സ്മാര്‍ടെക്സ്പ്രസ്സ്
വര്‍ഷം 2013 ജൂലായ്.
പെൻഷൻ പറ്റാൻ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴാണ് ഒരു ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ബാങ്കിന്‍റെ ഉത്തരവ് വന്നത്. അതോ ബാക്ക് റ്റു ബേസിക്സ്!. ഫോർട്ട് കൊച്ചിയിലാണ് കളരി. ഭരതവാക്യം വേണ്ടിടത്ത് നാന്ദി ചൊല്ലാൻ പറയുന്നതിന്‍റെ പൊരുളെന്തെന്നു ക്ലാസ്സിന് മുമ്പ് സ്വയം പരിചയപ്പെടുത്തൽ ആചാരത്തിനിടയിൽ ചോദിച്ചപ്പോൾ മൂത്ത ചേകോന്‍മാരെ വിളിച്ചത് ചെറുബാല്യക്കാർക്ക് അനുഭവസമ്പത്ത് പകർന്നു കൊടുക്കുവാൻ വേണ്ടിയാണെന്ന് ഫാക്കൽട്ടി മുഖ്യന്‍റെ യുക്തിസഹമായ മറുപടി.
തേച്ചുകുളി, വിധത്തിലും തരത്തിലും മൂന്നേരം ശാപ്പാട്, ക്ലാസ്സിനിടയില്‍ കണ്ണ് തുറന്നിരുന്നുള്ള കൂർക്കംവലി, വൈകീട്ട് ഫോർട്ട് കൊച്ചി കടപ്പുറത്തു കപ്പലെണ്ണല്‍, മട്ടാഞ്ചേരി തെരുവുകളിലെ അൺസൂൺ വാണിഭം, ജൂതപ്പള്ളി അങ്ങിനെയങ്ങിനെ മൂന്നു ദിവസം കുശാൽ കുശലതരം.
പക്ഷേ കൊട്ടാൻ പോകുന്ന പൂരം അതൊന്നുമല്ല.
പഠനശിബിരം കഴിഞ്ഞു യജ്ഞശാലക്ക് തീയിട്ട് മടക്കയാത്രക്കായി ഉച്ചക്കു മൂന്നു മണിക്ക് ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനിൽ എത്തി. കൂടെ ഒല്ലൂക്കാരൻ ജോണിയുമുണ്ടായിരുന്നു. തീവണ്ടിത്താവളത്തിലുള്ള കാത്തിരിപ്പും അനിശ്ചിതത്വവും മടുപ്പിക്കുമെന്നതിനാൽ ദീർഘ യാത്രയായാലും പൊതുവെ ബസ്സാണ് തെരഞ്ഞെടുക്കാറ്. സ്റ്റേഷനിൽ ചെന്നപാടെ പച്ചയിൽ മഞ്ഞ വരകളുള്ള എക്സ്പ്രസ്സ് ബസ് നീണ്ടു നിവർന്നു കിടക്കുന്നതു കണ്ടു. തൃശ്ശൂർ പാലക്കാട് കോവൈ വഴി ബാംഗ്ലൂർ. മൂന്നു നാല് സീറ്റുകൾ ഒഴിഞ്ഞു കിടന്നു ചിരിക്കുന്നു. പെരുത്ത ഉത്സാഹത്തോടെ പടികൾ കയറുമ്പോൾ പിന്നിൽ നിന്നും ജോണി പറഞ്ഞു :
"ബാലേട്ടാ, ദാ അപ്രത്ത് കോഴിക്കോട് സൂപ്പർ ഫാസ്റ്റ് പൊറപ്പെടാറായി. ഡ്രൈവർ കേറിണ്ട് . അതില് പുവ്വാം .ഇതെപ്ലാ പുവ്വ്വാന്നറീല്ല്യ ."
" ഏയ്, വേണ്ട ജോണ്യേ. എനിക്ക് ആറു മണിക്ക് മുമ്പ് തൃശ്ശൂരെത്തണം. റീജണൽ തിയ്യറ്റർല് ഒരു നാടകണ്ട്. പൊറപ്പെടാൻ ഇത്തിരി വൈക്യാലും ഇതാ മുമ്പ് തൃശ്ശൂരെത്ത്വാ. എക്സ്പ്രസ്സല്ലേ?."
" ന്നാ ശരി. ഞാനെന്തായാലും അതില് പുവ്വ്വാ."
ഐക്യദാർഡ്യപ്പെടാത്ത ഒല്ലൂക്കാരനെതിരെ മനസ്സിൽ ചെറിയൊരു ഈര്‍ഷ്യയെ കുടിവെച്ച് ആഭിചാരം ചൊല്ലി:
"ശരി. ആരാ മുമ്പെത്ത്വാന്ന് മ്മക്കൊന്നു നോക്കാലോ!"
സൂപ്പറും ജോണിയും സ്റ്റാന്‍റ് വിട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ബംഗലുരു എക്സ്പ്രസ്സിന് അനക്കമില്ല. സീറ്റിൽ ഒരു ടവൽ വിരിച്ചിട്ട് പുറത്തിറങ്ങി എൻക്വയറിയിൽ ചെന്നു ചോദിച്ചപ്പോൾ "ഇപ്പ പുവ്വും, ഇപ്പ പുവ്വും" എന്ന ജനമൈത്രി മറുപടി .
എന്തിന് പറയുന്നു മൂന്നേകാലിന് കയറിയിരുന്ന മഞ്ഞവരപ്പച്ചാന ഉച്ചഭാഷിണി വഴി 'ഉടൻ പുറപ്പെടൽ ' കാഹളം മൂന്നെണ്ണം കഴിഞ്ഞ് ചിന്നം വിളിച്ചത് നാല് മണിക്ക് !.
സാധാരണ ഗതിയിൽ എംജി , ബാനർജി, മുക്കർജി, ഖജാൻജി റോഡുകളും, കച്ചേരിപ്പടിയും, പട്ടിക്കാംതൊടിയും കടന്നു പോകേണ്ട വണ്ടി സ്റ്റേഷനടുത്തുള്ള പുതിയ മേൽപ്പാലത്തിലൂടെ വഴി മാറ്റിപ്പിടിച്ചു കിഴക്കോട്ടുരുണ്ടപ്പോൾ സന്തോഷിച്ചു. ബ്ലോക്കും തിരക്കുമൊഴിവാക്കാനുള്ള പുതിയ സംവിധാനമാകും. കടവന്ത്ര റോഡിലെ നാല് ബ്ലോക്കുകൾ കുരുക്കഴിച്ച് വൈറ്റിലപ്പാടത്തെ മൊബിലിറ്റി ഹബ്ബിൽ കയറി വിശ്രമിച്ചപ്പോൾ സംശയമായി. പണി കിട്ടിയോ?. കണ്ടക്റ്ററുടെ പഞ്ചും പിച്ചും കഴിഞ്ഞു ബൈപാസ് ആഞ്ജിയോപ്ലാസ്റ്റി വഴി അഞ്ചെട്ട് തറവാടി ബ്ലോക്കുകൾ നീക്കി ലുലു ഗുലുമാലുകളും കളമശ്ശേരിയും താണ്ടി ആലുവ ബൈപാസിൽ എത്തിയപ്പോൾ വാച്ചിൽ നോക്കി. മണി അഞ്ചര! അപ്പോൾ റീജണല്‍ തിയ്യറ്റര്‍ നാടകം ദുരന്തപര്യവസായിതന്നെ !.
ജോണിയുടെ കാര്യം ഓർമ്മ വന്നത് പെട്ടെന്നായിരുന്നു. സൂപ്പർ ഡൂപ്പറായി പുറപ്പെട്ട പാവം എവിടെ കിടക്കുന്നു ആവോ!. എന്തായാലും ഒന്നുവിളിച്ചു കളയാം. ദുരവസ്ഥാഭൂപടത്തിൽ സ്ഥാനം എവിടെയെന്നറിയാമല്ലോ!.
"ഹലോ ജോണീ."
" ങ്ഹാ ബാലേട്ടാ! "
" ജോണി എവട്യാ ? "
" ആര്?. ഞാനോ ?. ഞാനിവിടെ വീട്ടില്. "
"ങ്ഹേ!. എവടെ?. വീട്ടിലാ!?."
ഉള്ളൊന്നു കാളി!.
ഉള്ളൊന്നു കാളി!.
"അതേന്ന്!. ഞാൻ വീട്ടിലെത്തീട്ടു പത്തു മിനിറ്റായി. ദേ കാപ്പി കുടിച്ചോണ്ടിരിക്ക്യാ. എന്തേ?. ബാലേട്ടൻ എത്ത്യാ?."
"ഓ! ഞാൻ എപ്പഴേ എത്തി!."
എന്‍റെ സ്വരത്തിലെ ആത്മവിശ്വാസം ഉൾക്കൊണ്ടിട്ടാവണം എവിടെയെത്തി, എപ്പോള്‍ ഇത്യാദി ചങ്കില്‍ തറയ്ക്കുന്ന ഉപചോദ്യങ്ങളൊന്നും ജോണിയിൽനിന്നുണ്ടായില്ല. അല്ലെങ്കിലും അതൊക്കെ എന്തിനു ചോദിക്കണം?. ആനയായാലും ആളായാലും അശ്വത്ഥാമാവ് ഹതനായി എന്നറിഞ്ഞാൽ പോരെ?
യാത്രാസുഖത്തിലേക്ക് ഒരു ഗഡു സമയസഹായംകൂടി വാഗ്ദാനം ചെയ്തുകൊണ്ട് വണ്ടി ബൈപാസിൽനിന്നും ആലുവ സ്റ്റേഷനിലേക്ക് വലത്തൊടിക്കുന്നതും കാത്ത് ഞാനിരുന്നു.....