അധോലോകം
രാവിലെയുള്ള നടത്തത്തിൽ സഹനടന്മാരെ കൂട്ടുന്നതിഷ്ടമല്ല. പലതുണ്ട് കാര്യം. അതിലൊന്ന് സ്പീഡ് തന്നെ. അപരൻ്റെ വേഗതയോടോ വേഗതക്കുറവിനോടോ സമവേഗപ്പെട്ട് നടക്കാൻ പറ്റില്ല എന്നതൊരു കാരണം. രണ്ട് സമയപാലനം. എനിക്കു വേണ്ടി സഹനോ സഹനു വേണ്ടി ഞാനോ കാത്തു നിൽക്കുന്നത് അസഹനീയം. ഒരിക്കൽ 'ബാലേട്ടാ ഞാനും വരട്ടെ കൂടെ, മിണ്ടിം പറഞ്ഞും നടക്കാലോ' എന്നഭ്യർത്ഥിച്ച് ഒരാൾ കൂടെ കൂടി. മിണ്ടലും പറയലും കേൾക്കലും അഹിതമെങ്കിലും മര്യാദയുടെ പേരിൽ സമ്മതിച്ചു. രണ്ടു ദിവസം കൃത്യമായി വന്നു. മൂന്നാം ദിവസം മൊബൈലിലും നാലാം ദിവസം വാതിലിലും മുട്ടി വിളിക്കേണ്ടി വന്നപ്പോൾ അയാളെ അഞ്ചാം ദിവസം മുഖദാവിൽ റദ്ദാക്കി ഞാനെൻ്റെ പാട്ടിനു നടന്നു.
പറഞ്ഞു വന്നത് പ്രഭാത നടത്തം ഒരേകാന്തധ്യാനമാണെന്നാണ്.
നാട്ടിലാവുമ്പോൾ പൊതു വഴികളിൽ നടന്നിരുന്നത് എറണാകുളത്തു വന്ന് മകളുടെ അപ്പാർട്ട്മെൻ്റിൻ്റെ ചുറ്റു വഴിയിലാക്കിയപ്പോൾ ആറ് കിലോമീറ്റർ എന്നത് അപാർട്ട്മെൻ്റിന് ഇരുപത് ചുറ്റ് അല്ലെങ്കിൽ എണ്ണായിരം ചുവട് വിച്ചെവറീസ് ഹയർ എന്ന കണക്കിനു വഴിമാറി. സന്തോഷം തോന്നിയത് എന്നെപ്പോലെതന്നെ ഞാനായി എൻ്റെ നടത്തമായി എന്ന മട്ടിൽ ബ്രിസ്ക് വാക്കടിക്കുന്നവരെ നടവഴിയിൽ കണ്ടപ്പോഴാണ്. മുറിച്ചോ മറിച്ചോ കടന്നു പോകുമ്പോൾ മറ്റൊരു സാന്നിദ്ധ്യത്തെ ഗൌനിക്കപോലും ചെയ്യാത്തവർ. യഥാമോഹിതം!
അങ്ങിനെയിരിക്കെയാണ് ഒരു മഞ്ഞു വെളുപ്പിന് തലയിൽ തൊപ്പിയും കാലിൽ ലേശം മുടന്തുമായി ഒരാൾ നടരാജപാതയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിക്കാരനാണ്. മെല്ലെ മെല്ലെയാണ് നടപ്പ്. എതിരെ വരുന്നവരോടും വെട്ടിച്ചു പോകുന്നവരോടുമെല്ലാം സലാമും സുപ്രഭാതവും പറയുന്നുണ്ട്. കക്ഷി സംസാര പ്രിയനാണെന്ന് ശരീരഭാഷയിൽ നിന്ന് എനിക്കു വായിച്ചെടുക്കാനായി. മറികടന്നു പോകുന്ന സമയം എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു പുഞ്ചിരിച്ചെങ്കിലും മുഖം കൂടുതൽ കൊടുക്കാതിരിക്കാൻ ഞാൻ മനസ്സിരുത്തി. മിണ്ടാനും പറയാനും മുട്ടിയ നോട്ടമാണ്. ചാഞ്ചാടിപ്പോയാൽ നടത്തമാകെ അവതാളത്തിലാവും!.
രണ്ടു റൗണ്ട് കഴിഞ്ഞ് വീണ്ടും കണ്ടു മുട്ടുമ്പോൾ കക്ഷിക്ക് നല്ല ഒരിരയെ കിട്ടിയിരിക്കുന്നു. സ്വന്തം കാര്യം നോക്കി നടന്നിരുന്ന പാവമാണ് വലയിൽ വീണിരിക്കുന്നത്. എങ്കിലും കുറെ കാലം കൂടി മൂന്നാമതൊരാൾ കേൾക്കാതെ ഉള്ളഴിഞ്ഞ് ഹിന്ദി പറയാൻ കിട്ടിയ അസുലഭാവസരം കക്ഷി ആഘോഷിക്കുന്നതായി തോന്നി. മറി കടന്നു പോകുന്ന ഘട്ടങ്ങളിലെല്ലാം തന്നെ പിന്നെ എടുത്തോളാം എന്ന മട്ടിൽ ലഖ്‌നൌവാല ആർത്തിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
നാലു ദിവസം ഇങ്ങിനെ പോയി. മൂന്നാം ദിവസം മുതൽ ഇരയുടെ മുഖം മ്ലാനമായിത്തുടങ്ങിയിരുന്നു. രക്ഷാ മാർഗ്ഗം തേടുകയാണ് ചങ്ങാതി എന്നു മനസ്സിലായി. സഹായിക്കണേ എന്ന മട്ടിൽ അയാൾ ദയനീയമായി എന്നെ നോക്കുന്നുണ്ടോ എന്നെനിക്കു തോന്നി. എന്തു പറ്റിയെന്നറിയില്ല രണ്ടു ദിവസം കക്ഷിയെ കാണാതായി. ഒരാഴ്ച ഞാൻ നാട്ടിലുമായി.
നാട്ടിൽ നിന്നു തിരിച്ചു വന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുണ്ടായത്. എത്ര ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറാനായില്ല എന്നതാണ് സത്യം. മിണ്ടാതെ സ്പീഡ് കൂട്ടി ഏതാണ്ട് ഒരോട്ടമാക്കി കടന്നു പോകാൻ നോക്കിയ എൻ്റെ മുന്നിലേക്ക് കക്ഷി കടന്നു നിന്നു.
"ഗുഡ് മോണിങ്ങ് സാർ!"
കുരുത്തിയിൽ കുടുങ്ങിയ വരാൽ മത്സ്യത്തെ കണ്ട കോൾ പാടത്തെ
മീൻപിടുത്തക്കാരൻ്റെ ചിരി അയാളുടെ മുഖത്ത്.
"ഗുഡ് മോണിങ്ങ്!"
അല്ലാതെന്തു ചെയ്യാനാണ് ഞാൻ!
കക്ഷി ലഖ്നൗക്കാരനാണ്. ഇവിടെ ഏതോ കേന്ദ്ര ഗവർമ്മെണ്ട് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ മകനൊപ്പം താമസിക്കാൻ മൂന്നു മാസം മുമ്പ് എത്തിയതാണ്. രണ്ടു മാസം മുമ്പ് കുളിമുറിയിൽ തെന്നി വീണ് പരിക്കു പറ്റിയതാണ് കാലിലെ മുടന്തിനു കാരണം. പരിക്ക് പൂർണ്ണമായും സുഖപ്പെടുവാൻ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടത്രെ. അതു കഴിഞ്ഞേ നാട്ടിലേക്കു മടങ്ങാനാവൂ. അവിടെ ചെന്ന് ഏറെ ജോലിയുണ്ട്. എല്ലാം ഗഡ്ബടായി. എന്തു ചെയ്യാം ബായ് സാബ്! ചോദിക്കാതെ തന്നെ സ്വന്തം ചരിത്രവും ഭൂമിശാസ്ത്രവും കെട്ടഴിച്ചിട്ടതിനു ശേഷം എൻ്റെ പുസ്തകവും തുറപ്പിച്ചു.
നാലു ദിവസം സഹിച്ചു. നാലാം ദിവസം:
"ഠീക്കേ സാബ് കൽ മിലൂംഗാ!"
എന്ന് സലാം വെച്ച് കക്ഷി ഫ്ലാറ്റിലേക്ക് കയറിപ്പോയപ്പോൾ ഞാൻ ഉറപ്പിച്ചു, ഇതൊരു നടയ്ക്ക് തീരില്ല. ഖബർദാർ!
ഇന്നു രാവിലെ നടത്തത്തിനു മുമ്പ് കോറിഡോറിൽ നിന്നുകൊണ്ട് പതിവുള്ള പത്തുമിനിറ്റ് സ്ട്രെച്ച് ചെയ്യുമ്പോൾ കക്ഷി കാലു വലിച്ചു വെച്ചു പോകുന്നതു കണ്ടു.
എന്തു ചെയ്യും? വലയിൽ പെടാതിരിക്കണമെങ്കിൽ ദൃഷ്ടിപഥത്തിൽ പെടാത്ത അകലത്തിൽ വളരെ പിന്നിലായി സ്പീഡ് കുറച്ചു നടക്കണം. എന്നു വെച്ചാൽ ഗുരുവായൂരമ്പലത്തിൽ സ്ത്രീകൾ നടത്തുന്ന ഒറ്റയടി പ്രദക്ഷിണം പോലെ. അതിലും ഭേദം മുറിയിൽ പോയിരുന്ന് പാതാൾ ലോക് മലയാളം വെച്ച് ചുരുളിപ്പെടുന്നതാണ്. വേണ്ട. പോംവഴിയുണ്ട്. താഴെ ബേസ്മെൻ്റിലെ കാർ പാർക്കിലുമുണ്ട് നടവഴി. ഈ വഴിക്കു താഴെ ഇതേ വീതി ഇതേ ദൂരം. മഴക്കാലത്ത് മാത്രമേ ആരും അവിടെ നടക്കാറുള്ളു. ഇതൊരു മഴ തന്നെ.
സ്റ്റെപ്പിറങ്ങി ഒന്നാം റൗണ്ട് മുഴുമിക്കാറായപ്പോൾ ഒരാൾ എതിരേ നിന്നു വരുന്നതു കണ്ടു. നല്ല പരിചയം പോലെ. നടത്തം നിരീക്ഷിച്ചപ്പോൾ മനസ്സിലായി രണ്ടാഴ്ച മുമ്പ് ലഖ്നൌവിൽ നിന്ന് മുങ്ങി രക്ഷപ്പെട്ട കക്ഷിയാണ്. ഇവിടെ ഒളിച്ചു കവാത്ത് നടത്തുകയാണ്!
അടുത്തെത്തി ഞങ്ങൾ പരസ്പരം ഒന്നു നോക്കിയതേയുള്ളു. ബേസ്മെൻ്റിൽ അലയടിക്കും വിധം മുഴങ്ങിയ പൊട്ടിച്ചിരി തടുക്കുവാൻ ഇരുവർക്കുമായില്ല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ