2025 ജനുവരി 26, ഞായറാഴ്‌ച

ജലസമാധി

ജലസമാധി 


1973 ഡിസംബർ മാസം 27 കേരളം മറക്കില്ല. അന്നാണ് ആദ്യമായി നാം സന്തോഷ് ട്രോഫി നേടിയത്. അന്ന് എറണാകുളത്ത് നടന്ന ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൻ്റെ പിൻബലത്തിൽ റെയിൽവേയ്സിനെ 3-2 ന് പരാജയപ്പെടുത്തിയാണ് നമ്മൾ കപ്പുയർത്തിയത്.
പൊറാട്ര ദേശത്ത് അന്ന് ജീവിച്ചിരുന്ന യുവതലമുറയും ആ ദിവസം ഒരിക്കലും മറക്കില്ല. നാട്ടിലെ ക്ഷേത്രത്തിൽ പൂരവുമായിരുന്നു അന്ന്. കപ്പടിച്ചതിൻ്റെ സന്തോഷവും പൂരവും ഹെർക്കുലീസ് ത്രീ എക്സ് അഥവാ പെരുക്കണം പെരുക്കണം പെരുക്കണം ലായനിയിൽ സമാസമം ചേർത്ത മുക്കൂട്ട് പാനകത്തിലാണ് ഞങ്ങൾ ദിവസം ആഘോഷിച്ചത്. ആദ്യത്തെ കപ്പ് വിജയവും ആദ്യത്തെ സ്മോളും അനുഭവിക്കുന്നവരടക്കം പൊറാട്ര ദേശത്തെ യുവജനങ്ങൾ ഉടുമുണ്ട് പൂരപ്പറമ്പിലൊഴുക്കി ജലസമാധിയടഞ്ഞു. കഥയറിഞ്ഞ് പുലർച്ചെ വെടിക്കെട്ടിനു കെട്ടേണ്ട മാലപ്പടക്കം നിറച്ചു മൂട്ടിവെച്ചിരുന്ന ചാക്കുകൾക്കിടയിൽ ഇനി ഞാനെന്തു ചെയ്യേണ്ടൂ തേവരേ മട്ടിൽ തലയ്ക്കു കൈവെച്ചിരുന്ന വെടിക്കെട്ടാശാൻ ഉണ്ണ്യേട്ടൻ്റെ ദയനീയചിത്രം പിറ്റേന്ന് ത്രിസന്ധ്യക്ക് സമാധിയുണർന്ന ഞങ്ങൾക്ക് വരച്ചുകാട്ടിയത് ക്ഷേത്രം കാര്യസ്ഥൻ തങ്കപ്പേട്ടനായിരുന്നു. മാലപ്പടക്കം കെട്ടാനും നൂറു കണക്കിന് ഗുണ്ടുകൾ കുറ്റിയടിച്ചുറപ്പിക്കുവാനും മറ്റുമായി തിരുവമ്പാടി വെടിക്കെട്ട് പ്രമാണിയുടെ സ്ഥിരം പണിക്കാരെ രാത്രിക്ക് രാത്രി തൻ്റെ ടാക്സി കാറിൽ പോയി വിളിച്ചു വരുത്തിയാണത്രെ പടക്കത്തിന് തീ കൊടുത്തത്. രണ്ടു മാസത്തെ വെടിക്കെട്ട് പണിയുടെ ക്ഷീണം തീർക്കുന്ന സബോതി ആചാരത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തം പൂർണ്ണമായും ഞങ്ങളിൽ നിക്ഷിപ്തമാക്കിയാണ് കൃത്യവിലോപത്തിനുള്ള ശിക്ഷ ഉണ്ണ്യേട്ടൻ നടപ്പാക്കിയത്.
കഥാശേഷം: പൂരപ്പിറ്റേന്ന് സന്ധ്യക്ക് തിരുനടയിലെ ഗോപുരത്തറയിലിരുന്ന് തീവെട്ടികളുടെ പന്തക്കുറ്റികളിലെ കരിഞ്ഞ തുണികൾ ചുരണ്ടി വൃത്തിയാക്കുന്ന പണിക്കിടയിൽ പ്രായം ചെന്ന ഒരു പൂരം ഉത്സാഹി പറഞ്ഞു:
"ഔ ഇന്നലെന്താർന്നു പറമ്പിലെ പ്രമഞ്ചം!. രൊറ്റാൾക്ക് ബോധം എന്നൊന്ന്ണ്ടാർന്നില്ല്യ!"
എണ്ണയും കരിയും പുരണ്ട കൈകൾ ആനപ്പള്ള മതിൽക്കെട്ടിൻ്റെ ചെങ്കൽ പ്രതലത്തിൽ തേച്ചുരച്ചുകൊണ്ട് മറ്റൊരു സ്ഥിരോത്സാഹി പറഞ്ഞു:
"ഒന്നും പറേണ്ടെൻ്റെ കൊച്ചപ്പേട്ടാ, ദേശത്താകെ രണ്ടാൾക്കേ ബോധണ്ടാർന്നുള്ളു; പൊറാട്ര തേവർക്കും കീഴ്പ്പാട്ടിരി ശാസ്താവിനും!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ