2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

തൊണ്ടി

കൺഫർമേഷൻ 


ബി. എ. ഫൈനലിന് പഠിക്കുമ്പോഴാണ്  നാലുവര്‍ഷം മുമ്പ്‌ പ്രീഡിഗ്രിക്കു കൊളുത്തിയ ബീടി അച്ഛന്‍ പിടിച്ചെടുക്കുന്നത് .

ദിവസവും അത്താഴം കഴിഞ്ഞ ഉടന്‍ പ്രിയസുഹൃത്ത് അശോകനുമൊത്ത് സമീപത്തുള്ള വിളക്കുംകാല്‍ കവലയില്‍ പോയി  ഓരോ കെട്ടു കാജാ ബീടി വാങ്ങി  വീടുപടിക്കലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ഒരു മതിയാവോളം വലി പതിവുണ്ട്. സംഭവദിവസത്തെ ആദ്യത്തെ ബീടിയില്‍, പോയ വാരത്തെ പട്ടാമ്പി സംസ്കൃത കോളേജ് വിശേഷങ്ങള്‍ അശോകന്‍ പുകച്ചൂതിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ അച്ഛന്‍റെ വിളി കേട്ടത്:


"ചന്നരാ...!."



പുകച്ചുകൊണ്ടിരുന്നത് വലിച്ചെറിഞ്ഞ് അവശേഷിക്കുന്ന ബീടിക്കെട്ടും തീപ്പെട്ടിയും വെപ്രാളപ്പെട്ട് മടിയില്‍ തിരുകി വിനീതവിധേയനായി അച്ഛനുമുന്നില്‍ ചെന്നുനിന്ന് ചോദിച്ചു:


"എന്താച്ഛാ?"

ചോദിച്ചതും മടിക്കുത്തഴിഞ്ഞു ബീടിയും തീപ്പെട്ടിയും കട്ടിലിലിരുന്ന് നെഞ്ചു തടവുന്ന അച്ഛന്‍റെ കാല്‍ക്കല്‍ വീണു വണങ്ങിയതും ഒരുമിച്ചായിരുന്നു. ഗൂഡം പിടിക്കപ്പെട്ടവന്‍റെ ഹൃദയതാളം മാത്രം കേട്ടുകൊണ്ടിരുന്ന ഭീതിദമായ നിശ്ശബ്ദത ധന്വന്തരം ധന്വന്തരം കുഴമ്പിന്റെ  മണത്തോടൊപ്പം  അച്ഛന്‍റെ മുറിയില്‍ തളം കെട്ടി നിന്നു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് വിസില്‍ കേട്ടവനെപ്പോലെ ഇതികര്‍ത്തവ്യതാമൂഡനായി നിന്നവനോട് അച്ഛന്‍ ഭയപ്പെടുത്തുന്ന നിര്‍വികാരതയോടെ ചോദിച്ചു :

"എന്താദ്?."

"ബീട്യാ."

കാലതാമസത്തിന്‍റെ ഭവിഷ്യത്ത് അതീവഗുരുതരമായിരിക്കും എന്നറിയാവുന്നതുകൊണ്ട് അച്ഛന്‍റെ ചോദ്യത്തിന് ഉടനടി മറുപടി നല്‍കുന്ന സ്വഭാവം ചെറുപ്പത്തിലേ ശീലിച്ചിരുന്നു.

"ദെന്നു തൊടങ്ങീ?."

നാലു വര്‍ഷം മുമ്പ്‌ എന്ന്  അമ്മക്കുപോലും അറിയാവുന്ന ഒരു വസ്തുത അച്ഛനറിയാതെ പോയത് എന്‍റെ തെറ്റല്ല എന്നോര്‍ത്തുകൊണ്ട്‌ പറഞ്ഞു:

"അധികായിട്ടില്ല്യ. പരീക്ഷ്യോക്ക്യല്ലേ.... ഒറക്കൊളിക്കുമ്പോ..... ഓരോന്ന്..."

"എത്ര ഓരോന്ന്ണ്ട്?."

"അധികല്ല്യ."

" ഒരു കെട്ടു കഴ്യേണ വരെ ല്ലേ?."

"അതേ."

ഉത്തരങ്ങളിലെ അവ്യക്തത ഒരു തരത്തിലും അച്ഛന്‍ അനുവദിച്ചു തരാറില്ല. മാത്രവുമല്ല അച്ഛനെ നിരായുധനാക്കാന്‍ ഉത്തരങ്ങളിലെ സത്യസന്ധത ധാരാളം.

"ങ്ങ്ഹും. അതിങ്ങട് എടുക്ക്വാ."

നിലത്തു കിടന്ന സഖാക്കളെ വാരിപ്പെറുക്കി അച്ഛന്‍റെ കൈകളില്‍ വെച്ചുകൊടുത്തുകൊണ്ട് നമ്രശിരസ്കനായി നില്‍ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:

"ശരി. പൊക്കൊള്വാ. പീട്യേ പോയി ഇത് വാങ്ങാനാ തന്നെ വിളിച്ചത്."

മുറിയിൽനിന്ന്  തടിയൂരി തിരിച്ചു പടിക്കലെത്തി  ഉണ്ടായതൊക്കെ വിവരിച്ചപ്പോൾ തൻ്റെ  മടിയിലിരുന്ന കാജയുടെ പുതിയ  പാക്കറ്റ് പൊളിച്ച് ഒരെണ്ണം നീട്ടിക്കൊണ്ട് അശോകൻ പറഞ്ഞു:


"തനിക്കു വേണ്ടത് താൻ  പോയി വാങ്ങിക്കോള്വാ
എന്ന ധ്വനിപാഠം അച്ഛന്റെ  വാക്കുകളിലുണ്ട്.  നിന്റെ  പൊകവലി പ്രൊബേഷൻ പിരിയഡ് അവസാനിച്ചു. അതാഘോഷിക്കണം. നീയിത് വലിച്ചേ!." 







2017 ജനുവരി 29, ഞായറാഴ്‌ച

പുല്ലും പുലിയും



///////// പുല്ലും പുലിയും ////////

പട്ടണത്തിലെ സീബീയെസ്സി സ്കൂളിലേക്ക് ബസ് കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ മകന്‍റെ സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും തൂക്കി പുളകിതഗാത്രനായി നില്‍ക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു:
“മോനെവട്യാ പഠിക്കണേ?”

“ബീവീബീല്.” സുഹൃത്തിന് രണ്ടിഞ്ചു പൊക്കം കൂടി.

“അപ്പെന്തേ മ്മടെ ആശ്രമം സ്കൂളില് ചേർക്കാഞ്ഞേ ?”

“എയ്!. സ്റ്റാന്‍റേഡില്ല്യാ ബാലന്ദ്രേട്ടാ!. കുട്ട്യോള്‍ടെ ഭാവി മ്മള് നോക്കണ്ടേ!.”

സുഹൃത്ത് കാഞ്ഞിരക്കായ കടിച്ചപ്പോള്‍ ആശ്രമം സ്കൂളില്‍ പഠിക്കുന്ന മോളുടെ ഭാവിയോര്‍ത്ത് എന്‍റെ മനസ്സ് കിടിലംകൊണ്ടു!

വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആശ്രമം സ്കൂളില്‍ പ്ലസ് ടൂ വന്നു. ഡൊണേഷനില്ല. ശുദ്ധ മെറിറ്റില്‍ അദ്ധ്യാപകനിയമനം. സ്കൂള്‍ പണിയാനുള്ള വിഭവമൊക്കെ ഭഗവാന്‍ ശ്രീരാമകൃഷന്‍റെ കയ്യില്‍. സ്കൂള്‍ മാനേജര്‍ സ്വാമി ശക്രാനന്ദ എന്ന സുകൃതിയുടെ അചഞ്ചലമായ പരമഹംസഭക്തിയും നിശ്ചയദാര്‍ഡ്യവും കര്‍മ്മകുശലതയും ചേര്‍ന്ന് സമര്‍ത്ഥരും അര്‍പ്പണബോധമുള്ളവരുമായ അദ്ധ്യാപകരുടെ വലിയൊരു നിരയുമായി സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടു വര്‍ഷത്തെ കോഴ്സിനൊടുവില്‍ കണ്ണഞ്ചിക്കുന്ന പരീക്ഷാഫലം!. സ്കൂളിന്‍റെ പ്രശസ്തി നാടാകെ....

ഇടയ്ക്കൊരുനാള്‍ നമ്മുടെ പഴയ സുഹൃത്തിനെ ആശ്രമം പടിക്കല്‍ വെച്ചു കണ്ടു.

“എന്താവോ ഇവടെ?”

“ഒന്നൂല്ല്യ മോന് പ്ലസ് വണ്ണില്‍ മാനേജ്മെന്‍റ് കോട്ടേലഡ്മിഷന്‍ കിട്ട്വോന്നറ്യാന്‍ വന്നതാ. മാര്‍ക്ക് ലേശം കൊറവാ. പിന്നെ ഏകജാലകല്ലേ.”

“അപ്പോ പഠിച്ച സ്കൂളില് കിട്ടില്ല്യെ?.”

“എയ്; എന്തിനാ ബാലന്ദ്രേട്ടാ മ്മടെ സ്കൂള് ള്ളപ്പൊ ടൌണിലിക്കൊക്കെ പറഞ്ഞയച്ച് പിള്ളേരെ നാശാക്കണ്? മ്മളൊക്കെ ഇവട്യല്ലേ പഠിച്ചത്?.”
-------------------------------------------------------------

പേരിലെന്തിരിക്കുന്നു




 പേരിലെന്തിരിക്കുന്നു?.

പണ്ട് ബാങ്കിന്റെ കുന്നംകുളം ശാഖയിൽ ജോലിചെയ്തിരുന്ന കാലത്ത്  നടന്നതാണ്.

ആടുവളര്‍ത്തലിന് വായ്പ്പയെടുക്കാനായി ഭാര്യയും ഭര്‍ത്താവും ബാങ്കില്‍ വന്നു. ഭാര്യയെ പുറത്തിരുത്തി അയാള്‍ കൃഷി വികസന ആപ്പീസറുടെ മുന്നില്‍ ചെന്നിരുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പൂർത്തിയാക്കി ആപ്പീസര്‍ പ്രമാണപത്രം പൂരിപ്പിക്കാന്‍ തുടങ്ങി.

“എന്താ ഇയാള്‍ടെ പേര്?”
“ശങ്കു.”
“മുഴുവന്‍ പേര് പറയൂ.”
“ശങ്കരന്‍.”
“ഭാര്യേടെ പേര്?.”
“തങ്കു”
“ഏയ്, അതൊന്ന്വാവില്ല്യ!. ശരിക്ക്ള്ള പേര് പറേണം.”
“അതിപ്പോ...”
“അതിപ്പോ? എന്തേ ഭാര്യേടെ പേരറീല്ല്യെ ശങ്കരന്?.”
“തങ്കൂന്നാ വിളിക്കാറ്.”
“ വിളിപ്പേര് പോരാ. താന്‍ അവരെ വിളിക്ക്. ബെസ്റ്റ്  കമ്പനി!”
ആപ്പീസര്‍ക്ക് ക്ഷമ കെട്ടു.
“ട്യേ...”
ശങ്കരന്‍ എണീറ്റ് നിന്നു പുറത്തിരിക്കുന്ന ഭാര്യയെ ഉച്ചത്തിൽ വിളിച്ചു. മുന്നില്‍ ഭാവ്യതയോടെ വന്നുനിന്ന ഭാര്യയോട് ആപ്പീസര്‍ ചോദിച്ചു:
“എന്താ നിങ്ങള്‍ടെ പേര്?.”
“ കേസി തങ്കമണി.”
"വീട്ടുപേര് ?."
"കാമ്പ്രത്ത്."
"അച്ഛന്റേയോ?."
"ചാത്തക്കുട്ടി."
മണിമണിയായി ഭാര്യ പേര് പറഞ്ഞപ്പോള്‍ ശങ്കരന്‍ ഒന്നു ചൂളി.
“ശങ്കരൻ കേട്ടില്ല്യേ  തങ്കമണി പറഞ്ഞത് ?."
ശങ്കരന്‍ തല താഴ്ത്തി ഇരുന്നു.
"എന്താ സാറേ?." ഭാര്യക്ക് ആകാംക്ഷ.
“ഒന്നൂല്ല്യ; ഇയാള്‍ക്ക് നിങ്ങള്‍ടെ ശരിക്ക്ള്ള പേരറീല്ല്യാത്രേ!.”
ശങ്കരനെ ഈര്‍ഷ്യയോടെ ഒന്നു നോക്കി തങ്കമണി പറഞ്ഞു:
“അതിലിപ്പത്ര അല്‍ബുതൊന്നൂല്ല്യ സാറേ. “
“അയ്, അതെന്താ തങ്കമണീ?.”
“പെറ്റ തള്ളേടെ പേരന്നറീല്ല്യ അയ്ന്. ന്നട്ടല്ലേ കേട്ട്യേ പെണ്ണിന്‍റെ പേര്?.”
“അ:അ! അത്യോ ശങ്കരാ? തനിക്ക് തന്‍റമ്മേടെ പേരും അറീല്ല്യേ?.”
‘സാറേ, വെര്‍തെ മന്‍ഷ്യനേട്ട് കോഴ്യാക്കാന്‍ നിക്കാണ്ട് നടോട്യളെന്താച്ചാ കഴിച്ചേ!. പണി പക്   ”
ശങ്കരന്റെ ശുണ്ഠിയും പരവേശവും  പുഞ്ചിരിച്ചാസ്വദിച്ചുകൊണ്ട്  ആപ്പീസർ മേല്‍നടപടികളിലേക്ക് നീങ്ങി..

--------------------------------------

ജൈവാജൈവം




 ജൈവാജൈവം 

രണ്ടു വർഷം  മുമ്പ് ഒരോണണക്കാലത്ത് വടക്കാഞ്ചേരിയില്‍ ഒരു കല്ല്യാണത്തിന്‍റെ ബുഫേ മേശയിലെ 'ജൈവ വൈവിധ്യം' മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ അവിഹിതമായി കേട്ടത്:

"ഒണോക്കെങ്ങനെ നന്നായാ മേന്‍നേ?."

"ങ്ഹാ, തരക്കേടില്ല്യാണ്ട് പോയി. ഇക്കൊല്ലം വെഷല്ല്യാത്ത സാനങ്ങള് കിട്ടീത് വല്ല്യേ കാര്യായി!."

"പഴത്തിന്‍റെ കാര്യാ പറേണേ?."

"പഴത്തിന്‍റേന്നല്ല എല്ലാം! അരീം പച്ചക്കറീം ഒക്കെ ജൈവാര്‍ന്നു."

"എവടന്ന് കിട്ടീ?."

"സ്വയംസഹായത്തീന്ന്!."

"ഓ, അവര്‍ക്ക് ജൈവക്കൃഷീണ്ടോ?."

"പിന്നില്ല്യാണ്ട്! രണ്ടേക്കര്‍ലായിരുന്നു പരിപാടി!."

"സംശയം ചോയ്ക്കട്ടെ; ശരിക്കും ജൈവകൃഷ്യാര്‍ന്ന്വോ?."

"എന്താങ്ങനെ ചോദിച്ചേ?.".

"അല്ല; പലരും സംശം പറേണ്ടേയ്!."

"ഒരു സംശോല്ല്യ, നൂറു ശതമാനം ജൈവാ!."

"എന്തോ!. രാസവളോ കീടനാശിന്യോ ഒന്നും പ്രയോഗിച്ചില്ല്യാന്നൊക്കെ പറേമ്പോ ഇക്കാലത്ത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസാ മേന്‍നേ.!"

"എന്തായാലും കീടനാശിനി പടി കേറ്റീട്ടില്ല്യ. ഒറപ്പാ!."
"അപ്പൊ രാസവളം?."

" ലേശം യൂറിയ."

"അങ്ങനെ വരട്ടേ! അപ്പോ യൂറിയ ജൈവായീതെന്നാ?."

"യൂറിയ ലേശട്ടില്ലിങ്ങേ പിന്നെന്തൂട്ട് കോപ്പാ കിട്ട്വാ?."

" അപ്പൊ കീടനാശിന്യാ കൊഴപ്പം ല്ലേ!."

"സംശെന്താ?. അവനാ പെശക്!. അല്ലാണ്ട് ലേശം യൂറിയ തൂളിച്ചോണ്ട് ജൈവം ജൈവല്ലാണ്ടാവി‌ല്ല്യ!."
------------------------------------------------------------------------------------

കൂട്ടത്തില്‍ കൂട്ടാവുന്നത്:
"ബാലഷ്ണന്‍ എങ്ങന്യാ എറിച്ചീം മീന്വോക്കെ കഴിക്ക്യോ?."
"ഇല്ല്യ !."
"ഒട്ടും?."
"കൂട്യാല്‍ ഒരു കഷ്ണോo രണ്ടു തുള്ളി വെള്ളോo അത്രന്നെ."

നവോത്ഥാനം



 പരിഹാരം 

ഒരു ലൈൻ ബസ് യാത്രക്കിടയിൽ  പിന്നിലെ സീറ്റില്‍നിന്നും കേട്ടത്:

"ദെവടന്നാ സൂമാരേട്ടന്‍?."

"ഞാന്‍ ആസ്പത്രീന്ന്."


"ഉം? ദെന്തേ?."

"ചെക്കനെ പിന്നേം അഡ്മിറ്റീതു. പനി."

"അയ്! ദിന്നാളല്ലെ ചെക്കന്‍ പനി മാറി ആസ്പത്രീന്ന് പോന്നത്!."

"അതേന്നേയ്!. ഒരാഴ്ച്ച്യായില്ല്യ. ഇതിപ്പോ ഒരു മാസത്തില് മൂന്നാമത്തെ തവണ്യാ!."

"ദെന്താപ്പദ് പനി വിട്ട് മാറാത്ത്!."

"എന്താറീല്ല്യ. ടെസ്റ്റോളൊക്കെ വേണ്ടത് നടത്ത്ണ്ട്."

"എന്താ ഡോക്ട്ടറ് പറേണേ?."

"കൊഴപ്പല്ല്യ പേടിക്കണ്ടാന്നൊക്ക്യാ പറേണ്."

"ങ്ഹും... അവരതൊക്കെ പറേo!. അതും വിശ്വസിച്ച് പനി ങ്ങനെ വെച്ച് കളിക്കണതത്ര നന്നല്ലാട്ടാ സൂമാരേട്ടാ!."

"ഞാഞീപ്പെന്താ ചെയ്യ്വാ രാമഷ്ണാ?."

"പേടിക്കാണ്ടിരിക്ക്, വഴീണ്ട്."

"എന്താദ്?."

"സൂമാരേട്ടന്‍ ഒരു പണിക്കരെ കാണ്!."

"ന്നട്ട്?."

"ഒന്നു പ്രശ്നം വെപ്പിക്ക്. ഗ്രഹപ്പിഴോള് വല്ലതും കാണും. പണിക്കര് നോക്ക്യാലേ അതെന്താന്നറീള്ളോ. പരിഹാരോo പറഞ്ഞരും. അതില് പറേണ പോല്യോക്കെ ചെയ്താ ഒക്കെ ശര്യാവും.സൂമാരേട്ടന്‍ വാ മ്മക്ക് കോലഴി വര്യൊന്ന് പൂവാം!."

"രാമഷ്ണാ...!?."

"അതേന്ന്!."

ഉപദേഷ്ടാവിനെ ഞാനൊന്നു തിരിഞ്ഞു നോക്കി.

നല്ലോരു ചെറുപ്പക്കാരന്‍!

ഈഗോ


ഈഗോ


നാല്പതു കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സ്കൂട്ടർ ഓടിക്കാറില്ല ചന്ദ്രൻ. ഒരു ദിവസം എട്ടു വയസ്സുകാരൻ മകനേയും കൂട്ടി അയാൾ തൃശ്ശൂർക്ക് പോവുകയായിരുന്നു. പുഴക്കൽ പാടത്തെത്തിയപ്പോൾ തൊട്ടു മുന്നിൽ മറ്റൊരാൾ ഇടവും വലവും വെട്ടിച്ച് അലസമായി സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടു. നാല്പതു കി.മീ. കണിശക്കാരൻ ചന്ദ്രന് അയാളെ മറി കടന്നു പോകാൻ ഭയം. മുന്നിലുള്ളവന്‍റെ കളി കണ്ടു ബോറടിച്ചിട്ടാവണം മകൻ പറഞ്ഞു:

" അയാളെ വെട്ടിക്കച്ഛാ!"

മകന്‍റെ റോൾ മോഡലാണ് അച്ഛന്‍!. ഉള്ള ഹീറോ പരിവേഷം നഷ്ടപ്പെടുത്തരുത്! വേഗത കൂട്ടി മറി കടക്കാൻ ഭയം സമ്മതിക്കുന്നുമില്ല. ചന്ദ്രൻ വിവശനായി. എന്തും വരട്ടെ എന്നു നിനച്ച് അയാളെ ഓവർ ടേക്ക് ചെയ്യുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ മകന്‍റെ കയ്യടിച്ചാഹ്ളാദം നിലയ്ക്കും മുമ്പേ ഒരിരമ്പത്തോടെ അയാളുടെ സ്കൂട്ടർ അവരെ മറി കടന്നു പോയി. പോകുന്ന പോക്കിൽ അയാൾ അവരെ രൂക്ഷമായൊന്നു നോക്കുകയും ചെയ്തു.

നിരാശ പൂണ്ട മകൻ വിളിച്ചു പറഞ്ഞു:

"ഇനീം വെട്ടിക്കച്ഛാ!"

മകന്‍റെ ആരാധന നഷ്പ്പെട്ടോട്ടെ എന്നു തന്നെ അച്ഛൻ തീരുമാനിച്ചു.

" വേണ്ട മോനേ, അയാളൊരു ഭയങ്കരനാ!!"

" അയാളാരാച്ഛാ?."

മകന് ഭയം കലർന്ന ഔത്സുക്യം.

" അയാളാണ് മോനെ ഈഗോ."

" ആര്?."

" ഈഗോ ഈഗോ!."

മഹാപ്രസ്ഥാനം




മഹാപ്രസ്ഥാനം 


സ്വര്‍ഗത്തില്‍ ഞാന്‍ ചെല്ലുമ്പോൾ പൂമുഖത്തിരുന്ന് ഒരു ചെല്ലത്തിൽനിന്നു മുറുക്കുകയായിരുന്നു അച്ഛനും അമ്മയും. കാൽപെരുമാറ്റം കേട്ടപ്പോൾ രണ്ടു പേരും തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവരുടെ മുഖത്തു കണ്ടില്ല. ഇരുവരും ഒന്നു ചിരിച്ചു എന്നു വരുത്തി.

"എങ്ങന്യേ നീയ് വന്നേ?."

അമ്മയാണ് ആദ്യം സംസാരിച്ചത്.

" അപ്പാളോ പതിനൊന്നില്."

"ആരേര്‍ന്നു കൂടെ?."

"നീൽ ആംസ്ട്രോങ്ങ്."

"അയ് അപ്പോ കാലനെന്തു പറ്റി?."

"ദേ വരുണൂന്ന് പറഞ്ഞ് എടക്ക് കണ്ണൂരെറങ്ങി."

"അപ്പ ഇനി ആള് അടുത്തൊന്നും ഇങ്ങട്ണ്ടാവില്ല്യേരിക്കും. നീലന് നല്ല പണ്യായി!.

അതും പറഞ്ഞ് അച്ഛൻ നീട്ടിത്തുപ്പിയ മുറുക്കാൻചാറത്രയും മരതകത്തിൽ വാർത്ത 
ഡിസൈനർ ടൈലുകൾ വിരിച്ച മുറ്റത്തു വീണ് വൈഡൂര്യമണികളായി ഉരുണ്ടു കളിച്ചു. സ്വര്‍ഗമുറ്റത്ത് അതിരിട്ടു നിന്ന 156 റോസാച്ചെടികളിലെ പൂക്കളിൽ ചിലർ അതു കണ്ട് അസൂയ മൂത്ത് കറുത്തു.

"അച്ഛന്വമ്മക്കും എങ്ങന്യാ ഇവടെ?."

"സുഖക്കൊറവൊന്നൂല്ല്യ ന്‍റെ കുട്ട്യേ. ഒന്നിന്വൊരു കൊറവൂല്ല്യ. ഒക്കേണ്ട്. തിന്നാനും കുടിക്കാനും വേണ്ടത്ര!."

"പിന്നെന്താമ്മേ?."

"ഒന്നിനും പഴേ രുച്യങ്ങട് കിട്ടണില്ല്യ. കാലത്തും ഉച്ചരിഞ്ഞും വല്ലിച്ചോണങ്ങട് കഴിച്ചൂട്ടും. അന്ത്യാവുമ്പോ വാർത്തു വെച്ച കഞ്ഞീന്ന് മെളക് തിരുമ്പി എളം ചുടുക്കനെ ലേശം കഴിക്കാണ്ട് പറ്റണില്ല്യ നിക്ക്!. അതിനിവടെ ഒരു വഴീം കാണാല്ല്യ!."

"ആ ട്രിപ്റ്റനോൾ ഗുളിക കൊണ്ടന്ന്ണ്ടോ നീയ്?."

"എന്തിനാച്ഛാ ഇവടെ ഒറക്കഗുളിക?."

"പാട്ടും ഡാൻസും കഴിഞ്ഞ് കണ്ണിന്‍റെ പോള കൂട്ടാൻ നേരല്ല്യബടെ!."

"എങ്ങനേങ്ങിലും അജസ്റ്റീത് പോവാൻ നോക്ക്വ രണ്ടു പേരും."

"അല്ലാണ്ട്പ്പോ നൂർത്തീല്ലിലോ!. നെന്‍റെ പോലെ ഇഷ്ടള്ളപ്പോ ഇങ്ങട് പറഞ്ഞയക്കാനും തിരിച്ചു വിളിക്കാനും അവടത്തെ പോലെ സൗകര്യല്ലിലോബടെ.".

"അതേയ് മാഷേ സമയായീട്ടാ!. പതിനഞ്ച് മിനിറ്റാ പറഞ്ഞേക്കണെ! കളിക്കാന്‍ നിക്കാണ്ട് എറങ്ങാന്‍ നോക്ക്.വേറോട്ടണ്ട്!."

സ്വർഗവാതിൽക്കൽ നീൽ ആംസ്‌ട്രോങ്ങ്‌ വാണം കൊളുത്താന്‍ തീപ്പെട്ടിയുരച്ചു.

"ന്നാ ഞാന്‍ പോട്ടെ അച്ഛാ? മടങ്ങാന്‍ നേരായി."

"പോട്ടേന്ന് പറേര്ത് കുട്ട്യേ!. വരട്ടേന്ന് പറ്യോ!."
അമ്മ വിലക്കി.

"ശര്യമ്മേ വരട്ടെ!."

"ശരി. ന്‍റെ മോൻ ഭാഗ്യവാനാ!. തോന്നുമ്പൊക്കെ ഇങ്ങട് വരാനും പോകാനും പറ്റ്ണ്ടലോ!. ഈശ്വരാ!."

പടിപ്പുര വാതിൽ കടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു:

"ചന്നരാ......! അടുത്തവണ വരുമ്പോ മറക്കണ്ടാ ട്രിപ്റ്റനോൾ! ട്രിപ്റ്റനോള്‍!."

സ്വർഗവാതില്‍ക്കല്‍ ഒരു പക്ഷി ചിലച്ചു.