2012, നവംബർ 25, ഞായറാഴ്‌ച

കാളിയമര്‍ദ്ദനം



കാളിയമര്‍ദ്ദനം 


ഔദ്യോഗികാവശ്യത്തിന്‌   ഒരു   ദിവസം   എറണാകുളത്തേക്ക്   പോയ  കൂട്ടത്തില്‍ ഇടപ്പള്ളിയിലുള്ള ചേട്ടന്റെ വീട്ടിലേയ്ക്ക് പോകാനായി ഒരു സ്വകാര്യ ബസ്സില്‍ കയറി. വൈകുന്നേരമായതുകൊണ്ടു ബസ്സില്‍ നല്ല തിരക്ക്.   കണ്ടക്ട്ടറും  കിളിയും  കൂടി  മുന്നില്‍നിന്നും പിന്നില്‍നിന്നും   തള്ളിയമര്‍ത്തി   പാക്കിംഗ് കഴിഞ്ഞപ്പോള്‍   അക്ഷരാര്‍ഥത്തില്‍   എനിക്ക് കാലു  കുത്താന്‍  ഇടമില്ല.   ബ്രേക്ക്‌  അമര്‍ത്തിച്ചവിട്ടി ഡ്രൈവര്‍  ബസ്സിന്നകം   ഒന്ന്  കുലുക്കി അമര്‍ത്തിയപ്പോള്‍   കാല്  നിലത്തു  കുത്താന്‍ ഇട കിട്ടി. .      അപ്പോഴാണ്‌   എനിക്കഭിമുഖമായി ശ്വാസം    പരസ്പരം    മുഖത്തു തട്ടുന്നവിധത്തില്‍  എന്നോട്  ഒട്ടിച്ചേര്‍ന്നുകൊണ്ട് ഒരാൾ നില്‍ക്കുന്നത് കണ്ടത്.!.  സര്‍വശക്തനും സര്‍വവ്യാപിയുമായ  കിളിയുടെ കരവിരുത് ! അടക്കിയൊതുക്കല്‍ കഴിഞ്ഞപ്പോള്‍  സംഭവിച്ച   ഞങ്ങളുടെ   രണ്ടു   പേരുടെയും   'നിലപാടാ 'യിരുന്നു   അത് !   വല്ലാത്ത വിമ്മിഷ്ടവുമായി  ഞാനങ്ങിനെ  നില്‍ക്കുമ്പോള്‍  അയാള്‍  എന്നെ നോക്കി  സൌമ്യമായി  ചിരിച്ചു . ചിരകാല  പരിചയമുള്ള  ഒരളോടെന്ന  പോലെയുള്ള  അയാളുടെ നില്‍പ്പും  ഭാവവും കണ്ടപ്പോള്‍ ഞാന്‍ വല്ലാതായി.എനിക്കയാളെ   ഒരു   പരിചയവുമില്ല. പക്ഷെ അയാളുടെ സൗഹൃദം മുറ്റിയ ചിരി വിലയിരുത്തിയപ്പോള്‍ അയാള്‍ക്കെന്നെ നല്ല   പരിചയംപോലെയുണ്ടെന്നു    തോന്നി. ആ ഒരൌല്‍സുക്യത്തില്‍ ഞാന്‍ ധൈര്യം സംഭരിച്ചു ചോദിച്ചു :

" എന്നെ അറിയുമോ?"



പുഞ്ചിരിച്ചുകൊണ്ടുതന്നെ അയാള്‍ പ്രതിവചിച്ചു:

"ഇല്ല"


സംശയലേശമില്ലാത്ത അയാളുടെ മറുപടി എനിക്കത്രപിടിച്ചില്ല!   ചെറിയൊരു ഈര്‍ഷ്യയോടെ ഞാന്‍ വീണ്ടും ചോദിച്ചു:

" പിന്നെന്തിനാ നിങ്ങളെന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്?"

" ഒന്നുമില്ല. വല്ലാതെ നോവുന്നു" അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

" നോവുകയോ?"

" അതെ എനിക്ക് വല്ലാതെ നോവുന്നുണ്ട്!"

" എന്ത് നോവ്‌ ? നിങ്ങളെന്താണ്‌ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല."

" എന്റെ കാലു വല്ലാതെ വേദനിക്കുന്നു"

" അതിനു ഞാനെന്തു വേണം?" 

" അങ്ങ് മനസ്സിരുത്തിയാല്‍ അതിനു ശമനം കിട്ടും"

" മിസ്ടര്‍ നിങ്ങള്‍ക്കെന്താണ് വേണ്ടത്? കുറെ നേരമായല്ലോ! ആളെ കളിയാക്കുകയാണോ?"

" ഒരിക്കലുമല്ല . പക്ഷെ അങ്ങ് ഷൂസിട്ട് ചവിട്ടി നില്‍ക്കുന്നത് എന്റെ കാലിന്മേലാണ് !" 

പാമ്പിനെ      ചവിട്ടിയാലെന്നപോലെ     ഒരു   പിടച്ചിലോടെ     കാലെടുത്തു       സാധാരണ    നില    പുനസ്ഥാപിച്ചെടുക്കുമ്പോള്‍    പണ്ടൊരു   ചാക്യാര്‍കൂത്തിനിടയില്‍    കാളിയമര്‍ദ്ദകന്‍ കൃഷ്ണനെകളിയാക്കിക്കൊണ്ട്  ചാക്യാര്‍  പറഞ്ഞ  ഫലിതമാണ് പെട്ടെന്നെനിക്ക്  ഓര്‍മ  വന്നത്:

" അതേയ്  കൃഷ്ണന്‍  പാമ്പിനെ ചവിട്ടി നൃത്തം ചെയ്തൂന്നൊക്കെ പറേണതില് വല്ല്യേ കാര്യൊന്നൂല്ല്യ.

നാമൊന്നു ചോദിക്ക്യാ.....ഈ പാമ്പിനെ ചവിട്ട്യാ ആരാ നൃത്തം വെക്കാത്ത് !? "


ചവിട്ടിയരയ്ക്കുന്ന വേദനക്കിടയിലും ക്ഷമ കൈവിടാതെ അഭിജാതമായി പ്രതികരിച്ച ആ അജ്ഞാത  സുഹൃത്തിനോട്നന്ദി  പറയാതെ ചാക്യാര്‍ ഫലിതത്തില്‍ അഭിരമിച്ച മനസ്സിന്റെ  വികൃതിയെ ഞാന്‍ ശപിച്ചു ...



                                                      ********