്യത്തിൽ അതു  കീറിക്കളഞ്ഞു. മനുഷ്യൻ പട്ടിയെ കടിക്കുന്നത് വാർത്തയാണെന്നൊക്കെ ജേർണലിസം ക്ളാസ്സിൽ  പറയാൻ കൊള്ളാം !."

"LOL ..! കലക്കി ബഡീസ് !"

" ജീവൻ കൂടു വിട്ടു പോകുന്നതിന്‍റെ  പ്രതീകദൃശ്യം ക്യാമറയിൽ പകർത്താനായി കൂട്ടത്തോടെ ചിറകടിച്ചു പറന്നുയരാൻ ഫ്രെയിമിൽ   ഒരുങ്ങി  നിൽക്കുകയായിരുന്നു ഞങ്ങൾ  !  ഇനി ആ ഷോട്ട് അപ്രസക്തം. പിന്നേയ്! സാമൂഹ്യദ്രോഹികളും ചിലപ്പോൾ രക്ഷകരായി മാറാറുണ്ട്‌!. അല്ലെങ്കിൽ ആ ഇഷ്ട്ടികക്കൂൂന രാത്രിക്ക് രാത്രി ഇവിടെ ഉയരണമായിരുന്നോ ?  ശരി മാഷേ! സമയമില്ല. മാഷ് സജസ്റ്റ് ചെയ്തതുപോലെ ഞങ്ങൾ കോൾപ്പാടത്തേക്കു നന്ദിപൂർവ്വം പറക്കുന്നു. അപ്പോ പിന്നെ കാണാം. ബൈ ...ടേക്കെയർ ! "

പറന്നകലുന്ന കൊക്കുകളുടെ ലോങ്ങ്‌ ഷൊട്ടിൽനിന്ന് ടിൽറ്റ് ഡൌണ്‍ ചെയ്തുകൊണ്ട് പതിനായിരമെറിഞ്ഞ് ബാക്കി വന്ന ഇഷ്ട്ടികക്കഷ്ണങ്ങളുടെ ക്ളോസ് ഷോട്ടിൽ കണ്ണുകൾ  ഫ്രീസ് ചെയ്യുമ്പോൾ ലൊക്കേഷൻ ഷെഡ്യൂൾ പൂർത്തിയാവുന്നു. 

"പാക്ക് ഓഫ് !!." 



**************




2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

മുഖാമുഖം

മുഖാമുഖം



ചുമ പെരുമ്പറ കൊട്ടി ആവേശിച്ച ഒരു മീനമാസരാത്രി....

പത്തു മണിക്ക് മലർന്ന കിടക്കയിൽ കൃത്യം രണ്ടു മണിക്ക് എണീറ്റിരുന്ന് നാലാമത്തെ താളവട്ടം അടിമുടി ചുമച്ചു കഴിഞ്ഞപ്പോൾ സമാധാനിച്ചു; ആചാരമനുസരിച്ച് ഇനി വെളുപ്പിന് ആറു മണിക്കാണ് ചുമയ്ക്കേണ്ടത്. അപ്പോള്‍ മൂന്നു മൂന്നര മണിക്കൂർ കണ്ണടക്കാൻ സമയമുണ്ട് .

കഴിഞ്ഞതിന്റെ ക്ഷീണം തീർക്കാനായി കട്ടിലിനരികിലെ ജനൽപ്പടിയിൽ കൈമുട്ടുകൾ കുത്തി പുറത്തേക്കു നോക്കിയിരുന്നപ്പോഴാണ് കണ്ടത്!

പത്തടി അപ്പുറം വീടിന്റെ തെക്കേ മതില്‍ ചാരി സംഭവം നിൽക്കുന്നു!

പത്തു മിനിട്ടോളം വെടിപ്പായി ചുമച്ച വകയിൽ ഞെട്ടാനും പരിഭ്രമിക്കാനുമുള്ള ശേഷി പൂർണമായും ചോർന്നു പോയതുകൊണ്ടാവണം മനസ്സിൽ ധൈര്യം ചാർജെടുത്തിരുന്നു. അറ്റാച്ച്ഡ്‌ കുളിമുറിയിലെ നരച്ച വെന്റിലേറ്റർ ഗ്ളാസ്സിലൂടെ പുറത്തു ചാടിയ നേർത്ത പ്രൊഫൈല്‍ വെളിച്ചത്തില്‍ മതിൽ ചാരി നിന്നവന്റെ ത്രിമാനചിത്രം തെളിഞ്ഞു. ആദ്യായിട്ട് കാണ്വാ. എന്തൊരെടുപ്പ്‌ !

ആറടി ഉയരം. കുളുർക്കെ മെഴുക്കു പുരട്ടി മിനുക്കിയ ആറുകട്ട കരിവീട്ടി മെയ്യ്!. കറുത്ത ബെർമൂഡ. ട്രെൻഡി മുഖം മൂടി. ചമയങ്ങളും ലക്ഷണങ്ങളും കിറുകൃത്യം! .

നെഞ്ചുയരം മാത്രമുള്ള അഞ്ചടി മതിലിനു മുകളിൽ വലതു കൈമുട്ടു കുത്തി ചുരുട്ടിയ മുഷ്ട്ടിയിൽ തല താങ്ങി വിവേകാനന്ദൻ സ്റ്റൈലിൽ നിർമമനും നിരഹങ്കാരിയുമായാണ് പ്രതിഷ്ഠ. മുഖംമൂടിയിലെ ദ്വാരങ്ങൾക്കു പിന്നിലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ !. നോട്ടം ഇങ്ങോട്ടു തന്നെ.

രണ്ടു പേർക്കുമിടയിൽ നീണ്ടു വലിഞ്ഞു രംഗബോധമില്ലാതെ ഘനീഭവിച്ച മൌനത്തെ കയ്യില്‍ കിട്ടിയ ഉപചാരമെടുത്തു ഞാൻ ഭേദിച്ചു :

"ആരാ ?"

ഒരു മുരടനക്കത്തെ അകമ്പടിച്ച് ഘടോൽക്കചൻ പ്രതിവചിച്ചു:

"അയ്‌! ഇതെന്തു ചോദ്യാ മാഷെ?. ഇപ്പൊ സമയം എത്ര്യാ?."

"രണ്ട്?"

"ആണലോ? രാത്രി രണ്ടു മണി നേരത്ത്‌ മേലാസകലം ഗ്രീസ് തേച്ച് മുഖമ്മൂടി കെട്ടി വീട്ടുവളപ്പില് കടക്കണതാരാവും ?"

"കള്ളൻ?."

"അപ്പൊ ചോളാക്യം ചോദിക്ക്യാർന്നുല്ലേ!"

"സോറി; ഒരുപചാരമൊക്കെ വേണ്ടേ?"

ഞാൻ നിരുദ്ധകണ്ഠനായി.

"അത് ശര്യാ. ചക്ക തലേല് വെച്ച് നടന്നു പോണോനോടും ചോദിക്കണലോ എന്തൂട്ടാ തലേല് ന്ന് !"

"കറക്റ്റ്!."

"അതൊക്കെ പോട്ടെ, കൊറേ നേരായി ഞാൻ കേട്ടു നിക്ക്വാർന്നു. എന്റെ വഴി മുടക്കിയ ഈ പ്രകടനം. ഭേദപ്പെട്ട ചൊമ്യാണലോ? ഡോക്ട്ടറെ കാണിച്ച്വോ ?"

" കാണിക്ക്യൊക്കെ ചെയ്തു എന്റെ തസ്കര്‍ജീ ! ഒരു മാസായി. ഒരു കൊറവൂലല്യാന്ന് പറഞ്ഞാ മതീലോ!?."

"ഒരു മാസോ!?."

മതിലിൽ നിന്നും കയ്യെടുത്ത് താടിക്കു വെച്ച് അതിശയമുദ്ര കാണിച്ചുകൊണ്ട് നിശാചരൻ തുടര്‍ന്നു:

"രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചൊമയെ സംശയത്തിന്റെ സൂചിമുനയിൽ കോർക്കണന്നാ വൈദ്യമതം. വല്ല ചെസ്റ്റ് സ്പെഷലിസ്റ്റിനേം കാണാർന്നില്ല്യേ!."

" കണ്ടൂന്നേയ്. അയാള് കൊറേ പരീക്ഷേം നടത്തി."

" കശ്മലൻ എന്തു ചൊല്ലീ?."

"പേടിക്കാനൊന്നൂല്ല്യാന്ന്. നീരെറങ്ങീട്ടാത്രെ. ചുട്ട വേനലാണലോന്നും കൂട്ടിച്ചേർത്തു."

"ങ്ഹും, അതും ശര്യന്ന്യാ. എന്താ ചൂട്! സദാസമയോം തലങ്ങനെ വെശർക്ക്വല്ലേ!."

ജനലിനപ്പുറം മൌനം വീണ്ടും ഐസുണ്ടാക്കി.

"തൃശ്ശൂക്കാരനാല്ലേ?."

ഞാൻ ഡീഫ്രോസ്റ്റർ ഓണാക്കി .

"എങ്ങനെ മനസ്സിലായി?."

"സ്ലാങ്ങ്!. "

"അനുമാനത്തിന് നൂറു മാർക്ക്!. "

" വീടെവട്യായിട്ടു വരും?."

"ഓ ഷിറ്റ്! കള്ളന്മാരടേം പുഴകൾടേം പോസ്റ്റൽ അഡ്രസ്സ് ചോയ്ക്കരുതെന്ന് മഹാഭാരതത്തില് ദുര്യോധനന്‍ പറഞ്ഞ്ട്ട്‌ണ്ട് ! അറീല്ല്യാന്ന്ണ്ടോ? "

"സോറി!."

കരിവേഷം കയ്യകലം വിട്ടു ജനലരികില്‍ വന്നു. ഗ്രീസിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി!.

"അതേയ് ചൊമക്കൊരു സൂത്രം പറഞ്ഞ് തരാം. ഇഞ്ചി, പൊതീനയില, ചോന്നുള്ളി ങ്ങനെ മൂന്നു കൂട്ടം സമാസമം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് ഓരോ സ്പൂണ്‍ വീതം അഞ്ചു നേരം സേവിച്ചു നോക്ക്യേൻ!"

"ചൊമ പുവ്വ്വോ ?"

"പമ്പ വഴി !. "

"വൌ! ഗൃഹചികിത്സ വശണ്ട് ല്ലേ?."

"പിന്നില്ല്യാണ്ട് പറ്റ്വോ ഗഡീ!. ഒക്ക്യുപേഷണൽ റിസ്ക്‌ വേണ്ടത്രേള്ള ഫീല്‍ഡാ. ഫിസിക്കൽ ഫിറ്റ്നസ്സിൽ കോംപ്രമൈസില്ല!. "

"കാണ്ട് എഗ്രീ വിത്ത്‌ യു മോർ! മുടിഞ്ഞ ജാഗ്രത വേണം!."

"യു സെഡിറ്റ്!; ജാഗ്രത ! നിതാന്ത ജാഗ്രത ! പ്രാപ്യ വരാൻ നിബോധത!. ഓ! സമയം പോയി!. അപ്പൊ വരട്ടെ ഭായ്!. "

"അയ്‌! അപ്പൊ വന്ന കാര്യം?"

"പർവാ നൈ. ലീവിറ്റ്.! "

"എനിക്ക് വിരോധല്ല്യ . ഗോ അഹെഡ്. "

" നോണ്‍ സെൻസ്! ചെയ്യണ ജോലിക്ക് സത്യം വേണ്ടേ? അതെന്റെ പോർട്ട്‌ഫോളിയോ അല്ല. "

"ഏത്?."

"ഗൃഹനാഥൻ അപ്രൂവ് ചെയ്ത മോഷണം. ഒരു മാതിരി സെൻ കഥ പോലെ!."

"ന്നാലും അത്യാവശ്യം നടക്കട്ടെ."

"നോ താങ്ക്സ്!. എന്തൊക്ക്യായാലും ജോബ്‌ സാറ്റിസ്ഫാക്ഷൻ എന്നൊന്നുണ്ടലോ ? "

"ജോബ്‌ സാറ്റിസ്ഫാക്ഷനോ ?"

"അതപ്പാ! എൻജോയിങ്ങ് ദ് ഗെയിം!. മനുഷ്യൻ അപ്പംകൊണ്ട് മാത്രം കഴിഞ്ഞു കൂട്യാ മത്യോ ? ബാപ്‌രേ!! ദാ കോഴ്യാ കൂവണ്! ഇന്നത്തെ ഇന്നിങ്ങ്സ് ഡക്ക്! ഓക്കേ ബഡീ, ബൈ ഫോർ നൗ, ടേക്കെയർ!
*************

2014 മാർച്ച് 7, വെള്ളിയാഴ്‌ച

ഗുണപാഠം

ഗുണപാഠം 


ഒന്നാം  ക്ലാസ്സിലെ  ഗോപിയും   രാമുവും  വഴക്കായി. വഴക്കു  മൂത്തപ്പോൾ    ഗോപി    രാമുവിന്റെ   സ്ലേറ്റ്‌ എടുത്ത്   നിലത്തെറിഞ്ഞു.      പൊട്ടിയ    സ്ലേറ്റുമായി രാമു  മാഷുടെ മുന്നില്‍ നിന്ന് തേങ്ങി.

"മാഷേ, ഇയ് ഗോപി ഇന്റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


മാഷ് കുപിതനായി ഗോപിയോട് ചോദിച്ചു:


"ഉവ്വോ?  ഇവന്‍ പറേണത് ശര്യാണോടാ?"


"അതെ" ഗോപി കുറ്റം സമ്മതിച്ചു. 


"ആഹ! അത്രയ്ക്കായോ!?"


മാഷുടെ    ചൂരല്‍    ഗോപിയുടെ    തുടയില്‍    ഗുണന ചിഹ്നങ്ങള്‍ വരച്ചു. 


വൈകീട്ട്   മേലു   കഴികിക്കുന്നതിനിടയില്‍    മകന്‍റെ തുടയില്‍  ചുവന്ന  തിണര്‍പ്പുകള്‍ കണ്ടപ്പോള്‍ അമ്മ പരിഭ്രമത്തോടെചോദിച്ചു:


"എന്താ മോനേദ്‌ !?"


"മാഷ് അടിച്ചതാ."


"ദെന്തിനാ മാഷ് അടിച്ചേ!?"


"വഴക്കായീപ്പോ ഞാന്‍ രാമൂന്‍റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


"ഇനി  കുറുമ്പ്  കാട്ട്വോ!      ഇനി   കുറുമ്പ്   കാട്ട്വോ! അശ്രീകരം!!"


കുട്ടിയുടെ   തുടയില്‍   അദ്ധ്യാപകന്‍   ചൂരല്‍ വരഞ്ഞിടത്തു  തന്നെ  അമ്മയുടെ  കൈപ്പടം  പപ്പടം പൊള്ളിച്ചു!


വൈകിട്ട്   നഗരത്തിലെ   ആപ്പീസില്‍നിന്നു   ജോലി കഴിഞ്ഞെത്തിയ   അച്ഛന്   വാർത്ത   എരിവും പുളിയും ചേര്‍ത്തു നല്‍കി അമ്മ.


"നിന്നേന്ന്  ഞാൻ....!!"  


മുറ്റത്തെ   തെച്ചിയുടെ  കൊമ്പും  കുട്ടിയുടെ തുടയിൽ നാലഞ്ചു  തവണ ദംശിച്ചു   !.


അന്ന്  ജീവിതത്തിലെ  ഒരു  വലിയ  പ്രായോഗിക പാഠം  കുട്ടി  പഠിച്ചു;   സത്യം  പ റയുന്നത് അപകടമാണ് !


അടുത്ത   വഴക്കിൽ   മാഷ്‌   ഇടപെടുന്നതിനു  മുൻപ് സ്വന്തം സ്ലേറ്റും പൊട്ടിച്ചുവെക്കാൻ അവൻ മറന്നില്ല!



-----------




2014 മാർച്ച് 2, ഞായറാഴ്‌ച

കുറുക്ക്‌

കുറുക്ക്‌


മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന  കാലത്ത് നടന്ന കഥയാണ്‌...

വലിയ ബിസിനസ്സുകാരായിരുന്നുവെങ്കിലും  'മുറിഞ്ഞോടത്ത് ഉപ്പ് തേക്കാത്തോരാ'യിരുന്നു പാര്‍ട്ട്ണര്‍മാര്‍ 'ജോസ് ആന്‍ഡ്‌  വറീത് '.   യാത്ര  പോവുകയാണെങ്കില്‍ കൊച്ചിക്കായാലും കല്‍ക്കത്തക്കായാലും വഴീയിലെ പൈപ്പ്  വെള്ളം  കുടിച്ചേ രണ്ടു പേരും പോവൂ .   ഖരഭക്ഷണം 'വെള്ളച്ചോറും മൊളകിരുമ്പീതും'.  


ബിസിനസ്സുമായി ബന്ധപ്പെട്ട  ഒരു കേസിന്‍റെ വിധി കേൾക്കാന്‍  ഒരു ദിവസം മദിരാശിക്കു മുണ്ടുചുറ്റിയ  ജോസിനെ വറീത്  ഉപദേശിച്ചു :


" ഡാ, കേസ്  വിധ്യായാ  അപ്പളയ്ക്കപ്പ  വിളിച്ചോളോ ട്ടാ.   പിന്നേയ്  ഒരു കാര്യണ്ട്‌.  വിളിക്കുമ്പോ   നീട്ടിപ്പിടിക്കരിക്കോ!.  ഇള്ള കാര്യം രണ്ട്  വാക്കിലൊതുക്ക്യോളോ  ട്ടാ. പണ്ടാറം എസ്റ്റീഡ്യാ !  ങ്ഹാ ...സെക്കന്റ്നാ  കാശ് .  ഡാ ശവീ നീയ്‌ കേക്ക്ണ്ടാ? 


'അയ്‌ ! ഒന്ന്  ചുമ്മാരിക്ക്‌ ഗഡി! ഇയ്ക്കറിഞ്ഞൂടെ ?. എന്ന്യാ  പഠിപ്പിക്കണേ നീയ് !"


അടുത്ത ദിവസം വിധി കേട്ട ശേഷം കോടതിക്കടുത്തുള്ള ബൂത്തിൽ കയറി ജോസ് ഡയല്‍ ചെയ്തു .


പാര്‍ട്ട്‌ണര്‍ ഫോണെടുത്തു: "അലോണ്‍ "


"ഡാ ശവീ, അറിഞ്ഞു ട്ടാ! . "


"ങ്ഹ! എന്തായീഡാ!?"


" മ്മള്  ഊഊഊ.....ട്ടാ!" 


കട്ട്..!