റിമൈൻഡർ
പാറൂട്ട്യേ!"
"ങാ!."
"ന്ന് പുണർതാ, ചന്നരൻ്റെ ... "
"ഓർമ്മേണ്ടമ്മേ, ഞാൻ കുളിക്ക്യാ!"
"ഞാനൊന്ന് തേവരെ മുങ്ങിത്തൊ ഴാൻ പൂവാ.."
"വരട്ടെ, അമ്മ തന്നെ പോണ്ട, ഞാനവനെ പറഞ്ഞാക്കാം."
"വേണ്ട, അവനെ നല്ലണം വെളിച്ചായിട്ട് വിളിച്ചാ മതി. കുട്ട്യൊറങ്ങട്ടെ!"
"ഞാൻ വരാം. ഈയിരുട്ടത്ത് അമ്മ കൊളക്കടവെറങ്ങണ്ട!. പടവോ ളൊക്കെ കല്ലെളകി കെടക്ക്വാ!."
"അതൊക്കെ ഞാൻ നോക്ക്യാളാം, ൻ്റെ കണ്ണിന് കേടൊന്നൂല്യ. നീയ്യ് നിൻ്റെ കാര്യെന്താച്ചാ നോക്കിക്കോ. വഴിവാട് ഞാൻ ചെയ്യണ്ട് ട്ടാ."
ആയിരം മുഴുചന്ദ്രനെ കണ്ട അമ്മമ്മ യാണ്. മക്കളുടേയും പേരക്കുട്ടി കളുടേയും പിറന്നാൾ ഓർമ്മിപ്പിക്കുക എന്നും അമ്മമ്മയായിരുന്നു. ആരുടെ പിറന്നാളായാലും അമ്പലക്കുളം മുങ്ങി ഈറൻ ചുറ്റി തേവരെ തൊഴുത് നാല് പ്രദക്ഷിണം വെച്ചാലേ അമ്മമ്മക്ക് പൊറുതി കിട്ടൂ. ചെറിയമ്മയുടെ കൂടെ തറവാട്ടിലായിരുന്നു അമ്മമ്മ. ഞങ്ങൾ അമ്പലത്തിലേക്ക് പോകുന്ന വഴിയിലെ പുത്തൻ വീട്ടിലും. തറവാട് ഭാഗം കഴിഞ്ഞിരുന്നില്ലെങ്കിലും ആളെണ്ണം കൂടി വീട്ടില് 'നിന്ന് തിര്യാൻ എടല്ല്യാ ണ്ടായപ്പോ' അച്ഛൻ തൊട്ടടുത്തു തന്നെ സ്ഥലം വാങ്ങി വേറെ വീടുവെച്ചു. അമ്മമ്മ പക്ഷേ ചെറ്യോൾടെ കൂടെ തറവാട്ടിൽ തന്നെ നിന്നു. വീട് മാറി പ്പോയാലും അച്ഛനടക്കം എല്ലാവരു ടേയും പിറന്നാൾ വിളിച്ചറിയിപ്പവകാശം അമ്മമ്മ ആർക്കും വിട്ടു കൊടുത്തി രുന്നില്ല പക്ഷേ.
"പാറൂട്ട്യേ... ന്ന് ചന്നരൻ്റെ..."
അല്ലമ്മമാരേ......ഇന്ന് നിങ്ങളുടെ ദിവസം.....
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ