2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

പുലിവാല്


പുലിവാല് 


ഇരുപത് കൊല്ലം മുന്‍പ്  ഓഫീസില്‍ ഒരു ദിവസം.....


" മിസ്റ്റര്‍ ബാലചന്ദ്രന്‍,  യു ഹാവ് ഗോട്ട് എ കാള്‍ "


ഡിവിഷണല്‍  മാനേജര്‍ വിളിക്കുന്നത്  കേട്ട് അദ്ദേഹത്തിന്‍റെ ചേമ്പറില്‍ ചെന്ന്  റിസീവര്‍ കയ്യിലെടുത്തു.

" ഹലോ, ബാലചന്ദ്രന്‍  ഹിയര്‍ "

" ഹലോ, മിസ്റ്റര്‍ ജയചന്ദ്രന്‍  നായര്‍,  എന്‍റെ പേര് വിക്രമന്‍ നായര്‍.  വീട് ചങ്ങനാശ്ശേരി . കല്‍ക്കത്തയിലുള്ള അങ്ങയുടെ ബ്രദര്‍  ഇന്‍ ലോ മിസ്റ്റര്‍ കെ .എന്‍ . മേനോന്‍ പറഞ്ഞാ ഞാന്‍ വിളിക്കുന്നേ "

" അത്യോ, വളരെ സന്തോഷം സര്‍ .   ന്താ വിശേഷം പറയൂ "

" ബാങ്ക്  ജോലിയായതുകൊണ്ട്   തെരക്കൊണ്ടാവുമെന്നറിയാം.  അതുകൊണ്ട്  ഞാന്‍ നേരിട്ട് വിഷയത്തിലേക്ക് കടന്നേക്കാം. കല്‍ക്കത്തയില്‍  തന്നെയുള്ള എന്‍റെ ഒരു അടുത്ത ബന്ധു ആയി അടുപ്പിച്ചതാ കേട്ടോ; എന്‍റെ മകള്‍ക്കൊരു വിവാഹാലോചന. മിസ്റ്റര്‍ മേനോന്‍റെ മകന്‍; അതായത്  താങ്കളുടെ സഹോദരീപുത്രനുമായിട്ടാണ്.   ദൈവം സഹായിച്ചു സംഗതി വളരെ  മുന്നോട്ടു പോയിട്ടൊണ്ട്‌.  ആ നിലയ്ക്ക്  കുറച്ചു കൂടി വിവരങ്ങള്‍ പരസ്പരം അറിയണമെന്നൊണ്ട് . നേരിട്ട് കണ്ടു സംസാരിക്കുന്നതില്‍ വിരോധമൊണ്ടോ?"

" ഏയ്‌, ഒരു വിരോധോല്ല്യ . അസ്സലായി. ന്താദ്! എപ്പോഴാണ് വേണ്ടത്  എന്ന്  സാറ് പറഞ്ഞാ മതി"

" ബാലചന്ദ്രന്‍ നായര്‍ , സത്യത്തില്‍ ഞാനിപ്പോള്‍ തൃശ്ശൂരില്‍ തന്നെയൊണ്ട്.  ഇവിടെയുള്ള എന്‍റെ സുഹൃത്ത്  മിസ്റ്റര്‍ നീലകണ്‌ഠപിള്ളയുടെ വീട്ടില്‍നിന്നാ സംസാരിക്കുന്നേ "

"ഓഹോ"

" മിസ്റ്റര്‍ ജയചന്ദ്രന്‍ നായര്‍ക്ക്‌ സൗകര്യം ഉള്ള ഒരു സമയം പറഞ്ഞാല്‍ ഞാന്‍ അങ്ങയുടെ വീട്ടിലേക്ക്‌ വരാം. നാട്ടിലെ വിലാസമൊക്കെ  മിസ്റ്റര്‍ മേനോന്‍ പറഞ്ഞു തന്നിട്ടൊണ്ട്. പുറനാട്ടുകര  അല്ല്യോ വീട് ?"

"അതെ. എനിക്കെപ്പഴായാലും സൗകര്യം തന്ന്യാ ."

" അങ്ങിനെയെങ്കില്‍  നമുക്ക്  ഇന്നു തന്നെയങ്ങായാലോ?"

"വിരോധല്ല്യ . ഓഫീസ്  ഉള്ളോണ്ട്  അഞ്ചു മണിക്കു ശേഷാവാം .  വൈകുമ്പോ സാറിനു ബുദ്ധിമുട്ടാവ്വ്വോ ?"

"ഓ. എന്നാ പറയുന്നേ!  ബുദ്ധിമുട്ടോ?   ഞാന്‍ അതിനായിട്ട്‌ എറങ്ങിത്തിരിച്ചിരിക്കുവല്ല്യോ?  ഇന്ന് എന്തായാലും ഇവിടെതന്നെയാണ്  എന്റെ ക്യാമ്പ്‌. നാളെ  കണ്ണൂര്  വരെ ഒന്ന് പോകണം. സര്‍വീസ് പെന്‍ഷണര്‍മാരുടെ സംഘടനയുടെ  സംസ്ഥാന ജൊയിന്‍റ്  സെക്രട്ടറിയാണ് ഞാന്‍.  അവിടെ ഒരു സമ്മേളനമുണ്ട്.   ഞാന്‍ സദാ യാത്രയിലുള്ള ഒരാളാണ്  കേട്ടോ."

" സന്തോഷം. അതൊക്കെ നല്ല കാര്യല്ലേ?"

" തന്നെ  തന്നെ. സമൂഹത്തിനു വേണ്ടി ഓരോരുത്തരും തന്നാലായത്  ചെയ്യേണ്ടായോ? അപ്പോള്‍  ഞാന്‍ ഇന്ന്  ഒരു ആറു മണിക്ക് താങ്കളുടെ വീട്ടില്‍ വരാം. "

"ശരി.  അങ്ങന്യാച്ചാ  ഒരു കാര്യം ചെയ്യാം. വൈകീട്ട്  ഞാന്‍ മിസ്റ്റര്‍ പിള്ളേടെ  വീട്ടില്‍ക്ക് വരാം.   മ്മക്ക്  ഒരുമിച്ചു   പോകാം. അങ്ങക്ക്‌  എന്‍റെ ബൈക്കില് ഇരിക്കണ്ടി വരും. പക്ഷെ. വെഷമാവ്വോ ?"

" ഓ. ഒന്നും  വേണ്ടെന്ന് . മിസ്റ്റര്‍  നായര്‍ക്ക്‌ ഭാര്യയെയും കൂട്ടി പോകേണ്ടതല്ല്യോ.   മിസ്റ്റര്‍ മേനോന്‍ എന്നോട്  എല്ലാം പറഞ്ഞിട്ടൊണ്ട്.   നിങ്ങളുടെ ഭാര്യയും  എമ്പ്ലോയ്ഡ് ആണെന്നും  ഒരുമിച്ചു ബൈക്കിലാണ്‌  യാത്രയെന്നുമൊക്കെ. എന്തായാലും അത്  വേണ്ട  മിസ്റ്റര്‍ നായര്‍. ഞാന്‍  ഇവിടെ നിന്ന്  ഒരു  ഓട്ടോ പിടിച്ചു വന്നേക്കാം "

" എല്ലാം സാറിന്‍റെ  ഇഷ്ട്ടം. അപ്പോന്നാ ഞാന്‍  ആറ്‌  മണിക്ക് പ്രതീക്ഷിക്കട്ടെ ? "

"തീര്‍ച്ചയായും.  ഞാന്‍ ആറ്‌  മണിക്ക്  കൃത്യം അവിടെയത്തും.   ശേഷം വഴിയെ സംസാരിക്കാം കേട്ടോ.    എന്നാല്‍  ഞാന്‍  വെച്ചോട്ടെ?"

" ശരി, ന്നാ അങ്ങന്യാവട്ടെ ."

ആ  ധാരണയില്‍  സംഭാഷണം അവസാനിച്ചു. 
ഓഫീസ്‌  വിട്ട്  മടങ്ങുമ്പോള്‍ അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി.   വീടിന്‍റെ അകവും പുറവും തിടുക്കത്തില്‍  അടിച്ചു വാരി തുടച്ചു. അലങ്കോലപ്പെട്ടു കിടക്കുന്ന സ്വീകരണമുറി  വൃത്തിയാക്കി വെച്ചു . വിവാഹാലോചനയുമായി വരുന്ന പെണ്ണിന്‍റെച്ഛനെ സ്വീകരിക്കുവാന്‍ തയ്യാറായി ഞങ്ങള്‍ നിന്നു.

മണി ആറരയായി.   ആളെ കാണാനില്ല. കണിശക്കാരനാണെന്നു മനസ്സിലാക്കിയതുകൊണ്ട് ആറു മണിക്ക് തന്നെ പ്രതീക്ഷിച്ചു.  ഓ, അങ്ങിനെയൊക്കെ ഷാര്‍പ്പാവാന്‍ പറ്റുമോ എല്ലാവര്‍ക്കും  എല്ലായ്പ്പോഴും  എന്നു തിരിച്ചും ചിന്തിച്ചു.

ഏഴു മണി അടിച്ചു .  വരട്ടെ;  ഇനിയും സമയമുണ്ട്.  ആള്‍ക്ക് തിരിച്ചു  നാട്ടിലേക്ക്  മടങ്ങേണ്ടല്ലോ.  തൃശ്ശൂരില്‍  തന്നെ അല്ലെ ക്യാമ്പ്‌.    വൈകിയാലും  കുഴപ്പമില്ല.

എഴരയായിട്ടും കണാഞ്ഞപ്പോള്‍  സംശയമായി.   ഇനി ആശാന്‍ പരിപാടി കാന്‍സല്‍ ചെയ്തോ?   ഏയ്‌  അങ്ങിനെ വരില്ല.  അങ്ങിനെയെങ്കില്‍  അറിയിക്കും.   അച്ചടക്കമുള്ള ഒരു  സാമൂഹ്യ  പ്രവര്‍ത്തകനല്ലേ.   മാന്യത വിട്ടു പെരുമാറില്ല.

ഇതിനിടയില്‍  മൂന്നു  നാല്  ഓട്ടോ റിക്ഷകള്‍  വീടിനു പടിക്കല്‍ കൂടി പോയി.     ഇതിലൊന്നും നിങ്ങള്‍  പ്രതീക്ഷിക്കുന്ന ആളില്ല എന്നു ഹോണടിച്ചുകൊണ്ട്. 

എട്ടു  മണി ആയിട്ടും കാണാതെ  വന്നപ്പോള്‍ തീരുമാനിച്ചു. ഇനി വരില്ല.  അന്തസ്സില്ലാത്ത  മനുഷ്യന്‍ .  അല്ലെങ്കിലും ഈ തെക്കന്മാര്‍ക്ക്‌  തീരെ  സത്യസന്ധതയില്ല . പ്രാദേശികവികാരത്തിലേക്ക് വിചാരം ചുവടുമാറ്റം ചെയ്തു തുടങ്ങിയ നിമിഷത്തിലാണ് പടിക്കല്‍  ഒരു  ഓട്ടോ  റിക്ഷ വന്നു നിന്നത്.   ഞങ്ങള്‍  ഉടനെ  പടിക്കലേക്കു ഇറങ്ങി ചെന്നു.   ആള്‍ തന്നെ.   ഓട്ടോ റിക്ഷക്കാരന്‍ വാടക പറയുന്നത്  കേട്ടപ്പോള്‍  ഞങ്ങള്‍  ഞെട്ടി. നൂറു  രൂപ!  പക്ഷെ  അതിഥിക്ക് ഒരു ഭാവമാറ്റവുമില്ല .  അറിയാത്തതുകൊണ്ടാവും എന്ന്  വിചാരിച്ചു ഞാന്‍  ഇടപെട്ടു:

" നൂറു  രൂപ്യോ ?   എന്താ ചങ്ങാതീ  ദ്  ? തൃശ്ശൂര്ന്ന്  ഇങ്ങട്ട് മുപ്പതു  രൂപ്യല്ലെള്ളോ ?   ചോദിക്കണേന്  ഒരു  ലിമിറ്റില്ല്യേ  "

" ദേ മാഷേ, നിങ്ങള്  കാര്യറ്യാണ്ട്  കെടന്ന് വളവളാന്ന് സംസാരിക്കരുത്  ട്ടാ!.  തൃശൂര്ന്ന് ഇബടക്ക്  മുപ്പതന്ന്യാന്ന്   ഇക്കറ്യാം.  പക്ഷെ നിങ്ങള്‍ടെ  കോപ്പിലെ  വീടന്വേഷിച്ച്‌ ഈ പഞ്ചായത്ത്  മൊത്തം  കെടന്നു  കറങ്ങാന്‍ തോടങ്ങീട്ടേയ്  നേരെത്ര്യായീന്നാ  വിചാരം?   ആളെ അറിയാണ്ട്  വീടന്വേഷിച്ച്‌ ഏറങ്ങ്യാലേയ്  ഇങ്ങനിരിക്കും."

" അതിനിപ്പോ  എന്തേണ്ടായീത്.   ഇദ്ദേഹത്തിനു അഡ്രസ്‌ അറിയാര്‍ന്നൂലോ.   ന്ന്ട്ടെന്തേ ?"

" ആ..., മാഷ്‌  കാര്‍ന്നരോടന്നെ  ചോദിക്ക്.    അതൊക്കെ നിങ്ങള്‍ടെ  കാര്യം"

എന്നും  പറഞ്ഞു  അത്ര  നല്ലതല്ലാത്ത  ഒരു മൂന്നക്ഷരം പിറുപിറുത്ത്  ഓട്ടോക്കാരന്‍  ഓടിച്ചു പോയി.   ഞാന്‍ തിരിഞ്ഞു  അതിഥിയോടു  വിവരം തിരക്കി 

" എന്താണ്  സാര്‍ ഉണ്ടായത്.   വീട്  കണ്ടു പിടിക്കാന്‍ എന്തേങ്ങനെ  വെഷമിച്ചത് ? ഇത്രധികം വാടക വരാന്‍ മാത്രം  കറങ്ങ്യോ ?"


"ഓ!   ഒന്നും  പറയേണ്ടെന്ന് !   ഓട്ടോക്കാരന്‍  പറഞ്ഞതെല്ലാം ശരിയാ.    ഈ പഞ്ചായത്ത്‌  മുഴുവന്‍  ചുറ്റിക്കറങ്ങി.   ഈ വീടിനു മുന്നിലൂടെ  തന്നെ  മൂന്നോ  നാലോ തവണ പോയിട്ടുണ്ടെന്നു ഇപ്പോഴാണ്  മനസ്സിലായത്  "

" അപ്പൊ ആരോടെങ്കിലും ചോദിക്കാര്‍ന്നില്ല്യേ ?"

" പിന്നെ ചോദിക്കാതെ പറ്റുമോ!.   ഏറെ പേരോടു  ചോദിച്ചതാ  .  പക്ഷെ  ആര്‍ക്കും നിങ്ങളെ  അറിയത്തില്ല . അങ്ങിനെയൊരാള്‍  ഈ നാട്ടിലില്ലെന്നാ  മറുപടി."

" എന്നെ അറീല്ല്യാന്നോ? "  ഞാന്‍ അതിശയിച്ചു പോയി.

" തന്നേന്ന്.   എല്ലാവര്‍ക്കും  വീട്ടുപേരറിയാം കേട്ടോ.    ഈ പേരില്‍  ഒത്തിരി  വീടുകളുണ്ടെന്നും. പക്ഷെ  നിങ്ങളെ അറിയില്ല  ആര്‍ക്കും. "

ആ  സ്വരത്തില്‍  ലേശം  നീരസം  കലര്‍ന്നിട്ടുണ്ടോ എന്ന് എനിക്ക്  സംശയമായി.


"ഏയ്‌  അങ്ങനെ  വരില്ല്യ.    ഒരു  പക്ഷെ  സാറ്‌ ചോദിച്ചതൊക്കെ  നാട്ടില്  അടുത്ത കാലത്ത്  സെറ്റില് ചെയ്തോരോടായിരിക്കും.    അതല്ലെങ്കില്‍  പേര്  തെറ്റി പറഞ്ഞു  കാണും."

"എന്തുവാ  പറയുന്നേ ?    എഴുപത്  വയസ്സായെങ്കിലും അത്രയ്ക്ക്  വലിയ  മറവിരോഗമൊന്നും  എന്നെ  ബാധിച്ചിട്ടില്ല കേട്ടോ.  വ്യക്തമായി  നിങ്ങളുടെ  പേര്  പറഞ്ഞാണ്  ഞാന്‍ ചോദിച്ചത്.   എല്ലാവര്‍ക്കും  ബാലകൃഷ്ണന്‍ നായരേയും, മാധവന്‍നായരേയും, ഗോപിനാഥന്‍  നായരേയും അറിയാം പക്ഷെ ബാലചന്ദ്രന്‍  നായരെ  ആര്‍ക്കും അറിയില്ല"

" ബാലചന്ദ്രന്‍ നായരോ..!?"

" തന്നെ  തന്നെ  ബാലചന്ദ്രന്‍ നായര്‍  എന്ന്  തന്നെയാണ് ഞാന്‍  പറഞ്ഞത്"

" ശ്ശോ!  അത്  തന്നെയാണ്  സാര്‍  കൊഴപ്പാക്കീത് "

" എന്ത്വാ കൊഴപ്പം? നിങ്ങളുടെ  പേര്  ബാലചന്ദ്രന്‍ നായരെന്നല്ല്യോ?"

" സംഗതി ഞാന്‍  ബാലചന്ദ്രന്‍ തന്നെ.   പക്ഷെ  നായര്  എന്ന് പറഞ്ഞതാണ്  വെഷമാക്കീത് "

" ങ്ങ്ഹേ!!  അപ്പോള്‍  നിങ്ങള്‍  നായരല്ല്യോ !!?"

വല്ലാതെ  പതറിയ  സ്വരത്തിലുള്ള  ആ  ചോദ്യം കേട്ടപ്പോഴാണ്  ഞാന്‍  അദ്ദേഹത്തെ  കൂടുതല്‍ ശ്രദ്ധിച്ചത് .  വീട്ടുപടിക്കലെ അരണ്ട വെളിച്ചത്തിലും  ഇടിവേട്ടെറ്റ പോലെ  നില്‍ക്കുന്ന ആ രൂപത്തെ  എനിക്ക്  കാണാന്‍ കഴിഞ്ഞു .    ആ നിലയില്‍  അദ്ദേഹത്തെ  അധികനേരം നിര്‍ത്തേണ്ടെന്നു കരുതി ഞാന്‍ ഉടനെ വിശദീകരിച്ചു: 

" തന്നെ സര്‍, നായര്‍ തന്നെ.  പക്ഷെ  ഞങ്ങളാരും പേരിനോടൊപ്പം  ആ വാല്  ചേര്‍ത്തിട്ടില്ല. അറുപത്തിനാല് വയസ്സായ എന്‍റെ  ചേട്ടന്‍ പോലും വെറും  ബാലകൃഷ്ണനാണ് . പൊതുവേ ഞങ്ങളുടെ നാട്ടിലും  അങ്ങനൊക്കത്തന്ന്യാ. ചോദിച്ചവര്‍ക്കൊക്കെ  ബാലചന്ദ്രന്‍  നായരെ അറിയാണ്ട് പോയീത്  അതോണ്ടാ  "

" ഓഹോ അങ്ങിനെയോ..?"

അത്രയും പറഞ്ഞു  ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മധ്യതിരുവിതാംകൂറുകാരന്‍ കരയോഗി  നായര്‍ വീട്ടിലേക്ക്‌  കയറുമ്പോള്‍ രാവിലത്തെ സംഭാഷണത്തില്‍  നാല് വരിക്കിടയില്‍ അഞ്ചു തവണ ബാലചന്ദ്രന്‍ നായര്‍, ബാലചന്ദ്രന്‍ നായര്‍ എന്നു പറഞ്ഞു സംബോധന ചെയ്ത സമയത്തു  തന്നെ കാര്യങ്ങള്‍  വ്യക്തമാക്കിയിരുന്നെങ്കില്‍ വയസ്സുകാലത്ത്  ഈ  പാവത്തിനു  കറങ്ങേണ്ടി വരില്ലായിരുന്നല്ലോ  എന്ന് ഒരു കുറ്റബോധം തൃശ്ശൂക്കാരന്‍  വാലില്ലാനായരുടെ  മനസ്സില്‍ ഉണര്‍ന്നു.



......................

   



2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

പന്തിപ്പട





പന്തിപ്പട




ചാണകം മെഴുകിയ നിലത്ത് പന്തിപ്പായ വിരിച്ച് ഇലയിട്ടു ചോറും സാമ്പാറും ഒഴികെയുള്ള വിഭവങ്ങളെല്ലാം വിളമ്പി ഗ്ലാസുകളില്‍ വെള്ളം പാര്‍ന്നതിനുശേഷമേ പണ്ടൊക്കെ വിവാഹസദ്യക്ക് ക്ഷണിതാക്കളെ  പന്തിയില്‍ കടത്തിയിരുത്തിയിരുന്നുള്ളു. . മാത്രവുമല്ല ആദ്യത്തെ ഒന്നോ രണ്ടോ പന്തി 'വരന്‍റെ കൂട്ടര്‍'ക്കായി സംവരണവും ചെയ്തിരുന്നു. കൂറ്റൻ  നാക്കിലയില്‍ വിഭവങ്ങള്‍ വിധിയാംവണ്ണം നിരന്നു കഴിഞ്ഞാല്‍ കുടുംബത്തിലെ തലമൂത്ത കാരണവര്‍ വന്നു വിളമ്പലിന്‍റെ കൃതകൃത്യത  പരിശോധിക്കും. എല്ലാം ഭദ്രമെന്ന് ബോധ്യപ്പെട്ടാല്‍ വായില്‍ കൊഴുത്തു നിറഞ്ഞ  മുറുക്കാന്‍  സദ്യപ്പന്തലിനു വെളിയിലെ തെങ്ങിന്‍റെ കടയ്ക്കലേക്ക്     പാറ്റി തുപ്പും. എന്നിട്ട്   മൂത്ത അനന്തരവനെ  വിളിച്ചു പറയും.

"മാധവാ, എന്നാനി അമാന്തിക്കണ്ടാ. അവരെ വിളിച്ചോള്വാ!."

കേട്ട ക്ഷണം  മരുമകന്‍ പന്തലിനു പുറത്തു വന്നു സമീപസ്ഥരും ദൂരസ്ഥരും മൊത്തത്തില്‍ കേള്‍ക്കാന്‍ പാകത്തില്‍ മേപ്പടി നിര്‍ദ്ദേശം ഉച്ചത്തിൽ  ഭാഷാന്തരീകരിക്കും. 

"ന്നാ ഇരിക്കാം. വരന്‍റെ കൂട്ടക്കാര് ആരൊക്ക്യാച്ചാ അവര് ആദ്യരിക്ക്യാ!".


പിന്നെ വരന്‍റെ സംഘത്തിലെ പ്രമാണിമാരില്‍ ഒരാളെ അടുത്തുവിളിച്ച്  സ്വന്തക്കാരെ കൈകാര്യം ചെയ്യേണ്ട   ഉത്തരവാദിത്തം രഹസ്യം കേള്‍ക്കാനെന്നപോലെ  കഴുത്തു വെട്ടിച്ചു നീട്ടിയ അയാളുടെ കാതിലോതിയശേഷം   ഒരു നുള്ള് പട്ടണം പൊടി മൂക്കില്‍ വലിച്ചു കയറ്റി ആയതിലുണ്ടായ ചോരക്കണ്ണുകളുമായി മറ്റു തിരക്കുകളില്‍ വ്യാപൃതനാവാനെന്നവണ്ണം  അന്തര്‍ധാനം  ചെയ്യും .

ക്ഷണപ്രഖ്യാപനം കേള്‍ക്കുന്നതോടെ    തുറന്നു കിട്ടിയ ഗ്രീന്‍ചാനലിലൂടെ വരന്‍റെ  ആള്‍ക്കാർ അച്ചടക്കത്തോടെ വരിയായി പന്തലിനുള്ളിലേക്ക്‌ പ്രവേശിക്കും. മെതിയടിയിട്ടു ശ്രീകോവിലിലേക്കു വരുന്ന മേല്‍ശാന്തിക്കെന്നപോലെ കരക്കാരും ദേശി ബന്ധുക്കളും കയ്യകലമിട്ടു ഭവ്യതയോടെ വഴിമാറിക്കൊടുക്കും 
ആദ്യപന്തി ഉണ്ടെണീറ്റാല്‍ കല്യാണി, കാര്‍ത്തു, കാളി, പാറു, തങ്ക തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് നാമധാരികളായ അടിച്ചുതളിക്കാരികൾ ചൂലും കൊമ്പുമുറവുമായി വന്ന്  പരേഡും പരിചമുട്ടും നടത്തി കളം വെടിപ്പാക്കിയതിനുശേഷമേ  അടുത്ത പന്തിക്ക് ഇലയിടൂ. തുടര്‍ന്ന് കണിശമായ  തനിയാവര്‍ത്തനം.


തറവാട്ടുമുറ്റത്ത് ഓലയും മുളയും കവുങ്ങും ട്രില്ലീസും ഈത്തപ്പനയോലയും കെട്ടിയുയർത്തിയ   പന്തലിന്‍റെ പരിമിതിക്കുള്ളിൽ 'നാടാകെക്കല്ല്യാണം' വെടിപ്പായി നടത്തിയിരുന്നു പണ്ടൊക്കെ!

കാലം മാറി, കഥ മാറി, സദ്യാവസ്ഥകളമ്പേ മാറി. ആണ്‍പെണ്‍ വീട്ടുകാരുടേയും കരക്കാരുടേയും സഹകരണത്തിന്‍റെ മസൃണമായ  നാളുകള്‍ ഇന്ന് മാഞ്ചുവട്ടിലെ   മധുരിക്കും ഓർമ്മകൾ  മാത്രം.          പുഷ്പാഞ്ജലി, നീരാഞ്ജലി, ബാഷ്പാഞ്ജലി, ചൂഡാമണി, കൌസ്തുഭം, ഉഡ്യാണം,  പാഞ്ചജന്യം, പാലയ്ക്കാമോതിരം  ഇത്യാദി പേരുകളുള്ള കല്ല്യാണമണ്ഡപങ്ങളിലാണ് ഇപ്പോള്‍ സംഭവം. കെട്ടു കഴിഞ്ഞു  ഊട്ടുപുരകളില്‍ നോക്കെത്താദൂരം വരിയിട്ട മടക്കുമേശകളില്‍ വിഭവങ്ങളൊക്കെ നിരന്ന ഇലകളിലേക്ക് ഉണ്ണികളെ വിളിക്കുന്നത്‌ ഇപ്പോള്‍ ആദ്യപന്തിക്ക് മാത്രം. വരന്‍റെ വീട്ടുകാർക്കുള്ള  പ്രഥപരിഗണനയും  ഇസെഡ് കാറ്റഗറി സുരക്ഷയും  എടുത്തു കളഞ്ഞിരിക്കുന്നു.  സീറ്റ് കിട്ടിയവന് കിട്ടി. പടവെട്ടി വേണം പന്തിയിലിരിക്കാന്‍. 


റിലീസ്  പന്തിക്കു   ടിക്കറ്റ്‌  കിട്ടി   മടമടാ ഉണ്ടുകൊണ്ടിരിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് പിന്നില്‍ അടുത്ത ഷോയ്ക്കു വേണ്ടി   രണ്ടോ മൂന്നോ  പേര്‍ രണോല്‍സുകരായി അര്‍ദ്ധമണ്ഡലത്തില്‍ നില്‍പ്പുണ്ടാവും.   ഉണ്ടവൻ എഴുന്നേറ്റാല്‍  പിന്മുറക്കാരിൽ ഒരാൾക്ക് കരുത്തു തെളിയിച്ച് പാന കഴിഞ്ഞ കളംപോലെ   കിടക്കുന്ന എച്ചിലിലക്കു പിന്നില്‍ അടുത്ത പന്തിക്ക് കടന്നിരിക്കാം. ഇരിപ്പവകാശത്തിനു വേണ്ടിയുള്ള പിന്നാംപുറക്കാരുടെ അഭ്യാസക്കാഴ്ച്ചക്കിടയില്‍പ്പെട്ട് തടി കേടാവാതെ രക്ഷപ്പെടുകയെന്നത്   ഉണ്ടുകൊണ്ടിരിക്കുന്നവന്‍റെ റിസ്കായിരിക്കും. ദേഹപീഡയേൽക്കാതെ ഉണ്ണണമെന്നുള്ളവര്‍ക്ക് പ്രോപ്പര്‍ ചാനലില്‍  ഇല കിട്ടുന്നതുവരെ  പിടിച്ചുനില്‍ക്കാനായി ഊണ് കഴിഞ്ഞു കൈകഴുകി തുപ്പുന്നതിന്‍റെ തൊട്ടടുത്തു തന്നെ പ്രത്യേകം  തയ്യാറാക്കിയിട്ടുള്ള മുറുക്കാന്‍ കൌണ്ടറില്‍  ചെന്ന് സുപ്പാരി വിതരണം ചെയ്യാന്‍ ഗുസ്തി കൂടുന്ന ആറു  മുതൽ പത്തുവരെ   പ്രായമുള്ള  പിള്ളേരിൽനിന്നും  ഒരു  ചെറുനാരങ്ങ ഇരന്നു വാങ്ങി ഓട്ട കുത്തി  നീരൂറ്റിക്കുടിച്ച് റീചാര്‍ജ്  യ്യാം. അല്ലെങ്കില്‍ തൊട്ടടുത്ത ബീവറേജസ് ഔട്ട്‌ലെറ്റിലെ തിരുപ്പതി ക്യൂ അറ്റംമുട്ടി നില്‍ക്കാം.

പട ജയിച്ചു വേണം പന്തിയിലിരിക്കാന്‍  എന്ന മത്സരാധിഷ്ടിത വ്യവസ്ഥ വികാസം പ്രാപിച്ചുകൊണ്ടിരുന്ന നാളുകളില്‍ ഉണ്ടായ  ഒരു സംഭവകഥയാണ് ഇനി പറയാനുള്ളത്. കൊച്ചിയിലെ  ഒരു പൊതുമേഖലാ  വ്യവസായ ശാലയുടെ  തലവന്‍ അടുത്തൂണ്‍ പറ്റിയതിന്‍റെ യാത്രയയപ്പ് യോഗമാണ് സന്ദർഭം.  സഹപ്രവര്‍ത്തകര്‍ നല്‍കിയ ഈട്ടിത്തടിയുടെ മേഡ്  ഇന്‍ ചേർപ്പ്‌  ആനക്കുട്ടിക്കും  ആശംസകൾക്കും  നന്ദി പറഞ്ഞ്    നാലു പതീറ്റാണ്ടു പിന്നിട്ട തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ നാള്‍വഴികളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സരസഭാഷയിൽ അയവിറക്കുകയായിരുന്നു അദ്ദേഹം.


കീഴുദ്യോഗസ്ഥന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാനായി വീഐപി ക്ഷണിതാവായി ചിങ്ങമാസത്തിലെ ഒരു ഞായറാഴ്ച രാവിലെ  നഗരത്തിലെ പ്രശസ്തമായ കല്ല്യാണമണ്ഡപത്തില്‍ തലവനെത്തി. സദസ്സിന്‍റെ മുന്‍നിരയില്‍ റിപ്പബ്ലിക്  ദിനപരേഡിനു വിദേശ രാഷ്ട്രത്തലവനെന്നപോലെ ഒരുക്കിയ ആസനത്തില്‍ ഉപവിഷ്ടനായി  ചടങ്ങുകള്‍ കണ്‍കുളിര്‍ക്കെ  വീക്ഷിച്ചു. താലികെട്ടും തകിലടിയും കഴിഞ്ഞുകിട്ടിയ കയ്യൊഴിവിന്‍റെ തെല്ലിടയില്‍ വധൂപിതാവ് നടുത്തളത്തിലേക്കിറങ്ങിവന്നു മേലാളനെ മണ്ഡപത്തിലേക്കാനയിച്ച്  നവമിധുനങ്ങളെ പരിചയപ്പെടുത്തി. കൂടെ നിർത്തി പടവും വീഡിയോയും പിടിച്ചു സന്ദർഭം രേഖയാക്കി.  അനന്തരം ഔപചാരിക ബഹുമതികളോടെ  സദ്യ നടക്കുന്ന ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

വാതിലടച്ച്  ബന്തവസ്സാക്കി  ആദ്യപന്തിക്കുള്ള വിളമ്പല്‍ നടക്കുകയായിരുന്നു ഹാളില്‍.  ഉണ്ണാന്‍ വെറി  പൂണ്ടു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ ഞെങ്ങിയും ഞെരുങ്ങിയും ഒരുവിധത്തില്‍ അദ്ദേഹത്തെ പ്രവേശനകവാടത്തിലെ കൊളാപ്സിബിള്‍ ഗേറ്റിനു പിന്നിലെത്തിച്ച്  ഏറ്റവും  മുന്നില്‍   നിര്‍ത്തി. തന്‍റെ ജീവിതത്തിലെ അനര്‍ഘ മുഹൂര്‍ത്തത്തിന്‍റെ അതിഭാവുകത്വം   ഗദ്യത്തിലും പദ്യത്തിലും ആടി ഫലിപ്പിച്ച ശേഷം തുടരുപചാരങ്ങള്‍ക്കായി അടുത്ത ഒരു ബന്ധുവിനെ  ചട്ടം കെട്ടി കൂടെ  നിര്‍ത്തി   മേലാളന് ഒരു ക്ഷമാപണവും സമ്മാനിച്ച്‌ കല്ല്യാണഫോട്ടോ സെഷനില്‍ നിര്‍ണായകവേഷം  കളിക്കാനായി തിളച്ചു മറിയുന്ന കതിര്‍മണ്ഡപത്തിലേക്ക് കുട്ടീടച്ഛൻ  കുതിച്ചു. പിന്നില്‍നിന്നും വരുന്ന കടുത്ത സമ്മര്‍ദത്തെ പ്രതിരോധിക്കാനായി ഗേറ്റിന്‍റെ കമ്പികളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ബോസ്സ് ഹാളിനുള്ളിലെ രംഗചര്യകള്‍  ശ്രദ്ധിച്ചു.   

വിശാലമായ ഹാള്‍. അക്ഷരമുരിയാടാതെ വിളമ്പുന്ന സബോര്‍ഡിനേറ്റുകള്‍.   'ആദ്യത്തെ വിളമ്പല്‍ പേരിനു  മാത്രം '  എന്ന ഈവന്‍റ് മാനേജ്‌മെന്‍റ്  തത്വം  അക്ഷരംപ്രതി പാലിച്ചുകൊണ്ട് തവികള്‍   കറിപ്പാത്രങ്ങളില്‍ ഏകതാളം തട്ടി  ഇലയില്‍ കുത്തുന്ന ശബ്ദവരിശകളാല്‍   മുഖരിതമാണ്  ഹാള്‍.   കരിയും ചളിയും കറപ്പാടുകളും വരയും കുറിയുമൊക്കെയായി പിക്കാസോവിന്‍റെ ഗൂര്‍ണിക്ക ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മുട്ടിനു താഴെ ഇറക്കമുള്ള അടുക്കളത്തോര്‍ത്തു  ചുറ്റി ദേഹണ്ണപ്രമാണിയാണെന്നു ഊഹിച്ചെടുക്കാവുന്ന  ഒരു  രോമേശന്‍ പട്ടര്‍ തമിഴും മലയാളവും സമാസമം ചേര്‍ത്തു നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കിടയില്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞ് വാതില്‍ക്കലേക്ക്  നോക്കി  വിളിച്ചു പറഞ്ഞു:


"ഡേയ്  നരസു, ഐറ്റം എല്ലാം വിളമ്പി പൊറകെ കൂപ്പിട്ടാല്‍ പോതും"


അതു  കേട്ടയുടന്‍  ഗേറ്റിനപ്പുറം  പാറാവ്‌  നിന്ന ഒരു  കോങ്കണ്ണന്‍ പട്ടര്‍ നട തുറക്കാത്തതില്‍ അക്ഷമ മൂത്ത് മുറുമുറുത്തുകൊണ്ടിരുന്ന വാതില്‍പ്പുറക്കാരെ ലക്ഷ്യമാക്കി " വെപ്രാളം കൂട്ടാതെ, സാമി ശൊല്ലിയാലേ  വാതില് തൊറക്കൂ" എന്ന്  തന്‍റെ  കറ  കളഞ്ഞ സാമിഭക്തി വെളിപ്പെടുത്തി. കോങ്കണ്ണ്. സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ പറയുന്നത് തന്നെ നോക്കിയാണെന്ന  ധാരണാവിഭ്രാന്തി പിടിപെട്ട്    ഊണ് കഴിച്ചില്ലെങ്കിലും  വേണ്ടില്ല ഇവിടെനിന്നൊന്നു തടിയൂരിയാല്‍ മതിയെന്ന് ബോസ്സിന്  തോന്നിയത്രേ!.   പക്ഷെ  പിന്നില്‍ ഇരമ്പുന്ന പാരാവാരം നീന്തേണ്ടതോര്‍ത്തപ്പോള്‍  ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും നനഞ്ഞു, ഇനി  കുളിച്ചു തന്നെ കയറാം എന്ന് ദൃഡനിശ്ചയം ചെയ്തു  നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത് !


" ഡേയ്  നരസു,  തൊറക്ക്..! "

ക്യാപ്റ്റന്‍  രോമേഷ്  അയ്യരുടെ  ശാസനവും അതേത്തുടര്‍ന്ന് ദ്വാരപാലകന്‍ വാതില്‍ വലിച്ചു തുറക്കുന്ന ശബ്ദവും കേട്ടതു മാത്രം ബോസ്സിന് ഓർമ്മയുണ്ട്.  പിന്നെയെല്ലാം അവ്യക്തം.
ഉരുള്‍പ്പൊട്ടലില്‍  താന്‍  ഒലിച്ചു പോവുകയായിരുന്നുവെന്നും ചെന്നടിഞ്ഞിരിക്കുന്നത്  ദേഹണ്ണന്‍  പട്ടരുടെ വെരിക്കോസ് വെയിന്‍ എംബ്രോയ്ഡറി വര്‍ക്കുള്ള  കാല്‍പാദങ്ങളിലാണെന്നും മനസ്സിലായത് ഓര്‍മ്മ  തിരിച്ചു കിട്ടിയപ്പോഴാണ്. ചിന്നിച്ചിതറിയ ഇലകള്‍ക്കും ഉപദംശങ്ങള്‍ക്കുമിടയില്‍  സര്‍വവിഭവവിഭൂഷിതരായി ചുറ്റിലും തന്നോടൊപ്പം മലര്‍ന്നു കിടക്കുന്ന   പതിതരെ  കണ്ടപ്പോൾ   ആരും അന്യരല്ലെന്ന് ബോസിന് തോന്നി!

മുന്നില്‍ നില്‍ക്കുന്നവന്റെ  ദേഹഭാരത്തെ  പിന്‍തള്ളിന്‍റെ ഊക്കുകൊണ്ടു ഗുണിച്ചാൽ കിട്ടുന്നതു  തീറ്റപ്രാന്ത് എന്ന ന്യൂട്ടോണിയന്‍ ദ്വിതീയ ചലനതത്വത്തോടൊപ്പം അന്നം തന്നെ ജീവന്‍, ഉണ്ണാന്‍ ഉറച്ച നായരേയും  വെട്ടാന്‍ വരുന്ന പോത്തിനെയും തടുക്കാനാവില്ല തുടങ്ങിയ സനാതന സത്യങ്ങളും  അന്നദ്ദേഹം കൊണ്ടറിഞ്ഞു.   

തീറ്റപ്പന്തിയിലെ   ദുരന്തം അതുകൊണ്ടും അവസാനിച്ചില്ലെന്നു പറഞ്ഞു ബോസ്സ് നാടകത്തിന്‍റെ അന്ത്യപാദത്തിലേയ്ക്ക് പ്രവേശിച്ചു. ഇരുകൂട്ടം അച്ചാര്‍, പുളിയിഞ്ചി, കാളന്‍  ഇത്യാദി ഷഡ് രസ സപ്തവര്‍ണ കറിക്കൂട്ടുകളില്‍ ആപാദചൂഡം ഹോളി  കുളിച്ച് കാല്‍കീഴില്‍ പരവേശം പൂണ്ടു കിടക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്‍റെ മുഖ്യ കാര്യദര്‍ശിയായ തന്നെ അവജ്ഞയോടെ     നോക്കിക്കൊണ്ട് കുശിനിപ്പട്ടര്‍ പറഞ്ഞുവത്രേ:


" കടവുളേ! എവിടുന്നു വന്തപ്പാ; ഇന്ത ദരിദ്രവാസി..?"


നാടകാന്തം കപിത്വം എന്ന  ലാവണ്യശാസ്ത്രവും ഈ ഭരതവാക്യശ്രവണത്തിലൂടെ തനിക്കു വശമായെന്നു പറഞ്ഞുകൊണ്ടാണ് ബോസ്സ് തന്‍റെ മറുപടിപ്രസംഗം ഉപസംഹരിച്ചത് .....

                       
                                ****************













* മോണ്‍സ്റ്റര്‍ : വീകെയെന്നോട്  കടപ്പാട്.