///////// പ്രിസ്ക്രിപ്ഷന്‍ //////////
ജീവിച്ചിരിക്കുന്നു എന്നതിന്‍റെ പ്രമാണം ഉടലോടെ സമര്‍പ്പിച്ചു ബാങ്കില്‍നിന്നും മടങ്ങുമ്പോഴാണ് കോണിച്ചുവട്ടില്‍വെച്ചു മറ്റൊരു പെന്‍ഷണറായ സുഹൃത്ത് വാസുദേവനെ കണ്ടത്.
“അ; വാസേവാ, ദെന്താദ് കൊറേ കാലായിലോ കണ്ടട്ട്!. എന്തു പറേണൂ സുഖന്ന്യല്ലേ?”
“ അല്ല, സുഖന്നേന്ന് പറ്യാന്‍ ലേശം വെഷമണ്ട്രോ!.”
“അയ്! അതെന്താദ്!.”
അപ്പോഴാണ് ഞാന്‍ വാസുദേവനെ കൂടുതല്‍ ശ്രദ്ധിച്ചത്. വലിയ പ്രസാദത്തിലല്ല വദനം.
“മെഡിക്ലെയിം അയച്ചത് മടങ്ങി. പത്തുപതിനായിരം രൂവേടെ കേസാര്‍ന്നു. “
“എന്തു പറ്റീ?”
“ അപേക്ഷയില്‍ ഡിസ്ക്രീപന്‍സീസ്ണ്ടത്രേ.”
വാസുദേവന്‍ സംഭവം വിവരിച്ചു.
മൂന്നു മാസം മുമ്പ് വീട്ടില്‍ കോണിയിറങ്ങുമ്പോള്‍ കാല് തെറ്റി വീണു മുട്ടിന് പരിക്ക് പറ്റി. ചികിത്സക്കായി നഗരത്തിലെ ഏറെ പ്രശസ്തിയും തിരക്കുമുള്ള ഓര്‍ത്തോപിഡീഷ്യനെ തന്നെ കാണാന്‍ പറ്റി. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥന്‍ ഡോക്ട്ടറെ ഫോണില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച തരമായത്. കണ്‍സള്‍ട്ടേഷന്‍ മുറിക്കു പുറത്ത് ഊഴം കാത്തിരിക്കുന്നതിനിടയില്‍ ഡോക്ട്ടറുടെ സഹായി പുറത്തു വന്നു വിളിച്ചു ചോദിച്ചു.
”ആരാ വാസുദേവന്‍ നമ്പൂതിരി?”
ഞാനൊന്നു സംശയിച്ചു. നമ്പൂതിരിയോ? പി.എസ്. വാസുദേവനാണ് താന്‍ . ഇതെങ്ങന്യാ ഒരു നമ്പൂരി കേറി വന്നത്?.
മുറിയില്‍ കടന്നപ്പോള്‍ ഡോക്‍ട്ടറും അതാവര്‍ത്തിച്ചു.
“സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു. വാസുദേവന്‍ നമ്പൂതിരി അല്ലേ. വരൂ ഇരിക്കൂ.”
അതാ വീണ്ടും നമ്പൂതിരി!. സിദ്ധാര്‍ത്ഥന്‍റെ പണിയായിരിക്കണം. അയാള്‍ എപ്പോഴും അങ്ങിനെയാണ് എന്നെ വിളിച്ചിരുന്നത് എന്നോര്‍ത്തു. എന്തെങ്കിലും ആവട്ടെ എന്നു കരുതി അവഗണിച്ച വിഷയമായിരുന്നു. പക്ഷേ അതിങ്ങനെ എടങ്ങേറുണ്ടാക്കുമെന്ന് കരുതിയില്ല!.
"പരിശോധനേം നാലാഴ്ചത്തെ പ്ലാസ്റ്റര്‍, ഗുളിക, ഫിസിയോ തെറാപ്പി ചികിത്സോളും കഴിഞ്ഞപ്പോള്‍ പതിനായിരത്തിച്ചില്ല്വാനം രൂവ്യായി. അതിന്‍റെ ബില്ലോളൊക്കെ വെച്ചയച്ച ക്ലെയിമാണ്. സംഗതി മടങ്ങി!."
“എന്താ കാരണം?”
"അപേക്ഷേലും അനുബന്ധ രേഖോളിലൂള്ള ക്ലെയിമന്‍റിന്‍റെ പേരിനു വെത്യാസണ്ടത്രേ."
“എന്ന്‍ച്ചാല്‍?”
"അപേക്ഷേലെ വാസുദേവന്‍ അനുബന്ധങ്ങളില്‍ വാസുദേവന്‍ നമ്പൂര്യായീന്ന്!."
“അതെങ്ങനെ.?”
“ആ സിദ്ധാര്‍ത്ഥന്‍റെ പണ്യന്നെ അല്ലാണ്ടെന്താ!. അയാള് വാസുദേവന്‍ നമ്പൂരീന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഡോക്ട്ടറ് പ്രിസ്ക്രിപ്ഷനില് അങ്ങന്യന്നെഴുതി. അതിന്‍റെ ബലത്തില് ആശുപത്രി രേഖകളിലും മരുന്നിന്‍റെ ബില്ലുകളിലും നമ്പൂരി കടന്നിരുന്നു അതന്നെ!.”
“അയ് അപ്പോ വാസേവന്‍ ഇതൊന്നും നേരത്തെ നോക്കീല്ല്യേ?”
“അങ്ങനൊരബദ്ധം പറ്റീടോ. സാധനം മടങ്ങീപ്പ്ളാ ഞാനും ശ്രദ്ധിച്ചത്!.”
“ഇനീപ്പോ എന്താ ചെയ്യ്വാ?”
“ഡോക്റ്ററേം ആസ്പത്രിക്കാരേo ഫാര്‍മസിക്കാരേo ഒക്കെ കാണണം. വെട്ടിത്തിരുത്ത്യാ വല്ല രക്ഷേണ്ടോന്ന് നോക്കണം."
"അതൊന്നും കൊഴപ്പണ്ടാവില്ല്യ വാസേവാ. ഒക്കെ ശര്യാവും."
" ന്ന് വിചാരിക്ക്യാ. അപ്പോ ന്നാ ഞാന്‍ പോട്ടെ. മസ്റ്ററീയണം. കൊര്‍ച്ച് കാശെടുക്കണം. ന്നാ പിന്നെ കാണാം."
കോണി കയറി പോകുന്നതിനിടയ്ക്ക് തിരിഞ്ഞുനിന്നുകൊണ്ട് വാസുദേവന്‍ പറഞ്ഞു
“ജാതി ചോദിക്കരുത്, പറയരുത് എന്ന മുദ്രാവാക്യത്തിന്‍റൊപ്പം എഴുതരുത് എന്നൂടി ചേര്‍ത്തേര്‍ന്നെങ്ങെ ഈ നട്ടംതിരിച്ചലൊക്കെ ഒഴിവാക്കാര്‍ന്നു!.”