2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

പെയിന്‍ കില്ലര്‍


///////////// പെയിന്‍ കില്ലര്‍ /////////////

വലത്തെ കാല്‍മുട്ടിന് രണ്ടാഴ്ച മുമ്പ് ചെറുതായി തുടങ്ങിയ വേദനയാണ്. സംഭവം വികസിച്ച് നീരും അസഹ്യമായ കടച്ചിലുമായപ്പോള്‍ ടൌണില്‍ പോയി ഡോക്ട്ടറെ കാണേണ്ടി വന്നു. മടക്കിയും നിവര്‍ത്തിയും അമര്‍ത്തിയും തലോടിയും എക്സ്റേ നോക്കിയും കാലുപരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ട്ടർ പറഞ്ഞു:

“ജോയിന്‍റിന് സ്വാഭാവികമായ തേയ്മാനമുണ്ട്. വേദനയും കടച്ചിലും നീര്‍ക്കെട്ട് മൂലമാണ്. ഞാന്‍ രണ്ടുമൂന്ന് ഗുളികകള്‍ എഴുതുന്നു. ബ്ലഡ്ഡൊന്നു ടെസ്റ്റീയണം. റ്യൂമാറ്റോയിഡ് ഫാക്റ്റര്‍ നോക്കണം.”


പ്രിസ്ക്രിപ്ഷന്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഡോക്ട്ടര്‍ ചോദിച്ചു:

“വീട്ടില്‍ ആരൊക്കെയുണ്ട്?.”

“ഞാനും ഭാര്യയും.”

“ഓക്കെ. ഒരു കാര്യം ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പ് ഇതില്‍ പറഞ്ഞിരിക്കുന്ന ഗ്ലിസറിന്‍ ലോഷന്‍ കാല്‍മുട്ടില്‍ കുളുർക്കെ പുരട്ടി കോട്ടണ്‍ വൂള്‍ ചുറ്റി കെട്ടണം. രാവിലെ എടുത്തു കളയാം. നീരു പോവാനാണ്. അതാദ്യം ഹോസ്പിറ്റലില്‍ ചെയ്തോളൂ. അവര്‍ ചെയ്യുന്നത് കണ്ടാല്‍ വീട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാം. ഒരാഴ്ച മുടങ്ങാതെ ചെയ്യണം കേട്ടോ. ബ്ലഡ് റിസല്‍ട്ടുമായി നാളെ വരൂ.”

ഭാര്യയുമൊത്ത് ഡോക്ട്ടര്‍ നിര്‍ദ്ദേശിച്ച ഹോസ്പിറ്റലില്‍ പിറ്റേ ദിവസം രാവിലെ എത്തി. ഡ്രെസ്സിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ ചെന്നു ശങ്കിച്ചു നിന്നപ്പോള്‍ മധ്യവയസ്കനായ മെയില്‍ നേഴ്സ് (അതോ അറ്റന്‍ററോ?) ഹൃദ്യമായ പുഞ്ചിരിയോടെ അടുത്തു വന്നു സ്വാഗതം ചെയ്തു:

“വര്വോ വര്വോ. എന്തേ?.”

ഞാന്‍ പ്രിസ്ക്രിപ്ഷന്‍ നീട്ടി. അത് വാങ്ങി നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു:
“ആരക്കാ? നിങ്ങക്കാ?.”

“അതെ.”.

“ ന്നാ ദാ ഇങ്ങട് വന്നോളോ. ആരാ കൂടെ?."

"ഭാര്യയാണ്."

" എന്തേ അവടെ നിന്നേ? ങ്ങട് പോര്വോ. ഞാന്‍ ഏതാണ്ട് കാണിച്ചരാം. നോക്കി പഠിച്ചോളോ. നാളെ മൊതല് നിങ്ങളാ ചെയ്യണ്ട്. ഇവടെ ഇന്ന് മാത്രേള്ളൂ.“

പൊക്കവും നീളവും കൂടിയ മേശ എനിക്കു കാണിച്ചുതന്നുകൊണ്ട് അയാള്‍ പറഞ്ഞു:

“ ദാ ആ മേശേമേ കേറി ഇരുന്നോളോ. പത്ക്കെ!. ങ്ഹാ അങ്ങന്യന്നേ!.”

“ഇനി ആ മുണ്ടൊന്നു കേറ്റി വെക്കണം. മുട്ട് കാണട്ടെ. അയ് മുണ്ടത്രക്ക് പൊന്തിക്കണ്ട!. ഞാൻ ദോഷൊന്നും പറഞ്ഞില്ലിലോ!. ങ്ഹാ യെസ്!. അത്ര മതി. ഔ, നല്ല നീര്ണ്ട് ട്ടാ!.”

വലിയൊരു കുപ്പിയില്‍നിന്ന് കറുത്ത നിറത്തിലുള്ള ഗ്ലിസറിന്‍ ബിപിസി കുഴമ്പ് കയ്യിലൊഴിച്ച് മുട്ടിലും ചുറ്റിലും കുളുകുളാ പുരട്ടിയശേഷം രണ്ടു ചുറ്റ് പഞ്ഞിയിട്ട് കോട്ടണ്‍ ബാന്‍ഡ് എയിഡു വരിഞ്ഞ് പ്ലാസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:

“ഞാന്‍ ഇതൊന്ന് കനത്തിലൊട്ടിക്ക്ണ്ട് ട്ടാ. അല്ലെങ്ങലേയ് വീടെത്തുമ്പഴക്കും സാനഴിയും. അപ്പോ നിങ്ങള് പറയും - ഏയ് അയാളെന്തൂട്ട് പണ്യാ കാട്ടീത്! മര്യാദക്ക് കെട്ടാണ്ട്! - ന്നൊക്കെ . എന്തേ ശര്യല്ലേ ഞാന്‍ പറഞ്ഞത്?."

“അതെ.”

“ങ്ഹാ അപ്പളോ!. നല്ല മനസ്സാ. സത്യം പറഞ്ഞു!. ന്നാ ശരി. പത്ക്കെ എറങ്ങിക്കോളോ. നാളെ കാലത്ത് പ്ലാസ്റ്ററ് പത്ക്കനഴിച്ചു മാറ്റണം ട്ടാ. അല്ലങ്ങെ ജീവന്‍ പൂവും!. തിക്ക് രോമത്ത്മ്മലാ സാനം ഇരിക്കണതേയ്!.”

ഞാന്‍ മേശയില്‍നിന്നും താഴെ ഇറങ്ങി.

"അപ്പോ ചേച്ചി ഒക്കെ നോക്കി മനസ്സിലാക്കീല്ല്യേ. രണ്ടാമതൊന്നു പറഞ്ഞരണ്ടലോ?. ഇതുപോലെ ചെയ്തോളോ ട്ടാ. ന്നാ ശരി. പണം മുമ്പിലെ കൌണ്ടർലടച്ചോളോ."

നന്ദി പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തു:

"എയ്!. അത് സാരല്ല്യ . അതൊക്കമ്മള്‍ടെ പണ്യല്ലേ?."

പത്തു മിനിറ്റേ ആ രസികന്‍റെ കൂടെ ചിലവഴിച്ചുള്ളു. മുട്ടിലെ വേദന പകുതി ശമിച്ചതായി തോന്നി. പുരട്ടലും കെട്ടലും എല്ലാ ദിവസവും അയാളുടെ അടുത്തുതന്നെ ആയാലോ എന്നും ചിന്തിക്കാതിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ