2015, ജൂലൈ 23, വ്യാഴാഴ്‌ച

ലൊക്കേഷൻ 'ഷോട്ടു'കൾ


 ലൊക്കേഷൻ 'ഷോട്ടു'കൾ  

നാടകക്കാരനായിരുന്ന മാധവന് സിനിമയിൽ ചെറിയൊരു വേഷം കിട്ടി.

ന്യൂ ജെൻ നായകനെ പിന്നിലിരുത്തി മോട്ടോർ സൈക്കിൾ ഓടിക്കുന്നതാണ് ഷോട്ട്. മാധവനെ കൈപിടിച്ചു മോട്ടോർ സൈക്കിളിനടുത്ത് കൊണ്ട് നിർത്തി അസിസ്റ്റൻഡ്‌ ഡയറക്ട്ടർ പറഞ്ഞു:

"ചേട്ടാ ആക്ഷൻ പറയുമ്പോൾ ചേട്ടൻ വണ്ടി കിക്ക് സ്ട്ടാർട്ട് ചെയ്യുന്നു. ഹീറോ ഓടി വന്നു പിന്നിൽ കയറുന്നു. വണ്ടി നീങ്ങുന്നു . ഇതാണ് ഷോട്ട്. ചേട്ടൻ ഓക്ക്യല്ലേ? ബൈക്ക് ഓടിക്കാനൊക്കെ അറീലോ?."

"അറ്യാം."

"വെരി ഗുഡ്!."
കോമ്പ്ലിമെന്റ് പാസ്സാക്കി സംവിധാനസഹായി ഓടിപ്പോയി. കുറെ നേരം കഴിഞ്ഞപ്പോൾ മറ്റൊരു അസിസ്റ്റന്റ്  കയ്യിൽ സ്ക്രിപ്റ്റ് പാഡുമായി മാധവന്റെ അടുത്തേക്ക് ഓടി വന്നു.അസിസ്റ്റൻഡ് ഡയറക്ട്ടറാവാൻ പ്രധാന യോഗ്യത നല്ല ഓട്ടക്കാരനാവുക എന്നതാണോയെന്ന് മാധവൻ ഇതിനകം സംശയിച്ചു തുടങ്ങിയിരുന്നു.



" ഒന്ന് വേഗം വന്നേടാ ഗഡീ! വൈക്യാ കൌണ്ടറ് ക്ലോസീയും; ഇതാണ് ചേട്ടന്റെ ഡയലോഗ്. അതു പറയലും കിക്ക് സ്ട്ടാർട്ട് ചെയ്യലും ഒപ്പാവണം. ഓക്കെ? മാധേട്ടന് വണ്ട്യോടിക്കാൻ അറ്യാലോ അല്ലെ?."

"ഉവ്വെന്നേയ്!" മാധവന് ലേശം മടുപ്പ് തോന്നി.

അവസാനം സംവിധായകനെത്തി. മോണിട്ടറിനു മുന്നിലെ ചെയറിൽ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് അദ്ദേഹം ഫ്രെയിം സൂക്ഷ്മമായി പരിശോധിച്ചു.

"ഓകെ റെഡി ! റോൾ ക്യാമറാ ...!"

"റോളിംഗ് !"

"ആക്ഷന്‍!!!......കട്ട് കട്ട് കട്ട്..!" ഡയറകട്ടറുടെ മുഖം ചുവന്നു.

" ഛെ! എവടെ ആർട്ട് ? ആ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ശര്യാക്ക്!."

ആർട്ട്  അസിസ്റ്റൻഡ്‌  ഓടിക്കിതച്ചു  വന്നു  നമ്പർ പ്ലേറ്റിൽ   പറിഞ്ഞു തൂങ്ങി നിന്ന കടലാസ്
പശ വെച്ചൊട്ടിച്ചു നിവരുമ്പോൾ മാധവനോടു ഗൌരവത്തിൽ പറഞ്ഞു  :

'ചേട്ടാ അടിപൊളി സീനാട്ടാ ! ആരാ പിന്നിലിരിക്കണേന്നറീല്ല്യേ!?. വണ്ട്യോക്കെ നന്നായി ഓടിക്കാൻ അറീലോല്ലേ?"

ബൈക്കിന്റെ ഫുട്ട്റെസ്റ്റിൽ കാലെടുത്തു വെച്ച് അഴിഞ്ഞു പോയ ഷൂ ലെയ്സ് മുറുക്കി കെട്ടുന്നതിനിടയിൽ ശുണ്‍ഠി ഒതുക്കിക്കൊണ്ട് മാധവൻ പറഞ്ഞു.

" വീട്ടീന്ന് ബൈക്കില് ഇവടെ എത്തുന്ന വരെ ഓടിക്കാൻ അറ്യാർന്നു! പക്ഷെ ഇപ്പൊ സംശയായി!."

" കോമഡി കോമഡി! ചേട്ടൻ ഉഷാറ് കോമഡ്യാല്ലേ?."

പശക്കുപ്പിയുമായി  തിരിച്ചോടുന്ന വഴി  ആർട്ട് അസിസ്റ്റൻഡ്‌  ഒന്നു  തോണ്ടിയപ്പോൾ മാധവൻ ബൈക്കിന്റെ സീറ്റിൽ കൈ പരത്തിയടിച്ച് ചമ്മലിറക്കി  .

"ഓക്കേ ....സ്റ്റാർട്ട് ക്യാമറാ ...!"

2015, ജൂലൈ 20, തിങ്കളാഴ്‌ച

ജെനറേഷൻ ഗ്യാപ്പ്

ജെനറേഷൻ  ഗ്യാപ്പ്  


പതിവു സന്ദർശനത്തിനായി  ഒരു ദിവസം ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം  മുഖവുരയില്ലാതെ പറഞ്ഞ കഥയാണ്. കഥയല്ല; കാര്യം. എഴുതാതിരിക്കാൻ വയ്യെന്നു തോന്നി. 

അഞ്ചെട്ടു  കൊല്ലം മുമ്പ്  എറണാകുളത്ത് ഇടപ്പള്ളിയിൽ താമസിക്കുന്ന കാലം. ഒരു ദിവസം രാത്രിയിൽ ഉറക്കത്തിനിടയിൽ വലിയൊരു ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു. ഉറക്കപ്പ്രാന്തൊതുക്കി ബോധം നേരെയാക്കാൻ  അൽപ്പം  നേരമെടുത്തു. എല്ലാം നോർമലായപ്പോൾ  എഴുന്നേറ്റു ചെന്നു സ്വീകരണ മുറിയുടെ മുൻവശത്തെ ജനൽ കർട്ടൻ നീക്കി മുറ്റത്തേക്കു   നോക്കി. ഒന്നും കാണുന്നില്ല. എതിർവശത്തുള്ള വീട്ടിലെ പോർട്ടിക്കോയിൽ വെളിച്ചമുണ്ട്. അവരുടെ ഗേറ്റ് മലർക്കെ  തുറന്നു കിടക്കുന്നു. 

പെട്ടെന്ന് ആ വീട്ടിലെ ചെറുപ്പക്കാരൻ  പടിക്കലേക്കു വരുന്നതും  ഗേറ്റ് വലിച്ചടച്ച് വീട്ടിലേക്കു തിരിച്ചു കയറുന്നതും കണ്ടു . എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല.  എന്തുമാവട്ടെ എന്നു നിനച്ചു തിരിച്ചു ചെന്നു കിടന്നു.

പിറ്റേ ദിവസം വെളുപ്പിന് എണീറ്റു  പടിക്കൽ ചെന്ന് നോക്കിയപ്പോഴെന്താ! മതിലിന്റെ ചെറിയൊരു ഭാഗം തകർന്നു  കിടക്കുന്നു!. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥനായി ചുറ്റും നോക്കി നിൽക്കുമ്പോഴുണ്ട് ചെറുപ്പക്കാരൻ വീട്ടിൽനിന്നിറങ്ങി വരുന്നു. തകർന്നു കിടക്കുന്ന മതിലും വിഷണ്ണനായി നിൽക്കുന്ന  എന്നെയും മാറി മാറി നോക്കി ജോജു എന്ന പേരുള്ള പയ്യൻ സാകൂതം ചോദിച്ചു :

"അയ്യോ ഇതെന്താണങ്കിളേ! മതിലൊക്കെ പൊളിഞ്ഞല്ലോ! എന്തു  പറ്റീ?."

"എന്താണെന്നറിയില്ല്യ ജോജു. ഇന്നലെ രാത്രി സംഭവിച്ചിട്ടുള്ളതാണ്. ഒരു പതിനൊന്നരക്ക് വലിയൊരു  ശബ്ദം കേട്ടാണ് ഞാനുണർന്നത്‌. അപ്പോഴൊന്നും മനസ്സിലായിരുന്നില്ല. ഇപ്പൊ ദാ ഇങ്ങിനെയൊക്കെ കാണുന്നു !."

"അയ്യോ!  കഷ്ടമായിപ്പോയല്ലോ അങ്കിളേ!."

"ഒന്ന് ചോദിക്കട്ടെ; രാത്രി ജോജു കേട്ടില്ലേ ആ ശബ്ദം?."

"ഞാനോ?."  ഒന്നു  പരുങ്ങിയശേഷം അയാൾ തുടർന്നു:

"ഏയ്‌ ഞാനൊന്നും കേട്ടില്ലല്ലോ അങ്കിളേ?. ഞാൻ നല്ല ഉറക്കമായിരുന്നു."

"അപ്പോൾ ഇന്നലെ ആ ശബ്ദം കേട്ട് കുറച്ചു കഴിഞ്ഞപ്പോൾ ജോജു വന്നു ഗേറ്റടച്ചു പോകുന്നത് ഞാൻ കണ്ടതാണല്ലോ?."

ജോജു വിവർണനായി!.

"അയ്യയ്യോ ഞാനോ!?.  അങ്കിളിനു തോന്നിയതായിരിക്കും. ഞാൻ ഇതൊന്നും അറിഞ്ഞിട്ടേയില്ല !. "

കള്ളനെ എനിക്കു  പിടികിട്ടി കഴിഞ്ഞിരുന്നു. പിന്നെ മടിച്ചില്ല .

"സത്യം പറയു ജോജു! നീയല്ലേ ഇന്നലെ മതിലിൽ കാറിടിച്ചത്?."

"ദേ അങ്കിളേ   അനാവശ്യം പറയരുത്!."

"ഉറങ്ങുകയായിരുന്നു എന്നു ജോജു പറയുന്നത് സത്യമല്ല. നീ വന്നു ഗേറ്റ് അടക്കുന്നത്  ഞാൻ വ്യക്തമായി കണ്ടതാ!."  

" നിങ്ങൾ എന്ത് കോപ്പ് കണ്ടെന്നാണ് ? ഏയ്‌ മിസ്റ്റർ നിങ്ങൾക്ക്...;" 

"ജോജൂ, സ്റ്റോപ്പിറ്റ്!!."  

ചെറുപ്പക്കാരനെ  മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഉറക്കെ ശബ്ദിച്ചുകൊണ്ട് മാത്യൂസ്‌ വീട്ടിൽനിന്നും ഇറങ്ങിവന്നു. മാത്യൂസ് ജോജുവിന്റെ അപ്പനാണ്. ജോജു ഏക മകൻ.  പട്ടാളത്തിൽ മേജർ  ആയി റിട്ടയർ ചെയ്തയാളാണ്‌ മാത്യൂസ്‌ . ഗേറ്റിൽ പിടിച്ചു പുകഞ്ഞു നിൽക്കുന്ന മകനോട് അയാൾ ശാന്തസ്വരത്തിൽ പറഞ്ഞു :

"ജോജു ഗോ ഇൻസൈഡ്  ആൻഡ്‌ ഹെൽപ് യോർ മോം ഡ്രസ്  ദ് ചിക്കൻ!."

"അല്ല ഡാഡി ! ഇയാൾക്ക് ....;"

"പ്ലീസ്  ഗോ ഇൻസൈഡ് ആൻഡ്‌  ഡൂ വാട്ട്‌ ഐ സേ ജോജൂ !!." 

ചെറുപ്പക്കാരൻ മുറുമുറുത്തുകൊണ്ട്  വീട്ടിൽ കയറി ഊക്കോടെ വാതിലടച്ചു. 

ഞാൻ വല്ലാതായി!

മാത്യൂസ്‌  പിന്നെ സാവധാനം  എന്റെ അടുത്തു വന്നു കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു :

"സർ! ക്ഷമിക്കണം.  മതിലിൽ കാർ കൊണ്ടുവന്നിടിച്ചത് അവൻ തന്നെയാണ്. ഡ്രൈവിംഗ് അവനു ഫ്ലുവന്റ് ആയിട്ടില്ല. ബട്ട്‌ ദാറ്റ്സ് നോട്ട് ആൻ എസ്ക്യൂസ്. തകർന്ന മതിൽ വൃത്തിയായി ഞാൻ കെട്ടിച്ചു തരാം. ഞങ്ങളോട് വിരോധം തോന്നരുത്." 

"അയ്യോ മാത്യൂസ്‌ ഞാൻ....;"

"അല്ല സർ! എല്ലാം ഇന്നലെ രാത്രി തന്നെ ഞാൻ അറിഞ്ഞിരുന്നു. രാവിലെ വന്നു സാറിനെ കണ്ടു സംസാരിക്കാമെന്നു സമാധാനിച്ചത്‌ പിഴച്ചു. അതിനു മുമ്പ് പയ്യൻ വന്നു കുഴപ്പമുണ്ടാക്കുമെന്നു കരുതിയില്ല. തെറ്റുകളേറെ സംഭവിച്ചു! ക്ഷമിക്കണം സർ!.  കുട്ടികളല്ലേ വിവേകം കുറവാണ്!."

"എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ആ വലിയ മനുഷ്യന്റെ അന്തസ്സുറ്റ പെരുമാറ്റം സൃഷ്ടിച്ച വിസ്മയത്തിൽ വാക്കുകളെല്ലാം  തൊണ്ടയിൽ കുരുങ്ങി ഒന്നു നന്ദി പറയാൻ  പോലും എനിക്കു കഴിഞ്ഞില്ല!." 

ചേട്ടൻ അടിവരയിട്ടു.

വീട്ടിലെത്തി സെറ്റിയിൽ ഇരുന്നൊന്നാശ്വസിക്കാൻ ഇട കിട്ടുന്നതിനു മുമ്പ്  കേട്ട കഥയുടെ കോരിത്തരിപ്പ് മാറിയപ്പോൾ ഞാൻ ചോദിച്ചു :

" അല്ല; വന്നു കയറിയതേയുള്ളൂ  ഞാൻ. അപ്പോഴേക്കും ചേട്ടൻ ഈ കഥ പറയാൻ കാരണം?."

"ഒന്ന്വല്ല; ഞാൻ ഓരോന്ന് ആലോചിച്ചിരിക്ക്യായിരുന്നു. മാത്യൂസ്‌ ഇന്നലെ രാത്രി മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു.   കുറച്ചു മുമ്പ് മകനാണ് കരഞ്ഞുകൊണ്ട്‌ മരണവാർത്ത വിളിച്ചു പറഞ്ഞത്!."

************