2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഗുണപാഠം

ഗുണപാഠം 


ഒന്നാം  ക്ലാസ്സിലെ  ഗോപിയും   രാമുവും  വഴക്കായി. വഴക്കു  മൂത്തപ്പോൾ    ഗോപി    രാമുവിന്റെ   സ്ലേറ്റ്‌ എടുത്ത്   നിലത്തെറിഞ്ഞു.      പൊട്ടിയ    സ്ലേറ്റുമായി രാമു  മാഷുടെ മുന്നില്‍ നിന്ന് തേങ്ങി.

"മാഷേ, ഇയ് ഗോപി ഇന്റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


മാഷ് കുപിതനായി ഗോപിയോട് ചോദിച്ചു:


"ഉവ്വോ?  ഇവന്‍ പറേണത് ശര്യാണോടാ?"


"അതെ" ഗോപി കുറ്റം സമ്മതിച്ചു. 


"ആഹ! അത്രയ്ക്കായോ!?"


മാഷുടെ    ചൂരല്‍    ഗോപിയുടെ    തുടയില്‍    ഗുണന ചിഹ്നങ്ങള്‍ വരച്ചു. 


വൈകീട്ട്   മേലു   കഴികിക്കുന്നതിനിടയില്‍    മകന്‍റെ തുടയില്‍  ചുവന്ന  തിണര്‍പ്പുകള്‍ കണ്ടപ്പോള്‍ അമ്മ പരിഭ്രമത്തോടെചോദിച്ചു:


"എന്താ മോനേദ്‌ !?"


"മാഷ് അടിച്ചതാ."


"ദെന്തിനാ മാഷ് അടിച്ചേ!?"


"വഴക്കായീപ്പോ ഞാന്‍ രാമൂന്‍റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


"ഇനി  കുറുമ്പ്  കാട്ട്വോ!      ഇനി   കുറുമ്പ്   കാട്ട്വോ! അശ്രീകരം!!"


കുട്ടിയുടെ   തുടയില്‍   അദ്ധ്യാപകന്‍   ചൂരല്‍ വരഞ്ഞിടത്തു  തന്നെ  അമ്മയുടെ  കൈപ്പടം  പപ്പടം പൊള്ളിച്ചു!


വൈകിട്ട്   നഗരത്തിലെ   ആപ്പീസില്‍നിന്നു   ജോലി കഴിഞ്ഞെത്തിയ   അച്ഛന്   വാർത്ത   എരിവും പുളിയും ചേര്‍ത്തു നല്‍കി അമ്മ.


"നിന്നേന്ന്  ഞാൻ....!!"  


മുറ്റത്തെ   തെച്ചിയുടെ  കൊമ്പും  കുട്ടിയുടെ തുടയിൽ നാലഞ്ചു  തവണ ദംശിച്ചു   !.


അന്ന്  ജീവിതത്തിലെ  ഒരു  വലിയ  പ്രായോഗിക പാഠം  കുട്ടി  പഠിച്ചു;   സത്യം  പ റയുന്നത് അപകടമാണ് !


അടുത്ത   വഴക്കിൽ   മാഷ്‌   ഇടപെടുന്നതിനു  മുൻപ് സ്വന്തം സ്ലേറ്റും പൊട്ടിച്ചുവെക്കാൻ അവൻ മറന്നില്ല!



-----------




2014, മാർച്ച് 2, ഞായറാഴ്‌ച

കുറുക്ക്‌

കുറുക്ക്‌


മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന  കാലത്ത് നടന്ന കഥയാണ്‌...

വലിയ ബിസിനസ്സുകാരായിരുന്നുവെങ്കിലും  'മുറിഞ്ഞോടത്ത് ഉപ്പ് തേക്കാത്തോരാ'യിരുന്നു പാര്‍ട്ട്ണര്‍മാര്‍ 'ജോസ് ആന്‍ഡ്‌  വറീത് '.   യാത്ര  പോവുകയാണെങ്കില്‍ കൊച്ചിക്കായാലും കല്‍ക്കത്തക്കായാലും വഴീയിലെ പൈപ്പ്  വെള്ളം  കുടിച്ചേ രണ്ടു പേരും പോവൂ .   ഖരഭക്ഷണം 'വെള്ളച്ചോറും മൊളകിരുമ്പീതും'.  


ബിസിനസ്സുമായി ബന്ധപ്പെട്ട  ഒരു കേസിന്‍റെ വിധി കേൾക്കാന്‍  ഒരു ദിവസം മദിരാശിക്കു മുണ്ടുചുറ്റിയ  ജോസിനെ വറീത്  ഉപദേശിച്ചു :


" ഡാ, കേസ്  വിധ്യായാ  അപ്പളയ്ക്കപ്പ  വിളിച്ചോളോ ട്ടാ.   പിന്നേയ്  ഒരു കാര്യണ്ട്‌.  വിളിക്കുമ്പോ   നീട്ടിപ്പിടിക്കരിക്കോ!.  ഇള്ള കാര്യം രണ്ട്  വാക്കിലൊതുക്ക്യോളോ  ട്ടാ. പണ്ടാറം എസ്റ്റീഡ്യാ !  ങ്ഹാ ...സെക്കന്റ്നാ  കാശ് .  ഡാ ശവീ നീയ്‌ കേക്ക്ണ്ടാ? 


'അയ്‌ ! ഒന്ന്  ചുമ്മാരിക്ക്‌ ഗഡി! ഇയ്ക്കറിഞ്ഞൂടെ ?. എന്ന്യാ  പഠിപ്പിക്കണേ നീയ് !"


അടുത്ത ദിവസം വിധി കേട്ട ശേഷം കോടതിക്കടുത്തുള്ള ബൂത്തിൽ കയറി ജോസ് ഡയല്‍ ചെയ്തു .


പാര്‍ട്ട്‌ണര്‍ ഫോണെടുത്തു: "അലോണ്‍ "


"ഡാ ശവീ, അറിഞ്ഞു ട്ടാ! . "


"ങ്ഹ! എന്തായീഡാ!?"


" മ്മള്  ഊഊഊ.....ട്ടാ!" 


കട്ട്..!