2016, ജൂലൈ 27, ബുധനാഴ്‌ച

ക്ഷുരസ്യ ധാരാ


ക്ഷുരസ്യ ധാരാ

ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ടവനാണെങ്കിലും   ആരോഗ്യശ്രീമാനായിരുന്നു രാമന്‍ നമ്പൂരി. തന്നോളം പ്രായം ചെന്ന  ഹെര്‍ക്കുലീസ് സൈക്കിളും  കുലസിദ്ധമായ നര്‍മ്മവും സന്തതസഹചാരികള്‍.  

ഒരിക്കല്‍ പുകയില വാങ്ങാന്‍ വേച്ചു വേച്ചു കടയില്‍ കയറിവന്ന  ശതാഭിഷിക്തനെ  കണ്ടപ്പോള്‍ പീടികക്കാരന്‍ കൊച്ചുദേവസ്സി ചോദിച്ചു.

സൈക്കിളിനെന്തേ പറ്റ്യേ തമ്പ്രാന്‍?”

“സൈക്കിള്‍നൊന്നും പറ്റീല്ല്യ ന്‍റെ ദേവസ്സ്യേ. പറ്റീതെനിക്കാ.”

“അയ് എന്തു പറ്റീ?”

“എന്താറീല്ല്യ. രണ്ടീസായിട്ട് മുട്ടിന് വല്ലാത്ത വേദന. ഇപ്പന്നെ ഇങ്ങന്യായാ ഇനി വയസ്സാവുമ്പോ എന്താ കണ്ടേക്കണേശ്ശല്ല്യ!.”

പരമരസികനും പൊട്ടന്‍ കളിയില്‍ വിശാരദനുമായിരുന്നു രാമന്‍ നമ്പൂരി. നമ്പൂരിവിഡ്ഡിത്തം എന്ന ഇമ്മ്യൂണിറ്റിക്കുപ്പായം സ്വയമെടുത്തണിഞ്ഞ് കളിയാക്കാന്‍ വരുന്നവരെ അരച്ചു ഘൃതമാക്കി ചുമരില്‍ തേയ്ക്കുന്ന വിരുതുണ്ട് കയ്യില്‍. നമ്പൂതിരിയെ സൂപ്പാക്കാന്‍ പോയവരൊന്നും വടക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ പോയപോലെ മടങ്ങിയിട്ടില്ല. നടുവരമ്പത്ത് തന്നെയാണ് കൂലി. നീട്ടി വെക്കുന്ന പണിയില്ല തിരുമേനിക്ക്.

ഒരിക്കല്‍ വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന തിരുമേനിയെ  ഒന്നു തോണ്ടാന്‍ തോന്നി മേപ്പറമ്പിലെ കുട്ടന്.

“എന്താ തിരുമേനി വനജേല് സിനിമെന്താന്ന് നോക്ക്വാ?”

( ഷോയ്ക്കിടയില്‍   ഒന്നു രണ്ടു തുണ്ടുകളിട്ടു കൊടുത്ത് ഇടപാടുകാരുടെ ക്ഷുല്‍പിപാസകളകറ്റിയിരുന്നു അക്കാലത്ത് വനജ  ടാക്കീസില്‍)

“അല്ലടാ, അതിനൊക്കെപ്പൊ വനജേല് പോണോ?. അതിരിക്കട്ടെ; നെനക്കിന്ന് പണ്യൊന്നും കിട്ടീല്ല്യേ?”

ഏലക്ട്രീഷ്യനായിരുന്നു കുട്ടന്‍.

“ഇന്നൊന്നും തരായില്ല്യ തിരുമേനി.”

“ന്നാ വാ മ്മക്ക് പോസ്റ്റാപ്പീസില് പോയി പോസ്റ്റ്മാഷ്യൊന്നു കണ്ടോക്കാം. തൽക്കാലത്തക്ക് ഒരാളെ തരാക്കിക്കൊടുക്കാന്‍ കൊറാളായി അയാളെന്നോട് പറേണു.”

“അതെന്താ തിരുമേനി?” 

താല്‍ക്കാലികായാലും   കൊറേ കഴിഞ്ഞാ സ്ഥിരാവും. പോസ്റ്റപ്പീസ്സിലോക്കെ അങ്ങന്യാ . കേന്ദ്രസര്‍ക്കാര്‍ ജോല്യാ! കൂട്ടന്‍ മനക്കോട്ട കെട്ടി.

“അതൊക്കേണ്ട്. അവടെ വരാന്തേല് കെടക്കണ മേശേമില് ഒരു പശക്കുപ്പി ഇരിക്കണ കണ്ടണ്ടോ നിയ്യ്?”

“ഉവ്വ്.”

“അതിലെന്നെങ്കിലും ഒരു തോണ്ടിന് പശേണ്ടായിട്ട്ണ്ടോ?”

“ശ്ശെവടെ!.”

“അവട്യാ നെന്‍റാവശ്യം.”

“ഞാനെന്തീയാനാ തിരുമേനി?”

“നിയ്യോന്നും ചെയ്യണ്ട വെറുതവടെ നാവും നീട്ടി ഇരുന്നാ മതി. സ്റ്റാമ്പൊട്ടിക്കാള്ളോര്‍ക്കേയ് ഒരു സഹായാവും.”

ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ ഒരിമ്പത്തിന് താടിയും മുടിയും വളര്‍ത്തി നടക്കുന്ന കാലത്താണ് രാമന്‍നമ്പൂരിക്ക് ഹെര്‍ണിയ രോഗം കലശലായത്.  ചികിത്സക്കായി നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നമ്പൂതിരി ചെന്നു. പരിശോധനകള്‍ക്കു ശേഷം ഡോക്ട്ടര്‍ ഹെര്‍ണിയക്കുള്ള ഓപ്പറേഷനും ദിവസവും നിശ്ചയിച്ചു.  ഓപ്പറേഷന്‍ ദിവസം രാവിലെ ബാര്‍ബറേയും കൂട്ടി നേഴ്സ് നമ്പൂതിരിയുടെ കിടക്കക്കരികില്‍ വന്നു. കണ്ണടച്ചുകിടക്കുന്ന തിരുമേനിയെ നേഴ്സ് തൊട്ടു വിളിച്ചു.

“തിരുമേനി...?”

മയക്കത്തില്‍നിന്നും കണ്ണു തുറന്നപ്പോള്‍ കട്ടിലിനരികില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നേഴ്സിനെ തിരുമേനി കണ്ടു.

“എന്താവോ?”

“തിരുമേനി എണീക്കൂ, എന്നിട്ട് നാണൂന്‍റൊപ്പം ചെന്നോളൂ.”

"നാണുവോ; ഏതു നാണു?"

"ബാർബർ."

"ദെന്തിനാപ്പൊ ബാർബറൊക്കെ?"

“ഷേവ് ചെയ്യണം.”

“ഷേവോ? ഇപ്പളോ?  അസ്സലായി! എനിക്കു ദീക്ഷയാണ്. ഈ സമയത്ത് അതൊന്നും പറ്റില്ല്യ!.”

“അങ്ങിനെയല്ല തിരുമേനി..”

“എങ്ങന്യായാലും പറ്റില്ല്യ. അതില്ല്യാത്ത ഓപ്പറേഷനൊക്കെ മതി!. ഹല്ലാ പിന്നെ! ഓപ്രേഷന്‍ ചെയ്യാന്‍ ഷേവീയണത്രേ!.”

വല്ലാത്ത അവസ്ഥയിലായ നേഴ്സ് ദ്വേഷ്യപ്പെട്ട്  വാര്‍ഡിന് പുറത്തു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ട്ടറേയും കൂട്ടി തിരിച്ചു വന്നു. ഡോക്ട്ടര്‍ വളരെ ശാന്തമായി തിരുമേനിയോട് ചോദിച്ചു.

“എന്താ തിരുമേനി ഇങ്ങനെയൊക്കെ?. നമുക്ക് ഓപ്പറേഷന്‍ നടത്തണ്ടേ?”

“ വേണലോ. പക്ഷേ അതിനെന്തിനാ ഷേവ് ചെയ്യണന്നൊക്കെ ഇവര് പറേണ്? അതൊക്കെ ബുദ്ധിമുട്ടാ!.”

“തിരുമേനിക്ക് അങ്ങേടെ അസുഖം എന്താന്നറ്യോ?”

“ഒക്കെനിക്കറ്യാം. ഹിരണ്യ. ന്താ അല്ലാന്നുണ്ടോ?”

“ഹിരണ്യയല്ല. ഹെര്‍ണിയ.”

“ഹെര്‍ണിയ്വോ ഹിരണ്യകശിപ്വോ എന്തായാലും വേണ്ടില്ല്യ; മോറ് വടിക്കാന്‍ പറ്റില്ല്യ!.”

“അയ്യോ തിരുമേനി ഓപ്പറേഷന്‍ അങ്ങയുടെ അടിവയറ്റിലാണ്!”

“ അടിവയറ്റില് ഓപ്പറേറ്റ് ചെയ്യാന്‍ എന്തിനാ മുഖക്ഷൌരം?”.

“മുഖത്തല്ല തിരുമേനി. അടിവയറ്റിലാണ്  ഷേവിങ്ങ്.”

“അത്യോ? അസ്സലായി!. ന്നാ ഇതങ്ങട് നേര്‍ത്തേ പറ്യാര്‍ന്നില്ല്യേ ഇവര്‍ക്ക്! കഷ്ടം! എവട്യാ ബാര്‍ബറ്? ടോ ന്നാ എങ്ങടാച്ചാ നടക്ക്വാ!

ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ചിരി വന്നു കൈ പാളിപ്പോകാതിരിക്കാന്‍ പ്രാര്‍ഥിച്ചു ഡോക്ട്ടര്‍ നേഴ്സിനോടൊപ്പം പുറത്തു കടന്നപ്പോള്‍ തിരുമേനി ബാര്‍ബറോട് കണ്ണിറുക്കി:

“കയ്യിന് പകരം കാല്, ചെവിക്ക് പകരം കണ്ണ്‍, ഓപ്രേഷന്‍ കഴിഞ്ഞോന്‍റെ വയറ്റില് കത്തിര ഇങ്ങന്യൊക്ക്യാ ഇപ്പോ ആശ്വത്രി നടപട്യോള്ന്ന് കടലാസില് വായിക്ക്വേണ്ടായി . ച്ചാല്‍ മ്മടെ രക്ഷ മ്മളന്നെ നോക്കണന്നര്‍ത്ഥം! അതോണ്ട് ചെയ്യാന്‍ പോണ കാര്യത്തില് ഡോക്ട്ടര്‍ക്ക് നല്ല നിര്‍ണ്ണയല്ല്യേന്നു പരീക്ഷിച്ചോക്കീതാ ഞാനേയ്.”

തിരുമേനി കട്ടിലില്‍നിന്നും നിലത്തിറങ്ങി.









2016, ജൂലൈ 26, ചൊവ്വാഴ്ച

ഭാഷാപരിചയം


 ഭാഷാപരിചയം

‘എവടന്നാ ദേവി കാലത്തന്നെ?”

“സ്കൂള്‍ലിക്ക് മാഷ് വിളിച്ചിട്ട് പോയീതാ ഗീതേ!”

“എന്തേ?”

“കുട്ടി ക്ലാസില് അരുതാത്തതെന്തൊ പറഞ്ഞൂത്രേ!. പാരന്‍സ് കുട്ട്യോളെ നല്ലോണം ശ്രദ്ധിയ്ക്കണന്ന് പറ്യാന്‍ വിളിച്ചതാ മാഷ്.”

രണ്ടാം ക്ലാസുകാരന്‍ ക്ലാസില്‍ അസഭ്യം പറഞ്ഞ് സദാചാരലംഘനം നടത്തിയതിന് രക്ഷിതാവിനെ വിളിച്ചു വരുത്തി അദ്ധ്യാപകന്‍ കൌണ്‍സലിങ്ങ് നടത്തിയതിന്‍റെ വര്‍ത്തമാനം വഴിയില്‍ കേട്ടപ്പോള്‍ അര നൂറ്റാണ്ടു മുമ്പ് നടന്ന കഥ അയവിറക്കാതിരിക്കാനായില്ല.

വെറും കഥയല്ല; ആത്മകഥ!

നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം അമ്മ എന്നെ വീടിനടുത്തുള്ള വിളക്കുംകാല്‍ കവലയിലെ പാണ്ട്യാലയിലേക്ക് ‘സാമാനം’ വാങ്ങാന്‍ വിട്ടു. അക്കമിട്ട് പറഞ്ഞ് അമ്മ ചേച്ചിയെക്കൊണ്ട് എഴുതിയുണ്ടാക്കിയ തുണ്ടു പ്രകാരം ദേവസ്യാപ്ല പലചരക്ക് പൊതിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കവലയില്‍ അടിപൊട്ടിയത്.

അതുവരെ ക്ലാസ്സിലെ കുട്ടികള്‍ തമ്മിലുള്ള പൊത്തിപ്പിടുത്തം മാത്രം കണ്ടിട്ടുള്ള ഞാന്‍ ആദ്യമായിട്ടാണ് മുതിര്‍ന്നവര്‍ തമ്മിലുള്ള നല്ല ലക്ഷണമൊത്ത  അടി കാണുന്നത്. 'പ്തും പ്തും' ശബ്ദത്തില്‍ പരസ്പരം മുഖത്തും വാരിയിലും പുറത്തും മുഷ്ടി വീഴ്ത്തി മേലേത്തെ ഗോപാലനും പാറേലെ കൃഷ്ണനും അടിച്ചു കയറുന്നു. പീടികക്കോലായിലും വഴിയിലും കാണികള്‍ പെട്ടെന്നു നിറഞ്ഞു. എമണ്ടന്‍ അടി 'സൊന്തം കണ്ണോണ്ട് കണ്ട' കാഴ്ച പിറ്റേ ദിവസം ക്ലാസില്‍ പോയി വിവരിച്ച് ദാസനേയും പ്രാഞ്ചിയേയും മണിയേയും കുശുമ്പു കുത്തിക്കാമല്ലോ എന്നോര്‍ത്ത് ഉള്‍ക്കിടിലത്തിനും ഉദ്വേഗത്തിനുമൊപ്പം അഭിമാനവും പൂണ്ടു നിന്ന എന്നെ നിരാശനാക്കിക്കൊണ്ട് പെട്ടെന്ന് അടിനിന്നു. ചായക്ലബ്ബ് നടത്തുന്ന തങ്കപ്പേഴ്ശനും ഉണക്കമീന്‍ കച്ചവടം ലോനപ്പനും ബാലന്‍ നായരുടെ ചായക്ലബ്ബിന് സമീപത്തുള്ള പ്ലാവിന്‍ ചുവട്ടില്‍ സപ്പോര്‍ട്ടു കളിച്ചിരുന്നവരും ചേര്‍ന്ന് രണ്ടുപേരെയും പിടിച്ചു മാറ്റി.

പിന്നീടുണ്ടായത് വായ്പയറ്റാണ്. വീട്ടിലോ സ്കൂളിലോ മറ്റെവിടെയെങ്കിലുമോ അതുവരെ കേട്ടിട്ടില്ലാത്തതരം ഭാഷാപ്രയോഗങ്ങള്‍ ഇടതടവില്ലാതെ വിളക്കുംകാല്‍ ചത്വരത്തില്‍ മുഴങ്ങി. ടാ, പോടാ, നിന്‍റെമ്മ, തന്ത, പെണ്ണ് തുടങ്ങിയ ചുരുക്കം ചില വാക്കുകള്‍ മാത്രമേ കേട്ടവയില്‍ പരിചിതമായി ഉണ്ടായിരുന്നുള്ളൂ. അവയോടു ചേര്‍ത്തു പറഞ്ഞ കര്‍ത്താവ് കര്‍മ്മം ക്രിയകളൊന്നും വെറും നാലാം ക്ലാസുകാരന് മനസ്സിലായില്ല.

രണ്ടും മൂന്നും നാലും അക്ഷരങ്ങളുള്ള അപരിചിത പദങ്ങള്‍ കൈപ്പടങ്ങള്‍ കൂട്ടിയടിച്ചുകൊണ്ട് പ്രത്യേക താളത്തിലാണ് ഗോപലകൃഷ്ണന്മാര്‍ സുഭാഷിതം പ്രക്ഷേപിച്ചുകൊണ്ടിരുന്നത്. സമാധാനപാലകരില്‍ ചിലര്‍ ഇടക്ക് ചെവിപൊത്തി സ്ഥലം വിടുന്നതും കണ്ടു . കേട്ട പദങ്ങളില്‍ ഘനവും ഉച്ചാരണസുഖവുമുള്ള ഒരു പ്രയോഗം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തിനെന്നറിയില്ല ആയത് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലുരുവിട്ട് ഹൃദിസ്ഥമാക്കുകയും ചെയ്തു. കഷ്ടകാലം വരാന്‍ തക്കതായ കാരണമൊന്നും വേണ്ടല്ലോ!

“ദേ സാമാനൊക്ക്യായി. ഭരണിപ്പാട്ട് കേട്ട് ചെവി പുഴുപ്പിക്കാന്‍ നിക്കാണ്ട് ക്‍ടാവ് സഞ്ചീടുത്ത് വീട്ടീപ്പോയേന്‍!.”

പട്ടണംപൊടി മൂക്കില്‍ വലിച്ചുകയറ്റി ചോരച്ച മുഖവുമായി ദേവസ്യാപ്ല ശാസിച്ചപ്പോള്‍ പച്ചമഷിയില്‍ അച്ചടിച്ച കൂളിങ്ങ് ഗ്ലാസുകാരന്‍റെ പടമുള്ള ചാക്കുസഞ്ചിയും തൂക്കി ഞാന്‍ വീട്ടിലേക്കു വേഗം നടന്നു. അടികലശല്‍ നേരില്‍ കണ്ട വിവരം വീട്ടുകാരോട് ചെന്നു പറയാനുള്ള വ്യഗ്രതയില്‍ ശര്‍ക്കരപ്പൊതി തുറന്നു രണ്ടു ബെല്ലം അടിച്ചു മാറ്റുന്ന പതിവു പരിപാടി മറന്നു.

“അമ്മേ, വെളക്കുങ്കാലിന്‍റവടേയ് ഗംഭീരടി!. ഞാന്‍ കണ്ടു!.”

ചാക്കുസഞ്ചി തുറന്ന് ശര്‍ക്കരപ്പൊതി തൊട്ടുഴിഞ്ഞു ഉള്ളടക്കം 
ഭദ്രമെന്നുറപ്പാക്കിക്കൊണ്ടിരുന്ന അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി പറഞ്ഞു:

“ അതന്ന്യാ. ഇത്ര നേരം വൈകീത്!. വെട്ടോഴിത്തല്ല് കാണാന്‍ നിക്ക്വാര്‍ന്നൂന്ന് അശ്രീകരം!.”

പെട്ടെന്നാണ് ചേച്ചി കടന്നു വന്നത്.

“എനിക്കെഴുത്യേ പുസ്തകെവടമ്മേ?”

“ദേനാ”

സഞ്ചിയില്‍നിന്നും പുതിയ നോട്ടു പുസ്തകമെടുത്ത് അമ്മ ചേച്ചിക്കു നീട്ടി.

“അയ്യ്വോ! ഇത് നോക്ക്വോമ്മേ! ഇത് നൂറു പേജിന്‍റ്യാ. ഞാന്‍ ഇരുനൂറിന്‍റ്യാ എഴുത്യേര്‍ന്നത്!. ”

പുസ്തകത്തിന്‍റെ കനം പരിശോധിച്ചുകൊണ്ട് ചേച്ചി പ്രതിഷേധിച്ചു.

“എന്തേടാ പുസ്തകം എടുത്തുവെക്കുമ്പോ നിയ്യ് നോക്കീല്ല്യേ?” അമ്മ

“ഞാന്‍ നോക്കി.”

“പിന്നെങ്ങന്യാ ഇരുനൂറ് നൂറായേ?” ചേച്ചി

“ഇരുനൂറാന്ന് ഞാന്‍ വിചാരിച്ചു.”

ഞാന്‍ കിടന്നുരുണ്ടു.

“വിചാരിച്ചൂത്രേ! അസത്ത്! നാലും കൂട്യോടത്ത് കണ്ടോരൊക്കെ തല്ലൂടണതു നോക്കി നിന്നിട്ട്!. നീയാ പറ്റുപുസ്തകത്തില് എത്തറ്യാ വെല എഴുത്യേക്കണേന്നു നോക്ക്യേട്യേ.”

“നൂറിന്‍റെ വെല്യന്ന്യാ.”

“അപ്പോ ദേവസ്സിക്ക് തെറ്റീതാവും. സാരല്ല്യ. ഇനീപ്പോ അതന്നെ മതി. കഴീമ്പോ വാങ്ങാലോ”

അത്രയും പറഞ്ഞ് വിഷയം അവസാനിപ്പിച്ച് അമ്മ അടുക്കളയിലേക്ക് പോയതായിരുന്നു. പക്ഷേ ചേച്ചി വിടാന്‍ ഭാവമില്ലായിരുന്നു. സെന്‍മേരീസ് കോളേജ് കുമാരിക്ക് നൂറു പേജിന്‍റെ പുസ്തകം കൊണ്ടുപോകേണ്ടി വരുന്നതിന്‍റെ കുറച്ചിലോര്‍ത്താവാം കയ്യെത്തിച്ചു തലോടുവാന്‍പോലും പറ്റാത്ത ഭാഗം നോക്കി എന്‍റെ നെടുംപുറത്ത് ചേച്ചി ഭീകരമായി നുള്ളി.

“ബകന്‍! തിന്നാനറിയാംന്നല്ലാതെ വകക്ക് കൊള്ളില്ല്യ സാധനത്തിനെ!”

ബകന്‍ എന്ന വിളി എനിക്കു പരമചതുര്‍ത്ഥിയായിരുന്നു. സ്വന്തം ഭക്ഷണശൈലിയെ അധിക്ഷേപിക്കുന്നത് കേട്ടപ്പോള്‍ ഇളകിയ കലിയില്‍ മുതുകത്തെ ചോരപൊടിയുന്ന നുള്ളിന്‍റെ വേദന ഞാന്‍ മറന്നു. പിന്നെ സമയം ഒട്ടും വൈകിപ്പിക്കാതെ കവലപ്പയറ്റില്‍ കേട്ടു ഹൃദിസ്ഥമാക്കിയ പദം ഉച്ചത്തിലങ്ങു പ്രയോഗിച്ചു:

“@#*+X&#*-)%...!”

പ്രത്യാഘാതം അത്യന്തം ഗുരുതരവും കാലദേശവ്യാപകവുമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ!

ചേച്ചി, ചേച്ചിയുടെ പരാതിയില്‍ മാതൃദായം, വൈകീട്ട് ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്ന അച്ഛന്‍ ഇറയത്ത് കയറിയ സമയം അമ്മ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന്മേല്‍ പിതൃദായം എന്ന ക്രമത്തിലായിരുന്നു പീഡനം.

സ്കൂളിലും പാപിക്ക് മോക്ഷം ലഭിച്ചില്ല. പിറ്റേ ദിവസം മാതൃസമേതനായാണ് ക്ലാസില്‍ എത്തിയത്. തലേ ദിവസം പുത്രനു സംഭവിച്ച സദാചാരച്യുതിയെപ്പറ്റി വരാന്തയില്‍ വെച്ചു മറ്റ് കുട്ടികള്‍ കേള്‍ക്കാതെ ക്ലാസ് മാസ്റ്ററോടു പറഞ്ഞശേഷം വഴിപിഴച്ചവനെ ശരിപ്പെടുത്താന്‍ മാസ്റ്റര്‍ക്ക് കൊട്ടേഷന്‍ കൊടുത്തിട്ടാണ് അമ്മ മടങ്ങിയത്.

“മാഷേ, ഒന്നും നോക്കണ്ട; നല്ലസ്സലടി കൊടത്തോളോ. ഒരു വിരോധോല്ല്യ!."

ക്ലാസില്‍ മക്കളെ ശിക്ഷിച്ചാല്‍ അച്ഛനമ്മമാര്‍ വെട്ടുകത്തിയും അരിവാളുമായി തല്ലിയ അദ്ധ്യാപകനെ അന്വേഷിച്ചു വരുന്ന കീഴ്വഴക്കം നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ അത്തരമൊരു സമ്മതപത്രം അമ്മ നല്‍കിയത് ഗൂഡമായ ആഹ്ലാദത്തോടെ ശ്രീധരന്‍മാഷ് സ്വീകരിച്ചു.

മാഷുടെ വകയില്‍ ഉദാരമായി കിട്ടിയ ചൂരല്‍വിഹിതം കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് അധികശിക്ഷയായി അന്നേ ദിവസം ഉച്ചവരെ പെണ്‍കുട്ടികളുടെ ബെഞ്ചില്‍ കയറി നില്‍ക്കാനായി പ്രാഞ്ചിയുടെയും മണിയുടെയും ദാസന്‍റെയും ഇടയിലൂടെ അവരുടെ മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി നടക്കുമ്പോള്‍ ഉള്ളുരുകി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു:

“ഈശ്വരാ നടന്നതൊന്നും ഇവരറിയരുതേ!.”

2016, ജൂലൈ 12, ചൊവ്വാഴ്ച

കച്ചവടം

കച്ചവടം

കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടു മൂന്നു പേര്‍ ഒരു മിനി ലോറിയുമായി വീട്ടില്‍ വന്നു.

"ചക്ക കൊടക്കുന്നോ സാറേ?"

ആലോചിച്ചു. പഴപ്ലാവിലെ ചക്കയാണ് അധികവും. ആര്‍ക്കും വേണ്ടാത്ത സാധനം. എല്ലാം വളരെ ഉയരത്തിലായതുകൊണ്ട് ഇറക്കുവാന്‍ ആളെ കിട്ടാറുമില്ല. കയ്യെത്തുന്ന എകരത്തിലുള്ളവയൊക്കെ ഇടിച്ചക്കപ്രായത്തില്‍ തോരനും പുളിങ്കറിയുമാവും. അത്യുന്നതങ്ങളില്‍ പാര്‍ക്കുന്നവര്‍ പാകമാവുന്നതും പഴുത്തു നിലത്തു വീണു ഈച്ചയാര്‍ക്കുന്നതും ചീഞ്ഞു മണക്കുന്നതുമെല്ലാം മഴക്കാലത്താണ്. അതുകൊണ്ട് ശല്ല്യം ഒഴിവാക്കിക്കളയാം.


"എത്രക്കാ എടുക്ക്വാ?."

"ഒന്നിന് പതിനഞ്ച് രൂപ. ചെറുതും വലുതും നോക്കില്ല്യ."

അപ്പോ സംഗതി തരക്കേടില്ല. വെറുതെ കേടുവന്നു പോകുന്ന സാധനമല്ലേ.

"ഇരുപതായിക്കൂടെ?."

ഒഴിച്ച് കളയുന്നതും അളന്നുതന്നെ വേണമല്ലോ.

"ഔ. നൂര്‍ത്തീല്ല്യ സാറേ. പതിനഞ്ചു തന്നെ സാറായോണ്ടാ.!."

അല്ലാ പിന്നെ! നമ്മള്‍ മുജ്ജന്മസുഹൃത്തുക്കളല്ലേ!
"പക്ഷേ ചക്ക മൂത്തിട്ടില്ലിലോ.? കൊത്തച്ചക്ക്യാ."

" അത് സാരല്ല്യ സാറേ, അതന്ന്യ നമ്മക്കാവശ്യം. മൂക്കാന്‍ പാടില്ല്യ."

"അയ് അതെന്താ അങ്ങനെ? അപ്പെന്തിനാ നിങ്ങളിത് കൊണ്ട് പോണേ?."

"നമ്മളയച്ചു കൊടുക്കും. ബോംബേലിക്ക്."

"ബോംബ്യോ? അവടെന്തിനാദ്?"

"ബേബി ഫുഡ്ണ്ടാക്കാനാത്രേ. എന്തോ നമ്മക്കതൊന്നും കൂടുതലറീല്ല്യ."

"ശരി, ന്നാ ഇട്ടോളോ."

പിന്നെ കാര്യങ്ങളൊക്കെ ശടപടാന്നായി . ഒരു ഒറീസ്സക്കാരനെ പ്ലാവില്‍ കയറ്റി. താഴെ ഒരാള്‍ കുഷന്‍ നിറച്ച വലിയ ചാക്കു പിടിച്ച് നിന്നു. ഒറീസ്സയില്‍നിന്ന് ചക്ക താഴെ വരുന്ന ലൈനും ലെംഗ്ത്തും നോക്കി അയാള്‍ ചാക്കെറിഞ്ഞു. കൃത്യം കുഷന്‍ചാക്കിന്‍റെ നടുവില്‍ കുത്തിവീണ ചക്ക ഒന്നു തുള്ളി നിലത്തുരുണ്ടു.

തടിക്കു പൊടിക്കും കേടില്ലാത്ത ചക്കകള്‍ സുഖപതനത്തിന്‍റെ ആലസ്യത്തില്‍ പ്ലാവിന്‍ ചുവട്ടില്‍ ചിരിച്ചു മുളഞ്ഞൊലിപ്പിച്ചു കിടന്നു !. മൂന്നു പ്ലാവിന്‍റെ വിളവെടുപ്പ് കഴിഞ്ഞത് പതിനഞ്ചു മിനിറ്റില്‍!. തൊട്ടെണ്ണി അറുപത്തഞ്ചെന്നു തിട്ടപ്പെടുത്തി പണം കയ്യില്‍ വെച്ചു തരുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു.

"ബാക്കീള്ളതവടെ നിക്കട്ടെ സാറെ. പാകായിട്ടില്ല്യ. ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം."

ചക്ക അട്ടി നിരന്ന് ലോറി കയറി പോയപ്പോള്‍ കയ്യിലിരുന്ന നോട്ടുചുരുളെണ്ണി നോക്കി. 975 രൂപ കൃത്യം!. കച്ചവടം തരക്കേടില്ല. ഇരിക്കട്ടെ!.

രണ്ടാഴ്ച കഴിഞ്ഞു വരാമെന്ന് പറഞ്ഞവര്‍ എന്തോ പിന്നെ വന്നില്ല. പ്ലാവില്‍ അവശേഷിച്ചവരില്‍ ചിലര്‍ കാലവര്‍ഷം കുടിച്ചു വയറു വീര്‍ത്തുമുട്ടിയപ്പോള്‍ എടുത്തുചാടി സ്വയം കഥ കഴിച്ചു. രണ്ടു മൂന്നു പേര്‍ ഇപ്പോഴും ചീര്‍ത്തും പള്ള പിളര്‍ന്നും നില്‍പ്പുണ്ട്. എന്നോ നിലത്തു വീണ് അമിട്ട് വിരിയിക്കാന്‍ പാകത്തില്‍.

പോട്ടെ; നാലഞ്ചെണ്ണത്തിന്‍റെ ഈച്ചയും മണവുമല്ലേ; തൊള്ളായിരത്തി എഴുപത്തഞ്ചിന്‍റെ സുഗന്ധത്തില്‍ അതങ്ങു സഹിച്ചുകളയാം!.