2020 മാർച്ച് 13, വെള്ളിയാഴ്‌ച

നായ


നായ

വീടിന്റെ പോർട്ടിക്കോയിലെ തിണ്ണയിൽ അനന്തശയനം പോസിൽ കിടക്കുകയായിരുന്നു തോമസ്സേട്ടൻ. തൊട്ടുമുമ്പ് ചേട്ത്ത്യാരുമായി സമ്പ്രദായത്തിലൊന്നു കോർത്തതിൻ്റെ ചൊരുക്കും മുറുക്കവുമുണ്ട് മുഖത്ത്. ചങ്ങലയഴിച്ചിട്ട നായ തൊട്ടടുത്ത് ചവിട്ടുപടിയിൽ അഗാധചിന്തയിലാണ്ട് കിടപ്പുണ്ട്. കഴുത്തിൽ മഴു കൊളുത്തിയിട്ട് വീട്ടിലേക്ക് കയറി വന്ന ഒരപരിചിതൻ നായയെ കണ്ടപ്പോൾ സഡൺ ബ്രേക്കിട്ടു.

"അതേയ്, നായ കടിക്ക്വോ?."

വിളിച്ചു ചോദ്യം കേട്ട് പടിക്കലേക്ക് നോക്കിയ തോമസ്സേട്ടൻ ഒന്നും മിണ്ടാതെ തല വെട്ടിത്തിരിച്ചു.

"ചോയ്ച്ചത് കേട്ടില്ല്യേ?. നായ കടിക്ക്വോന്ന്?."

ആഗതനെ ഗൌരവത്തിൽ ഒന്നു നോക്കി തോമസ്സേട്ടൻ മുരണ്ടു..

"അറീല്ല്യ; നായോട് ചോയ്ക്ക്!. "

"ന്താ നിങ്ങളാളെ കള്യാക്ക്വാ!."

"പിന്നെ ഞാനെന്തൂട്ടാ തന്നോട് പറേണ്ട്?. കടിക്കണോ കടിക്കണ്ടേന്നൊക്കെ തീരുമാനിക്കണത് നായല്ലടോ!."

തോമസ്സേട്ടൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.

തർക്കം കേട്ട് തിടുക്കത്തിൽ പുറത്തു വന്ന ചേട്ത്ത്യാർക്ക് പടിക്കൽ നിൽക്കുന്ന മനുഷ്യനെ കണ്ടപ്പോൾ വെപ്രാളമായി.

"എൻ്റീശോയേ! വെറക് വെട്ടാനൊരാളെ വിളിക്കാൻ പറഞ്ഞട്ട് ആഴ്ച്ചൊന്നായി. ബടൊരു മൻഷ്യന് കേട്ട മട്ടില്ല്യ. പ്ലമേനോട് പറഞ്ഞട്ട് അവളൊരാളെ പുത്തിശ്ശേരീന്ന് വിട്ടതാ. അതിന്യാ ഇങ്ങനേട്ട് കോഴ്യാക്കണ്!. ഉപകാരം ചെയ്തില്ലിങ്ങിലും ഊദ്രവിക്കാണ്ടിരുന്നൂടേ മൻഷ്യന്!."

ചേട്ത്ത്യാര് അരിശമടക്കി വിളിച്ചു പറഞ്ഞു.

"അതേയ് ങ്ങട് പോന്നോ; നായ കടിക്കില്ല്യ."

ചേട്ത്യാരുടെ സത്യവാങ്ങ് മൂലത്തിൻ്റെ കരുത്തിൽ മഴു കയ്യിൽ പിടിച്ച് വീടിന്റെ തെക്കുപുറത്തേക്ക് നടക്കുമ്പോൾ വിറകുവെട്ടുകാരൻ മുറുമുറുത്തു:

"എന്തിനാപ്പൊരു നായ; ങ്ങനൊരണ്ണം ഉമ്മറത്ത് കെടന്നാ മതീലോ!."

"എന്തൂട്ടാ താൻ പർഞ്ഞേ!?."

"ഒന്നൂല്ല്യ നായ പാവാന്ന് പർഞ്ഞതാ!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ