2026 ജൂൺ 24, ബുധനാഴ്‌ച

ബാലേട്ടൻ

 

ബാലേട്ടൻ 


"ചന്ദ്രൻ ഇങ്ങനെ കൊഞ്ചി കൊഞ്ചി സംസാരിക്കണ്ട, അച്ഛൻ്റേമമ്മേടേം ഒടുക്കത്തെ പുത്രനാന്ന് ഞങ്ങളംഗീ കരിച്ചാ പോരേ?."

മൂത്ത അളിയൻ അങ്ങിനെ പറഞ്ഞ അന്നു മുതലാണത്രെ എട്ടോ പത്തോ വയസ്സായിട്ടും സംസാരത്തിൽ വിട്ടു മാറാതിരുന്ന എൻ്റെ കൊഞ്ചൽ അടങ്ങിയത്. നാലു മുതൽ തുടങ്ങി ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസിൽ ചേരാൻ നാട്ടിലേക്കു വരുന്നതു വരെ ചേച്ചിക്കൊപ്പം അരിമ്പൂരായിരുന്നു പൊറുതി. അഞ്ചു വയസ്സു മുഴുവൻ ചേച്ചി പഠിപ്പിച്ചിരുന്ന ഒന്നാം ക്ലാസ്സിലിരു ന്നുറങ്ങി.

മുത്തശ്ശിയും വലിയമ്മാവന്മാരും വലിയച്ഛന്മാരും വലിയമ്മമാരും മക്കളും മരുമക്കളും പേരകുട്ടികളു മൊക്കെയായി പത്തു നാല്പതു പേരുണ്ടായിരുന്ന വീട്ടിലായിരുന്നു ഞങ്ങൾ.

ടെയ്‌ലർ ഷോപ്പും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി വല്ലാത്ത തിരക്കിനിടയിലും അളിയനെ എടുത്തു കൊണ്ടു നടക്കാനും നാടുകാണിക്കാനും സമയം കണ്ടെത്തിയിരുന്നു ബാലേട്ടൻ.

"ഇതാരാ സീബീജീ, മോനാ?"

എറവിലെ ചക്കണാൻ്റെ പലചരക്കു പിടികയിൽ കണ്ടപ്പോൾ ചോദിച്ച സഖാവിനോട്

"ഏയ്, അളിയൻ കുട്ട്യാ!"

എന്നു പറഞ്ഞതും

"എൻ്റമ്മേ ഈ ഇത്തിരിക്കുഞ്ഞനാ!"

എന്ന് സഖാവ് വിസ്മയിച്ചതുമൊക്കെ ഇന്നും ഓർമ്മയിൽ.

അളിയനെപ്പററിയാണ് പറയാൻവന്നത്.

ബാലൻ, ബാലൻ നായർ, സീബീജി, സി. ബി. ജി നായർ, അങ്ങിനെ വിധത്തിലും തരത്തിലുമായി അറിയപ്പെട്ടിരുന്ന പൊതുജീവിതമായിരുന്നു അരിമ്പൂർ ചക്കുംകുമരത്ത് ബാലഗോവിന്ദൻ നായർ എന്ന നീണ്ട പേരുണ്ടായിരുന്ന അളിയൻ്റേത്. കേരളപ്പിറവി നാളിൽ ജനിച്ച മൂത്ത മകന് തൻ്റെ പോലെ തന്നെ നീട്ടി വലിച്ചൊരു പേരിട്ടു കക്ഷി; കേരളീയാനന്ദൻ. ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോൾ മരുമകനത് വെട്ടിച്ചുരുക്കി ആനന്ദനെന്നാക്കിയത് മറ്റൊരു ചരിത്രം.

അരിമ്പൂരും കുന്നത്തങ്ങാടിയിലും സമീപ ഗ്രാമങ്ങളിലും എന്നു വേണ്ട മണലൂർ കാഞ്ഞാണി അന്തിക്കാട് പ്രദേശങ്ങളിലെല്ലാം അറിയപ്പെട്ടിരുന്ന സി. പി. ഐ പ്രവർത്തകനായിരുന്നു സഖാവ് സിബിജി. മുൻ മന്ത്രി കെ.പി. പ്രഭാകരൻ മുൻ കോൺഗ്രസ് എം എൽ.എ എൻ. ഐ. ദേവസ്സിക്കുട്ടി എന്നിവർ സുഹൃത്തുകളയിരുന്നു. ദേവസ്സിക്കുട്ടിയോട് പഞ്ചായത്ത് തെര ഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയ പ്പെട്ടിട്ടുണ്ട്. അന്തിക്കാട്ട് ചകിരി ത്തൊഴിലാളി സമരങ്ങളിൽ ഐക്യപ്പെട്ട് തരക്കേടില്ലാത്ത പോലീസ് മർദ്ദനം ഏറ്റുവാങ്ങിയി ട്ടുമുണ്ട്.

സങ്കടങ്ങളും ആവശ്യങ്ങളും നിർദ്ദേശങ്ങളും സഹായാഭ്യർത്ഥ നകളും തറവാട്ടു ഭാഗപ്രശ്നങ്ങളും മറ്റുമായി തൊഴിലാളികളും സാധാ രണക്കാരുമായി നിരവധി പേർ നിത്യേന വീട്ടിലും ടെയ്‌ലർ ഷോപ്പിലും വന്നു ചേർന്നിരുന്നതും കാര്യനിവർത്തി സാധിച്ചും സാധിക്കുമെന്ന പ്രതീക്ഷ യുമായി മടങ്ങിയിരുന്നതുമാണ് എൻ്റെ ആദ്യത്തെ രാഷ്ട്രീയക്കാഴ്ചകൾ.

1996 ൽ ബാലേട്ടൻ പോയി. ഇന്ന് മുപ്പതാം ചരമവാർഷികദിനം.
See less

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ