ടച്ച് മീ നോട്ട്
രണ്ട് കിലോ നേന്ത്രപ്പഴത്തിനു കൊടുത്ത പണത്തിൽ ബാക്കി തരുവാനായി കടക്കാരൻ മേശയിലെ നോട്ടുകൾ പരതിയിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ചോദ്യം കേട്ടത്
" ഈ പൂവമ്പഴത്തിനെന്താ വെലാ?"
തിരിഞ്ഞു നോക്കിയപ്പോൾ കടയുടെ മുമ്പിൽ കൊളുത്തിയിട്ട ലക്ഷണമൊത്ത പൂവൻ കുലയിൽ തൊട്ട് തലോടി ഭംഗി ആസ്വദിക്കുകയാണൊരാള്‍.
"അയ് അയ് കൊല തൊടരുത്!."
ചില്ലറ തിരയുന്നത് നിർത്തി കടക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആഗതന്‍ പരിഭ്രമിച്ച് കുലയിൽ നിന്നും കയ്യെടുത്തു.
" കിലോ 50 രൂവ. എത്ര്യാ വേണ്ട്?.''
" ദേ ഈ താഴത്തെ പടലേന്ന്.....;"
വീണ്ടും അടിപ്പടല തൊട്ട് വേണ്ട തൂക്കം പറയാൻ തുടങ്ങിയ അയാളോട് കടക്കാരൻ ആക്രോശിച്ചു.
"കൊല തൊടര്തെന്ന് പറഞ്ഞില്ലിടോ?. തനിക്കെത്ര വേണംന്ന് പറഞ്ഞാ മതി. ഞാട്ത്തരാം!."
ഞെട്ടലും ജാള്യതയും മാഞ്ഞ് ആഗതന്‍റെ മുഖത്ത് രോഷം തെളിഞ്ഞു വന്നു.
"ഐന് താനെന്തിനാ ചൂടാവണ്?. കൊല തൊട്ടാന്താ ആകാശം ഇടിഞ്ഞ് വീഴോ?."
"വീഴും. ആവശ്യല്ലാത്തോടത്ത് തൊടണ്ട അതന്നെ!."
"ന്നാ താന്‍ പുഴുങ്ങിത്തിന്ന് തന്‍റെ പഴം!."
രണ്ടു കയ്യും വിടർത്തി മുന്നിലേക്ക് തള്ളി ഒരശ്ലീല ചേഷ്ട ചമച്ചുകൊണ്ട് അയാള്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു പോകുന്ന പോക്കിൽ നിലത്ത് ആഞ്ഞു തുപ്പിക്കൊണ്ടു കൂട്ടിച്ചേര്‍ത്തു:
" ഔ ഇനീണ്ടോ ഒരു മെരുമ്പൂവ്!."
രോഷം ചവിട്ടി മെതിച്ച് നടന്നു പോകുന്ന അയാളെ നോക്കി നിന്നപ്പോൾ അയാളുടെ പ്രസക്തമായ ഒരു ചോദ്യത്തിനുള്ള മറുപടി എന്‍റെ സഞ്ചിതസ്മരണകളില്‍ നിന്നും പൊന്തി വന്നു.
ആകാശമൊന്നുമല്ലെങ്കിലും കുല തൊട്ടാല്‍ വില പിടിച്ച ചിലതൊക്കെ ഇടിഞ്ഞു വീഴും ചങ്ങാതീ. അത് വിനാശകരവുമായിരിക്കും!.
കോളേജിൽ പഠിക്കുന്ന കാലത്താണ്. വീടിനടുത്തുള്ള വിളക്കുംകാൽ കവലയിലെ സുഹൃത്ത് കുട്ടിപ്രാഞ്ചിയുടെ പല ചരക്കുകടയ്ക്കു മുന്നിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും ഞായറാഴ്ച്ചകളില്‍ പതിവുള്ള നർമ്മസദസ്സിനു കൂടിയിരിക്കയാണ്. കച്ചവടത്തിരക്കിനിടയിലും കുട്ടിപ്രാഞ്ചി അളന്നു തൂക്കി പൊട്ടിക്കുന്ന തമാശകളാണ് കൂട്ടായ്മയിലെ മുഖ്യ ആകർഷണം. കടയുടെ വരാന്തയിൽ കൊച്ചപ്പേട്ടനും ചന്ദ്രൻ മാഷും കുടി ചെസ്സ് കളിക്കുന്നുണ്ട്. ഇടയ്ക്കിടെ ബോർഡിൽ എത്തിച്ചുനോക്കി വിദഗ്ദാഭിപ്രായവും പറയും പ്രാഞ്ചി.
“ അയ്! അയ്!, ആ തേരങ്ങട് എഴില്‍ക്ക് വലിച്ചിട്ടാ രാജാവിന്‍റെ നീക്കം ഒതുക്കാര്‍ന്നില്ല്യെ!. ന്തൂട്ട് വഷള് കള്യാ നിങ്ങള് കളിക്കണേ ന്‍റെ കൊച്ചപ്പേട്ടാ!.”
കളിതമാശകള്‍ മൂത്തു പഴുത്തിരിക്കുമ്പോഴാണ് കടക്കു മുന്നിൽ പ്രാഞ്ചിയുടെ അമ്മ കൊണ്ടു വന്നു കെട്ടിത്തൂക്കിയ വിശിഷ്ടമായ ഒരു പഴക്കുല ഞാൻ ശ്രദ്ധിച്ചത്. നല്ല ഭംഗിയുള്ള മുഴുത്ത പൂവൻപഴങ്ങൾ. വലിയ കുല. ഞാൻ അതിനടുത്തു ചെന്നു.
"ഉഷാറ് കൊല്യാണലോ പ്രാഞ്ച്യേ!. ദെവടേണ്ടായീതാ?.”
‘അത് മ്മടെ എരേങ്ങല്‍ത്തെ മനക്കലെ വളപ്പില്.”
പ്രാഞ്ചിയുടെ അമ്മ പറഞ്ഞു.
“അത്യാ?....ഒശത്തി കൊല!.”
എന്നും പറഞ്ഞ് ഒരു രസത്തിന് ഞാന്‍ കുലയുടെ കടത്തണ്ട് പിടിച്ച് ഇടംവലം ഒന്നു തിരിച്ചതും
പ് ത് പ് ത് പ് ത് പ് ത് പ് ത് പ് തും.....
ദാ കിടക്കുന്നൂ പത്തിരുപത് എമണ്ടൻ പഴങ്ങൾ നിലത്ത്!.
വർത്തമാനങ്ങളൊക്കെ പെട്ടെന്ന് നിലച്ചു. ചിതറിക്കിടക്കുന്ന പഴങ്ങളെയും കാരണക്കാരനായ ഇതികര്‍ത്തവ്യതാമൂഢനേയും മാറി മാറി നോക്കി ഞെട്ടിത്തരിച്ചു നിന്നു ഞായറാഴ്ചക്കൂട്ടം.
"ന്‍റെ കർത്താവേ ദെന്തൂട്ടായി മേനോൻ കുട്ടി കാട്ടീത്!. ഇതിന്‍റെ കയ്യും കാലും വെർതേരിക്കില്ല്യേ!."
താടിക്കു കൈകുത്തി കഷ്ടം വെച്ചു കൊണ്ട് പ്രാഞ്ചിയുടെ അമ്മ രോഷം പൂണ്ടു.
"അറ്യാണ്ട് പറ്റീതാ ചേട്ത്ത്യാരെ."
അപരാധി വേറെന്തു പറയാനാണ്!.
"അറ്യാണ്ടായാലും അറിഞ്ഞിട്ടായാലും വേണ്ടില്ല്യ; ഒന്ന്...രണ്ട്.....പത്ത്.... പൈനൊന്ന്...പത്തൊമ്പത്....ഇരുവത് ഒന്നും ഇരുപത്തൊന്നു പഴം. പത്ത് പൈസ വെച്ച് കൂട്ട്യാ രണ്ടു രൂപ പത്ത് പൈസ. പോട്ടെ രണ്ട്
രൂവ തന്ന്ട്ട് സാനെട്ത്തോളോ!. പോത്യേണോ സഞ്ചി വേണോ?."
പ്രാഞ്ചിയുടെ അമ്മ പഴങ്ങളെല്ലാം പെറുക്കി ഒരു മുറത്തിലിട്ട് നിഷ്ക്കരുണം ചോദിച്ചു.
നല്ലവണ്ണം പാകമായ പൂവമ്പഴം കുല തൊട്ടാൽ ഞെട്ടറ്റു പിടിപിടീന്ന്‍ താഴെ വീഴും എന്ന ജൈവയാഥാർത്ഥ്യം അന്നു മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. ഊണിന് എഴുപത്തഞ്ചും മസാല ദോശക്ക് അമ്പതും പനാമ സിഗരറ്റിന് പതിനഞ്ചും പൈസയായിരുന്ന കാലമാണ്. നിസ്വനായ ഒരു കോളേജ് കുമാരൻ എവിടെ നിന്നെടുത്തു കൊടുക്കുവാനാണ് രണ്ടു രൂപ?. എങ്കിലും സൌഹൃദത്തിന്‍റെ പേരില്‍ അമ്മയോട് ഏറെ നേരം പയറ്റി പ്രാഞ്ചി വാങ്ങിച്ചു തന്ന രണ്ടു ദിവസത്തെ അവധി വലിയൊരാശ്വാസമായി.
വിദ്യാര്‍ത്ഥി കണ്സഷന്‍ ബസ്സ് കൂലി (എസ്റ്റി) അങ്ങോട്ടും ഇങ്ങോട്ടും പത്തും പത്തും ഇരുപത്, കാന്‍റീന്‍ ഊണ് എഴുപത്തഞ്ച് എന്ന കണക്കില്‍ അച്ഛന്‍ നിത്യേന തിരുമ്പി തിരുമ്പി തന്നിരുന്ന കൃത്യം ഒരു രൂപയിൽ മിച്ചം വന്നിരുന്ന അഞ്ചു പൈസ സ്വരൂപിച്ച് സി.ഐ.ഡി. നസീർ കാണാനായി കരുതിയിരുന്ന ഒരു രൂപയും, അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അച്ഛന്‍റെ പോക്കറ്റില്‍നിന്നും ചൂണ്ടിയ ഒരു രൂപയും കൂട്ടിയാണ് ബാധ്യത അവസാനിപ്പിച്ചത്.
കുലച്ചന്തമാസ്വദിക്കവേ കടക്കാരന്‍റെ കോപവചനങ്ങള്‍ കേട്ട് പ്രഷേധിച്ചിറങ്ങിപ്പോയവനറിയുന്നുണ്ടോ മുടിനാരിഴ കൊണ്ട് തനിക്കൊഴിഞ്ഞു പോയ വിപത്തെന്താണെന്ന്!.