2018 മേയ് 23, ബുധനാഴ്‌ച

സമാന്തരം

സമാന്തരം 

കുര്‍ബ്ബാനയും കുമ്പസാരവും   മുടക്കാത്ത കൃസ്ത്യാനിയായിരുന്നു ജോണി. എങ്കിലും വിശ്വാസത്തില്‍  ഒരു വിഹിതം  അയാള്‍ തട്ടകത്തിലെ തേവര്‍ക്കും നീക്കിവെച്ചു. രാവിലെ പണിക്ക് പോകുമ്പോഴും വൈകീട്ട് ചന്തയില്‍ പോയി ഒന്നു മിനുങ്ങി മടങ്ങുമ്പോഴും അമ്പലനടയിലെത്തിയാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കുരിശു വരയ്ക്കുവാന്‍ ജോണി മറക്കാറില്ല. ആല്‍ത്തറയില്‍ ദേവസ്വക്കാര്‍ ഭണ്ടാരം സ്ഥാപിച്ചപ്പോള്‍  നിത്യവും ഒരു തുട്ട് അതിനുള്ളിലിട്ടുകൊണ്ടാക്കി കുരിശുവര.  ഇടവക പെരുന്നാളിനോടൊപ്പം തേവരുടെ വേലക്കുമുണ്ട് ജോണിയാലാവുന്ന  സഹായ സഹകരണങ്ങള്‍. ധനുമാസം പിറന്നാല്‍  പൂരവും പെരുന്നാളും  ജോണിയുടെ മനസ്സില്‍ പട്ടുകുട നിവര്‍ത്തും. പിന്നെ  ഹൃദയതാളം ബാന്റ് സെറ്റിനും പഞ്ചവാദ്യത്തിനും  വിട്ടുകൊടുക്കും .  

തരിശായിക്കിടന്നിരുന്ന മതിലകത്ത്  തെങ്ങിന്‍തൈ നടുവാന്‍ അമ്പലക്കമിറ്റിക്കാര്‍ തീരുമാനിച്ച കാലമായിരുന്നു അത് .  ജോലി കഴിഞ്ഞു മടങ്ങിവരുന്ന ഒരു സായാഹ്നത്തില്‍ അമ്പലക്കമ്മിറ്റി സെക്രട്ടറി മേനോന്‍റെ നേതൃത്വത്തില്‍  മതില്‍ക്കകത്തേക്ക്  നിരനിരയായി തെങ്ങിന്‍ തൈകള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ ജോണിയുടെ ഔത്സുക്യം ഉണര്‍ന്നു..

"അയ്‌ മേനോന്‍, ദെന്താ പരിപാടി ?."

"ഒന്നൂല്ല്യ ജോണ്യേ, മതില്‍ക്കകത്ത് നാല് തെങ്ങ്ന്തയ്യ് നടാന്ന് വെച്ചു.  അത് കാച്ചൊടങ്ങ്യാ ഒരു  വരുമാനായീലോ." 

ഇന്നത്തപോലെയല്ല; ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ നാടോടിയിരുന്ന കാലമായിരുന്നു അത്. 

" അയ് , അതുഷാറായീലോ മേന്‍ന്നേ!. എത്ര തെങ്ങ് വെക്ക്ണ്ട്?"

"ചുറ്റില്വായിട്ട് ഒരു പത്തിരുപതെണ്ണം."

"ഔ നല്ല ചെലവാവൂലോ?."

"ആവും!.  പത്തെണ്ണത്തിന് ആള്‍ക്കാരായീണ്ട്. ബാക്കീള്ളേന് ചെലവ്  കണ്ടെത്ത്യാ മതി ."

കേട്ടപ്പോള്‍ ഒരു തൈ സഹായിച്ച് യജ്ഞത്തില്‍ പങ്കാളിയാവാന്‍ ജോണിക്കും പൂതിയായി.

"ഒന്നിനെന്തു ചെലവ് വരും മേന്‍ന്നേ?."

"തയ്യിനും പനിക്കൂ ലിക്ക്വായി അമ്പത് രൂപ്യാ വാങ്ങണ്."

"ഒരെണ്ണം ജോണ്യായാ എങ്ങന്യാ വെഷമാവോ?"

"അയ്‌ എന്ത് വെഷമാ  ജോണ്യേ?. അസ്സലായി!.  തേവര്‍ക്കെല്ലാരും  സമല്ലേ?."

"ന്നാ  ജോണീടെ വകേം  കെടക്കട്ടെ മ്മടെ തേവരക്കൊരു തെങ്ങ്."

പിന്നെ താമസമുണ്ടായില്ല  പോക്കറ്റില്‍നിന്നും അമ്പത് രൂപ എടുത്തു കൊടുത്ത് മേനോനില്‍നിന്നും  ജോണി  രശീതിയും തേവരുടെ അ നുഗ്രഹത്തിനുള്ള ശുപാര്‍ശയും  കൈപ്പറ്റി. 

ക്ഷേത്രത്തിനും ചുറ്റും വരിവരിയായി തെങ്ങിന്‍ തൈകള്‍ തലയുയര്‍ത്തി. തെക്കേ നടക്കു നേരെ മതിലരികത്തായി  മറ്റുള്ളവക്കൊപ്പം  തന്‍റെ തെങ്ങും മുറ്റി വളര്‍ന്നു വരുന്നത്‌  ഇടക്കിടെ പടിഞ്ഞാറേ  മതിലിനു വെളിയില്‍ നിന്ന് നിര്‍ന്നിമേഷനായി നോക്കിനില്‍ക്കാറുണ്ട് ജോണി.  ചെറുപ്പക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ചില കമ്മിറ്റിക്കാര്‍  ക്ഷണിച്ചിരുന്നുവെങ്കിലും  ക്ഷേത്രവിശ്വാസങ്ങളെ കണക്കിലെടുത്ത്  ജോണി മതില്‍ക്കകത്തു കടന്നിരുന്നില്ല.

"അയ്യയ്യോ! ഒന്നും വേണ്ട കുട്ട്യേ, തേവരടെ വേല്യാവട്ടെ."

അതെ,   തന്‍റെ തയ്യിനെ ഒന്ന് തൊട്ടു തലോടി താലോലിക്കുവാനും  നിര്‍വൃതി കൊള്ളുവാനുമുളള മോഹത്തെ മതില്‍ക്കകത്തേക്ക് ആര്‍ക്കും പ്രവേശിക്കാമായിരുന്ന  ധനുമാസത്തിലെ  തേവരുടെ വേല നാളിലേക്ക്  അടക്കി  നിര്‍ത്തി ജോണി. പൂരത്തിന് രാവിലെ കിഴക്കേ നടയില്‍ ശിവേലിപ്പഞ്ചാരി  തീറു കലാശിച്ചാല്‍      അമ്പലക്കുളത്തില്‍നിന്നും മുക്കിയെടുത്ത ഒരു കുടം വെള്ളവുമായി തെങ്ങിനടുത്തെക്ക് നടക്കുന്ന  ജോണിയെ കണ്ടു കോരിത്തരിച്ചു നില്‍ക്കാറുണ്ട് തട്ടകം. 

കാലം നീങ്ങി. തെങ്ങുകളൊക്കെ ഒന്നിനൊക്കണം വളര്‍ന്നു ഫലം നല്‍കിത്തുടങ്ങി. ആദ്യം കായ്ച്ചതില്‍നിന്നും ഒരെണ്ണം ഇരുകയ്യും നീട്ടി വാങ്ങാനും  കുരിശു വരയ്ക്കുവാനും  വിളവെടുപ്പ്‌ ദിവസം ജോണിയും നേരത്തെ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള വിളവെടുപ്പുകള്‍ക്കൊക്കെ  ജോണി തന്‍റെ സ്നേഹസാന്നിദ്ധ്യം നല്‍കിപ്പോന്നു.  

അങ്ങിനെയിരിക്കെയാണ്‌ രംഗചര്യകള്‍ പൂര്‍ത്തിയാക്കും മുമ്പേ മരണം ഹൃദ്രോഗവേഷം കെട്ടി അരങ്ങില്‍നിന്നും ജോണിയെ നിര്‍ദ്ദയം  വലിച്ചിറക്കിക്കൊണ്ടു പോയത്.   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ ആ   മരണം പക്ഷെ  ശ്രദ്ധിക്കപ്പെട്ടതും   പുതിയ മാനം കൈവരിച്ചതും ഒരാഴ്ച കഴിഞ്ഞാണ്!.

വേലയോടനുബന്ധിച്ചു   നടക്കാറുള്ള   നിത്യശിവേലി കാണാൻ    ഒരു മണ്ഡലകാല  സായാഹ്നത്തില്‍ ക്ഷേത്ര നടയിലെത്തിയതായിരുന്നു ഞാന്‍. കമ്മിറ്റിയിലെ ചെറുപ്പക്കാരായ ഉത്സാഹികള്‍ ചുറ്റുവിളക്കുകളില്‍ തിരിയിടുന്നതും എണ്ണയൊഴിക്കുന്നതും നോക്കി നില്‍ക്കുമ്പോഴാണ് പെട്ടെന്നത്‌ കണ്ണില്‍ പെട്ടത്. തെക്കേ നടയില്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്‍റെ തല ഉണങ്ങി നില്‍ക്കുന്നു. നല്ല ആരോഗ്യമുള്ള തെങ്ങായിരുന്നു. പെട്ടെന്നിങ്ങനെ ഉണങ്ങിയതെങ്ങിനെ?.

" കുട്ടാ, ആ തെങ്ങെന്തേ ഇങ്ങനൊണങ്ങീത്?."

"അതിടിവെട്ടീട്ട്!."

"അതെപ്പോ?"

"കഴിഞ്ഞ ത്ലാമാസത്തില്. മ്മടെ ജോണി മരിച്ചില്ല്യേ, അന്ന് രാത്രി!."

" ഓഹോ."

"ഒരു കാര്യം  കേക്കണോ ചേട്ടന്; ആ തെങ്ങ് ജോണീട്യാര്‍ന്നു!."















വിഷുഫലം

/////// വിഷുഫലം ///////

പടക്കപ്പേടി പാരമ്പര്യ സിദ്ധമാണെന്നു തോന്നുന്നു. വിഷുവടുത്താൽ ബാഹ്യലോകവുമായുള്ള സമ്പർക്കമുപേക്ഷിച്ച്‌ വീട്ടിലൊരു മൂലയിൽ ചെവി പൊത്തി അതീന്ദ്രിയത്തിൽ മുഴുകിയിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ കൈകൊള്ളേണ്ടുന്ന സമാശ്വാസനടപടിയെന്ന നിലക്ക് അനുജന്മാർക്കുള്ള പടക്കസാമഗ്രികൾക്കൊപ്പം അച്ഛൻ കരുതുമായിരുന്ന തനിക്കുള്ള രണ്ടു ജിലേബിയുടെ സവിശേഷാവകാശം സഹോദരചിന്താലേശമന്യേ രുചിച്ചനുഭവിച്ചിരുന്ന ഒരു ചേച്ചിയുടെ കഥ. പേടിയുടെ ജനിതകം സഹോദരപുത്രിയിലേക്ക് പകർന്നുകൊണ്ടാണ് ആ ചേച്ചി കണ്ണടച്ചത്. തലമുറയുടെ സുകൃതമെന്നേ പറയേണ്ടൂ അന്നുമുതൽ വിഷുവിനു പടക്കം ഇനത്തില്‍ ഈയുള്ളവന് കാര്യമായ പണച്ചിലവുണ്ടായിട്ടില്ല. കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, പൂത്തിരി, പാമ്പുഗുളിക ഇത്യാദി സൌമ്യപ്രകൃതികളെ മാത്രമേ പടക്കവൈരിയായ മകള്‍ വിഷുപ്പടി ഇങ്ങോട്ടു കടത്താന്‍ സമ്മതിക്കാറുള്ളു . എന്നാൽപ്പോലും ഏപ്രില്‍ പതിമൂന്നിന് ഉച്ചതിരിഞ്ഞു ചെവിയില്‍ തിരുകുന്ന ചെറുവിരലുകള്‍ പുറത്തു വരണമെങ്കില്‍ ഏപ്രില്‍ പതിനാറെങ്കിലും കഴിയണം.
പണ്ടൊരു തൃശ്ശൂര്‍ പൂരപ്പിറ്റേന്ന് തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം പാണ്ടി കൊട്ടുന്നതിനിടയില്‍ ശ്രീമൂലസ്ഥാനത്ത് മോളെയും കൊണ്ടുചെന്നു നിന്ന മേളക്കമ്പക്കാരന്‍ അച്ഛന്‍ മടങ്ങിയത് മോഹാലസ്യത്തിൽ വീണുപോയവളെ തോളത്തിട്ടുകൊണ്ടാണ്. പെരുവനത്തെയും കിഴക്കൂട്ടിനെയും മൂച്ചു കേറ്റി ഇരുദേവസ്വങ്ങളും മത്സരിച്ച് ചൂട്ടു കുത്തുന്ന വെടിത്തറകൾക്കിടയിലായിരുന്നു പാണ്ടിയുടെ ഇടക്കലാശങ്ങളിലെ താളസ്ഥാനങ്ങളിൽ പൊട്ടുന്ന കതിനയുടെ സൌന്ദര്യം നുകരാനായി അച്ഛൻ നിലപാടുതറ കെട്ടിയിരുന്നത് !.
കഴിഞ്ഞില്ല; തൊണ്ണൂറുകളിലെ ഒരു ശബരിമല യാത്രക്കിടയില്‍ ശബരിപീഠത്തിലെത്തിയപ്പോള്‍ എന്നെപ്പോലെതന്നെ രണ്ട് ഇരുമുടിക്കെട്ടുകൾ താങ്ങി മലചവിട്ടി തളർന്ന ഒരാള്‍ അടുത്തു വന്നു കിതപ്പണച്ചുകൊണ്ടു ചോദിച്ചു.

"മകളാണല്ലേ?"

"അതെ?."

"എപ്പം തിരുകി?"

"എന്ത്, മനസ്സിലായില്ലിലോ ?"

"അല്ല; മകള് ചെവിയില്‍ എപ്പം വിരല്‍ തിരുകിയെന്ന് ?"

"ഓ അത് ശരി!. പമ്പ.....പമ്പ."

"സമാധാനമുണ്ട് കേട്ടോ. പുള്ളിക്കാരി ചാലക്കയത്തു വെച്ചേ ഫിറ്റാക്കി!."

"ആര്?."

" ദാ കണ്ടാട്ടെ !"

ചെറുവിരൽ രണ്ടും കട വരെ ചെവിക്കുഴിയിൽ തുളച്ചു കയറ്റി തന്നോടൊട്ടിനിന്ന ഒരാളെ കാണാമറയത്തുനിന്നും അയാൾ മുന്നിലേക്ക് പിടിച്ചു നിർത്തി. വിരണ്ട മാൻ പേടയുടെ കണ്ണുകളുമായി ഒരെട്ടുവയസ്സുകാരി!.

തത്സമയം ഇപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് സമാശ്വാസം. തുല്യദുഃഖിതരുടെ ഐക്യദാർഢ്യം സന്നിധാനം വരെ അഭംഗുരം നീണ്ടു. ആ കരുത്ത് ശബരിമലയിൽ കാൽപ്പാന്തകാലം സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന ഉറച്ച അഭിപ്രായരൂപീകരണത്തിലെത്തിനിൽക്കുന്നു ഇപ്പോൾ.

നക്ഷത്രം പൊട്ടി വീഴുന്നത് കണ്ടാൽ ദോഷമാണെന്നൊരു വിശ്വാസം പണ്ട് നാട്ടിലുണ്ടായിരുന്നു. തൽക്ഷണം നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുന്നത് നോക്കുദോഷത്തിനു പരിഹാരമായും വിധിയുണ്ടായിരുന്നു. പെട്ടെന്ന് നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുക എന്നത് ശ്രമകരമായിരുന്ന സാഹചര്യങ്ങളിൽ ദോഷദൃക്കുകൾക്കു പണിയെളുപ്പം നൽകിയിരുന്നത് നാട്ടിലെ ഒരു കുടുംബമായിരുന്നുവെന്ന് അകാലത്തിൽ മരിച്ചു പോയ എൻ്റെ ചങ്ങാതി ഉണ്ണി എപ്പോഴും പറയാറുണ്ട് . കൊട്ടാപ്പുറത്ത് നാരായണൻ നായരേയും മൂന്ന് ആൺ മക്കളെയും മനസാ സ്മരാമി എന്നു നിമിഷാർദ്ധം കൊണ്ട് പൂർത്തീകരിക്കാമായിരുന്ന അഷ്ടപദമന്ത്രം മതിയായിരുന്നുവത്രെ അന്നൊക്കെ നക്ഷത്രപതനദർശനദോഷം അകറ്റാൻ. നാരായണൻ നായർ എന്നു പറഞ്ഞാൽ ഈയുള്ളവൻ്റെ അച്ഛൻ എന്നാരെങ്കിലും ഇത്തരുണത്തിൽ വായിച്ചെടുത്താൽ അയാളെ കുറ്റം പറയാനാവില്ല!.

എന്നതുപോലെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വെടിവഴിപാടുള്ളവ ഏതൊക്കെയെന്നു ബാലേന്ദ്രൻ്റെ മകളോട് ചോദിച്ചാല്‍ അറിയാമെന്നു നാട്ടില്‍ വിശ്വാസികൾക്കിടയിൽ ഒരു പാട്ടുണ്ട്. ശ്രമകരമായ ഗവേഷണംകൊണ്ടു തേടിപ്പിടിച്ച ക്ഷേത്രനാമങ്ങൾ അതീവരഹസ്യമായി പകർത്തിയ ഒരു താളിയോല മകളുടെ കൈവശമുണ്ടെന്ന കാര്യം എനിക്കുമറിയാം. ഓലയിൽ ഒന്നാമൻ കതിനാവെടിയുടെ തമ്പുരാനായ സാക്ഷാൽ തൃപ്രയാര്‍ രാമചന്ദ്രൻ തന്നെ. രണ്ടാമൻ ശബരിമലയിലെ ഗിരീശൻ. അങ്ങിനെ മകളുടെ കൂപ്പിയ കൈകൾ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശ്രീരാമ, അയ്യപ്പ, ഭഗവതീ ക്ഷേത്രങ്ങൾ നിരവധിയുണ്ട് ഭൂമി മലയാളത്തിൽ.

മകൾ വിവാഹിതയായി ആദ്യത്തെ വിഷുവാണ്. ആയതിന് 'കുടീന്ന് ജോലി' (Work from home ) സൗകര്യമെടുത്ത് കെട്ടിയോനുമൊത്തു നാട്ടില്‍ വരുന്നുണ്ട്. എന്നാണ് ഇവിടേക്ക് ; വിഷുവിനോ തലേന്നോ എന്ന ഞങ്ങളുടെ സംശയം ദൂരീകരിച്ചുകൊണ്ട് ഇന്നലെ മകളുടെ വിളി. നല്ല ഉറച്ച, ആത്മവിശ്വാസത്തിൻ്റെ സ്വരം.

" വിഷുത്തലേന്ന് ഞങ്ങള് ഒളരീലാണ് ട്ടാ അച്ഛാ. അവടക്ക് വിഷൂന്."

"അത്യോ. ശരി ശരി."

സന്ദേഹമെല്ലാം പമ്പ കടന്നിരിക്കുന്നു. അച്ഛനെങ്ങാനും വാങ്ങി വെച്ചിട്ടുള്ള പടക്കം പൊട്ടിയേക്കാവുന്ന ജന്മഗൃഹത്തേക്കാള്‍ മുത്തശ്ശി മരിച്ചു വാലായ്മയുള്ള ഭര്‍തൃഗൃഹം തന്നെ വിഷുത്തലേന്നിന് ഉത്തമം എന്ന് മകൾ പ്രശ്നവശാൽ കണ്ടെത്തിയിരിക്കുന്നു.

" ഇവൾടെ പടക്കപ്പേടി മാറ്റിയിട്ടു തന്നെ കാര്യം!."

മേടമാസമടുത്തതോടെ തകർക്കാൻ പറ്റാത്ത വിശ്വാസം മരുമകൻ്റെ മനസ്സിൽ സെറ്റായിട്ടുണ്ട്. പൂരക്കമ്പക്കാരൻ കമ്പപ്പേടിക്കാരിയെയും കൂട്ടി ആദ്യത്തെ തൃശ്ശൂപ്പൂരം കൂടാൻ നിശ്ചയിച്ചിരിക്കുന്നു.

പൂരങ്ങളുടെ പൂരം കാണിക്കുന്നത് ഗാർഹിക പീഡനനിയമത്തിൻ്റെ പരിധിയിൽ വരുമോ എന്ന അന്വേഷണത്തിലാണിപ്പോൾ കുട്ടീടച്ഛൻ. വേറൊന്നുകൊണ്ടുമല്ല; പരിധിയിൽ വരുമെങ്കിൽ അതിനു പൂർവ്വകാലപ്രാബല്യമുണ്ടാകുമോ എന്നൊന്നറിയാനാണ്. കാലമൊക്കെ മാറിയില്ലേ കരുതിയിരിക്കണമല്ലോ!.

LikeShow More Reactions
Comment

2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

ആംഗികം വാചികം സാത്വികം



ആംഗികം വാചികം സാത്വികം 

രംഗചേതന നാടകോത്സവത്തിന്‍റെ സമാപന സമ്മേളനവും നാടകാവതരണവും കഴിഞ്ഞു രാത്രി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. പൂങ്കുന്നത്തെത്തിയപ്പോള്‍ വഴിയില്‍ നാരങ്ങ വില്‍ക്കുന്ന പെട്ടി ഓട്ടോ കണ്ടു. സീസണാണ്. മധുരനാരങ്ങക്കൊക്കെ നല്ല വിലകുറവുണ്ട്. വീട്ടിലെ സ്റ്റോക്ക് തിന്നഴിഞ്ഞിരിക്കുന്നു. കുറച്ചു വാങ്ങണം. വണ്ടി നിര്‍ത്തി ‘പെട്ടി’ക്കരികിലേക്ക് നടന്നു.

“നാരങ്ങെന്താ വെല?”

“രണ്ടു കിലോ അമ്പതുര്‍പ്പ്യേള്ളു സാര്‍. എടുക്കട്ടെ രണ്ടീലോ?”

അയാള്‍ കച്ചവടം അവസാനിപ്പിച്ചു പോകാനുള്ള തിരക്കിലാണെന്ന് മനസ്സിലായി.

“എടുത്തോളൂ. നല്ലത് വേണം ട്ടാ.”

“നല്ലതേള്ളു സാര്‍. ഇന്ന് കാലത്ത് വന്നതാ.”

നാരങ്ങക്കാരന്‍ മോശപ്പെട്ടവ എടുക്കുന്നത് തടഞ്ഞും അക്ഷമയും എതിര്‍പ്പും അവഗണിച്ചു നല്ലത് സ്വയം തെരഞ്ഞെടുത്തു കൊടുത്തും രണ്ടു കിലോ തികക്കാന്‍ ഏറെ സമയം എടുത്തു. അയാള്‍ നാരങ്ങ പ്ലാസ്റ്റിക്ക് ബാഗിലാക്കുന്ന സമയം പണം എടുക്കാന്‍ നോക്കിയപ്പോഴാണ് മനസ്സില്‍ ഇടിവെട്ടിയത്!. പേഴ്സില്ല! വൈകീട്ട് തിരക്കുപിടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്ന കാര്യം നാട്യഗൃഹത്തിലെ ആദരണ സമ്മേളനത്തിലിരിക്കുമ്പോള്‍ വെറുതെ ഓര്‍ത്തിരുന്നു. ആ കാര്യം ഓര്‍ക്കാതെ അക്കിടിയില്‍ ചെന്നു പെട്ടിരിക്കുകയാണിപ്പോള്‍!. വല്ലാത്ത നാണക്കേടായല്ലോ!. ഇനി എന്തു ചെയ്യും! കയ്യില്‍ വേറെ കാക്കാശില്ല .പേഴ്സെടുക്കാന്‍ മറന്നു എന്നൊക്കെ ഇയാളോടെങ്ങിനെ പറയും? പറഞ്ഞാല്‍ തന്നെ പറയുന്നവനെ മൊത്തത്തിലൊന്നു കണ്ണുഴിഞ്ഞു വിലയിരുത്തിയല്ലേ അയാള്‍ പ്രതികരിക്കുക? രണ്ടു കിലോ നാരങ്ങ തൂക്കാന്‍ ചെലവഴിച്ച അധികസമയം കണക്ക് കൂട്ടി നീരസം പൂണ്ടു നില്‍ക്കുന്നവന്‍റെ സരസ്വതീസ്തവം മുക്തകണ്ഠം കേള്‍ക്കേണ്ടി വരുമെന്നതോര്‍ത്തപ്പോള്‍ മേലാകെ പൊട്ടിത്തരിച്ചു. പെട്ടെന്നൊരു നമ്പര്‍ മനസ്സില്‍ തെളിഞ്ഞു.

കാല്‍ നൂറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് സമാദരമായി രംഗചേതന സമ്മാനിച്ച വേഷ്ടിയും ഫലകവും സ്കൂട്ടറിന്‍റെ ഡിക്കിയില്‍ ഇരിപ്പുണ്ട്. അതിന്‍റെ പ്രോത്സാഹനത്തില്‍ രണ്ടും കല്‍പ്പിച്ചങ്ങു തുടങ്ങി:

"ചതിച്ചു! പേഴ്സ് കാണാല്ല്യ!”

“അയ്യയ്യോ എന്താ പറ്റ്യേ സാറേ! പോക്കറ്റടിച്ചോ? ദേപ്പോ സാറേ? ദേവടെവെച്ച്?”

“അതൊന്ന്വറീല്ല്യ ചങ്ങാതീ! ഇപ്പഴല്ലെ അറിഞ്ഞേ! വീട്ടീന്നെറങ്ങുമ്പോ സാധനം എടുത്തിരുന്നു.”

“പാന്‍റിന്‍റെ പോക്കറ്റിലാ ഇട്ടേര്‍ന്നേ?”

“അതേ! പിന്നിലെ പോക്കറ്റില്”

“ബെസ്റ്റ്!. സാനം ഇപ്പൊ എത്തണ്ടോടത്ത് എത്തീണ്ടാവും! സാറെവടന്നാ വരണത്?”

“ഒരു സിനിമ കണ്ടു വര്വാ.” ഡയലോഗില്‍ പതിരില്ല.

“ഇനീപ്പോ എന്താ ചെയ്യ്വ? വേറെ പൈസയൊന്നും കയ്യിലില്ലിലോ. സോറീട്ടാ.... നാരങ്ങ വേണ്ട. ബുദ്ധിമുട്ടിച്ചേല് ക്ഷമിക്കണം.”

“എയ്....! അത് കൊഴപ്പല്ല്യ സാറേ. രണ്ടീലോ നാരങ്ങയല്ലേ.”

“അപ്പോ ശരി.“

“ശരി സാറേ. ഇന്നത്തെ ലാസ്റ്റ് കച്ചോടായിരുന്നു സാറിന്‍റെ. കയ്യോണ്ട്. അതിങ്ങന്യായീ! ഉം പോട്ടെ!”

കച്ചവടക്കാരന്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പ്ലാസ്റ്റിക്ക് ബാഗ് വണ്ടിയിലേക്ക് കുടഞ്ഞു. പാവം അയാളുണ്ടോ ഈ നടനെ അറിയുന്നു!.

"പിടിച്ചു നില്‍ക്കണ്ടേ ചങ്ങാതീ! " മനസാ ഒരിക്കല്‍ക്കൂടി ക്ഷമാപണം ചെയ്തു.

വീട്ടിലെത്തി വണ്ടി സ്റ്റാന്‍റിലിട്ടിട്ടും ചമ്മല്‍ ഓഫായില്ല. ഹാന്‍ഡില്‍ ലോക്ക് ചെയ്തു ഡിക്കിയില്‍നിന്നും ഷീല്‍ഡും ഷാളുo എടുക്കുമ്പോള്‍ കണ്ടു!
ഡിക്കിയുടെ മൂലയില്‍ പേഴ്സ് കിടന്നു കൊഞ്ഞനം കുത്തുന്നു!

ഉപനയനം

ഉപനയനം 

ജീവിച്ചിരിക്കുന്നു എന്നതിന്‍റെ പ്രമാണപത്രം  ഉടലോടെ സമര്‍പ്പിച്ചു ബാങ്കില്‍നിന്നും മടങ്ങുമ്പോഴാണ് കോണിച്ചുവട്ടില്‍വെച്ചു പെന്‍ഷണറായ സുഹൃത്ത് വാസുദേവനെ കണ്ടത്.

“അ: വാസേവാ, ദെന്താദ് കൊറേ കാലായിലോ കണ്ടട്ട്!. എന്തു പറേണൂ, സുഖന്ന്യല്ലേ?.”

“അല്ലടോ, സുഖന്നേന്ന് ഒറപ്പിച്ചു പറയാൻ  ലേശം വെഷമണ്ട്!.”

“അയ്! അതെന്താദ്!.”

അപ്പോഴാണ് ഞാന്‍ വാസുദേവനെ ശരിക്കും ശ്രദ്ധിച്ചത്. വലിയ പ്രസാദത്തിലല്ല വദനം.

“മെഡിക്ലെയിം അയച്ചത് മടങ്ങി. പത്തുപതിനായിരം രൂവേടെ കേസാര്‍ന്നു. “

“എന്തു പറ്റീ?.”

“ അപേക്ഷേലെ  വിവരങ്ങളില്  പൊരുത്തക്കേടുണ്ടത്രേ.”

വാസുദേവന്‍ സംഭവം വിവരിച്ചു.

മൂന്നു മാസം മുമ്പ് വീട്ടില്‍ കോണിയിറങ്ങുമ്പോൾ  തെന്നി  വീണു മുട്ടിന് പരിക്ക് പറ്റി.  ചികിത്സക്കായി നഗരത്തിലെ ഏറെ പ്രശസ്തിയും തിരക്കുമുള്ള ഓര്‍ത്തോപിഡീഷ്യനെയാണ് കാണിച്ചത്. അടുത്ത സുഹൃത്തും മുൻ സഹപ്രവര്‍ത്തകനും യൂണിയൻ നേതാവുമായിരുന്ന  സിദ്ധാർത്ഥൻ   ഡോക്ട്ടറെ ഫോണില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൺസൾട്ടേഷൻ വേഗത്തില്‍ തരമായത്. മുറിക്കു പുറത്ത് ഊഴം കാത്തിരിക്കുന്നതിനിടയില്‍ ഡോക്ട്ടറുടെ സഹായി വാതിലിനു പുറത്തേക്ക് തലയിട്ട് ഉറക്കെ വിളിച്ചു ചോദിച്ചു.

” ആരാ പീടീ  വാസുദേവന്‍ നമ്പൂതിരി?.”

ആരും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ സഹായി ആവർത്തിച്ചു.

"വാസുദേവൻ നമ്പൂതിരീ?"

ഞാനൊന്നു സംശയിച്ചു. ഞാനാണോ? അങ്ങിനെയെങ്കിൽ  പീടീ വാസുദേവൻ  എ ങ്ങന്യാ നമ്പൂര്യായീത്? 

മുറിയില്‍ കടന്നപ്പോള്‍ ഡോക്‍ട്ടറും ആവര്‍ത്തിച്ചു:

“ വാസുദേവന്‍ നമ്പൂതിരി അല്ലേ. വരൂ ഇരിക്കൂ. സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു.

അപ്പോൾ പൂണൂലിടുവിച്ചത് സിദ്ധാര്‍ത്ഥനാണ്!. ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തൊക്കെ അയാള്‍ തന്നെ തിരുമേനി എന്നാണ് വിളിച്ചിരുന്നതെന്നോര്‍ത്തു. അപ്പോഴൊക്കെ എന്തെങ്കിലും ആവട്ടെ എന്നു കരുതി അവഗണിച്ച വിഷയമായിരുന്നു. പക്ഷേ അതിങ്ങനെ എടങ്ങേറുണ്ടാക്കുമെന്ന് കരുതിയില്ല!.

"പരിശോധനേം നാലാഴ്ചത്തെ പ്ലാസ്റ്റര്‍, ഗുളിക, പിന്നെ ഫിസിയോ തെറാപ്പി ചികിത്സോളും കഴിഞ്ഞപ്പോ പതിനായിരത്തിച്ചില്ല്വാനം ചെലവായി. അതിന്‍റെ ബില്ലോളൊക്കെ വെച്ചയച്ച ക്ലെയിമാണ് മടങ്ങിയത്!."

“എന്താ റീസൺ പറഞ്ഞേക്കണത്?.”

"ക്ലെയിമിലും അനുബന്ധ രേഖകളിലും  പേരിനു വെത്യാസണ്ടത്രേ."

“എന്ന് വെച്ചാ ?.”

" ക്ലെയിമിലെ  വാസുദേവന്‍ അനുബന്ധങ്ങളില്‍ വാസുദേവന്‍ നമ്പൂര്യായീന്ന്!."

“അതെങ്ങനെ സംഭവിച്ചൂ?.”

“ആ സിദ്ധാര്‍ത്ഥന്‍റെ പണ്യന്നെ അല്ലാണ്ടെന്താ!. അയാള് വാസുദേവന്‍ നമ്പൂരീന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഡോക്ട്ടറ് പ്രിസ്ക്രിപ്ഷനില് അങ്ങന്യന്നെഴുതി. അതിന്‍റെ ബലത്തില് ആശുപത്രി രേഖകളിലും മരുന്നിന്‍റെ ബില്ലുകളിലും ഒക്കെ നമ്പൂരി കടന്നിരുന്നു അതന്നെ!.”

“അയ് അപ്പോ വാസേവന്‍ ഇതൊന്നും നേരത്തെ നോക്കീല്ല്യേ?.”

“അങ്ങനൊരബദ്ധം പറ്റീടോ. സാധനം മടങ്ങീപ്പളാ  ഞാനും ശ്രദ്ധിച്ചത്!.”

“ഇനീപ്പെന്താ ചെയ്യ്വാ?.”

“ഡോക്റ്ററേം ആസ്പത്രിക്കാരേം ഫാര്‍മസിക്കാരേം ഒക്കെ കാണണം. എല്ലാറ്റിലേം നമ്പൂരിയെ  വെട്ടി നെരത്ത്യാ   രക്ഷേണ്ടോന്ന് നോക്കണം."

"അതൊന്നും ബുദ്ധിമുട്ടാവില്ല്യ വാസേവാ. ഒക്കെ ശര്യാവും."

"ന്ന് വിചാരിക്ക്യാ.  ന്നാ ഞാന്‍ വരട്ടെ. മസ്റ്ററീയണം. താനത് കഴിഞ്ഞു വര്വാവും ല്ലേ?

"അതെ."

"ങ്ഹാ, കൊർച്ച്  പണോം എടുക്കണം. ന്നാ പിന്നെ കാണാടോ."

" ശരി വാസേവാ, കാണാം."

കോണി കയറി പോകുന്നതിനിടയ്ക്ക് തിരിഞ്ഞുനിന്നുകൊണ്ട് വാസുദേവന്‍ വിളിച്ചു പറഞ്ഞു:

“ജാതി ചോദിക്കരുത്, പറയരുത് എന്നൊക്കെ ഉപദേശിച്ച കൂട്ടത്തില് എഴുതരുത് എന്നൂടി  ഗുരു പറഞ്ഞേർന്നെങ്കില് ഇന്നീ നട്ടംതിരിച്ചലിണ്ടായേനില്ല്യ !.

പെയിന്‍ കില്ലര്‍


///////////// പെയിന്‍ കില്ലര്‍ /////////////

വലത്തെ കാല്‍മുട്ടിന് രണ്ടാഴ്ച മുമ്പ് ചെറുതായി തുടങ്ങിയ വേദനയാണ്. സംഭവം വികസിച്ച് നീരും അസഹ്യമായ കടച്ചിലുമായപ്പോള്‍ ടൌണില്‍ പോയി ഡോക്ട്ടറെ കാണേണ്ടി വന്നു. മടക്കിയും നിവര്‍ത്തിയും അമര്‍ത്തിയും തലോടിയും എക്സ്റേ നോക്കിയും കാലുപരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ട്ടർ പറഞ്ഞു:

“ജോയിന്‍റിന് സ്വാഭാവികമായ തേയ്മാനമുണ്ട്. വേദനയും കടച്ചിലും നീര്‍ക്കെട്ട് മൂലമാണ്. ഞാന്‍ രണ്ടുമൂന്ന് ഗുളികകള്‍ എഴുതുന്നു. ബ്ലഡ്ഡൊന്നു ടെസ്റ്റീയണം. റ്യൂമാറ്റോയിഡ് ഫാക്റ്റര്‍ നോക്കണം.”


പ്രിസ്ക്രിപ്ഷന്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഡോക്ട്ടര്‍ ചോദിച്ചു:

“വീട്ടില്‍ ആരൊക്കെയുണ്ട്?.”

“ഞാനും ഭാര്യയും.”

“ഓക്കെ. ഒരു കാര്യം ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പ് ഇതില്‍ പറഞ്ഞിരിക്കുന്ന ഗ്ലിസറിന്‍ ലോഷന്‍ കാല്‍മുട്ടില്‍ കുളുർക്കെ പുരട്ടി കോട്ടണ്‍ വൂള്‍ ചുറ്റി കെട്ടണം. രാവിലെ എടുത്തു കളയാം. നീരു പോവാനാണ്. അതാദ്യം ഹോസ്പിറ്റലില്‍ ചെയ്തോളൂ. അവര്‍ ചെയ്യുന്നത് കണ്ടാല്‍ വീട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാം. ഒരാഴ്ച മുടങ്ങാതെ ചെയ്യണം കേട്ടോ. ബ്ലഡ് റിസല്‍ട്ടുമായി നാളെ വരൂ.”

ഭാര്യയുമൊത്ത് ഡോക്ട്ടര്‍ നിര്‍ദ്ദേശിച്ച ഹോസ്പിറ്റലില്‍ പിറ്റേ ദിവസം രാവിലെ എത്തി. ഡ്രെസ്സിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ ചെന്നു ശങ്കിച്ചു നിന്നപ്പോള്‍ മധ്യവയസ്കനായ മെയില്‍ നേഴ്സ് (അതോ അറ്റന്‍ററോ?) ഹൃദ്യമായ പുഞ്ചിരിയോടെ അടുത്തു വന്നു സ്വാഗതം ചെയ്തു:

“വര്വോ വര്വോ. എന്തേ?.”

ഞാന്‍ പ്രിസ്ക്രിപ്ഷന്‍ നീട്ടി. അത് വാങ്ങി നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു:
“ആരക്കാ? നിങ്ങക്കാ?.”

“അതെ.”.

“ ന്നാ ദാ ഇങ്ങട് വന്നോളോ. ആരാ കൂടെ?."

"ഭാര്യയാണ്."

" എന്തേ അവടെ നിന്നേ? ങ്ങട് പോര്വോ. ഞാന്‍ ഏതാണ്ട് കാണിച്ചരാം. നോക്കി പഠിച്ചോളോ. നാളെ മൊതല് നിങ്ങളാ ചെയ്യണ്ട്. ഇവടെ ഇന്ന് മാത്രേള്ളൂ.“

പൊക്കവും നീളവും കൂടിയ മേശ എനിക്കു കാണിച്ചുതന്നുകൊണ്ട് അയാള്‍ പറഞ്ഞു:

“ ദാ ആ മേശേമേ കേറി ഇരുന്നോളോ. പത്ക്കെ!. ങ്ഹാ അങ്ങന്യന്നേ!.”

“ഇനി ആ മുണ്ടൊന്നു കേറ്റി വെക്കണം. മുട്ട് കാണട്ടെ. അയ് മുണ്ടത്രക്ക് പൊന്തിക്കണ്ട!. ഞാൻ ദോഷൊന്നും പറഞ്ഞില്ലിലോ!. ങ്ഹാ യെസ്!. അത്ര മതി. ഔ, നല്ല നീര്ണ്ട് ട്ടാ!.”

വലിയൊരു കുപ്പിയില്‍നിന്ന് കറുത്ത നിറത്തിലുള്ള ഗ്ലിസറിന്‍ ബിപിസി കുഴമ്പ് കയ്യിലൊഴിച്ച് മുട്ടിലും ചുറ്റിലും കുളുകുളാ പുരട്ടിയശേഷം രണ്ടു ചുറ്റ് പഞ്ഞിയിട്ട് കോട്ടണ്‍ ബാന്‍ഡ് എയിഡു വരിഞ്ഞ് പ്ലാസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:

“ഞാന്‍ ഇതൊന്ന് കനത്തിലൊട്ടിക്ക്ണ്ട് ട്ടാ. അല്ലെങ്ങലേയ് വീടെത്തുമ്പഴക്കും സാനഴിയും. അപ്പോ നിങ്ങള് പറയും - ഏയ് അയാളെന്തൂട്ട് പണ്യാ കാട്ടീത്! മര്യാദക്ക് കെട്ടാണ്ട്! - ന്നൊക്കെ . എന്തേ ശര്യല്ലേ ഞാന്‍ പറഞ്ഞത്?."

“അതെ.”

“ങ്ഹാ അപ്പളോ!. നല്ല മനസ്സാ. സത്യം പറഞ്ഞു!. ന്നാ ശരി. പത്ക്കെ എറങ്ങിക്കോളോ. നാളെ കാലത്ത് പ്ലാസ്റ്ററ് പത്ക്കനഴിച്ചു മാറ്റണം ട്ടാ. അല്ലങ്ങെ ജീവന്‍ പൂവും!. തിക്ക് രോമത്ത്മ്മലാ സാനം ഇരിക്കണതേയ്!.”

ഞാന്‍ മേശയില്‍നിന്നും താഴെ ഇറങ്ങി.

"അപ്പോ ചേച്ചി ഒക്കെ നോക്കി മനസ്സിലാക്കീല്ല്യേ. രണ്ടാമതൊന്നു പറഞ്ഞരണ്ടലോ?. ഇതുപോലെ ചെയ്തോളോ ട്ടാ. ന്നാ ശരി. പണം മുമ്പിലെ കൌണ്ടർലടച്ചോളോ."

നന്ദി പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തു:

"എയ്!. അത് സാരല്ല്യ . അതൊക്കമ്മള്‍ടെ പണ്യല്ലേ?."

പത്തു മിനിറ്റേ ആ രസികന്‍റെ കൂടെ ചിലവഴിച്ചുള്ളു. മുട്ടിലെ വേദന പകുതി ശമിച്ചതായി തോന്നി. പുരട്ടലും കെട്ടലും എല്ലാ ദിവസവും അയാളുടെ അടുത്തുതന്നെ ആയാലോ എന്നും ചിന്തിക്കാതിരുന്നില്ല.

2018 ഏപ്രിൽ 8, ഞായറാഴ്‌ച

പ്രതീക്ഷ

                                           പ്രതീക്ഷ 


"ഹലോ."

"ബാലേട്ടാ..."

ചെന്നൈയിൽനിന്ന് ജൂനിയർ സുഹൃത്താണ് . കുറെ കാലമായി വിളിച്ചിട്ട് എന്തെങ്കിലും വിശേഷം കാണും .

"ങ്ഹാ പറേടാ." 

"ബാലേട്ടൻ ഹൈദരബാദിലാല്ലേ?."

"അതെ, എങ്ങനെ മനസ്സിലായി ?."

"ഫേസ്ബുക്കില് കണ്ടു."

"ഓ."

"എല്ലാർക്കും സുഖല്ലേ?."

"സുഖം . പിന്നെന്താ വിശേഷം?."

"വിശേഷണ്ട്  ബാലേട്ടാ,  എൻ്റെ  ബൈക്ക്  കളവു പോയി."

"അയ്യയ്യോ അതെങ്ങനെ?."

"റോഡില് വെച്ച് ഹോട്ടൽല് കേറീതാ . തിരിച്ചു വന്നപ്പോ സാനല്ല്യ!."

"പുത്യേ ബൈക്കല്ലേ?."

"പിന്നെ!. നാല് മാസായിട്ടുള്ളോ!."

"ന്നട്ട്  കംപ്ലെയിന്റീതോ?."

"ഉവ്വ് .നാലീസായി."

"എന്തെങ്കിലും വിവരം?."

"ഒന്നൂല്ല്യ . തുമ്പ് കിട്ടിയാ വിളിക്കാന്ന് പറഞ്ഞു. "

"കിട്ടിയാ ഭാഗ്യം അല്ലേ ?."

"മൂന്നു മാസം കഴിഞ്ഞാ രക്ഷപ്പെട്ടു!."

"അതെന്താദ് ?."

"അത് കഴിഞ്ഞാ  നോൺ  ട്രേസബിൾ റിപ്പോർട്ട് കിട്ടും." 

"ന്നട്ടോ ?

"അപ്പൊ  ഇന്ഷൂറൻസ് ക്ലെയിം  ചെയ്യാൻ  പറ്റും."

"അതിനു മുമ്പ് കിട്ടട്ടെ."

"വേണ്ട കിട്ടണ്ടാ ബാലേട്ടാ!. "

"എന്ത്! കിട്ടണ്ടാന്നാ!?."

"അതെ ബാലേട്ടാ ,ഇനീപ്പോ ആ വണ്ടി കിട്ടീട്ട്  കാര്യല്ല്യാ."

"അതെന്താ ?."

"ഒന്നിനും കൊള്ളാണ്ട് അതിൻ്റെ  ഷേപ് മാറീണ്ടാവും .  ഡ്രഗ് , ഗുണ്ടാ   കമ്പനികളാവും കൊണ്ട് പോയീത്. അപ്പാലോചിക്കാലോ?."

"അത് ശരി!. അപ്പൊ പോയ വണ്ടി കിട്ടരുത് അല്ലേ?."

"ഒരിക്കലും!. "











ക്ലെ

തിരിച്ചറിവ്

നാൽപ്പതു വർഷം  മുമ്പാണ് ..... 

രാത്രി ഭക്ഷണം കഴിഞ്ഞു പതിവുപോലെ  ആൽത്തറയിൽ വന്നിരുന്നതാണ് രാജു. കൂടെ കുട്ടനുമുണ്ട്.  ലൈൻ പോയതുകൊണ്ടാവാം കുറ്റാക്കൂരിരുട്ടാണ് പ്രദേശത്ത്. ഒന്ന് വലിക്കാൻ തോന്നി ബീടിക്കെട്ടെടുത്തപ്പോഴാണ് തീപ്പെട്ടിയില്ലെന്ന കാര്യം രണ്ടു പേരും ഓർത്തത് . എന്ത് ചെയ്യും?. വരട്ടെ; ആരെങ്കിലും ഇത് വഴി പോകും . അപ്പൊ  ചോദിക്കാം.

കുറച്ചു കഴിഞ്ഞപ്പോൾ   ഏതാണ്ട് മാരാത്തെ  പടിക്കലായി  ഒരു മിന്നൽ കണ്ടു.  ആരോ ബീഡി വലിച്ചു വരുന്നുണ്ട്..

"ഔ  ദേ  വന്നൂടപ്പാ ഒരു പാർട്ടി!."

രാജു ഉന്മേഷവാനായി. ബീഡിക്കനൽ ആൽത്തറക്ക് മുമ്പിലെത്തിയപ്പോൾ  മിന്നുന്നിടം ലക്ഷ്യമാക്കി രാജു ചെന്നു.

"അതേയ് ആ തീയൊന്നു തരോ.  ഇതൊന്നു കത്തിക്കാനാ."

"ഫ ചെറ്റേ!. രാത്രി നേരത്ത് വഴി പോണ പെണ്ണുങ്ങളെ  മൂപ്പിക്കാൻ നിക്കണ തെണ്ടി !."

സ്ത്രീശബ്ദം  കേട്ടപ്പോൾ രാജു ഞെട്ടിപ്പോയി. ജാനുവമ്മയാണ്. അവർ ജോലിക്കു നിൽക്കുന്ന വീട്ടിലെ പണി കഴിഞ്ഞു വരുന്നതാണ്. തൻ്റെ  അമ്മയെ കൂടാതെ നാട്ടിൽ ബീഡി വലിക്കുന്ന ഒരേയൊരു സ്ത്രീ.  വായിൽനാവിൽ ഡോക്ടറേറ്റുമുണ്ട്. 

എങ്കിലും  രാജു വിട്ടു കൊടുത്തില്ല.

"ഞാൻ എന്തൂട്ട്  മൂപ്പിച്ചൂന്നാ  നിങ്ങള് പറേണ്?. തീയ്  ചോച്ചല്ലെള്ളോ?."

" നിന്റമ്മോടു്  പോയി ചോയ്ക്കടാ തീയ്!."

" അതിനു നൂർത്തീല്ലിലോ; മോനായിപ്പോയില്ല്യേ . അല്ലെങ്ങെ ചോയ്ക്കാർന്നു  എന്റമ്മ ബീഡി വലിക്കാത്ത ആളൊന്ന്വല്ല!."

" അയ് ആരാണ്ടാ നീയ്?.  മ്മടെ മേപ്പറത്തെ കൊച്ചമ്മമ്മണ്യേച്ചീടെ  ചെക്കനാ?." 

"അതെ. രാജു."

" അ: അ:  അസ്സലായി!. ന്നാദങ്ങട് നെൻക്ക് നേർത്തെ പർഞ്ഞുട്രാ മോനെ. ചേച്ചി തരില്ല്യേ തീയ്!." 

*
*
*
*
കണ്ടോ, അത്രേള്ളൂ  കാര്യം!.