പപ്പടം Inc.
വിഭവങ്ങളെല്ലാം നിരന്നശേഷം പന്തിയിലിരുത്തുന്ന സദ്യകളാവുമ്പോൾ നിവൃത്തിയില്ല; പപ്പടം ഊണിനിടയ്ക്ക് ചോദിച്ചു വാങ്ങേണ്ടി വരും. എന്നാൽ ഇരുന്ന പന്തിയിൽ വിളമ്പലാവുമ്പോൾ ആ ബുദ്ധിമുട്ടില്ല. വലിയ പാത്രത്തിൻ്റെ രണ്ടു വശം പിടിച്ച് പുഷ്പുള്ളായി നീങ്ങി രണ്ടു വരിയിലും താളത്തിൽ വിളമ്പിപ്പോകുന്നവരോട് പറയാം:
" രണ്ടെണ്ണം വെച്ചോളൂ."
സന്തോഷത്തോടെ രണ്ടല്ല മൂന്നെണ്ണം
തന്നെ വെച്ചു പോകുന്ന സംസ്ക്കാര സമ്പന്നരുള്ളതുകൊണ്ടാവാം പൊതുവേ നിരാശപ്പെടേണ്ടി വന്നിട്ടില്ല.
പക്ഷേ രണ്ടു ദിവസം മുമ്പ് പട്ടണത്തിലെ ഒരു ഈവൻ്റ് മാനേജ്മെൻ്റ് സദ്യപ്പന്തിയിൽ ഇടംവലം കാൺകെ നല്ലൊരു തേപ്പു കിട്ടി!.
ഇലയുടെ നാക്കറ്റത്ത് സിങ്കിൾ പപ്പടം വെച്ച ഫാൻസി ഡ്രസ്സ് വിളമ്പന്മാരോട് ജന്മവാസന പറഞ്ഞു.
"ഒന്നൂടി ആയ്ക്കോട്ടെ."
കരുണാഹരന്മാർ രണ്ടു പേരും തുറിച്ചൊന്നു നോക്കി കൂസലൊന്നും കൂടാതെ ഡിമാൻഡ് അവഗണിച്ചു പന്തി വിട്ടു. ദയനീയാവസ്ഥ കണ്ട് അലിവു തോന്നിയിട്ടാകണം അയൽപക്കത്ത് പരിപ്പുകൂട്ടി ചോറു കുഴച്ചു തുടങ്ങിയയാൾ കരുണാകരനായി..
"സർ ഇതെടുത്തോളൂ. എനിക്ക് പപ്പടം വേണ്ടാത്തയാളാണ്."
"താങ്ക്സ്. വേണ്ട!."
പക്ഷേ തളർന്നു പോയത് ഉദാരമതിയുടെ തുടരന്വേഷണം കേട്ടപ്പോഴാണ്:
"സാറ് സിനിമേലൊക്കേണ്ട് ല്ല്യേ?."
രക്ഷപ്പെടാൻ ഒരു ഔട്ട് റൈറ്റ് നിഷേധം അത്യന്താപേക്ഷിതമായിരുന്നു.
"ഏയ്, നിങ്ങക്ക് തെറ്റീതാവും. ഞാനൊരു പെൻഷണറാണ്."
കടലാസ് ബൌളിലെ പരിപ്പുപായസം അവസാന മൊത്ത് മൊത്തി ഇല മടക്കാൻ നോക്കും നേരം കോട്ടും ടൈയും സലാമുമായി സൂപ്പർവൈസർ ക്ഷേമാന്വേഷണത്തിനു വന്നു:
"സർ എന്താണ് വേണ്ടത്?. പായസം?."
"വേണ്ടത് പപ്പടമായിരുന്നു."
മനോഹരവും വ്യാഖ്യാനാതീതവുമായ ഒരു എച്ച് ആർ ഡി ചിരി വിളമ്പിക്കൊണ്ട് മേൽനോക്കി അടുത്ത കസ്റ്റമർ കോണ്ടാക്റ്റ് ലക്ഷ്യമാക്കി നീങ്ങി.
പപ്പടം കുടുംബ ഭക്ഷണമായവരുടെ വേദന ഇവ(ൻ്റ്)ന്മാർറിയില്ല!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ