ഓലാപ്പ്
പതിവുപോലെ അയാൾ മൊബൈൽ ആപ്പുകളിൽ കയറി തൊട്ടും തോണ്ടിയും പര്യവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീട്ടു പടിക്കൽ നിന്ന് ഹോണടി കേട്ടത്. ചെന്നു നോക്കിയപ്പാർ ഗേറ്റിനു മുന്നിൽ ഒരു കാർ വന്ന് നിൽക്കുന്നു. വീട്ടിലേക്ക് നോക്കി ചക്രത്തിൽ താളം പിടിച്ചിരിക്കുകയാണ് ഡ്രൈവർ. അയാൾ കാറിനടുത്ത് ചെന്നു ചോദിച്ചു.
"എന്തേ?."
"കാറ് വിളിച്ചിരുന്നില്ലേ?."
''കാറോ?. ഞാനോ?. ഇല്ലല്ലോ?."
"ഉവ്വല്ലോ; വിളിച്ചിരുന്നു."
"ഏയ്, എന്താ നിങ്ങൾ പറയുന്നത്?. ഞാൻ കാറൊന്നും വിളിച്ചിട്ടില്ല. നിങ്ങൾക്ക് തെറ്റിയതാവും!."
"സാറിന്റെ മൊബൈൽ നമ്പറെത്രയാ?."
അയാൾ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു.
"ഓക്കെ. സാറ് മൊബൈലൊന്ന് നോക്കൂ. അതിൽ ഓ.ടി.പി. വന്നിട്ടുണ്ടാവും.''
"ഓടീപിയോ?."
"അതെ. ഓടീപി. നോക്കൂ."
അയാൾ മൊബൈൽ നോക്കി. ദാ കിടക്കുന്നു ഓടീപി!. ചതിച്ചോ ദൈവമേ!.
"ഏയ് അതെങ്ങിനെ?."
"അതങ്ങിനെയാണ് സർ. വേഗം കയറൂ; ഓടീപി പറഞ്ഞു തന്നാൽ നമുക്ക് പോകാം."
നൂറ് രൂപ മോചനദ്രവ്യം വാങ്ങി പോക്കറ്റിലിടുമ്പോൾ അയാളുടെ ഇടനെഞ്ചു പൊട്ടുന്ന ശബ്ദം വ്യക്തമായി കേട്ടെങ്കിലും ഡ്രൈവർ നിർമ്മമനായിരുന്നു.
ന മൂഢാ: ദാക്ഷിണ്യമർഹതി!.
ലൊക്കേഷൻ: ബംഗളുരു.
ഭാഷ: കന്നഡ.
റൈഡ് ഷെയറിങ്ങ് കമ്പനി: ഓല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ