2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

കൈരഹസ്യം

    

കൈരഹസ്യം


"അച്ഛാ ഈ ഷർട്ടെങ്ങനേണ്ട്?."

"നന്നായീണ്ട്. "
"അച്ഛന് വാങ്ങീതാ."
"ഫുൾ സ്ലീവ്സാ!?."
"ങ്ഹാ എന്തേ?."
"എനിക്ക് വേണ്ട!."
"അയ് എന്താ വേണ്ടാന്ന്? അച്ഛന് ഫുള്ളാ ഗെറ്റപ്പ്."
"വേണ്ട!."
"എന്താദ്?."
"ബട്ടണിട്ട് ഫുൾ സ്ലിവ്സില് നടക്കാൻ എനിക്കിഷ്ടല്ല്യ."
"വേണ്ട, മടക്കി വെച്ചൂടെ?. അതന്ന്യാ ഭംഗീം."
"അത് ശര്യാവില്ല്യ."
"എന്ത് ശര്യാവില്ല്യാ?."
"മടക്കിക്കേറ്റാൻ പറ്റില്ല്യ. ഭയങ്കര ടൈറ്റാവും."
"ഇട്ട് നോക്കാണ്ടാ അച്ഛൻ പറേണത്?."
"ന്നാ ഞാനിടാം. നീയ്യാ കയ്യൊന്ന് മടക്കിത്തന്നേൻ!."
"ശരി........
ദാ കണ്ടാ എന്താ കൊഴപ്പം?."
"വരട്ടെ. ഇതെടത്തയ്യല്ലേ?. ഈ കയ്യിലെ മടക്ക്. "
"അത് ശരി!. അതാ കാര്യല്ലേ?. അച്ഛാ അതങ്ങന്യന്ന്യാ."
"എന്തൂട്ടങ്ങന്യന്നെ?. ഏത് ഷർട്ട് വാങ്ങ്യാലും വലത്തെ കയ്യ് ഇങ്ങന്യാ. മടക്കുമ്പൊ ടൈറ്റായിട്ട് കയ്യിലെ രോമം പറഞ്ഞ് പോരും!."
"അച്ഛാ, അതച്ഛന് മാത്രല്ലാ എല്ലാവർക്കും അങ്ങന്യാ. പൊതുവെ എല്ലാവരടേം വലത്തെ കൈത്തണ്ട വണ്ണം കൂടില്ല്യേ?. അധികം ആക്ഷൻ ആ കയ്യോണ്ടല്ലെ? അപ്പൊ മസിൽസൊക്കെ...."
".....അങ്ങന്യാച്ചാ കമ്പനിക്കാർക്ക് ആ സ്ലീവ്സ് ഇത്തിരി സൈസ് കൂട്ടീണ്ടാക്കിക്കൂടെ?."
"ഹ ഹ ഹ ഹഹ!. അയ്യോൻ്റെച്ഛാ!. അച്ഛനെ സമ്മതിച്ചു!."
"എന്തൂട്ട് സമ്മയ്ച്ചു?. എന്താ ഞാൻ പറഞ്ഞേല് തെറ്റ്?.''
"അച്ഛാ അപ്പോ എടത്തയ്യന്മാരില്ല്യേ?."
"അയ്...അ...അത്...അതിപ്പൊ; ന്നാ പിന്നെ വേറൊന്നും നോക്കണ്ട; രണ്ട് കയ്യും മുക്കാലിഞ്ച് വണ്ണം കൂട്ടി തുന്നണം. അതന്നെ!."
.
.
.
.
.
എന്തായാലും കണ്ണടേണേന് മുമ്പ് ഒരു ലോകരഹസ്യെങ്കിലും അറ്യാൻ കഴിഞ്ഞൂലോ!. തീരെ വ്യർത്ഥായി ജിവിതംന്ന് പറഞ്ഞൂടാ!.
Image may contain: one or more people
Rajan Parangodath, Chithira Balachandran and 153 others
19 comments
1 share
Like
Comment
Share

കാടൻ

 

കാടൻ

ബാലേട്ടൻ രണ്ടില പക്ഷം ചേർന്നോ?. ഇല കാട്ടി പ്രലോഭിപ്പിക്കുന്നോ?. തുടങ്ങിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങൾ നടപ്പ് കവർചിത്രം അപ് ലോഡ് ചെയ്ത നാൾ മുതൽ കേൾക്കുകയാണ്. ഇനിയും മൌനം ഭൂഷണമെന്നു കരുതിയിരുന്നാൽ കേ.കോ. വിളക്കുംകാൽ യൂണിറ്റ് രൂപീകരിക്കുന്നത് എന്നാണ് എന്ന ചോദ്യം കൂടി ഉയർന്നേക്കാം. അതിനു മുമ്പ് വിശദീകരിച്ചു തടിയൂരാമെന്നു തോന്നുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് കേരളവർമ്മയിൽ ചേർന്ന സമയത്താണ് അവൻ ഒടിയിൽ കയറി ബങ്കറുകൾ കുഴിച്ചത്. റിങ്ങ് വേം(വട്ടച്ചൊറി), ടിനിയ ക്രൂറിസ് (ജോക്ക് ഇച്ച്) എന്നിങ്ങനെ വെറൈറ്റി നാമധാരിയാണവൻ. ആൺകുട്ടികളുടെ സ്വരം സ്ത്രൈണം വിട്ട് പൌരുഷത്തിലേക്ക് സംക്രമിക്കുന്ന കൌമാരപ്രായത്തിലാണ് പൊതുവെ ആക്രമണം. ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ പാരമ്പര്യ വിഷചികിത്സയും മറ്റു ഗൃഹ-നാട്ടു-ആയുർ-അലോ വൈദ്യപദ്ധതികളുമെല്ലാം ആയുധം വെച്ചു കീഴടങ്ങി അവനു മുന്നിൽ. വലത്തെ തുടയുടെ ഒടിയിൽ ഒരു പൊട്ടു പോലെ തിണർത്ത് രഹസ്യ ഭാഗത്തു കൂടി നുഴഞ്ഞു കയറി പൊക്കിൾക്കുഴിയും കടന്ന് നെഞ്ചിലേക്കും ചന്തി കയറി മറിഞ്ഞ് പുറത്തേക്കും സാമ്രാജ്യം വികസിപ്പിച്ചു അവൻ. ഒപ്പം കടുത്ത നിരാശയും അപകർഷബോധവും രക്ഷാമാർഗ്ഗം എൻഡ്രിനോ പരാമറോ മൂന്നു കുറ്റിയിലെ റെയിൽപ്പാളമോ എന്ന തെരഞ്ഞെടുപ്പു സങ്കടങ്ങളും!.
ഒരു വർഷത്തോളം തൊലിപ്പുറമെ പരാജയം പുരട്ടി നടന്നു. അവസാന ശ്രമമെന്ന നിലയ്ക്കാണ് പ്രശസ്ത സ്കിൻ സ്പെഷലിസ്റ്റായ അബ്ദുള്ള ഡോക്ടറെ കാണാൻ അച്ഛൻ നിശ്ചയിച്ചത്. ഒരു ദിവസം നാലു മണിക്ക് ബാങ്കിലേക്ക് വരാൻ നിർദ്ദേശിച്ച് അച്ഛൻ ജോലിക്കു പോയി. സ്റ്റേറ്റ് ബാങ്കിൽ മെസഞ്ചറായിരുന്നു അച്ഛൻ.
നാലു മണിക്ക് ബാങ്കിലെത്തിയപ്പോൾ ബാങ്കിലുള്ള ഉദ്യോഗസ്ഥരൊക്കെ കെ.എൻ്റെ (കെ.നാരായൺ നായർ ചുരുക്കിയതാണ് കെ.എൻ) മകനെ കാണാനും വിശേഷം ചോദിക്കാനുമായി അടുത്തു വന്നു. കഠിനാദ്ധ്വാനിയും വിനീതനും വിശ്വസ്തനുമായിരുന്ന കെ.എൻ. ബാങ്ക് സ്റ്റാഫിനു മുഴുവൻ പ്രിയപ്പെട്ടയാളായിരുന്നു. ചോദ്യവും കുശലങ്ങളും കഴിഞ്ഞപ്പോൾ അച്ഛൻ യൂണിഫോമെല്ലാം മാറി ഷർട്ടും മുണ്ടുമിട്ട് ഏജൻ്റിൻ്റെ മുറിയിൽ കയറി. (അന്ന് ബ്രാഞ്ച് മാനേജരല്ല; ഏജൻ്റ് ആണ് ) നേരത്തെ ഇറങ്ങാനുള്ള സമ്മതം വാങ്ങി അച്ഛൻ പുറത്തിറങ്ങുമ്പോഴാണ് ഓഫീസർ സ്വാമി ആ വഴി വന്നത്. വാതിൽക്കൽ കൂട്ടിമുട്ടിയപ്പോൾ സ്വാമി ചോദിച്ചു:

"അ: എന്താ കെ.എൻ. നേരത്തെ?."

"ഒന്നൂല്ല്യ സ്വാമി. മോനെ അബ്ദുള്ള ഡോക്ടറെ ഒന്നു കാണിക്കണം."

"എന്താ അസുഖം?. അബ്ദുള്ളയെ കാണാൻ?."

കഴിഞ്ഞ ഒരു വർഷത്തെ മെഡിക്കൽ ഹിസ്റ്ററ്റി കണിക തെറ്റാതെ അച്ഛൻ സ്വാമിയെ ചൊല്ലി അറിയിച്ചു.

സ്വാമി ചില്ലറക്കാരനല്ല. യഥാർത്ഥ പേര് സഹസ്രനാമം. കേരളത്തിലെ പഴയ തലമുറയിലെ ഫുട്ബോൾ പ്രേമികളിൽ അദ്ദേഹത്തെ അറിയാത്തവർ വിരളമായിരിക്കും. ഫുട്ബോൾ നാഷണൽ ലെവൽ റഫറിയായിരുന്നു സ്വാമി. തൃശ്ശൂരിലെ ചാക്കോള ട്രോഫിയടക്കം കേരളത്തിലെ ഏതാണ്ടെല്ലാ അഖിലേന്ത്യാ ടൂർണ്ണമെൻ്റുകൾക്കും സഹസ്രനാമം വിസിലൂതിയിട്ടുണ്ട്.

" ആകെ നിരാശ്യായി നടക്കാ കുട്ടി. ഞങ്ങളും!."

അച്ഛൻ്റെ വിഷമത്തെ തെല്ലിട നിരീക്ഷിച്ച ശേഷം സ്വാമി പറഞ്ഞു:

" കെ. എൻ!. നിരാശപ്പെടാനൊന്നൂല്ല്യ. ഞാനൊരു കാര്യം പറേട്ടെ; അബ്ദുള്ളയെ കാണാൻ വരട്ടെ. അവരും ഇവരും അതുമിതുമായി ഒരു കൊല്ലം ചികിത്സിച്ചൂന്നല്ലേ പറഞ്ഞത്?. ഒരു രണ്ടാഴ്ച എനിക്കും തരാമോ?."

"എന്താദ് സ്വാമി?."

"ഞാനൊരു വൈദ്യം പറയാം. അതൊന്നു ചെയ്തു നോക്കൂ. സിമ്പിളാണ്. കാട്ടുതകരാന്ന് കേട്ട്ണ്ടോ?. നാട്ടില് പറമ്പിലൊക്കെ കാണും. അതിൻ്റെ മൂത്ത ഇലകൾ നോക്കി ആവശ്യത്തിനെടുത്ത് നാല് കല്ല് ഉപ്പും ഒരു ചെറിയ കഷ്ണം പച്ചമഞ്ഞളും ചേർത്ത് വെള്ളമില്ലാതെ അമ്മിയിലരച്ച് പേസ്റ്റാക്കി അസുഖള്ളോടത്ത് ദിവസോം പെരട്ടണം. വെളുപ്പിന് എണീറ്റൊടനെ. ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുമ്പോ സോപ്പു തേക്കാതെ അത് കഴുകിക്കളയണം."

"അത്രേ വേണ്ടൂ?."

"അത്രേ വേണ്ടു. പക്ഷേ ദിവസോം മൊടങ്ങാതെ ചെയ്യണം."

"സമാധാനം കിട്ട്വോ?."

"പരീക്ഷിച്ചു നോക്കൂന്നേ. പലതും പരീക്ഷിച്ചതല്ലേ?. മാറീല്ല്യാച്ചാൽ അബ്ദുള്ളയെ കാണിച്ചോളൂ. മിക്കവാറും അത് വേണ്ടി വരില്ല്യ കെ.എൻ."

"ശരി സ്വാമി. പക്ഷേ ഈ കാട്ടുതകര..."

"കിട്ടണം. നാട്ടുംപുറല്ലേ. അല്ലെങ്കിൽ എൻ്റെ വീട്ടിലുണ്ട്. ഞാൻ നാളെ വരുമ്പൊ കൊണ്ടു വരാം. ഇന്നിപ്പൊ തൽക്കാലം ക്ഷമിക്കൂ."

"ശരി നോക്കാം സ്വാമി. "

"ഗുഡ്. ന്നാ അങ്ങന്യാട്ടെ. ഇയാള് വെഷമിക്കണ്ട ട്ടോ. എല്ലാം ഭേദാവും. പോയ്ക്കോളൂ."

എൻ്റെ പുറത്തു തട്ടി സമാധാനിപ്പിച്ച ശേഷം സ്വാമി വാതിൽ തുറന്ന് ഏജൻ്റിൻ്റെ ചേംബറിൽ കയറി.

രണ്ടാഴ്ച വേണ്ടി വന്നില്ല. പത്തു ദിവസം!. പിടിച്ചെടുത്ത പ്രദേശമാകെ ഒരു കരിനീല നിറം മാത്രം അവശേഷിപ്പിച്ചുകൊണ്ട് അധിനിവേശക്കാരൻ പിൻവാങ്ങി. ഒരുറപ്പിനുവേണ്ടി ഒരു മാസത്തോളം അരയ്ക്കലും പെരട്ടലും കഴുകലും തുടർന്നു. നഷ്ടപ്പെട്ട ഉത്സാഹമെല്ലാം തിരിച്ചു കിട്ടി. നാലാളുടെ മുഖത്ത് അപകർഷമില്ലാതെ നോക്കാമെന്നായി.

അര നൂറ്റാണ്ട് മുമ്പു നടന്ന മിറക്കിൾ ഹീലിങ്ങിൻ്റെ വിസ്മയം വിട്ടുമാറിയിട്ടില്ല. ഓർമ്മയ്ക്കായി അന്നു പറിച്ചുനട്ട ചെടിയുടെ പിൻമുറക്കാർ കൈവീശി നിൽപ്പുണ്ട് തൊടിയിലിന്നും. മുറ്റത്ത് നട്ടു വളർത്തി വെള്ളം തളിച്ചു തൊഴേണ്ടവനാണ്. പക്ഷേ സ്ഥാനം കുറ്റിക്കാട്ടിൽ തന്നെ!. കാട്ടുതകരയല്ലേ!.
Image may contain: 1 person, plant, tree, outdoor and nature
Rajan Parangodath, Anandan Parangodath and 173 others
43 comments
3 shares

2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പ്രതിഭവനം രുചിഭേദം

  

പ്രതിഭവനം രുചിഭേദം


"വിട്ടില് കൊപ്പക്കായ കൂട്ടാൻ വെച്ചാ കയ്യോണ്ട് തൊടില്ല്യ കുട്ടി. വെളിച്ചെണ്ണേം ഉപ്പും കൂട്ടിക്കൊഴച്ച് തിന്നൂന്നേ വരുള്ളോ!."

"മോൻ കഴിച്ചോ ട്ടാ. അമ്മ പറേണത് നോക്കണ്ട."

"അതിശയണ്ട്!. ഇപ്പിവൻ നാഴ്യരീടെ ചോറുണ്ട്ണ്ടാവില്ല്യേ കുഞ്ഞുട്ട്യേച്ച്യേ!. "

"അയ് അയ്, കഴിച്ചോണ്ടിരിക്കുമ്പൊ ങ്ങന്യൊന്നും പറേര്ത് പാറുട്ട്യേ!. മോന് കുഞ്ഞുട്ട്യേച്ചി ചോറ് വെളമ്പട്ടെ ?."

"ഉം."

അമ്മയുടെ തുറിച്ചു നോട്ടം ലവലേശം വകവെക്കാതെ നിർമ്മമം നിരതിശയം ഇരുനാഴി അരിയുടെ ചോറ് ഒറ്റയിരിപ്പിൽ കഴിക്കുക തന്നെ ചെയ്തു ചന്നരൻ!.

അമ്മമാർ മാറി മാറി നടത്തുന്ന ഗൃഹസന്ദർശനങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വിശേഷം പറച്ചിലും ഗ്രാമ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തെ കഥയാണു്. തെക്കേലെ ജാനകീടെ വിശാലം ബോംബേന്ന് പ്രസവത്തിന് വന്നതും, തോപ്പിലെ രാഘവൻ നായര് ഹിരണ്യ (ഹെർണിയ) ഓപ്പറേഷനായിട്ട് മിഷ്യേനാസ്പത്രീല് കെടക്കണതും മേലേത്തെ വത്സലേടെ രണ്ടാമത്തേന് വെരശല്ല്യം മൂത്തട്ട് കോട്ടേമെ കുട്ടനെ കാണിച്ചതുമായ ദേശീയ വിശേഷങ്ങൾ അങ്ങിനെയാണ് അവർക്കിടയിൽ വിനിമയം ചെയ്യപ്പെട്ടിരുന്നത്. പൊതുവെ ഉച്ചഭക്ഷണം കഴിഞ്ഞ പകലുകളിലാണ് കൂട്ടംകൂടലുകൾ പതിവ്. ഉച്ചകോടി നടക്കുന്ന വീടുകളിലെ ഗൃഹനാഥന്മാർ തദവസരങ്ങളിലൊക്കെ ചുവട്ടിലെ കിടപ്പുമുറി ഉപേക്ഷിച്ച് മെത്തപ്പായയും തലയിണയുമെടുത്ത് തട്ടിൻ മുകളിലേക്ക് കൂടു മാറുന്നതും പതിവായിരുന്നു. കണ്ണും ചെവിടും കേൾക്കാനാണത്രെ. അവർക്ക് ഉച്ചമയക്കം അനുപേക്ഷണീയം.

അപൂർവ്വം അവസരങ്ങളിൽ ഉച്ചക്കു പകരം പ്രഭാത സന്ദർശനങ്ങൾ നടത്തുന്നവരുമുണ്ട്. പട്ടണത്തിൽ ജോലിക്കു പോകുന്ന പുരുഷന്മാരുടെ ഭാര്യമാർക്കുള്ള സൌകര്യമാണത്. വർത്തമാനം പറഞ്ഞ് നേരം ഉച്ചയായാൽ 'ഈശ്വരാ ചെന്നട്ട് വേണം ആൾക്ക് വെളമ്പിക്കൊടുക്കാൻ' ഇത്യാദി കുലസ്ത്രീ ധർമ്മാശങ്കകളൊന്നും അലട്ടാത്തവർക്കു മാത്രമുള്ള ഒരു പ്രിവിലേജ്. അമ്മ ആ ക്ലാസായിരുന്നു. രാവിലെ വീട്ടുജോലികളെല്ലാം കഴിഞ്ഞ് ഉച്ചയ്യുണിനു മുമ്പ് 'മടങ്ങാൻ തക്കണം' ഒന്നു പോയി വരാം എന്ന പ്ലാനിൽ ഒരു ദിവസം അമ്മ എന്നെയും കൂടെ കൂട്ടി പറങ്ങോടത്തെ കുഞ്ഞുട്ട്യേച്ചിയുടെ വീട്ടിൽ ചെന്നതിൻ്റെ വിശേഷമാണ് മേലെഴുതിയത്. പറഞ്ഞ് പറഞ്ഞ് മണി ഒന്നായപ്പോൾ 'ഈശ്വരാ നേരം പോയ് ' എന്നു യഥാവിധി പരിഭ്രമിച്ച അമ്മയോട് കുഞ്ഞുട്ട്യേച്ചി പറഞ്ഞു.

"ഇനീപ്പൊ ഇത്ര്യായില്ല്യേ, ഇവടെ കഴിച്ചിട്ട് പൂവാം പാറൂട്ട്യേ."

"വേണ്ട കുഞ്ഞുട്ട്യേച്ച്യേ, ഒക്കെ വെച്ച്ട്ടാ ഞാൻ പോന്നത്. "

"ന്നാലും വേണ്ടില്ല്യ, ഇന്നിവടെ കഴിച്ചിട്ട് പൂവാം. മോൻ ബാ ഇബടേരിക്ക്."

"അയ്യോ വേണ്ട കുഞ്ഞു.... "

"വേണം!."

രണ്ടു പേരും ചേർന്ന് നിഷേധങ്ങളുടേയും നിർബ്ബന്ധങ്ങളുടേയും രണ്ട് താളവട്ടം കൊട്ടിക്കഴിഞ്ഞപ്പോൾ കുഞ്ഞുട്ട്യേച്ചി മേലടുക്കളയുടെ നിലത്ത് ഇലയിട്ടു.

പിന്നെയുണ്ടായത് ചരിത്രം!.

സത്യം പറഞ്ഞാൽ കണ്ണിൻ്റെ ദൃഷ്ടിക്കു കണ്ടു കൂടാത്ത കൊപ്പക്കായക്കൂട്ടാൻ കൂട്ടി എങ്ങിനെയാണു് ഇത്രയുമുണ്ണാൻ കഴിഞ്ഞതെന്ന് എനിക്കും വല്ലാത്ത അതിശയമായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഒരൊഴിവു ദിവസം അച്ഛനേയും അമ്മയേയും കാണാൻ അരിമ്പൂരിൽ നിന്നും വന്ന മൂത്ത ചേച്ചിയിൽ നിന്നാണ് കാര്യകാരണമറിഞ്ഞത്..

"ചെക്കൻ ഉണ്ണണ കണ്ടപ്പൊ നാണംകെട്ടു പോയീടേ!."

ഉച്ചക്ക് ചേച്ചിക്കൊപ്പം ഊണു കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇരുനാഴി അരിയുടെ കേസ് ഫയൽ അമ്മ വീണ്ടും തുറന്നു.

"ഇവടെ കൊപ്പക്കായ പുളിങ്കറി വെച്ചാ തൊടില്ല്യ. കുഞ്ഞുട്ട്യേച്ചി വെളമ്പീപ്പോ പഞ്ചാമൃതം പോല്യാ കഴിച്ചേർന്നെ ചെക്കൻ!. "

"അതങ്ങന്യാമ്മേ. വീട്ടില് വെച്ചാ സാദ് തോന്നാത്ത കൂട്ടാനും ഉപ്പേരിക്ക്വൊക്കെ മറ്റുള്ളോടത്ത്ന്ന് കഴിക്കുമ്പൊ നല്ല സാദ് തോന്നും. എല്ലാർക്കും അങ്ങന്യന്ന്യാ. വീട്ടില് വെച്ചാ തിന്നാത്ത ഉപ്പുമാവ് ഹോട്ടൽല് തിന്നാൻ എന്താ രസം!. മാറ്റത്തിനാ സാദ്. സാധനങ്ങൾക്കല്ല."

മാങ്ങയിട്ടു വെച്ച കായൽ മീൻ കൂട്ടാനിൽ കറത്ത ചീരയുടെ ചുടുചോറ് ഉണ്ടയുരുട്ടി ഒപ്പി ഉണ്ടുകൊണ്ട് ടീച്ചറായിരുന്ന ചേച്ചി പറഞ്ഞത് അന്നേവരെ അറിയാതിരുന്ന ഒരു പ്രാപഞ്ചിക സത്യമാണ്.

രുചിഭേദങ്ങൾ തേടി അന്യ വീടുകളിലെ അടുക്കള കയറാനുള്ള പൂതിയൊക്കെ എന്നേ അടങ്ങി. രണ്ടേ രണ്ട് കാരണങ്ങളാണ്. ഒന്ന് സ്വകാര്യതാ ലംഘനത്തിൻ്റെ പുത്തൻ ബോധ്യങ്ങൾ. രണ്ട് കൊപ്പക്കായയിലെന്നല്ല കാട്ടുചേനയിൽ പോലും രുചി നുണയാൻ നിർബന്ധിക്കുന്ന രസനയുടെ പ്രായോചിതമായ ചുവടുമാറ്റം!.

മേനോന്‍ മാഷ്


മേനോന്‍ മാഷ്

സുഹൃത്തിൻ്റെ ഫേസ്ബുക്ക് കവറിലെ ഗ്രൂപ്പ് ഫോട്ടോയിൽ ആ മുഖം കണ്ടപ്പോൾ സംശയമായി. അയ് നല്ല മുഖപരിചയമുണ്ടല്ലോ?. പെട്ടെന്ന് മനസ്സ് വർഷങ്ങൾക്കു പിന്നിലേക്ക് പാഞ്ഞു. മേനോൻ മാഷ്?. ഏയ് അതാവില്ല. മേനോൻ മാഷാവില്ല. മാഷക്ക് ഇത്ര പ്രായം കണ്ടാൽ പോര. പക്ഷേ മുഖച്ഛായ?. അത് ഏഴു പേരുള്ളതിൽ ഒരാളായതുകൊണ്ടാവും. ആ കണ്ണുകൾ?. ഉള്ളിൽ കൊള്ളിയാൻ മിന്നിക്കുന്ന ആ നോട്ടം?. അതെ, അതു മാഷ് തന്നെ. എന്തായാലും സംശയം വെച്ചിരിക്കണ്ട. ഇന്നു രാവിലെ സുഹൃത്തിനെ മെസഞ്ചറിൽ ബന്ധപ്പെട്ടു ചോദിക്കുക തന്നെ ചെയ്തു.

"കവർ ചിത്രത്തിലുള്ളത് മേനോൻ മാഷാ ണോ?."

"Yes."

(പിന്നല്ല; ഞാൻ പറഞ്ഞില്ലേ!)

"മാഷിപ്പോൾ?."

"സുഖമാണ്. "

"സുഖമായിരിക്കട്ടെ!."

അതെ എം.കെ. മേനോൻ മാഷ് എന്ന പ്രതിഭാസം തന്നെ!.

അല്ല; സംശയം തോന്നിയതിൽ തെറ്റു പറയാനാവില്ല. അമ്പത് വർഷം മുമ്പ് പഠിപ്പിച്ച അദ്ധ്യാപകന് നിശ്ചയമായും ശിഷ്യനേക്കാൾ നല്ലവണ്ണം പ്രായം തോന്നിച്ചിരിക്കണം എന്ന ഇൻബിൽറ്റ് ബോധ്യമായിരുന്നല്ലോ മനസ്സിൽ.

1970-71

അച്ചമ്മാരോ കന്യാസ്ത്രീകളോ ആവാൻ നേരുന്നതു പോലെ മക്കളെ പത്താം ക്ലാസുകഴിഞ്ഞാൽ 'ഡോക്ടർലൈൻ'ന് ഉഴിഞ്ഞിടുന്ന ഒരനുഷ്ഠാനമുണ്ടായിരുന്നു അന്ന്. തലയിലെന്തുണ്ട് എന്നത് വിഷയമായിരുന്നില്ല. ചരിത്രം പഠിക്കാൻ മോഹിച്ചവനെ പ്രീഡിഗ്രി ഹ്യൂമാനിറ്റീസിനിടയിലുടെ കണ്ണ് കെട്ടി നടത്തിയത് സെക്കൻ ഗ്രൂപ്പ് എന്ന ഇടിമുറിയിലേക്കായിരുന്നു. ഒന്നുകിൽ ടൈപ്പ് റൈറ്റിങ്ങ് ഷോർട്ടാൻഡ് അല്ലെങ്കിൽ ഡോക്ടർലൈൻ എന്ന ഓപ്ഷൻ അച്ഛനിലൂടെ കണ്ണുരുട്ടിയപ്പോൾ ഡോക്ടറെങ്കിൽ ഡോക്ടർ എന്ന് തീരുമാനിച്ച് ബേസിക്ക് മാത്തമാറ്റിക്സ് ഒഴിവാക്കി ഡോഷ്യൽ സ്റ്റഡീസ് ഓപ്‌ഷനു സൌകര്യമുള്ള സെക്കൻ ഗ്രൂപ്പിലേക്ക് മാലയിട്ട് വസ്ത്രം മാറിയത് കേരളവർമ്മയിലെ അസ്തു വൃതം ശുഭം സദായിലേക്ക്. പക്ഷേ കോഴ്സ് ഫസ്റ്റ് ടേം പിന്നിട്ടപ്പോൾ ദുർലക്ഷണങ്ങൾ കണ്ടു തുടങ്ങി. കൈലി വളച്ചുകുത്തി മീശ പിരിച്ച് രസതന്ത്രം വഴി തടഞ്ഞപ്പോൾ മേനോൻ മാഷ്ക്ക് കൊട്ടേഷൻ കൊടുക്കാതെ വയ്യെന്നായി.

വെളുപ്പിന് 5 മണിക്കെഴുന്നേറ്റ് എട്ടര കിലോമീറ്റർ സൈക്കിൾ ചവിട്ടി പടിഞ്ഞാറെ ചിറയുടെ കരയിലുള്ള ആ ആറുതൂൺ ഷെഡ്ഡിൽ തിങ്ങിവിയർത്തിരുന്ന് വടുകൻ, മരോട്ടിത്തലയൻ വിളികളും (പെൺകുട്ടികളാവുമ്പോൾ അരണ) ചെവി തിരുമ്മലും ഒന്നര വർഷം സഹിച്ചില്ലായിരുന്നെങ്കിൽ ഈയുള്ളവൻ്റെ വിദ്യാഭ്യാസം പ്രീഡിഗ്രി കെമിസ്ട്രിയിൽ ഡിസോൾവായേനെ. ബിരുദ ബിരുദാനന്തര ബിരുദങ്ങളേക്കാൾ നീളമുണ്ട് എസ് എസ് എൽ സിക്ക് എന്ന് മേനി നടിച്ചു നടക്കേണ്ടി വന്നേനെ.

സുഹൃത്തിൻ്റെ ടൈംലൈനിലെ മാഷുടെ ചിത്രം ഒന്നുകൂടി നോക്കിയിരുന്നപ്പോൾ ഉള്ളിൽ ചിരിയൂറി. ഇപ്പോഴെങ്ങാനും മാഷുടെ അടുത്തു പോയി ശിഷ്യന്മാർ ആയിരങ്ങളിലൊരുവനായി സ്വയം പരിചയപ്പെടുത്താൻ തുനിഞ്ഞാൽ മാഷ് എന്തായിരിക്കും പറയുക?.
"ആര് നിങ്ങളോ?. എൻ്റെ സ്റ്റുഡൻ്റൊയിരുന്നെന്നോ!. നിങ്ങൾക്കാളെ തെറ്റിയതാവുമോ!."

ചിന്തിച്ചു രസിക്കാമെന്നു മാത്രം. മാഷ് അങ്ങിനെ പറഞ്ഞിട്ടല്ല. പറയുകയുമില്ല.

"ഓ... അത്യോ! ഓർമ്മവരുന്നില്ല. എത്ര വർഷം എത്ര കുട്ടികൾ!. ല്ലേ....?."
എന്നേ മാഷ് പറയൂ. ആ "ല്ലേ?" ഉറപ്പ്.

ഇത് റിട്ടയേഡ് പ്രൊഫസർ ശ്രീ. എം.കെ. മേനോൻ. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലായിരുന്നു അദ്ധ്യാപനം. പക്ഷേ ട്യൂഷൻ നൽകിയ വഴിയിൽ കേരളവർമ്മ, സെൻ്റ് മേരീസ്, സെൻ്റ് അലോഷ്യസ്, വ്യാസ, ക്രൈസ്റ്റ് തുടങ്ങിയ കലാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കൂടിയുണ്ട് ശിഷ്യ സമ്പത്തായി. നൂറ് കണക്കിന് പ്രൊഫഷണലുകൾക്ക് ഉന്നത വിദ്യഭ്യാസത്തിൻ്റെ പടി തുറക്കാൻ സഹായിച്ച അജിത് കുമാർ രാജയെപ്പോലെയുള്ള പ്രശസ്തരായ അദ്ധ്യാപകരുടെയും ഗുരുവാണ് മാഷ്.

അന്ന് സെന്തോമസ് കോളേജ് എന്ന കാട്ടിൽ രണ്ട് സിംഹങ്ങളുണ്ടായിരുന്നു.
ഒന്ന് സാക്ഷാൽ പീ. സി തോമസ്. മറ്റേത് മേനോൻ മാഷ്.

മാഷേ സ്വീകരിക്ക, പഴയ ഒരു വടുകൻ്റെ നമസ്ക്കാരം!.

വിവേകം


വിവേകം

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടക്കയിൽ മലരുമ്പോഴേ അയാൾക്ക് നെഞ്ചിനകത്ത് ചില അസ്വസ്ഥതകൾ തോന്നിയിരുന്നു. മലർന്നു കിടന്ന് നെഞ്ചു തടവിക്കൊണ്ടിരുന്നത് കണ്ടപ്പോൾ വിഭാര്യനായ അയാളോട് അമ്മ ചോദിച്ചു:

"എന്തേ കൊച്ചുട്ടാ?."
"ഒന്നൂല്ല്യമ്മേ, ഗ്യാസായിരിക്കണം."
"ഇത്തിരി മല്ലി തളപ്പിച്ച് വറ്റിച്ച് തരട്ടേ?. നല്ലതാ."
"ഏയ് ഒന്നും വേണ്ട."
അത്രയും പറഞ്ഞ് അയാൾ ഒന്നു ചെരിഞ്ഞു കിടന്നു. ഉള്ളിലെ എരിപിരിയും തോളുകളിലേയും കീഴ്ത്താടിയിലേയും വേദനയും കഴപ്പും കൂടിക്കൂടി വരികയാണ്. കിടക്കരിങ്ങയില്ലാതായപ്പോൾ അയാൾ എഴുന്നേറ്റിരുന്നു. നെഞ്ചിനകത്ത് പിടിച്ചുപറിക്കുന്ന വേദന. കാര്യം തീരെ പന്തിയല്ലെന്ന് മകൻ്റെ മുഖത്തു നിന്ന് അമ്മ വായിച്ചെടുത്തു.
പട്ടണത്തിലെ ഏറ്റവും പ്രശസ്തനായ ഡോക്ടർ വീട്ടിലെത്തുമ്പോൾ അവസാന ഘട്ടമെത്തിയിരുന്നു. നെഞ്ചിൽ ഇടിച്ചും കൈപ്പത്തി അമർത്തിക്കൊണ്ടുമുള്ള അടിയന്തിര ശുശ്രൂഷയൊന്നും ഫലം കണ്ടില്ല. പോലീസ് ഓഫീസറായിരുന്ന ആ അമ്പതു വയസ്സുകാരൻ ജീർണ്ണവസ്ത്രം ഉപേക്ഷിച്ചിരിക്കുന്നു എന്ന് തീർച്ചയാക്കി സ്റ്റെതസ്ക്കോപ്പ് ഊരി മുറിക്കു പുറത്തു കടക്കുമ്പോൾ മുന്നിൽ ചോദ്യഭാവത്തിൽ നിന്ന ബന്ധുവിനോട് തമിഴ് ബ്രാഹ്മണനായ ആ ഡോക്ടർ പറഞ്ഞു:
"കഴിഞ്ഞു."
അയാൾ നീട്ടിയ നോട്ടുകൾ കൈകൊണ്ടു വിലക്കി വരാന്തയുടെ പടിയിറങ്ങി വഴിയിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുന്നേ ഉണ്ടായിരുന്നുള്ളു ഡോക്ടർ; പിന്നിൽ നിന്നും ഒരലർച്ച കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കുത്തഴിഞ്ഞു പോയ ഒറ്റമുണ്ട് വാരി വലിച്ചു ചുറ്റി തനിക്കു നേരെ കുതിച്ചു വരുന്ന അമ്മയെയാണ്.
"എടുത്തോ അവൻ!. ൻ്റെ കുട്ട്യേ കൊന്ന്ട്ട് പൂവ്വാല്ലേ!."
മുള കീറുന്നപോലെ നിലവിളിച്ചുകൊണ്ടിരുന്ന അവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് എടുത്തു കൊണ്ടു പോകുന്നത് നോക്കി നിന്ന ഡോക്ടറോട് ഒരു ചെറുപ്പക്കാരൻ വന്നു ക്ഷമാപണ സ്വരത്തിൽ പറഞ്ഞു:
"സാർ, വെഷമം തോന്നരുത്!. വല്ല്യമ്മ അറിവില്ലാണ്ട്...."
വാർദ്ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്ന ഡോക്ടർ അയാളുടെ തോളിൽ കൈവെച്ചു.
"സാരമില്ല മിസ്റ്റർ. ഇതൊക്കെ എത്രയോ കാലമായി കാണുന്നു. പോയി അവരെ ആശ്വസിപ്പിക്കൂ. ശേഖരാ കാറെടുക്കൂ!."
അര നൂറ്റാണ്ട് മുമ്പ് നാട്ടിൻ പുറത്തുള്ള എൻ്റെ വീടിനടുത്ത് നടന്ന സംഭവമാണ്. അന്നൊന്നും സാമൂഹ്യ മാധ്യമങ്ങളോ പെറുന്ന കാളകളോ പാളയങ്കോടൻ കയറോ ഉണ്ടായിരുന്നില്ല. പത്രങ്ങളും റേഡിയോയും വകതിരിവുള്ള ജനങ്ങളും ഉണ്ടായിരുന്നു....
ജീവൻ ത്യജിച്ചു പോയ നിർഭാഗ്യവാനായ ആ യുവ ഡോക്ടർക്ക് ആദരാഞ്ജലി.....