BEAUTIFUL PEOPLE
കളഞ്ഞുപോയി തിരിച്ചു കിട്ടുവാൻ ഒരു സാദ്ധ്യതയുമില്ലെന്നു കരുതുന്ന വിലപിടിച്ച ചിലതുകൾ തിരിച്ചു കിട്ടുമ്പോഴുണ്ടാവുന്ന ത്രിൽ വാക്കുകളിൽ പകർത്താവതല്ല!.
പറയാം.
ഹൈദരബാദിൽ നിന്നും ബംഗളുരുവിലെത്തി കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ വെളുപ്പിന് ആറര മണി. അന്തരീക്ഷത്തിന് നേരിയ സുഖകരമായ തണുപ്പുണ്ടായിരുന്നു. പെട്ടി സാമാനങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തി എല്ലാം ഭദ്രമെന്നുറപ്പു വരുത്തി. യേലഹാങ്ക സ്റ്റേഷനിൽ വണ്ടിയെത്തിയ നേരം ചേട്ടൻ്റെ മകൻ ദീപു വിളിച്ചിരുന്നു. പാർക്കിങ്ങ് പ്രശ്നങ്ങളുള്ളതുകൊണ്ട് പ്ലാറ്റ് ഫോമിലേക്ക് വരുന്നില്ല നിങ്ങൾ രണ്ടു പേരും ഇറങ്ങി പുറത്തു വരൂ ഞാൻ കാറിലിരിപ്പുണ്ടാവും എന്ന് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം ട്രോളി ബാഗുരുട്ടി വാതിൽക്കലേക്ക് നടക്കുമ്പോൾ ഞങ്ങൾ വന്ന കാച്ചിഗുഡ - മൈസൂരു എക്സ്പ്രസ്സ് മെജസ്റ്റിക്ക് ലക്ഷ്യമാക്കി പ്ലാറ്റ്ഫോം വിട്ടു.
"ദീപൂനെ ഒന്ന് വിളിക്കാർന്നില്ല്യേ?. അവൻ? എത്തിയോ എന്തോ?."
ഭാര്യ പറഞ്ഞത് ന്യായമാണെന്ന് തോന്നി അവനെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് കാര്യങ്ങൾ നേരത്തെ തിട്ടപ്പെടുത്തിയ പോലെ ഭദ്രമല്ലെന്ന് ഒരു ഞെട്ടലോടെ അറിയുന്നത്!. ഷർട്ടിൻ്റെ പോക്കറ്റിൽ മൊബൈൽ ഇല്ല!. പാൻസിൻ്റെ പോക്കറ്റിലുമില്ല. ബാക്ക് പാക്കിലുമില്ല. ട്രോളിബാഗ് പൂട്ടിയിരിക്കയാണ്. അതു നോക്കേണ്ടതില്ല.
"നിങ്ങളൊന്നതിലേക്ക് വിളിക്കൂ."
ഭാര്യ വിളിച്ചു. ഫോണിൽ റിങ്ങ് ടോൺ കേൾക്കുന്നുണ്ട്. പക്ഷേ ഇവിടെ ഈ ജംഗമങ്ങൾക്കുള്ളിൽ ഒരു ശബ്ദവുമില്ല!.
അന്തരീക്ഷോഷ്മാവ് പെട്ടെന്ന് വർദ്ധിച്ച പോലെ തോന്നി. മൊബൈൽ ട്രെയിനിലെ സീറ്റിൽ മറന്നു വെച്ചിരിക്കുന്നു!. സ്റ്റേഷനെത്തിയ വെപ്രാളത്തിൽ സീറ്റിനടിയിലെ ട്രോളി ബാഗ് വലിച്ചെടുക്കുമ്പോൾ നോക്കിക്കൊണ്ടിരുന്ന മോബൈൽ ഇരുന്ന സീറ്റിൽ വെച്ചത് ഓർമ്മ വന്നു.
ആത്മത്തിൽ അഷ്ടബന്ധമിട്ടുറപ്പിച്ച മൊബൈൽ കാണാതാവുമ്പോഴുണ്ടാവുന്ന നടുക്കം കാൽ ലക്ഷം രൂപ പോക്കറ്റടിച്ചു പോയാൽ പോലുമുണ്ടാവില്ല. പോരാത്തതിന് മകൾ സ്നേഹപൂർവ്വം അച്ഛന് സമ്മാനിച്ച പുതിയ മൊബൈലുമാണ്. കുറച്ചൊന്നുമല്ല മനസ്സിലെ നീറ്റം!
ഭാര്യയുടെ ഫോണിൽ ദീപുവിനെ വിളിച്ചു കാര്യം പറഞ്ഞു.
"എന്താനി വേണ്ട്രാ?. വല്ല രക്ഷേണ്ടാ?."
"കുഞ്ഞച്ചാ ഒരു കാര്യം ചെയ്യൂ; ഉടനെ സെക്യൂരിറ്റിയിൽ പോയി വിവരം അറിയിക്കൂ.''
''നീ വേഗം ഇങ്ങ് വാ. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നീയ്യായിരിക്കും നല്ലത്."
"ശരി കുഞ്ഞച്ചാ ഞാനിതാ വരുന്നു."
പ്ളാറ്റ്ഫോമിൻ്റെ ഏറ്റവും അറ്റത്തായിരുന്നു ഞങ്ങൾ ഇറങ്ങിയത്. നടന്ന് ആർ പി എഫിൻ്റെ ഓഫീസിലെത്തിയപ്പോൾ അവിടെ ദീപുവും ഒരു കോൺസ്റ്റബിളും ഞങ്ങളെ കാത്തു നിൽക്കുന്നു. ദീപുവിന് കന്നഡ കരതലാമലകമാണ്. അവൻ കാര്യങ്ങളെല്ലാം ഇതിനകം അയാളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. മൊബൈൽ ചേതം സംഭവിച്ചയാളെ ഉടലോടെ കാണുവാൻ നിൽക്കുകയാണ് നാസർ എന്നു പേരുള്ള കോൺസ്റ്റബിൾ.
"ഇതാണ് സർ എൻ്റെ അങ്കിൾ."
"വരൂ. ഇവിടെ ഇരിക്കാം."
നാസർ ഞങ്ങളെ ക്ഷണിച്ചു.
ഞങ്ങൾ അകത്തു കടക്കുമ്പോൾ പുറത്ത് ലഗ്ഗേജിനു കാവൽ നിന്ന ഭാര്യയോട് നാസർ വിളിച്ചു പറഞ്ഞു.
"മാഡം വരൂ. ഇവിടെ ഇരിക്കാം. സർ ലഗ്ഗേജ് എടുത്ത് അകത്തു വെച്ചോളൂ."
തികച്ചും മാന്യവും സ്നേഹനിർഭരവുമായ പെരുമാറ്റം. നഷ്ടപ്പെട്ട കുളിര് അന്തരീക്ഷത്തിനു തിരിച്ചു കിട്ടി.
ഞങ്ങളെ കസേരയിലിരുത്തി സഞ്ചരിച്ച ട്രെയിനിൻ്റെ പേര്, കമ്പാർട്ട്മെൻ്റ് നമ്പർ, മൊബൈൽ വെച്ച സീറ്റ് നമ്പർ തുടങ്ങിയ വിവരങ്ങളല്ലാം ചോദിച്ചറിഞ്ഞ് ആയവ അടുത്ത സ്റ്റേഷനായ ബംഗളുരു മെജസ്റ്റിക്കിലെ (സിറ്റി) ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം ഓഫീസർ ഞങ്ങളോടു പറഞ്ഞു.
"അവർ വേണ്ടതു ചെയ്യും സർ. മൊബൈൽ മറ്റാരെങ്കിലും എടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്കതു തിരിച്ചു കിട്ടും. സമാധാനിക്കു."
"താങ്ക് യൂ സർ."
"മൊബൈൽ ലോക്ക് ചെയ്തിട്ടുണ്ടല്ലോ?.''
"ഉണ്ട്. "
"ശരി. വെയ്റ്റ് ചെയ്യൂ. വണ്ടി സിറ്റി എത്തി പരിശോധന കഴിഞ്ഞാൽ അവർ വിളിക്കും."
പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ദീപു അവൻ്റെ ഫോണിൽ നിന്ന് നഷ്ട്ടപ്പെട്ട എൻ്റെ ഫോണിലേക്ക് വെറുതെ ഒന്നു വിളിച്ചപ്പോൾ മൊബൈൽ ആരോ എടുത്തു. കന്നടയിൽ എന്തൊക്കെയോ അവൻ സംസാരിച്ച് ഫോൺ ഓഫീസർക്ക് കൊടുക്കുന്നതു കണ്ടു.
"എന്താടാ ?."
"എടുത്തത് സിറ്റി RPF ഓഫീസിലാ. ഫോൺ നാസറിനു കൊടുക്കാൻ പറഞ്ഞു. "
"സാനം കിട്ടിയോ?."
"അറിയില്ല കുഞ്ഞച്ചാ.. ലെറ്റസ് ഹിയർ ഇറ്റ് ഫ്രം ദിസ് ഓഫീസർ."
ടെൻഷനും താപനിലയും വീണ്ടും വർദ്ധിക്കുന്നു.
ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ നാസർ ഫോൺ ഓഫാക്കി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
"നിങ്ങൾ ഭാഗ്യവാനാണ് സർ. മൊബൈൽ കിട്ടി. സീറ്റിൽ തന്നെ ഉണ്ടായിരുന്നു."
"താങ്ക് ഗോഡ്!. താങ്ക് യൂ സർ. താങ്ക് യൂ താങ്ക് യൂ!."
ദീപുവിൻ്റെ പ്രതികരണത്തിൽ എല്ലാമുണ്ടായിരുന്നു. ഞങ്ങളുടെ മൊത്തം എക്സൈറ്റ്മെൻ്റ്!.
"നിങ്ങൾ ഉടനെ മെജസ്റ്റിക്കിലേക്ക് പോയ്ക്കോളൂ. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഞങ്ങളുടെ പോസ്റ്റ് കമാണ്ടറുടെ ഓഫീസുണ്ട്. അവിടെ ചെന്ന് ലമാനി എന്നയാളെ ബന്ധപ്പെടുക."
ലോകത്തു കിട്ടാവുന്ന നന്ദിയൊക്കെ ചൂടുള്ള ഒരാലിംഗനത്തിൽ പൊതിഞ്ഞ് നാസറിന് സമർപ്പിച്ച് പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ മെജസ്റ്റിക്കിലെത്തി. ഹർത്താൽ ദിവസമായതിനാൽ പതിവ് വാഹനത്തിരക്കുകൾ ഉണ്ടായിരുന്നില്ല.
സിറ്റി സ്റ്റേഷനിൽ ലമാനി എന്ന ഓഫീസറും കമാണ്ടറും ഞങ്ങളെ കാത്തിരിക്കുന്ന പോലെ തോന്നി. എത്തിയ വശം ലമാനി ഒരു പേപ്പറെടുത്തു തന്ന് വിവരങ്ങളെല്ലാം എഴുതി മൊബൈൽ തിരിച്ചു കിട്ടിയതായി ഒപ്പിട്ടു തരുവാൻ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ മൊബൈൽ കയ്യിൽ തന്നുകൊണ്ട് ലമാനി ചോദിച്ചു:.
"ഇതല്ലേ?."
"അതെ സർ!."
"അൺലോക്ക് ചെയ്യൂ."
ഞാൻ വിരൽമുദ്ര വെച്ച് മൊബൈൽ തുറന്നു കാണിച്ചു.
"ഓക്കെ!. ഇനി എൻ്റെ കൂടെ വരൂ."
മൊബൈൽ തിരികെ വാങ്ങി കമാണ്ടറെയും കൂട്ടി ലമാനി എന്നെ ഓഫീസിൻ്റെ വാതിലിനു മുമ്പിലേക്ക് ക്ഷണിച്ചു.
തനിക്കും കമാണ്ടറിനും നടുവിലായി എന്നെ നിറുത്തി ഒരു ചെറുപ്പക്കാരനെ വിളിച്ച് തൻ്റെ മൊബൈൽ അയാളുടെ കയ്യിൽ കൊടുത്ത് ലമാനി എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി.
രണ്ട് RPF ഉദ്യോഗസ്ഥന്മാർക്കു നടുവിൽ നിന്നപ്പോൾ ഉള്ളിൽ ഭയവും ആശങ്കയും നിറഞ്ഞു. അതു മുഖത്തു നിഴലിച്ചു കണ്ടിട്ടാവണം ലമാനി പറഞ്ഞു:
"ഒന്നുമില്ല സർ; ഒരു ഫോട്ടോ എടുക്കാനാണ്. റെക്കോഡിന്. എൻ്റെ കയ്യിൽ നിന്നു നിങ്ങൾ സ്വീകരിക്കുന്ന പോലെ മൊബൈൽ പിടിച്ചു നിൽക്കൂ പ്ലീസ്."
"ഓക്കെ സർ...!.'' എനിക്കാശ്വാസമായി.
"ശരി എടുത്തോ; ഫോട്ടോയിൽ ഓഫീസിൻ്റെ പേര് കാണണം."
ലമാനി ചെറുപ്പക്കാരനോട് വിളിച്ചു പറഞ്ഞു. പടമെടുത്തു കഴിഞ്ഞപ്പോൾ ദീപു അയാൾക്കരികിലേക്ക് ഓടിച്ചെന്ന് അവൻ്റെ മൊബൈൽ കൊടുത്ത് ഒരു ഫോട്ടോ അതിലും എടുക്കാൻ പറഞ്ഞു.
"സർ വിരോധമില്ലല്ലോ?"
"നോ നോ ടേക്കിറ്റ്!. "
ലമാനിക്കും കമാണ്ടർക്കും സന്തോഷം.
"താങ്ക് യൂ സർസ്...!."
മൂന്നു പേരും വാക്കാലും ഹസ്തദാനത്താലും നന്ദി പറഞ്ഞ് കാറിലേക്ക് നടക്കുമ്പോൾ ഓർത്തു:
സ്വന്തം കാര്യത്തിലെന്ന പോലെ കൃത്യമായ വിവരങ്ങളും നിർദ്ദേശങ്ങളും ഏറ്റവും വേഗത്തിൽ സിറ്റി ആർ പി എഫ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് അവരെ ജാഗരൂകരാക്കിയ നാസർ....
നിരവധി പ്ലാറ്റ്ഫോമുകളുള്ള സിറ്റി സ്റ്റേഷനിലെ എസ്ക്കലേറ്ററുകളും മേൽപ്പാലവും കോവണിപ്പടികളും മിന്നൽവേഗത്തിൽ കയറിയിറങ്ങി ട്രെയിനും കമ്പാർട്ടുമെൻ്റും സീറ്റും കണ്ടു പിടിച്ച് എൻ്റെ നഷ്ടപ്പെട്ട മൊബൈൽ കണ്ടെടുത്ത ലമാനി...
സത്യസന്ധരും സേവനോത്സുകരുമായ ഈ ഉദ്യോഗസ്ഥന്മാരോട് എങ്ങിനെ നന്ദി പറഞ്ഞാലാണ് പൂർണ്ണമാവുക!.
അതെ.....
These people are beautiful...wonderful...and great!.
"കുഞ്ഞച്ചാ, നമുക്കിത് ഫേസ് ബുക്കിൽ പോസ്റ്റാക്കണം. അതിനും കൂട്യാ ഞാൻ ഫോട്ടോ എടുപ്പിച്ചേ."
"സംശയണ്ടോ; ഇതെഴുതീല്ലെങ്കിൽ പിന്നെ വേറെന്തെഴുതാനാടാ!. "
എഴുതുന്നു. ആ മൊബൈലിൽ തന്നെ!.