2014, ഏപ്രിൽ 27, ഞായറാഴ്‌ച

ദി ഗ്രേറ്റ് എസ്കേപ്

ദി ഗ്രേറ്റ് എസ്കേപ്



മുണ്ടകൻപാടത്തെ പുത്തന്‍വെട്ടുവഴിയിലൂടെ പതിവുള്ള പ്രഭാതസവാരിയില്‍ വെച്ചടി വെച്ചടി മുന്നേറുകയായിരുന്നു ഞാൻ . ഭൂമിക്കച്ചവടക്കാർ മൊത്തം വാങ്ങിക്കൂട്ടി തരിശിട്ട പാടത്ത് ഇരകള്‍ക്കു വേണ്ടി സ്കാനിങ്ങ് നടത്തുന്ന ഒരു കൂട്ടം കൊക്കുകളെ കണ്ടപ്പോൾ  ഞാൻ ചോദിച്ചു  :

"ആകാശത്തിലെ പറവകളേ! വിതയും കൊയ്ത്തുമില്ലാത്ത  ഈ വേനൽമണ്ണിൽ തലയുയർത്താത്ത  കൃമികീടങ്ങളെ പരതി നിങ്ങളെന്തിനു വൃഥാവ്യായാമം നടത്തുന്നു? ദാ നോക്കൂ, കുറച്ചപ്പുറം കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടത്ത്  ഇടയന്മാർ പണമിറക്കി വെള്ളം കയറ്റിയ കണ്ടങ്ങളിൽ താറാക്കൂട്ടങ്ങൾ തിന്നു പുളച്ചു നടക്കുന്നുണ്ട്. പറന്നു പോയ്ക്കൂടെ നിങ്ങൾക്കങ്ങോട്ട്‌? കാലണ കണ്ടത്തിലിറക്കാതെ ഉഴുതു മറിച്ച് മുക്തകണ്ഠം വിഴുങ്ങാലോ ?"

വഴിപോക്കൻ പറയുന്നതിലെ ഭക്ഷ്യസുരക്ഷാസാദ്ധ്യത തിരിച്ചറിഞ്ഞിട്ടാകാം വിഷയം പഠിക്കുവാന്‍ യോഗം  കൂടിയ  കൊക്കുകളെ  ഉത്സുകനായി നോക്കി   നിൽക്കുമ്പോഴാണ് അതുണ്ടായത്‌!. 

എതിർ  ദിശയിൽനിന്നാണ്  അവർ വന്നത്. കറുപ്പും വെളുപ്പും തവിട്ടും നിറത്തിൽ പാണ്ഡന്മാരും കുണ്ടന്മാരും ചാവാളികളുമായി അവര്‍ ഒരു ഡസനോളം  പേരുണ്ടായിരുന്നു.

ലക്‌ഷ്യം ഞാൻ തന്നെയായിരുന്നു. ഗൂഡ സങ്കേതത്തിൽ ചെന്നു പെട്ട ആലിബാബയുടെ ചേട്ടനു  നേരെ നാല്പതു കള്ളന്മാരുടെ കുതിരപ്പട്ടാളമെന്നപോലെ കുളമ്പടികളും പൊടി പടലവും ഹുങ്കാരവുമുയർത്തി അവർ  കുതിച്ചു വന്നു. 

ഡ്രാക്കുളയുടെ താവഴിയിൽ പെട്ട തെരുവുപട്ടികൾ പതിയിരിക്കുന്ന കുറ്റിക്കാടുകൾ നിറഞ്ഞ വിജനപ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് നിരായുധനായി നടക്കുന്നതിലെ അപകടത്തെക്കുറിച്ചു കുറച്ചുനാൾ മുൻപ് ആരൊക്കെയോ സൂചിപ്പിച്ചിരുന്നതോർത്തു. ജ്ഞാനികളുടെ ഉപദേശങ്ങളെ  അവഗണിച്ചതിനു പശ്ചാത്തപിക്കാൻ പോലും ഇട നൽകാതെയാണ് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ ഐക്യമുന്നണി തീർത്തവര്‍ കുരച്ചും ഇളിച്ചും തേത്തായി ഒലിപ്പിച്ചും തൊട്ടു മുന്നിലെത്തിയത്!. 


ഒന്നുറക്കെ നിലവിളിച്ചാൽപോലും കേൾക്കാൻ ആൾത്തരിയില്ലാത്ത സ്ഥലം. പള്ളിയിൽ നിത്യകുർബാന കൈക്കൊള്ളാന്‍ പോകാറുള്ള പരിചിതരായ ഇരുചക്രവാഹനക്കാരെ ആരെയും കാണുന്നില്ല.  ഒന്നു മാത്രം മുന്നിൽ തെളിഞ്ഞു കണ്ടു . മരണത്തിന്‍റെ ശ്വാനമുഖം. 'ഒരു മരണത്തിന്   നീ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു' എന്ന വിജ്ഞവാക്യം ഉദ്ധരിച്ചുകൊണ്ട് വായ്പ തിരിച്ചടക്കാത്തവന്‍റെ ഓട്ടോ റിക്ഷ പിടിച്ചെടുക്കാൻ വന്ന ഗുണ്ടകളെപ്പോലെ നായ്ക്കൾ മുന്നിൽ മുണ്ട് വളച്ചു കുത്തി നിന്നു .


ഇനി ഒന്നും ആലോചിക്കാനില്ല .ഒരു കൈ നോക്കുക തന്നെ. ഭാഗ്യം തുണയ്ക്കാത്ത പക്ഷം ഇവറ്റകളുടെ ദംഷ്ട്രകളിൽ ആസകലം  കീറിപ്പറിഞ്ഞ്   ഉടലോടെ സ്വർഗം!

കറുത്തു തടിച്ചു യോഗ്യനായ   ഒരു മഞ്ഞക്കണ്ണനാണ്  ശത്രുപക്ഷത്തുനിന്നും 'ഭൌ'ണ്ട്രം മുഴക്കിയത്. യുദ്ധമര്യാദക്ക്‌ തിരിച്ചൂതാൻ എന്‍റെ കയ്യിൽ  ഓരോലപ്പീപ്പി പോലുമില്ല. കൈകാലുകൾ വീശിയും ഓതിരം മറിഞ്ഞും ആക്രോശിച്ചും പറ്റാവുന്ന വിധത്തിൽ ഒരു രൌദ്രഭീമൻ നമ്പറിറക്കിയാണ് ഞാൻ പ്രതികരിച്ചത്. മനുഷ്യരായിട്ട് ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ലാത്ത വിശേഷപ്പെട്ട ഐറ്റം  കണ്ടിട്ടാവണം അക്രമികൾ  ഒരു ചുവടു പുറകോട്ടു വലിഞ്ഞ് അന്തം വിട്ടു നിന്നു . പക്ഷെ  കിതപ്പകറ്റാനായി ഞാൻ ആദ്യത്തെ ടൈംഔട്ട് എടുത്തപ്പോൾ യുദ്ധമര്യാദ ലംഘിച്ചുകൊണ്ട് അവർ  മുന്നോട്ടു കുതിച്ചു കയറി . ശരി, എങ്കിൽ ഇന്ദ്രനെപ്പോലും കുശുമ്പു കുത്തിക്കുന്ന ഒരു യുദ്ധം നിങ്ങൾക്ക്  ഞാൻ തരുന്നുണ്ട് എന്നാക്രോശിച്ചുകൊണ്ട് ഞാൻ ആയുധത്തിനായി ചുറ്റും തിരഞ്ഞു . 

അഹോ  ഭാഗ്യം! പൊളിച്ച കെട്ടിടത്തിന്‍റെ ഇഷ്ട്ടികക്കഷ്ണങ്ങളും കോണ്ക്രീറ്റ് കട്ടകളും മറ്റുമായി അസ്ത്രശസ്ത്രങ്ങൾ കൂമ്പാരമായി അതാ മുന്നിൽ കിടക്കുന്നു!. മാനത്തുനിന്നും പൊട്ടിവീണ പോലെ! ഇന്നലെ വരെ ഇതിവിടെ ഉണ്ടായിരുന്നില്ല. ആരോ രഹസ്യമായി കഴിഞ്ഞ രാത്രി ടിപ്പറിൽ കൊണ്ടു വന്നു തട്ടിയതാകണം. ആപത്തു കാലത്തു  കല്ലുപത്തൊരുക്കിത്തന്നവരെ മനസാ സ്തുതിച്ചുകൊണ്ട്‌ വഴിയരികിലെ ഹോളോബ്രിക്ക്   മതിലിനെ    പിൻഭാഗം കാക്കാൻ നിയോഗിച്ച്  ഞാൻ വില്ലു  കുലച്ചു. 

ആദ്യത്തെ ഇഷ്ട്ടികക്കട്ട ലക്‌ഷ്യം തെറ്റി ടാർ റോഡിലൂടെ തുള്ളിത്തുള്ളി ചാടിമറിഞ്ഞകന്ന് അനന്തതയിൽ ലയിച്ചു . അടുത്ത കട്ടയ്ക്കായി കുനിഞ്ഞ തക്കത്തിൽ കുരച്ചു ചാടിയ ശുനകപ്പടയെ " ഡേയ് !!" എന്നു   ചൂണ്ടുവിരലിൽ  മരവിപ്പിച്ചു നിർത്തിക്കൊണ്ട് അടുത്ത കോണ്ക്രീറ്റ് കട്ട. അങ്ങിനെ അലറിയും മുരണ്ടും  ഇടതും വലതും കരങ്ങളാൽ വേട്ടേക്കരന് പതിനായിരം തേങ്ങയെറിഞ്ഞു കലിയിറങ്ങിയപ്പോൾ അതാ! മുന്നിൽ ആരവങ്ങളൊടുങ്ങി ശൂന്യമായ ശത്രുവിന്‍റെ കളം !. ചുറ്റിലും നോക്കി... ഇല്ല... ആരുമില്ല! യുദ്ധത്തടവിലേക്ക് പിടിച്ചു വരവ് വെക്കാൻ  മരുന്നിനൊരെണ്ണമില്ല !

"പട്ടികൾ!"

അവജ്ഞയോടെ നീട്ടിത്തുപ്പി കയ്യിലെ പൊടിതട്ടി നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ ഹർഷാരവം! കൊക്കുകളാണ്. വരമ്പിൽ വരിവരിയായി നിന്ന് ചിറകുകൾ വീശി പള്ളക്കടിച്ചുകൊണ്ടാണ് സമാദരണം . 

"വൗ! ടെറിഫിക്ക്!!  സമ്മതിച്ചു തന്നിരിക്കുന്നു മാഷേ. സത്യത്തിൽ ഞങ്ങളായിരുന്നു അവന്മാരുടെ ടാർജറ്റ്!. അളവിലും തൂക്കത്തിലും കൂടുതൽ മികച്ച ഉരുപ്പടി കണ്ടപ്പോൾ ചുള്ളന്മാർ മാറ്റിപ്പിടിച്ചതാണ്. എന്തായാലും ഗഡീസ് ആണുങ്ങളെ കണ്ടു !. മൂന്നെണ്ണത്തിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്; പ്രാരംഭ കണക്കെടുപ്പിൽ. അമ്പേറ്റ കുരുക്കളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്ക് ഉച്ചക്ക് ശേഷമേ ലഭിക്കൂ.  എനിവേ കണ്‍ഗ്രാറ്റ്സ് ! "

"താങ്ക്സ് കൊക്കീസ് ! "

"ഇറ്റ്സ് ആൾ റൈറ്റ്! നാളത്തെ പത്രമാരണക്കോ ളത്തിലേക്കുള്ള റിപ്പോർട്ടൊക്കെ തയ്യാറാക്കി കഴിഞ്ഞതായിരുന്നു." പ്രഭാതസവാരിക്കിടെ തെരുവു നായ്ക്കളുടെ കടിയേറ്റ് അറുപതുകാരൻ മരിച്ചു" എന്ന പഞ്ച് തലവാചകത്തോടെ. പക്ഷെ മാഷ്‌ ക്ലൈയ്മാക്സ് മാറ്റിമറിച്ച സാഹചര്യത്തിൽ അതു  കീറിക്കളഞ്ഞു. മനുഷ്യൻ പട്ടിയെ കടിക്കുന്നത് വാർത്തയാണെന്നൊക്കെ ജേർണലിസം ക്ളാസ്സിൽ  പറയാൻ കൊള്ളാം !."

"LOL ..! കലക്കി ബഡീസ് !"

" ജീവൻ കൂടു വിട്ടു പോകുന്നതിന്‍റെ  പ്രതീകദൃശ്യം ക്യാമറയിൽ പകർത്താനായി കൂട്ടത്തോടെ ചിറകടിച്ചു പറന്നുയരാൻ ഫ്രെയിമിൽ   ഒരുങ്ങി  നിൽക്കുകയായിരുന്നു ഞങ്ങൾ  !  ഇനി ആ ഷോട്ട് അപ്രസക്തം. പിന്നേയ്! സാമൂഹ്യദ്രോഹികളും ചിലപ്പോൾ രക്ഷകരായി മാറാറുണ്ട്‌!. അല്ലെങ്കിൽ ആ ഇഷ്ട്ടികക്കൂൂന രാത്രിക്ക് രാത്രി ഇവിടെ ഉയരണമായിരുന്നോ ?  ശരി മാഷേ! സമയമില്ല. മാഷ് സജസ്റ്റ് ചെയ്തതുപോലെ ഞങ്ങൾ കോൾപ്പാടത്തേക്കു നന്ദിപൂർവ്വം പറക്കുന്നു. അപ്പോ പിന്നെ കാണാം. ബൈ ...ടേക്കെയർ ! "

പറന്നകലുന്ന കൊക്കുകളുടെ ലോങ്ങ്‌ ഷൊട്ടിൽനിന്ന് ടിൽറ്റ് ഡൌണ്‍ ചെയ്തുകൊണ്ട് പതിനായിരമെറിഞ്ഞ് ബാക്കി വന്ന ഇഷ്ട്ടികക്കഷ്ണങ്ങളുടെ ക്ളോസ് ഷോട്ടിൽ കണ്ണുകൾ  ഫ്രീസ് ചെയ്യുമ്പോൾ ലൊക്കേഷൻ ഷെഡ്യൂൾ പൂർത്തിയാവുന്നു. 

"പാക്ക് ഓഫ് !!." 



**************




2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

മുഖാമുഖം

മുഖാമുഖം



ചുമ പെരുമ്പറ കൊട്ടി ആവേശിച്ച ഒരു മീനമാസരാത്രി....

പത്തു മണിക്ക് മലർന്ന കിടക്കയിൽ കൃത്യം രണ്ടു മണിക്ക് എണീറ്റിരുന്ന് നാലാമത്തെ താളവട്ടം അടിമുടി ചുമച്ചു കഴിഞ്ഞപ്പോൾ സമാധാനിച്ചു; ആചാരമനുസരിച്ച് ഇനി വെളുപ്പിന് ആറു മണിക്കാണ് ചുമയ്ക്കേണ്ടത്. അപ്പോള്‍ മൂന്നു മൂന്നര മണിക്കൂർ കണ്ണടക്കാൻ സമയമുണ്ട് .

കഴിഞ്ഞതിന്റെ ക്ഷീണം തീർക്കാനായി കട്ടിലിനരികിലെ ജനൽപ്പടിയിൽ കൈമുട്ടുകൾ കുത്തി പുറത്തേക്കു നോക്കിയിരുന്നപ്പോഴാണ് കണ്ടത്!

പത്തടി അപ്പുറം വീടിന്റെ തെക്കേ മതില്‍ ചാരി സംഭവം നിൽക്കുന്നു!

പത്തു മിനിട്ടോളം വെടിപ്പായി ചുമച്ച വകയിൽ ഞെട്ടാനും പരിഭ്രമിക്കാനുമുള്ള ശേഷി പൂർണമായും ചോർന്നു പോയതുകൊണ്ടാവണം മനസ്സിൽ ധൈര്യം ചാർജെടുത്തിരുന്നു. അറ്റാച്ച്ഡ്‌ കുളിമുറിയിലെ നരച്ച വെന്റിലേറ്റർ ഗ്ളാസ്സിലൂടെ പുറത്തു ചാടിയ നേർത്ത പ്രൊഫൈല്‍ വെളിച്ചത്തില്‍ മതിൽ ചാരി നിന്നവന്റെ ത്രിമാനചിത്രം തെളിഞ്ഞു. ആദ്യായിട്ട് കാണ്വാ. എന്തൊരെടുപ്പ്‌ !

ആറടി ഉയരം. കുളുർക്കെ മെഴുക്കു പുരട്ടി മിനുക്കിയ ആറുകട്ട കരിവീട്ടി മെയ്യ്!. കറുത്ത ബെർമൂഡ. ട്രെൻഡി മുഖം മൂടി. ചമയങ്ങളും ലക്ഷണങ്ങളും കിറുകൃത്യം! .

നെഞ്ചുയരം മാത്രമുള്ള അഞ്ചടി മതിലിനു മുകളിൽ വലതു കൈമുട്ടു കുത്തി ചുരുട്ടിയ മുഷ്ട്ടിയിൽ തല താങ്ങി വിവേകാനന്ദൻ സ്റ്റൈലിൽ നിർമമനും നിരഹങ്കാരിയുമായാണ് പ്രതിഷ്ഠ. മുഖംമൂടിയിലെ ദ്വാരങ്ങൾക്കു പിന്നിലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ !. നോട്ടം ഇങ്ങോട്ടു തന്നെ.

രണ്ടു പേർക്കുമിടയിൽ നീണ്ടു വലിഞ്ഞു രംഗബോധമില്ലാതെ ഘനീഭവിച്ച മൌനത്തെ കയ്യില്‍ കിട്ടിയ ഉപചാരമെടുത്തു ഞാൻ ഭേദിച്ചു :

"ആരാ ?"

ഒരു മുരടനക്കത്തെ അകമ്പടിച്ച് ഘടോൽക്കചൻ പ്രതിവചിച്ചു:

"അയ്‌! ഇതെന്തു ചോദ്യാ മാഷെ?. ഇപ്പൊ സമയം എത്ര്യാ?."

"രണ്ട്?"

"ആണലോ? രാത്രി രണ്ടു മണി നേരത്ത്‌ മേലാസകലം ഗ്രീസ് തേച്ച് മുഖമ്മൂടി കെട്ടി വീട്ടുവളപ്പില് കടക്കണതാരാവും ?"

"കള്ളൻ?."

"അപ്പൊ ചോളാക്യം ചോദിക്ക്യാർന്നുല്ലേ!"

"സോറി; ഒരുപചാരമൊക്കെ വേണ്ടേ?"

ഞാൻ നിരുദ്ധകണ്ഠനായി.

"അത് ശര്യാ. ചക്ക തലേല് വെച്ച് നടന്നു പോണോനോടും ചോദിക്കണലോ എന്തൂട്ടാ തലേല് ന്ന് !"

"കറക്റ്റ്!."

"അതൊക്കെ പോട്ടെ, കൊറേ നേരായി ഞാൻ കേട്ടു നിക്ക്വാർന്നു. എന്റെ വഴി മുടക്കിയ ഈ പ്രകടനം. ഭേദപ്പെട്ട ചൊമ്യാണലോ? ഡോക്ട്ടറെ കാണിച്ച്വോ ?"

" കാണിക്ക്യൊക്കെ ചെയ്തു എന്റെ തസ്കര്‍ജീ ! ഒരു മാസായി. ഒരു കൊറവൂലല്യാന്ന് പറഞ്ഞാ മതീലോ!?."

"ഒരു മാസോ!?."

മതിലിൽ നിന്നും കയ്യെടുത്ത് താടിക്കു വെച്ച് അതിശയമുദ്ര കാണിച്ചുകൊണ്ട് നിശാചരൻ തുടര്‍ന്നു:

"രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചൊമയെ സംശയത്തിന്റെ സൂചിമുനയിൽ കോർക്കണന്നാ വൈദ്യമതം. വല്ല ചെസ്റ്റ് സ്പെഷലിസ്റ്റിനേം കാണാർന്നില്ല്യേ!."

" കണ്ടൂന്നേയ്. അയാള് കൊറേ പരീക്ഷേം നടത്തി."

" കശ്മലൻ എന്തു ചൊല്ലീ?."

"പേടിക്കാനൊന്നൂല്ല്യാന്ന്. നീരെറങ്ങീട്ടാത്രെ. ചുട്ട വേനലാണലോന്നും കൂട്ടിച്ചേർത്തു."

"ങ്ഹും, അതും ശര്യന്ന്യാ. എന്താ ചൂട്! സദാസമയോം തലങ്ങനെ വെശർക്ക്വല്ലേ!."

ജനലിനപ്പുറം മൌനം വീണ്ടും ഐസുണ്ടാക്കി.

"തൃശ്ശൂക്കാരനാല്ലേ?."

ഞാൻ ഡീഫ്രോസ്റ്റർ ഓണാക്കി .

"എങ്ങനെ മനസ്സിലായി?."

"സ്ലാങ്ങ്!. "

"അനുമാനത്തിന് നൂറു മാർക്ക്!. "

" വീടെവട്യായിട്ടു വരും?."

"ഓ ഷിറ്റ്! കള്ളന്മാരടേം പുഴകൾടേം പോസ്റ്റൽ അഡ്രസ്സ് ചോയ്ക്കരുതെന്ന് മഹാഭാരതത്തില് ദുര്യോധനന്‍ പറഞ്ഞ്ട്ട്‌ണ്ട് ! അറീല്ല്യാന്ന്ണ്ടോ? "

"സോറി!."

കരിവേഷം കയ്യകലം വിട്ടു ജനലരികില്‍ വന്നു. ഗ്രീസിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി!.

"അതേയ് ചൊമക്കൊരു സൂത്രം പറഞ്ഞ് തരാം. ഇഞ്ചി, പൊതീനയില, ചോന്നുള്ളി ങ്ങനെ മൂന്നു കൂട്ടം സമാസമം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് ഓരോ സ്പൂണ്‍ വീതം അഞ്ചു നേരം സേവിച്ചു നോക്ക്യേൻ!"

"ചൊമ പുവ്വ്വോ ?"

"പമ്പ വഴി !. "

"വൌ! ഗൃഹചികിത്സ വശണ്ട് ല്ലേ?."

"പിന്നില്ല്യാണ്ട് പറ്റ്വോ ഗഡീ!. ഒക്ക്യുപേഷണൽ റിസ്ക്‌ വേണ്ടത്രേള്ള ഫീല്‍ഡാ. ഫിസിക്കൽ ഫിറ്റ്നസ്സിൽ കോംപ്രമൈസില്ല!. "

"കാണ്ട് എഗ്രീ വിത്ത്‌ യു മോർ! മുടിഞ്ഞ ജാഗ്രത വേണം!."

"യു സെഡിറ്റ്!; ജാഗ്രത ! നിതാന്ത ജാഗ്രത ! പ്രാപ്യ വരാൻ നിബോധത!. ഓ! സമയം പോയി!. അപ്പൊ വരട്ടെ ഭായ്!. "

"അയ്‌! അപ്പൊ വന്ന കാര്യം?"

"പർവാ നൈ. ലീവിറ്റ്.! "

"എനിക്ക് വിരോധല്ല്യ . ഗോ അഹെഡ്. "

" നോണ്‍ സെൻസ്! ചെയ്യണ ജോലിക്ക് സത്യം വേണ്ടേ? അതെന്റെ പോർട്ട്‌ഫോളിയോ അല്ല. "

"ഏത്?."

"ഗൃഹനാഥൻ അപ്രൂവ് ചെയ്ത മോഷണം. ഒരു മാതിരി സെൻ കഥ പോലെ!."

"ന്നാലും അത്യാവശ്യം നടക്കട്ടെ."

"നോ താങ്ക്സ്!. എന്തൊക്ക്യായാലും ജോബ്‌ സാറ്റിസ്ഫാക്ഷൻ എന്നൊന്നുണ്ടലോ ? "

"ജോബ്‌ സാറ്റിസ്ഫാക്ഷനോ ?"

"അതപ്പാ! എൻജോയിങ്ങ് ദ് ഗെയിം!. മനുഷ്യൻ അപ്പംകൊണ്ട് മാത്രം കഴിഞ്ഞു കൂട്യാ മത്യോ ? ബാപ്‌രേ!! ദാ കോഴ്യാ കൂവണ്! ഇന്നത്തെ ഇന്നിങ്ങ്സ് ഡക്ക്! ഓക്കേ ബഡീ, ബൈ ഫോർ നൗ, ടേക്കെയർ!
*************