2013, ഡിസംബർ 4, ബുധനാഴ്‌ച

തന്നിഷ്ട്ടം

തന്നിഷ്ട്ടം 

വെളുപ്പിനുള്ള  അതിവേഗനടത്തം പൂർത്തിയാക്കി വീട്ടിലേക്ക്‌ കയറുമ്പോൾ എതിരെനിന്നും ബൈക്കിൽ വന്ന സുഹൃത്ത് പടിക്കൽ വണ്ടി നിർത്തി. പുഞ്ചപ്പാടത്ത് വിത്തിറക്കിയ കണ്ടത്തിൽ വെള്ളത്തിന്റെ നില നോക്കാൻ പോയി മടങ്ങി വരികയാണ് പഴയ  സഹപാഠി.

"നടക്കാൻ പോയി വര്വാല്ലേ ?"

"അതെ."

"എത്രോണ്ട്  നടക്കും?"

"മുതുവറ,അമല ആശുപത്രി, വ്യാസപീഠം, സംസ്കൃത വിദ്യാപീഠം, പോസ്ടാപ്പീസ് വഴി."

"അയ്യെന്റമ്മേ ! വഴി കൊറച്ച്ണ്ടലോ ?"

"തരക്കേടില്ല്യ.  ആറ് കീമീ ."

"തന്ന്യാ  നടക്ക്വാ ? കൂട്ടിന്  ആരൂല്ല്യേ  ?"

"ഇല്ല്യ. എന്തിനാപ്പൊ കൂട്ട് ? തന്നെ നടക്കാനാ എനിക്കിഷ്ട്ടം."

"ങ്ഹും . മറ്റോൻ  പറഞ്ഞ പോലെ  തന്നിഷ്ട്ടം!"

"ങ്ഹാ ഏതാണ്ടൊക്കെ. ജീവിച്ചു പോണ്ടേ! അതു  പോട്ടെ;  ആരാ ഈ 'മറ്റോൻ ' ?" ഞാൻ ചോദിച്ചു .

" ഏയ്‌ ! ഞാൻ വെർതെ  തമാശ പറഞ്ഞതല്ലേ."

അല്ലല്ലല്ല. എന്തോ ഒന്നുണ്ട്. നീയൊരു തമാശക്കാരനാന്ന്  അന്നുമിന്നും എനിക്ക് തോന്നീട്ടില്ല്യ !."

"ഒന്നൂല്ല്യടോ. നീ മ്മടെ ഒപ്പം പത്താം ക്ലാസില് പഠിച്ചേർന്ന  ഒ  പി.ടി. രമേശനെ ഓർക്ക്ണ്ടാ ; പടിഞ്ഞാറ്റുമുറിക്കാരൻ ?"

"ഉവ്വ്.  ദാ ഇന്നാള് വരെ കണ്ടതാ. ഒരീസം എന്റെ കൂടെ നടക്കാണ്ടാർന്നു. "

"അത് ശരി!.   ന്നട്ട്  ഇപ്പെന്തേ അവൻ കൂടെ വരണില്ല്യേ ? "

"അവൻ വരായ്ക്യല്ല. ഞാൻ ഒന്ന് മാറ്റിപ്പിടിച്ചതാ. എന്റെ താളോം അവന്റെ താളോം യോജിക്കില്ല്യ ."

"അപ്പോ അവൻ പറഞ്ഞത് ശര്യന്ന്യാ!   നീ അവനെ ഒഴിവാക്കീന്ന്  !"

"ഹത് ശരി !. അപ്പോ അതാ കാര്യം അല്ലെ?. സാരല്ല്യ . സാരല്ല്യാന്ന് മാത്രല്ല. ഒഴിവാക്കീത്  നന്നായീന്നന്നെ പറേണം. കാരണണ്ട് !.  "

"അതെന്താ?." സുഹൃത്ത് തലയിൽ കെട്ടിയ തോർത്തുമുണ്ടഴിച്ചു കഴുത്തിലിട്ട് കാരണം കേൾക്കാൻ കയ്യും കെട്ടിനിന്നു.

"വെളുപ്പിന് അഞ്ചര തൊട്ട് ആറര  വരേള്ള  ഒരു മണിക്കൂറോണ്ട് വിലങ്ങൻ കുന്നിന് ഒരു പ്രദക്ഷിണം വെക്ക്യാ, വെയിലുദിക്കണേനു മുമ്പ് തിരിച്ചെത്ത്വാ , ഇതാണെന്റെ കണക്ക്. പിന്നെ നടക്കുമ്പോ എനിക്കൊരു വേഗോം താളോം ഒക്കേണ്ട്. അത്  തെറ്റിക്കാൻ രണ്ടാമതൊരാളെ   കൂടെ കൂട്ടാറില്ല്യ. കാരണം, വേഗതേല്   എന്നേക്കാൾ കൂട്യോനോ  കൊറഞ്ഞോനോ ആവാം  അയാള് . അഡ്ജസ്റ്റീയാൻ പറ്റില്ല്യ. മാത്രോല്ല കൂടെ ഒരാള് കിടികിടീന്നു വർത്താനം പറഞ്ഞു നടക്കണതും  എനിക്കിഷ്ട്ടല്ല . ഈ നടത്തം ന്നൊക്കെ പറേണത് എനിക്കൊരു ധ്യാനാ! "

"അതിനിപ്പോ ധ്യാനം മൊടക്കാൻ  മ്മടെ പാർട്ടി എന്തേ ചെയ്തേ ?" കൂട്ടുകാരൻ  ഉത്സുകനായി .

"രണ്ടാഴ്ച മുമ്പ് ഇണ്ടായീതാ . വീട്ടീന്ന്  എറങ്ങി  ആശ്രമം ബസ് സ്റ്റോപ്പിലെത്തി  വലത്തോട്ട്  തിരിഞ്ഞ് മുതുവറ  ഭാഗത്തയ്ക്ക് വെച്ചടിച്ചപ്പോ പിന്നീന്ന് ഒരു കയ്യടീം  ബഹളോം  കേട്ടു . തിരിഞ്ഞു നോക്കീപ്പോ ഇവനാ. രമേശൻ . "നിക്ക് ബാലന്ദ്രാ , ഞാനൂണ്ട്. ഒപ്പം നടക്കാൻ ഒരാളെ കിട്ടാണ്ട്‌ നിക്ക്വാർന്നു. അപ്പളാ തന്റെ വരവ്. " എന്നും പറഞ്ഞ്‌ ആശാൻ എന്റെ കൂടെ കൂടി. ചറപറാന്നു സംസാരം. മന്ദഗതി. രണ്ടാമതൊന്നു ചിന്തിക്കാണ്ട് നിർദ്ദാക്ഷിണ്യം വിട്ടു കളഞ്ഞാലോന്ന് വെച്ചതാ ഞാൻ .  അതു മോശല്ലേന്നു തോന്ന്യോണ്ട്  വേഗത  കുറച്ചു കൂടെ നടന്നു.വിമ്മിഷ്ട്ടം സഹിച്ച് ബ്ലോക്കാപ്പീസിന്റെ അവടെത്തീപ്പോ എതിരേന്ന്  വന്ന ഒരാള്  കൈ വീശി ഗുഡ് മോണിംഗ് പറഞ്ഞതും  "ബാലന്ദ്രാ പോല്ലേ! ഒരു മിനിറ്റ് , ഞാൻ ദാ വരണു" എന്നും പറഞ്ഞ്  മ്മടെ ആശാൻ നടത്തം നിർത്തി അയാളോട് വിശേഷിക്കാൻ നിന്നു .   ചിറ്റിലപ്പിള്ളി ഭാഗത്ത് നടന്ന ഒരു സ്ഥലക്കച്ചോടോം അതിന്റെ ബ്രോക്കറേജും ആ സ്ഥലം കൂട്യേ വേലയ്ക്കു ചോദിച്ച തനിക്കു തരാണ്ട് വേറൊരുത്തനു കൊടുത്തത്തിലുള്ള മ്മടെ വിദ്വാന്റെ അമർഷപ്രകടനവും ഒക്ക്യായി ഒരു റിയൽ എസ്റ്റേറ്റ്‌ ഷോ അവർക്കിടയിൽ പൊടിപൊടിക്കണതു കണ്ടപ്പോ എനിക്ക് ആസകലം തരിച്ചു കയറി !"

"ന്ന്ട്ട് ?" സുഹൃത്തിന് വല്ലാതെ രസം പിടിച്ചു. 

"ദ്വേഷ്യം  അടക്ക്യോണ്ട് ഞാൻ പറഞ്ഞു; "അതേയ്‌  രമേശാ സമയം പോണൂ"ന്ന്. അത് കേട്ടപ്പോ സംസാരം നിർത്തി സോറീം പറഞ്ഞ്  പാർട്ടി കൂടെ വന്നു. പുത്തിശ്ശേരി എത്തീപ്പോണ്ട്രാ വേറൊരാള്. ഇത്തവണ വിഷയം സാംസ്കാരികം. ഉപജില്ല സ്കൂൾ യുവജനോത്സവത്തിൽ കേരളനടനത്തിൽ തന്റെ മോൾക്ക്‌ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടതിന്റെ വ്യസനം പറഞ്ഞു നിന്ന പരിചയക്കാരനോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യുവജനോത്സവത്തിന്റെ ഉള്ളറരഹസ്യങ്ങളുടെ ചുരുളഴിക്കുന്നത് കണ്ടപ്പോൾ എന്റെ ക്ഷമ കെട്ടു . "രമേശാ ..!" എന്റെ വിളിയിലെ കനപ്പ് സെൻസീതിട്ടാവാം ഫെസ്റ്റിവൽ നിലവറകളുടെ  വാതിലടച്ചു സോറി പറഞ്ഞ് രമേശൻ നടത്തം തുടർന്നു . പക്ഷെ അമല സെന്ററിലെ പ്രജാപതി ഹോട്ടലിലേക്ക് ചായ കുടിക്കാനായി കൈ പിടിച്ചുവലിച്ചപ്പോ എനിക്കു ക്ഷമിക്കാനായില്ല്യ .  താൻ പോയി ചായ കുടിക്ക് . എനിക്ക് കാത്തു നില്ക്കാൻ സമയല്ല്യ. പോയിട്ട് വേറെ പണീണ്ട്ന്നും പറഞ്ഞു ഞാൻ കുതറിയോടി. സംഭവത്തിന്റെ തൊടക്കോം  ഒടുക്കോം  അതാർന്നു . "

"അത് ശരി ! അപ്പൊ അങ്ങന്യാ കാര്യല്ലേ ! കൊള്ളാം അസ്സല് പാർട്ടി !. ഇവൻ എന്തിനാ ഇത്ര ബുദ്ധിമുട്ടണതാവോ ? നേരം വെളിച്ചാമ്പോ കാക്കൂട്ടില് കയ്യും തിരുകി കെടന്നൊറങ്ങ്യാ പോരേ?" സുഹൃത്ത് .

" ആവോ. അതവന്റെ ഇഷ്ട്ടം. ?"

"തന്നിഷ്ട്ടം!ഹ ഹ ഹ ഹ  ശരി,  പോട്രാ പണീണ്ട്."പൊട്ടിച്ചിരിച്ചുകൊണ്ട് സുഹൃത്ത് തോളത്തുകിടന്ന തോർ ത്തുമുണ്ട് തിരിച്ചു തലയിൽ കെട്ടി പഴയ'യെസ്ഡി'മോട്ടോർ സൈക്കിൾ  ഒറ്റകിക്കിന് അത്ഭുതകരമായി സ്റ്റാർട്ടാക്കിക്കൊണ്ട് ഓടിച്ചു പോയി.