നാൽപ്പതു വർഷം മുമ്പാണ് .....
രാത്രി ഭക്ഷണം കഴിഞ്ഞു പതിവുപോലെ ആൽത്തറയിൽ വന്നിരുന്നതാണ് രാജു. കൂടെ കുട്ടനുമുണ്ട്. ലൈൻ പോയതുകൊണ്ടാവാം കുറ്റാക്കൂരിരുട്ടാണ് പ്രദേശത്ത്. ഒന്ന് വലിക്കാൻ തോന്നി ബീടിക്കെട്ടെടുത്തപ്പോഴാണ് തീപ്പെട്ടിയില്ലെന്ന കാര്യം രണ്ടു പേരും ഓർത്തത് . എന്ത് ചെയ്യും?. വരട്ടെ; ആരെങ്കിലും ഇത് വഴി പോകും . അപ്പൊ ചോദിക്കാം.
കുറച്ചു കഴിഞ്ഞപ്പോൾ ഏതാണ്ട് മാരാത്തെ പടിക്കലായി ഒരു മിന്നൽ കണ്ടു. ആരോ ബീഡി വലിച്ചു വരുന്നുണ്ട്..
"ഔ ദേ വന്നൂടപ്പാ ഒരു പാർട്ടി!."
രാജു ഉന്മേഷവാനായി. ബീഡിക്കനൽ ആൽത്തറക്ക് മുമ്പിലെത്തിയപ്പോൾ മിന്നുന്നിടം ലക്ഷ്യമാക്കി രാജു ചെന്നു.
"അതേയ് ആ തീയൊന്നു തരോ. ഇതൊന്നു കത്തിക്കാനാ."
"ഫ ചെറ്റേ!. രാത്രി നേരത്ത് വഴി പോണ പെണ്ണുങ്ങളെ മൂപ്പിക്കാൻ നിക്കണ തെണ്ടി !."
സ്ത്രീശബ്ദം കേട്ടപ്പോൾ രാജു ഞെട്ടിപ്പോയി. ജാനുവമ്മയാണ്. അവർ ജോലിക്കു നിൽക്കുന്ന വീട്ടിലെ പണി കഴിഞ്ഞു വരുന്നതാണ്. തൻ്റെ അമ്മയെ കൂടാതെ നാട്ടിൽ ബീഡി വലിക്കുന്ന ഒരേയൊരു സ്ത്രീ. വായിൽനാവിൽ ഡോക്ടറേറ്റുമുണ്ട്.
എങ്കിലും രാജു വിട്ടു കൊടുത്തില്ല.
"ഞാൻ എന്തൂട്ട് മൂപ്പിച്ചൂന്നാ നിങ്ങള് പറേണ്?. തീയ് ചോച്ചല്ലെള്ളോ?."
" നിന്റമ്മോടു് പോയി ചോയ്ക്കടാ തീയ്!."
" അതിനു നൂർത്തീല്ലിലോ; മോനായിപ്പോയില്ല്യേ . അല്ലെങ്ങെ ചോയ്ക്കാർന്നു എന്റമ്മ ബീഡി വലിക്കാത്ത ആളൊന്ന്വല്ല!."
" അയ് ആരാണ്ടാ നീയ്?. മ്മടെ മേപ്പറത്തെ കൊച്ചമ്മമ്മണ്യേച്ചീടെ ചെക്കനാ?."
"അതെ. രാജു."
" അ: അ: അസ്സലായി!. ന്നാദങ്ങട് നെൻക്ക് നേർത്തെ പർഞ്ഞുട്രാ മോനെ. ചേച്ചി തരില്ല്യേ തീയ്!."
*
*
*
*
കണ്ടോ, അത്രേള്ളൂ കാര്യം!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ