മാർച്ച് ....
കൃത്യം അമ്പതു കൊല്ലം മുമ്പ് കേരളവർമ്മ കോളേജിനോട് വിട ചൊല്ലിയത് മാർച്ച് മാസത്തിലാണ്.
പഴയ വർമ്മന്മാരായ ചങ്കുകൾ ചേർന്ന് അവസരം കത്തിക്കാൻ തീരുമാനിച്ചു. രാവിലെ തൃശ്ശൂരിൽ നിന്ന് എല്ലാവരും ഒരുമിച്ച് പുറപ്പെട്ട് കോളേജ് പറമ്പിൽ (ഞങ്ങൾക്കന്നും ഇന്നും പറമ്പാണ് ക്യാമ്പസല്ല ) ഒരു മണിക്കൂർ കറങ്ങിയ ശേഷം തൃശ്ശൂർ കാഞ്ഞാണി റോഡിൽ പരയ്ക്കാട് പാടത്തും കരയിലുള്ള റിസോർട്ടിൽ 'ആർഭാടം കതിനാവെടി കത്തിക്കുത്ത് പാനോപചാര പ്രസംഗം' (പ്രയോഗത്തിന് കൂട്ടാലെ നാണ്വാരോട് കടപ്പാട്)അങ്ങനെയാണ് കാര്യപരിപാടി ആസൂത്രണം.
കുറുപ്പം റോഡിൽ ജനാർദ്ദനൻ്റെ മൊണാലിസ സ്റ്റുഡിയോക്കു പിന്നിൽ നിർത്തിയിട്ട ടെമ്പോയിൽ ഗുഡ് നൈറ്റ് രാജുവിൻ്റെ പിന്നിലായി കയറി വലതു വശത്തു മലർക്കെ സ്വാഗതം ചെയ്ത ആദ്യസീറ്റിലിരുന്ന് ഇടം തിരിഞ്ഞൊന്നു നോക്കിയപ്പോൾ ആൻ്റണി! പുറത്തു നിൽക്കുമ്പോൾ ചില്ലിനിടയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്ന മുഖമാരുടേതെന്ന് മനസ്സിലായിരുന്നില്ല.
"അ: ആൻ്റെണി! പൊറത്ത്ന്ന് കണ്ടപ്പോ മൻസിലായില്ല്യാട്രാ!"
"അതങ്ങന്യാടാ, മനസ്സിലാവണച്ചാ ഉള്ളീക്കേറണം. എല്ലാങ്ങന്യാ."
പഴയ കേരളവർമ്മ ഫുട്ബോൾ ടീം നായകൻ്റെ എഴുപത്തിരണ്ടിലും ബലിഷ്ഠമായ കൈ പിടിച്ചു കുലുക്കുമ്പോൾ ചോദിച്ചു:
"ആൻ്റെണി പറേട, നീയിപ്പോ അമ്മാടത്തന്ന്യാ?"
"ഞാൻ കുരിയച്ചിറേലാടാ. അമ്മാടത്ത്ന്നൊക്കെ പോന്ന്ട്ട് കാലെത്ര്യായി!."
"ഓ, മ്മടെ ജാതവേദന്യൊക്കെ നീയ്യ് കാണാറ്ണ്ടാ? ഇപ്പളും തായമ്പകേം ദേഹണ്ഡോം ഒക്കേണ്ടോ ഗഡിക്ക്?"
"ഹിരണ്യൻ മരിച്ചന്ന് കണ്ടേർന്നു. ഹിരണ്യൻ്റെ ദഹനൊക്കെ അമ്മാടത്ത് വീട്ടിലാർന്നൂലോ? അവൻ ഹിരണ്യൻ്റെ റിലേറ്റീവല്ലേ. പിന്നെ മറ്റേ കൊട്ടിൻ്റേം പാചകത്തിൻ്റേം കാര്യറീല്ല്യ. അവൻ മെഡിക്കൽ റെപ്പാർന്നൂലോ."
"അമ്മാടത്ത് നീയ് ആൻ്റെണി മാഷെ അറില്ല്യേ? സെൻ്റ് ആൻ്റണീസ് സ്കൂൾലെ? മാഷടെ മോൻ ഷെല്ലി, സ്റ്റേറ്റ് ബാങ്കില് ഏജിയെമ്മാർന്നു. ബാങ്കില് നമ്മള് ബാച്ച് മേറ്റ്സാ."
"പിന്നേ! ആൻ്റണി മാഷൊക്കെ മരിച്ചില്ല്യേ, മാഷേം അറീം മാഷടെ മോൻ ഷെല്ല്യേം അറീം. അതൊക്കെ പോട്ടെ, നെനക്ക് അമ്മാടത്തെ ഒരു വർഗ്ഗീസിനെ അറ്യോ?"
ആൻ്റെണി ചുണ്ടിൽ ലേശം പുച്ഛം കോക്രിച്ചുക്കൊണ്ട് ചോദിച്ചു:
"അതേതാടാ ഒരു വർഗ്ഗീസ് ?"
"അയ്, വർഗ്ഗീസിനെ അറീല്ല്യാന്നാ? എക്കണോമിക്സിലെ? ഫുട്ബോളറ്? കോളേജ് ടീം ക്യാപ്റ്റനൊക്ക്യാർന്നു? നിയവൻ്റെ കമ്പന്യാർന്നില്ല്യേ? "
തരിപ്പിൻ്റെ ഒരു ചീള് നട്ടെല്ലിലൂടെ പാഞ്ഞ് സഹസ്രാരത്തിൽ കയറി!
"ഡാ വർക്ക്യേ!"
"ഹഹഹ മൻസിലായാ?"
"സോറീട്രാ! ഞാൻ... ഇക്കെന്തോ!"
"അതാടാ പർഞ്ഞേ പൊറത്ത് നിന്നാ ഒന്നും മൻസ്സിലാവില്ല്യ. ഉള്ളീ കേറണം. അയ്നല്ലട ബനേ ഇതൊക്കറേഞ്ചീതേ. അല്ലറാ ജനാർദ്ദനാ?
"എന്തടാ വർഗ്ഗീസേ?"
"ഒന്നൂല്ലിട, ഇവനേയ് വണ്ടീക്കേറീട്ട് ഈ സമയം വരെ എന്നെ വിളിച്ചത് ആൻ്റെണീന്നാ."
"അയ് ബാലന്ദ്രാ എന്താണ്ടാദ്? ന്ന്ട്ട് വർഗ്ഗീസിനെങ്ങനെ കിട്ടീ?"
"കേരള വർമ്മേലെ എൻ്റെ ആധാർ ഡീറ്റെയിൽസ് മുഴൻ കൊടത്ത് അമ്മാടം വർഗ്ഗീസിനെ അറ്യോന്ന് ചോയ്ക്കണ്ടി വന്നു."
"ൻ്റെമ്മേ! ബാലന്ദ്രാ, നെനക്ക് ഇത്രോർമ്മക്കേടാ?"
"വയസ്സെഴുവത്ത്രണ്ടായില്ലിടാ ക്ഷമി!"
"ഓ പിന്നേ! മ്മക്കൊക്കെ വയസ്സ് ഇരുവത്തേഴല്ലേ? "
"ഹഹഹ! അതൊക്കെ പോട്ടെ ആരടാ ബാൽന്ദ്രാ ഈ ആൻ്റെണി?"
"നീയമ്മാടത്ത്കാരനല്ലേ, നെൻ്റെ അന്തോണീസ് പുണ്യാളനാവും!"
വർഷങ്ങൾക്ക് മുമ്പ് ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകത്തിലെ പ്രിൻസിപ്പലച്ചന് സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് പഠിപ്പിച്ചു തന്ന കുരിശുവര ഇനിയും മറന്നിരുന്നില്ല, ഞാനൊരെണ്ണം വരച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ