2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

ആതിരയാട്ടം

 

ആതിരയാട്ടം 

കാൽ നൂറ്റാണ്ട് മുമ്പാണ്. അടാട്ട് പഞ്ചായത്ത് കേരളോത്സവം തകൃതിയായി നടക്കുന്നു. ഞാനന്ന് കലാമേളയുടെ ജനറൽ കൺവീനർ. നൃത്ത മത്സരങ്ങൾ ജഡ്ജ് ചെയ്യാനായി വന്നവരിൽ ഒരാൾ ഞാൻ പറഞ്ഞ് ഏർപ്പാടാക്കി എത്തിയ ലത. സ്റ്റേറ്റ് ബാങ്കിൽ എൻ്റെ സഹപ്രവർത്തക.

ഏറെ വീറും വാശിയുമുണ്ടായിരുന്ന തിരുവാതിരകളി മത്സരം കഴിഞ്ഞ് അനൗൺസ്മെൻ്റിനായി റിസൾട്ട് സ്ലിപ്പ് എൻ്റെ കയ്യിൽ തരുമ്പോൾ ലത പറഞ്ഞു:
"മത്സരം നല്ല സ്റ്റാൻ്റേഡ്ണ്ടാർന്നു ട്ടാ. എന്ത് രസായിട്ടാ എല്ലാ ടീമോളും കളിച്ചേ!. പക്ഷേ ഒരു കാര്യണ്ട് ട്ടാ ബാലചന്ദ്രാ, ഫസ്റ്റ് കിട്ട്യേ ടീമിലെ ആ ഇത്തിരി തടിച്ച കുട്ട്യോട് ഒന്ന് ശ്രദ്ധിക്കാൻ പറേണം. ജില്ലേലിക്ക് പോണ്ടതല്ലേ?"
"എന്താദ്?"
"ആ കുട്ടി ഡാൻസ് പഠിച്ച കുട്ട്യാന്ന് കണ്ടാറ്യാം, കളീല് മോഹിന്യാട്ടം കേറി വര്ണ്ട് നല്ലോണം. ജില്ലേലും സ്റ്റേറ്റിലും
ഒക്കെ പോയാ ജഡ്ജിമാര് പിടിക്കും. മാർക്ക് കൊറച്ചിടാൻ സാദ്ധ്യതേണ്ട്. കളിച്ച ടീമുകളിലൊക്കെ അങ്ങനെ ചെലരെ കാണാണ്ട്. മോഹിനിയാട്ടം പഠിച്ചത് തിരുവാതിരകളീല് റിഫ്ളക്റ്റ് ചെയ്യര്ത്, രണ്ടും രണ്ടാന്ന് ആ കുട്ട്യോട് ഒന്ന് പറഞ്ഞോളോ ട്ടാ."
നൃത്തത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത കൺവിനറേക്കാൾ ഇക്കാര്യം സൂചിപ്പിക്കുന്നതിനായി ജഡ്ജ് തന്നെ സ്റ്റേജിൽ കയറി റിസൾട്ട് പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ഞാൻ അഭിപ്രായപ്പെട്ടതിൻ പ്രകാരം ലത തന്നെ വിഷയം ഭംഗിയായി കൈകാര്യം ചെയ്തു.
തിരുവാതിരകളി അടാട്ട് പഞ്ചായത്ത് തൃശ്ശൂർ ജില്ല പ്രാതിനിധ്യങ്ങളായി സ്റ്റേറ്റിൽ മത്സരിക്കാനെത്തി. കുട്ടി മോഹിനിയാടിയതുകൊണ്ടോ എന്തോ രണ്ടാംസ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു അന്ന്.
ഇന്നലെ ആതിരോത്സവമായിരുന്നു നാട്ടിൽ. വൃത്തിയിലും അല്ലാതെയും കളിച്ച പതിനഞ്ചോളം ടീമുകൾ. പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതാൻ പരീക്ഷാഹാളിൽ കടന്ന കുട്ടികളെപ്പോലെ വലിച്ചു മുറുക്കി ടെൻഷനാക്കിയ മുഖവും വഴങ്ങാത്ത ശരീരവുമായി കളിക്കുന്നവർക്കിടയിൽ ഉലഞ്ഞും പുഞ്ചിരിച്ചും കളിക്കുന്ന അപൂർവ്വം ചിലരെ കണ്ടപ്പോൾ ലത പറഞ്ഞത് ഓർത്തു പോയി.
No photo description available.

ers

ഡബിൾ ബാരൽ

ഡബിൾ ബാരൽ 

1973 ഡിസംബർ മാസം 27 കേരളം മറക്കില്ല. അന്നാണ് ആദ്യമായി നാം സന്തോഷ് ട്രോഫി നേടിയത്. അന്ന് എറണാകുളത്ത് നടന്ന ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൻ്റെ പിൻബലത്തിൽ റെയിൽവേയ്സിനെ 3-2 ന് പരാജയപ്പെടുത്തിയാണ് നമ്മൾ കപ്പുയർത്തിയത്.
പൊറാട്ര ദേശത്ത് അന്ന് ജീവിച്ചിരുന്ന യുവതലമുറയും ആ ദിവസം ഒരിക്കലും മറക്കില്ല. നാട്ടിലെ ക്ഷേത്രത്തിൽ പൂരവുമായിരുന്നു അന്ന്. കപ്പടിച്ചതിൻ്റെ സന്തോഷവും പൂരവും ഹെർക്കുലീസ് ത്രീ എക്സ് അഥവാ പെരുക്കണം പെരുക്കണം പെരുക്കണം ലായനിയിൽ സമാസമം ചേർത്ത മുക്കൂട്ട് പാനകത്തിലാണ് ഞങ്ങൾ ദിവസം ആഘോഷിച്ചത്. ആദ്യത്തെ കപ്പ് വിജയവും ആദ്യത്തെ സ്മോളും അനുഭവിക്കുന്നവരടക്കം പൊറാട്ര ദേശത്തെ യുവജനങ്ങൾ ഉടുമുണ്ട് പൂരപ്പറമ്പിലൊഴുക്കി ജലസമാധിയടഞ്ഞു. കഥയറിഞ്ഞ് പുലർച്ചെ വെടിക്കെട്ടിനു കെട്ടേണ്ട മാലപ്പടക്കം നിറച്ചു മൂട്ടിവെച്ചിരുന്ന ചാക്കുകൾക്കിടയിൽ ഇനി ഞാനെന്തു ചെയ്യേണ്ടൂ തേവരേ മട്ടിൽ തലയ്ക്കു കൈവെച്ചിരുന്ന വെടിക്കെട്ടാശാൻ ഉണ്ണ്യേട്ടൻ്റെ ദയനീയചിത്രം പിറ്റേന്ന് ത്രിസന്ധ്യക്ക് സമാധിയുണർന്ന ഞങ്ങൾക്ക് വരച്ചുകാട്ടിയത് ക്ഷേത്രം കാര്യസ്ഥൻ തങ്കപ്പേട്ടനായിരുന്നു. മാലപ്പടക്കം കെട്ടാനും നൂറു കണക്കിന് ഗുണ്ടുകൾ കുറ്റിയടിച്ചുറപ്പിക്കുവാനും മറ്റുമായി തിരുവമ്പാടി വെടിക്കെട്ട് പ്രമാണിയുടെ സ്ഥിരം പണിക്കാരെ രാത്രിക്ക് രാത്രി തൻ്റെ ടാക്സി കാറിൽ പോയി വിളിച്ചു വരുത്തിയാണത്രെ പടക്കത്തിന് തീ കൊടുത്തത്. രണ്ടു മാസത്തെ വെടിക്കെട്ട് പണിയുടെ ക്ഷീണം തീർക്കുന്ന സബോതി ആചാരത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തം പൂർണ്ണമായും ഞങ്ങളിൽ നിക്ഷിപ്തമാക്കിയാണ് കൃത്യവിലോപത്തിനുള്ള ശിക്ഷ ഉണ്ണ്യേട്ടൻ നടപ്പാക്കിയത്.
കഥാശേഷം: പൂരപ്പിറ്റേന്ന് സന്ധ്യക്ക് തിരുനടയിലെ ഗോപുരത്തറയിലിരുന്ന് തീവെട്ടികളുടെ പന്തക്കുറ്റികളിലെ കരിഞ്ഞ തുണികൾ ചുരണ്ടി വൃത്തിയാക്കുന്ന പണിക്കിടയിൽ പ്രായം ചെന്ന ഒരു പൂരം ഉത്സാഹി പറഞ്ഞു:
"ഔ ഇന്നലെന്താർന്നു പറമ്പിലെ പ്രമഞ്ചം!. രൊറ്റാൾക്ക് ബോധം എന്നൊന്ന്ണ്ടാർന്നില്ല്യ!"
എണ്ണയും കരിയും പുരണ്ട കൈകൾ ആനപ്പള്ള മതിൽക്കെട്ടിൻ്റെ ചെങ്കൽ പ്രതലത്തിൽ തേച്ചുരച്ചുകൊണ്ട് മറ്റൊരു സ്ഥിരോത്സാഹി പറഞ്ഞു:
"ഒന്നും പറേണ്ടെൻ്റെ കൊച്ചപ്പേട്ടാ, ദേശത്താകെ രണ്ടാൾക്കേ ബോധണ്ടാർന്നുള്ളു; പൊറാട്ര തേവർക്കും കീഴ്പ്പാട്ടിരി ശാസ്താവിനും!."

വീണിടം വെടിപ്പ്‌

 

വീണിടം വെടിപ്പ്‌


"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മവേണം ട്ടാ!"

കുരുമുളക് പടർന്നു കയറിയ കണിക്കൊന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് ആശങ്ക മുറ്റിയ സ്വരത്തിൽ കോണിക്കാരൻ്റെ വയസ്സറിയിക്കുന്നു വീട്ടുകാരി.
ഇതേ വയസ്സില് അച്ഛൻ വലിയ അഹമ്മതിക്കാരനായിരുന്നു എന്ന് അമ്മയും പറഞ്ഞിരുന്നത്
തത്സമയം ഞാനോർത്തു...
അമ്പതു വർഷം മുമ്പാണ്. അന്ന് കേരള വർമ്മയിൽ പഠിക്കുന്നു. മദ്ധ്യവേനൽ അവധിക്കാലത്തെ ഒരു ഞായറാഴ്ച രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാപ്പുറത്തു നിന്ന് അച്ഛൻ ഉറക്കെ വിളിക്കുന്നതു കേട്ടു:
"ചന്നരാ!"
"ങ്ഹാ ദാ വരണു."
പത്രം മടക്കി വെച്ച് ഇറയത്തു ചെന്നപ്പോൾ വളപ്പിൽ തൈരാൻ മാവിനു താഴെ ഒരു മുളയേണി ചുമലിൽ വെച്ചുകൊണ്ട് അച്ഛൻ ചന്നരനെ കാത്തു നിൽക്കുന്നു. പച്ചമഷിയിൽ എംജിയാറിൻ്റെ മുഖം പ്രിൻ്റ് ചെയ്ത കുട്ടിച്ചാക്ക് അരയിൽ കെട്ടിത്തൂക്കി മാങ്ങ വിളവെടുപ്പിനുള്ള പുറപ്പാടാണ് അച്ഛൻ.
"ങ്ങട് വാ!"
അരികിൽ ചെന്നപ്പോൾ സ്ട്രിക്റ്റ് നിർദ്ദേശം കിട്ടി:
"ഏണി നല്ലണം പിടിക്കണം!"
മാങ്ങ നിറഞ്ഞ വലിയ മാവിൻ കൊമ്പിൻ്റെ അറ്റത്തെ ചെറിയ ചുള്ളൽക്കവരത്തിൽ ഏണി കൊളുത്തി വെച്ചുകൊണ്ട് അച്ഛൻ അതിലൂടെ കയറാൻ തുടങ്ങുകയാണ്. നടപടി തീരെ സുരക്ഷിതമല്ലെന്ന് കണ്ട് ഞാൻ അച്ഛനോട് പറഞ്ഞു:
"അച്ഛാ ചെറ്യേ കൊമ്പാണ്, ഭാരം താങ്ങില്ല്യ. വേണ്ട!. "
"മിണ്ടാണ്ട് നിക്ക്വാ! താൻ ഏണി നല്ലണം ബലത്തില് പിടിച്ചാ മതി."
കൂടുതലായാൽ പിതാശ്രീ വിശ്വരൂപം കാണിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ തുടർന്നില്ല.
പ്രായത്തിൻ്റെ അവധാനമൊന്നും കാണിക്കാതെ അണ്ണാൻ വേഗത്തിൽ അച്ഛൻ ഏണി കയറിപ്പോകുമ്പോൾ ഉലഞ്ഞ മാവിൻകൊമ്പിൻ്റെ താളത്തിന് എൻ്റെ ഹൃദയം നകാരമടിച്ചു.
കൊമ്പെത്തിയപ്പോൾ അച്ഛൻ കൂസലൊന്നും കൂടാതെ മാങ്ങകൾ പറിച്ച് അണ്ണാച്ചിച്ചാക്കിൽ ഓരോന്നായി നിക്ഷേപിക്കാൻ തുടങ്ങി. എത്ര നേരം ഏണിയും പിടിച്ച് നില്ക്കേണ്ടി വരുമെന്ന ആധിയുമായി അച്ഛൻ്റെ വിക്രമം കണ്ടുകണ്ടങ്ങിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. കയ്യെത്താത്ത അകലത്തിൽ നിന്നിരുന്ന ഒരു കുല മാങ്ങ വശത്തോട്ട് ഏന്തി വലിഞ്ഞ് പൊട്ടിക്കാൻ നോക്കിയതാണ് അച്ഛൻ. ഭാരം താങ്ങാതെ വന്നപ്പോൾ കവരത്തിലെ കൊളുത്ത് വിട്ട് എണി വലതു വശം ചെരിഞ്ഞ് ഇലച്ചാർത്തുകളെ അമർത്തി തലോടി താഴോട്ട്....
" അയ്യോ!!!"
ഏണി പിടിവിടീച്ചു പോയ രണ്ടു കൈകളുമുപയോഗിച്ച് ഞാൻ കണ്ണുപൊത്തി. ഈ ജന്മത്തിൽ അത്തരമൊരു നിലവിളി എന്നിൽ നിന്നുണ്ടായിട്ടില്ല എന്ന് ഈ എഴുപത്തൊന്നിലും എനിക്കു നിസ്സംശയം പറയാൻ കഴിയും.
ഭയംകൊണ്ട് കണ്ണുകൾക്കൊപ്പം അടഞ്ഞു പോയ ബോധം തുറന്നു കിട്ടിയത് അച്ഛൻ്റെ കോപം മുറ്റിയ സ്വരം കേട്ടപ്പോഴാണ്:
"എന്താണ്ടാ ചെക്കാ നെനക്ക്?"
കൈകളകത്തി കണ്ണുകൾ കുറേശ്ശ കുറേശ്ശ വിടർത്തി അച്ഛൻ്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത തെങ്ങിൻ്റെ കുരലിലിരിക്കുന്ന അച്ഛനെയാണ്. ഏണിത്തലപ്പ് തെങ്ങിൻ്റെ കുരലിൽ കൃത്യമായി ചെന്നിരുന്നിരിക്കുന്നു. വീണിടം വൃത്തിയാക്കി അച്ഛനും!.
"അച്ഛാ ഭാഗ്യം കൊണ്ടാ അച്ഛനിപ്പൊ രക്ഷപ്പെട്ടത്. മതി ഇന്യെറങ്ങ്വോ!"
നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ഞാൻ വിളിച്ചു പറഞ്ഞു.
"കൂക്കി വിളിച്ച് തള്ളേ കേപ്പിക്കാണ്ട് മിണ്ടാണ്ട്ക്കട! ഞാൻദൊന്ന് നന്നാക്കട്ടെ. രണ്ടാഴ്ച്ച്യായി ആ വേലായ്ധനോട് പറഞ്ഞട്ട്, ദ് വരെ തിരിഞ്ഞോക്കീല്ല്യാവൻ!"
തെങ്ങിൻ മണ്ടയിലെ കൊതുമ്പും കോഞ്ഞാട്ടയും വലിച്ച് പറിച്ച് താഴേക്ക് എറിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.
തെങ്ങിൻ കുരലിൽ തങ്ങി ഒഴിഞ്ഞു പോയ ദുരന്തത്തിൻ്റെ വാർത്ത അന്നു വൈകിട്ട് ഞാൻ വിവരിച്ചു കേട്ടപ്പോൾ അമ്മ തലയിൽ കൈ വെച്ചു:
"ൻ്റെ ദൈവേ, ഇങ്ങനേണ്ടോ മൻഷ്യര്! അഹമ്മതിക്ക് കയ്യും കാലും വെച്ചാ പേരന്വേഷിക്കണ്ട! തേവര് കാത്തു!"
May be an image of 1 person and longan

rs

അധോലോകം

അധോലോകം

രാവിലെയുള്ള നടത്തത്തിൽ സഹനടന്മാരെ കൂട്ടുന്നതിഷ്ടമല്ല. പലതുണ്ട് കാര്യം. അതിലൊന്ന് സ്പീഡ് തന്നെ. അപരൻ്റെ വേഗതയോടോ വേഗതക്കുറവിനോടോ സമവേഗപ്പെട്ട് നടക്കാൻ പറ്റില്ല എന്നതൊരു കാരണം. രണ്ട് സമയപാലനം. എനിക്കു വേണ്ടി സഹനോ സഹനു വേണ്ടി ഞാനോ കാത്തു നിൽക്കുന്നത് അസഹനീയം. ഒരിക്കൽ 'ബാലേട്ടാ ഞാനും വരട്ടെ കൂടെ, മിണ്ടിം പറഞ്ഞും നടക്കാലോ' എന്നഭ്യർത്ഥിച്ച് ഒരാൾ കൂടെ കൂടി. മിണ്ടലും പറയലും കേൾക്കലും അഹിതമെങ്കിലും മര്യാദയുടെ പേരിൽ സമ്മതിച്ചു. രണ്ടു ദിവസം കൃത്യമായി വന്നു. മൂന്നാം ദിവസം മൊബൈലിലും നാലാം ദിവസം വാതിലിലും മുട്ടി വിളിക്കേണ്ടി വന്നപ്പോൾ അയാളെ അഞ്ചാം ദിവസം മുഖദാവിൽ റദ്ദാക്കി ഞാനെൻ്റെ പാട്ടിനു നടന്നു.
പറഞ്ഞു വന്നത് പ്രഭാത നടത്തം ഒരേകാന്തധ്യാനമാണെന്നാണ്.
നാട്ടിലാവുമ്പോൾ പൊതു വഴികളിൽ നടന്നിരുന്നത് എറണാകുളത്തു വന്ന് മകളുടെ അപ്പാർട്ട്മെൻ്റിൻ്റെ ചുറ്റു വഴിയിലാക്കിയപ്പോൾ ആറ് കിലോമീറ്റർ എന്നത് അപാർട്ട്മെൻ്റിന് ഇരുപത് ചുറ്റ് അല്ലെങ്കിൽ എണ്ണായിരം ചുവട് വിച്ചെവറീസ് ഹയർ എന്ന കണക്കിനു വഴിമാറി. സന്തോഷം തോന്നിയത് എന്നെപ്പോലെതന്നെ ഞാനായി എൻ്റെ നടത്തമായി എന്ന മട്ടിൽ ബ്രിസ്ക് വാക്കടിക്കുന്നവരെ നടവഴിയിൽ കണ്ടപ്പോഴാണ്. മുറിച്ചോ മറിച്ചോ കടന്നു പോകുമ്പോൾ മറ്റൊരു സാന്നിദ്ധ്യത്തെ ഗൌനിക്കപോലും ചെയ്യാത്തവർ. യഥാമോഹിതം!
അങ്ങിനെയിരിക്കെയാണ് ഒരു മഞ്ഞു വെളുപ്പിന് തലയിൽ തൊപ്പിയും കാലിൽ ലേശം മുടന്തുമായി ഒരാൾ നടരാജപാതയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിക്കാരനാണ്. മെല്ലെ മെല്ലെയാണ് നടപ്പ്. എതിരെ വരുന്നവരോടും വെട്ടിച്ചു പോകുന്നവരോടുമെല്ലാം സലാമും സുപ്രഭാതവും പറയുന്നുണ്ട്. കക്ഷി സംസാര പ്രിയനാണെന്ന് ശരീരഭാഷയിൽ നിന്ന് എനിക്കു വായിച്ചെടുക്കാനായി. മറികടന്നു പോകുന്ന സമയം എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു പുഞ്ചിരിച്ചെങ്കിലും മുഖം കൂടുതൽ കൊടുക്കാതിരിക്കാൻ ഞാൻ മനസ്സിരുത്തി. മിണ്ടാനും പറയാനും മുട്ടിയ നോട്ടമാണ്. ചാഞ്ചാടിപ്പോയാൽ നടത്തമാകെ അവതാളത്തിലാവും!.
രണ്ടു റൗണ്ട് കഴിഞ്ഞ് വീണ്ടും കണ്ടു മുട്ടുമ്പോൾ കക്ഷിക്ക് നല്ല ഒരിരയെ കിട്ടിയിരിക്കുന്നു. സ്വന്തം കാര്യം നോക്കി നടന്നിരുന്ന പാവമാണ് വലയിൽ വീണിരിക്കുന്നത്. എങ്കിലും കുറെ കാലം കൂടി മൂന്നാമതൊരാൾ കേൾക്കാതെ ഉള്ളഴിഞ്ഞ് ഹിന്ദി പറയാൻ കിട്ടിയ അസുലഭാവസരം കക്ഷി ആഘോഷിക്കുന്നതായി തോന്നി. മറി കടന്നു പോകുന്ന ഘട്ടങ്ങളിലെല്ലാം തന്നെ പിന്നെ എടുത്തോളാം എന്ന മട്ടിൽ ലഖ്‌നൌവാല ആർത്തിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
നാലു ദിവസം ഇങ്ങിനെ പോയി. മൂന്നാം ദിവസം മുതൽ ഇരയുടെ മുഖം മ്ലാനമായിത്തുടങ്ങിയിരുന്നു. രക്ഷാ മാർഗ്ഗം തേടുകയാണ് ചങ്ങാതി എന്നു മനസ്സിലായി. സഹായിക്കണേ എന്ന മട്ടിൽ അയാൾ ദയനീയമായി എന്നെ നോക്കുന്നുണ്ടോ എന്നെനിക്കു തോന്നി. എന്തു പറ്റിയെന്നറിയില്ല രണ്ടു ദിവസം കക്ഷിയെ കാണാതായി. ഒരാഴ്ച ഞാൻ നാട്ടിലുമായി.
നാട്ടിൽ നിന്നു തിരിച്ചു വന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുണ്ടായത്. എത്ര ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറാനായില്ല എന്നതാണ് സത്യം. മിണ്ടാതെ സ്പീഡ് കൂട്ടി ഏതാണ്ട് ഒരോട്ടമാക്കി കടന്നു പോകാൻ നോക്കിയ എൻ്റെ മുന്നിലേക്ക് കക്ഷി കടന്നു നിന്നു.
"ഗുഡ് മോണിങ്ങ് സാർ!"
കുരുത്തിയിൽ കുടുങ്ങിയ വരാൽ മത്സ്യത്തെ കണ്ട കോൾ പാടത്തെ
മീൻപിടുത്തക്കാരൻ്റെ ചിരി അയാളുടെ മുഖത്ത്.
"ഗുഡ് മോണിങ്ങ്!"
അല്ലാതെന്തു ചെയ്യാനാണ് ഞാൻ!
കക്ഷി ലഖ്നൗക്കാരനാണ്. ഇവിടെ ഏതോ കേന്ദ്ര ഗവർമ്മെണ്ട് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ മകനൊപ്പം താമസിക്കാൻ മൂന്നു മാസം മുമ്പ് എത്തിയതാണ്. രണ്ടു മാസം മുമ്പ് കുളിമുറിയിൽ തെന്നി വീണ് പരിക്കു പറ്റിയതാണ് കാലിലെ മുടന്തിനു കാരണം. പരിക്ക് പൂർണ്ണമായും സുഖപ്പെടുവാൻ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടത്രെ. അതു കഴിഞ്ഞേ നാട്ടിലേക്കു മടങ്ങാനാവൂ. അവിടെ ചെന്ന് ഏറെ ജോലിയുണ്ട്. എല്ലാം ഗഡ്ബടായി. എന്തു ചെയ്യാം ബായ് സാബ്! ചോദിക്കാതെ തന്നെ സ്വന്തം ചരിത്രവും ഭൂമിശാസ്ത്രവും കെട്ടഴിച്ചിട്ടതിനു ശേഷം എൻ്റെ പുസ്തകവും തുറപ്പിച്ചു.
നാലു ദിവസം സഹിച്ചു. നാലാം ദിവസം:
"ഠീക്കേ സാബ് കൽ മിലൂംഗാ!"
എന്ന് സലാം വെച്ച് കക്ഷി ഫ്ലാറ്റിലേക്ക് കയറിപ്പോയപ്പോൾ ഞാൻ ഉറപ്പിച്ചു, ഇതൊരു നടയ്ക്ക് തീരില്ല. ഖബർദാർ!
ഇന്നു രാവിലെ നടത്തത്തിനു മുമ്പ് കോറിഡോറിൽ നിന്നുകൊണ്ട് പതിവുള്ള പത്തുമിനിറ്റ് സ്ട്രെച്ച് ചെയ്യുമ്പോൾ കക്ഷി കാലു വലിച്ചു വെച്ചു പോകുന്നതു കണ്ടു.
എന്തു ചെയ്യും? വലയിൽ പെടാതിരിക്കണമെങ്കിൽ ദൃഷ്ടിപഥത്തിൽ പെടാത്ത അകലത്തിൽ വളരെ പിന്നിലായി സ്പീഡ് കുറച്ചു നടക്കണം. എന്നു വെച്ചാൽ ഗുരുവായൂരമ്പലത്തിൽ സ്ത്രീകൾ നടത്തുന്ന ഒറ്റയടി പ്രദക്ഷിണം പോലെ. അതിലും ഭേദം മുറിയിൽ പോയിരുന്ന് പാതാൾ ലോക് മലയാളം വെച്ച് ചുരുളിപ്പെടുന്നതാണ്. വേണ്ട. പോംവഴിയുണ്ട്. താഴെ ബേസ്മെൻ്റിലെ കാർ പാർക്കിലുമുണ്ട് നടവഴി. ഈ വഴിക്കു താഴെ ഇതേ വീതി ഇതേ ദൂരം. മഴക്കാലത്ത് മാത്രമേ ആരും അവിടെ നടക്കാറുള്ളു. ഇതൊരു മഴ തന്നെ.
സ്റ്റെപ്പിറങ്ങി ഒന്നാം റൗണ്ട് മുഴുമിക്കാറായപ്പോൾ ഒരാൾ എതിരേ നിന്നു വരുന്നതു കണ്ടു. നല്ല പരിചയം പോലെ. നടത്തം നിരീക്ഷിച്ചപ്പോൾ മനസ്സിലായി രണ്ടാഴ്ച മുമ്പ് ലഖ്നൌവിൽ നിന്ന് മുങ്ങി രക്ഷപ്പെട്ട കക്ഷിയാണ്. ഇവിടെ ഒളിച്ചു കവാത്ത് നടത്തുകയാണ്!
അടുത്തെത്തി ഞങ്ങൾ പരസ്പരം ഒന്നു നോക്കിയതേയുള്ളു. ബേസ്മെൻ്റിൽ അലയടിക്കും വിധം മുഴങ്ങിയ പൊട്ടിച്ചിരി തടുക്കുവാൻ ഇരുവർക്കുമായില്ല!

അനശ്വരം

 

അനശ്വരം 

മുപ്പത്തഞ്ച് വർഷം മുമ്പ് തൃശ്ശൂർ രാഗത്തിൽ 'ഒരു വടക്കൻ വീരഗാഥ' കാണാൻ പോയപ്പോൾ കൂടെ അമ്മയുണ്ടായിരുന്നു. അമ്മ ജീവിതത്തിൽ തിയ്യറ്ററിൽ കാണുന്ന രണ്ടാമത്തെ സിനിമ. ആദ്യത്തേത് 1961 ൽ ജോസ് തിയ്യറ്ററിൽ കണ്ട ഉണ്ണിയാർച്ച. അമ്മ കണ്ട രണ്ടു സിനിമകളുടേയും കഥ ഒന്നായത് യാദൃശ്ചികമല്ല. കാരണം വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മയുടെ ഏക സാഹിത്യ പരിചയം വടക്കൻപാട്ടായിരുന്നു. നാട്ടിലെ പൂരപ്പറമ്പിൽ എതോ വർഷത്തെ പൂരത്തിന് വാങ്ങിച്ച വടക്കൻപാട്ടു ബുക്ക് കുറെ കാലം അമ്മ ഭദ്രമായി മുണ്ടു പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. ഏതാണ്ടൊക്കെ കാണാപാഠമായി അമ്മ പാടുകയും ചെയ്തിരുന്നു. കാഴ്ച ശക്തി കുറഞ്ഞും പുസ്തകം പഴകി നുലഞ്ഞും വായന ബുദ്ധിമുട്ടായി വന്നപ്പോൾ അത് ഈണത്തിൽ പാടുക എന്ന ദൌത്യം കോളേജിൽ പഠിച്ചിരുന്ന ചേച്ചിയിൽ വന്നുചേർന്നു. എല്ലാവർക്കും എന്ന പോലെ അമ്മയ്ക്കും ആരോമലും ആർച്ചയും തന്നെ ആരോമലുണ്ണികൾ. ചന്തുവിനെ പറ്റി മിണ്ടരുത് അത്രക്ക് വെറുപ്പ്!.

വീട്ടിൽ ടീവിയിൽ സിനിമ കാണുന്ന സ്വഭാവമില്ലാതിരുന്ന അമ്മക്ക് വടക്കൻ വീരഗാഥയെ പറ്റി കേട്ടറിഞ്ഞതു മുതൽ ഒരേ ആവശ്യം; അതൊന്നു തനിക്കും കാണണം. അമ്മയ്ക്കന്ന് വയസ്സ് എഴുപത്താറ്. തിയ്യറ്ററിലൊക്കെ ഇരിക്കാനും കാണാനും പറ്റുമോ അമ്മക്ക് തണുപ്പ് പിടിക്കുമോ എന്നൊക്കെ ഇടവിടാതെ ചോദിച്ച് നിരുത്സാഹപ്പെടുത്താൻ ഞങ്ങൾ നോക്കിയെങ്കിലും ആവശ്യത്തിൽ നിന്ന് അമ്മ കടുകിട പിന്മാറിയില്ല. ആരോമലിനേയും ഉണ്ണിയാർച്ചയേയും കണ്ടേ തീരൂ. കാറു വിളിച്ച് സകുടുംബം രാഗം തിയ്യറ്ററിലെ വിസ്മയത്തിലേക്ക് പ്രവേശിക്കുമ്പോൾ അമ്മ വളരെ സന്തോഷവതിയായിരുന്നു.
അന്ന് സിനിമ കഴിഞ്ഞു തിയ്യറ്റർ വിട്ട് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ ചോദിച്ച ചോദ്യത്തിന് കണ്ണീർ തുടച്ചുകൊണ്ട് അമ്മ പറഞ്ഞ മറുപടി ഇന്ന് വൈകീട്ട് ഐനോക്സ് വിട്ടിറങ്ങുമ്പോഴും എൻ്റെയുള്ളിൽ കിടന്നു വിങ്ങി.
"അമ്മക്ക് സിൽമിഷ്ടായാ?"
"ഇഷ്ടായി. ഔ ആ കുട്ടീടെ വെസനം കണ്ടൂടാ, ഈശ്വരാ എത്രാലം ഉള്ളില് കൊണ്ടടന്നു!"
"ആരടെ? ആരോമലിൻ്റ്യാ?"
സ്വാഭാവിക സംശയത്തിന് അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞ മറുപടി കേട്ടപ്പോൾ ഞങ്ങൾ വിസ്മയത്തോടെ പരസ്പരം നോക്കി.
"അല്ല, ചന്തു! ഇങ്ങന്യൊന്ന്വല്ലലോ കഥ കേട്ടേക്കണ്!"
എംടി അനശ്വരൻ തന്നെ!

May be an image of 1 person and beard
hers

അന്തോണീസ്



 മാർച്ച് ....

കൃത്യം അമ്പതു കൊല്ലം മുമ്പ് കേരളവർമ്മ കോളേജിനോട് വിട ചൊല്ലിയത് മാർച്ച് മാസത്തിലാണ്.
പഴയ വർമ്മന്മാരായ ചങ്കുകൾ ചേർന്ന് അവസരം കത്തിക്കാൻ തീരുമാനിച്ചു. രാവിലെ തൃശ്ശൂരിൽ നിന്ന് എല്ലാവരും ഒരുമിച്ച് പുറപ്പെട്ട് കോളേജ് പറമ്പിൽ (ഞങ്ങൾക്കന്നും ഇന്നും പറമ്പാണ് ക്യാമ്പസല്ല ) ഒരു മണിക്കൂർ കറങ്ങിയ ശേഷം തൃശ്ശൂർ കാഞ്ഞാണി റോഡിൽ പരയ്ക്കാട് പാടത്തും കരയിലുള്ള റിസോർട്ടിൽ 'ആർഭാടം കതിനാവെടി കത്തിക്കുത്ത് പാനോപചാര പ്രസംഗം' (പ്രയോഗത്തിന് കൂട്ടാലെ നാണ്വാരോട് കടപ്പാട്)അങ്ങനെയാണ് കാര്യപരിപാടി ആസൂത്രണം.
കുറുപ്പം റോഡിൽ ജനാർദ്ദനൻ്റെ മൊണാലിസ സ്റ്റുഡിയോക്കു പിന്നിൽ നിർത്തിയിട്ട ടെമ്പോയിൽ ഗുഡ് നൈറ്റ് രാജുവിൻ്റെ പിന്നിലായി കയറി വലതു വശത്തു മലർക്കെ സ്വാഗതം ചെയ്ത ആദ്യസീറ്റിലിരുന്ന് ഇടം തിരിഞ്ഞൊന്നു നോക്കിയപ്പോൾ ആൻ്റണി! പുറത്തു നിൽക്കുമ്പോൾ ചില്ലിനിടയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്ന മുഖമാരുടേതെന്ന് മനസ്സിലായിരുന്നില്ല.
"അ: ആൻ്റെണി! പൊറത്ത്ന്ന് കണ്ടപ്പോ മൻസിലായില്ല്യാട്രാ!"
"അതങ്ങന്യാടാ, മനസ്സിലാവണച്ചാ ഉള്ളീക്കേറണം. എല്ലാങ്ങന്യാ."
പഴയ കേരളവർമ്മ ഫുട്ബോൾ ടീം നായകൻ്റെ എഴുപത്തിരണ്ടിലും ബലിഷ്ഠമായ കൈ പിടിച്ചു കുലുക്കുമ്പോൾ ചോദിച്ചു:
"ആൻ്റെണി പറേട, നീയിപ്പോ അമ്മാടത്തന്ന്യാ?"
"ഞാൻ കുരിയച്ചിറേലാടാ. അമ്മാടത്ത്ന്നൊക്കെ പോന്ന്ട്ട് കാലെത്ര്യായി!."
"ഓ, മ്മടെ ജാതവേദന്യൊക്കെ നീയ്യ് കാണാറ്ണ്ടാ? ഇപ്പളും തായമ്പകേം ദേഹണ്ഡോം ഒക്കേണ്ടോ ഗഡിക്ക്?"
"ഹിരണ്യൻ മരിച്ചന്ന് കണ്ടേർന്നു. ഹിരണ്യൻ്റെ ദഹനൊക്കെ അമ്മാടത്ത് വീട്ടിലാർന്നൂലോ? അവൻ ഹിരണ്യൻ്റെ റിലേറ്റീവല്ലേ. പിന്നെ മറ്റേ കൊട്ടിൻ്റേം പാചകത്തിൻ്റേം കാര്യറീല്ല്യ. അവൻ മെഡിക്കൽ റെപ്പാർന്നൂലോ."
"അമ്മാടത്ത് നീയ് ആൻ്റെണി മാഷെ അറില്ല്യേ? സെൻ്റ് ആൻ്റണീസ് സ്കൂൾലെ? മാഷടെ മോൻ ഷെല്ലി, സ്റ്റേറ്റ് ബാങ്കില് ഏജിയെമ്മാർന്നു. ബാങ്കില് നമ്മള് ബാച്ച് മേറ്റ്സാ."
"പിന്നേ! ആൻ്റണി മാഷൊക്കെ മരിച്ചില്ല്യേ, മാഷേം അറീം മാഷടെ മോൻ ഷെല്ല്യേം അറീം. അതൊക്കെ പോട്ടെ, നെനക്ക് അമ്മാടത്തെ ഒരു വർഗ്ഗീസിനെ അറ്യോ?"
ആൻ്റെണി ചുണ്ടിൽ ലേശം പുച്ഛം കോക്രിച്ചുക്കൊണ്ട് ചോദിച്ചു:
"അതേതാടാ ഒരു വർഗ്ഗീസ് ?"
"അയ്, വർഗ്ഗീസിനെ അറീല്ല്യാന്നാ? എക്കണോമിക്സിലെ? ഫുട്ബോളറ്? കോളേജ് ടീം ക്യാപ്റ്റനൊക്ക്യാർന്നു? നിയവൻ്റെ കമ്പന്യാർന്നില്ല്യേ? "
തരിപ്പിൻ്റെ ഒരു ചീള് നട്ടെല്ലിലൂടെ പാഞ്ഞ് സഹസ്രാരത്തിൽ കയറി!
"ഡാ വർക്ക്യേ!"
"ഹഹഹ മൻസിലായാ?"
"സോറീട്രാ! ഞാൻ... ഇക്കെന്തോ!"
"അതാടാ പർഞ്ഞേ പൊറത്ത് നിന്നാ ഒന്നും മൻസ്സിലാവില്ല്യ. ഉള്ളീ കേറണം. അയ്നല്ലട ബനേ ഇതൊക്കറേഞ്ചീതേ. അല്ലറാ ജനാർദ്ദനാ?
"എന്തടാ വർഗ്ഗീസേ?"
"ഒന്നൂല്ലിട, ഇവനേയ് വണ്ടീക്കേറീട്ട് ഈ സമയം വരെ എന്നെ വിളിച്ചത് ആൻ്റെണീന്നാ."
"അയ് ബാലന്ദ്രാ എന്താണ്ടാദ്? ന്ന്ട്ട് വർഗ്ഗീസിനെങ്ങനെ കിട്ടീ?"
"കേരള വർമ്മേലെ എൻ്റെ ആധാർ ഡീറ്റെയിൽസ് മുഴൻ കൊടത്ത് അമ്മാടം വർഗ്ഗീസിനെ അറ്യോന്ന് ചോയ്ക്കണ്ടി വന്നു."
"ൻ്റെമ്മേ! ബാലന്ദ്രാ, നെനക്ക് ഇത്രോർമ്മക്കേടാ?"
"വയസ്സെഴുവത്ത്രണ്ടായില്ലിടാ ക്ഷമി!"
"ഓ പിന്നേ! മ്മക്കൊക്കെ വയസ്സ് ഇരുവത്തേഴല്ലേ? "
"ഹഹഹ! അതൊക്കെ പോട്ടെ ആരടാ ബാൽന്ദ്രാ ഈ ആൻ്റെണി?"
"നീയമ്മാടത്ത്കാരനല്ലേ, നെൻ്റെ അന്തോണീസ് പുണ്യാളനാവും!"

വർഷങ്ങൾക്ക് മുമ്പ് ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകത്തിലെ പ്രിൻസിപ്പലച്ചന് സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് പഠിപ്പിച്ചു തന്ന കുരിശുവര ഇനിയും മറന്നിരുന്നില്ല, ഞാനൊരെണ്ണം വരച്ചു.

സർവ്വസജ്ജം

സർവ്വസജ്ജം

അലൂമിനിയം കോണിയുമായി വീട്ടുപടിക്കൽ പെട്ടി ഓട്ടോറിക്ഷ വന്നു നിന്നു. അകത്ത് അടുക്കള പെയിൻ്റ് ചെയ്തുകൊണ്ടിരുന്നയാൾ - അദ്ദേഹം കോൺട്രാക്ട്ടറുമാണ് - ഉടൻ പടിക്കലേക്ക് ഓടിച്ചെന്നു. മടക്കു കതിരയും താങ്ങി അയാൾ വരുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
"അല്ലാ ഗോവാൽഷ്ണാ, ഒരു വാക്ക് ചോയ്ക്കാർന്നില്ല്യേ സാനം ഇവട്യന്നെ ണ്ടാർന്നൂലോ?"
"ഉവ്വാ, അയ്യോ, സാരല്ല്യ ബാലേട്ടാ. കാര്യം പടപടാന്ന് നടക്കട്ടേന്ന് വിചാരിച്ചതാ. വീട്ടില് സാനണ്ടേയ്."
അത് പ്രൊഫഷണലിസം. ഇനി ഇത് നോക്കൂ

:
:
:
വീട്ടില് ഇലക്ട്രീഷ്യന് വന്നു. പിയാനോ സ്വിച്ചിൽ കിടികിടീന്ന് നാല് സിംഫണി വായിച്ച ശേഷം കക്ഷി ചോദിച്ചു:
"ഇവടെ മീറ്ററ്ണ്ടാ?"
"ഇല്ല്യ."
"മീറ്ററ് വേണം. ഞാന് പോയി പിന്നെ വരാം".
പോയി. പോയ പോക്ക് തന്നെ!
:
:
വീട്ടിലെ വാട്ടർ പൈപ്പുകളെല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോള് പ്ലമ്പറുടെ ചോദ്യം:
"മെയിൻ വാല്വ് മാറ്റണം. പൈപ് റെഞ്ച് കൊണ്ടന്നില്ല്യ, ഇവടേണ്ടാ?"
"ഇല്ല്യ. ചവണേണ്ട്."
"ചവണോണ്ടൊന്നും പറ്റില്ല്യപ്പ! പൈപ്രെഞ്ചന്നെ വേണം!.
ഞാനതും കൊണ്ട് ഉച്ചക്ക് വരാം."
:
:
കര്ട്ടന് റോഡ് പിടിപ്പിക്കാന് വന്നവന് സ്ക്രൂവിന് മാർക്കിട്ട് കുറ്റി പെന്സില് ചെവിക്കിടയിൽ തിരുകി ആലോചിച്ചു നിന്നു:
"ഡ്രില്ലറ് എടുത്തില്ല."
"ഇവടെല്ല്യാട്ടാ സാനം!."
"അടുത്ത വീട്ടിലെങ്ങാനും?"
"അതൊക്കെ സുഹൃത്തേ നിങ്ങള് കൊണ്ട് വരണ്ടതല്ലേ!."
"ശരി, അതും കൊണ്ട് വൈകീട്ട് വരാം ഞാൻ."
കര്ട്ടന് സെറ്റ് ഒരാഴ്ച ചുളിവ് നിവരാതെ സേയ്ഫില് സേഫ്!.
അത് അൺപ്രൊഫഷണലിസം!
:
:
:
മുറ്റത്ത് ഭീഷണിയുയര്ത്തി നിന്ന മാവു മുറിക്കാന് ഏല്ലിച്ചയാള് വന്നു ഗേറ്റ് തുറക്കുന്നതു കണ്ടപ്പോള് ഞാൻ പടിക്കലേക്ക് ഓടിച്ചെന്നു ചോദിച്ചു.
"മാവു മുറിക്കാനല്ലേ?"
"അതേ!."
"മോട്ടറോണ്ടാണോ മുറിക്കണ്?"
"അതേ. മോട്ടറൂണ്ട് മഴൂണ്ട്?"
"മോട്ടറ് കൊണ്ടോന്ന്ണ്ട്, ല്ല്യേ?"
"ഉവ്വ്, എന്തേ?."
"ഡീസല് കരുതീണ്ടാവൂലോ?."
"ഡീസലൂണ്ട്. അല്ല, എന്തേ മാഷേ?".
"എയ് ഒന്നൂല്ല്യ സൂര്ത്തേ, മടങ്ങണുണ്ടോന്നറ്യാന് ചോച്ചതാ!."

s