2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

വീണിടം വെടിപ്പ്‌

 

വീണിടം വെടിപ്പ്‌


"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മവേണം ട്ടാ!"

കുരുമുളക് പടർന്നു കയറിയ കണിക്കൊന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് ആശങ്ക മുറ്റിയ സ്വരത്തിൽ കോണിക്കാരൻ്റെ വയസ്സറിയിക്കുന്നു വീട്ടുകാരി.
ഇതേ വയസ്സില് അച്ഛൻ വലിയ അഹമ്മതിക്കാരനായിരുന്നു എന്ന് അമ്മയും പറഞ്ഞിരുന്നത്
തത്സമയം ഞാനോർത്തു...
അമ്പതു വർഷം മുമ്പാണ്. അന്ന് കേരള വർമ്മയിൽ പഠിക്കുന്നു. മദ്ധ്യവേനൽ അവധിക്കാലത്തെ ഒരു ഞായറാഴ്ച രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാപ്പുറത്തു നിന്ന് അച്ഛൻ ഉറക്കെ വിളിക്കുന്നതു കേട്ടു:
"ചന്നരാ!"
"ങ്ഹാ ദാ വരണു."
പത്രം മടക്കി വെച്ച് ഇറയത്തു ചെന്നപ്പോൾ വളപ്പിൽ തൈരാൻ മാവിനു താഴെ ഒരു മുളയേണി ചുമലിൽ വെച്ചുകൊണ്ട് അച്ഛൻ ചന്നരനെ കാത്തു നിൽക്കുന്നു. പച്ചമഷിയിൽ എംജിയാറിൻ്റെ മുഖം പ്രിൻ്റ് ചെയ്ത കുട്ടിച്ചാക്ക് അരയിൽ കെട്ടിത്തൂക്കി മാങ്ങ വിളവെടുപ്പിനുള്ള പുറപ്പാടാണ് അച്ഛൻ.
"ങ്ങട് വാ!"
അരികിൽ ചെന്നപ്പോൾ സ്ട്രിക്റ്റ് നിർദ്ദേശം കിട്ടി:
"ഏണി നല്ലണം പിടിക്കണം!"
മാങ്ങ നിറഞ്ഞ വലിയ മാവിൻ കൊമ്പിൻ്റെ അറ്റത്തെ ചെറിയ ചുള്ളൽക്കവരത്തിൽ ഏണി കൊളുത്തി വെച്ചുകൊണ്ട് അച്ഛൻ അതിലൂടെ കയറാൻ തുടങ്ങുകയാണ്. നടപടി തീരെ സുരക്ഷിതമല്ലെന്ന് കണ്ട് ഞാൻ അച്ഛനോട് പറഞ്ഞു:
"അച്ഛാ ചെറ്യേ കൊമ്പാണ്, ഭാരം താങ്ങില്ല്യ. വേണ്ട!. "
"മിണ്ടാണ്ട് നിക്ക്വാ! താൻ ഏണി നല്ലണം ബലത്തില് പിടിച്ചാ മതി."
കൂടുതലായാൽ പിതാശ്രീ വിശ്വരൂപം കാണിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ തുടർന്നില്ല.
പ്രായത്തിൻ്റെ അവധാനമൊന്നും കാണിക്കാതെ അണ്ണാൻ വേഗത്തിൽ അച്ഛൻ ഏണി കയറിപ്പോകുമ്പോൾ ഉലഞ്ഞ മാവിൻകൊമ്പിൻ്റെ താളത്തിന് എൻ്റെ ഹൃദയം നകാരമടിച്ചു.
കൊമ്പെത്തിയപ്പോൾ അച്ഛൻ കൂസലൊന്നും കൂടാതെ മാങ്ങകൾ പറിച്ച് അണ്ണാച്ചിച്ചാക്കിൽ ഓരോന്നായി നിക്ഷേപിക്കാൻ തുടങ്ങി. എത്ര നേരം ഏണിയും പിടിച്ച് നില്ക്കേണ്ടി വരുമെന്ന ആധിയുമായി അച്ഛൻ്റെ വിക്രമം കണ്ടുകണ്ടങ്ങിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. കയ്യെത്താത്ത അകലത്തിൽ നിന്നിരുന്ന ഒരു കുല മാങ്ങ വശത്തോട്ട് ഏന്തി വലിഞ്ഞ് പൊട്ടിക്കാൻ നോക്കിയതാണ് അച്ഛൻ. ഭാരം താങ്ങാതെ വന്നപ്പോൾ കവരത്തിലെ കൊളുത്ത് വിട്ട് എണി വലതു വശം ചെരിഞ്ഞ് ഇലച്ചാർത്തുകളെ അമർത്തി തലോടി താഴോട്ട്....
" അയ്യോ!!!"
ഏണി പിടിവിടീച്ചു പോയ രണ്ടു കൈകളുമുപയോഗിച്ച് ഞാൻ കണ്ണുപൊത്തി. ഈ ജന്മത്തിൽ അത്തരമൊരു നിലവിളി എന്നിൽ നിന്നുണ്ടായിട്ടില്ല എന്ന് ഈ എഴുപത്തൊന്നിലും എനിക്കു നിസ്സംശയം പറയാൻ കഴിയും.
ഭയംകൊണ്ട് കണ്ണുകൾക്കൊപ്പം അടഞ്ഞു പോയ ബോധം തുറന്നു കിട്ടിയത് അച്ഛൻ്റെ കോപം മുറ്റിയ സ്വരം കേട്ടപ്പോഴാണ്:
"എന്താണ്ടാ ചെക്കാ നെനക്ക്?"
കൈകളകത്തി കണ്ണുകൾ കുറേശ്ശ കുറേശ്ശ വിടർത്തി അച്ഛൻ്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത തെങ്ങിൻ്റെ കുരലിലിരിക്കുന്ന അച്ഛനെയാണ്. ഏണിത്തലപ്പ് തെങ്ങിൻ്റെ കുരലിൽ കൃത്യമായി ചെന്നിരുന്നിരിക്കുന്നു. വീണിടം വൃത്തിയാക്കി അച്ഛനും!.
"അച്ഛാ ഭാഗ്യം കൊണ്ടാ അച്ഛനിപ്പൊ രക്ഷപ്പെട്ടത്. മതി ഇന്യെറങ്ങ്വോ!"
നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ഞാൻ വിളിച്ചു പറഞ്ഞു.
"കൂക്കി വിളിച്ച് തള്ളേ കേപ്പിക്കാണ്ട് മിണ്ടാണ്ട്ക്കട! ഞാൻദൊന്ന് നന്നാക്കട്ടെ. രണ്ടാഴ്ച്ച്യായി ആ വേലായ്ധനോട് പറഞ്ഞട്ട്, ദ് വരെ തിരിഞ്ഞോക്കീല്ല്യാവൻ!"
തെങ്ങിൻ മണ്ടയിലെ കൊതുമ്പും കോഞ്ഞാട്ടയും വലിച്ച് പറിച്ച് താഴേക്ക് എറിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.
തെങ്ങിൻ കുരലിൽ തങ്ങി ഒഴിഞ്ഞു പോയ ദുരന്തത്തിൻ്റെ വാർത്ത അന്നു വൈകിട്ട് ഞാൻ വിവരിച്ചു കേട്ടപ്പോൾ അമ്മ തലയിൽ കൈ വെച്ചു:
"ൻ്റെ ദൈവേ, ഇങ്ങനേണ്ടോ മൻഷ്യര്! അഹമ്മതിക്ക് കയ്യും കാലും വെച്ചാ പേരന്വേഷിക്കണ്ട! തേവര് കാത്തു!"
May be an image of 1 person and longan

rs

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ