2017 ജനുവരി 29, ഞായറാഴ്‌ച

പുല്ലും പുലിയും



///////// പുല്ലും പുലിയും ////////

പട്ടണത്തിലെ സീബീയെസ്സി സ്കൂളിലേക്ക് ബസ് കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ മകന്‍റെ സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും തൂക്കി പുളകിതഗാത്രനായി നില്‍ക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു:
“മോനെവട്യാ പഠിക്കണേ?”

“ബീവീബീല്.” സുഹൃത്തിന് രണ്ടിഞ്ചു പൊക്കം കൂടി.

“അപ്പെന്തേ മ്മടെ ആശ്രമം സ്കൂളില് ചേർക്കാഞ്ഞേ ?”

“എയ്!. സ്റ്റാന്‍റേഡില്ല്യാ ബാലന്ദ്രേട്ടാ!. കുട്ട്യോള്‍ടെ ഭാവി മ്മള് നോക്കണ്ടേ!.”

സുഹൃത്ത് കാഞ്ഞിരക്കായ കടിച്ചപ്പോള്‍ ആശ്രമം സ്കൂളില്‍ പഠിക്കുന്ന മോളുടെ ഭാവിയോര്‍ത്ത് എന്‍റെ മനസ്സ് കിടിലംകൊണ്ടു!

വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആശ്രമം സ്കൂളില്‍ പ്ലസ് ടൂ വന്നു. ഡൊണേഷനില്ല. ശുദ്ധ മെറിറ്റില്‍ അദ്ധ്യാപകനിയമനം. സ്കൂള്‍ പണിയാനുള്ള വിഭവമൊക്കെ ഭഗവാന്‍ ശ്രീരാമകൃഷന്‍റെ കയ്യില്‍. സ്കൂള്‍ മാനേജര്‍ സ്വാമി ശക്രാനന്ദ എന്ന സുകൃതിയുടെ അചഞ്ചലമായ പരമഹംസഭക്തിയും നിശ്ചയദാര്‍ഡ്യവും കര്‍മ്മകുശലതയും ചേര്‍ന്ന് സമര്‍ത്ഥരും അര്‍പ്പണബോധമുള്ളവരുമായ അദ്ധ്യാപകരുടെ വലിയൊരു നിരയുമായി സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടു വര്‍ഷത്തെ കോഴ്സിനൊടുവില്‍ കണ്ണഞ്ചിക്കുന്ന പരീക്ഷാഫലം!. സ്കൂളിന്‍റെ പ്രശസ്തി നാടാകെ....

ഇടയ്ക്കൊരുനാള്‍ നമ്മുടെ പഴയ സുഹൃത്തിനെ ആശ്രമം പടിക്കല്‍ വെച്ചു കണ്ടു.

“എന്താവോ ഇവടെ?”

“ഒന്നൂല്ല്യ മോന് പ്ലസ് വണ്ണില്‍ മാനേജ്മെന്‍റ് കോട്ടേലഡ്മിഷന്‍ കിട്ട്വോന്നറ്യാന്‍ വന്നതാ. മാര്‍ക്ക് ലേശം കൊറവാ. പിന്നെ ഏകജാലകല്ലേ.”

“അപ്പോ പഠിച്ച സ്കൂളില് കിട്ടില്ല്യെ?.”

“എയ്; എന്തിനാ ബാലന്ദ്രേട്ടാ മ്മടെ സ്കൂള് ള്ളപ്പൊ ടൌണിലിക്കൊക്കെ പറഞ്ഞയച്ച് പിള്ളേരെ നാശാക്കണ്? മ്മളൊക്കെ ഇവട്യല്ലേ പഠിച്ചത്?.”
-------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ