ആതിരയാട്ടം
കാൽ നൂറ്റാണ്ട് മുമ്പാണ്. അടാട്ട് പഞ്ചായത്ത് കേരളോത്സവം തകൃതിയായി നടക്കുന്നു. ഞാനന്ന് കലാമേളയുടെ ജനറൽ കൺവീനർ. നൃത്ത മത്സരങ്ങൾ ജഡ്ജ് ചെയ്യാനായി വന്നവരിൽ ഒരാൾ ഞാൻ പറഞ്ഞ് ഏർപ്പാടാക്കി എത്തിയ ലത. സ്റ്റേറ്റ് ബാങ്കിൽ എൻ്റെ സഹപ്രവർത്തക.
ഏറെ വീറും വാശിയുമുണ്ടായിരുന്ന തിരുവാതിരകളി മത്സരം കഴിഞ്ഞ് അനൗൺസ്മെൻ്റിനായി റിസൾട്ട് സ്ലിപ്പ് എൻ്റെ കയ്യിൽ തരുമ്പോൾ ലത പറഞ്ഞു:
"എന്താദ്?"
"ആ കുട്ടി ഡാൻസ് പഠിച്ച കുട്ട്യാന്ന് കണ്ടാറ്യാം, കളീല് മോഹിന്യാട്ടം കേറി വര്ണ്ട് നല്ലോണം. ജില്ലേലും സ്റ്റേറ്റിലും
ഒക്കെ പോയാ ജഡ്ജിമാര് പിടിക്കും. മാർക്ക് കൊറച്ചിടാൻ സാദ്ധ്യതേണ്ട്. കളിച്ച ടീമുകളിലൊക്കെ അങ്ങനെ ചെലരെ കാണാണ്ട്. മോഹിനിയാട്ടം പഠിച്ചത് തിരുവാതിരകളീല് റിഫ്ളക്റ്റ് ചെയ്യര്ത്, രണ്ടും രണ്ടാന്ന് ആ കുട്ട്യോട് ഒന്ന് പറഞ്ഞോളോ ട്ടാ."
നൃത്തത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത കൺവിനറേക്കാൾ ഇക്കാര്യം സൂചിപ്പിക്കുന്നതിനായി ജഡ്ജ് തന്നെ സ്റ്റേജിൽ കയറി റിസൾട്ട് പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ഞാൻ അഭിപ്രായപ്പെട്ടതിൻ പ്രകാരം ലത തന്നെ വിഷയം ഭംഗിയായി കൈകാര്യം ചെയ്തു.
തിരുവാതിരകളി അടാട്ട് പഞ്ചായത്ത് തൃശ്ശൂർ ജില്ല പ്രാതിനിധ്യങ്ങളായി സ്റ്റേറ്റിൽ മത്സരിക്കാനെത്തി. കുട്ടി മോഹിനിയാടിയതുകൊണ്ടോ എന്തോ രണ്ടാംസ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു അന്ന്.
ഇന്നലെ ആതിരോത്സവമായിരുന്നു നാട്ടിൽ. വൃത്തിയിലും അല്ലാതെയും കളിച്ച പതിനഞ്ചോളം ടീമുകൾ. പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതാൻ പരീക്ഷാഹാളിൽ കടന്ന കുട്ടികളെപ്പോലെ വലിച്ചു മുറുക്കി ടെൻഷനാക്കിയ മുഖവും വഴങ്ങാത്ത ശരീരവുമായി കളിക്കുന്നവർക്കിടയിൽ ഉലഞ്ഞും പുഞ്ചിരിച്ചും കളിക്കുന്ന അപൂർവ്വം ചിലരെ കണ്ടപ്പോൾ ലത പറഞ്ഞത് ഓർത്തു പോയി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ