തിരുമേനിയും തിരുമേനിയും
കുഞ്ഞുട്ടൻ തിരുമേനി എൻ്റെ സുഹൃത്ത് ജയന്തൻ്റെ അച്ഛനും അയൽവാസിയുമായിരുന്നു.
അന്ന് തിരുമേനിക്ക് 90 കഴിഞ്ഞിട്ടുണ്ട്. സമപ്രായക്കാരനായ ഒരു ഹെർക്കുലീസ് സൈക്കിൾ ചവിട്ടി കക്ഷി ഊരു മുഴുവൻ ചുറ്റും. സൈക്കിളില്ലാതെ തിരുമേനിയെ ഇല്ലത്തിനു വെളിയിൽ കാണുക വിരളം.
ഒരു ദിവസം സൈക്കിളില്ലാതെ തൻ്റെ പാണ്ട്യാലയിലേക്ക് വന്ന് മുറുക്കാൻ സാധനങ്ങൾ ആവശ്യപ്പെട്ട തിരുമേനിയോട് കൊച്ചുദേവസ്സി ചോദിച്ചു:
"അയ് തമ്പുരാൻന്താ നടന്നട്ട്?. വണ്ടി?."
"വണ്ടി ഇല്ലത്ത്ണ്ട്?."
"ന്നട്ടെന്തേ?."
"ഒന്നൂല്ല്യ കൊർച്ചീസായിട്ട് കാലിൻ്റെ മുട്ടിനൊക്കെ ഒരു വേദന."
"ഔ എന്താദ്!."
"ആവോ, ഇപ്പന്നിങ്ങിന്യായാ നി വയസ്സാമ്പൊ എന്താ കണ്ടേക്കണേശ്ശല്ല്യ!."
ഏതാണ്ടിതുപോലൊന്ന് ക്രിസോസ്റ്റം തിരുമേനിയും പൊട്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്.
നാല്പതുകാരനായ എബിയാണ് ക്രിസോസ്റ്റം തിരുമേനിയുടെ കാര്യസ്ഥൻ. ച്ചാൽ കാറോടിക്കുന്നതടക്കം തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് എബിയാണ്.
ഒരു ദിവസം കാറ് കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്ന എബിയോട് നൂറു കഴിഞ്ഞ തിരുമേനി ചോദിച്ചു:
"എടാ എബി, ഞാനാലോചിക്കുവാ. നിൻ്റെ കാലം കഴിഞ്ഞാൽ എൻ്റെ കാറ് ആരോടിക്കുമെടാ?."
തിരുമേനിമാരൊക്കെ ഇങ്ങിനെ ചിരിപ്പിച്ചു ചിരിപ്പിച്ചാവണം മലയാളികളൊക്കെ ദീർഘായുഷ്മാന്മാരായത്!.
മനഷ്യസ്നേഹത്തിൻ്റെയും മതസാഹോദര്യത്തിൻ്റെയും പ്രതിപുരുഷനായിരുന്ന ചിരിയുടെ മാർപ്പാപ്പയ്ക്ക് പ്രണാമം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ