2019, മാർച്ച് 25, തിങ്കളാഴ്‌ച

ടച്ച് മീ നോട്ട്



 ടച്ച് മീ നോട്ട്

രണ്ട് കിലോ നേന്ത്രപ്പഴത്തിനു കൊടുത്ത പണത്തിൽ ബാക്കി തരുവാനായി കടക്കാരൻ മേശയിലെ നോട്ടുകൾ പരതിയിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ചോദ്യം കേട്ടത്
" ഈ പൂവമ്പഴത്തിനെന്താ വെലാ?"
തിരിഞ്ഞു നോക്കിയപ്പോൾ കടയുടെ മുമ്പിൽ കൊളുത്തിയിട്ട ലക്ഷണമൊത്ത പൂവൻ കുലയിൽ തൊട്ട് തലോടി ഭംഗി ആസ്വദിക്കുകയാണൊരാള്‍.
"അയ് അയ് കൊല തൊടരുത്!."
ചില്ലറ തിരയുന്നത് നിർത്തി കടക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആഗതന്‍ പരിഭ്രമിച്ച് കുലയിൽ നിന്നും കയ്യെടുത്തു.
" കിലോ 50 രൂവ. എത്ര്യാ വേണ്ട്?.''
" ദേ ഈ താഴത്തെ പടലേന്ന്.....;"
വീണ്ടും അടിപ്പടല തൊട്ട് വേണ്ട തൂക്കം പറയാൻ തുടങ്ങിയ അയാളോട് കടക്കാരൻ ആക്രോശിച്ചു.
"കൊല തൊടര്തെന്ന് പറഞ്ഞില്ലിടോ?. തനിക്കെത്ര വേണംന്ന് പറഞ്ഞാ മതി. ഞാട്ത്തരാം!."
ഞെട്ടലും ജാള്യതയും മാഞ്ഞ് ആഗതന്‍റെ മുഖത്ത് രോഷം തെളിഞ്ഞു വന്നു.
"ഐന് താനെന്തിനാ ചൂടാവണ്?. കൊല തൊട്ടാന്താ ആകാശം ഇടിഞ്ഞ് വീഴോ?."
"വീഴും. ആവശ്യല്ലാത്തോടത്ത് തൊടണ്ട അതന്നെ!."
"ന്നാ താന്‍ പുഴുങ്ങിത്തിന്ന് തന്‍റെ പഴം!."
രണ്ടു കയ്യും വിടർത്തി മുന്നിലേക്ക്‌ തള്ളി ഒരശ്ലീല ചേഷ്ട ചമച്ചുകൊണ്ട് അയാള്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു പോകുന്ന പോക്കിൽ നിലത്ത് ആഞ്ഞു തുപ്പിക്കൊണ്ടു കൂട്ടിച്ചേര്‍ത്തു:
" ഔ ഇനീണ്ടോ ഒരു മെരുമ്പൂവ്!."
രോഷം ചവിട്ടി മെതിച്ച് നടന്നു പോകുന്ന അയാളെ നോക്കി നിന്നപ്പോൾ അയാളുടെ പ്രസക്തമായ ഒരു ചോദ്യത്തിനുള്ള മറുപടി എന്‍റെ സഞ്ചിതസ്മരണകളില്‍ നിന്നും പൊന്തി വന്നു.
‍ആകാശമൊന്നുമല്ലെങ്കിലും കുല തൊട്ടാല്‍ വില പിടിച്ച ചിലതൊക്കെ ഇടിഞ്ഞു വീഴും ചങ്ങാതീ. അത് വിനാശകരവുമായിരിക്കും!.
കോളേജിൽ പഠിക്കുന്ന കാലത്താണ്. വീടിനടുത്തുള്ള വിളക്കുംകാൽ കവലയിലെ സുഹൃത്ത് കുട്ടിപ്രാഞ്ചിയുടെ പല ചരക്കുകടയ്ക്കു മുന്നിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും ഞായറാഴ്ച്ചകളില്‍‍ പതിവുള്ള നർമ്മസദസ്സിനു കൂടിയിരിക്കയാണ്. കച്ചവടത്തിരക്കിനിടയിലും കുട്ടിപ്രാഞ്ചി അളന്നു തൂക്കി പൊട്ടിക്കുന്ന തമാശകളാണ് കൂട്ടായ്മയിലെ മുഖ്യ ആകർഷണം. കടയുടെ വരാന്തയിൽ കൊച്ചപ്പേട്ടനും ചന്ദ്രൻ മാഷും കുടി ചെസ്സ് കളിക്കുന്നുണ്ട്. ഇടയ്ക്കിടെ ബോർഡിൽ എത്തിച്ചുനോക്കി വിദഗ്ദാഭിപ്രായവും പറയും പ്രാഞ്ചി.
“ അയ്‌! അയ്‌!, ആ തേരങ്ങട് എഴില്‍ക്ക് വലിച്ചിട്ടാ രാജാവിന്‍റെ നീക്കം ഒതുക്കാര്‍ന്നില്ല്യെ!. ന്തൂട്ട് വഷള് കള്യാ നിങ്ങള് കളിക്കണേ ന്‍റെ കൊച്ചപ്പേട്ടാ!.”
കളിതമാശകള്‍ മൂത്തു പഴുത്തിരിക്കുമ്പോഴാണ് കടക്കു മുന്നിൽ പ്രാഞ്ചിയുടെ അമ്മ കൊണ്ടു വന്നു കെട്ടിത്തൂക്കിയ വിശിഷ്ടമായ ഒരു പഴക്കുല ഞാൻ ശ്രദ്ധിച്ചത്. നല്ല ഭംഗിയുള്ള മുഴുത്ത പൂവൻപഴങ്ങൾ. വലിയ കുല. ഞാൻ അതിനടുത്തു ചെന്നു.
"ഉഷാറ് കൊല്യാണലോ പ്രാഞ്ച്യേ!. ദെവടേണ്ടായീതാ?.”
‘അത് മ്മടെ എരേങ്ങല്‍ത്തെ മനക്കലെ വളപ്പില്.”
പ്രാഞ്ചിയുടെ അമ്മ പറഞ്ഞു.
“അത്യാ?....ഒശത്തി കൊല!.”
എന്നും പറഞ്ഞ് ഒരു രസത്തിന് ഞാന്‍ കുലയുടെ കടത്തണ്ട് പിടിച്ച് ഇടംവലം ഒന്നു തിരിച്ചതും
പ് ത് പ് ത് പ് ത് പ് ത് പ് ത് പ് തും.....
ദാ കിടക്കുന്നൂ പത്തിരുപത് എമണ്ടൻ പഴങ്ങൾ നിലത്ത്!.
വർത്തമാനങ്ങളൊക്കെ പെട്ടെന്ന് നിലച്ചു. ചിതറിക്കിടക്കുന്ന പഴങ്ങളെയും കാരണക്കാരനായ ഇതികര്‍ത്തവ്യതാമൂഢനേയും മാറി മാറി നോക്കി ഞെട്ടിത്തരിച്ചു നിന്നു ഞായറാഴ്ചക്കൂട്ടം.
"ന്‍റെ കർത്താവേ ദെന്തൂട്ടായി മേനോൻ കുട്ടി കാട്ടീത്!. ഇതിന്‍റെ കയ്യും കാലും വെർതേരിക്കില്ല്യേ!."
താടിക്കു കൈകുത്തി കഷ്ടം വെച്ചു കൊണ്ട് പ്രാഞ്ചിയുടെ അമ്മ രോഷം പൂണ്ടു.
"അറ്യാണ്ട് പറ്റീതാ ചേട്ത്ത്യാരെ."
അപരാധി വേറെന്തു പറയാനാണ്!.
"അറ്യാണ്ടായാലും അറിഞ്ഞിട്ടായാലും വേണ്ടില്ല്യ; ഒന്ന്...രണ്ട്.....പത്ത്.... പൈനൊന്ന്...പത്തൊമ്പത്....ഇരുവത് ഒന്നും ഇരുപത്തൊന്നു പഴം. പത്ത് പൈസ വെച്ച് കൂട്ട്യാ രണ്ടു രൂപ പത്ത് പൈസ. പോട്ടെ രണ്ട്
രൂവ തന്ന്ട്ട് സാനെട്ത്തോളോ!. പോത്യേണോ സഞ്ചി വേണോ?."

പ്രാഞ്ചിയുടെ അമ്മ പഴങ്ങളെല്ലാം പെറുക്കി ഒരു മുറത്തിലിട്ട് നിഷ്ക്കരുണം ചോദിച്ചു.
നല്ലവണ്ണം പാകമായ പൂവമ്പഴം കുല തൊട്ടാൽ ഞെട്ടറ്റു പിടിപിടീന്ന്‍ താഴെ വീഴും എന്ന ജൈവയാഥാർത്ഥ്യം അന്നു മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. ഊണിന് എഴുപത്തഞ്ചും മസാല ദോശക്ക് അമ്പതും പനാമ സിഗരറ്റിന് പതിനഞ്ചും പൈസയായിരുന്ന കാലമാണ്. നിസ്വനായ ഒരു കോളേജ് കുമാരൻ എവിടെ നിന്നെടുത്തു കൊടുക്കുവാനാണ് രണ്ടു രൂപ?. എങ്കിലും സൌഹൃദത്തിന്‍റെ പേരില്‍ അമ്മയോട് ഏറെ നേരം പയറ്റി പ്രാഞ്ചി വാങ്ങിച്ചു തന്ന രണ്ടു ദിവസത്തെ അവധി വലിയൊരാശ്വാസമായി.
വിദ്യാര്‍ത്ഥി കണ്സഷന്‍ ബസ്സ് കൂലി (എസ്റ്റി) അങ്ങോട്ടും ഇങ്ങോട്ടും പത്തും പത്തും ഇരുപത്, കാന്‍റീന്‍ ഊണ് എഴുപത്തഞ്ച് എന്ന കണക്കില്‍ അച്ഛന്‍ നിത്യേന തിരുമ്പി തിരുമ്പി തന്നിരുന്ന കൃത്യം ഒരു രൂപയിൽ മിച്ചം വന്നിരുന്ന അഞ്ചു പൈസ സ്വരൂപിച്ച് സി.ഐ.ഡി. നസീർ കാണാനായി കരുതിയിരുന്ന ഒരു രൂപയും, അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അച്ഛന്‍റെ പോക്കറ്റില്‍നിന്നും ചൂണ്ടിയ ഒരു രൂപയും കൂട്ടിയാണ് ബാധ്യത അവസാനിപ്പിച്ചത്.
കുലച്ചന്തമാസ്വദിക്കവേ കടക്കാരന്‍റെ കോപവചനങ്ങള്‍ കേട്ട് പ്രഷേധിച്ചിറങ്ങിപ്പോയവനറിയുന്നുണ്ടോ മുടിനാരിഴ കൊണ്ട് തനിക്കൊഴിഞ്ഞു പോയ വിപത്തെന്താണെന്ന്!.

2019, മാർച്ച് 22, വെള്ളിയാഴ്‌ച

മീ....റ്റൂ!.



മീ....റ്റൂ!. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. സൈക്കോ സോമാറ്റിക്ക് ഡിസോർഡർ എന്നു പറയാമോ എന്നറിയില്ല സമിപത്തെങ്ങാനും ആൾസാന്നിദ്ധ്യമുണ്ടെങ്കിൽ മൂത്രം പോകാതിരിക്കുന്ന അസുഖമുണ്ടായിരുന്നു അന്നെനിക്ക്. അന്നെന്നല്ല ഇന്നുമുണ്ട്!. സിനിമാ തിയ്യറ്ററിലൊക്കെ പോയാൽ ഇടവേളയിൽ ടോയ്ലറ്റ് മാൻഫ്രീയായാലേ കാര്യം സാധിക്കാറുള്ളു!.
അന്നൊക്കെ മൂത്രപ്പിരിയഡിന് മണിയടിച്ചാൽ എന്റെ ഊഴമെടുക്കാൻ മൂത്രപ്പുര വിജനമാവുന്നതു കാത്തു നിൽക്കുമായിരുന്നു ഞാൻ. അതൂ മൂലം ക്ലാസ്സിൽ ലേറ്റാവലും ചോദ്യം ചെയ്യലും അടിയും പുറത്തു നിർത്തലും പെൺകുട്ടികളുടെ ബെഞ്ചിൽ കയറ്റി നിർത്തലും നിത്യസംഭവമായിരുന്നു. വൈകുന്നതിന്റെ കാരണം ടീച്ചറോട് വെളിപ്പെടുത്താൻ വയ്യ!. കാരണം ഭയം. നാണം. അഭിമാനക്ഷയം.
മൂത്രം പോവായ്മയും ക്ലാസിൽ വൈകിവരലും അനുസാരിയായ ശിക്ഷയും അസഹനീയമായപ്പോൾ ഒരു നാൾ ഉച്ചക്കു മുമ്പുള്ള മൂത്രപ്പിരിയഡ് സ്കിപ്പ് ചെയ്ത് ക്ലാസ്സിൽ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒഴിക്കാതെ പിടിച്ചു നിർത്തിയതും പുതിയതുമായി മൂത്രസഞ്ചി നിറഞ്ഞ് അടിവയറ്റിൽ വേദന കഠിനമായി. ഇനിയും വൈകിയാൽ മൂത്രം അതിന്റെ വഴി തേടുമെന്നായപ്പോൾ ഞാൻ കരയാൻ തുടങ്ങി.
"എന്താടാ കരയണേ?."
ടീച്ചർ ഗൌരവത്തിൽ ചോദിച്ചു.
"മൂത്രം മുട്ടുണു!."
''അപ്പ നീ മൂത്രപ്പിരീഡില് ഒഴിച്ചില്ല്യേ?."
"ഇല്ല്യ!."
"എന്തേ?."
"............"
"എന്തേന്ന് ചോയ്ച്ചത് കേട്ടില്ല്യേ?."
ടീച്ചർ കണ്ണുരുട്ടി.
"............"
''ന്നാ അവടേരിക്ക് ട്ടാ. ഉച്ചബെല്ലടിക്കുമ്പോ പൂവാം."
അത്രയും നേരം ഇരിക്കേണ്ടതോർത്തപ്പോൾ വേദന ജീവൻ പറിച്ചെടുക്കുന്ന ലെവലിലായി. ഏതു നിമിഷവും ഷട്ടർ തുറന്നേക്കാമെന്ന നിലയായപ്പോർ ഞാൻ വാവിട്ടു നിലവിളിച്ചു.
''എനിക്കിപ്പ മൂത്രൊഴിക്കണം! അല്ലെങ്ങെപ്പൊ പൂവും!."
"മൂത്രപ്പിരീഡില് പൂവാണ്ട് നെനക്ക് ഇപ്പ മൂത്രപ്പെരേൽക്ക് പോണല്ലേ!. അഹമ്മതിക്കൊക്കൊരതിരില്ല്യേ!. നെന്നേന്ന് ഞാൻ!."
മേശയിൽ നിന്ന് ചൂരല് വലിച്ചൂരി രാക്ഷസീരൂപം പൂണ്ട് ടീച്ചർ വന്നതും തുടയിൽ ചൂരൽപ്പാടുകൾക്കു മേൽ മൂത്രത്തിന്റെ ചൂടുചാലുകൾ ഒഴുകിയതുമൊക്കെ ഈ വയസ്സാം കാലത്തും നിദ്രയിൽ കടന്നു വരുന്ന ബാല്യത്തിന്റെ ദുസ്വപ്നങ്ങളിലൊന്നാണ്!.
ഈ വാർത്താ ക്ലിപ്പുണ്ടായിരുന്നില്ലെങ്കിൽ ഇപ്പറഞ്ഞത് പല സുഹൃത്തുക്കൾക്കും അവിശ്വസനീയമായി തോന്നുമായിരുന്നേനെ. വീട്ടിലറിഞ്ഞാൽ അവിടെ നിന്നും കിട്ടുന്ന വിഹിതമോർത്ത് അന്ന് ആ ദുരന്തകഥ അവിടെ പറഞ്ഞിരുന്നില്ല. അര നൂറ്റാണ്ട് കഴിഞ്ഞ് ദാ ഇന്നാണ് അക്കാര്യം വെളിപ്പെടുത്തുന്നത്.
സാഡിസ്റ്റുകളായിരുന്ന ചില അദ്ധ്യാപകരും അവർക്ക് തങ്ങളുടെ സന്താനങ്ങൾക്കു മേൽ 'ചുട്ട അടി'യുടെ ബ്ലാങ്ക് ചെക്ക് നൽകിയിരുന്ന മാതൃകാ രക്ഷിതാക്കളും ചേർന്ന് എത്രയെത്ര ഭീരുക്കളെ സൃഷ്ടിച്ചിട്ടുണ്ടാവില്ല അന്നൊക്കെ!.

----------------------------------------------------------------
അദ്ധ്യാപക സമൂഹത്തിലെ അപവാദങ്ങൾ മാത്രമാണ് പ്രതിപാദ്യം. എന്റെ നല്ല അദ്ധ്യാപക സുഹൃത്തുക്കൾ ക്ഷമിക്കുക.


ട്രെന്‍ഡ് സെറ്റേഴ്സ്


ട്രെന്‍ഡ് സെറ്റേഴ്സ്

നിനച്ചിരിക്കാത്ത ഒരു നിമിഷത്തിലായിരിക്കും ചിലര്‍ക്ക് ബോധോദയം സിദ്ധിക്കുക എന്ന് ഓഷോ പറയാറുണ്ട്‌. അതുപോലെ ഓര്‍ക്കാപ്പുറത്ത് കുടുംബസമേതം ചിലര്‍ മോഡേണാവുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. ദ് കമ്പ്ളീറ്റ് മാന്‍ ഷമ്മിയുടെ ഭാഷയില്‍ ഒരു മോഡേണ്‍ ഫാമിലി.

ഒന്നര വര്‍ഷം മുമ്പ് മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് കമ്പനി വിലയില് ‍മേത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിനായി മദ്ധ്യകേരളത്തിലെ പ്രശസ്ത കൈത്തറി ഗ്രാമത്തിലേക്ക് ഞാനും ഭാര്യയും മോളും കൂടി പോയിരുന്നു. രാവിലെ പത്തു മണിക്ക് ഷോ റൂമില്‍ കയറി സെലക്ഷന്‍ അവസാനിപ്പിച്ച് ബില്ലടച്ചപ്പോൾ സമയം ഒന്നര മണിയായി. മുടിഞ്ഞ വിശപ്പ്. ഹോട്ടലിൽ ഊണ് കഴിക്കണമെങ്കിൽ അടുത്ത ജംഗ്ഷനിലേക്ക് ബസ്സ് കയറണം എന്നു കാഷ് കൌണ്ടറിലെ സുന്ദരി. അതിനുള്ള ഇന്ധനമില്ല മൂന്നു പേരുടേയും ഉള്ളിൽ. എന്തു ചെയ്യും?. പെട്ടെന്നാണ് വ്യാപാര സമുച്ചയത്തിനു മുന്നിലെ ഒരു ചെറിയ കുടില്‍ കണ്ണിൽ പെട്ടത്. ആളുകൾ കയറിയിറങ്ങുന്നതും വാ കഴുകി തുപ്പുന്നതും ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതൊരു ഭക്ഷണക്കടയാണെന്ന്.

"അവടെ കേറ്യാലോ?. കഴിക്കാന്‍ എന്താണ്ടാവാവോ."

ഞാൻ സംശയിച്ചു നിന്നു.

" എന്തായാലും വേണ്ടില്ല്യ. വെശന്ന്ട്ട് ദേഹം വെറച്ചൊടങ്ങി. കേറാം"

സംശയലേശമന്യയായി ഭാര്യ.

"അവടെ മത്യച്ഛാ!."

പിന്നെ സംശയിച്ചില്ല.

കടയിലേക്ക് ആർത്തിപൂണ്ട് കയറി വരുന്ന മൂന്നാള്‍ കുടുംബത്തെ വിളമ്പുന്നവരും കഴിക്കുന്നവരും അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കുന്നതിന്റെ ഹേതുവെന്തെന്നു ചിന്തിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കാളുന്ന വിശപ്പ് അനുമതി നിഷേധിച്ചു.

"ഊണുണ്ടോ?.''

"ഉണ്ട് സർ!."

"മൂന്നൂണ്."

"സർ, സ്പെഷൽ?."

"ഒന്നും വേണ്ട."

"ചാള വറത്തതുണ്ട്."

''വേണ്ട!."

"ആംബ്ളേറ്റ്?."

" ഒന്നും വേണ്ട. ഊണു് മാത്രം മതി. േഗെടുക്കണം!."

"ശരി സർ. ഇപ്പെടുക്കാം."

നാട്ടിലെ കവലയിലെ ചായക്കടയുടെ പോലും ലുക്കില്ലാത്തതെങ്കിലും ഓലയും തട്ടികയും കൊണ്ടു മറച്ച ആ കുടിലിലെ ഊണ് മോശമായിരുന്നില്ല. പുളിങ്കറിയെന്നു തോന്നിച്ചെങ്കിലും സാമ്പാറും മുളകുപൊടിയിട്ടു ചുവപ്പിച്ച കാബേജ് ഉപ്പേരിയും മസാല തക്കാളിയുമെല്ലാം അച്ചാറിനൊത്ത എരിവാലും പുളിയാലും സമ്പന്നം!.

ഊണു് കഴിഞ്ഞ് വഴിയരികില്‍ വെച്ച പ്ലാസ്റ്റിക്ക് ബക്കറ്റിലെ വെള്ളത്തിൽ കൈ കഴുകാൻ നോക്കുമ്പോഴേക്കും തിടുക്കത്തിൽ ഒരു അലുമിനിയം ബോണിയിൽ വെള്ളം കൊണ്ടുവന്നുകൊണ്ട് കടയുടമ എന്ന് തോന്നിച്ചയാള്‍ പറഞ്ഞു.

"ഇതിൽ കഴുകാം സർ!."

ആ വിശേഷാല്‍ പരിചരണത്തിന്റെ കാരണവും പിടികിട്ടിയില്ല.

പക്ഷേ പണം കൊടുത്ത് ഏമ്പക്കമിട്ട് വഴിയിലിറങ്ങി പത്തടി നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ സത്യം മറ നീക്കി കടയുടെ വശത്തുള്ള തട്ടികച്ചുമരിൽ തെളിഞ്ഞു.

കള്ള്!.

“അയ്യേ ഇവട്യാ കേറീത്!. അസ്സലായി!.”

“വെര്‍ത്യല്ല എല്ലാറ്റിലും ഇത്രെരിവ്!.”

"ആവും. പരിചയക്കാർക്കറ്യാലോ!."

“അയ്‌, അപ്പിത് കേറുമ്പാരും കണ്ടില്ലിലോ?.”

ആ സംശയത്തിന് മറുപടിയായി വിശന്നാൽ കണ്ണ് കാണില്ല എന്ന നാട്ടുമൊഴിയിൽ തെല്ലും അത്യുക്തിയില്ലെന്ന് വെള്ളയടിച്ച പനമ്പുതട്ടികയില്‍ കരിയിലെഴുതിയ ആ രണ്ടക്ഷരങ്ങൾ വിളിച്ചു പറഞ്ഞു.

കള്ളുനോട്ടം അവസാനിപ്പിച്ച് തിരിയുന്നതിനിടയില്‍ കാലുകള്‍ കൂട്ടിത്തട്ടി ഇടറി വീഴാൻ പോയ അച്ഛനെ താങ്ങി സ്റ്റെഡിയാക്കുമ്പോൾ മകൾ കാതിൽ മന്ത്രിച്ചു:

"അച്ഛാ സൂക്ഷിച്ച് നടക്കണം. ദേ ആൾക്കാര് നോക്ക്ണ്ട്!."

മകളുടെ നര്‍മ്മബോധത്തെ മനസാ അഭിനന്ദിക്കുമ്പോഴും ഒരു കാര്യം അവഗണിക്കാനായില്ല; നട്ടുച്ചക്ക് ഷാപ്പിറങ്ങി വരുന്ന കുടുംബത്തെ പരിസരത്തുള്ളവര്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട്!.

2019, മാർച്ച് 21, വ്യാഴാഴ്‌ച

വീ ഐ പി



 വീ ഐ പി

വർഷങ്ങൾക്ക് മുമ്പാണ്.

സാഹിത്യ അക്കാദമി പോർട്രേറ്റ് ഗ്യാലറിയുടെ മുറ്റത്ത് ബഷീർ വേദിയിൽ ഒരു നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇലക്ട്രിക്ക് പണികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീപ്പ് അക്കാദമി അതിഥിമന്ദിരത്തിലേക്കുള്ള വഴിയിൽ കിടക്കുന്നുണ്ട്. ജീപ്പ് നിൽക്കുന്നിടത്തു നിന്ന് ഇരുപതടി നടന്നാൽ മന്ദിരത്തിലെത്താം.

പെട്ടെന്ന് പണി നടക്കുന്നിടത്തേക്ക് ഒരു സെക്യുരിറ്റിക്കാരൻ ഓടിക്കിതച്ച് വന്ന് അവര്‍ക്ക് സ്വത:സിദ്ധമായ ധാർഷ്ട്യത്തോടെ ഉറക്കെ വിളിച്ചു ചോദിച്ചു.

"ആരാ ജീപ്പിന്‍റെ ഡ്രൈവറ്?."
"എന്തേ ചേട്ടാ?."
നാടകത്തിന്റെ സംവിധായകൻ അയാളുടെ അടുത്തുചെന്നു.
"ഈ ജീപ്പ് മാറ്റണം!."
''മാറ്റാലോ; എന്താ കാര്യം?."
''.........ഷന്‍റെ ചെയർമാനേം കൊണ്ട് സെക്രട്ടറി ഇപ്പൊ വരും. കാറ് പോകാൻ വഴി ക്ലിയറാക്ക്!."
ഒരു സാമൂഹ്യ വിദ്യഭ്യാസ സാംസ്ക്കാരിക ഭാഗ്യാന്വേഷിയാണ് എഴുന്നെള്ളാനിരിക്കുന്ന വീയൈപ്പി.
"ശരി, ഡാ ഗോപ്യേ ആ ജീപ്പ് മാറ്റാൻ പറഞ്ഞേ സോമനോട്."
സംവിധായകൻ ഇലക്ട്രീഷ്യനോട് നിർദ്ദേശിച്ചു.
"അയിന് വിശ്വേട്ടാ അവനൂണ് കഴിക്കാൻ പോയേക്ക്യാ."
"അത്യാ?."
സംവിധായകൻ മൊബൈലെടുത്തു.
"സോമാ നീയെവട്യാ?."
"വേം വാ. ആ ജീപ്പൊന്ന് നീക്കീടണം."
"ശരി. വേഗാട്ടെ ഒരു വീഐപ്പി വര്ണ്ട്. വഴീലാ ജീപ്പ്."
"ചേട്ടാ ഡ്രൈവറ് ഊണ് കഴിക്ക്വാ. ഇപ്പൊ വരും ട്ടാ. ഒരഞ്ച് മിൻറ്റ്. ദേ ഹീറോ ഹോട്ടൽലാ."
"അതൊന്നും പറഞ്ഞാ പറ്റില്ല. താൻ വണ്ടി മാറ്റ്. അവരിപ്പൊ വരും."
"അതിപ്പെങ്ങന്യാ ചേട്ടാ, എനിക്ക് വണ്ടി ഓടിക്കാറീല്ല്യ. ചേട്ടനറീച്ചാ എടുത്തു മാറ്റിക്കോ. താക്കോല് വണ്ടിമേണ്ട്."
"എന്താ താനാളെ കള്യാക്കാ?."
"കള്യാക്കീതല്ല ചേട്ടാ. കാര്യം പറഞ്ഞതാ. ഡ്രൈവറ് വരാണ്ട് വണ്ടി എങ്ങനെടുക്കാനാ?. ഒരഞ്ച് മിനിറ്റ് പ്ലീസ്."
"വേഷംകെട്ട് നാടകത്തില് മതി ട്ടാ!."
"ശെന്താ നോക്ക്യേൻ!. ശരി അങ്ങന്യാച്ചാ അങ്ങനെ. വേറെ നൂർത്തീല്ല്യ!."
"വണ്ടീട്ക്കടോ!. "
"ഡ്രൈവറ് വന്നാട്ക്കും!."
"അല്ലെങ്ങെടുക്കില്ല്യാ?."
"ബുദ്ധിമുട്ടാ!."
"അവര് വന്നെറങ്ങി നടക്കണ്ടി വന്നാ കാര്യൊക്കെ തകരാറാവുട്ടാ!."
"കൊഴപ്പല്ല്യ ചേട്ടാ!. അവര് വരട്ടെ. ഞാന്‍ ഡീലീതോളാം. ഇവടന്നങ്ങട് പത്തടി നടന്നാ ആരട്യായാലും കൊഴിഞ്ഞു പോവൊന്നൂല്ല്യ!. ചേട്ടൻ ചെല്ല്!."

മേളം ജനപ്രിയമാവുമ്പോള്‍

മേളം ജനപ്രിയമാവുമ്പോള്‍

മേളാസ്വാദനസമ്പ്രദായങ്ങളിലെ സംസ്ക്കാരച്യുതിയെച്ചൊല്ലിയുള്ള ആവലാതികൾ ഏറുകയാണ്. തിരക്ക് കൂടുന്നു. അച്ചടക്കം നഷ്ടപ്പെടുന്നു. കൂക്കിവിളിയും ആർപ്പു വിളിയും മേളത്തെ ഭരിക്കുന്നു. പൈപ്പ് ബലൂണുകൾ ആനക്കാഴ്ചകളുടെ മാറ്റു കുറയ്ക്കുന്നു. കാവടിയിലെന്ന പോലെ കായിക സംഘട്ടനങ്ങൾ പെരുകുന്നു. (പറയുന്നതിലെ 'കാവടിയിലാവാം'എന്ന ധ്വനി ശ്രദ്ധേയമാണ്!.)
പാരമ്പര്യപ്രിയരായ മേളാസ്വാദകർ അനാശാസ്യങ്ങളിൽ അരിശം മൂത്ത് പൂരപ്പറമ്പിൽ ബലൂൺ കച്ചവടം നിരോധിക്കണമെന്നു വരെ ആവശ്യപ്പെടുന്നുണ്ട്!. 'സംസ്കാര ശോഷണ'ത്തിന് പാതി ശമനം കിട്ടുമത്രേ അങ്ങിനെ ചെയ്യുന്ന പക്ഷം!.
ആ പാവങ്ങളുടെ കച്ചവടം പൂട്ടി കുടുംബത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചാൽ മേളാസ്വാദനത്തിന്റെ 'നഷ്ടസൌന്ദര്യം' വീണ്ടെടുക്കാനാവുമെങ്കിൽ നല്ലതു തന്നെ!!. കൂടാതെ പൂരപ്പറമ്പിലേക്കുള്ള വഴികളെല്ലാം കെട്ടിമറച്ച് ടിക്കറ്റ് കൗണ്ടറിട്ട് ഉത്തമരായ ആസ്വാദകരെ മാത്രം പൂരപ്പറമ്പിലേക്ക് കടത്തി വിടുന്ന പുതിയൊരു സമ്പ്രദായവും പരീക്ഷിക്കാവുന്നതാണു്. ആയതിന് പേരുകേട്ട മേള പ്രമാണിമാരുടെ സാക്ഷ്യപത്രം നിഷ്കർഷിക്കാം!. കൈ വീശാതെ വിരലിൽ എണ്ണമിട്ട് താളം പിടിക്കണം. വേഷ്ടിയാവാം പക്ഷെ വീശരുത്. വെറ്റില മുറുക്കാം തലയാട്ടാം പക്ഷേ വാ തുറക്കരുത്. കാലിന്റെ ഉപ്പുറ്റി ഒരു മില്ലിമീറ്ററിൽ കൂടുതൽ പൊങ്ങരുത് തുടങ്ങിയ ആംഗിക വാചിക സാത്വികാഹാര്യാദി പെരുമാറ്റച്ചട്ടങ്ങളും ആസ്വാദകർക്കിടയിൽ ഏർപ്പെടുത്താവുന്നതാണ്!.
'മഠത്തിൽ വരവ് പഞ്ചാരി കർണ്ണാമൃതമായി' എന്നൊക്കെ വെച്ചു കാച്ചുന്ന മാധ്യമങ്ങളാണ് ഇന്ന് വ്യക്തികളുടേയും സംഭവങ്ങളുടേയും താരമൂല്യം നിർണ്ണയിക്കുന്നത്. അങ്ങിനെയാണ് സിനിമാ താരങ്ങൾക്കെന്ന പോലെ വാദ്യക്കാര്‍ക്കും പൊക്കം വെച്ചത്. സിനിമയിൽ മോഹൻ ലാലിന്റെയും മമ്മുട്ടിയുടെയും സ്ഥാനമാണ് മേളത്തിലിന്ന് പെരുവനത്തിനും കിഴക്കൂട്ടിനും. ഫാൻസ് അസോസിയേഷൻ വരെ ഉണ്ടോയെന്ന് സംശയമുണ്ട്.
ആരാധകർ വർദ്ധിച്ചപ്പോൾ അവരുടെ ഇച്ഛക്കൊത്ത് വാദ്യക്കാര്‍ മേളത്തിന്റെ താള വിന്യാസങ്ങളിൽ ചില പൊടിക്കൈകൾ പ്രയോഗിക്കുവാൻ തുടങ്ങി. ആസ്വാദകരെ ചാടിക്കലും ആരവങ്ങൾക്ക് വ്യാപ്തിയും ആഴവും കൂട്ടലുമായി ചില പാണ്ടി പഞ്ചാരി വാദ്യക്കാരുടെ ലക്ഷ്യം. തൃപ്പേക്കുളം ചക്കുംകുളം പഞ്ചാരികളുടെ കരടില്ലാത്ത ശാലീന സൗന്ദര്യമൊക്കെ ഇന്ന് പഞ്ചതന്ത്ര കഥകള്‍ മാത്രമാണ്. സ്പീഡാണ് മുഖ്യം. സൂപ്പർ സോണിക്ക് കലാശങ്ങൾക്കാണ് മാർക്കറ്റ്. കലാശ താളവട്ടങ്ങളുടെ എണ്ണം നാലിരട്ടിയാക്കിയാൽ എരമ്പി. പഞ്ചാരി അഞ്ചാം കാലം മുറുകുമ്പോൾ താള സ്ഥാനങ്ങളിൽ കൌശലം കാണിച്ച് ശിങ്കാരി സമാനമാക്കുന്നത് ട്രെൻഡായി. തായമ്പകയിൽ പോലും വട്ടം പിടിക്കുന്നവർ ഉരുളുകോൽ കൊട്ടിയും വകക്കാരൻ മൂന്നടി ഉയരത്തിൽ ചാടി നേർക്കോലിട്ടും ഇലത്താളക്കാരൻ കോമരം തുള്ളിയും ശിങ്കാരിമേളത്തെ നാണിപ്പിക്കുന്നതു കീഴ്വഴക്കമായിട്ടുണ്ട്. ഈ 'പരിഷ്ക്കാര'ത്തിലൊന്നും ആർക്കും ഒരു പരിഭവമോ പരാതിയോ രോഷമോ കാണുന്നില്ല. ബലൂണാണ് വില്ലൻ. ആരവങ്ങളും!.
മേളാസ്വാദന മേഖല 'സംവാദഭരിത'മാണിന്ന്. ഉത്തരാധുനിക വിന്യാസങ്ങൾ തിരുകിക്കയറ്റി ഇടക്കലാശങ്ങളും കലാശങ്ങളും അഡാറാക്കിയപ്പോൾ ആരവക്കാരും ബലൂൺ കച്ചവടവും വർദ്ധിച്ചതാണോ മൂല്യച്യുതിക്ക് കാരണം അതോ തിരിച്ചോ എന്ന തരത്തിൽ അണ്ടി-മാങ്ങാ ശങ്ക സ്ഥാനം പിടിച്ചിട്ടുണ്ട് തർക്ക വിതർക്കങ്ങളിൽ!. അക്കാര്യമൊക്കെ ഇക്കണോമിസ്റ്റുകൾ പഠനവിധേയമാട്ടെ!.
മാറും. എല്ലാം മാറും. കടലിലെ തിരകളെ നിരോധിക്കാനാവുമോ?. ആവുമെങ്കിൽ മേളത്തിലെ തിക്കും തിരക്കും ആരവവും പുളയുന്ന ബലൂണുകളും ഈസിയായി നിയന്ത്രിക്കാം. നിവൃത്തിയില്ലാത്ത പക്ഷം കളിക്കാരൻ പോയിന്റ് നേടുമ്പോൾ സ്റ്റേഡിയത്തിൽ ഉയരുന്ന കയ്യടിയും മർമ്മരങ്ങളുമെല്ലാം റഫറിയുടെ ഒരൊറ്റ "സൈലൻസ്‌......!!!.'' ആഹ്വാനത്തോടെ നിശ്ശബ്ദമാക്കി കോർട്ടിൽ കളിക്കാരന്റെ നെറ്റിയിലെ വിയർപ്പു വീഴുന്ന ശബ്ദം പോലും കേൾക്കുമാറാക്കുന്ന വിംബിൾഡൺ ടെന്നീസ് സംഘാടന മാതൃക പരീക്ഷിക്കാവുന്നതാണ്!.
ആയതിന് തിടമ്പേറ്റിയ കോലം പിടിക്കുന്നയാൾക്ക് കോഡ് ലസ് മൈക്രഫോൺ നൽകി ചട്ടം കെട്ടാവുന്നതുമാണു്!.

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

വിപദിധൈര്യം

വിപദിധൈര്യം


വർഷം 1976.

ശ്രീരംഗം വിക്രമൻ നായരുടെ 'വിളക്കുകൾ നിഴലുകൾ' എന്ന നാടകമായിരുന്നു അക്കൊല്ലം വായനശാലയുടെ വാർഷികത്തിനവതരിപ്പിക്കാൻ തെരഞ്ഞെടുത്തത്. അപരാധികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നീതിശ്രീന്യായ വ്യവസ്ഥയിലെ പഴുതുകളെ പ്രതി രണ്ട് നിയമജ്ഞർ തമ്മിൽ നടക്കുന്ന സംവാദം പശ്ചാത്തലമായുള്ള കനപ്പെട്ട നാടകം.

അഭിനേതാക്കളുടെ സെലക്ഷൻ പ്രോസസ്സും അടിപിടിയും വേഷം കിട്ടാത്തവരുടെ വെല്ലുവിളികളും അതിജീവിച്ച് തോപ്പിലെ രാജന്റെ ഒരു മാസത്തെ പ്രോംപ്റ്റായ പ്രോംപ്റ്റിങ്ങിന്റെ പിൻബലത്തിൽ ഡയലോഗൊക്കെ ഒരു വിധം മന:പാഠമാക്കിയപ്പോൾ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുമൊത്തുള്ള ആദ്യത്തെ റിഹേഴ്സലിന് ദിവസം നിശ്ചയിച്ചു.
ആണിനെ വെച്ചു കെട്ടിയുള്ള കീഴ്ക്കട ഒഴിവാക്കി സ്ത്രീയെ വെച്ചുള്ള നാട്ടിലെ ആദ്യ നാടകമാണ്. കലാലയം രാധേച്ചിയായിരുന്നു നടി. ഭർത്താവ് പായമ്മൽ ജോസേട്ടൻ സംവിധായകനും. 'എല്ലാവരും സംഭാഷണം പഠിക്ക് ; ബാക്കി ഞാൻ നോക്കിക്കോളാം' എന്ന ജോസേട്ടനുമായുള്ള ഉഭയകക്ഷി കരാർ വ്യവസ്ഥ പ്രകാരമാണ് നല്ല ശുഷ്കാന്തിയോടെ ഞങ്ങൾ ഡയലോഗ് കാണാപാഠമാക്കിയത്. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ, കേരളത്തിൽ തന്നെ പ്രശസ്തനായിരുന്ന പ്രൊഫഷണൽ നാടകനടൻ തമ്പിരാജ്, സുകുച്ചേട്ടൻ, വേണുഗോപാലക്കുറുപ്പ്, തോമസ് അക്കര എന്നിവർ.
അതുവരെ വായനശാലയിൽ തന്നെയാണ് ചെയ്തുകൊണ്ടിരുന്നുതെങ്കിലും നടി വരുന്ന പ്രത്യേക സാഹചര്യത്തിൽ പ്രേക്ഷകത്തിരക്കേറാൻ സാദ്ധ്യതയുള്ള പൊതു സ്ഥലം ഒഴിവാക്കി ഞങ്ങളുടെ ആരുടെയെങ്കിലും വീടിന്റെ സ്വകാര്യതയിലാകാം റിഹേഴ്സൽ എന്ന് തീരുമാനിച്ചു. എങ്കിൽ തന്റെ വീട്ടിലാകാം എന്ന് ഹരി സ്വയം സന്നദ്ധനായപ്പോൾ ലേശം ദൂരമുണ്ടെങ്കിലും തൊട്ടയലത്ത് അധികം വീടുകളൊന്നുമില്ലാത്ത ഹരിയിടം തന്നെയാകട്ടെ റിഹേഴ്സൽ ക്യാമ്പ് എന്നും നിശ്ചയിച്ചു.
റിഹേഴ്സൽ രാത്രി. 
തമാശ പറഞ്ഞും പരിഹസിച്ചും ശാസിച്ചും റിഹേഴ്സൽ മൂന്ന് ബ്ലോക്കിംഗ് പൂർത്തിയാക്കിയപ്പോൾ ജോസേട്ടൻ പത്തു മിനിറ്റ് ബ്രേക്കിട്ടു. മൂത്രമൊഴിക്കലും ബീഡി വലിയും നടന്നുകൊണ്ടിരുന്നപ്പോൾ എല്ലാവർക്കും കുടിക്കുവാനായി അടുക്കളയിൽ നിന്നും ഒരു കുട്ടിച്ചെമ്പ് വെള്ളവുമായി വന്നു ഹരി പറഞ്ഞു..

"തൽക്കാലം എല്ലാവരും ഇതു കുടിക്ക്. കാപ്പിക്ക് വെള്ളം വെച്ചിട്ടുണ്ട്."
"കാപ്പി അടുത്ത ബ്രേക്കിന്."
ജോസേട്ടൻ കണിശം പറഞ്ഞു.
ചുട്ട മേടമാസമായിരുന്നതുകൊണ്ട് എല്ലാവർക്കും നല്ല ദാഹമുണ്ടായിരുന്നു. പാത്രം വാങ്ങി ഗ്ലാസൊന്നുമില്ലാതെ 
മടമടാന്ന് എല്ലാവരും വെള്ളം കുടിച്ചു,. സുകുച്ചേട്ടനൊഴികെ. കാലിയായ പാത്രം തിരിച്ചു വാങ്ങുമ്പോൾ ഹരി പറഞ്ഞു.

''സുകുച്ചേട്ടാ ഒരു മിനിറ്റ്. ഇപ്പ കൊണ്ടരാം."
"വേണ്ട ഹര്യേ, ഞാൻ കുടിച്ചു."
"അയ്, ദെവടന്ന്?."
"ദാ ആ ജനലയ്ക്കലിരുന്ന പാത്രത്തില്ണ്ടാർന്നു."
"ഏത് ആ ഡവറേല്യോ!."
"അതന്നെ."
"അയ്യോ സുകുച്ചേട്ടാ!. "
"എന്തേ?."
"അതച്ഛൻ സെറ്റ്പല്ലിട്ട് വെച്ച വെള്ളാർന്നു!."
എല്ലാവരും ആർത്തു ചിരിച്ചപ്പോൾ ഒരു ഭാവഭേദവുമില്ലാതെ എല്ലാ ചിരിയും നിർവീര്യമാക്കിക്കൊണ്ട് സുകുച്ചേട്ടൻ പറഞ്ഞു.
" അതിനെന്താ?."
"അദ്ദന്നെ!. ഒരു കൊഴപ്പോല്ല്യ മേൻനെ. നല്ല ധാതുജലല്ലേ!. അപ്പ ശരി; എല്ലാരും വന്നേൻ തൊടങ്ങാം.''
ജോസേട്ടന്റെ ബെല്ലിൽ എല്ലാവരും ഉഷാറായി.
''ജോസേട്ടാ, ഒരു മിനിറ്റ്. ഒരു ബീഡി വലിച്ചിട്ട് വരാം."
സുകുച്ചേട്ടൻ ബീഡിയെടുക്കുന്നതു കണ്ടപ്പോൾ തമ്പിരാജ് പ്രൊഫഷണൽ ശൈലിയിൽ ചോദിച്ചു.
"മിസ്റ്റർ സുകുമാരൻ, നിങ്ങൾ കുറച്ച് മുമ്പ് വലിച്ചതല്ലേയുള്ളു?."
" മതിയായില്ല. ഒന്നൂട്യായാലേ ശര്യാവൂ."
" ശരി വേഗാവട്ടെ!. സമയം പോണു. "
ജോസേട്ടൻ പരുപരുത്ത സ്വരത്തിൽ തിടുക്കം പറഞ്ഞു.
സുകുച്ചേട്ടന്റെ രണ്ടാം ബീഡി വലിയിൽ പന്തികേട് തോന്നി രണ്ടു മിനിറ്റ് കഴിഞ്ഞ് പിന്നാലെ പോയ വേണുക്കുറുപ്പ് കണ്ടത് വീടിന്റെ തെക്കേ പുറത്തുള്ള തെങ്ങിൽ ഇടം കൈ കുത്തി വലംകയ്യിന്റെ മണിബന്ധം വരെ തൊണ്ടയിലിറക്കി കേശാദിപാദം ഉലഞ്ഞു ഛർദ്ദിക്കുന്ന സുകുച്ചേട്ടനെയാണ്!.

2019, ജനുവരി 18, വെള്ളിയാഴ്‌ച

ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്


ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്

നാലു ദശകം മുമ്പൊരു പൂരക്കാലം....

തേവരുടെ വേലത്തലേന്ന് അമ്പലപ്പറമ്പില്‍ അരങ്ങു കെട്ടുവാന്‍ കരുതിയ കുരുത്തോല തികയാതെ വന്നപ്പോള്‍ ഉത്സാഹപ്രമുഖന്‍ ഉണ്ണ്യേട്ടന്‍ പ്രശ്നപരിഹാരത്തിന് എന്നെയും ഉണ്ണിയേയും ചട്ടം കെട്ടി. കുറ്റാക്കൂരിരുട്ടത്ത് ആശ്രമം വളപ്പിലെ കൊടിത്തുമ്പകളേയും പുല്ലാനിമൂര്‍ക്കന്മാരേയും കൂസാതെ വെട്ടിക്കൊണ്ടു വന്ന  കുരുത്തോല അമ്പലനടയിലെ ഗോപുരത്തറയില്‍ അരങ്ങു കീറിക്കൊണ്ടിരുന്ന കൊച്ചപ്പേട്ടന്‍റെ മുമ്പില്‍ കൊണ്ടിടുമ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും കടി തീരാത്ത കാല്‍ മുട്ടിനു കീഴില്‍ നടപ്പുരയിലെ ദീപസ്തംഭത്തിലെ തിരിക്കുഴികളില്‍ കിനിഞ്ഞു കിടന്നിരുന്ന എണ്ണ ചൂണ്ടുവിരലുകൊണ്ട് വടിച്ചെടുത്തു തടവിക്കൊണ്ട് ഉണ്ണി ഖണ്ഡിതമായി പറഞ്ഞു.

“കൊച്ചപ്പേട്ടാ, ഇനി കൂട്ട്യാ കൂടില്ല്യാട്ടാ!. തുമ്പ കടിച്ച് ചൊറിഞ്ഞു  കാലൊക്കെ മന്തു പിടിച്ച പോല്യായി!.

ഓ ഇതൊക്കെ ധാരാളം!. ഇനി വേണ്ടി വരില്ല്യ. അല്ലേ ശ്രീധരേട്ടാ?.”

അതൊക്കെ മതീന്‍റെ കൊച്ചപ്പാ,  തെകഞ്ഞില്ലിങ്ങെ ഉള്ളോണ്ടൊക്കെ ഒപ്പിക്ക്യന്നെ.

തൊട്ടപ്പുറത്ത് തീവെട്ടിയുടെ പന്തക്കുറ്റിയില്‍ തുണി ചുറ്റിക്കൊണ്ടിരുന്ന ശ്രീധരക്കുറുപ്പ് തീര്‍പ്പു കല്പ്പിച്ചു.

ദേ നിങ്ങള് പോവുമ്പോ ഇതങ്ങട് കൊണ്ടോക്കോളോ ട്ടാ. രണ്ടു പേരേം അന്വേഷിച്ച് കൊര്‍ച്ചേര്‍ത്തെ ഉണ്ണി വന്നേര്‍ന്നു.

ഈര്‍ക്കിലി പാതി ചീന്തി കോര്‍ത്തു കുരുക്കിട്ട കുരുത്തോലക്കെട്ടുകള്‍ ഞങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ കൊച്ചപ്പേട്ടന്‍ പറഞ്ഞു.

എന്താ കാര്യം കൊച്ചപ്പേട്ടാ?.” ഞാന്‍ ചോദിച്ചു.

അറീല്ല്യ; ആരോ വെള്ളടിച്ച് കൊഴപ്പണ്ടാക്കണൂന്നൊക്കെ കേട്ടു .

ആരാ?.”

അതൊന്ന്വറീല്ല്യാന്നേയ്. അവടെ അമ്പലപ്പറമ്പില്ണ്ടാവും. ചെന്ന് നോക്ക്വ.

വാടാ, പോയി നോക്കാം.

ഉണ്ണിക്കൊപ്പം പ്രദക്ഷിണവഴിയിലൂടെ അമ്പലപ്പറമ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ കുറുപ്പ് പറയുന്നത് കേട്ടു.

ശെന്താ കാലം പോയേ പോക്ക്!. ഇപ്പൊ ഇതാ ഫാഷന്‍. പൂരായാലും വെളക്കായാലും കള്ളുടിച്ച് കൂത്താട്വാ. കഷ്ടം!.

ഒന്നും പറേണ്ടാന്നേയ്. തേവരടെ വേലക്ക് തട്ടകത്ത് കുടിക്കാത്തോരായി രണ്ട് പേരേണ്ടാവുള്ളു.

ആരാദ്?.”

ശ്രീധരക്കുറുപ്പിന്  സാത്വികന്മാരെ അറിയാന്‍ ഔത്സുക്യമായി.

തേവരും മനക്കലമ്പലത്തിലെ ശാസ്താവും!.

പടിഞ്ഞാറെ നട കടന്ന് ആല്‍ത്തറയിലെത്തുമ്പോഴേക്കും ഓല നിരയൊപ്പിച്ച് ചീന്താനായി കുരുത്തോലത്തണ്ടില്‍ ചെത്തിയുണ്ടാക്കിയ തോതുകോല്‍ വീശി ഉണ്ണ്യേട്ടന്‍ ഞങ്ങള്‍ക്കടുത്തെക്ക് വന്നു. ആളും മിനുങ്ങിയിട്ടുണ്ട്. ഹെര്‍ക്കുലീസ് ത്രീ എക്സ്‌ റമ്മിന്‍റെ രൂക്ഷഗന്ധം.

ഡാ ഉണ്ണീ, നിങ്ങള് രണ്ടാളോട്വായിട്ടു പറ്യാണ്; എത്രേം വേഗം ആ പണ്ടത്തിനെ വീട്ടില് കൊണ്ടാക്കിക്കോളോ. ഇല്ലെങ്ങവന്‍ എന്‍റെയ്യീന്നു വാങ്ങും. പിന്നെ കണാകുണാ പറഞ്ഞിട്ട് കാര്യല്ല്യ ട്ടാ.

എന്തേ ഉണ്ണ്യേട്ടാ?. ആരാ എന്താ?.” ഉണ്ണി ചോദിച്ചു.

നിയ്യ്‌ ദേ നോക്ക്യേന്‍ കാണിക്കണ അങ്കം!.

ഉണ്ണ്യേട്ടന്‍ കൈ ചൂണ്ടിയിടത്തെക്ക് ഞങ്ങള്‍ നോക്കി. മുകുന്ദനാണ്. വലിച്ചു കെട്ടിയ മുപ്പിരി കയറില്‍ ഇടവിട്ട് മാവില കോര്‍ത്തു ഭംഗിയായി കെട്ടിയ കുരുത്തോല അരങ്ങില്‍ പിടിച്ചുതൂങ്ങി ഇടത്തോ വലത്തോ മുന്നോ പിന്നോ എന്ന പരുവത്തില്‍ ചാഞ്ചാടി നില്‍ക്കുകയാണ് കക്ഷി.

നേരം കൊറ്യായി ഊഞ്ഞാലാട്ടം തൊടങ്ങീട്ട്. ഞാന്‍ പിന്നെ ആ തള്ളേം തന്തേം ഓര്‍ത്തട്ടാ ഒന്നും ചെയ്യാത്ത്.

ഞങ്ങള്‍ക്കത്ഭുതമായി. മുകുന്ദനെ ഇതിനു മുമ്പ് ഇങ്ങിനെ കണ്ടിട്ടില്ല. വയസ്സായി അവശരായ അച്ഛനും അമ്മയ്ക്കുമുള്ള ഏക ആണ്‍തരിയാണ്. പട്ടണത്തിലുള്ള മെഡിക്കല്‍ ഷോപ്പില്‍ ഫര്‍മസിസ്റ്റായി ജോലി ചെയ്യുന്ന മുകുന്ദന്‍റെ സംരക്ഷണയിലാണ് രണ്ടു പേരും. നമ്മളറിയാത്തതാണോ എന്തോ ഇന്നേ വരെ അവന്‍ മദ്യപിച്ചു കണ്ടിട്ടില്ല. ഇന്നെന്തു പറ്റീ?. ആരുടെ വകയായിരുന്നാവോ സബോതി?.

ഇവനെങ്ങനെ ഈ പരുവായി ഉണ്ണ്യേട്ടാ?.“

ആ ജയന്‍റെ പണ്യാവും. അവന്‍റെ കൂട്യാ വരണ കണ്ടേ!.

ന്നട്ട് അവനെവടെ?.”

എവട്യാവോ. പണ്ടം പണിത് പറമ്പില് കൊണ്ടു വന്നിട്ടിട്ട് അവനാ പോയി. വേറെ കമ്പനി കൂട്വാവും!. നിങ്ങള് രണ്ടാളും കൂടി അതിനെ വീട്ടില് കൊണ്ടാക്ക്യേന്‍!.

ഞങ്ങള്‍ മുകുന്ദനരികിലേക്ക് നീങ്ങി.

ഡാ...മൂന്ദാ!.

ഉണ്ണി അവനെ കടുപ്പിച്ച സ്വരത്തില്‍ വിളിച്ചു.

ങ്ങ്ഹാ...ഉണ്ണ്യാ...ബാല്‍ന്ദ്രനാ..!. വെരി ഗുഷ്‌. നിങ്ങളെവട്യാര്‍ന്നൂ?. എത്രന്വേഷിച്ചൂന്നാ!. സോറി; ഞാന്‍ ഫിറ്റാ ട്ടാ.

എന്താണ്ടാദ്!. നീയിതെന്നു തൊടങ്ങീ?.”

ഒന്നും പറേണ്ടിഷ്ടാ!. ലേശോവറായി. ആ ജയന്‍ ചതിച്ചു.

ഡാ തെണ്ടീ നോക്ക്യേന്‍ മറ്റേലെ വര്‍ത്താനം പര്‍ഞ്ഞാണ്ടലോ നെന്‍റെ...;

പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷനായ ജയന്‍റെ കൈകളില്‍ നിന്നും മുകുന്ദന്‍റെ ഷര്‍ട്ടിന്‍റെ കോളര്‍ വിടുവിക്കാന്‍ എനിക്കും ഉണ്ണിക്കും ഏറെ വിയര്‍ക്കേണ്ടി വന്നു.

മുകുന്ദനെ ഉണ്ണിയുടെ കയ്യില്‍ ഏല്‍പ്പിച്ചു ജയനെ മാറ്റി നിര്‍ത്തി ഞാന്‍ ചോദിച്ചു:

എന്താടാ. എന്തേണ്ടായേ?.”

ഞാന്‍ ചോദിച്ചു. ജയന്‍ ആമുഖമെഴുതി.

വൈകീട്ട് ജോലികഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് ആശ്രമം സ്റ്റോപ്പില് ബസ്സെറങ്ങീപ്പഴാ അവനെ കണ്ടത്. പോരണ വഴി ആസൂത്രണം ചെയ്ത പദ്ധത്യാ കാല് കൊഴഞ്ഞ് ദാ  അരങ്ങില് തൂങ്ങി നിക്കണത്!.

എന്താ സംഭവം?. നീ കാര്യം പറേടാ!.

ജയന്‍ കാര്യം പറഞ്ഞു:

സന്ധ്യക്ക്‌ വീട്ടിലുള്ളവരെല്ലാം അമ്പലത്തില്‍ തൊഴുവാന്‍ പോയ തക്കം നോക്കി ജയന്‍റെ വീടാണ് കമ്പനിക്ക് കണ്ടു വെച്ചിരുന്നത്. അമ്പലത്തില്‍ പോയവര്‍ ഏതു നിമിഷവും മടങ്ങി വരാം എന്ന ആശങ്കയുടെ പുറത്താണ് മദ്യാഹ്നം അരങ്ങേറിയത്. ഹണീ ബീ ഫുള്‍ ബോട്ടിലും രണ്ടു വലിയ സ്റ്റീല്‍ ഗ്ലാസും വീടിന്‍റെ പടിഞ്ഞാറെ ഇറയത്തെ അരണ്ട വെളിച്ചത്തില്‍ മുളകരയ്ക്കുന്ന അമ്മിയില്‍ കൊണ്ടു വെക്കുമ്പോള്‍ ജയന്‍ പറഞ്ഞു:

വേഗം കാര്യം കഴിക്കണം. നീയ് കുപ്പി പൊട്ടിക്ക്. ഞാനപ്ലക്കും വെള്ളം കൊണ്ടരാം എന്നു പറഞ്ഞു അടുക്കളയില്‍ പോയതാടാ. തിരിച്ചു വന്നപ്പോഴേക്കും കുപ്പി പകുതി മുക്കാലായേക്കണു!.

എന്‍റെമ്മേ!.

ഞങ്ങള്‍ സ്തബ്ദരായി.

ന്നട്ട്?.”

ന്നട്ടെന്താ പിന്നാലെ രണ്ട് ലാര്‍ജൂടി താങ്ങി ദരിദ്രവാസി!.

ദൈവമേ!. അപ്പടാ അവന്‍ കുടിക്കാറില്ല്യാന്ന് നെനക്കറീല്ല്യേ?.”

കുടിക്കാറില്ല്യാന്നാ!. ഒന്നു പോയേരാവടന്ന്!. കുടിക്കാത്താളാ ഡ്രൈയ്യായിട്ട് അരക്കുപ്പി കമത്തീത്!. ദേ കണ്ടില്ല്യേ ബാറാട്ടം!.

ഉം!. കൊള്ളാം ബെസ്റ്റ് പാര്‍ട്ട്യോള്!. പിന്നെന്താണ്ടായെ?.”

“എനിക്ക് പണ്യായി അതന്നെ!. കെട്ടിവലിച്ച് ഇങ്ങടെത്തിച്ചേന്‍റെ പാട് എനിക്കേ അറീള്ളോ!.

അതൊക്കെ പോട്ടെ; പെട്ടെന്ന് ചരക്ക് വീട്ടിലെത്തിക്കണം. എന്താ വഴി?. ഇല്ലിങ്ങെ ഉണ്ണ്യേട്ടന്‍ കയ്യ് വെക്കും!.

നിങ്ങള്ണ്ടങ്ങെ ഞാന്‍ വരാം. എനിക്ക് തന്നെ പറ്റില്ല്യ!.

അതിനിടക്ക് മുകുന്ദന്‍ വേച്ച് വേച്ച് ഞങ്ങള്‍ക്കടുത്തെത്തിയിരുന്നു. ഉറക്കം തൂങ്ങാന്‍ തുടങ്ങിയ മട്ടുണ്ട്.

എന്താടാ?.”

ഉണ്ണി ചോദിച്ചു:

"ഒന്നൂല്ല്യ. ഇക്ക് വീട്ടില് പോണം. നിങ്ങള് സഹായിക്കണം. പിന്നൊരു കാര്യണ്ട്‌. വീട്ടാരറ്യരുത്. അവരറിഞ്ഞാ പെശകാ.

വീട്ടുകാരറ്യാണ്ട് എങ്ങന്യാണ്ടാ?.”

കൊഴപ്പല്ല്യ. എറേത്ത്‌ കെടക്ക വെച്ചണ്ട്.

ആഹഹഹ!. അപ്പൊ ഒക്കെ കാലേക്കൂട്ടി ഒരുക്കീട്ടാ പാനകളി അല്ലേ?.“

ഏയ്‌ ഞാന്‍ സ്ഥിരം പൊറത്താ കെടക്കാറ്.

ങ്ങ്ഹും ഇതിനൊക്കെ സൗകര്യം അതാണലോ. ശരി ശരി നടക്ക്!.

ഞാനും ഉണ്ണിയും ഇടവും വലവും താങ്ങി പിന്നില്‍ ജയനുമായി കനത്ത സുരക്ഷയില്‍ മുകുന്ദനെ വീട്ടിലേക്ക് ആനയിച്ചു. പടിക്കലെത്തിയപ്പോള്‍ ഉണ്ണിക്ക് ടെന്‍ഷനായി:

ഡാ ബാലന്ദ്രാ   വീട്ടുകാരറ്യോ?.”

"ശ്ശ്.....മിണ്ടരുത്!,” 


മുകുന്ദന്‍ ചുണ്ടത്തു വിരല് വെച്ചു വിലക്കി.


അറിയാണ്ട്  പതുക്കെ കൊണ്ടാക്കണം.  അറിഞ്ഞാ അച്ഛന്വമ്മേം തകര്‍ന്നു പൂവും.

ഇനീപ്പോ തകരാന്‍ എന്താള്ള്!.

ജയന്‍ തോട്ടിയിട്ടപ്പോള്‍ ഉണ്ണി അവനെ കണ്ണുരുട്ടി.

ഉമ്മറത്ത് കെടക്ക വെച്ചണ്ട്. പതുക്കെ വിരിച്ച് തന്നാ ഞാന്‍ കെടന്നോളാം. ന്നട്ട് നിങ്ങള് മിണ്ടാണ്ട്‌ പോന്നാ മതി. ഒരു കൊഴപ്പോല്ല്യ.

ഇരുട്ടായിരുന്നെങ്കിലും മുകുന്ദന്‍ പറഞ്ഞ പോലെ ഇറയത്ത്‌ വെച്ചിരുന്ന കിടക്ക കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ജയന്‍ കിടക്ക വിരിച്ചപ്പോള്‍ തട്ടാതെയും മുട്ടാതെയും ഞാനും ഉണ്ണിയും ചേര്‍ന്ന് പതുക്കെ മുകുന്ദനെ കിടത്തി. പോരുമ്പോള്‍ ചെവിയില്‍ പതുക്കെ പറഞ്ഞു.

മിണ്ടാതെ കിടന്നോളോ ട്ടാ. മ്മള് പോവാ. നാളെ ശീവേലിക്ക് കാണാം.

യെസ്സെസ്. നിങ്ങള് ധൈര്യായിട്ട് പൊക്കോ. ഇക്കൊരു കൊഴപ്പോല്ല്യ.

മാര്‍ജാരനടയുമായി ഞങ്ങള്‍ മൂന്നു പേരും റോഡില്‍ എത്തിയപ്പോഴാണ് അതുണ്ടായത്‌.

ഉണ്ണ്യേ, ബാലന്ദ്രാ....ഇക്ക് കൊഴപ്പൊന്നൂല്ല്യ ട്ടാ. പക്ഷേ വീട്ട്വാരറ്യരുത്!. അറിഞ്ഞാ കൊഴപ്പാ. അവര് തകരും!.

മുകുന്ദന്‍റെ ഉച്ചത്തിലുള്ള കുഴഞ്ഞ വാക്കുകള്‍ കേട്ടു ഞെട്ടിത്തരിച്ച ഞങ്ങള്‍ പടിക്കലേക്ക്‌ തിരിച്ചോടിയെത്തി നോക്കിയപ്പോള്‍ കണ്ടു!. ഉമ്മറത്ത് കത്തുന്ന ട്യൂബിന്‍റെ വെളിച്ചത്തില്‍  കിടക്കയില്‍ നിന്ന് തിത്തിത്താങ്കളി കളിക്കുന്ന മുകുന്ദന്‍!. തുറന്ന വാതില്‍ക്കല്‍ അന്തം വിട്ടു നോക്കി നില്‍ക്കുന്ന അച്ഛനമ്മമാര്‍!.