2018, നവംബർ 25, ഞായറാഴ്‌ച

മെത്തേഡ് ആക്റ്റിങ്ങ്

മെത്തേഡ് ആക്റ്റിങ്ങ്

' 
അപരിചിതമേഖലകളിലൂടെ ഗൂഗിള്‍ മാപ്പില്ലാതെ സഞ്ചരിക്കരുതെന്ന് പഠിച്ചത് ലാല്‍ ജോസിന്‍റെ ‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ നിന്നാണ്.
     സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.
  പൂന്തുറ കടല്‍ത്തീരത്തെ കോളേജ് പടിക്കൽ ക്രെയിനില്‍ ക്യാമറ സെറ്റു ചെയ്തുകൊണ്ടിരിക്കുന്നു. കാറ്റുണ്ടാക്കുന്ന പ്രൊപ്പല്ലറിന്‍റെ നാലുചക്രവണ്ടി നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് തള്ളി കൊണ്ടുപോകുന്ന ഓപ്പറേറ്റർമാർ. അറിയപ്പെടുന്ന നടീനടന്മാരെ തേടി സ്മാർട്ട് ഫോൺ ഓണാക്കി അലഞ്ഞു തിരിയുന്ന സെൽഫി ഹണ്ടർമാർ. ബാക്ഗ്രൌണ്ട് ആക്ഷന് തയ്യാറായി ഒറ്റക്കും കൂട്ടമായും ഫീൽഡിൽ അവിടവിടെ ടെൻഷനടിച്ചു നിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
 "ബാലേട്ടാ റെഡി!." എന്നു സംവിധാന സഹായിയുടെ വിളിയും കാത്തിരിക്കുകയാണ് ഞാൻ. ഭക്ഷണ വിതരണക്കാരിൽ ഒരാൾ ഇടക്ക് സ്റ്റേഹത്തോടെ കൊണ്ടുവന്നു തന്ന ചെറുനാരങ്ങച്ചീളിട്ട കട്ടൻ ചായ മൊത്തിക്കൊണ്ടിരിക്കുമ്പോഴാണ് അവർ വന്നത്.
 അവർ അഞ്ചെട്ടു പേരുണ്ടായിരുന്നു. തദ്ദേശീയരാണ്. സിനിമയിൽ ആൾക്കൂട്ടത്തിനായി വിളിച്ചു വരുത്തിയവർ. പ്രിന്‍സിപ്പലച്ചന്‍റെ വേഷമിട്ടു നിന്ന എന്‍റെ മുന്നില്‍ അവര്‍ ഭക്തിബഹുമാനങ്ങളോടെ നിന്നു. കൂട്ടത്തിൽ മുതിർന്ന ഒരാൾ ഭവ്യതയോടെ ചൊല്ലി:
     "ഈശോമിശ്യായ്ക്ക് സ്തുത്യായിരിക്കട്ടെ അച്ചോ!."
     "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!.''
   ഞാനും വിട്ടു കൊടുത്തില്ല. കളിയില്‍ കുറഞ്ഞവനാകരുതല്ലോ!. വഴിയേ പോയൊരു നായരച്ചനെ ലാൽ ജോസ് പിടിച്ച് പള്ളീലച്ചനാക്കിയതാണെന്ന് ഇവരറിയരുത്!. നല്ല ഗമയിൽ അച്ചടി വടിവിൽതന്നെ പ്രതിസ്തുതിയിട്ടപ്പോൾ കൂട്ടത്തിൽ രണ്ടുപേർ പരസ്പരം നോക്കി. അതിലൊരാൾ മറ്റയാളുടെ കാതിൽ എന്തോ മന്ത്രിച്ചു. മുതിർന്ന പൌരൻ ചോദ്യം തുടർന്നു:
    "അച്ചൻ എവിടന്നാ വരുന്നത്?"
    "തൃശൂരീന്ന്."
    "ഓ......തൃശൂര് എവിടെ?."
    "അമല കാന്‍സര്‍ ഹോസ്പിറ്റല്‍ കേട്ടിട്ടുണ്ടോ?."
  “ഓ ഒരുപാട്കേട്ടിട്ടുണ്ട്.”
   അന്യ ജില്ലക്കാരായവര്‍ക്ക് തിരിച്ചറിയാൻ എളുപ്പത്തിന് വീടിനടുത്തുള്ള അറിയപ്പെടുന്ന സ്ഥാനം ശീലം വെച്ച് പറഞ്ഞതാണ്. അത് പക്ഷേ പണി തന്നു!.
     "ഓ അച്ഛൻ സിയെമ്മൈയാണല്ലേ?."
   ഈശോയേ!. കളി കാര്യമാവുകയാണ്!. ളോഹക്കുള്ളിൽ വിയർപ്പുചാലുകൾ മുഖ്യധാരയായും കൈവഴികളായും ഒഴുകി ഇക്കിളി കൂട്ടാൻ തുടങ്ങി.
     "അപ്പോ അച്ചനിവിടെ?."
 പ്രദേശവാസികളാണ്!. ഉള്ളംകയ്യില്‍ പങ്കായത്തഴമ്പും കാരിരുമ്പിന്‍റെ പേശികളുമുള്ള മത്സ്യതൊഴിലാളികള്‍!. കളിക്കൊരു പരിധി നിർണയിക്കണമെന്ന് ഉള്ളിൽ ആരോ ഒരാളിരുന്നു കണ്ണുരുട്ടിയപ്പോൾ ഞാന്‍ പറഞ്ഞു:
     "ഷൂട്ടിങ്ങിന് വന്നതാ. ഒരു വേഷമുണ്ട്."
  "വേഷമോ!. അയ്യയ്യോ അച്ചന്മാർക്ക് സിനിമയില്‍ അഭിനയിക്കാനൊക്കുമോ?."
  ആൾക്കൂട്ട മുഖങ്ങളിൽ സംശയാതിശയങ്ങൾ നിഴൽ വിരിക്കുന്നു!. ദൈവമേ ഈ പാനപാത്രം!.
   "അയ്യോ! ഞാനച്ചനല്ല ട്ടോ; ഇത് സിനിമയിൽ എന്‍റെ വേഷാണ്!."
 ക്ഷമാപണ സ്വരത്തിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ പരസ്പരം നോക്കികളിൽ അപരന്‍റെ കാതിൽ രഹസ്യമോതിയവൻ വിജയീഭാവത്തോടെ പറഞ്ഞു:
  "അദ്ദാണ്!. ഞാനിവനോട് മുന്നേ പറഞ്ഞതായിരുന്നു; ഒറിജിനൽ അച്ചനല്ല, വെറും വേഷമാന്ന്!."
    "അത് നിനക്കെങ്ങനെ മനസ്സിലായെടേ?."
    മുതിർന്ന പൌരനും ചമ്മലടങ്ങിയിരുന്നില്ല.
    "മറുസ്തുതി കേട്ടപ്പം. "
    "അതെങ്ങനെ?."
    "സാറ് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ?."
    "എന്തായിരുന്നു?."
    "എപ്പോഴും എപ്പോഴും സ്തുത്യാരിക്കട്ടേന്ന്!."
    കർത്താവേ! അങ്ങന്യായിരുന്നോ..... അങ്ങന്യായിരുന്നോ ഞാൻ പറഞ്ഞത്!?.
    "ബാലേട്ടാ റെഡി!."
  ദുരന്തഭൂമിയിലേക്ക് രക്ഷകനായി സംവിധാന സഹായിയെ പറഞ്ഞയച്ച ഈശോമിശിഹായെ സ്തുതിക്കുമ്പോൾ പക്ഷേ പീഢിതന് തെറ്റിയില്ല!.
    "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!."


നിത്യഹരിതന്‍


നിത്യഹരിതന്‍

പതിവുപോലെ രാവിലെ കുട്ടികളുമൊത്ത് ആശ്രമം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കൊണ്ടിരിക്കുകയായിരുന്നു ജോണ്‍.  ഇടക്ക് അപരിചിതരായ രണ്ടു മുതിര്‍ന്ന പൌരന്മാര്‍ ഗ്രൂണ്ടിനു ചുറ്റും സംസാരിച്ചുകൊണ്ടു നടക്കുന്നതോന് ശ്രദ്ധിച്ചു. ആശ്രമം അതിഥികളായെത്തുന്നവര്‍  വെളുപ്പിന് വ്യായാമത്തിനായി ഗ്രൗണ്ടില്‍ വരാറുണ്ട്. അങ്ങിനെ വല്ലവരുമായിരിക്കും എന്നു കരുതി ജോണ്‍ പന്തടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് അവര്‍ രണ്ടു പേരും നടത്തം അവസാനിപ്പിച്ച് അടുത്തേക്കു വന്നത്.

ഏറെ നേരം കൌതുകത്തോടെ പന്തടിക്കുന്ന ജോണിനെ നിരീക്ഷിച്ചു നിന്ന രണ്ടു പേരും പെട്ടെന്ന് അടുത്തേക്ക് വന്നു ചോദിച്ചു:

"എന്താ പേര്?."

"ജോണ്‍."

"ഈ നാട്ടുകാരനാണോ?."

"അതേ?."

അപരിചിതര്‍ രണ്ടുപേരും ഒരുനിമിഷം പരസ്പരം മുഖത്തേക്ക് നോക്കി നിന്നു.

"ദിവസവും കളിക്കാറുണ്ടോ?."

"ഏതാണ്ടൊക്കെ."

"ഇവിടെ അടുത്താണോ വീട്?."

"അതെ. ആശ്രമത്തിന്‍റെ തൊട്ടു കെഴക്ക്."

 "പഠിച്ചതൊക്കെ?."

"ആശ്രമം സ്കൂളിലന്നെ."

"ഏതു കാലത്താണ്?."

"ഒരു പത്തമ്പത്തഞ്ചു കൊല്ലം മുമ്പ്."

"ഓ ഗോഷ്!. അപ്പോ വയസ്സെത്രയായി?."

"എഴുപത്."

"മൈ ഗുഡ്നസ്!  ന്നിട്ടിപ്പോഴും കളിക്കുന്നു?.   റിയലി ഗ്രേറ്റ്!."

"ഓടിക്കളിയൊന്നുമില്ല. ചുമ്മാ തട്ടിക്കളിക്കും അത്രന്നെ."

"എന്നാലും അതിനു കഴിയുന്നുണ്ടല്ലോ?. ഞങ്ങളും അതേ പ്രായക്കാരാണ്!."

"പ്രായൊക്കെ ആരാ നോക്കണേ!. പറ്റണോടത്തോളം  കളിക്ക്വാ. അതന്നെ!."

"ദാറ്റ്സിറ്റ്!.  അപ്പോള്‍ അറുപത്തിരണ്ട് അറുപത്തിമൂന്ന് കാലത്ത് ജോണ്‍ ആശ്രമം സ്കൂളില്‍ ഉണ്ടായിരിക്കണല്ലോ?."

"ണ്ടാര്‍ന്നു.".

"അക്കാലത്തല്ലേ തൃശ്ശൂര്‍ സെന്തോമാസ് സ്കൂളിനെ തോല്‍പ്പിച്ച് ആശ്രമം സ്കൂള്‍
ആദ്യമായി തൃശ്ശൂര്‍ ജില്ലാ ചാംപ്യന്മാരായത്?."

നിങ്ങളാരാ ചങ്ങായ് എന്ന വിസ്മയത്തോടെ  തങ്ങളെ നോക്കി നിന്ന ജോണിനോട്‌ അവര്‍  പറഞ്ഞു:

"അത്ഭുതപ്പെടണ്ട; ഞങ്ങളൊക്കെ അക്കാലത്ത് സ്കൂളില്‍ പഠിച്ചിരുന്നവരാണ്.
ആശ്രമം ഹോസ്റ്റല്‍ ഇന്മേറ്റ്സായിരുന്നു."

"അപ്പോ നിങ്ങളൊക്കെ?."

"അതൊക്കെ പറയാം. അക്കാലത്ത് കൂടെ പഠിച്ചിരുന്നവരോ  സ്കൂള്‍ ടീമില്‍ കൂടെ കളിച്ചിരുന്നവരോ ആയി ആരെയെങ്കിലും ജോണിന് ഓര്‍മ്മയുണ്ടോ?."

കാല്‍കീഴില്‍  കിടന്ന പന്ത് പാദാഗ്രംകൊണ്ട് തോണ്ടി മുകളിലേക്കെറിഞ്ഞു പിടിച്ചുകൊണ്ട് ജോണ്‍ രണ്ടു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:

"അന്നു സ്കൂള്‍ ടീമില്‍ ഗോളിയായിരുന്ന ഒരു പതിയെ ഓര്‍മയുണ്ട്. പിന്നെ അയാളുടെ ചേട്ടന്‍ പരശു."

അത് വരെ അകലം വിട്ടു നിന്നിരുന്ന അവരില്‍ ഒരാള്‍ പതുക്കെ  മുന്നില്‍ വന്നു നിന്ന് ജോണിന്‍റെ തോളില്‍ കയ്യിട്ടുകൊണ്ട്   വിസ്മയം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു:

"ജോണേ...ഞാനാണ് ആ പതി!. ഇതെന്‍റെ ചേട്ടന്‍ പരശു!."

അറിയാതെ നിലത്തു വീണ പന്തെടുത്ത് അന്താളിച്ചു നില്‍ക്കുന്ന ജോണിന്റെ കയ്യില്‍ കൊടുത്തുകൊണ്ട് വേള്‍ഡ് ഗോള്‍ഡ്‌ കൌണ്‍സിലില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വെങ്കിടാചലപതി പറഞ്ഞു:

"അമ്പത്തഞ്ചു വര്‍ഷം! പക്ഷേ ജോണിപ്പോഴും കളിച്ചുകൊണ്ടേയിരിക്കുന്നു!
അണ്‍ബിലീവബ്ള്‍!."
:
:
:
അതെ!. ഈ എഴുപതാം വയസ്സിലും ജോണ്‍ കളിച്ചുകൊണ്ടിരിക്കുന്നു......

അതാണ്‌ ജോണ്‍.

ജോണ്‍
ജോണേട്ടന്‍
ഏ.കെ. ജോണ്‍
ജോണച്ചന്‍

സഹസ്രനാമനാണ്. പലരും പല പേരിലും വിളിക്കുo.

പക്ഷേ അടാട്ട് പഞ്ചായത്ത് കണ്ട മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകസ്വരം.

പുറനാട്ടുകര ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്‍റെ തായ്ത്തടിയായിരുന്നു ജോണ്‍.  ഒരേ സമയം കോച്ചും മാനേജരും കളിക്കാരനും. പക്ഷേ പോരാട്ടങ്ങളില്‍ ഒരിക്കലും സേനാധിപനായിരുന്നില്ല. അത് തന്‍റെ കോപ്പയിലെ കാപ്പിയല്ല എന്ന വിനയമായിരുന്നു എന്നും.

തൃശ്ശൂര്‍ ജിംഖാനയുടെ സ്റ്റോപ്പര്‍ ബാക്ക് ഒന്നോ രണ്ടോ  തവണ ചാക്കോള ട്രോഫി അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ട്.  ജില്ലയിലെ പ്രതിരോധനിര കളിക്കാരില്‍  മികവില്‍ മികച്ചേരിയായിരുന്നുവെങ്കിലും ഒരിക്കലും ഒരു സെലക്ഷന്‍ ക്യാമ്പിലും പങ്കെടുത്തിട്ടില്ല ജോണ്‍.

"നെനക്ക് വല്ല പ്രാന്തൂണ്ട്ര!. അതൊന്നും ശര്യാവില്ല്യ."

"എന്തൂട്ട് ശര്യാവില്ല്യാന്ന്‍?."

"ശര്യാവില്ല്യ അതന്നെ!. മ്മക്ക്  മ്മടെ പോറാട്ര്യൊക്കെ കളിച്ചാ മതി!."

"അപ്പ പിന്നെ നീയെന്തിനാ ജില്ലാ ലീഗില്  കളിക്കണേ?."

"അതു പിന്നെ ചാക്കോളക്ക്  പാസ് കിട്ടണ്ട്ര തെണ്ടീ?. ഇല്ലിങ്ങെ നിന്റച്ഛന്‍ ടിക്കറ്റെടുത്ത്വരോ?."

ലീഗില്‍ കളിക്കുന്നവര്‍ക്ക് ചാക്കോള ട്രോഫി ടൂര്‍ണമെന്റിന് പടിഞ്ഞാറെ പ്ലെയേഴ്സ്  ഗ്യാലറിയിലേക്കു  കൊടുക്കുന്ന ഒരു ഫ്രീ പാസില്‍ തന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ ഒതുക്കിയ,  മനസ്സിരുത്തിയിരുന്നെങ്കില്‍ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു വലിയ കളിക്കാരന്‍!. ജോണ്‍!.
:
:
:
പതിവ് പ്രഭാതനടത്തം കഴിഞ്ഞ് ഒരു പൂതിക്ക്‌ നാലു ദിവസം മുമ്പ് ഞാന്‍ ആശ്രമം ഗ്രൗണ്ടില്‍ ചെന്നു.  ഒരു കൌമാരക്കാരന്‍  പന്ത് തട്ടുന്നത് അകലെനിന്നേ ശ്രദ്ധിച്ചുകൊണ്ടാണ് ഗ്രൌണ്ടിലെത്തിയത്.   ജഴ്സിയും ബൂട്ടുമണിഞ്ഞവന്‍ സപ്തതി കഴിഞ്ഞ കഥാനായകനാണെന്ന്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്‌!.

 പുറനാട്ടുകരയുടെ പഴയ ഗോളിയെ  കണ്ടപ്പോള്‍ ഗുരുവിന്‍റെ മുഖത്ത് പ്രകാശം പരന്നു.

"ങ്ങ്ഹാ....! വാടാ വാടാ ഗോളി നിക്ക്.  ഞാന്‍ നാലു ഗിമ്മു ഗിമ്മട്ടെ!.ഇത്ര കാലായി!."

"അയ്യയ്യോ പറ്റില്ല്യാ ട്ടാ!."

"വന്നു ഗോളി നിക്കറ ശവീ."

"നടന്ന്‍ വര്വാടാ. വയ്യ!."

"ഔ അവന്റൊരു  നടത്തം!. ടാ നോക്ക്യേ; നീയീ കയ്യും വീശി ലെഫ്റ്റ് റൈറ്റടിച്ച് നടന്നാലൊന്നും തടി കൊറേല്ല്യ ട്ടാ!. ആ സമയം ദെവസോം ഇവടെ വന്ന് നാലു ഗിമ്മു ഗിമ്മി നോക്ക്യേ!.  ഞാന്‍ ശര്യാക്കിത്തരാം നെന്‍റെ തട്യൊക്കെ."

ഗോളി നിന്നതേ ഓര്‍മ്മയുള്ളൂ!.

പുറനാട്ടുകരയുടെ പഴയ സെന്‍റര്‍ ബാക്കിന്‍റെ പന്തടിക്ക്  എഴുപതിലും കനം തീരെ കുറഞ്ഞിട്ടില്ലെന്ന്  ആദ്യത്തെ അടിയിലും തടയിലും തെളിഞ്ഞു!. പെനാല്‍റ്റി ബോക്സിന്‍റെ പുറത്തുനിന്ന്‍  ഒന്നു പൊട്ടിച്ചു വിട്ടത്  ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റാന്‍ സ്റ്റൈലില്‍ ഒന്നു  ശ്രമിച്ചതാണ് പഴയ ഗോളി!. സ്ഥാനഭ്രംശം സംഭവിച്ച വലത്തെ കയ്യിലെ തള്ളവിരലും ടൈഗര്‍ ബാമുമായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു അറുപത്തിമൂന്നുകാരന്‍!.


നിര്‍ത്തട്ടെ...കീ ബോര്‍ഡിന്‍റെ സ്പേസ് ബാറില്‍ അറിയാതെ തള്ളവിരല്‍ തട്ടുമ്പോള്‍ ജീവന്‍ പോകുന്നു!.





2018, നവംബർ 7, ബുധനാഴ്‌ച

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം



"വസുധൈവ കുടുംബകന്ന് പറഞ്ഞാ എന്താച്ഛാ?. ക്ലാസ്സില് സെമിനാറിനാ."
"അതെന്താച്ചാ..... ലോകമേ തറവാട്. അഥവാ ലോകമാകെ ഒരൊറ്റ വീട് എന്നർത്ഥം. മൻസിലായാ?."
"ഇല്ല്യ."

"അതായത്, സമസ്ത ജീവജാലങ്ങളും ഒന്നിച്ചു കഴിയുന്ന ഒരു കുടുംബം. ഇപ്പ മൻസിലായാ?."
"ഇല്ല്യച്ഛാ!."
"ശരി. പർഞ്ഞരാം; മോൻ മ്മടെ മേപ്പറത്തെ കമലാകരമേന്‍റെ വീട്ട്വാരെ എല്ലാരേം അറീല്ല്യേ?."
"ഉവ്വ്."
"മേൻന് എത്ര മക്കളാ?."
"രണ്ട്. ശ്രീന്യേട്ടനും ജയേട്ടനും."
" അദ്ദന്നെ!. കമലാകരമേന്‍റെ വസുധൈവ കുടുംബകാ!."
"അതെന്താദച്ഛാ.?"
"മേനോൻ എന്നെസ്സെസ്, ഭാര്യ മഹിളാ മോർച്ച, മൂത്ത മോൻ സീപീയം, താഴേള്ളോൻ കോംഗ്രസ്സ്. ഇപ്പ പിടി കിട്ട്യാ?."
"കൊറേശ്ശ."
"ങ്ങ്ഹാ, ആ കൊറേശ്ശ്യന്ന്യാ അയിന്റെ മുഴൻ അർത്ഥം. ച്ചാൽ ഒരു കുടുംബത്തില് എല്ലാ പാർട്ടിക്കാരൂണ്ടെങ്ങെ നാട്ടിലാര് ഭരിച്ചാലും അല്ലലില്ലാതെ സുഖായിട്ട് ജീവിക്കാന്നർത്ഥം. ലോകാ സമസ്താ സുഖിനോ ഭവന്തൂന്നും പറേം. ശരി; നി മോൻ പോയെഴുത്യോളൂ!."

വകതിരിവ്

വകതിരിവ്



അതിരാവിലെയുള്ള ഏറണാകുളം യാത്രകൾക്കൊക്കെ ഓപ്‌ഷൻ ബി ബസ്സാണ് പൊതുവെ തെരഞ്ഞെടുക്കാറ്. വെളുപ്പിന് ട്രാഫിക്ക് കുറവായതുകൊണ്ട് വണ്ടിക്കു നല്ല വേഗതയുണ്ടാവും. കണ്ടാൽ ലുക്കില്ലെങ്കിലും പതിഞ്ഞമർന്നു പറക്കുന്ന തമിഴ്‌നാട് ബസ്സുകളുണ്ടാവും ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ. ഇഷ്ടംപോലെ സീറ്റും. ആറു മണിക്ക് കയറിയിരുന്നാൽ പുതുക്കാട്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളില്‍ പ്രദക്ഷിണവും തേങ്ങയുടക്കലും ഒന്നുമില്ലാതെ ഏഴേകാലിന് നേരെ കച്ചേരിപ്പടി. നേരും നെറിയുമില്ലാത്ത തീവണ്ടിയാണെങ്കിൽ ഇതൊക്കെ വെറും സ്വപ്നം.
അത്ര നേരത്തെ എത്തേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട് ഇത്തവണ തീവണ്ടി തന്നെ ആവാമെന്നു വെച്ചു. ലേശം വൈകിയാലും കുഴപ്പമില്ല. ഒരു മാറ്റം എപ്പോഴും രസകരമാണല്ലോ. ഏഴു മണിയുടെ ചെന്നൈ - ആലപ്പി, എട്ടേമുക്കാലിന് എറണാകുളം സൗത്ത്, ഒമ്പതരയ്ക്ക് ഡബ്ബിങ്ങ് സ്റ്റുഡിയോ അതായിരുന്നു പദ്ധതി. തൃശ്ശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി എൻക്വയറി കൗണ്ടറിലെ ബോർഡിൽ കൃത്യസമയത്ത് വന്നു നിൽപ്പുണ്ട്. ടിക്കറ്റ് കൗണ്ടറിൽ ഗുമസ്തന്മാർ ഇരുന്നു ഈച്ചയാട്ടുന്ന അപൂർവമായ കാഴ്ച!. ആദ്യത്തെ കൗണ്ടറിൽ ചെന്ന് പണദ്വാരത്തിലൂടെ ഇരുനൂറു രൂപയുടെ കയ്യിട്ടുകൊണ്ടു പറഞ്ഞു:
"ഒരെർണാളം സൗത്ത്. "
"ഏതാ?."
"ച്ചാൽ?."
"അല്ല; പാസഞ്ചറോ എസ്പ്രസ്സോ?."
"ഓ ഓക്കേ. ചെന്നൈ - ആലപ്പി. സ്ലീപ്പർ ക്‌ളാസ്."
നൂറ്റിയഞ്ചു രൂപയുടെ ടിക്കറ്റും ഇരുനൂറിൻ്റെ ബാക്കിയുമായി പ്ലാറ്റ് ഫോമിൽ കടന്നതും സൂപ്പർ ഫാസ്റ്റ് കൃതചക്രനായി വന്നു നിശ്ചലനായതും ഒപ്പം. മുന്നിൽ കണ്ട ബോഗിയിൽതന്നെ കയറി. നാലഞ്ച് ആളുകൾ മാത്രമായി ഒഴിഞ്ഞ കമ്പാർട്ട്മെന്റ്. പോരുമ്പോൾ ഒരു പന്തെടുക്കാഞ്ഞതിൽ നഷ്ടബോധം തോന്നി.
വണ്ടി ഇരിഞ്ഞാലക്കുട എത്തിയപ്പോൾ ടിക്കറ്റ് എക്‌സാമിനർ വന്നു. ഇതെന്താ ഇന്നെല്ലാം പതിവിന്‌ വിപരീതമാണല്ലോ?. തിരക്കില്ലാത്ത ടിക്കറ്റു കൗണ്ടർ, മനുഷ്യഗന്ധമില്ലാത്ത കമ്പാർട്ട്മെന്റ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ടിക്കറ്റ് പരിശോധന. എന്നോടൊപ്പം കയറി മുന്നിലിരുന്ന മധ്യവയസ്സു തോന്നിച്ച ഒരാളിൽ നിന്നും ടിക്കറ്റും ഐഡി കാർഡും വാങ്ങി പരിശോധിക്കുന്നത് കണ്ടപ്പോൾ സംശയമായി. ഇതെന്തിനാണ് ഐഡി പരിശോധന?.
പരിശോധകൻ എനിക്ക് നേരേ തിരിഞ്ഞു . ഞാൻ ടിക്കറ്റെടുത്തു നീട്ടി. അദ്ദേഹം അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് നിന്നപ്പോൾ ഞാൻ പറഞ്ഞു:
"സർ ഐഡിയില്ല."
"ഇറ്റ്‌സോൾ റൈറ്റ്."
അത്രയും പറഞ്ഞു ടിക്കറ്റ് മടക്കിയേൽപ്പിച്ച് എന്നെ നോക്കിയൊരു പുഞ്ചിരിയും പാസ്സാക്കി കോട്ടിട്ടയാൾ കടന്നു പോയി.
സംശയം പൂർണമായും വിട്ടു മാറാത്ത മനസ്സുമായി ഇരുന്നപ്പോൾ എതിരെയിരുന്നയാൾ ചോദിച്ചു.
"സാർ ടിക്കറ്റിനു ഫുൾ ചാർജ് കൊടുത്തോ?. അല്ല; ഐഡി ചോദിച്ചു കണ്ടില്ല അതോണ്ട് ചോദിച്ചതാ."
"ഫുൾ ചാർജ് കൊടുത്തൂലോ?."
"എത്ര രൂപ കൊടുത്തു?."
"നൂറ്റിയഞ്ച്."
"എവടക്കാ ടിക്കറ്റ്?."
"സൗത്തിൽക്ക് ?."
"ങ്ഹാ അപ്പോ കൺസഷൻ തന്നെ. "
"ഏത് സീനിയർ സിറ്റിസണോ?."
"അതേ. ആക്ച്വൽ ചാർജ് നൂറ്റി എഴുപതാ."
"പക്ഷെ ഞാൻ കൺസഷൻ ചോദിച്ചിരുന്നില്ലല്ലോ!"
"ഹ ഹ സാറിനെ കണ്ടു തന്നതാവും."
ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ അയാൾ പറഞ്ഞത് ശരി തന്നെ. വ്യക്തമായി മുദ്രണം ചെയ്തിരിക്കുന്നു SRCTZN .
ഞാൻ അത്ഭുതപ്പെട്ടു. ആവശ്യപ്പെട്ടില്ലെങ്കിലും സീനിയർ സിറ്റിസൺ കൺസഷൻ തന്നിരിക്കുന്നു ഉദാരമതിയായ ചീട്ടാളൻ. ആളെ കണ്ടു മുതിർന്ന പൗരത്വം തീരുമാനിക്കാനുള്ള ഭാരതീയ റേൽ ഗുമസ്തൻ്റെയും പരിശോധകൻ്റെയും കഴിവിൽ മതിപ്പുതോന്നി. എങ്കിലും ഒരു സൂചന പോലും നൽകാതെ കൺസഷൻ ടിക്കറ്റ് തന്ന് ഐഡിയില്ലാതെ ഫൈനടച്ചു നാണം കെടേണ്ടി വരുമായിരുന്ന സാദ്ധ്യതാസാഹചര്യം സൃഷ്‌ടിച്ച കൗണ്ടർ ക്ലർക്കിൻ്റെ മണ്ടയ്ക്ക് മനസാ ഒന്നു കിഴുക്കാതിരിക്കാനും കഴിഞ്ഞില്ല ലോകവിവരമില്ലാത്തവന്!.

പ്രണയഭീരു





                                                    പ്രണയഭീരു

ഒരു വൃശ്ചികമാസം.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ വിളക്കുപന്തലില്‍ അയ്യപ്പൻ പാട്ട്. പാടാനറിയില്ലെങ്കിലും കേളികേട്ട പാട്ടുകാർക്കൊപ്പം ഉടുക്കിൽ കരുതലോടെ താളമിട്ടിരിക്കുമ്പോൾ സുഹൃത്ത് പിന്നിൽനിന്ന് തട്ടി വിളിച്ചു .
"വാ!."
യോഗ്യന്മാര്‍ക്കൊപ്പമിരുന്നു കൊട്ടാൻ കിട്ടിയ അവസരം കൈവിട്ടു പോവുന്നതിലുള്ള നീരസത്തോടെ ചോദിച്ചു:
“എന്തേ?.”
“നിയ്യ് വാടാ, കാര്യണ്ട്‌.”
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കിയ സ്വരത്തില്‍ സുഹൃത്ത് പറഞ്ഞു:
“മോളില് എന്‍റെ മുറീല്‍ക്ക് ചെല്ല്!. കാത്തിരിക്ക്ണ്ട്!.”
“ആര്?.”
“നിന്റമ്മ!. ഡാ ശവീ അവള്. നെന്‍റെ മറ്റോള്!.”
നെഞ്ചില്‍ ഒരായിരം ഉടുക്കുകള്‍‍ ചെമ്പട കൊട്ടി.
“അയ്യോ ഡാ!.”
“എന്തേ?. ചെല്ല്. അന്യേത്തി ഏർപ്പാടാക്കീതാ. ഞാൻ പറഞ്ഞ്!.”
സുഹൃത്തിന്റെ മുഖത്ത് വിജയീ ഭാവം.
“ആര് നിന്‍റെ അനീത്ത്യാ?.”
“പിന്നെ നെനക്ക് എത്രന്യേത്തീണ്ട്!.”
“നശിപ്പിച്ചു!. നിയ്യെന്തൂട്ട്...;”
“ വല്ല്യേ വര്‍ത്താനൊന്നും പറേണ്ടാ!. നീ വേം വീടിന്‍റെ പിന്നിലെ കോണി കേറി ചെല്ല്!.”
“ഏയ്‌!. അതൊന്നും വേണ്ട്രാ.”
“വേണ്ടാന്നാ?. എത്ര പണീട്ത്ത്ട്ടാ സംഗതി ഒപ്പിച്ചേന്നറ്യോ!. വൈകിട്ട് എഴുന്നളിപ്പിന് താലം പിടിച്ച് നിക്കുമ്പഴാ അന്യേത്തി പറഞ്ഞൊപ്പിച്ചത്.”
“ശര്യാവില്ല്യ; വല്ലോരും കാണും!.”
“ആരും കാണില്ല്യ. നിയ്യെന്തിനാ പേടിക്കണേ?. അവള്‍ക്കൊരു പേടീണ്ടായില്ലിലോ!.”
“ന്നാലും.”
“കളിക്കാന്‍ നിക്കാണ്ട് ചെല്ലടാ പോത്തേ!. ഇന്യൊരവസരം കിട്ടില്ല്യ. പറയാള്ളതൊക്കെ പറഞ്ഞ് അഷ്ടബന്ധട്ടൊറപ്പിക്ക്. പിന്നൊരു കാര്യണ്ട്‌; പരമാവധി ഉമ്മയിലൊതുക്കണം!.”
“ഏയ് അയ്യേ!. ഇപ്പ വേണ്ടടാ. പിന്ന്യാവാം!. എന്തോ എനിക്കൊരു...”
“ഫ! തെണ്ടി!. നെനക്കൊന്നും പറഞ്ഞിട്ട്ള്ളതല്ലട പ്രേമം. ഒരു കാമുകന്‍ വന്നേക്കണു!. സമയം കളയാണ്ട് വീട്ടീപ്പോയി അമ്മേടെ മടീല് കെടന്നൊറങ്ങട കഴുതേ!. ബാക്കീള്ളോരെക്കൂടി വഷളാക്കാന്‍!.”

ഫൈനല്‍ ഡോസ്



ഫൈനല്‍ ഡോസ്


കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നു.
"ങ്ങ്ഹാ ബാലന്ദ്രൻ വര്വോ."

കസേരയിലിരുന്ന് രോഗീപീഠം ചൂണ്ടി അദ്ദേഹം പറഞ്ഞു
"ഇരിക്ക്വോ. എന്താസുഖം?."
"എനിക്കല്ല സര്‍‍."
"ഓ അച്ഛനാവും ല്ലേ?."
"അതെ."
"തോന്നി. അച്ഛന് പെന്‍ഷന്‍ കിട്ടീണ്ടാവും ല്ലേ?."
"അതെ."
"പെന്‍ഷന്‍ കിട്ട്യാ അച്ഛന് അസുഖം പതിവണലോ. പെൻഷൻ കിട്ട്യാ നാരേണന്‍ നായര്‍ക്കും മക്കളുടെ മണ്യോര്‍ഡറ് വന്നാ രാമക്കുറുപ്പിനും കൃത്യായിട്ടസുഖം വരും പൊറനാട്രേല്. ഇത്തവണെന്താ വിശേഷം?."
"നെഞ്ചുവേദന."
"എന്താ അച്ഛന്‍റെ ഡയഗ്നോസിസ്?."
"അറ്റാക്ക്."
"അപ്പോ അള്‍സറ് വിട്ടു ല്ലേ?."
"അതെ."
"ഇനീപ്പെന്താ ഞാന്‍ വേണ്ട്?."
"ഗുളിക."
"ഗുളിക മാറ്റി എഴുതണം ല്ലേ?. കഴിഞ്ഞ തവണ എഴുതീത് കഴിഞ്ഞ്വോ?."
"മുക്കാലും ബാക്ക്യാണ് സര്‍."
"അതെന്തേ?."
"ഡോക്ടറെന്നെ പറ്റിച്ചു. ഗുളിക വിറ്റാമിനാ. മൂത്രത്തിന് മഞ്ഞനെറണ്ട്, ചൂരൂണ്ട് ന്നൊക്ക്യാ ഇപ്പ പറേണത്."
"ഈശ്വരാ!. കണ്ട്വോ!. അപ്പ അതും കണ്ടു പിടിച്ചു!. അച്ഛനെ തൃപ്തിപ്പെട്ത്താൻ ബീ കോംപ്ലക്‌സ് മനപ്പൂര്‍വ്വം എഴുതീതാ ഞാന്‍. ബാലന്ദ്രാ അച്ഛന് ദൈവം സഹായിച്ചിട്ട് ഒരസുഖോല്ല്യ. വയസ്സായാ എല്ലാരടേം സിസ്റ്റംസൊക്കെ ഒന്നു വീക്കാവും. അതൊക്ക്യന്നെ അച്ഛനൂള്ളു. ബാക്ക്യൊക്കെ അച്ഛന്‍റെ തോന്നലാ."
"ഞാനെന്താ ചെയ്യ്വാ സാറെ!. അച്ഛനൊരു രോഗോല്ല്യാന്ന് ഇക്ക്വറ്യാം. പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. സാമോം ദാനോം ഭേദോം ഒക്കെ നോക്കി. ങ്ങനെ പോയാ ഇക്ക് പ്രാന്താവും."
"നാലാമതൊരെണ്ണം ബാക്കീല്ല്യേ?."
"എന്ത്?."
"ദണ്ഡം?."
"അയ്യോ!."
"പേടിക്കണ്ട; ദേഹോപദ്രവല്ല; മൈല്‍ഡായിട്ട് ഒന്ന് ശാസിക്ക്വ. അത്രേ വേണ്ടൂ. "
"ഔ ശാസിക്ക്യേ!."
"എന്താ ശാസിച്ചാല്?."
"അച്ഛനല്ലേ!."
"അച്ഛനാച്ചിട്ട്?."
"ഡോക്ട്ടറേ!."
"അതേയ് ബാലന്ദ്രാ, അച്ഛനിത് രണ്ടാം ബാല്യാ. അതിന്‍റെ കുറുമ്പാ. കുറുമ്പ് കാട്ടുമ്പോ കുട്ട്യോളെ മ്മള് ചീത്ത പറ്യാറില്ല്യെ?. "
"ന്നാലും."
"സഹിക്കാൻ പറ്റാണ്ടാവുമ്പോ സമസ്താപരാധം പൊറുക്കണേന്ന് ഈശ്വരന്യങ്ങട് മനസ്സില് ധ്യാനിച്ചിട്ട് സ്നേഹത്തോടെ നാല് ചീത്ത പറയാ. ചെലപ്പോ സമാധാനം കിട്ടീന്ന് വരും. തമാശ്യായിട്ട് കൂട്ടണ്ട; പരീക്ഷിച്ചു നോക്ക്വോ."
:
:
:
ചികിത്സ കൃത്യമായിരുന്നു. രണ്ടു മൂന്ന് ഡോസ് പൂര്‍ത്തിയായപ്പോള്‍ അച്ഛന് നല്ല സമാധാനം കിട്ടി.
“മോനും മോള്‍ക്കും അച്ഛന്‍ നല്ല വെഷമണ്ടാക്കി ല്ലേ. ഈശ്വരാ..!.”
മരിക്കുന്നതിനു കുറച്ചു നാള്‍ മുമ്പ് അച്ഛൻ പറഞ്ഞിരുന്നു.
ഒരു രോഗവുമില്ലാതെ അച്ഛന്‍ അനായാസമരണം കൈവരിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഡോക്റ്റര്‍ അവസാനം കുറിച്ചുതന്ന മരുന്നോര്‍മ്മയുടെ വിങ്ങല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
നല്ല പാഠമല്ല പറഞ്ഞതെന്നറിയാം. 
പക്ഷേ ചിലതൊക്കെ അങ്ങിനെയാണ്. വിറ്റാമിന്‍ ഗുളികകളും ചതുരുപായങ്ങളും നമ്മളേയും കാത്തിരിക്കുന്നുണ്ടാവാം.
ഒന്നും നമ്മുടെ വരുതിയിലല്ലല്ലോ..

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

കൊലവെറി

കൊലവെറി


നല്ല ഊക്കന്‍ പാളയങ്കോടന്‍ കുലയായിരുന്നു. കടയും തലയും നീക്കിയാല്‍തന്നെ മൂന്നടിയോളം നീളം. കുറഞ്ഞത് ഇരുനൂറു തുടമുള്ള കായകള്‍. വിളവെടുപ്പ് പക്ഷേ സുകരമായിരുന്നില്ല. കായ ഉന്നതകുലനാണ്. അസാധാരണ ഉയരമുള്ള വാഴയില്‍ മൂത്തു മിനുങ്ങി നില്‍ക്കുന്നു. ചുറ്റിലും തെങ്ങടിച്ചാല്‍ പന വീഴുന്ന മട്ടിലുള്ള ദീര്‍ഘകായന്മാര്‍ നാലഞ്ചെണ്ണം വേറെയുമുണ്ട്. ന്യൂജെന്‍ വാഴകളൊക്കെ ബുര്‍ജ് കലീഫയുടെ തറവാട്ടുകാര്‍.
ആസൂത്രിതമായായിരുന്നു ഓപ്പറേഷന്‍. കഴുത്തു വെട്ടി തല കുമ്പിടീച്ച് കുല വെട്ടണം. കെല്‍പ്പിനൊപ്പം ഏനവും അനുഭവസമ്പത്തും ആവശ്യപ്പെടുന്ന പണിയാണ്. താങ്ങാന്‍ രണ്ടാളെ ചട്ടം കെട്ടി പതിനഞ്ചടിയോളം പൊക്കമുള്ള വാഴയുടെ പത്തടിക്ക് മുകളിലുള്ള അടിക്കഴുത്തില്‍ വെട്ടി മെല്ലെ ചായ്ച്ച് കുല അറുത്തെടുക്കണം. ഭാര്യയും വീട്ടുജോലിക്കാരിയും അരുംകൊലയ്ക്ക് കൂട്ടിനുണ്ട്.
പ്രവര്‍ത്തിപരിചയം കമ്മിയാണെങ്കിലും അഹന്തക്ക് കുറവില്ലാതിരുന്നവന്‍റെ അഞ്ചടി പതിനൊന്നിഞ്ച്‌ ഉയരത്തില്‍നിന്നുയര്‍ന്ന രണ്ടടി നീളമുള്ള വീശുവാള്‍ ചെന്ന്‍ വീണത്‌ കൃത്യം പത്തടിയില്‍. പക്ഷേ ഉന്നതകുലൻ അചഞ്ചലന്‍.

“ഒരു വെട്ടുംകൂടി വെട്ട്വോ!.”

പണിക്കാരിയുടെ ആഹ്വാനം.
ഒന്നുകൂടി കൊടുത്തു. അതേറ്റു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന അവധാനതയോടെ വാഴ താഴേക്ക് ചെരിഞ്ഞു ചെരിഞ്ഞു കുനിഞ്ഞു നിന്നു. തിങ്ങിക്കൂടിനിന്ന കട്ടിയുള്ള ഇലകള്‍ അരിഞ്ഞ് വെട്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ കുലയെവിടെ?.


“അയ്‌ ദെന്താപ്പദ്, കൊലെവടെപ്പോയ്!.”

വേലക്കാരി അന്തംവിട്ടു നിന്നു.
ചതി മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തു; ഭാര്യയുടെ കഷ്ടം വെപ്പ് കാണുന്നതു വരെ.


“അസ്സലായി. വാഴ മാറി വെട്ടീ!.”

നോക്കിയപ്പോള്‍ ശരിയാണ്; സന്താനഭാഗ്യമില്ലാതെ മുന്നേ ഗമിച്ചവളുടെ ജീവജലം ഇറ്റ് വീഴുന്ന വാള്‍ത്തലപ്പിനേയും ആള് മാറി വെട്ടിയവന്‍റെ ജാള്യതയേയും മാറി മാറി നോക്കി ഉറഞ്ഞു ചിരിക്കുന്ന കുലവാഴ!.

“ അല്ലാ എന്തൂട്ട് പണ്യാ ഈ കാട്ട്യേ!. കഷ്ടം!.”

“അദ്ദന്നെ!.”

“അപ്പ വെട്ടുമ്പൊ നിങ്ങള്‍ടെ രണ്ടാള്‍ടെ മോത്തും കണ്ണ്ണ്ടാര്‍ന്നില്ല്യെ!.”

ഒറ്റ വീശിന് കഴുത്തറുത്ത് കുല വെട്ടി പിണ്ടി രണ്ടും പിളര്‍ന്ന് ഉണ്ണികളെ പുറത്തെടുത്ത് തുണ്ടം തുണ്ടമാക്കി ഫ്രിജ്ജില്‍ കയറ്റിയിട്ടേ കലിയടങ്ങിയുള്ളു!.

2018, ജൂലൈ 17, ചൊവ്വാഴ്ച

രാഷ്ട്രമീമാംസ



രാഷ്ട്രമീമാംസ


അച്ഛാ, ഈ   പൊളിറ്റിക്സ് ന്ന് പറഞ്ഞാ എന്താ ?."

രാത്രി കിടക്കുന്നതിനു മുമ്പ് കൊച്ചുമകൻ വന്നു ചോദിച്ചതു കേട്ടപ്പോൾ  കുട്ടിയുടെ അനേഷണത്വരയിൽ അച്ഛന് അഭിമാനം തോന്നി. വളരെ ഉത്സാഹത്തോടെ അയാൾ വിഷയത്തിൽ കയറി.

"നല്ല ചോദ്യം. പൊളിറ്റിക്സെന്താന്ന്  അച്ഛൻ എളുപ്പത്തില്  മോന്  പറഞ്ഞരാം. അച്ഛൻ ചില ചോദ്യങ്ങള്  മോനോട്  ചോദിക്കും. മോൻ ഉത്തരം പറയൂലോ ?."

"പറയാം."

"ശരി,  മ്മടെ വീട്ടില്  ആരൊക്കേണ്ട്?."

"അച്ഛൻ, അമ്മ, ഞാൻ, കുഞ്ഞുവാവ , വേലക്കാരി."

"ഗുഡ്. വീട് പുലർത്താള്ള  കാശ്  ആരാണ്ടാക്കണേ ?."

"അച്ഛൻ."

"വെരി ഗുഡ്. അപ്പൊ അച്ഛനെ മുതലാളിത്തം എന്ന് പറയാം. ഓക്കേ?."

"ഓക്കേ. അച്ഛൻ മുതലാളിത്തം."

"ശരി . വീട് നടത്തിക്കൊണ്ടു പോണതാരാ ?."

"അമ്മ."

"എക്സലന്റ്!. അമ്മയാണ് ഗൃഹഭരണം. അപ്പൊ അമ്മ  ഗവൺമെൻറ്."

" അച്ഛനും അമ്മയും കൂടീട്ട് മോൻ്റെ   കാര്യങ്ങൾ നോക്കുന്നു അല്ലേ?."

"അതെ."

"യെസ്. അപ്പൊ മോനാണ്  ജനം മനസ്സിലായാ?."

"ഉവ്വ്. "

"നൈസ്. ഇനി മോൻ  പറയൂ ഈ വീട്ടിലെ പണികളെല്ലാം ആരാ എടുക്കണേ?"

"വേലക്കാരി."

"വേലക്കാരി, ഓക്കെ. അപ്പോ  വേലക്കാരിയെ നമുക്ക് അദ്ധ്വാനിക്കുന്ന വർഗം  ഏന്ന്  വിളിക്കാം അല്ലെ?."

"ഉം."

"പിന്നെ മ്മടെ വീട്ടില് ഒരാളുംകൂടീല്ല്യേ?"

"ഉവ്വ്. കുഞ്ഞുവാവ."

"അതന്നേ!. മോൻ്റെ  കുഞ്ഞനിയൻ. അവനാണ് ഭാവി. എന്താന്ന്?."

"ഭാവി."

"യെസ്. ഇത്രേം  മോന്  മനസ്സിലായില്യേ. ഇനി ഇത്രേം വെച്ചിട്ട് മോൻ തന്നെ  പൊളിറ്റിക്സ്  എന്താന്ന്  മനസ്സിലാക്കണം ഓക്കേ?"

"ഓക്കേ അച്ഛാ."

"ശരി. ഇനി മോൻ  പോയി കിടന്നോളൂ . ഗുഡ്നൈറ്റ്!."

"ഗുഡ്നൈറ്റ് അച്ഛാ!."

പക്ഷെ കുട്ടിക്ക് കിടക്കയിൽ കിടന്നിട്ട്  ഉറക്കം വന്നില്ല. അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോച്ചനോടാലോചന തന്നെ .  ഇടക്ക് കുഞ്ഞുവാവ കരയുന്നതു കേട്ടപ്പോൾ മുറിയിലേക്ക് ഓടിച്ചെന്നു . ഡൈപറിൽ നിറയെ അപ്പിയിട്ട് മൂത്രമൊഴിച്ചു അഴുകിയിരിക്കുന്നു. കുട്ടി അമ്മയുടെ മുറിയിലേക്കോടി.  അമ്മ നല്ല ഉറക്കം. വിളിച്ചു ശല്യപ്പെടുത്തേണ്ടന്നു കരുതി വേലക്കാരിയുടെ മുറിയിലേക്കോടി. അവിടെ ചെന്നപ്പോൾ കട്ടിലിൽ വേ ക്കാരിക്കൊപ്പം  അച്ഛൻ!. കുട്ടി പിന്നെ ഒന്നിനും പോയില്ല. കിടക്കയിൽ ചെന്നു കിടന്നു സുഖമായി ഉറങ്ങി. പിറ്റേ ദിവസം ഉത്സാഹത്തോടെ അച്ഛൻ്റെ  ഓഫിസ് മുറിയിൽ ചെന്നു.

"അച്ഛാ.."

"യെസ്?"

"പൊളിറ്റിക്സ്  എന്താണ് ഇപ്പൊ ഇക്ക് മനസ്സിലായി ട്ടാ!."

"ഉവ്വോ വണ്ടർഫുൾ!. ന്നാ  മോൻ പറയൂ , അച്ഛൻ കേക്കട്ടെ."

" അധാനിക്കുന്ന ജനവിഭാഗത്തെ മുതലാളിത്തം ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ  ഗവൺമെന്റ്  ഉറങ്ങുകയും ജനങ്ങൾ  അവഗണിക്കപ്പെടുകയും  നാടിൻ്റെ  ഭാവി അഴുക്കിലാണ്ടു കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പൊളിറ്റിക്സ് ."

ജെല്യൂഷ്യന്‍ ഡ്രീംസ്


ജെല്യൂഷ്യന്‍ ഡ്രീംസ്



മധുരമുണ്ടെങ്കിൽ  കുമ്മായവും കട്ടു തിന്നുമായിരുന്നു ചെറുബാല്യത്തില്‍. അങ്ങനെയാണ് അച്ഛന്‍റെ ലേഹ്യങ്ങളും ഘൃതങ്ങളും ചേച്ചി ഇടക്കിടെ കഴിച്ചിരുന്ന ഒരു സൊയമ്പന്‍ സിറപ്പും അമ്മയുടെ ശര്‍ക്കരപ്പാവുപോലുള്ള ചുമ മരുന്നുമൊക്കെ  ഇഷ്ടഭോജ്യങ്ങളായി മാറിയത്. 

പല  നാൾ കള്ളൻ ഒരു നാൾ  വലയിൽ കുടുങ്ങി. ഉരുകിയ ഐസ് ക്രീം പോലത്തെ വെളുവെളുമ്പന്‍ ഇംഗ്ലീഷ് മരുന്ന് കൈവെള്ളയിലൊഴിച്ച് മുക്തകണ്ഠം  നക്കിക്കൊണ്ടിരിക്കുമ്പോഴാണ്  ഇരുട്ട് നിറഞ്ഞ  മുറിയിലേക്ക് മരുന്നിന്‍റെ അവകാശി കടന്നു  വന്നത്. തൊണ്ടിയോടെ അടുക്കളയിൽ ഹാജരാക്കി ചേച്ചി കുറ്റപത്രം സമർപ്പിച്ചപ്പോൾ അമ്മ പതിവിനു വിപരീതമായി ശാന്തസ്വരൂപയായി:

"ഉവ്വോ മോന്‍ ചേച്ചീടെ മരുന്ന്  കഴിച്ച്വോ?."

"ഉവ്വ്. " 

അമ്മയുടേത് പ്രച്ഛന്നവേഷമാണെന്നും  നിഷേധിച്ചാൽ  അതേതു നിമിഷവും  കത്തിയാകാമെന്നും  തോന്നിയതുകൊണ്ട് മറുപടിയിൽ നൂറില്‍ നൂറ് സത്യസന്ധത ചേർക്കേണ്ടി വന്നു .

"ഈശ്വരാ.... തീണ്ടാരിക്ക്ള്ള മരുന്നാർന്നൂലോത്!. ഇനീപ്പോ കുട്ടി തീണ്ടാര്യാവൂലോ."

താടി കൈവെള്ളയില്‍ കുത്തി ആശങ്ക കണ്ണുരുട്ടിയ പോസില്‍ ചേച്ചിയെ നോക്കി അമ്മ  പറഞ്ഞത് കേട്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്നു പോയി.

"തീണ്ടാര്യായാ എന്താണ്ടാവ്വാ?."

ഇടറുന്ന തൊണ്ടയില്‍നിന്നു വാക്കുകള്‍ ഉതിര്‍ന്നത് ചോദ്യകര്‍ത്താവ്‌ തന്നെ അറിഞ്ഞില്ല.

" വേറൊന്നൂല്ല്യ പെങ്കുട്ട്യാവും അത്രന്നെ. ഷര്‍ട്ടും ട്രൌസറ്വോക്കെ മാറ്റീട്ടേയ്,  പാവാടേം ജാക്കറ്റൂട്ട്  നടക്കണ്ടി വരും."

സുവോളജി ബീയെസ്സിക്ക് രണ്ടാംകൊല്ലം വായിക്കുന്ന ചേച്ചി മരുന്നടിയുടെ പാര്‍ശ്വഫലം അക്കാദമിക്കായി പ്രവചിച്ചു കേട്ടപ്പോള്‍ സ്ക്കൂളില്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലിരിക്കുന്ന ചിത്രം കണ്ട് നെഞ്ച് നകാരമടിച്ചു. ചങ്ങാതിമാര്‍  ജയന്തനും രാജുവുമെല്ലാം നഷ്ടപ്പെടുമെന്നത് മാത്രമല്ല  അവരൊക്കെ പരിഹാസദൃഷ്ടിയോടെ നോക്കി നാണിപ്പിക്കുക കൂടി ചെയ്യുമെന്നതോര്‍ത്ത്  മോഹാലസ്യത്തിന്‍റെ വക്കിലെത്തി ആടി നില്‍ക്കുമ്പോള്‍ ഭയത്തിന്‍റെ പെട്ടിയില്‍ ചേച്ചിയും പിന്നാലെ അമ്മയും  അവസാനത്തെ രണ്ട് ആണികള്‍ കൂടി അടിച്ചു :

"എന്തായാലും സ്കൂള്‍ല് പേര് മാറ്റാന്‍ വല്ല്യേ  വെഷമല്ല്യ; ചന്ദ്രന്‍ന്ന്ള്ളത് ചന്ദ്രികാന്നാക്ക്യാ മതീലോ. "

"അതെ. ഒന്നൂടി മുതര്‍ന്നാ അടുക്കളസഹായത്തിന് ഇക്കൊരാള്വായി."

രണ്ടു ദിവസം  ഭക്ഷണം കഴിച്ചില്ല. നിത്യേന രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വേണ്ടതെല്ലാം യഥാസ്ഥാനത്തില്ലേ എന്ന ഭൌതികപരിശോധന മാസങ്ങളോളം നീണ്ടു നിന്നു.   പൂര്‍വ്വാധികം രുചിയോടെ മൂന്നു നേരം  ഭക്ഷണം കഴിക്കാനും സ്വത്വപരിശോധന അവസാനിപ്പിക്കാനും ഏറെ നാളെടുത്തു.  ഒരു രാതി ഭക്ഷണപ്പുറമെ അതേ മരുന്നിന്‍റെ  ടേബിള്‍ സ്പൂണ്‍ അച്ഛന്‍  വടിച്ചു നക്കുന്നത് യാദൃശ്ചികമായി  കാണും വരെ!.








2018, ജൂലൈ 2, തിങ്കളാഴ്‌ച

പിള്ളമനസ്സ്

പിള്ളമനസ്സ് 

കഴിഞ്ഞ ദിവസം  വൈകീട്ട് സംഗീത നാടക  അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന രംഗചേതനയുടെ പ്രതിവാര നാടകം കാണാൻ സ്‌കൂട്ടറിൽ പോവുകയായിരുന്നു ഞാൻ. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്ന് വലംതിരിഞ്ഞു  സാഹിത്യ അക്കാദമിക്കുനേരെ പോകുന്ന റോഡിലൂടെയാണ് യാത്ര. (ആ റോഡിനു പേരുണ്ടോ?)  തൊട്ടു മുന്നിൽ അഞ്ചു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെയും പിന്നിലിരുത്തി എന്റേത്‌ പോലത്തെ വെളുത്ത  ആക്ടീവ സ്‌കൂട്ടറിൽ  ഒരാൾ നേരെ പോകുന്നുണ്ടായിരുന്നു.  എന്നെപ്പോലെ തന്നെ അയാളും  ഒരു സാവകാശാനന്ദൻ . കൂടിയാൽ   ഇരുപതു കി.മീ വേഗത. 

വൈലോപ്പിള്ളി റോഡിലേക്കുള്ള തിരിവെത്തിയപ്പോൾ യാതൊരു സൂചനയും നൽകാതെ അയാൾ വണ്ടി  വലത്തോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു.  രണ്ടു പേരും കോംബോ ബ്രേക്ക് ആഞ്ഞു  പിടിച്ച്‌ ഇരുപതിനെ   പൂജ്യമാക്കിയതുകൊണ്ട് കൂട്ടിയിടിയും അനുബന്ധ ശണ്ഠകളും പോലീസും  ഒഴിവായി.  രണ്ടു പേരുടെയും ചന്തികൾ തമ്മിൽ ഒന്നുരസി അത്രമാത്രം.  പിന്നിൽ വാഹനങ്ങളുടെ ഹോണാരവം തുടങ്ങിയിരുന്നു. ഉള്ളിൽ ഇരച്ചു വന്ന കോപം മറച്ചുപിടിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയതായിരുന്നു ഞാൻ . അപ്പോഴാണ് 

"എവടെ നോക്കീട്ടാ മിസ്റ്റർ നിങ്ങൾ വണ്ടിയോടിക്കുന്നത്?."

വേണ്ടത് വേണ്ട സമയത്തു  ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം. അങ്ങോട്ട് കയറി ആക്രമിക്കാഞ്ഞത് വിനയായി എന്നൊക്കെ മനസ്സ് ശാസിച്ചു . പിന്നിൽ നല്ലൊരു മോനാണ് ഇരിക്കുന്നതെന്നും  മൊത്തത്തിൽ കുഴപ്പക്കാരനല്ലെന്നും 
തോന്നിയപ്പോൾ  ഒന്ന് കോർക്കാൻ തന്നെ നിശ്ചയിച്ചു. 

"നേരെ നോക്കീട്ട്?." 

ഞാൻ ചെറിയൊരു വെല്ലു വിളിസ്വരത്തിൽ തന്നെ പറഞ്ഞു.

"ഞാൻ തിരിയണത് കണ്ടില്ലേ?."

"പക്ഷെ താങ്കളുടെ വെട്ടിത്തിരിയലിന് മുന്നറിയിപ്പൊന്നും കണ്ടില്ല്യ!. "

"മനസ്സിലായില്ല!."

"അല്ല; പുതിയ വണ്ടിയാണല്ലോ. ഇൻഡിക്കേറ്ററൊക്കെ കണ്ടീഷനായിരിക്കും. അതൊന്നിടാർന്നില്ല്യേ  സൂർത്തേ?.

തിരിച്ചറിവിൻ്റെ  ഒരു  പകപ്പ് അയാളുടെ മുഖത്ത് മിന്നി മാഞ്ഞു.  പക്ഷെ  പെട്ടെന്നുതന്നെ മായ്ച്ചു കളഞ്ഞു കക്ഷി ശക്തമായി തിരിച്ചു വന്നു.

"ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു."

"ഇല്ല്യ!."

"നിങ്ങളുടെ  മുഖത്തു കണ്ണില്ലേ ?."

"അതോണ്ടാ പറഞ്ഞത് . നിങ്ങൾ  ഇൻഡിക്കേറ്ററിട്ടിരുന്നില്ല്യ. ഉവ്വോ  മോനേ,  അച്ഛൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നോ? "

പിൻസീറ്റിൽ കളിയാസ്വദിച്ചിരുന്നിരുന്ന   പയ്യനിൽ   സാഹസികമായി വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ഒരു ഗാംബ്ലിങ്ങായിരുന്നു അത്.  പക്ഷേ ജാക്ക് പോട്ടു തന്നെ അടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ; കുട്ടി സ്പോർട്സ്മാൻ സ്പിരിറ്റ്  കൈവിടാതെ കണിശമായി മൊഴിഞ്ഞു.

"ഇല്ല്യ ."

ഒരു ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ അയാളുടെ  രൂക്ഷമായ മുഖത്തേക്കു  നോക്കി ക്ഷമാപണസ്വരത്തോടെ കുട്ടി ആവർത്തിച്ചു 

" സോറി ഡാഡി,  ഡാഡി ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല്യ ."

ഇളക്കാക്കാനാവാത്ത ആ സത്യസന്ധതയുടെ നേർക്ക് സ്തബ്ധനായി നോക്കിനിന്ന എൻ്റെ നേരെ തിരിഞ്ഞുകൊണ്ട്  പേരിടാനാവാത്തതരം ഒരു മുഖ ഭാവത്തോടെ അയാൾ മന്ത്രിച്ചു 

"സോറി!." 

"ഇറ്റ്‌സോൾ റൈറ്റ് സർ ." 

ക്ഷമാപണം സ്വീകരിച്ചത്   കേട്ടിരിക്കയില്ല. അതിനു മുമ്പ് അയാൾ വണ്ടിയെടുത്തിരുന്നു. പക്ഷെ കുട്ടി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. അത്രയും ഭംഗിയുള്ള ആ പുഞ്ചിരിക്ക് ഒരു കൈകൂപ്പലിൽ കുറഞ്ഞൊന്നും എനിക്ക് നൽകാനുണ്ടായിരുന്നില്ല!.

പാലസ് റോഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായിരിക്കും വീട്ടിൽ  ചെന്നാൽ ആ കുട്ടിയെ കാത്തിരിക്കുന്നത്?.  ഭേദ്യമോ   അഭിവാദ്യമോ?. 

ഒരു ക്ഷമാപണത്തിന് സന്മനസ്സു കാണിച്ച അയാൾ ആദ്യത്തേതിന് തുനിയുകയില്ലെന്നുതന്നെ ഞാൻ ആശ്വസിച്ചു. 

















2018, മേയ് 23, ബുധനാഴ്‌ച

സമാന്തരം

സമാന്തരം 

കുര്‍ബ്ബാനയും കുമ്പസാരവും   മുടക്കാത്ത കൃസ്ത്യാനിയായിരുന്നു ജോണി. എങ്കിലും വിശ്വാസത്തില്‍  ഒരു വിഹിതം  അയാള്‍ തട്ടകത്തിലെ തേവര്‍ക്കും നീക്കിവെച്ചു. രാവിലെ പണിക്ക് പോകുമ്പോഴും വൈകീട്ട് ചന്തയില്‍ പോയി ഒന്നു മിനുങ്ങി മടങ്ങുമ്പോഴും അമ്പലനടയിലെത്തിയാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കുരിശു വരയ്ക്കുവാന്‍ ജോണി മറക്കാറില്ല. ആല്‍ത്തറയില്‍ ദേവസ്വക്കാര്‍ ഭണ്ടാരം സ്ഥാപിച്ചപ്പോള്‍  നിത്യവും ഒരു തുട്ട് അതിനുള്ളിലിട്ടുകൊണ്ടാക്കി കുരിശുവര.  ഇടവക പെരുന്നാളിനോടൊപ്പം തേവരുടെ വേലക്കുമുണ്ട് ജോണിയാലാവുന്ന  സഹായ സഹകരണങ്ങള്‍. ധനുമാസം പിറന്നാല്‍  പൂരവും പെരുന്നാളും  ജോണിയുടെ മനസ്സില്‍ പട്ടുകുട നിവര്‍ത്തും. പിന്നെ  ഹൃദയതാളം ബാന്റ് സെറ്റിനും പഞ്ചവാദ്യത്തിനും  വിട്ടുകൊടുക്കും .  

തരിശായിക്കിടന്നിരുന്ന മതിലകത്ത്  തെങ്ങിന്‍തൈ നടുവാന്‍ അമ്പലക്കമിറ്റിക്കാര്‍ തീരുമാനിച്ച കാലമായിരുന്നു അത് .  ജോലി കഴിഞ്ഞു മടങ്ങിവരുന്ന ഒരു സായാഹ്നത്തില്‍ അമ്പലക്കമ്മിറ്റി സെക്രട്ടറി മേനോന്‍റെ നേതൃത്വത്തില്‍  മതില്‍ക്കകത്തേക്ക്  നിരനിരയായി തെങ്ങിന്‍ തൈകള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ ജോണിയുടെ ഔത്സുക്യം ഉണര്‍ന്നു..

"അയ്‌ മേനോന്‍, ദെന്താ പരിപാടി ?."

"ഒന്നൂല്ല്യ ജോണ്യേ, മതില്‍ക്കകത്ത് നാല് തെങ്ങ്ന്തയ്യ് നടാന്ന് വെച്ചു.  അത് കാച്ചൊടങ്ങ്യാ ഒരു  വരുമാനായീലോ." 

ഇന്നത്തപോലെയല്ല; ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ നാടോടിയിരുന്ന കാലമായിരുന്നു അത്. 

" അയ് , അതുഷാറായീലോ മേന്‍ന്നേ!. എത്ര തെങ്ങ് വെക്ക്ണ്ട്?"

"ചുറ്റില്വായിട്ട് ഒരു പത്തിരുപതെണ്ണം."

"ഔ നല്ല ചെലവാവൂലോ?."

"ആവും!.  പത്തെണ്ണത്തിന് ആള്‍ക്കാരായീണ്ട്. ബാക്കീള്ളേന് ചെലവ്  കണ്ടെത്ത്യാ മതി ."

കേട്ടപ്പോള്‍ ഒരു തൈ സഹായിച്ച് യജ്ഞത്തില്‍ പങ്കാളിയാവാന്‍ ജോണിക്കും പൂതിയായി.

"ഒന്നിനെന്തു ചെലവ് വരും മേന്‍ന്നേ?."

"തയ്യിനും പനിക്കൂ ലിക്ക്വായി അമ്പത് രൂപ്യാ വാങ്ങണ്."

"ഒരെണ്ണം ജോണ്യായാ എങ്ങന്യാ വെഷമാവോ?"

"അയ്‌ എന്ത് വെഷമാ  ജോണ്യേ?. അസ്സലായി!.  തേവര്‍ക്കെല്ലാരും  സമല്ലേ?."

"ന്നാ  ജോണീടെ വകേം  കെടക്കട്ടെ മ്മടെ തേവരക്കൊരു തെങ്ങ്."

പിന്നെ താമസമുണ്ടായില്ല  പോക്കറ്റില്‍നിന്നും അമ്പത് രൂപ എടുത്തു കൊടുത്ത് മേനോനില്‍നിന്നും  ജോണി  രശീതിയും തേവരുടെ അ നുഗ്രഹത്തിനുള്ള ശുപാര്‍ശയും  കൈപ്പറ്റി. 

ക്ഷേത്രത്തിനും ചുറ്റും വരിവരിയായി തെങ്ങിന്‍ തൈകള്‍ തലയുയര്‍ത്തി. തെക്കേ നടക്കു നേരെ മതിലരികത്തായി  മറ്റുള്ളവക്കൊപ്പം  തന്‍റെ തെങ്ങും മുറ്റി വളര്‍ന്നു വരുന്നത്‌  ഇടക്കിടെ പടിഞ്ഞാറേ  മതിലിനു വെളിയില്‍ നിന്ന് നിര്‍ന്നിമേഷനായി നോക്കിനില്‍ക്കാറുണ്ട് ജോണി.  ചെറുപ്പക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ചില കമ്മിറ്റിക്കാര്‍  ക്ഷണിച്ചിരുന്നുവെങ്കിലും  ക്ഷേത്രവിശ്വാസങ്ങളെ കണക്കിലെടുത്ത്  ജോണി മതില്‍ക്കകത്തു കടന്നിരുന്നില്ല.

"അയ്യയ്യോ! ഒന്നും വേണ്ട കുട്ട്യേ, തേവരടെ വേല്യാവട്ടെ."

അതെ,   തന്‍റെ തയ്യിനെ ഒന്ന് തൊട്ടു തലോടി താലോലിക്കുവാനും  നിര്‍വൃതി കൊള്ളുവാനുമുളള മോഹത്തെ മതില്‍ക്കകത്തേക്ക് ആര്‍ക്കും പ്രവേശിക്കാമായിരുന്ന  ധനുമാസത്തിലെ  തേവരുടെ വേല നാളിലേക്ക്  അടക്കി  നിര്‍ത്തി ജോണി. പൂരത്തിന് രാവിലെ കിഴക്കേ നടയില്‍ ശിവേലിപ്പഞ്ചാരി  തീറു കലാശിച്ചാല്‍      അമ്പലക്കുളത്തില്‍നിന്നും മുക്കിയെടുത്ത ഒരു കുടം വെള്ളവുമായി തെങ്ങിനടുത്തെക്ക് നടക്കുന്ന  ജോണിയെ കണ്ടു കോരിത്തരിച്ചു നില്‍ക്കാറുണ്ട് തട്ടകം. 

കാലം നീങ്ങി. തെങ്ങുകളൊക്കെ ഒന്നിനൊക്കണം വളര്‍ന്നു ഫലം നല്‍കിത്തുടങ്ങി. ആദ്യം കായ്ച്ചതില്‍നിന്നും ഒരെണ്ണം ഇരുകയ്യും നീട്ടി വാങ്ങാനും  കുരിശു വരയ്ക്കുവാനും  വിളവെടുപ്പ്‌ ദിവസം ജോണിയും നേരത്തെ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള വിളവെടുപ്പുകള്‍ക്കൊക്കെ  ജോണി തന്‍റെ സ്നേഹസാന്നിദ്ധ്യം നല്‍കിപ്പോന്നു.  

അങ്ങിനെയിരിക്കെയാണ്‌ രംഗചര്യകള്‍ പൂര്‍ത്തിയാക്കും മുമ്പേ മരണം ഹൃദ്രോഗവേഷം കെട്ടി അരങ്ങില്‍നിന്നും ജോണിയെ നിര്‍ദ്ദയം  വലിച്ചിറക്കിക്കൊണ്ടു പോയത്.   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ ആ   മരണം പക്ഷെ  ശ്രദ്ധിക്കപ്പെട്ടതും   പുതിയ മാനം കൈവരിച്ചതും ഒരാഴ്ച കഴിഞ്ഞാണ്!.

വേലയോടനുബന്ധിച്ചു   നടക്കാറുള്ള   നിത്യശിവേലി കാണാൻ    ഒരു മണ്ഡലകാല  സായാഹ്നത്തില്‍ ക്ഷേത്ര നടയിലെത്തിയതായിരുന്നു ഞാന്‍. കമ്മിറ്റിയിലെ ചെറുപ്പക്കാരായ ഉത്സാഹികള്‍ ചുറ്റുവിളക്കുകളില്‍ തിരിയിടുന്നതും എണ്ണയൊഴിക്കുന്നതും നോക്കി നില്‍ക്കുമ്പോഴാണ് പെട്ടെന്നത്‌ കണ്ണില്‍ പെട്ടത്. തെക്കേ നടയില്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്‍റെ തല ഉണങ്ങി നില്‍ക്കുന്നു. നല്ല ആരോഗ്യമുള്ള തെങ്ങായിരുന്നു. പെട്ടെന്നിങ്ങനെ ഉണങ്ങിയതെങ്ങിനെ?.

" കുട്ടാ, ആ തെങ്ങെന്തേ ഇങ്ങനൊണങ്ങീത്?."

"അതിടിവെട്ടീട്ട്!."

"അതെപ്പോ?"

"കഴിഞ്ഞ ത്ലാമാസത്തില്. മ്മടെ ജോണി മരിച്ചില്ല്യേ, അന്ന് രാത്രി!."

" ഓഹോ."

"ഒരു കാര്യം  കേക്കണോ ചേട്ടന്; ആ തെങ്ങ് ജോണീട്യാര്‍ന്നു!."















വിഷുഫലം

/////// വിഷുഫലം ///////

പടക്കപ്പേടി പാരമ്പര്യ സിദ്ധമാണെന്നു തോന്നുന്നു. വിഷുവടുത്താൽ ബാഹ്യലോകവുമായുള്ള സമ്പർക്കമുപേക്ഷിച്ച്‌ വീട്ടിലൊരു മൂലയിൽ ചെവി പൊത്തി അതീന്ദ്രിയത്തിൽ മുഴുകിയിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ കൈകൊള്ളേണ്ടുന്ന സമാശ്വാസനടപടിയെന്ന നിലക്ക് അനുജന്മാർക്കുള്ള പടക്കസാമഗ്രികൾക്കൊപ്പം അച്ഛൻ കരുതുമായിരുന്ന തനിക്കുള്ള രണ്ടു ജിലേബിയുടെ സവിശേഷാവകാശം സഹോദരചിന്താലേശമന്യേ രുചിച്ചനുഭവിച്ചിരുന്ന ഒരു ചേച്ചിയുടെ കഥ. പേടിയുടെ ജനിതകം സഹോദരപുത്രിയിലേക്ക് പകർന്നുകൊണ്ടാണ് ആ ചേച്ചി കണ്ണടച്ചത്. തലമുറയുടെ സുകൃതമെന്നേ പറയേണ്ടൂ അന്നുമുതൽ വിഷുവിനു പടക്കം ഇനത്തില്‍ ഈയുള്ളവന് കാര്യമായ പണച്ചിലവുണ്ടായിട്ടില്ല. കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, പൂത്തിരി, പാമ്പുഗുളിക ഇത്യാദി സൌമ്യപ്രകൃതികളെ മാത്രമേ പടക്കവൈരിയായ മകള്‍ വിഷുപ്പടി ഇങ്ങോട്ടു കടത്താന്‍ സമ്മതിക്കാറുള്ളു . എന്നാൽപ്പോലും ഏപ്രില്‍ പതിമൂന്നിന് ഉച്ചതിരിഞ്ഞു ചെവിയില്‍ തിരുകുന്ന ചെറുവിരലുകള്‍ പുറത്തു വരണമെങ്കില്‍ ഏപ്രില്‍ പതിനാറെങ്കിലും കഴിയണം.
പണ്ടൊരു തൃശ്ശൂര്‍ പൂരപ്പിറ്റേന്ന് തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം പാണ്ടി കൊട്ടുന്നതിനിടയില്‍ ശ്രീമൂലസ്ഥാനത്ത് മോളെയും കൊണ്ടുചെന്നു നിന്ന മേളക്കമ്പക്കാരന്‍ അച്ഛന്‍ മടങ്ങിയത് മോഹാലസ്യത്തിൽ വീണുപോയവളെ തോളത്തിട്ടുകൊണ്ടാണ്. പെരുവനത്തെയും കിഴക്കൂട്ടിനെയും മൂച്ചു കേറ്റി ഇരുദേവസ്വങ്ങളും മത്സരിച്ച് ചൂട്ടു കുത്തുന്ന വെടിത്തറകൾക്കിടയിലായിരുന്നു പാണ്ടിയുടെ ഇടക്കലാശങ്ങളിലെ താളസ്ഥാനങ്ങളിൽ പൊട്ടുന്ന കതിനയുടെ സൌന്ദര്യം നുകരാനായി അച്ഛൻ നിലപാടുതറ കെട്ടിയിരുന്നത് !.
കഴിഞ്ഞില്ല; തൊണ്ണൂറുകളിലെ ഒരു ശബരിമല യാത്രക്കിടയില്‍ ശബരിപീഠത്തിലെത്തിയപ്പോള്‍ എന്നെപ്പോലെതന്നെ രണ്ട് ഇരുമുടിക്കെട്ടുകൾ താങ്ങി മലചവിട്ടി തളർന്ന ഒരാള്‍ അടുത്തു വന്നു കിതപ്പണച്ചുകൊണ്ടു ചോദിച്ചു.

"മകളാണല്ലേ?"

"അതെ?."

"എപ്പം തിരുകി?"

"എന്ത്, മനസ്സിലായില്ലിലോ ?"

"അല്ല; മകള് ചെവിയില്‍ എപ്പം വിരല്‍ തിരുകിയെന്ന് ?"

"ഓ അത് ശരി!. പമ്പ.....പമ്പ."

"സമാധാനമുണ്ട് കേട്ടോ. പുള്ളിക്കാരി ചാലക്കയത്തു വെച്ചേ ഫിറ്റാക്കി!."

"ആര്?."

" ദാ കണ്ടാട്ടെ !"

ചെറുവിരൽ രണ്ടും കട വരെ ചെവിക്കുഴിയിൽ തുളച്ചു കയറ്റി തന്നോടൊട്ടിനിന്ന ഒരാളെ കാണാമറയത്തുനിന്നും അയാൾ മുന്നിലേക്ക് പിടിച്ചു നിർത്തി. വിരണ്ട മാൻ പേടയുടെ കണ്ണുകളുമായി ഒരെട്ടുവയസ്സുകാരി!.

തത്സമയം ഇപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് സമാശ്വാസം. തുല്യദുഃഖിതരുടെ ഐക്യദാർഢ്യം സന്നിധാനം വരെ അഭംഗുരം നീണ്ടു. ആ കരുത്ത് ശബരിമലയിൽ കാൽപ്പാന്തകാലം സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന ഉറച്ച അഭിപ്രായരൂപീകരണത്തിലെത്തിനിൽക്കുന്നു ഇപ്പോൾ.

നക്ഷത്രം പൊട്ടി വീഴുന്നത് കണ്ടാൽ ദോഷമാണെന്നൊരു വിശ്വാസം പണ്ട് നാട്ടിലുണ്ടായിരുന്നു. തൽക്ഷണം നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുന്നത് നോക്കുദോഷത്തിനു പരിഹാരമായും വിധിയുണ്ടായിരുന്നു. പെട്ടെന്ന് നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുക എന്നത് ശ്രമകരമായിരുന്ന സാഹചര്യങ്ങളിൽ ദോഷദൃക്കുകൾക്കു പണിയെളുപ്പം നൽകിയിരുന്നത് നാട്ടിലെ ഒരു കുടുംബമായിരുന്നുവെന്ന് അകാലത്തിൽ മരിച്ചു പോയ എൻ്റെ ചങ്ങാതി ഉണ്ണി എപ്പോഴും പറയാറുണ്ട് . കൊട്ടാപ്പുറത്ത് നാരായണൻ നായരേയും മൂന്ന് ആൺ മക്കളെയും മനസാ സ്മരാമി എന്നു നിമിഷാർദ്ധം കൊണ്ട് പൂർത്തീകരിക്കാമായിരുന്ന അഷ്ടപദമന്ത്രം മതിയായിരുന്നുവത്രെ അന്നൊക്കെ നക്ഷത്രപതനദർശനദോഷം അകറ്റാൻ. നാരായണൻ നായർ എന്നു പറഞ്ഞാൽ ഈയുള്ളവൻ്റെ അച്ഛൻ എന്നാരെങ്കിലും ഇത്തരുണത്തിൽ വായിച്ചെടുത്താൽ അയാളെ കുറ്റം പറയാനാവില്ല!.

എന്നതുപോലെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വെടിവഴിപാടുള്ളവ ഏതൊക്കെയെന്നു ബാലേന്ദ്രൻ്റെ മകളോട് ചോദിച്ചാല്‍ അറിയാമെന്നു നാട്ടില്‍ വിശ്വാസികൾക്കിടയിൽ ഒരു പാട്ടുണ്ട്. ശ്രമകരമായ ഗവേഷണംകൊണ്ടു തേടിപ്പിടിച്ച ക്ഷേത്രനാമങ്ങൾ അതീവരഹസ്യമായി പകർത്തിയ ഒരു താളിയോല മകളുടെ കൈവശമുണ്ടെന്ന കാര്യം എനിക്കുമറിയാം. ഓലയിൽ ഒന്നാമൻ കതിനാവെടിയുടെ തമ്പുരാനായ സാക്ഷാൽ തൃപ്രയാര്‍ രാമചന്ദ്രൻ തന്നെ. രണ്ടാമൻ ശബരിമലയിലെ ഗിരീശൻ. അങ്ങിനെ മകളുടെ കൂപ്പിയ കൈകൾ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശ്രീരാമ, അയ്യപ്പ, ഭഗവതീ ക്ഷേത്രങ്ങൾ നിരവധിയുണ്ട് ഭൂമി മലയാളത്തിൽ.

മകൾ വിവാഹിതയായി ആദ്യത്തെ വിഷുവാണ്. ആയതിന് 'കുടീന്ന് ജോലി' (Work from home ) സൗകര്യമെടുത്ത് കെട്ടിയോനുമൊത്തു നാട്ടില്‍ വരുന്നുണ്ട്. എന്നാണ് ഇവിടേക്ക് ; വിഷുവിനോ തലേന്നോ എന്ന ഞങ്ങളുടെ സംശയം ദൂരീകരിച്ചുകൊണ്ട് ഇന്നലെ മകളുടെ വിളി. നല്ല ഉറച്ച, ആത്മവിശ്വാസത്തിൻ്റെ സ്വരം.

" വിഷുത്തലേന്ന് ഞങ്ങള് ഒളരീലാണ് ട്ടാ അച്ഛാ. അവടക്ക് വിഷൂന്."

"അത്യോ. ശരി ശരി."

സന്ദേഹമെല്ലാം പമ്പ കടന്നിരിക്കുന്നു. അച്ഛനെങ്ങാനും വാങ്ങി വെച്ചിട്ടുള്ള പടക്കം പൊട്ടിയേക്കാവുന്ന ജന്മഗൃഹത്തേക്കാള്‍ മുത്തശ്ശി മരിച്ചു വാലായ്മയുള്ള ഭര്‍തൃഗൃഹം തന്നെ വിഷുത്തലേന്നിന് ഉത്തമം എന്ന് മകൾ പ്രശ്നവശാൽ കണ്ടെത്തിയിരിക്കുന്നു.

" ഇവൾടെ പടക്കപ്പേടി മാറ്റിയിട്ടു തന്നെ കാര്യം!."

മേടമാസമടുത്തതോടെ തകർക്കാൻ പറ്റാത്ത വിശ്വാസം മരുമകൻ്റെ മനസ്സിൽ സെറ്റായിട്ടുണ്ട്. പൂരക്കമ്പക്കാരൻ കമ്പപ്പേടിക്കാരിയെയും കൂട്ടി ആദ്യത്തെ തൃശ്ശൂപ്പൂരം കൂടാൻ നിശ്ചയിച്ചിരിക്കുന്നു.

പൂരങ്ങളുടെ പൂരം കാണിക്കുന്നത് ഗാർഹിക പീഡനനിയമത്തിൻ്റെ പരിധിയിൽ വരുമോ എന്ന അന്വേഷണത്തിലാണിപ്പോൾ കുട്ടീടച്ഛൻ. വേറൊന്നുകൊണ്ടുമല്ല; പരിധിയിൽ വരുമെങ്കിൽ അതിനു പൂർവ്വകാലപ്രാബല്യമുണ്ടാകുമോ എന്നൊന്നറിയാനാണ്. കാലമൊക്കെ മാറിയില്ലേ കരുതിയിരിക്കണമല്ലോ!.

LikeShow More Reactions
Comment