ഗുണപാഠം
ഒന്നാം ക്ലാസ്സിലെ ഗോപിയും രാമുവും വഴക്കായി. വഴക്കു മൂത്തപ്പോൾ ഗോപി രാമുവിന്റെ സ്ലേറ്റ് എടുത്ത് നിലത്തെറിഞ്ഞു. പൊട്ടിയ സ്ലേറ്റുമായി രാമു മാഷുടെ മുന്നില്‍ നിന്ന് തേങ്ങി.
"മാഷേ, ഇയ് ഗോപി ഇന്റെ സ്ലേറ്റ് പൊട്ടിച്ചു!"
മാഷ് കുപിതനായി ഗോപിയോട് ചോദിച്ചു:
"ഉവ്വോ? ഇവന്‍ പറേണത് ശര്യാണോടാ?"
"അതെ" ഗോപി കുറ്റം സമ്മതിച്ചു.
"ആഹ! അത്രയ്ക്കായോ!?"
മാഷുടെ ചൂരല്‍ ഗോപിയുടെ തുടയില്‍ ഗുണന ചിഹ്നങ്ങള്‍ വരച്ചു.
വൈകീട്ട് മേലു കഴികിക്കുന്നതിനിടയില്‍ മകന്‍റെ തുടയില്‍ ചുവന്ന തിണര്‍പ്പുകള്‍ കണ്ടപ്പോള്‍ അമ്മ പരിഭ്രമത്തോടെചോദിച്ചു:
"എന്താ മോനേദ് !?"
"മാഷ് അടിച്ചതാ."
"ദെന്തിനാ മാഷ് അടിച്ചേ!?"
"വഴക്കായീപ്പോ ഞാന്‍ രാമൂന്‍റെ സ്ലേറ്റ് പൊട്ടിച്ചു!"
"ഇനി കുറുമ്പ് കാട്ട്വോ! ഇനി കുറുമ്പ് കാട്ട്വോ! അശ്രീകരം!!"
കുട്ടിയുടെ തുടയില്‍ അദ്ധ്യാപകന്‍ ചൂരല്‍ വരഞ്ഞിടത്തു തന്നെ അമ്മയുടെ കൈപ്പടം പപ്പടം പൊള്ളിച്ചു!
വൈകിട്ട് നഗരത്തിലെ ആപ്പീസില്‍നിന്നു ജോലി കഴിഞ്ഞെത്തിയ അച്ഛന് വാർത്ത എരിവും പുളിയും ചേര്‍ത്തു നല്‍കി അമ്മ.
"നിന്നേന്ന് ഞാൻ....!!"
മുറ്റത്തെ തെച്ചിയുടെ കൊമ്പും കുട്ടിയുടെ തുടയിൽ നാലഞ്ചു തവണ ദംശിച്ചു !.
അന്ന് ജീവിതത്തിലെ ഒരു വലിയ പ്രായോഗിക പാഠം കുട്ടി പഠിച്ചു; സത്യം പ റയുന്നത് അപകടമാണ് !
അടുത്ത വഴക്കിൽ മാഷ് ഇടപെടുന്നതിനു മുൻപ് സ്വന്തം സ്ലേറ്റും പൊട്ടിച്ചുവെക്കാൻ അവൻ മറന്നില്ല!
-----------