2025 ജനുവരി 27, തിങ്കളാഴ്‌ച

മ്യൂച്വൽ വെൽഫെയർ

 

മ്യൂച്വൽ വെൽഫെയർ


തോമസ്സാപ്ല മരിച്ചതറിഞ്ഞപ്പോൾ വർഗീസാപ്ലക്കൊരു മോഹം. അവിടെയൊന്നു പോണം. അവസാനായിട്ട് അവനെ ഒന്നു കാണണം. കുഞ്ഞുന്നാൾ മുതൽ കളിച്ചും കടിപിടി കൂടിയും വളർന്നവരാണ്. കാണണം, കണ്ടേ തീരൂ. എന്നാൽ നടക്കാൻ വയ്യാത്തിടത്ത് പോകേണ്ടെന്ന് ത്രേസ്യച്ചേടത്തിയും. വർഗീസാപ്ലക്ക് പക്ഷേ ഒരേ സിദ്ധാന്തം; പോണം!.

ത്രേസ്യച്ചേടത്തി സങ്കടത്തിലായി. ആൾടെ ഉറ്റ ചങ്ങാതിയാണ് മരിച്ചിരിക്കുന്നത്. ആരാ എപ്പോഴാ എന്നൊന്നും അറിയില്ലല്ലോ. ഒരു മോഹം പറഞ്ഞിട്ട് നിവർത്തിക്കാഞ്ഞാ കർത്താവ് പൊറുക്കില്ല. കൂടെ പോകാമെന്നു വെച്ചാൽ കുടുമ്മത്തെ തെരക്കൊഴിഞ്ഞിട്ട് എപ്പൊ പോവാനാ. എന്താണിനി വേണ്ടത് എന്നൊക്കെ വിഷമിച്ചിരിക്കുമ്പോഴാണ് തെക്കേലെ പോളൂട്ടി പോകുന്നത് ത്രേസ്യച്ചേടത്തി കണ്ടത്. അവൻ്റെ കൂടെ വിടാം.

"ഡാ പോൾട്ട്യേ, ഒന്നവടന്നേ."

"ങ്ഹ, എന്തേട്ത്ത്യാേരേ?"

"നിയ്യെങ്ങടാ പോണ്?."

"മ്മടെ തോമസേട്ടൻ്റെവടക്ക്. ന്തേ?."

"ന്നാ ആളേങ്കൂടി ഒന്നു കൊണ്ടു പോ. പോണം പോണംന്ന് പിടിച്ച പിടീല് നിക്ക്വാ. വയ്യാത്തോടത്ത് കൂടെ വിടാൻ ഒരാള്ല്ല്യാണ്ട് ...."

"അയ് അയ്നെന്താ ചേട്ത്ത്യാരെ. ഞാൻ കൊണ്ടുവില്ല്യേ!. സ്സല് കാര്യായി!."

ഷർട്ടും തോളത്ത് മുണ്ടും ധരിപ്പിച്ച് വർഗീസാപ്ലയെ മുറ്റത്തിറക്കിയപ്പോൾ പോളൂട്ടി ചേട്ത്ത്യാരുടെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു.

"ചേട്ത്ത്യാരെ ഇക്കൊരമ്പത് രൂവ വേണം."

"എന്തിറ്റ്?."

"ഒരമ്പത് രൂവ."

പോളൂട്ടി തല ചൊറിഞ്ഞു.

ചാരായം കുടിക്കാനാണ്. തക്കം മൊതലെടുക്ക്വാ ശവി!. ചേട്ത്ത്യാര് മനസ്സിൽ പ്രാകി.

"ഒരു സഹായം ചോച്ചപ്പോ നീയ്യ് പെശങ്ങാൻ നിക്ക്വാല്ലറാ!."

"അയ് ദൈവ ദോഷം പറേര്ത് ചേട്ത്ത്യാരെ!. ഇക്ക് വായ്പ്യായിട്ട് മതി. അടുത്ത മാസം തരാം."

"അവൻ്റൊരു വായ്പ!. ങ്ഹും ആൾടെ കാര്യായിപ്പോയില്ല്യേ, നൂർത്തീല്ലിലോ!."

അമ്പതു രൂപ നീട്ടുമ്പോൾ ത്രേസ്യാമ്മ മുന്നറിയിപ്പു കൊടുത്തു.

" ദേ പോൾട്ട്യേ വേർരു കാര്യണ്ട്!. ആളെ അവടേം ഇവടേം തട്ടീടാണ്ട് കൊണ്ടുവേം കൊണ്ടരേം ചീണം. ചാരായം കുടിക്കാൻ മുങ്ങീട്ട് ആളെ അവടേട്ട് പോരരിക്കോ!."

"ചേട്ത്ത്യാര് മിണ്ടാണ്ട്ന്നേ!. വറ്യേട്ടനെ പോറലില്ല്യാണ്ട് ഇബടെത്തിക്കണ കാര്യം പോളുട്ട്യേറ്റു!. വറ്യേട്ടൻ വന്നേൻ!."

വർഗീസാപ്ലേടെ കൈ പിടിച്ച് പോളൂട്ടി പടിയിറങ്ങിയപ്പോൾ ത്രേസ്യാമ്മ വിളിച്ചു പറഞ്ഞു.

"ഒന്ന് കണ്ടട്ട് അപ്പന്നെ പോന്നോളോ ട്ടാ!. മരുന്നൊക്കേള്ളാളാ!."

"പിന്നെന്താ ദേ ദിപ്പെത്തും!."

തോമസ്സാപ്ലയെ കാണാൻ തന്നെയാണ് ശങ്കരൻ നായരും ഇറങ്ങിയത്. പോകുന്ന വഴി ഒരാൾ ഇടത്തോട്ട് ഒരാൾ വലത്തോട്ട് എന്ന നിലയിൽ രണ്ടാളുകൾ കൈകോർത്ത് ചാഞ്ചാടി കിഴക്കുനിന്നു വരുന്നതു കണ്ടപ്പോൾ ശങ്കരൻ നായർക്ക് അത്ഭുതമായി. രണ്ടിൽ ഒരാൾ വർഗീസ് മാപ്ലയാണല്ലോ?. നടക്കാൻ ആവധില്ല വീട്ടിലിരിപ്പാണ് എന്നൊക്കെയാണല്ലോ കേട്ടിരുന്നത്? ആ ആളാണോ ആ വേലി ഈ വേലി പരുവത്തിൽ വരുന്നത്?.

"അയ് ദെന്താ വർഗീസാപ്ലേദ്?."

"തോമേനൊന്നു കാണാൻ പോയീതാ ൻ്റെ നായരേ!."

വർഗീസാപ്ല നടത്തം നിർത്തി കിതപ്പണച്ചു നിന്നു. പോളൂട്ടിയുടെ മുഖത്ത് സൂര്യകാന്തി.

"ഈ വയ്യാത്തോടത്താ!."

"വയ്യാച്ചാലും അവന്യൊന്ന് കാണാൻ പൂതി പറഞ്ഞപ്പോ എന്നെ ഈ കുരിപ്പിൻ്റെ കൈലേൽപ്പിച്ച് വിട്ടതാ ത്രേസ്യ."

"ന്നട്ടോ?."

"ന്നട്ടെന്താ കാണാല്ല്യേ; ആരേനെ ആരക്കേൽപ്പിച്ചൂന്നാ നായര്ക്ക് തോന്നണ്?. ങ്ങട് നടന്നേരാ ശവീ!."

"അയ്, വഴീഴേട്ടാ..."

മണി

 

മണി


"ഡാ, കോടിക്കണക്കിന് രൂപേടെ മൊതൽ മൊടക്കാ. പത്തു മുന്നൂറാൾക്കാരടെ മാസങ്ങൾടെ അദ്ധ്വാനോം. അതൊക്കെ കഴിഞ്ഞട്ടാ ഒരു പടെറക്കണത്. അതിന്യാ ഒരുത്തൻ നെഗറ്റീവ്ട്ട് പൊളിക്കാൻ നോക്കണത്. അപ്പ കാശ് മൊടക്ക്യോൻ വിളിച്ച് നാല് പറഞ്ഞൂന്ന് വരും!"

"ഡാ, ദീസം മുഴൻ പണീട്ത്ത്ട്ട് കിട്ട്യേ കാശ് കൊടുത്തട്ടാ മ്മളും പടം കാൺണത്. അപ്പൊ പടം മോശായാ മ്മളും പറേം. ന്താണ്ടാ മ്മള്ട്ക്കണ പണ്യൊന്നും പണ്യല്ലേ?"

കൊഴുക്കുന്ന റിവ്യൂ വിവാദം ശ്രദ്ധിക്കുമ്പോൾ ഒരു പഴയ ബാങ്ക് മണിക്കഥ ഓർമ്മ വരുന്നു.

തൃശ്ശൂരിലെ പ്രമുഖ കോളേജിലെ അന്യ സംസ്ഥാനക്കാരനായിരുന്ന ഒരു പ്രൊഫസർ ടൌണിലുള്ള ബാങ്കിൽ തനിക്കുള്ള സ്ഥിര നിക്ഷേപം പുതുക്കാൻ ചെന്നു. രാവിലെ നല്ല തിരക്കുള്ള സമയമായിരുന്നു. ഡിവിഷണൽ മാനേജരുടെ മുന്നിൽ ചെന്ന് കാര്യം പറഞ്ഞ് നിക്ഷേപ രശീതി പ്രൊഫസർ മേശപ്പുറത്തു വെച്ചു. കോട്ടയത്തുകാരി ഒരു സ്ത്രീ ആയിരുന്നു മാനേജർ. അവർ രശീതി ഒന്നോടിച്ചു നോക്കിയ ശേഷം പ്രൊഫസറോട് പറഞ്ഞു.

"സർ, ഇരിക്കൂ കെട്ടോ."

അതു കേട്ട് പ്രൊഫസർ അക്ഷമനായി.

"മേഡം അയാം എ ലിറ്റിൽ ബിസി. കോളേജിൽ നിന്ന് വൺ അവർ പെർമിഷൻ വാങ്ങി വന്നതാണ്. പ്ലീസ് എക്സ്പെഡൈറ്റ് പ്രൊസീജർ. "

"ഷ്വർ സർ. ബട്ട് കൗണ്ടറിലെ തിരക്ക് കണ്ടില്ലായോ? സോ സ്വല്പം വെയ്റ്റ് ചെയ്യേണ്ടി വരും. സീ...."

മേശയിലിരിക്കുന്ന ചെക്കുകൾ കാണിച്ചു കൊണ്ട് അവർ തുടർന്നു:

"....ഐ ഹാവ് റ്റു ഡിസ്പോസ് ഓൾ ദീസ് ഇൻസ്ട്രുമെൻസ്. കസ്റ്റമേഴ്സ് വെയ്റ്റ് ചെയ്യാണ്."

"അപ്പൊ എൻ്റെ കാര്യം? ഞാനും നിങ്ങൾടെ കസ്റ്റമറല്ലേ?"

"സാറിൻ്റേത് ട്രാൻസ്ഫറല്ലായോ? ഇത് മണി പേയ്മെൻ്റാണ്."

അതു കേട്ടതും മൂക്കത്തെ ശുണ്ഠിക്ക് പേരു കേട്ട പ്രൊഫസർ ചാടിയെണീറ്റ് ആക്രോശിച്ചു:

"റബിഷ്! എന്താ മേഡം, അപ്പൊ എൻ്റെ മണ്യൊന്നും മണ്യല്ലേ!"

ഏജ് ഓഫ് റീസൺ

 

ഏജ് ഓഫ് റീസൺ

വീണ്ടും അയാൾ......
ഗുഡ് മോണിങ്ങ്!
മോണിങ്ങ്!
ഇന്ന് വൈക്യായോ?
ഇല്ല്യ.
ഓ, എനിക്കു തോന്നിയതാകും. എത്ര റൗണ്ടായി?
ഏഴ്.
ചോദിക്കട്ടെ, ഇരുപതോളം റൗണ്ട് നടക്കുമെന്നല്ല്യോ പറഞ്ഞത്? റൌണ്ട് കൃത്യമായി എണ്ണുന്നതെങ്ങിനെ?
തെറ്റിപ്പോവത്തില്ല്യോ? ഞാനാണേൽ തെറ്റിച്ചു കളയും.
അയ്നെന്താ, ഒന്നോ രണ്ടോ തെറ്റ്യാലും കൊഴപ്പൊന്നൂല്ലിലോ?
ഓ എന്നാലും. ഇവിടെ എൻ്റെ തൊട്ട ഫ്ലാറ്റിലെ കക്ഷി ചെയ്യുന്നത് പോക്കറ്റിൽ പേളിൻ്റെ മുത്തുകൾ ഇട്ടോണ്ടാ. ഒരു റൗണ്ടായാൽ പോക്കറ്റിൽ നിന്ന് ഒരു മുത്തെടുത്ത് മറ്റേ പോക്കറ്റിലിടും. അങ്ങിനെ.
അതൊക്കെ കാൽ നൂറ്റാണ്ട് മുമ്പ് അമ്പലപ്പറമ്പില് ക്രിക്കറ്റ് മാച്ചിന് അമ്പയറീയുമ്പൊ ബോളെണ്ണാൻ ചെയ്തേർന്ന പണ്യാ. അയ്ലും കണക്ക് തെറ്റാം.
അപ്പൊ പിന്നെന്തോ ചെയ്യും?
സ്വന്തക്കാരെ ഓർക്കും.
മനസ്സിലായില്ല.
ഫസ്റ്റ് റൗണ്ട് അച്ഛനെ ഓർക്കും. ഓരോ സ്റ്റെപ്പിലും അച്ഛൻ അച്ഛൻ എന്ന് മനസ്സിലുരുവിടും. സെക്കൻഡ് റൌണ്ട് അമ്മക്ക് കൊടുക്കും. തേഡ് വല്ല്യേട്ടൻ, ഫോർത്ത് വല്ല്യേച്ചി, കുഞ്ഞേച്ചി, കൊച്ചേച്ചി, ചേട്ടൻ അങ്ങനെ എട്ടായാ ഞാൻ.
അപ്പൊ നിങ്ങളെത്ര മക്കളാ ?
ആറ്.
റൈറ്റ്. അപ്പൊ എട്ടു കഴിഞ്ഞാൽ?
അടുത്ത ജനറേഷൻ. ആറ്.
അതും കഴിഞ്ഞാൽ ന്യൂജൻ?
എക്സാക്റ്റ്ലി.
മുവ്വാറ് പതിനെട്ട് പ്ലസ് രണ്ട് ഇരുപത്. അപ്പൊ മൂന്ന് തലമുറയെത്തുമ്പം അന്നത്തെ നടത്തം കഴിഞ്ഞു?
എഗ്സാക്റ്റ്ലി.
ശരിയാ, എണ്ണം ഒരിക്കലും തെറ്റത്തില്ല!
അതെ.
അച്ഛനേം അമ്മേം സഹോദരങ്ങളേം ദിവസോം ഓർക്കും! ബ്യൂട്ടിഫുൾ! സബ്ലൈം!
:
:
:
യെസ്, ദാറ്റ് മേക്ക്സ് സെൻസ്!

നോക്കിയിരിക്കെ


നോക്കിയിരിക്കെ 


വെടിമരുന്നു പുരയ്ക്കരികിൽ മാലപ്പടക്കം പൊട്ടിച്ചുണ്ടായ ദുരന്തം പത്രത്തിൽ വായിച്ചപ്പോൾ അര നൂറ്റാണ്ട് മുമ്പ് നാട്ടിൽ തേവരുടെ പത്താമുദയ വേലയ്ക്ക് ഞങ്ങൾ ചെറുപ്പക്കാർ നടത്തിയിരുന്ന വെടിക്കെട്ട് ഉത്സാഹങ്ങൾ ഓർത്തു പോയി. ആനച്ചോറ് മാത്രമല്ല കൊലച്ചോറെന്ന് മനസ്സിലായത്അക്കാലത്താണല്ലോ.
വർഷം 1974 ധനുമാസം.
"അതേയ് ബാലന്ദ്രൻ, അശോകൻ, നിങ്ങള് രണ്ടാൾക്കും ഒരു പണീണ്ട്."
ഗോലി വലുപ്പത്തിൽ ഉരുട്ടിയ അമിട്ടു ഗുളികൾ ഒരു മുറത്തിലാക്കി ഇറയത്തു വെച്ചുകൊണ്ട് വെടിക്കെട്ട് പ്രമാണി ഉണ്ണിയേട്ടൻ പറഞ്ഞു.
"എന്താ വേണ്ട് ഉണ്ണ്യേട്ടാ?"
ഓലപ്പടക്കം കെട്ടിയിരുന്ന ഞാൻ പുതിയ പണിക്ക് സന്നദ്ധനായി.
"ഇതേയ് സിൽവറമിട്ടിൻ്റെ ഗുളികോളാ. ഇത് കൊണ്ടോയി മ്മടെ തറവാട്ടു പറമ്പിലെ ഞാറ്റ്വണ്ടത്തില് ഒണക്കാൻ വെക്കണം."
"റെഡി. അപ്പൊ ഈ കോറേടെ പണി മത്യാക്ക്യാലോ?"
ഒന്നു വലിക്കാൻ മുട്ടിയിരുന്നിരുന്ന അശോകൻ ഉഷാറായി.
"ആ, അതു മതി. രണ്ട് കിലോൻ്റ്യെല്ലേ, ധാരാളം. സൈസിത്തിരി കൂട്യോന്നാ സംശള്ളോ."
കുഴിമിന്നലിൻ്റെ കോറയിൽ പനഞ്ചിപ്പശയിൽ കുതിർത്ത കടലാസു ചീളുകൾ പതിച്ചു തേക്കുന്ന പണി നിർത്തി അശോകൻ കിണറ്റുകരയിൽ പോയി ഒരു പാട്ട വെള്ളം കോരി കൈ കഴുകി കള്ളിമുണ്ടിൽ തുടച്ചു.
"ബാൽന്ദ്രാ, ഗുളികേട്ത്തോ പൂവാം."
"അപ്പൊ ഈ കോറ ആരാ ഞാൻ കൊണ്ടുപോയി വെക്കണോ?"
"അയ്യോ സോറി ഉണ്ണ്യേട്ടാ, അത് മറന്നു."
വാണക്കഴുത്തിലൂടെ ചൂണ്ടുവിരലും നടുവിരലും കടത്തി പണി തീർന്ന കോറ കയ്യിലെടുത്ത് അശോകൻ നടന്നു. പിന്നാലെ ഗുളികയെടുത്ത് ഞാനും.
പടി കടക്കുമ്പോൾ ഉണ്ണ്യേട്ടൻ വിളിച്ചു പറയുന്നതു കേട്ടു.
"പിന്നേയ് ഒരു കാര്യം. സിൽവറ് ഗുളിക്യാണ് ട്ടാ. വെയിലധികം കൊണ്ടാ ഇരുന്ന് കത്തണ സാധനാ. മിൻറ്റും സെക്കൻഡും നോക്കിരുന്നോളോ. കൃത്യം മൂന്നു മണ്യായാ മൊറം ചാക്കോണ്ട് മൂടി അനക്കാണ്ട് എടുത്തൊണ്ടരണം. കൃത്യം മൂന്നു മണി ട്ടാ! പറേണേൻ്റെ ഗൌരവം മൻസിലായില്ല്യേ?"
"ഉവ്വ്."
"അട്ത്ത്ന്ന് മാറര്ത് ട്ടാ!. ചായേം ബീഡിവല്യൊക്കെ സാനം ഇവടെത്തിച്ചിട്ട്. കേട്ടില്ല്യേ?"
"ഉവ്വ്."
ഞാൻ പറഞ്ഞു.
"ഔ, അത് കടുപ്പായി!. ഇനി ബീഡി വലിക്കണങ്ങെ മൂന്നു മണി കഴ്യേണം, കശ്മലൻ! ങ്ഹും, വഴീണ്ട് വാ."
അശോകൻ പിറുപിറുത്തു.
"എന്താശോകൻ പറഞ്ഞേ?"
"ഒന്നൂല്ല്യുണ്ണ്യേട്ടാ, അപകടം പിടിച്ച പണ്യാന്ന് പർഞ്ഞതാവൻ!"
ഞാൻ രക്ഷകനായി.
"ങ്ഹാ! ഓർമ്മേണ്ടാവണം!"
പട്ടത്ത് പറങ്ങോടത്ത് വീടിൻ്റെ തെക്കുമ്പുറത്തെ തൊട്ടാവാടിമുള്ള് നിറഞ്ഞ പറമ്പിലൂടെ നടന്ന് പിന്നിലെ ഞാറ്റടിയിൽ മുറം കൊണ്ടു വെച്ച് നേരിയ തണുപ്പുള്ള ഗുളികകൾ മൃദുവായി തൊട്ടു പരത്തുമ്പോൾ കത്തുന്ന ധനുമാസവെയിലിൽ പുറം വെന്തു. എന്നാലും ഉണ്ണ്യേട്ടൻ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റിയില്ല. മിനിറ്റും സെക്കണ്ടും നോക്കി കണ്ണില് കാള മാർക്ക് നല്ലെണ്ണയൊഴിച്ച് നോക്കിയിരിക്കണമത്രെ! ഒരു സെക്കൻഡ് തെറ്റിയാൽ ഇരുന്ന് കത്തുമത്രേ! പിന്നേ!
"വെടിക്കെട്ടാശാന്മാരൊക്കെ പൊതുവെ പുളുവടിക്കാരാടാ.
ഈ എക്സർവീസാരടെ പോലെ."
അശോകൻ എൻ്റെ മനോഗതം വാക്കാൽ പൂരിപ്പിച്ച് മുറത്തിന് തൊട്ടായി പശയുണങ്ങാത്ത കോറ വെച്ചു.
തൊട്ടടുത്ത വിളക്കിൻ കാൽ കവലയിൽ ഊഴമിട്ട് പോയി ഓരോ ബീഡിയും പുകച്ചു കഴിഞ്ഞാണ് കാവലിരിപ്പ് തുടങ്ങിയത്. ഗുളികമുറത്തിന് അപ്പുറമിപ്പുറം ഇരുന്ന് ഞങ്ങൾ കോളേജ് വിശേഷങ്ങൾ കൈമാറി. ഞാൻ കേരളവർമ്മ, അശോകൻ പട്ടാമ്പി സംസ്കൃത കോളേജ്. ക്യാമ്പസിൽ ആയിടെ നടന്ന രാഷ്ട്രീയ കൊലപാതകവും ക്യാമ്പസ് അന്തരീക്ഷവും അശോകൻ വിവരിക്കുന്നതിനിടയിലാണ്
അത് സംഭവിച്ചത്....
സംസാരത്തിനിടയ്ക്ക് പെട്ടെന്ന് ഒരാന്തലോടെ അശോകൻ വാച്ചു നോക്കിയതും 'അയ്യോ ബാലന്ദ്രാ മണി മൂന്ന് പൈനഞ്ചായി എടുത്തോ' എന്ന് പറഞ്ഞതും ഓർമ്മയുണ്ട്. പിന്നെയുണ്ടായത്...
ഭ്ഫംooooooo
🔥
!!
രണ്ടാം ലോകയുദ്ധകാലത്തെ ക്യാമറ ഫ്ലാഷ് ലൈറ്റുകൾ നൂറെണ്ണം ഒരുമിച്ചു മിന്നിയ പോലത്തെ വെള്ളിവെളിച്ചവും സ്ഫോടവും!
ബോധം തെളിഞ്ഞപ്പോൾ ഹിരോഷിമയിൽ പൊട്ടി വിരിഞ്ഞ കൂണ് പോലെ ഒന്ന് ഖുമ്ഖുമാന്ന് മുകളിലേക്ക് ഉയർന്നുയർന്നു പോകുന്നു!
"അശോകാ!"
എൻ്റെ മുറവിളിയ്ക്ക് കത്തിയാളുന്ന മുറത്തിനപ്പറത്തു നിന്ന് അശോകൻ്റെ മറുവിളി...
"ബാലന്ദ്രാ!"
എന്നെപ്പോലെ അശോകനും മലർന്നു കിടപ്പാണെന്ന് അവൻ്റെ സ്വരം തെളിവ്!
"അശോകാ, കൊഴപ്പൊന്നൂല്ലിലോ?"
"ഇല്ല്യ, കണ്ണ് പക്ഷേ സാധാരണനില പുനസ്ഥാപിച്ചിട്ടില്ല. ഇപ്പോഴും ഒരു വെള്ളിരാശി. നെനക്കോ?"
"അവിടത്തെപ്പോലെ ഇവിടെയും!
ദേഹത്തിന് പൊള്ളലൊന്നും?"
"ഇല്ല്യാന്ന് തോന്നുണു."
"ഭാഗ്യം!"
"സുരക്ഷിത അകലത്തിലായിരുന്നു നമ്മുടെ ഇരിപ്പെന്ന് സാരം!"
"ഉണ്ണ്യേട്ടനോടെന്തു പറയും?"
"പാദങ്ങളിൽ വീണ് പൊട്ടിപ്പൊട്ടി കരയാം. സമസ്താപരാധം പൊറുക്കണമേന്ന് കെഞ്ചാം."
"ഗുളികപ്പുറമെ ഉപദേശിച്ചതത്രയും വേദവാക്യമായിരുന്നെന്നും കൂട്ടിച്ചേർക്കാം."
"എന്തായാലും ഇനി വെടിക്കെട്ട് പെരേല് നമ്മളെ കേറ്റില്ല്യ!"
"എന്നു വെച്ച് ണ്ടായ കാര്യം പറയാണ്ട് പറ്റില്ലില്ലോ? നടക്ക്!"
:
:
:
പിന്നീട് വെടിക്കെട്ട് പുരയിൽ കാലെടുത്തു വെച്ചിട്ടില്ല.അടുത്ത വർഷം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും പോലീസ് നാടു മുഴുവൻ ജീപ്പോട്ടി പരിശോധന കർശനമാക്കിയതും ഞങ്ങളുടെതീരുമാനത്തിന് ബലമേകി.

2025 ജനുവരി 26, ഞായറാഴ്‌ച

യൂബേർ മധുരം

 

യൂബേർ മധുരം 


ഒരിക്കൽ ഒരു ലാൻഡ് രജിസ്ട്രേഷൻ ആവശ്യത്തിന് എറണാകുളത്തു നിന്ന് തൃശ്ശൂരിലേക്ക് യൂബേർ വിളിച്ച് വന്നു. (ഇത് മുമ്പെഴുതിയതാണ്.) സാഹിത്യ അക്കാദമിക്കു മുന്നിൽ കാറിറങ്ങി ഇന്ത്യാ ഗേറ്റ് ഹോട്ടലിൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഭാര്യാസഹോദരനെ വിളിക്കാൻ മൊബൈൽ എടുത്തപ്പോഴാണ് അറിയുന്നത് കണ്ണട കാണുന്നില്ല. ഹോട്ടലിൽ തിരിച്ചു ചെന്നന്വേഷിച്ചതു നിഷ്ഫലം. അപ്പോൾ സാധനം കാറിൽ മറന്നു വെച്ചതു തന്നെ! ഇനിയെന്തു ചെയ്യും!
യാത്രയ്ക്കിടയിൽ യൂബേർ സംവിധാനത്തെക്കുറിച്ചുള്ള അക്കാദമിക്ക് സംശയങ്ങൾ ഡ്രൈവറോട് ചോദിച്ച് നിവർത്തിച്ചു കിട്ടിയ കൂട്ടത്തിൽ തൃശ്ശൂരിൽ രണ്ട് മണിക്കൂർ തങ്ങിയേ താൻ മടങ്ങൂ എന്ന് ഡ്രൈവർ പറഞ്ഞ കാര്യം പെട്ടെന്ന് ഓർമ്മ വന്നതും
യൂബേർ തരപ്പെടുത്തി തന്ന മകളെ എറണാകുളത്തേക്കു വിളിച്ച് ഡ്രൈവറെ ബന്ധപ്പെടാൻ പറയാൻ ഭാര്യയെ ചട്ടം കെട്ടി ഞാൻ അക്കാദമിക്കു മുന്നിലേക്ക് കുതിച്ചു. പ്രതീക്ഷിച്ച സ്ഥലത്തു തന്നെ കാറ് കണ്ടപ്പോൾ വെപ്രാളത്തിന് പകുതി ആശ്വാസമായി. വാഹനത്തിനടുത്തു ചെന്ന് ഡൈവറെ നോക്കും നേരം പിന്നിൽ ഒരാളുടെ ഉറക്കെയുള്ള വിളി:
"എയ് സർ!"
തിരിഞ്ഞു നോക്കിയപ്പോൾ ഇമ്മാനുവൽ സിൽക്സിൻ്റെ പടിക്കെട്ടുകളിറങ്ങി നമ്മുടെ ഡ്രൈവർ വരുന്നു. നീട്ടിപ്പിടിച്ച കയ്യിൽ കണ്ണട!
"ഞാൻ ഇന്ത്യാ ഗേറ്റ് ഹോട്ടലിലും ഇവിടെയുമൊക്കെ സാറിനെ തിരഞ്ഞു. എന്തായാലും ഞാനിവിടെ തങ്ങുമെന്ന കാര്യം സാറോർത്തു വെച്ചതു നന്നായി. "
"ശര്യാ, യാത്രയ്ക്കിടയിൽ മിണ്ടിയും പറഞ്ഞുമിരിക്കുന്നത് നല്ലതാല്ലേ?"
"പിന്നല്ലാതെ!"
"അപ്പൊ, വളരെ നന്ദി സുഹൃത്തേ!"
"ഓ സാരല്ല്യ സർ!"
:
:
അതൊന്ന്. ഇനി മറ്റൊന്ന്. മക്കളുടെ കാറ് വർക്ക് ഷോപ്പിൽ ആയിരുന്നതിനാൽ ആ ആഴ്ച എറണാകുളത്തു നിന്ന് നാട്ടിലേക്ക് വന്നത് യൂബേറിൽ. കാറിറങ്ങി വീട്ടിൽ കയറിയ ഉടനെ കൃത്യമായി ഓർമ്മ വന്നു; മൊബൈൽ കാറിൽ മറന്നു വെച്ചിരിക്കുന്നു!
"അച്ഛനിതെന്നൂണ്ട്!"
കാറിറങ്ങി വന്ന മകളുടെ മൂക്കിൽ ശുണ്ഠി കയറി.
"അതെ, ഇന്നാള് കണ്ണട്യാർന്നു!"
മോൾക്ക് അമ്മയുടെ സോളിഡാരിറ്റി!
"അതെന്തങ്കില്വാവട്ടെ, നീ ഡ്രൈവറെ വിളിക്ക്."
"ഞാനച്ഛൻ്റെ മൊബൈൽലിക്ക് വിളിക്കാം."
"യെസ്, ഗുഡ്!"
"ഹലോ?"
എടുക്കുന്നില്ല.
"ഹലോ, എടുക്കണില്ലിലോച്ഛാ!"
അച്ഛൻ്റെ വയറ്റിൽ വെടി മരുന്നു കത്തി!
"ഹലോ, ഹലോ, ഹലോ!"
"യെസ്, മേഡം. പേടിക്കണ്ട, ഞാൻ തിരിച്ചു വരുന്നുണ്ട്. മേഡം വഴിയിൽ ഇറങ്ങി നിന്നാൽ മതി."
:
:
ഇന്ന് രാവിലെ കാക്കനാട്ടു നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ഡോർ അടക്കുമ്പോൾ ഡ്രൈവർ ചോദിച്ചു:
"സാർ, ഒന്നും മറന്ന് വെച്ചിട്ടില്ലല്ലോ?"
:
:
:
അറിയാനായിട്ടു ചോദിക്കുവാ; ഈ യൂബേർ സാരഥ്യമധുരാനുഭവങ്ങൾ എനിക്കു മാത്രമുള്ളതാണോ?

ജലസമാധി

ജലസമാധി 


1973 ഡിസംബർ മാസം 27 കേരളം മറക്കില്ല. അന്നാണ് ആദ്യമായി നാം സന്തോഷ് ട്രോഫി നേടിയത്. അന്ന് എറണാകുളത്ത് നടന്ന ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൻ്റെ പിൻബലത്തിൽ റെയിൽവേയ്സിനെ 3-2 ന് പരാജയപ്പെടുത്തിയാണ് നമ്മൾ കപ്പുയർത്തിയത്.
പൊറാട്ര ദേശത്ത് അന്ന് ജീവിച്ചിരുന്ന യുവതലമുറയും ആ ദിവസം ഒരിക്കലും മറക്കില്ല. നാട്ടിലെ ക്ഷേത്രത്തിൽ പൂരവുമായിരുന്നു അന്ന്. കപ്പടിച്ചതിൻ്റെ സന്തോഷവും പൂരവും ഹെർക്കുലീസ് ത്രീ എക്സ് അഥവാ പെരുക്കണം പെരുക്കണം പെരുക്കണം ലായനിയിൽ സമാസമം ചേർത്ത മുക്കൂട്ട് പാനകത്തിലാണ് ഞങ്ങൾ ദിവസം ആഘോഷിച്ചത്. ആദ്യത്തെ കപ്പ് വിജയവും ആദ്യത്തെ സ്മോളും അനുഭവിക്കുന്നവരടക്കം പൊറാട്ര ദേശത്തെ യുവജനങ്ങൾ ഉടുമുണ്ട് പൂരപ്പറമ്പിലൊഴുക്കി ജലസമാധിയടഞ്ഞു. കഥയറിഞ്ഞ് പുലർച്ചെ വെടിക്കെട്ടിനു കെട്ടേണ്ട മാലപ്പടക്കം നിറച്ചു മൂട്ടിവെച്ചിരുന്ന ചാക്കുകൾക്കിടയിൽ ഇനി ഞാനെന്തു ചെയ്യേണ്ടൂ തേവരേ മട്ടിൽ തലയ്ക്കു കൈവെച്ചിരുന്ന വെടിക്കെട്ടാശാൻ ഉണ്ണ്യേട്ടൻ്റെ ദയനീയചിത്രം പിറ്റേന്ന് ത്രിസന്ധ്യക്ക് സമാധിയുണർന്ന ഞങ്ങൾക്ക് വരച്ചുകാട്ടിയത് ക്ഷേത്രം കാര്യസ്ഥൻ തങ്കപ്പേട്ടനായിരുന്നു. മാലപ്പടക്കം കെട്ടാനും നൂറു കണക്കിന് ഗുണ്ടുകൾ കുറ്റിയടിച്ചുറപ്പിക്കുവാനും മറ്റുമായി തിരുവമ്പാടി വെടിക്കെട്ട് പ്രമാണിയുടെ സ്ഥിരം പണിക്കാരെ രാത്രിക്ക് രാത്രി തൻ്റെ ടാക്സി കാറിൽ പോയി വിളിച്ചു വരുത്തിയാണത്രെ പടക്കത്തിന് തീ കൊടുത്തത്. രണ്ടു മാസത്തെ വെടിക്കെട്ട് പണിയുടെ ക്ഷീണം തീർക്കുന്ന സബോതി ആചാരത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തം പൂർണ്ണമായും ഞങ്ങളിൽ നിക്ഷിപ്തമാക്കിയാണ് കൃത്യവിലോപത്തിനുള്ള ശിക്ഷ ഉണ്ണ്യേട്ടൻ നടപ്പാക്കിയത്.
കഥാശേഷം: പൂരപ്പിറ്റേന്ന് സന്ധ്യക്ക് തിരുനടയിലെ ഗോപുരത്തറയിലിരുന്ന് തീവെട്ടികളുടെ പന്തക്കുറ്റികളിലെ കരിഞ്ഞ തുണികൾ ചുരണ്ടി വൃത്തിയാക്കുന്ന പണിക്കിടയിൽ പ്രായം ചെന്ന ഒരു പൂരം ഉത്സാഹി പറഞ്ഞു:
"ഔ ഇന്നലെന്താർന്നു പറമ്പിലെ പ്രമഞ്ചം!. രൊറ്റാൾക്ക് ബോധം എന്നൊന്ന്ണ്ടാർന്നില്ല്യ!"
എണ്ണയും കരിയും പുരണ്ട കൈകൾ ആനപ്പള്ള മതിൽക്കെട്ടിൻ്റെ ചെങ്കൽ പ്രതലത്തിൽ തേച്ചുരച്ചുകൊണ്ട് മറ്റൊരു സ്ഥിരോത്സാഹി പറഞ്ഞു:
"ഒന്നും പറേണ്ടെൻ്റെ കൊച്ചപ്പേട്ടാ, ദേശത്താകെ രണ്ടാൾക്കേ ബോധണ്ടാർന്നുള്ളു; പൊറാട്ര തേവർക്കും കീഴ്പ്പാട്ടിരി ശാസ്താവിനും!."

ഏണിയും കുരലും

 

ഏണിയും കുരലും 


"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മ
വേണം ട്ടാ!"

കുരുമുളക് പടർന്നു കയറിയ കണിക്കൊന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് ആശങ്ക മുറ്റിയ സ്വരത്തിൽ കോണിക്കാരൻ്റെ വയസ്സറിയിക്കുന്നു വീട്ടുകാരി.

ഇതേ വയസ്സില് അച്ഛൻ വലിയ അഹമ്മതിക്കാരനായിരുന്നു എന്ന് അമ്മയും പറഞ്ഞിരുന്നത്തത്സമയം ഞാനോർത്തു...

അമ്പതു വർഷം മുമ്പാണ്. അന്ന് കേരള വർമ്മയിൽ പഠിക്കുന്നു. മദ്ധ്യവേനൽ അവധിക്കാലത്തെ ഒരു ഞായറാഴ്ച രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാപ്പുറത്തു നിന്ന് അച്ഛൻ ഉറക്കെ വിളിക്കുന്നതു കേട്ടു:

"ചന്നരാ!"

"ങ്ഹാ ദാ വരണു."

പത്രം മടക്കി വെച്ച് ഇറയത്തു ചെന്നപ്പോൾ വളപ്പിൽ തൈരാൻ മാവിനു താഴെ ഒരു മുളയേണി ചുമലിൽ വെച്ചുകൊണ്ട് അച്ഛൻ ചന്നരനെ കാത്തു നിൽക്കുന്നു. പച്ചമഷിയിൽ എംജിയാറിൻ്റെ മുഖം പ്രിൻ്റ് ചെയ്ത കുട്ടിച്ചാക്ക് അരയിൽ കെട്ടിത്തൂക്കി മാങ്ങ വിളവെടുപ്പിനുള്ള പുറപ്പാടാണ് അച്ഛൻ.

"ങ്ങട് വാ!"

അരികിൽ ചെന്നപ്പോൾ സ്ട്രിക്റ്റ് നിർദ്ദേശം കിട്ടി:

"ഏണി നല്ലണം പിടിക്കണം!"

മാങ്ങ നിറഞ്ഞ വലിയ മാവിൻ കൊമ്പിൻ്റെ അറ്റത്തെ ചെറിയ ചുള്ളൽക്കവരത്തിൽ ഏണി കൊളുത്തി വെച്ചുകൊണ്ട് അച്ഛൻ അതിലൂടെ കയറാൻ തുടങ്ങുകയാണ്. നടപടി തീരെ സുരക്ഷിതമല്ലെന്ന് കണ്ട് ഞാൻ അച്ഛനോട് പറഞ്ഞു:

"അച്ഛാ ചെറ്യേ കൊമ്പാണ്, ഭാരം താങ്ങില്ല്യ. വേണ്ട!. "

"മിണ്ടാണ്ട് നിക്ക്വാ! താൻ ഏണി നല്ലണം ബലത്തില് പിടിച്ചാ മതി."

കൂടുതലായാൽ പിതാശ്രീ വിശ്വരൂപം കാണിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ തുടർന്നില്ല.

പ്രായത്തിൻ്റെ അവധാനമൊന്നും കാണിക്കാതെ അണ്ണാൻ വേഗത്തിൽ അച്ഛൻ ഏണി കയറിപ്പോകുമ്പോൾ ഉലഞ്ഞ മാവിൻകൊമ്പിൻ്റെ താളത്തിന് എൻ്റെ ഹൃദയം നകാരമടിച്ചു.

കൊമ്പെത്തിയപ്പോൾ അച്ഛൻ കൂസലൊന്നും കൂടാതെ മാങ്ങകൾ പറിച്ച് അണ്ണാച്ചിച്ചാക്കിൽ ഓരോന്നായി നിക്ഷേപിക്കാൻ തുടങ്ങി. എത്ര നേരം ഏണിയും പിടിച്ച് നില്ക്കേണ്ടി വരുമെന്ന ആധിയുമായി അച്ഛൻ്റെ വിക്രമം കണ്ടുകണ്ടങ്ങിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. കയ്യെത്താത്ത അകലത്തിൽ നിന്നിരുന്ന ഒരു കുല മാങ്ങ വശത്തോട്ട് ഏന്തി വലിഞ്ഞ് പൊട്ടിക്കാൻ നോക്കിയതാണ് അച്ഛൻ. ഭാരം താങ്ങാതെ വന്നപ്പോൾ കവരത്തിലെ കൊളുത്ത് വിട്ട് എണി വലതു വശം ചെരിഞ്ഞ് ഇലച്ചാർത്തുകളെ അമർത്തി തലോടി താഴോട്ട്....

" അയ്യോ!!!"

ഏണി പിടിവിടീച്ചു പോയ രണ്ടു കൈകളുമുപയോഗിച്ച് ഞാൻ കണ്ണുപൊത്തി. ഈ ജന്മത്തിൽ അത്തരമൊരു നിലവിളി എന്നിൽ നിന്നുണ്ടായിട്ടില്ല എന്ന് ഈ എഴുപത്തൊന്നിലും എനിക്കു നിസ്സംശയം പറയാൻ കഴിയും.

ഭയംകൊണ്ട് കണ്ണുകൾക്കൊപ്പം അടഞ്ഞു പോയ ബോധം തുറന്നു കിട്ടിയത് അച്ഛൻ്റെ കോപം മുറ്റിയ സ്വരം കേട്ടപ്പോഴാണ്:

"എന്താണ്ടാ ചെക്കാ നെനക്ക്?"

കൈകളകത്തി കണ്ണുകൾ കുറേശ്ശ കുറേശ്ശ വിടർത്തി അച്ഛൻ്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത തെങ്ങിൻ്റെ കുരലിലിരിക്കുന്ന അച്ഛനെയാണ്. ഏണിത്തലപ്പ് തെങ്ങിൻ്റെ കുരലിൽ കൃത്യമായി ചെന്നിരുന്നിരിക്കുന്നു. വീണിടം വൃത്തിയാക്കി അച്ഛനും!.

"അച്ഛാ ഭാഗ്യം കൊണ്ടാ അച്ഛനിപ്പൊ രക്ഷപ്പെട്ടത്. മതി ഇന്യെറങ്ങ്വോ!"

നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ഞാൻ വിളിച്ചു പറഞ്ഞു.

"കൂക്കി വിളിച്ച് തള്ളേ കേപ്പിക്കാണ്ട് മിണ്ടാണ്ട്ക്കട! ഞാൻദൊന്ന് നന്നാക്കട്ടെ. രണ്ടാഴ്ച്ച്യായി ആ വേലായ്ധനോട് പറഞ്ഞട്ട്, ദ് വരെ തിരിഞ്ഞോക്കീല്ല്യാവൻ!"

തെങ്ങിൻ മണ്ടയിലെ കൊതുമ്പും കോഞ്ഞാട്ടയും വലിച്ച് പറിച്ച് താഴേക്ക് എറിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.

തെങ്ങിൻ കുരലിൽ തങ്ങി ഒഴിഞ്ഞു പോയ ദുരന്തത്തിൻ്റെ വാർത്ത അന്നു വൈകിട്ട് ഞാൻ വിവരിച്ചു കേട്ടപ്പോൾ അമ്മ തലയിൽ കൈ വെച്ചു:

"ൻ്റെ ദൈവേ, ഇങ്ങനേണ്ടോ മൻഷ്യര്! അഹമ്മതിക്ക് കയ്യും കാലും വെച്ചാ പേരന്വേഷിക്കണ്ട! തേവര് കാത്തു!"