കുട്ടനും ഫുൾടോസും
ജോഹാനസ് ബർഗ് ടി.20.
പതിനെട്ടാമത്തെ ഓവറിൽ ക്രിസ് മോറിസിന്റെ ഒരു യോർക്കർ ലെങ്ങ്ത്ത് പന്ത് ഹാർദിക് പാണ്ഡ്യ ഭംഗിയായി ലോങ്ങ് ലെഗ് ബൗണ്ടറിലേക്ക് പായിച്ചത് കണ്ടപ്പോൾ കുട്ടനെ ഓർമ്മ വന്നു.
ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിൽ ക്രിക്കറ്റ് ജ്വരം പടർന്നു പിടിച്ച എൺപതുകൾ. ഇടതു കയ്യനായ കുട്ടൻ തെങ്ങിൻപട്ട വീശി അമ്പലപ്പറമ്പിൽ ബൗളർമാരെയെല്ലാം അടിച്ചു പരത്തുമായിരുന്നു. കുട്ടൻ അടിക്കും തോറും ബൗളർമാർക്ക് വാശി കൂടി. എല്ലാവർക്കും ഒരൊറ്റ ലക്ഷ്യം; കുട്ടന്റെ കുറ്റി തെറിപ്പിക്കണം. ഉന്നം പിടിച്ച് നടുക്കുറ്റി നോക്കി ഫുൾ ടോസ് എറിയലാണ് ബൗളിങ്ങ് എന്നു ധരിച്ചിരുന്ന ഇന്നസന്റ് തുടക്കക്കാരാണ് എല്ലാവരും. കുട്ടന് ഇതിൽ പരം സന്തോഷം വേറെയില്ല!.
കാലം നീങ്ങി. തെങ്ങിൻ പട്ടത്തണ്ടും കോർക്ക് ബോളും വില്ലോയ്ക്കും സ്റ്റിച്ച് ബോളിനും വഴിമാറി. ടീവി കണ്ടും കളിച്ചും കൂട്ടുകാരുടെ ബൌളിങ്ങിന് ലൈനും ലെങ്ങ്ത്തും കിട്ടിത്തുടങ്ങിയപ്പോൾ കുട്ടനെ പിന്നെ കളിക്കളത്തിൽ കാണാതായി.
ഒരു നാൾ വിളക്കുംകാൽ കവലയിൽ വെച്ച് കുട്ടനെ കണ്ടപ്പോൾ ചോദിച്ചു:
" അയ് കുട്ടാ, പ്പൊ കളിക്കാനൊന്നും കാണാറില്ലിലോ?. ദെന്തേ?."
" ഏയ് ഒന്നൂല്ല്യാ ബാൽന്ദ്രേട്ടാ; ഒരു സുഖോല്ല്യ പ്പൊ കളിക്കാൻ!"
" അയ് അതെന്താ സുഖല്ല്യാന്ന്?."
"എല്ലാരടേം പന്തോള് കുത്തിത്തൊടങ്ങീന്നേയ്!."
" പന്ത് കുത്തിത്തൊടങ്ങീന്നാ?. എന്താദ്; മൻസിലായില്യ."
" പന്തേയ് നെലത്ത് കുത്ത്യാ പിന്നെ അടിക്കാൻ ഒരെയിമില്യ ബാൽന്ദ്രേട്ടാ! നെലത്ത് കുത്താണ്ട് നേരിട്ട് കുറ്റീമിലിക്ക് വരണ പന്തിനെന്താ പറ്യാ?."
" ഫുൾ ടോസ്."
"അതന്നെ ഫുൾ ടോസ്!. ഫുൾ ടോസ് കിട്ട്യാ ചുട്ട പെട പെടക്കാം. ഇതെന്തൂട്ട്; സകല പന്തോളും കുത്തിപ്പൊന്തി എടത്തും വലത്തും പൂവാന്നേയ്!.
സമ്മർദ്ദങ്ങൾക്കു വഴങ്ങി തിരിച്ചു വന്നപ്പോൾ കുട്ടൻ ബൌളിങ്ങ് തെരഞ്ഞെടുത്ത് ഇടങ്കയ്യൻ ഓപ്പണറായി പന്ത് കുത്തിപ്പൊന്തിച്ചും ഇടം വലം തിരിച്ചുവിട്ടും തിളങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ