വീണ്ടും ഒരു സ്കൂട്ടർ കഥ
അഞ്ചാറ് വർഷം മുമ്പത്തെ കഥയാണ്.
പിന്നിൽ നിന്ന് കൈകൊട്ടി വിളിച്ച് വണ്ടി നിർത്തി കയറിയതാണ് ആ ചെറുപ്പക്കാരൻ. കുറച്ചു കാലം നാട്ടിൽ താമസിച്ചിരുന്നയാളാണ്. ഏതോ ഗാനമേള ട്രൂപ്പിലൊക്കെ പാടിയിരുന്നു. പിന്നീട് വേറൊരു നാട്ടിലേക്ക് പോയതിനു ശേഷം കണ്ടിട്ടില്ല.
"ബാലേട്ടൻ എവടയ്ക്കാ?."
"തൃശ്ശൂർ."
"റിട്ടയറായാ?."
"എന്നോ!."
"ഇപ്പൊ സിനിമ്യൊക്കേണ്ടോ?."
"വല്ലപ്പോഴൊക്കെ. ഗിരീഷിപ്പോൾ എന്തു ചെയ്യുന്നു."
"ഇങ്ങനെ പോകുന്നു. ഒന്നുരണ്ട് ട്രൂപ്പില് പാടുന്നുണ്ട്. "
"ഇപ്പെവടക്കാ ഗിരിഷ്?."
"വെർതെ ടൌൺലിക്ക്. അവടെ ഫ്രൻസൊക്കേണ്ട്."
"ഇപ്പെവട്യാ താമ.... ഗ്ഡ് ഗ്ഡ് ഗ്ഡ്.....!!."
"അയ്യോ ദെന്താ ബാലേട്ടാ!.''
"പിന്നിലെ ടയറ് പഞ്ചറ്!."
"അയ്യോ!."
പെട്ടു!. പഞ്ചറടക്കണമെങ്കിൽ ഹോണ്ട ഡീലേഴ്സിലെത്തണം. ഒന്നര കിലോമീറ്റർ പിന്നിലാണ് സ്ഥലം. അവരുടെ നമ്പർ ഫോണിലില്ല. ഇനി നടക്കണം. വണ്ടി എന്തു ചെയ്യും?. വഴിയിൽ വെച്ചു പോകാൻ ധൈര്യമില്ല. ഓ സമാധാനണ്ട്. സഹായത്തിനാളുണ്ടല്ലോ. ഗിരീഷിനെ കാവൽ നിർത്തി ജോൺസിൽ പോയി മെക്കാനിക്കിനേയും കൊണ്ടു വരാം.
"ഗിരീഷേ ഒരു സഹായം ചെയ്യണം!."
ടയർ പരിശോധന നിർത്തി നടു നിവർത്തിയപ്പോൾ കക്ഷിയെ കാണാനില്ല. ആൾ നടന്നു നീങ്ങുകയാണ്!.
"അയ് ഗിരിഷ്....!."
"സാരല്ല്യ ബാലേട്ടാ. കൊർച്ച് നടന്നാ വെസ്റ്റ് ഫോർട്ട് ആസ്പത്രി സ്റ്റോപ്പ്ണ്ട്. ഞാൻ അവട്ന്ന് ബസ്സില് കേറി പൊക്കോളാം. ബൈ."
*
*
*
*
എന്തോ അതിനു ശേഷം ബന്ദ് ദിവസം നടന്നു വലഞ്ഞ് കൈകാട്ടുന്നവരോടു പോലും പിന്നിൽ കയറ്റുന്നതിനു മുമ്പ് 'നിബന്ധനകൾ ബാധകം'എന്ന് ഒരു സമാധാനത്തിന് മനസ്സിൽ പറയായാറുണ്ട്!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ