മ്യൂച്വൽ വെൽഫെയർ
തോമസ്സാപ്ല മരിച്ചതറിഞ്ഞപ്പോൾ വർഗീസാപ്ലക്കൊരു മോഹം. അവിടെയൊന്നു പോണം. അവസാനായിട്ട് അവനെ ഒന്നു കാണണം. കുഞ്ഞുന്നാൾ മുതൽ കളിച്ചും കടിപിടി കൂടിയും വളർന്നവരാണ്. കാണണം, കണ്ടേ തീരൂ. എന്നാൽ നടക്കാൻ വയ്യാത്തിടത്ത് പോകേണ്ടെന്ന് ത്രേസ്യച്ചേടത്തിയും. വർഗീസാപ്ലക്ക് പക്ഷേ ഒരേ സിദ്ധാന്തം; പോണം!.
ത്രേസ്യച്ചേടത്തി സങ്കടത്തിലായി. ആൾടെ ഉറ്റ ചങ്ങാതിയാണ് മരിച്ചിരിക്കുന്നത്. ആരാ എപ്പോഴാ എന്നൊന്നും അറിയില്ലല്ലോ. ഒരു മോഹം പറഞ്ഞിട്ട് നിവർത്തിക്കാഞ്ഞാ കർത്താവ് പൊറുക്കില്ല. കൂടെ പോകാമെന്നു വെച്ചാൽ കുടുമ്മത്തെ തെരക്കൊഴിഞ്ഞിട്ട് എപ്പൊ പോവാനാ. എന്താണിനി വേണ്ടത് എന്നൊക്കെ വിഷമിച്ചിരിക്കുമ്പോഴാണ് തെക്കേലെ പോളൂട്ടി പോകുന്നത് ത്രേസ്യച്ചേടത്തി കണ്ടത്. അവൻ്റെ കൂടെ വിടാം.
"ഡാ പോൾട്ട്യേ, ഒന്നവടന്നേ."
"ങ്ഹ, എന്തേട്ത്ത്യാേരേ?"
"നിയ്യെങ്ങടാ പോണ്?."
"മ്മടെ തോമസേട്ടൻ്റെവടക്ക്. ന്തേ?."
"ന്നാ ആളേങ്കൂടി ഒന്നു കൊണ്ടു പോ. പോണം പോണംന്ന് പിടിച്ച പിടീല് നിക്ക്വാ. വയ്യാത്തോടത്ത് കൂടെ വിടാൻ ഒരാള്ല്ല്യാണ്ട് ...."
"അയ് അയ്നെന്താ ചേട്ത്ത്യാരെ. ഞാൻ കൊണ്ടുവില്ല്യേ!. സ്സല് കാര്യായി!."
ഷർട്ടും തോളത്ത് മുണ്ടും ധരിപ്പിച്ച് വർഗീസാപ്ലയെ മുറ്റത്തിറക്കിയപ്പോൾ പോളൂട്ടി ചേട്ത്ത്യാരുടെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു.
"ചേട്ത്ത്യാരെ ഇക്കൊരമ്പത് രൂവ വേണം."
"എന്തിറ്റ്?."
"ഒരമ്പത് രൂവ."
പോളൂട്ടി തല ചൊറിഞ്ഞു.
ചാരായം കുടിക്കാനാണ്. തക്കം മൊതലെടുക്ക്വാ ശവി!. ചേട്ത്ത്യാര് മനസ്സിൽ പ്രാകി.
"ഒരു സഹായം ചോച്ചപ്പോ നീയ്യ് പെശങ്ങാൻ നിക്ക്വാല്ലറാ!."
"അയ് ദൈവ ദോഷം പറേര്ത് ചേട്ത്ത്യാരെ!. ഇക്ക് വായ്പ്യായിട്ട് മതി. അടുത്ത മാസം തരാം."
"അവൻ്റൊരു വായ്പ!. ങ്ഹും ആൾടെ കാര്യായിപ്പോയില്ല്യേ, നൂർത്തീല്ലിലോ!."
അമ്പതു രൂപ നീട്ടുമ്പോൾ ത്രേസ്യാമ്മ മുന്നറിയിപ്പു കൊടുത്തു.
" ദേ പോൾട്ട്യേ വേർരു കാര്യണ്ട്!. ആളെ അവടേം ഇവടേം തട്ടീടാണ്ട് കൊണ്ടുവേം കൊണ്ടരേം ചീണം. ചാരായം കുടിക്കാൻ മുങ്ങീട്ട് ആളെ അവടേട്ട് പോരരിക്കോ!."
"ചേട്ത്ത്യാര് മിണ്ടാണ്ട്ന്നേ!. വറ്യേട്ടനെ പോറലില്ല്യാണ്ട് ഇബടെത്തിക്കണ കാര്യം പോളുട്ട്യേറ്റു!. വറ്യേട്ടൻ വന്നേൻ!."
വർഗീസാപ്ലേടെ കൈ പിടിച്ച് പോളൂട്ടി പടിയിറങ്ങിയപ്പോൾ ത്രേസ്യാമ്മ വിളിച്ചു പറഞ്ഞു.
"ഒന്ന് കണ്ടട്ട് അപ്പന്നെ പോന്നോളോ ട്ടാ!. മരുന്നൊക്കേള്ളാളാ!."
"പിന്നെന്താ ദേ ദിപ്പെത്തും!."
തോമസ്സാപ്ലയെ കാണാൻ തന്നെയാണ് ശങ്കരൻ നായരും ഇറങ്ങിയത്. പോകുന്ന വഴി ഒരാൾ ഇടത്തോട്ട് ഒരാൾ വലത്തോട്ട് എന്ന നിലയിൽ രണ്ടാളുകൾ കൈകോർത്ത് ചാഞ്ചാടി കിഴക്കുനിന്നു വരുന്നതു കണ്ടപ്പോൾ ശങ്കരൻ നായർക്ക് അത്ഭുതമായി. രണ്ടിൽ ഒരാൾ വർഗീസ് മാപ്ലയാണല്ലോ?. നടക്കാൻ ആവധില്ല വീട്ടിലിരിപ്പാണ് എന്നൊക്കെയാണല്ലോ കേട്ടിരുന്നത്? ആ ആളാണോ ആ വേലി ഈ വേലി പരുവത്തിൽ വരുന്നത്?.
"അയ് ദെന്താ വർഗീസാപ്ലേദ്?."
"തോമേനൊന്നു കാണാൻ പോയീതാ ൻ്റെ നായരേ!."
വർഗീസാപ്ല നടത്തം നിർത്തി കിതപ്പണച്ചു നിന്നു. പോളൂട്ടിയുടെ മുഖത്ത് സൂര്യകാന്തി.
"ഈ വയ്യാത്തോടത്താ!."
"വയ്യാച്ചാലും അവന്യൊന്ന് കാണാൻ പൂതി പറഞ്ഞപ്പോ എന്നെ ഈ കുരിപ്പിൻ്റെ കൈലേൽപ്പിച്ച് വിട്ടതാ ത്രേസ്യ."
"ന്നട്ടോ?."
"ന്നട്ടെന്താ കാണാല്ല്യേ; ആരേനെ ആരക്കേൽപ്പിച്ചൂന്നാ നായര്ക്ക് തോന്നണ്?. ങ്ങട് നടന്നേരാ ശവീ!."
"അയ്, വഴീഴേട്ടാ..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ