കടം
"ദെന്താദ് കുപ്പി മടീല് വെച്ച് ആലോ ചിച്ചോണ്ടിരിക്കണ്? കഴിഞ്ഞൂച്ചാ വന്നൂണ് കഴിക്ക്യോ, വെളമ്പി വെച്ചട്ട് നേരെത്ര്യായി!."
അത്താഴമുണ്ണാൻ അച്ഛൻ വരുന്നത് കാണാതായപ്പോൾ അമ്മ അച്ഛൻ്റെ മുറിയിൽ ചെന്നു വിളിച്ചു.. റമ്മിൻ്റെ വലിയ കുപ്പി തിരിച്ചു മുണ്ടുപെട്ടിയിൽ വെക്കുമ്പോൾ അച്ഛൻ പറഞ്ഞു.
"കുപ്പീല് ആരൊക്ക്യോ കേറി വ്യവഹരിക്കണ്‌ണ്ട് പാറൂട്ട്യേ!"
"അവനോനല്ലാണ്ട് പിന്നാരാ?"
"ഏയ്, ന്താ നിങ്ങള് പറേണ്! ഒരു മാസം മുമ്പ് ഉണ്ണീഷ്ണൻ ലീവില് വന്നപ്പൊ കൊണ്ടന്നത് നിങ്ങള് കണ്ടതല്ലേ. അന്ന് ഒരൗൺസ് കഴിച്ച് അടച്ച് പെട്ടീല് വെച്ചു. പിന്നിപ്പളാ ഞാൻ കുപ്പി തൊറക്കണ്."
പട്ടാളത്തിൽ ഹവിൽദാറായിരുന്ന അനന്തിരവൻ ലീവിൽ വന്നപ്പോൾ അമ്മാമന് ദക്ഷിണ വെച്ച ഹെർക്കു ലീസ് ത്രീ എക്സ് റമ്മിന്റെ കുപ്പി പരിശോധിക്കുകയായിരുന്നു അച്ഛൻ. ഉള്ളം കയ്യിലൊരു തുള്ളിയൊഴിച്ച് തീർത്ഥം പോലെ വലിച്ചു കുടിച്ചാൽ മതി അച്ഛന് വെളുപ്പാവും വരെ ഉറക്കം ഉഷാറാവാൻ. അനന്തിരവന്റെ അടുത്ത വർഷത്തെ സമർപ്പണം വരെ ഒരു കുപ്പി ധാരാളമായിരുന്നു അച്ഛന്. പക്ഷേ പതിവിനു വിപരീതമായി കുപ്പിയിലെ ഉള്ളടക്കത്തിനു സംഭവിച്ച വർണ്ണപരിണാമം അച്ഛന്റെ ജിജ്ഞാസ ഉണർത്തി. അനന്തിരവൻ ഒരു മാസം മുമ്പ് തന്നത് അന്നു തന്നെ രാത്രി ചെറുതൊന്ന് പൊട്ടിച്ചൊഴിച്ച ശേഷം അടച്ചു വെച്ച കുപ്പിയാണ്. രണ്ടാമ തൊന്നു തുറക്കുന്നത് ഇപ്പോഴാണ്. നോക്കുമ്പോൾ കടുകട്ടൻ കാപ്പിയുടെ നിറമുണ്ടായിരുന്ന സാധനമിപ്പോൾ വിസ്ക്കിയുടേതു പോലെ സ്വർണ്ണ നിറമായിരിക്കുന്നു. കഴിക്കുമ്പോഴുള്ള കത്തലും നീറ്റവും ശൊക്കും കുത്തനെ കുറഞ്ഞിരിക്കുന്നു. പക്ഷേ മെട്രിക്ക് അളവിൽ ലേശം പോലും കുറവില്ല താനും. കുപ്പിക്കഴുത്തിനു തൊട്ടു താഴെ നിലനിർത്തിയിരുന്ന ജലനിരപ്പ് അര മില്ലി താഴ്ന്നിട്ടുമില്ല. അതാണ് അച്ഛനെ ചിന്തയുടെ പാരാവാരത്തിൽ തള്ളിയ ഘടകം.
"അവനോനല്ലാണ്ട് പിന്നെ വേറാര് കഴിക്കാനാ?"
അമ്മക്ക് സംശയമുണ്ടായില്ല.
"ഇന്യയാളെങ്ങാനും? "
രണ്ടു ദിവസം മുമ്പ് ഉദ്യോഗം തേടി ഡൽഹിയിൽ ചേച്ചിക്കടുത്തേക്കു പോയ ചേട്ടനിലേയ്ക്ക് അച്ഛൻ കുന്തമുന തിരിച്ചു.
"ആര് രാജ്യനാ? വെർതെ കുട്ട്യേ സംശയ്ക്കാണ്ട് വന്ന് കഴിക്ക്വോദ്!"
"അല്ലാണ്ട് പിന്നെങ്ങന്യാന്നാ നിങ്ങള് പറേണ്?"
"അങ്ങന്യാച്ചാ കുപ്പീല് കൊറവ് കാണണ്ടേ?"
"എട്ക്കണത്രേം വെള്ളം അപ്പപ്പൊ ഒഴിച്ച് വെച്ചാ മതീലോ?"
"പിന്നേ! അതൊന്ന്വവൻ ചെയ്യില്ല്യ!"
"ഞാൻ നോക്കീട്ട് അങ്ങന്യാവാനേ തരള്ളു. നെറം മാറാനും കടുപ്പം കൊറ്യാനും മറ്റൊരു കാരണം കാണാല്ല്യ!"
"മതി!. ഓരോന്ന് നിരൂപിച്ചിരിക്കാണ്ട് വന്ന് കഴിക്ക്യോദ്. വെളമ്പ്യേ ചോറും കൂട്ടാനും തണ്ത്തു!"
:
:
:
അന്നത്തെ മോഡസ് ഓപ്പറാണ്ടി കൃത്യം അച്ഛൻ പറഞ്ഞതുപോലെ തന്നെയാ യിരുന്നുവെന്നും അച്ഛന്റെ ഗവേഷണ ബുദ്ധി അതിശയിപ്പിക്കയല്ല അമ്പര പ്പിക്കുകയാണ് ചെയ്തതെന്നും ചേട്ടൻ എന്നോട് വെളിപ്പെടുത്തുന്നത് വർഷ ങ്ങൾ കഴിഞ്ഞാണ്. ഡൽഹിയിൽ പോയി ചായക്കും ബീഡിക്കും വഹ** ആയ ശേഷം ഒരു നാൾ ലീവിൽ വന്ന് ഒരു കുപ്പി ഓൾഡ് മോങ്ക് അച്ഛന്റെ കാൽക്കൽ സമർപ്പിച്ചു നമസ്ക്കരിച്ച അവസരത്തിൽ!.
ഏവർക്കും അച്ഛൻദിനാശംസകൾ!
______________________________________________________________________________________________________________
ചായക്കും ബീഡിക്കും വഹയാവുക എന്നാൽ തൊഴിലാവുക എന്നതിൻ്റെ എഴുപതുകളിലെ നാട്ടുമൊഴി.
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ