2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

നാസിക്ക്

 നാസിക്ക് 

മധ്യവേനല്‍ അവധിക്കാലത്ത് നടക്കുന്ന കുട്ടികളുടെ  നാടകക്കളരി. കളരി കാലം കൂടുന്ന ദിവസം അവതരിപ്പിക്കാന്‍ ഒരു നാടകം വേണം. അതിനുള്ള ആലോചന ആശാനും കുട്ടികള്‍ക്കുമിടയില്‍ പൊടിപൊടിക്കുന്നു.

" ക്യാമ്പിലുള്ള എല്ലാവരും നാടകത്തില്‍ ഉണ്ടായിരിക്കും. ഒരാളേo ഒഴിവാക്കാന്‍ പറ്റില്ല്യ. എല്ലാവരും റെഡ്യല്ലേ?." മാഷ് ചോദിച്ചു.


"ങ്ഹാ..റെഡീ....!" .

ക്യാംമ്പംഗങ്ങള്‍ക്ക് ഏകസ്വരം.ഉത്സാഹം.



"ഇന്ന് റിഹേര്‍ഴ്സല് തൊടങ്ങും. ആര്‍ക്കേങ്ങിലും അസൌകര്യണ്ടോ?."

"ഇല്ല്യാ....!"

"ഇനി എഴീസേള്ളോ മ്മക്ക് നാടകം ചെയ്യാന്‍. റിഹേര്‍ഴ്സല് തൊടങ്യാ പിന്നാരും ഒറ്റ ദിവസം മൊടങ്ങരുത്! സമ്മതിച്ച്വോ?."

"സമ്മതിച്ചൂ....!"

"ആര്‍ക്കെങ്കിലും  വെഷമണ്ടെങ്കില്‍ ഇപ്പ പറേണം. ആര്‍ക്കാ അസൌകര്യം ?.പേടിക്കണ്ട, പറഞ്ഞോ!.."

കുട്ടികള്‍ക്കിടയില്‍നിന്നും ഒരാള്‍ എണീറ്റ് നിന്നു. സ്മാര്‍ട്ട്, ഇന്‍റലിജന്‍റ്, പ്രധാന വേഷം ചെയ്യിപ്പിക്കാം എന്നൊക്കെ മാഷ് കരുതിവെച്ചിരുന്ന പയ്യനാണ്.

"നെനക്ക് നാടകത്തില് കളിക്കണ്ടേ !?."

മാഷക്ക് ഉല്‍കണ്ഠയായി.

"വേണം മാഷേ!."

"പിന്നെന്താ നെനക്ക് അസൌകര്യം?."

"ഇക്ക് നാളെ പറ്റില്ല്യ."

"നാളെ മാത്രേള്ളോ?."

"അതേ."

" കൊഴപ്പല്ല്യ. ഒരീസല്ലെ അജസ്റ്റീയാം. അത് പോട്ടെ ;എന്താ നാളെ വിശേഷം?."

" നാസിക്കിന് പോണം."

"നാസിക്കാ!!?" മാഷ് അത്ഭുതപ്പെട്ടു!

"അതേ മാഷേ...നാസിക്കന്നെ!" മറ്റു കുട്ടികളുടെ കോറസ്സ്.

" നാസിക്കില് പോയാ പിന്നെങ്ങന്യാണ്ടാ നിയ്യ് നാടകം കളിക്ക്യാ!?"

"അയ്ന് ഞാന്‍ മറ്റന്നാണ്ടാവും മാഷേ!."

"എന്തൊക്ക്യാ ഇവന്‍ പറേണേ! നാളെ നാസിക്കില് പൂവും മറ്റന്നാ നാടകത്തിനു വരും!. കാര്യം തെളിച്ച് പറേടാ!."

"മാഷേ, മാഷേ അവന്‍ എല്ലാ ഞായറാഴ്ച്ചേo നാസിക്ക് ദോൾ കൊട്ടാൻ   പഠിക്ക്യാ "

കുട്ടികള്‍ കാര്യം തെളിച്ചപ്പോള്‍ കളരിക്കാശാന്‍ ശശിമാഷ്!.