പൂരത്തികവ്
എഴുപതുകളിലെ ഒരു തൃശ്ശൂർ പൂരം.
ഒരു മണിക്ക് നടുവിലാലിലെ വിതാനപ്പന്തലിൽ കയറുന്ന മഠത്തിൽവരവിനും തുടർന്ന് തിരുവമ്പാടിക്കാർ പൊട്ടിക്കുന്ന കളർഗുണ്ടിനും കടലാസമിട്ടിനും പാരച്ചൂട്ടിനും എത്താൻ പാകത്തിൽ കണക്കുകൂട്ടി കൊച്ചുട്ടൻ ഉച്ചക്ക് പന്ത്രണ്ടേകാലിന്റെ 'രംഗവിലാസി'ൽ ഇടിച്ചു കയറി. പുത്തിശ്ശേരി, മുതുവറ, അയ്യന്തോൾ ഗ്രൌണ്ട് തുടങ്ങിയ സ്റ്റോപ്പുകളിൽനിന്നു കയറിയ പൂരപ്രാന്തന്മാരുടെ തിക്കും തൊഴിയുമേറ്റ് അവശനായി പടിഞ്ഞാറെ കോട്ടയിൽ എത്തിയപ്പോൾ കണ്ടു; പത്തു പതിനഞ്ചു പോലീസുകാർ നിരന്നു നിന്ന് കിഴക്കോട്ടുള്ള ബസ്സുകളെല്ലാം തടുക്കുന്നു. ആളൊഴിഞ്ഞ ബസ്സിൽ കാര്യമെന്താണെന്നു പിടി കിട്ടാതെ മിഴിച്ചു നിന്ന കൊച്ചുട്ടനോട് കണ്ടക്ടർ പറഞ്ഞു:
" ചേട്ടാ എറങ്ങ്, പടിഞ്ഞാറെ കോട്ട്യായി. "
" അതെന്താ അങ്ങനെ?. റൌണ്ടിൽക്ക് പോണില്ല്യേ ?"
" ഇല്ല്യ. ഇത് വര്യെള്ളൂ. ആളുകള് നറഞ്ഞില്ല്യേ. ഇനി അങ്ങട് കടക്കാൻ പറ്റില്ല്യ. പോരാത്തേന് എന്താ ഇക്കൊല്ലത്തെ തെരക്ക് ! കണ്ടില്ല്യേ?"
നിരാശനായ കൊച്ചുട്ടൻ ബസ്സിൽനിന്നിറങ്ങി നാല് പാടും നൊക്കി.
ഹെന്റമ്മേ!കണ്ടക്ടർ പറഞ്ഞത് ശര്യാ! നൂറു കണക്കിന് ബസ്സോള്, ആയിരക്കണക്കിന് ജനങ്ങള്. പടിഞ്ഞാറെ കോട്ട മനുഷ്യമഹാസമുദ്രം തന്ന്യാ. അപ്പൊപ്പിന്നെ തേക്കിങ്കാട്ടിലെ കാര്യം പറയാണ്ടോ. കഷ്ട്ടം!ഇക്കണ്ട ആളുകളൊക്കെ വട്ടത്തിലായില്ല്യേ. ഇനീപ്പോ എന്താ ചെയ്യ്വാ? ഒന്നും ചെയ്യാല്ല്യ . മടങ്ങ്വന്നെ.
അടുത്തു കണ്ട സർവത്ത് കടയിൽനിന്ന് ഒരു നാരങ്ങ സോഡ കുടിച്ച് കൊച്ചുട്ടൻ അടാട്ടേയ്ക്ക് 'മെളകരച്ചു' നില്ക്കുന്ന 'ശരവണഭവ'യിൽ കയറി. തിരിച്ച് ആശ്രമം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ വിളക്കുംകാലിൽനിന്നുളള നാലഞ്ച് പേർ പൂരക്കുപ്പായമിട്ടു ബസ് പിടിക്കാൻ വരുന്നതു കണ്ടു. കൊച്ചുട്ടന് ആവേശം പിടിച്ചു നിർത്താനായില്ല.
റോഡിന്റെ നടുവിൽനിന്ന് ഇരുവശത്തേക്കും കൈകൾ നീട്ടി അവരെ തടഞ്ഞുകൊണ്ട് കൊച്ചുട്ടൻ ചോദിച്ചു:
"നിക്ക് , നിക്ക് ! എവടക്കാ നിങ്ങളൊക്കെ?"
"പൂരത്തിന് !"
" ഉവ്വവ്വ് .പൂരൊക്കെ നി അടുത്തൊല്ലം. ല്ലാരും മടങ്ങ്യോളേൻ !"
" അതെന്താണ്ടാദ് കൊച്ചുട്ടാ! വല്ല അപകടോണ്ടായാ ?"
"അപകടോം കിപകടോം ഒന്ന്വല്ല. പടിഞ്ഞാറെ കോട്ടേല് പോലീസാര് ബസ്സോളൊക്കെ തട്ക്ക്ണ്ട്. പൂരത്തിന് ആള് തെകഞ്ഞൂത്രേ!"
-----X-----