സീനിയോറിറ്റി
രണ്ട് മണിക്കൂർ!
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അധികം സമയം വരിയിൽ നിന്നു വോട്ടു ചെയ്യുന്നത്. ഏഴരയ്ക്ക് വന്നിട്ട് ഒമ്പതരയ്ക്കാണ് ബൂത്തിൽ കടന്നത്.
"കാലത്ത് നേർത്തെ ചെന്നാൽ തെരക്ക്ണ്ടാവില്ല്യ വേഗം വോട്ടീത് പോരാം."
ഭാര്യ സമ്പ്രദായിക സൂത്രം നിർദ്ദേശിച്ചത് ശരി വെച്ചു.
"വന്ന്ട്ട് ദോശേണ്ടാക്കാം."
ആ ധാരണയിലും ഒപ്പിട്ട് ഭാര്യാസമേതം പോളിങ്ങ് സ്റ്റേഷനിൽ എത്തിയപ്പോൾ വാർഡ് മെംബർ അടുത്തു വന്നു പറഞ്ഞു:
"ബാലേട്ടാ, മുതിർന്ന പൌരന്മാർക്ക് പ്രത്യേക സൌകര്യണ്ട് ട്ടാ. ദാ അവടെ മുമ്പിൽ ചെന്ന് പറഞ്ഞാ അവര് കടത്തി വിടും."
അവശതയൊന്നും തൽക്കാലം ഇല്ലാത്തതുകൊണ്ട് മുതിർന്ന പൌരന്മാർക്കുള്ള പ്രത്യേക സംവിധാനം ആസ്വദിക്കണ്ട എന്നു തീരുമാനിച്ച് വരിയിൽ ചെന്നു നിന്നു. ആവശ്യമുള്ളവർ ആ സൌകര്യം ഉപയോഗിക്കട്ടെ. അറുപതിനു മേൽ പ്രായമുള്ള വോട്ടർമാരാണ് നീണ്ട വരികളിൽ ഭൂരിഭാഗവും. അതു കൊണ്ടായിരിക്കണം മുതിർന്ന പൌരന്മാർ എന്നതു തരം മാറ്റി വയ്യാത്തവർ ഇവിടെ വന്നിരുന്നാൽ വോട്ട് ചെയ്ത് പോകാം എന്നു പറഞ്ഞുകൊണ്ട് ഡ്യൂട്ടി പോലീസ് ഒഫീഷ്യൽ ബൂത്തിനു മുന്നിൽ വന്നു പൊടി തട്ടിയ തിണ്ണകളെല്ലാം നിമിഷമാത്രയിൽ നിരങ്ങികളാൽ നിബിഡമായി.
കണ്ടാലറിയുന്ന നാട്ടുകാരല്ലേ വന്ദേ ഭാരത് സ്പീഡിൽ പോളിങ്ങ് സ്റ്റേഷൻ്റെ പടിവരെ വന്ന് ജേസീബി സ്പീഡിൽ ബൂത്തിലെത്തി വയ്യാത്തവരായി പകർന്നാടി മിനിറ്റുകൾക്കകം വിവിപാറ്റ് കണ്ടു തൊഴുത് വീണ്ടും ജേസീബിയും വന്ദേ ഭാരതുമായി മടങ്ങുന്ന പത്തും പതിനഞ്ചും വയസ്സിന് താഴെയുള്ള അനിയനനിയത്തിമാരെ കണ്ടപ്പോൾ എഴുപത്തിയൊന്നുകാരൻ്റെ രണ്ടു മണിക്കൂർ വണ്ണമുള്ള ക്ഷമച്ചങ്ങല പൊട്ടി.
തൊട്ടടുത്തു നിന്ന പോലീസ് കോൺസ്റ്റബിളിനോട് ചോദിച്ചു:
"സർ, ഈ കടത്തിവിടലിൻ്റെ മാനദണ്ഡമെന്താ?"
"സീനിയർ സിറ്റീസൺസാണ്."
"എനിക്ക് വയസ്സ് എഴുപത്തൊന്നായി."
പോലീസുകാരൻ്റെ മുഖത്ത് ഒന്നു പരുങ്ങിയതിൻ്റെ നിഴൽ.
"ഞാൻ രണ്ടു മണിക്കൂറായി ഇവിടെ വരി നിൽക്ക്വാണ്. എത്തിയപാടെ കൈപ്പിടിച്ച് കടത്തി വിടുന്നോരൊക്കെ എന്നെക്കാൾ ഒമ്പതും പത്തും വയസ്സു താഴേള്ളോരാണ്."
"അല്ല...അത്...വയ്യാത്തോരാണ്."
"ഓടി വന്ന് വയ്യെന്ന് പറഞ്ഞാ നേര്യങ്ങ് കടത്തി വിടുന്നത് ശരിയാണോ സർ?"
"അങ്ങനെ പറഞ്ഞാ പിന്നെ നമ്മളെന്തു ചെയ്യും."
"പറഞ്ഞാ മത്യോ സർ? ശരിയ്ക്കും അവശതേള്ളോരെ കണ്ടാലറ്യാലോ? അതിനു കഴിയാതെ വന്നാ മെഡിക്കൽ സർട്ടിഫിക്കറ്റ് തരാൻ പറേണം. അത് ഫേക്കായാ പോലും ഈ പണ്യേക്കാളും ഭേദമാണ്!"
"അവർക്ക് വയ്യായ്കയില്ലെന്ന് എങ്ങനറിയാം?"
"ദിവസവും അഞ്ചും ആറും കിലോമീറ്റർ ബ്രിസ്ക്ക് മോണിങ്ങ് വാക്ക് നടത്തുന്നോരാണ് അവരിൽ ചിലർ. അത്തരക്കാരിൽ ഒരാളാ ഞാനും. അതുകൊണ്ടറിയാം."
പോലീസ് തെല്ലിട നീണ്ട വരി നോക്കി മിണ്ടാതെ നിന്നു. പിന്നെ എൻ്റെ നേരെ തിരിഞ്ഞു.
"സാറ് പറയുന്നത് ശര്യാണ്."
"പക്ഷേ ഈ നടക്കുന്നത് ശര്യല്ല."
"വന്നവശം പറഞ്ഞിരുന്നെങ്കിൽ"
"വയ്യെന്നു പറഞ്ഞ് കാര്യം നടത്തി പോകാർന്നൂല്ലേ? അതറിയാതെയല്ല സർ, ദിവസോം ആറ് കിലോമീറ്റർ സ്പീഡ് വാക്ക് നടത്തുന്ന എന്നെ കണ്ടു പരിചയമുള്ളവർ ഈ വരിയിൽ മുമ്പിലും പിന്നിലുമുണ്ട്. ഇന്നു പോലും കണ്ടവരുണ്ട്. അവര് കളിയാക്കില്ലേ സർ?"
പോലീസ് കോൺസ്റ്റബിൾ തല കുലുക്കി നിശ്ശബ്ദനായി നിന്നു. ശരിയാണ്, കിട്ടുന്ന സൌകര്യം ദുരുപയോഗിക്കുന്നതിനെതിരെ അവരെന്തു ചെയ്യാൻ?.
"സർ വിളിക്കുന്നു."
കൈത്തണ്ടയിൽ സ്പെഷൽ ഉത്സാഹി ബാൻഡ് കെട്ടിയ ചെറുപ്പക്കാരൻ അടുത്തു വന്ന് പറഞ്ഞപ്പോൾ ബൂത്തിനുള്ളിൽ കടന്നു.
വോട്ടു ചെയ്തു പുറത്തു കടക്കുമ്പോൾ പുറത്തു പുഞ്ചിരിച്ചു നിന്ന പോലീസ് കോൺസ്റ്റബിളിൻ്റെ കയ്യിൽ മുദുവായി ഒന്നു സ്വർശിച്ചു. ക്ഷമാപണമായി കരുതട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ