സംഭാരക്കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് രാഘവൻ വിളിച്ചു പറഞ്ഞു. ഓലപ്പുരയ്ക്ക് പിന്നിൽ വിറക് വെട്ടിക്കൊണ്ടിരുന്ന ഗോപാലൻ നായർ മഴു താഴെയിട്ട് ഉളളിൽ കയറി.
"ഇങ്ങട് കേറീരിക്ക്യോ രാഘവാ. എന്താ പൊറത്ത് നിന്നേ?."
"ഇരിക്കാനൊന്നും നേരല്ല്യ, ധിർതീണ്ട്. വേലൂൻ്റെ കാളവണ്ടി ഇപ്പോ വരും."
"ചാക്കൊക്കെ നറച്ച് മൂട്ടിക്കഴിഞ്ഞാ?."
"കഴ്യാറായി. എടക്കൊന്ന് തൊണ്ട നനക്കാൻ വന്നതാ. ഹൌ ന്തൊരു ചൂടാണ്ടാ ചൂട്!."
തലയിൽ കെട്ടിയ മുണ്ടഴിച്ച് രാഘവൻ ആസകലം ഒന്നു വീശി.
"എന്ത് വെളവ് കിട്ടീ രാഘവാ?."
"ങ്ഹാ അപ്പ മോശന്ന് പറഞ്ഞൂടാ."
"പോര ഗോപാലൻ നായരേ. എടുത്ത പണിക്ക്ള്ളതായില്ല്യ. കതിരുവെട്ട്യോള് ചതിച്ചില്ല്യേ?."
"ന്നട്ടും ഇത്ര കിട്ടീലോ. മേലേപ്പൊറത്തെ തോമാസിന് പത്താ കിട്ടീത്. അതിലും ഭേദണലോ?."
പണ്ടൊരു മേടമാസത്തിലെ കൊയ്ത്തുകാലത്ത് നടൂത്താറയിൽ നടന്ന കഥയാണ്.
കോൾപ്പാടത്ത് പുഞ്ചക്കൊയ്ത്തു തുടങ്ങിയാൽ പിന്നെ പൂരത്തിരക്കാണ് പാടക്കരയിലുള്ള നടൂത്താറയിൽ. കൊയ്തെടുത്ത കറ്റകൾ മൈലുകളോളം ദൂരം തലച്ചുമടായി കൊണ്ടുവന്ന് അടുക്കി വെക്കുന്നതും മെതിക്കുന്നതും അളക്കുന്നതും ചാക്കു മുട്ടി വണ്ടിയിൽ കയറ്റുന്നതുമെല്ലാം നടുത്താറയിലെ പരന്ന് വിശാലമായി കിടക്കുന്ന പാറയിലാണ്. ഒരു മാസത്തോളം നീണ്ടു നിൽക്കും കൊയ്ത്തും തിരക്കും. കൊയ്ത്തുപണിക്കാരും വരമ്പത്തെ കാര്യസ്ഥന്മാരും ചുമട്ടുതൊഴിലാളികളും പതമ്പളവ് ചുമട്ടുകൂലി തർക്കങ്ങളുമായി മൂരിച്ചന്ത പരുവമായിരിക്കും പാറപ്പുറം. അവർക്കു വേണ്ടി ഉയരുന്നതാണ് പാടവക്കത്തെ ഓലക്കടകൾ. ചായ, കാപ്പി, സംഭാരം, ബീഡി, മുറുക്കാൻ തുടങ്ങിയവക്ക് നല്ല ചെലവായിരിക്കും പാറയിൽ. ഓലയും മുളയും കെട്ടിയുയർത്തിയ രണ്ടോ മൂന്നോ കടകകളുണ്ടാവും.
കച്ചവടം നടത്തുന്നതിനുള്ള ത്രാണിയൊന്നും ശുദ്ധഗതിക്കാരനായ ഗോപാലൻ നായർക്കുണ്ടായിരുന്നില്ല. പണം കിട്ടിയാലും ഇല്ലെങ്കിലും ചോദിച്ചതെടുത്തു കൊടുക്കും. ഭാഗ്യത്തിന് കർക്കശക്കാരനായ അനിയൻ വിജയൻ കൂട്ടിനുള്ളതുകൊണ്ട് വലിയ കോട്ടമില്ലാതെ നടന്നു പോകും. അത്യാവശ്യം ഇലക്ട്രിഷ്യൻ പണിയും അറിയാവുന്നതുകൊണ്ട് കച്ചവടത്തിരക്കിനിടയിൽ ചില്ലറപ്പണികൾക്ക് വിളി വന്നാൽ വിജയൻ അതിനു പോകും. തീരെ മനസ്സമാധാനമില്ലാതെയായിരിക്കും പോവുക. ചേട്ടനെ ഒറ്റക്ക് കട എൽപ്പിച്ചു പോകുന്നത് ചിതമല്ല. എല്ലാം അങ്ങോട്ടേയുള്ളു ഇങ്ങോട്ടില്ല. ചോദിച്ചു വാങ്ങാൻ കഴിവില്ല. ചോദിച്ചാൽ ഇല്ലെന്നു പറയുകയുമില്ല. വിജയൻ്റെ കണ്ണില്ലെങ്കിൽ കൊയ്ത്തു കഴിഞ്ഞാൽ കടയിലെ സ്ഥാവരജംഗമങ്ങൾ നാട്ടുകാരുടെ കയ്യിലാവും. ഓലയും മുളയും പോലും!.
"വിജയനെവടപ്പോയ് ഗോപാലൻ നായരേ?."
"എലട്രീഷ്യം പണിക്ക് പോയീതാ രാവിലെ. "
"മേപ്പറമ്പിലെ ഗോവിന്ദമേൻ്റെ വീട്ടില്. അവരടെ മോട്ടറ് വെള്ളം വലിക്കിണില്ല്യാത്രെ."
"ങ്ഹും. അപ്പൊ അന്യേനെ വൈന്നേരം നോക്ക്യാമതി."
"അതിൻ്റെ റിപ്പേറിങ്ങ് ഒഴിഞ്ഞ നേരല്ല്യാൻ്റെ ഗോപാലൻ നായരേ!. മൊതല് പട്ടാളം റോഡില് കൊണ്ടിടണ്ട കാലം കഴിഞ്ഞു. "
വലിയ മങ്ങിലിയിൽ കലക്കി വെച്ചിരുന്ന സംഭാരം ഒരു ഗ്ലാസ് മുക്കിയെടുത്ത് ഗോപാലൻ നായർ നീട്ടി. ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ രാഘവൻ അഭിനന്ദിച്ചു:
"കുറ്റം പറ്യാൻ പറ്റില്ല്യ ട്ടാ, ഉഷാറ് മോര്. ദെവടന്നാ തൈര്?."
"ങ്ഹും അസ്സലായീണ്ട് ഗോപാലൻ നായരടെ കൂട്ട്. തൈര് നന്നായോണ്ടായില്ല്യ; സംഭാരം കൂട്ടാനും വശം വേണം. അപ്പ ശരി രാഘവൻ നായരേ. നാളെ തരാം. വെളിച്ചാമ്പൊ തെരക്കിട്ട് ഓടി വന്നതാ. ചില്ലറേട്ക്കാൻ മറന്നു."
വലിയൊരു ഏമ്പക്കം വിട്ട് ചിരി തുടച്ചു കൊണ്ട് രാഘവൻ പാടത്തേക്ക് തിരിഞ്ഞതും ഗ്രീസിൻ്റെ മണം പ്രസരിപ്പിച്ചു കൊണ്ട് വിജയൻ കയറി വന്നതും ഒരുമിച്ചായിരുന്നു.
"എന്താ വിജിയാ മോട്ടറ് ശര്യാക്കാൻ പറ്റ്യാ?."
"ങ്ഹും, അത് മാറ്റാത്തോടത്തോളം കാലം നിങ്ങത്താഴത്തിന് മുട്ട്ണ്ടാവില്യ."
തലയിൽ തോർത്തുമുണ്ട് വലിച്ചുകെട്ടി പാടവരമ്പിലേക്കിറങ്ങുന്ന രാഘവനെ നോക്കി വിജയൻ കാർക്കിച്ചു തുപ്പി. പിന്നെ പന്തലിൽ കയറി കലത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് മോന്തി. ഗ്ലാസ് കഴുകി സംഭാര മങ്ങിലിയുടെ മുടിയിൽ കമിഴ്ത്തി വെക്കുമ്പോൾ ചോദിച്ചു:
"അയാള് കാശ് തന്നാ ചേട്ടാ?."
"ങ്ഹും തരില്ല്യ; എനിക്കറിഞ്ഞൂടെ!."
വിജയൻ കൂടുതലൊന്നും പറഞ്ഞില്ല. മങ്ങിലിക്കാതിനു മുകളിൽ നിന്നും ഗ്ലാസ്സെടുത്ത് കലത്തിലെ വെള്ളത്തിൽ മുക്കി രണ്ടളവ് മങ്ങിലിയിലെ സംഭാരത്തിലേക്കൊഴിച്ച് കയിലെടുത്ത് നല്ലവണ്ണമൊന്ന് ഇളക്കി.
"എന്താ വിജിയാ നീയ്യ് കാട്ടീത്!. "
രണ്ടെളിയിലും കൈകൾ കുത്തി ഗോപാലൻ നായർ അതിശയവും സങ്കടവും കൂടിക്കലർന്ന മുഖഭാവത്തോടെ അനിയനെ നോക്കി.
പണി കഴിഞ്ഞു വരുന്ന വഴി വിളക്കുംകാൽ കവലയിൽ നിന്നും വാങ്ങി മടിക്കുത്തിൽ തിരുകിയ ബീഡിക്കെട്ടും തീപ്പെട്ടിയും വിജയനെടുത്തു. കെട്ടു പൊളിച്ച് ഒരെണ്ണമെടുത്തു ചുണ്ടിൽ വെച്ച് അടുപ്പിൽ നിന്നു വലിച്ചെടുത്ത തീക്കൊള്ളിയിൽ മുത്തമിടീച്ചു . ആവശ്യത്തിനൊരു കവിൾ പുക ഉള്ളിലേക്കെടുത്ത് ശേഷിപ്പ് പല്ലുകൾക്കിടയിലെ വിടവിലൂടെ സീൽക്കാരിച്ചൂതി പാറപ്പുറത്തെ തിരക്കിലേക്ക് നോക്കി നിർവ്വികാരതയോടെ പറഞ്ഞു.
"ഇപ്പൊ കൊടുത്തേന്റെ നഷ്ടം നെകത്തണം; ആ കാശ് കിട്ടാൻ പോണതല്ല!."