ഗുരു സമക്ഷം
ഷഷ്ഠിപൂർത്തിക്കു തൊട്ടു മുന്നത്തെ വർഷമാണ് ചെണ്ടപ്പൂതി മനസ്സിൽ കയറിയത്. ആളൊപ്പം നിന്നു കൊട്ടാനൊന്നുമല്ല. ഉള്ള മേളാസ്വാദനക്ഷമതയെ ഒന്നു പുഷ്ടിപ്പെടുത്തണം. തക്കിട്ടയും തരികിടയും നേർക്കോലും കുഴമറിച്ചിലും കൊട്ടിയറിഞ്ഞാസ്വദിക്കണം അതു മാത്രമായിരുന്നു മോഹം. അതു വരെ തിരുവമ്പാടിയിലും പാറമേക്കാവിലും പെരുവനത്തും ആറാട്ടുപുഴയിലും കുട്ടല്ലൂരും എടക്കുന്നിയും മറ്റുമായി അമ്പലങ്ങളും കാവുകളും തീണ്ടി പഞ്ചാരിക്കാമം കണ്ടും കേട്ടും ആടിയും കരഞ്ഞു തീർക്കുകയായിരുന്നു. അതു പോരെന്നായി. പൂതി മൂത്ത് ഇരിക്കപ്പൊറുതി മുട്ടിയപ്പോൾ തിരുവമ്പാടിയുടെ യുവ ഉത്സാഹപ്രമുഖൻ അരുണാണ് ഒരു വഴി കാണിച്ചു തന്നത്. ശങ്കരങ്കുളങ്ങരെ പഠിപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും വലിയ ദൂരമില്ല. കൂടുതൽ അറിയാനായി അരുൺ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആനന്ദ് കേശവന്റെ നമ്പർ തന്നു. ആനന്ദാണ് ആശാനെ പറഞ്ഞ് തരപ്പെടുത്തിയത്. പിറ്റേ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ മുറുക്കി ചുവപ്പിച്ച് ക്ഷേത്രക്കമ്മിറ്റി ആപ്പീസിൽ കാര്യവിചാരത്തിലിരിക്കുകയായിരുന്നു ആശാൻ.
" എന്തേ?."
" ഞാൻ ബാലചന്ദ്രൻ. ആനന്ദ് പറഞ്ഞിരുന്നില്ലേ?."
"അ: ആ, മൻസിലായി പൊറാട്രേന്നല്ലേ?."
"അതെ. എങ്ങന്യാ, സംഗതി ശര്യാവോ?."
"എന്താ ശര്യാവാണ്ടിരിക്കാൻ?. നല്ല കാര്യായി!."
"അല്ല അടുത്ത ചിങ്ങത്തില് അറുപതാ!."
"അതിനെന്താന്നേയ്?. ഒരു കൊഴപ്പോല്ല്യ. മഞ്ജു വാര്യരുടെ അച്ഛൻ അരങ്ങേറിത് എത്രാം വയസ്സിലാ?. ജഗന്നാഥ വർമ്മ?. അവരിലും താഴേല്ലേ മാഷ്?."
"അപ്പ ശര്യാവും ല്ലേ?.'
"പിന്നെന്താന്ന്!. ഒട്ടും പേടിക്കണ്ട. മാഷൊക്കെ വേഗം പഠിക്കും. താളബോധണ്ട്. ഇക്കറ്യാം."
" അയ്, അതെങ്ങനെ?."
"ഇക്കറ്യാം. ശ്ശി മേളങ്ങളില് കൈക്കലാശം കണ്ട്ണ്ട്. കൊട്ടി നെടേല് ആ രസോം ആസ്വദിക്കാറ്ണ്ട് ഞാൻ. "
"അല്ല അത്..."
"ഒന്നും ആലോചിക്കണ്ട. നാളെത്തന്നെ പോന്നോളോ. വൈകിട്ട് എട്ടു മണി കഴിഞ്ഞ് നട അടച്ചാ തൊടങ്ങും ട്ടാ."
പിറ്റെ ദിവസം ദക്ഷിണ കൊടുക്കുമ്പോൾ ആശാൻ പ്രായത്തിൽ മുതിർന്ന ശിഷ്യന്റ ചെവിയിൽ മന്ത്രിച്ചു:
"അതേയ് ദക്ഷിണ തന്നാ മതി. നമസ്കരിക്കണ്ട ട്ടാ!."
അങ്ങിനെയായിരുന്നു ഗണപതിക്കൈ.
എട്ടു മുതൽ അമ്പതു വയസ്സു വരെയുള്ളവരോടൊത്ത് തക്കിട്ട കൊട്ടി തുടങ്ങിയ പരിശീലനം ഇടക്കിടെയുള്ള ദേശാന്തരങ്ങൾ, നാടകം, സിനിമ, അസുഖങ്ങൾ ഇത്യാദികൾക്കായി മുങ്ങിയ ദിവസങ്ങൾ കഴിച്ച് ബാക്കി മൂന്നു മാസമേ ഉണ്ടായുള്ളു. വിദ്യാരംഭത്തിന് അരങ്ങേറ്റം നിശ്ചയിച്ചപ്പോൾ ഒന്നു പരുങ്ങി.
"അരങ്ങേറ്റം വേണോ ആശാനേ!. ഞാൻ ജസ്റ്റ്..."
"വേണം വേണം!. ഒരു കല അഭ്യസിച്ചാ അരങ്ങേറണം. അല്ലെങ്ങെ അതിന് ഫലല്ല്യാണ്ടാവും. ധൈര്യായിട്ട് കൊട്ടിക്കോളു!."
കൊട്ടി.
സീനിയർ ശിഷ്യൻ സൂരജ് പ്രമാണം. പിന്നിൽ വലം തലയിലും ഇലത്താളത്തിലുമായി കൃഷ്ണദാസ്, ജിത്തു, സൂര്യ, പ്രവീൺ, നിഖിൽ, തുടങ്ങിയ സീനിയർ ശിഷ്യന്മാരും മുതിർന്ന വാദ്യക്കാരുമടക്കം പത്തെൺപതു പേർ. കേളികേട്ട മേളാസ്വാദകനായ അരണാട്ടുകരക്കാരൻ ടൈറ്റസ് ഉൾപ്പെടെ നൂറു കണക്കിന് ആസ്വാദകർ!.
അരങ്ങേറ്റം അടിപൊളി!.
ഒപ്പം നിന്ന് തീറ് കലാശിപ്പിച്ച് ചെണ്ട മറ്റൊരു ശിഷ്യനെ ഏല്പിച്ച ശേഷം ആശാൻ അടുത്തു വന്നു പറഞ്ഞു:
"ഇപ്പെങ്ങനീണ്ട്?. ഞാൻ പറഞ്ഞില്ല്യേ?. നന്നായി കൊട്ടി ട്ടാ!. "
തൊഴുതു നന്ദി ചൊല്ലിയപ്പോൾ ഓർമ്മിപ്പിച്ചു:
"ഇതോണ്ടായില്ല്യ ട്ടാ!. ബാക്ക്യൊക്കെ മേളത്തിൽ വലംതല കൊട്ടി പഠിക്കണം. പൂരക്കാലം വര്വായി. അവസരം വരുമ്പോ ഞാൻ വിളിക്കും. വരണം. മ്മക്കൊന്നു തകർക്കണം!."
മൂന്നു കൊല്ലം കഴിഞ്ഞു!. വല്ലതുമുണ്ടായോ?. ഇല്ല !.
അരങ്ങേറിയ സന്തോഷത്തിന് മരുമകൻ സമ്മാനിച്ച ചെണ്ടയിൽ പൊടിപിടിച്ചിരിക്കുന്നു!.
തിരക്കൊഴിഞ്ഞ് ആശാനോടൊപ്പം ചേരാൻ സമയം കഷ്ടി. വല്ലപ്പോഴും കാണുമ്പോൾ ആശാൻ പറയും:
"കാണാല്ലിലോ?. വരൂന്ന്!. പിള്ളേരൊക്കേണ്ട് ...."
പക്ഷെ നിർത്തിയേടത്ത് നിൽപ്പാണ് ശിഷ്യൻ.
കഴിഞ്ഞ ഞായറാഴ്ച സാഹിത്യ അക്കാദമിയിൽ മലയാളി മുദ്ര പുരസ്കാരം സ്വീകരിക്കുവാൻ വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. അറുപതുകാരൻ ശിഷ്യന്റെ പഞ്ചാരിപ്പിപാസയകറ്റിയ, നാല്പതുകളിൽ ഇടംതല പെരുക്കി മുന്നേറുന്ന ആശാൻ ശ്രീ.ശങ്കരങ്കുളങ്ങര രാധാകൃഷ്ണനെ....
സന്തോഷം.... ആദരം....നന്ദി!.
മറക്കില്ല ഒരിക്കലും!.
--------------------------------------------------