2020 മാർച്ച് 13, വെള്ളിയാഴ്‌ച

MORNING DREAMS



 MORNING DREAMS 

രാവിലെ നടൂത്താറ കോൾപ്പാടത്തുകൂടെ നടന്ന് പുല്ലഴിപ്പടവിലെ പുറംചാലിനരികിലെ ഇഞ്ചന്തറയിലെത്തിയപ്പോൾ ഒരു പൂതി. പാടനിരപ്പിൽനിന്നും നല്ല ഉയരത്തിലുള്ള ചാലുവരമ്പിലൂടെ പടിഞ്ഞാറോട്ട് സ്കൂട്ടറോടിച്ച് അടാട്ട് കുറൂർ പാറയിലേക്ക് ഒരു പോക്കങ്ങ് പോയാലോ?. ഇതു വരെ ഈ വഴി പോയിട്ടില്ല. രസികൻ സവാരിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരി, ഇന്നു തന്നെ പരീക്ഷിക്കാം.

തിരിച്ചു നടന്നു വീട്ടിലെത്തി സ്കൂട്ടറെടുത്തു. പുറംചാലിൻ്റെ കുണ്ടും കുഴിയും പുൽപ്പടർപ്പും നിറത്ത വരമ്പിലൂടെ ശ്രദ്ധിച്ച് സാവധാനത്തിൻ ഓടിച്ചു. ഇടംവലം തെറ്റിയാൽ നിറഞ്ഞ ചാല് അല്ലെങ്കിൽ പത്തടിയോളം താഴ്ചയിലുള്ള കണ്ടം. ഓടിയിട്ടും ഓടിയിട്ടും കുറൂർ പാറയെത്തുന്നില്ലല്ലോ എന്നു വന്നപ്പോൾ മടങ്ങണോ എന്നു ശങ്കിച്ചു. വേണ്ട ഒരു വഴിക്കിറങ്ങിയതല്ലേ ഒരറ്റമെത്തട്ടെ. അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും യാതൊരു പിടിപാടുമില്ലാത്ത ഒരു സ്ഥലത്തെത്തി. മാത്രവുമല്ല പലയിടത്തേക്കുമായി വഴി പിരിയുകയുമാണ്. വണ്ടി നിർത്തി ചുറ്റും കണ്ണോടിച്ചു. മാറത്തടിച്ച് നിലവിളിച്ചാൽ പോലും കേൾക്കാനൊരാളില്ല പരിസരത്ത്. താണ്ടിയ ദൂരവും സമയവും മനസ്സിൽ ഗണിച്ചു നോക്കിയപ്പോൾ ഒന്നുറപ്പായി; എത്തിപ്പെട്ടിരിക്കുന്നത് മുല്ലശ്ശേരി അല്ലെങ്കിൽ പറപ്പൂര്!. ദൈവമേ!. പാങ്ങ് പാവർട്ടിയിൽ എത്തിയിരുന്നെങ്കിൽ നല്ല കള്ളെങ്കിലും കിട്ടുമായിരുന്നു.(നല്ല കള്ളൊക്കെ പണ്ട് ' എന്നാരോ പുച്ഛിച്ചിട്ടുണ്ടെങ്കിലും.)

ഭാഗ്യമെന്നു പറയാം അഞ്ചു മിനിറ്റു കഴിഞ്ഞപ്പോർ ഒരു സ്കൂട്ടർ വരുന്നതു കണ്ടു.
കൈകാട്ടി നിറുത്തി ചോദിച്ചു:


"അതേയ് ആമ്പലങ്കാവിലിക്ക് ഏതാ വഴി?."

"ഔ അത് കൊറച്ച്ണ്ടലോ മാഷേ!. ദേ, ദാ വരമ്പത്തിക്കൂട നേരെ പോയാ കൂറൂപ്പാറെത്തും. അവടന്ന് നേരെ കെഴക്കോട്ടടിച്ചാ ആമ്പലങ്കാവ്."

ഹാവൂ!. കുറൂർ പാറ കടന്ന് ടാറിട്ട വഴിയിലൂടെ ആമ്പലങ്കാവിലേക്ക് വെച്ചടിക്കുമ്പോൾ എതിരെനിന്ന് പപ്പേട്ടൻ ബൈക്കിൽ വരുന്നതു കണ്ടു. ഓ ഇതു പപ്പേട്ടൻ്റെ വീടിരിക്കുന്ന വഴിയാണല്ലോ. പപ്പേട്ടൻ എന്നു വെച്ചാൽ പത്മജൻ. പഴയ അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നല്ല സഖാവ്. സാംസ്കാരിക പ്രവർത്തകൻ. കേരളോത്സവത്തിന് മാതൃകയായിരുന്ന അടാട്ട് പഞ്ചായത്ത് കലോത്സവത്തിൻ്റെ ഉപജ്ഞാതാവ്. ഒത്ത കൃഷിക്കാരൻ. പടവിൽ നെല്ല് നോക്കാൻ പോവുകയാവാം.

ചെവിക്കു മുകളിൽ പിരിച്ചു കയറ്റിയ മങ്കി ക്യാപ് ഞാൻ പെട്ടെന്ന് വലിച്ച് താഴ്ത്തി വായും കഴുത്തും മൂടി 'ഭീകര'രൂപിയായി. തിരിച്ചറിയരുത്!. അറിഞ്ഞാൽ പണികിട്ടും!. പിന്നെ നിശിതമായ ചോദ്യം ചെയ്യലുണ്ടാവും.

"ദെന്താണ്ടോ പൊറാട്രക്കാരൊക്കിവടെ?."

"ഒന്നൂല്ല്യ, വെർതെ."

"വെർത്യാ? ഈ നേരത്താ?."

"പാടത്തൂടെ ഒന്ന് ചുറ്റിക്കറങ്ങീതാ."

"അതിന് തനിക്കിവടെ നെലണ്ടാ?"

ചോദ്യം കാലിക പ്രസക്തം. കോൾനിലമൊക്കെ കതിരണിഞ്ഞു നിൽക്കുകയാണ്.

"ഏയ് നെലൊന്നൂല്ല്യ."

"പിന്നെ?."

"ഒന്നു കറങ്ങാൻ തോന്നി. അത് പുലിവാല്വായി!. "

''എന്ത് പുലിവാല്?."

സംഭവം വിവരിക്കേണ്ടി വരും. വിവരിച്ചു കൊടുത്താലോ:

"അത് ശരി; ഇക്കണ്ട കാലായിട്ടും തനിക്ക് അടാട്ടെന്താന്നറീല്ല്യാല്ലേ?. വയസ്സാംകാലത്താ നാട് കാണല്!. തന്ന്യൊക്കെന്താ വേണ്ട്ന്നറ്യോ!."

എന്തായാലും ശാസന കേൾക്കേണ്ടി വന്നില്ല. ക്രോസ് ചെയ്തു പോകുന്ന പോക്കിൽ ഒന്നു സുക്ഷിച്ചു നോക്കിയെങ്കിലും കക്ഷിക്ക് കുരങ്ങൻ തൊപ്പിക്കാരനെ പിടി കിട്ടിയില്ല!. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചില്ല; പപ്പേട്ടൻ്റെ വണ്ടി ഏതായിരുന്നു?. പഴയ ആ രാജദൂത് തന്നെയാണോ!.

"ബാലേട്ടാ!."

ആമ്പലങ്കാവ് ഭഗവതിക്കു പിന്നിലെത്തിയപ്പോൾ ചെറുപ്പക്കാരനായ സുഹൃത്ത് സർവ്വത്തു കടക്കരികിൽ ചിരിച്ചു നിൽക്കുന്നു.

"അയ്, ബാലേട്ടാ ദെന്താ ഈ വഴിക്ക്?."

വീണ്ടും സംഭവ വർണ്ണന.

"ഹ ഹ !. അത് കലക്കി. അടാട്ട് പാടം വല്ലാണ്ട് കൺഫ്യൂസിങ്ങാ. പരിചയല്ല്യാത്തോരായാ മുല്ലശ്ശേരീന്നല്ല ചെലപ്പൊ ദുബായീലന്നെ ചെന്നു കേറീന്നു വരും. അതുപോട്ടെ; എന്തൊക്കേണ്ട് വിശേഷം ബാലേട്ടാ?. "

"സുഖന്നെ."

"ഇപ്പ ഫേസ് ബുക്കിലൊന്നും എഴുതാറില്ലിലോ?."

"ഇന്നെഴുതും. ദേ ഇക്കഴിഞ്ഞത്."

"ഹ ഹ!. ശര്യാ, ബെസ്റ്റ് തീമാ. പൂശണം!. അപ്പൊ ബാലേട്ടാ പാടത്ത് കറങ്ങി ക്ഷീണിച്ചതല്ലേ വീട്ടിക്കേറി പൂവാം?."

"മണി എട്ടര്യായി."

"അതാ പറഞ്ഞേ. കേറി കാപ്പി കുടിച്ച് പൂവാം."

"ഇട്ള്യോ ദോശ്യോ?."

"രണ്ടൂണ്ടെങ്ങലോ?."

"മുഷീല്ല്യ."

"ന്നാ വാ പാം."
:
:
:
അതേയ്, ദേ ഇതു വായിച്ചേക്കാവുന്ന ആമ്പലങ്കാവ് സുഹൃത്തുക്കളോടാ ട്ടാ;


ബാലേട്ടാ, നടന്നതാ?.

എപ്പോ?.

എവടെ?.

ആര്?.


ഇത്യാദി ചോദ്യങ്ങളുമായി ആരും ഈ വഴി വരണ്ട!. ഒരു കഥയൊക്കെ മെനഞ്ഞുണ്ടാക്കാൻ ഏതു വിഷയദാരിദ്രക്കാരനും അവകാശണ്ട്!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ