അയാളെല്ലാം കാണുന്നുണ്ട്
ഇന്നു കാലത്ത് അയാളെന്‍റെ വീട്ടിലും വന്നു.
വെളുപ്പിനുള്ള നടത്തം കഴിഞ്ഞു ചായപ്പുറമേ പത്രം വായിച്ചുകൊണ്ടിക്കുമ്പോഴാണ് കോളിങ് ബെല്ലടിച്ചത്. . ഉമ്മറത്തു ചെന്നപ്പോള്‍ അയാള്‍!.
പ്രഭാതസവാരിക്കിടെ വിചിത്രസ്വഭാവിയായ അയാളെ പലവട്ടം വഴിയില്‍ വെച്ചു കണ്ടിട്ടുണ്ട്. ആദ്യം കണ്ടത് ചിറ്റിലപ്പിള്ളി സെന്ററില്‍ വെച്ച്. സൂര്യനുദിച്ച് നല്ലവണ്ണം വെളിച്ചം പരന്നു തുടങ്ങിയിരുന്നു. ശരവേഗത്തില്‍ ബൈക്ക് ഓടിച്ചു വന്ന ഒരു പയ്യനെ കൈകാട്ടി നിര്ത്തി്ച്ചുക്കൊണ്ട് അയാള്‍ പറഞ്ഞു:
"ഡാ മോനേ, ആ ഹെഡ് ലൈറ്റ് ഓഫാക്ക്യേടാ! വെര്‍തെ ബാട്രീടെ ചാര്ജ്് കളേണ്ട്രാ!. "
ലൈറ്റ് ഓഫാക്കി എന്നെനോക്കി ഒരു ചമ്മല്ച്ചിരി ചിരിച്ചുകൊണ്ട് പയ്യന്‍ യമഹ വീണ്ടും പറപ്പിച്ചപ്പോള്‍ അയാള്‍ വിളിച്ചു കൂവി.
"ഒന്നു പതുക്കെ വിട്രാ മോനേ. വഴ്യരീല് പോസ്റ്റുംകാലോള്ണ്ട്രാ!."
പിന്നൊരുനാള്‍ വഴിയരികിലെ ഒരു വീട്ടില്‍ കയറിച്ചെന്നു വീട്ടുകാരെ വിളിച്ച് ഗുണദോഷിക്കുന്നതാണ് കണ്ടത്.
"പെങ്ങളേ, ലൈറ്റ് ഇങ്ങനെ വെറുതേട്ട് വെക്കരുത്. . ആവശ്യം കഴിഞ്ഞാല്‍ ഓഫാക്ക്വാ. നമ്മക്കും പൊതു ഖജനാവിനും വെറുതേങ്ങനെ നഷ്ടണ്ടാക്കണോ ."
കാർ പോര്‍ച്ചില് കത്തി നില്ക്കുന്ന ലൈറ്റായിരുന്നു വിഷയം.
രണ്ടു രണ്ടര വയസ്സു തോന്നിക്കുന്ന കുട്ടിയെ ടാര്‍ റോഡിലൂടെ കൈപിടിച്ചു നടത്തുന്ന യുവതിയോട് ഒരിക്കല്‍ അയാള്‍ പറയുന്നതു കേട്ടു:
"മോളേ, വാഹനം ഓടണ ഭാഗത്തൂടെ നടത്താണ്ട് കുട്ട്യേ അപ്പ്രത്തൂടെ നടത്തണം. കുട്ട്യേങ്ങാനും കൈവിട്ട് ഓടുമ്പഴാവും വല്ല വാഹനോം വര്വാ. സൂക്ഷിച്ചാ ദു:ഖിക്കണ്ട :!."
എനിക്കയാളോട് മതിപ്പുതോന്നി.
അയാളും എന്നെപ്പോലെ ഒരു പ്രഭാതസവാരിക്കാരനാണ്. രാവിലെ എണീറ്റ് ഏറെ ദൂരം നടക്കുന്നെന്നേയുള്ളൂ ഞാനൊക്കെ. യാതൊരു പരിസരനിരീക്ഷണവുമില്ലാത്ത ഒരുപ്പോക്ക്. പക്ഷേ അയാളോ? ദൈനംദിന വ്യായാമത്തോടൊപ്പം സാമൂഹ്യ ബോധവല്ക്കവരണവും അജണ്ടയാക്കിയിരിക്കുന്നു. മതിപ്പു തോന്നാതെ വയ്യ.
അയാളിതാ ഇപ്പോഴെന്‍റെ വീട്ടിലും എത്തിയിരിക്കുന്നു!. അഹിതകരമായി എന്താണാവോ കണ്ടുപിടിച്ചിരിക്കുന്നത്?. ലൈറ്റുകളെല്ലാം ഓഫാക്കിയിട്ടില്ലേ. ഞാന്‍ ശങ്കാപരവശനായി. അയാളെ കണ്ടറിഞ്ഞതിനുശേഷം ചില ചിട്ടകളൊക്കെ ദൈനംദിനത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും.
ചെറിയൊരു പരിഭ്രമത്തോടെയും ഭവ്യതയോടേയും ഞാനയാളോടു ചോദിച്ചു.
"എന്തേ?."
"അല്ല മാഷേ. ആ ഏലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേ വയറിമ്മല് ചുറ്റിക്കേറണ വള്ളിച്ചെടി മാഷ് കണ്ടില്ല്യാന്നുണ്ടോ?. അതെങ്ങാനും കറണ്ട് കമ്പീമേ ടച്ചീതാലത്തവസ്ഥ മാഷ് മനസ്സിലാക്കീണ്ടോ?."
ചെടിയുടെ ചുറ്റിക്കളി പലവട്ടം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണെങ്കിലും കാര്യമാക്കിയിരുന്നില്ല. എങ്കിലും എളിമയോടെ ഞാനയാളോട് നുണ പറഞ്ഞു:
"അയ്യൊ ഞാനത് കണ്ടില്ല്യാട്ടോ!."
"തൊട്ടുമ്മറത്തുള്ള കാര്യം കണ്ടില്ല്യാന്നോ!. ചെടി പടർന്ന് കേറി കമ്പീമെ ചുറ്റി നിക്കണ സമയത്ത് ആരെങ്കിലും അദ്മ്മെ ചെന്നു തൊട്ടാ കഴിഞ്ഞില്ല്യെ മാഷേ പണി?. ഒരു കത്ത്യോണ്ട് ചെടീടെ കട ഒന്നു മുറിച്ചിട്ടാ മതി. അതൊണങ്ങിക്കോളും. അതുപോലും ചെയ്യാന്‍ മട്യാന്ന് മനുഷ്യര്ക്ക് !. അയ്യയ്യേ!. മാഷ് ഒരു കത്ത്യെടുത്തേ, ഞാനിപ്പ ശര്യാക്കിത്തരാം."
"അയ്യൊ വേണ്ടാന്നേയ്!. ഞാഞ്ചെയ്തോളാം."
"ന്നാ അതിപ്പത്തന്ന്യാവട്ടെ!. ന്നട്ടേ ഞാന്‍ പോണുള്ളോ!. അല്ലെങ്ങേ മാഷ് ഒഴപ്പും."
അടുക്കളയില്‍ പോയി കറിക്കത്തിയെടുത്ത് വള്ളിച്ചെടിയുടെ കട എന്നെകൊണ്ടു മുറിച്ചിടീച്ചിട്ടേ ആരാ ഏതാ എന്നൊന്നും നിശ്ചയമില്ലാത്ത ആ മനുഷ്യന്‍ പോയതുള്ളു!.