ശിവ പഞ്ചകം.
വർഷങ്ങൾക്കു മുമ്പ് ഒരു ശിവരാത്രി നാൾ രാവിലെ വടക്കുന്നാഥനിൽ തൊഴുതു മടങ്ങി ശ്രീമൂലസ്ഥാനത്തെത്തിയപ്പോൾ ഭാര്യക്ക് ഒരു മോഹം:
"അശോകേശ്വരത്തിലും ഒന്നു കേറാം."
ശരി. വടക്കേച്ചിറക്കരയിലെ അശോകേശ്വരം ശിവക്ഷേത്രത്തിലും തൊഴുത് പഞ്ചാരി പതി കാലം ലേശം സേവിച്ച് സ്കൂട്ടറിനരികിലേക്ക് നീങ്ങുമ്പോൾ കേട്ടു:
"ദിതീക്കൂടെ പോയി പാലസ് റോഡിലിക്ക് കടക്കേ വേണ്ടു. മിഥുനപ്പിള്ളി ക്ഷേത്രായി."
നല്ല പേര്; മിഥുനപ്പിള്ളി!. കണ്ടു കളയാം. പാലസ് റോഡ് ശിവശങ്കരനേം കണ്ടു വണങ്ങി.
"ഇന്യോ?."
"വന്നവഴിക്കൂടന്നെ മടങ്ങാം. കോട്ടപ്പുറത്ത് കേറാലോ?."
ഷൊറണൂർ റോഡിൽ കയറി കുന്നത്തുമന ലയിൻ വഴി നമ്പൂതിരി വിദ്യാലയം ലെവൽ ക്രോസ് തുള്ളിത്തുള്ളി കടന്ന് കോട്ടപ്പുറം പരമേശ്വരനോട് കുശലം.
"കഴിഞ്ഞൂലോ?."
"പൂങ്കുന്നം പിന്നെ വീട്ടിൽക്ക് മടങ്ങണ വഴീലാ. വെഷമല്ല്യ."
വിഷമമില്ലാതെ പൂങ്കുന്നം തൊഴുത് പുറത്ത് വന്നപ്പോൾ ചോദിച്ചു.
''ഇപ്പോ?."
"അഞ്ചായി. "
"ശംഭോ മഹാദേവാ!. ഇനി?."
"മടങ്ങാം."
"മുതുവറക്കാരൻ വേണ്ടേ?. മ്മടെ പഞ്ചായത്തീരാജനല്ലേ?."
"അത് വൈകീട്ട്."
"ശര്യാ; എനിക്കും വെശന്നൊടങ്ങി!."
പൂങ്കുന്നം വിട്ട് പുഴയ്ക്കൽ പാടത്തെത്തിയപ്പോൾ പിന്നിൽ ഭക്തിസാന്ദ്രമായ ആത്മഗതം:
"ശിവരാത്രി ദിവസം രാവിലെ അഞ്ച് ശിവനെ തൊഴണത് വളരെ വിശേഷാ!."
"അഞ്ചമ്പലം ല്ലേ?. ഇതാരു പറഞ്ഞു?."
"എനിക്ക് തോന്നി. "
തോന്നലാണ് മൂലം. ശിവരാത്രി ദിവസം രാവിലെ അഞ്ച് ശിവക്ഷേത്രദർശനം ഇപ്പോൾ പലർക്കും ആചാരമാണത്രേ!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ