ആപൽബാന്ധവം
പത്തിരുപതു വർഷം മുമ്പത്തെ ഒരു തൃശ്ശൂർ പൂരം. പകൽ അന്നമനട പരമേശ്വരൻ്റെ മഠത്തിൽ വരവ് പഞ്ചവാദ്യം തിമില വറുത്ത് മട്ടന്നുരിൻ്റ പാണ്ടി കൊലുമ്പിയപ്പോൾ ഞങ്ങൾ തേക്കിൻകാടിറങ്ങി. ഞാൻ, മകൻ, രണ്ടു മരുമക്കൾ. നമ്പീശൻ ഡയറിയിൽ നിന്ന് ഓരോ ഐസ് മസാല മോരു കുടിച്ച് ജോലി ചെയ്തിരുന്ന ബാങ്കിൽ പോയി എ.സി ഹാളിലിരുന്ന് അല്പം ശീതീകരിച്ച ശേഷം വടക്കുന്നാഥൻ ശ്രീമൂലസ്ഥാനം കയറി. മതിൽക്കകത്ത് പെരുവനം പാണ്ടി കത്തുന്നു. ഇലഞ്ഞിമരം വിറകൊള്ളുന്നു.
നാല്പതു പിറന്നാൾ ഉണ്ടു കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോന്നതാണ് ഇലഞ്ഞിത്തറയിൽ നിന്ന്. പോകാൻ മടിയുണ്ട്. എങ്കിലും ഞാൻ ചോദിച്ചു.
"ഉള്ളില് കടക്കണോ?."
"വേണ്ട ചന്ദ്രമ്മാമാ. അടുക്കാൻ പറ്റില്ല്യ."
ചേച്ചിയുടെ മകൻ എതിർത്തപ്പോൾ
സമാധാനമായി.
"അപ്പൊ മട്ടന്നൂരിനെ കേക്കാം ല്ലേ?"
"അതെ. അത്ര തെരക്ക്ണ്ടാവില്ല്യ."
(പക്ഷേ കിഴക്കൂട്ട് വന്നപ്പോൾ സ്ഥിതി മാറി. സമുദ്രമാണ് ചുറ്റും.)
"ശര്യാ. ഞാൻ മട്ടന്നൂരിനെ കണ്ടിട്ടില്ല്യ."
രാവിലെ ചൂരക്കോട്ടുകാവ് പാണ്ടി കലാശം തുള്ളുന്നതിനിടയിൽ അടിച്ചു പോയ ക്യാമറയെ പ്രതിയുള്ള ദു:ഖത്തിനവധി കൊടുത്ത് മകൻ ആവേശം പൂണ്ടു..
"ന്നാങ്ങനെ."
മേളം നായ്ക്കനാൽ വിട്ട് മന്ദം മന്ദം കയറിവരുന്നുണ്ട്. ആൽത്തറക്കു സമീപം ഒരു മുക്കാലടി ഉയരമുള്ള കോൺക്രീറ്റ് വരമ്പു കണ്ടപ്പോൾ ഞങ്ങൾ അതിൽ കയറി സ്ഥാനം പിടിച്ചു. സ്ത്രീകളും കുട്ടികളുമായി നൂറു കണക്കിനാളുകൾ ആൽത്തറകളിലും ആനപ്പള്ള മതിലിലും നിറഞ്ഞു കഴിഞ്ഞു. മേളം കലാശം അല്പം കഴിഞ്ഞാൽ മുന്നിലെത്തും. വിസ്തരിച്ച് കാണാം. മുക്തകർണ്ണം കേൾക്കാം.
ആളും ആനയും മേളവും ശ്രീമൂലസ്ഥാനത്ത് നിരന്നു. മേളാസ്വാദകരുടെ ആയിരം കൈൾ അന്തരീക്ഷത്തിലുയർന്നു. തീരെ അകലെയല്ലാത്ത വെടിത്തറയിൽ കതിനകൾ താളത്തിൽ പൊട്ടി.
ജിവശ്ശാസ്ത്രപരമായ അനിവാര്യതപോലെ ഞങ്ങളുടെ കൈകളും കർമ്മനിരതമായി. മുക്കാലടി തിണ്ടിലാണ് നിൽപ്പെന്നതിനാൽ ഞങ്ങൾ നാലു പേരും ജനത്തിരക്കിൽ ഒന്നുയർന്നു നിന്നു. പാണ്ടിമേളം ശരീരഭാഷയിലേക്ക് വിവർത്തിച്ചു മതിമറന്നു നൃത്തമാടിയപ്പോൾ മാരാന്മാരടക്കം പലരും ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി.
ആ വകയിൽ പല വാദ്യക്കാർക്കും ഞാൻ സുപരിചിതനാണ്!. (ക്ഷമിക്കണം; സുഹൃത്ത് ടൈറ്റസ് ഇനാശു രംഗത്ത് വരുന്നതിനും സൂപ്പർ സ്റ്റാർ ആകുന്നതിനും മുമ്പത്തെ കഥയാണ് പറയുന്നത്!.)
പെട്ടെന്നാണവരെത്തിയത്. ചെറുപ്പക്കാരും മദ്ധ്യവയസ്കരും ചേർന്ന നാലാൾ സംഘം. നാൽവരും മുണ്ടും ജുബ്ബയും രണ്ടാം മുണ്ടും ധരിച്ച മുറുക്കാൻ വായക്കാർ. ഭീഷണമായ മുഖഭാവത്തോടെയാണവർ വന്നത്.
"ഹലോ!."
അടുത്തെത്തിയപാടെ ഒരാൾ എൻ്റെ പുറത്തു തട്ടി.
"ഇവടെ നിക്കാൻ പാടില്ല്യ!."
"അതെന്താ?."
ഞാൻ ചോദിച്ചു.
"മേളക്കാർക്ക് ബുദ്ധിമുട്ടുണ്ടാവും."
"എന്ത് ബുദ്ധിമുട്ട്?."
"അതൊക്കേണ്ട്. അലമ്പുണ്ടാക്കാതെ എറങ്ങി നിക്കണം."
"എന്തലമ്പ്? കൈ വീശുന്നതോ?. അങ്ങന്യാച്ചാ നൂറുകണക്കിനാൾക്കാര് വിശ്ണ്ടലോ?"
"തർക്കിക്കാണ്ട്. എറങ്ങി നിക്ക്വാ നല്ലത്."
മദ്ധ്യവയസ്ക്കൻ ജുബ്ബക്കൈ ചുരുട്ടി.
പേടിക്കണം. കമ്മിറ്റിക്കാരാവും. തിണ്ണബലമുണ്ട്!. പൂരം രണ്ടുനാൾ തദ്ദേശഭരണം തങ്ങളുടെ കൈകളിലെന്നു ഭാവിക്കുന്നവരാണ്!.
"എറങ്ങണില്ല്യ!."
വരുന്നതു വരട്ടെ എന്നുതന്നെ ഞാൻ കരുതി.
അത് കേട്ടയുടൻ അയാൾ എൻ്റെ ഷർട്ട് പിടിച്ച് താഴോട്ടു വലിച്ചു. ഭാഗ്യം കൊണ്ട് ഞാൻ വീണില്ല. നാൽവർ സംഘങ്ങൾ തമ്മിൽ പിടിവലിയായി. ജനശ്രദ്ധ ഞങ്ങളിലേക്ക് തിരിഞ്ഞു. പലരും ഞങ്ങൾക്കനുകൂലമായി പ്രതികരിക്കാൻ തുടങ്ങി.
"മാറി നിക്ക്!. എന്താ എന്താ പ്രശ്നം?."
ഗൌരവത്തിലുള്ള പുതിയൊരു സ്വരം കേട്ടപ്പോഴാണ് സംഭവമറിഞ്ഞ് അവിടെ തിക്കിത്തിരക്കിയെത്തിയ രണ്ടു പോലീസ് കോൺസ്റ്റബിൾമാരെ ഞങ്ങൾ കണ്ടത്.
"ഇവന്മാരിവിടെ അലമ്പുണ്ടാക്കുന്നു. പിടിച്ചു മാറ്റണം."
കമ്മിറ്റിക്കാരിൽ ഒരുവൻ ഞങ്ങളെ ചൂണ്ടി പറഞ്ഞു.
"അരമുക്കാ മണിക്കൂറായി ഞങ്ങള് നോക്കി നിക്ക്വാ. ഒരലമ്പും അവരുണ്ടാക്കീട്ടില്ല. ഉണ്ടാക്കീത് നിങ്ങളാണ്. തൽക്കാലം നിങ്ങള് സ്ഥലം വിട്!."
"ഞങ്ങളാരാന്നറീല്ല്യേ?."
നെഞ്ചിൽ കുത്തിയ ബാഡ്ജിൽ ചൂണ്ടുവിരൽ തൊടീച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു.
"ഓ അറിയാലോ!. ഉത്സാഹക്കമ്മിറ്റിക്കാര് പോയി ആ മാരാന്മാർക്ക് ചായയോ സംഭാരമോ എന്താ വേണ്ട്ന്ന് ചോദിച്ച് കൊടുക്കാൻ നോക്ക്. ക്രമസമാധാനം ഞങ്ങൾക്ക് വിട്!. ചെല്ല് ചെല്ല്!."
ഞങ്ങളേയും പോലീസുകാരേയും മുറുക്കാൻ ചവച്ച് രൂക്ഷമായി നോക്കിക്കൊണ്ട് അവർ തിരക്കിന് പുറത്തുകടന്നു.
"സാർ താങ്ക്സ്!."
പോകാൻ തിരിഞ്ഞ പോലീസുകാരോട് ഞാൻ പറഞ്ഞു.
"ങ്ഹാ ശരി ശരി."
ഗൌരവം വിടാതെ തന്നെ നന്ദി സ്വീകരിച്ചു കൊണ്ട് അവർ മടങ്ങി.
മേളം തീർന്നു. ആരവമൊടുങ്ങി. ആനകളും ജനങ്ങളും കുടമാറ്റത്തിനു തെക്കോട്ടിറങ്ങാനായി വടക്കുന്നാഥൻ മതിൽക്കകത്ത് കയറാൻ തുടങ്ങിയപ്പോൾ ഞങ്ങൾ തിണ്ടിറങ്ങി നടന്നു. ഒരു ചായ കുടിക്കണം. വീട്ടിൽ പോണം. കുടമാറ്റം അജണ്ടയിലില്ല.
നടുവിലാലിലേക്ക് പത്തടി നടന്നപ്പോൾ പിന്നിൽ നിന്നും ഒരു കനത്ത സ്വരം.
"മേളത്തില് അലമ്പ്ണ്ടാക്കി പൂവ്വാല്ലേ?."
തിരിഞ്ഞു നോക്കിയപ്പോൾ മലർക്കെ ചിരിച്ചു നിൽക്കുന്ന പോലീസ് സബ്ബ് ഇൻസ്പെക്ടർ!. നേരത്തെ പറഞ്ഞ രണ്ടു പോലീസുകാരും അടുത്തു നിന്നു ചിരിക്കുന്നുണ്ട്.
"ങ്ഹ!. ഹലോ മോഹൻ!."
വളരെ കാലങ്ങൾക്കു ശേഷം കാണുന്ന ക്രിക്കറ്റ് സൌഹൃദത്തിൻ്റെ നാളുകളിലെ സുഹൃത്തിനെ ഞാൻ അഭിവാദ്യം ചെയ്തു.
"ഹലോ, മേളൊക്കെ നന്നായില്ല്യേ?."
സുഹൃത്തിൻ്റെ പ്രത്യഭിവാദ്യം.
"പിന്നേ! ഉഗ്രൻ. ശരിക്കും ആസ്വദിച്ചു!."
"ബാലേന്ദ്രൻ്റെ മേളം ഞങ്ങളും!. ഹ ഹ ഹ ഹ!."
സുഹൃത്തിൻ്റേയും സബോർഡിനേറ്റ്സിൻ്റേയും ഹൃദയം തുറന്ന ചിരി കണ്ടപ്പോൾ പിടിവലിയിലെ പോലിസ് നടപടിയിലെ ദുരൂഹതയുടെ ചുരുളഴിയുകയായിരുന്നു!.