2018, ജൂലൈ 17, ചൊവ്വാഴ്ച

രാഷ്ട്രമീമാംസ



രാഷ്ട്രമീമാംസ


അച്ഛാ, ഈ   പൊളിറ്റിക്സ് ന്ന് പറഞ്ഞാ എന്താ ?."

രാത്രി കിടക്കുന്നതിനു മുമ്പ് കൊച്ചുമകൻ വന്നു ചോദിച്ചതു കേട്ടപ്പോൾ  കുട്ടിയുടെ അനേഷണത്വരയിൽ അച്ഛന് അഭിമാനം തോന്നി. വളരെ ഉത്സാഹത്തോടെ അയാൾ വിഷയത്തിൽ കയറി.

"നല്ല ചോദ്യം. പൊളിറ്റിക്സെന്താന്ന്  അച്ഛൻ എളുപ്പത്തില്  മോന്  പറഞ്ഞരാം. അച്ഛൻ ചില ചോദ്യങ്ങള്  മോനോട്  ചോദിക്കും. മോൻ ഉത്തരം പറയൂലോ ?."

"പറയാം."

"ശരി,  മ്മടെ വീട്ടില്  ആരൊക്കേണ്ട്?."

"അച്ഛൻ, അമ്മ, ഞാൻ, കുഞ്ഞുവാവ , വേലക്കാരി."

"ഗുഡ്. വീട് പുലർത്താള്ള  കാശ്  ആരാണ്ടാക്കണേ ?."

"അച്ഛൻ."

"വെരി ഗുഡ്. അപ്പൊ അച്ഛനെ മുതലാളിത്തം എന്ന് പറയാം. ഓക്കേ?."

"ഓക്കേ. അച്ഛൻ മുതലാളിത്തം."

"ശരി . വീട് നടത്തിക്കൊണ്ടു പോണതാരാ ?."

"അമ്മ."

"എക്സലന്റ്!. അമ്മയാണ് ഗൃഹഭരണം. അപ്പൊ അമ്മ  ഗവൺമെൻറ്."

" അച്ഛനും അമ്മയും കൂടീട്ട് മോൻ്റെ   കാര്യങ്ങൾ നോക്കുന്നു അല്ലേ?."

"അതെ."

"യെസ്. അപ്പൊ മോനാണ്  ജനം മനസ്സിലായാ?."

"ഉവ്വ്. "

"നൈസ്. ഇനി മോൻ  പറയൂ ഈ വീട്ടിലെ പണികളെല്ലാം ആരാ എടുക്കണേ?"

"വേലക്കാരി."

"വേലക്കാരി, ഓക്കെ. അപ്പോ  വേലക്കാരിയെ നമുക്ക് അദ്ധ്വാനിക്കുന്ന വർഗം  ഏന്ന്  വിളിക്കാം അല്ലെ?."

"ഉം."

"പിന്നെ മ്മടെ വീട്ടില് ഒരാളുംകൂടീല്ല്യേ?"

"ഉവ്വ്. കുഞ്ഞുവാവ."

"അതന്നേ!. മോൻ്റെ  കുഞ്ഞനിയൻ. അവനാണ് ഭാവി. എന്താന്ന്?."

"ഭാവി."

"യെസ്. ഇത്രേം  മോന്  മനസ്സിലായില്യേ. ഇനി ഇത്രേം വെച്ചിട്ട് മോൻ തന്നെ  പൊളിറ്റിക്സ്  എന്താന്ന്  മനസ്സിലാക്കണം ഓക്കേ?"

"ഓക്കേ അച്ഛാ."

"ശരി. ഇനി മോൻ  പോയി കിടന്നോളൂ . ഗുഡ്നൈറ്റ്!."

"ഗുഡ്നൈറ്റ് അച്ഛാ!."

പക്ഷെ കുട്ടിക്ക് കിടക്കയിൽ കിടന്നിട്ട്  ഉറക്കം വന്നില്ല. അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോച്ചനോടാലോചന തന്നെ .  ഇടക്ക് കുഞ്ഞുവാവ കരയുന്നതു കേട്ടപ്പോൾ മുറിയിലേക്ക് ഓടിച്ചെന്നു . ഡൈപറിൽ നിറയെ അപ്പിയിട്ട് മൂത്രമൊഴിച്ചു അഴുകിയിരിക്കുന്നു. കുട്ടി അമ്മയുടെ മുറിയിലേക്കോടി.  അമ്മ നല്ല ഉറക്കം. വിളിച്ചു ശല്യപ്പെടുത്തേണ്ടന്നു കരുതി വേലക്കാരിയുടെ മുറിയിലേക്കോടി. അവിടെ ചെന്നപ്പോൾ കട്ടിലിൽ വേ ക്കാരിക്കൊപ്പം  അച്ഛൻ!. കുട്ടി പിന്നെ ഒന്നിനും പോയില്ല. കിടക്കയിൽ ചെന്നു കിടന്നു സുഖമായി ഉറങ്ങി. പിറ്റേ ദിവസം ഉത്സാഹത്തോടെ അച്ഛൻ്റെ  ഓഫിസ് മുറിയിൽ ചെന്നു.

"അച്ഛാ.."

"യെസ്?"

"പൊളിറ്റിക്സ്  എന്താണ് ഇപ്പൊ ഇക്ക് മനസ്സിലായി ട്ടാ!."

"ഉവ്വോ വണ്ടർഫുൾ!. ന്നാ  മോൻ പറയൂ , അച്ഛൻ കേക്കട്ടെ."

" അധാനിക്കുന്ന ജനവിഭാഗത്തെ മുതലാളിത്തം ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ  ഗവൺമെന്റ്  ഉറങ്ങുകയും ജനങ്ങൾ  അവഗണിക്കപ്പെടുകയും  നാടിൻ്റെ  ഭാവി അഴുക്കിലാണ്ടു കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പൊളിറ്റിക്സ് ."

ജെല്യൂഷ്യന്‍ ഡ്രീംസ്


ജെല്യൂഷ്യന്‍ ഡ്രീംസ്



മധുരമുണ്ടെങ്കിൽ  കുമ്മായവും കട്ടു തിന്നുമായിരുന്നു ചെറുബാല്യത്തില്‍. അങ്ങനെയാണ് അച്ഛന്‍റെ ലേഹ്യങ്ങളും ഘൃതങ്ങളും ചേച്ചി ഇടക്കിടെ കഴിച്ചിരുന്ന ഒരു സൊയമ്പന്‍ സിറപ്പും അമ്മയുടെ ശര്‍ക്കരപ്പാവുപോലുള്ള ചുമ മരുന്നുമൊക്കെ  ഇഷ്ടഭോജ്യങ്ങളായി മാറിയത്. 

പല  നാൾ കള്ളൻ ഒരു നാൾ  വലയിൽ കുടുങ്ങി. ഉരുകിയ ഐസ് ക്രീം പോലത്തെ വെളുവെളുമ്പന്‍ ഇംഗ്ലീഷ് മരുന്ന് കൈവെള്ളയിലൊഴിച്ച് മുക്തകണ്ഠം  നക്കിക്കൊണ്ടിരിക്കുമ്പോഴാണ്  ഇരുട്ട് നിറഞ്ഞ  മുറിയിലേക്ക് മരുന്നിന്‍റെ അവകാശി കടന്നു  വന്നത്. തൊണ്ടിയോടെ അടുക്കളയിൽ ഹാജരാക്കി ചേച്ചി കുറ്റപത്രം സമർപ്പിച്ചപ്പോൾ അമ്മ പതിവിനു വിപരീതമായി ശാന്തസ്വരൂപയായി:

"ഉവ്വോ മോന്‍ ചേച്ചീടെ മരുന്ന്  കഴിച്ച്വോ?."

"ഉവ്വ്. " 

അമ്മയുടേത് പ്രച്ഛന്നവേഷമാണെന്നും  നിഷേധിച്ചാൽ  അതേതു നിമിഷവും  കത്തിയാകാമെന്നും  തോന്നിയതുകൊണ്ട് മറുപടിയിൽ നൂറില്‍ നൂറ് സത്യസന്ധത ചേർക്കേണ്ടി വന്നു .

"ഈശ്വരാ.... തീണ്ടാരിക്ക്ള്ള മരുന്നാർന്നൂലോത്!. ഇനീപ്പോ കുട്ടി തീണ്ടാര്യാവൂലോ."

താടി കൈവെള്ളയില്‍ കുത്തി ആശങ്ക കണ്ണുരുട്ടിയ പോസില്‍ ചേച്ചിയെ നോക്കി അമ്മ  പറഞ്ഞത് കേട്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്നു പോയി.

"തീണ്ടാര്യായാ എന്താണ്ടാവ്വാ?."

ഇടറുന്ന തൊണ്ടയില്‍നിന്നു വാക്കുകള്‍ ഉതിര്‍ന്നത് ചോദ്യകര്‍ത്താവ്‌ തന്നെ അറിഞ്ഞില്ല.

" വേറൊന്നൂല്ല്യ പെങ്കുട്ട്യാവും അത്രന്നെ. ഷര്‍ട്ടും ട്രൌസറ്വോക്കെ മാറ്റീട്ടേയ്,  പാവാടേം ജാക്കറ്റൂട്ട്  നടക്കണ്ടി വരും."

സുവോളജി ബീയെസ്സിക്ക് രണ്ടാംകൊല്ലം വായിക്കുന്ന ചേച്ചി മരുന്നടിയുടെ പാര്‍ശ്വഫലം അക്കാദമിക്കായി പ്രവചിച്ചു കേട്ടപ്പോള്‍ സ്ക്കൂളില്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലിരിക്കുന്ന ചിത്രം കണ്ട് നെഞ്ച് നകാരമടിച്ചു. ചങ്ങാതിമാര്‍  ജയന്തനും രാജുവുമെല്ലാം നഷ്ടപ്പെടുമെന്നത് മാത്രമല്ല  അവരൊക്കെ പരിഹാസദൃഷ്ടിയോടെ നോക്കി നാണിപ്പിക്കുക കൂടി ചെയ്യുമെന്നതോര്‍ത്ത്  മോഹാലസ്യത്തിന്‍റെ വക്കിലെത്തി ആടി നില്‍ക്കുമ്പോള്‍ ഭയത്തിന്‍റെ പെട്ടിയില്‍ ചേച്ചിയും പിന്നാലെ അമ്മയും  അവസാനത്തെ രണ്ട് ആണികള്‍ കൂടി അടിച്ചു :

"എന്തായാലും സ്കൂള്‍ല് പേര് മാറ്റാന്‍ വല്ല്യേ  വെഷമല്ല്യ; ചന്ദ്രന്‍ന്ന്ള്ളത് ചന്ദ്രികാന്നാക്ക്യാ മതീലോ. "

"അതെ. ഒന്നൂടി മുതര്‍ന്നാ അടുക്കളസഹായത്തിന് ഇക്കൊരാള്വായി."

രണ്ടു ദിവസം  ഭക്ഷണം കഴിച്ചില്ല. നിത്യേന രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വേണ്ടതെല്ലാം യഥാസ്ഥാനത്തില്ലേ എന്ന ഭൌതികപരിശോധന മാസങ്ങളോളം നീണ്ടു നിന്നു.   പൂര്‍വ്വാധികം രുചിയോടെ മൂന്നു നേരം  ഭക്ഷണം കഴിക്കാനും സ്വത്വപരിശോധന അവസാനിപ്പിക്കാനും ഏറെ നാളെടുത്തു.  ഒരു രാതി ഭക്ഷണപ്പുറമെ അതേ മരുന്നിന്‍റെ  ടേബിള്‍ സ്പൂണ്‍ അച്ഛന്‍  വടിച്ചു നക്കുന്നത് യാദൃശ്ചികമായി  കാണും വരെ!.








2018, ജൂലൈ 2, തിങ്കളാഴ്‌ച

പിള്ളമനസ്സ്

പിള്ളമനസ്സ് 

കഴിഞ്ഞ ദിവസം  വൈകീട്ട് സംഗീത നാടക  അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന രംഗചേതനയുടെ പ്രതിവാര നാടകം കാണാൻ സ്‌കൂട്ടറിൽ പോവുകയായിരുന്നു ഞാൻ. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്ന് വലംതിരിഞ്ഞു  സാഹിത്യ അക്കാദമിക്കുനേരെ പോകുന്ന റോഡിലൂടെയാണ് യാത്ര. (ആ റോഡിനു പേരുണ്ടോ?)  തൊട്ടു മുന്നിൽ അഞ്ചു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെയും പിന്നിലിരുത്തി എന്റേത്‌ പോലത്തെ വെളുത്ത  ആക്ടീവ സ്‌കൂട്ടറിൽ  ഒരാൾ നേരെ പോകുന്നുണ്ടായിരുന്നു.  എന്നെപ്പോലെ തന്നെ അയാളും  ഒരു സാവകാശാനന്ദൻ . കൂടിയാൽ   ഇരുപതു കി.മീ വേഗത. 

വൈലോപ്പിള്ളി റോഡിലേക്കുള്ള തിരിവെത്തിയപ്പോൾ യാതൊരു സൂചനയും നൽകാതെ അയാൾ വണ്ടി  വലത്തോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു.  രണ്ടു പേരും കോംബോ ബ്രേക്ക് ആഞ്ഞു  പിടിച്ച്‌ ഇരുപതിനെ   പൂജ്യമാക്കിയതുകൊണ്ട് കൂട്ടിയിടിയും അനുബന്ധ ശണ്ഠകളും പോലീസും  ഒഴിവായി.  രണ്ടു പേരുടെയും ചന്തികൾ തമ്മിൽ ഒന്നുരസി അത്രമാത്രം.  പിന്നിൽ വാഹനങ്ങളുടെ ഹോണാരവം തുടങ്ങിയിരുന്നു. ഉള്ളിൽ ഇരച്ചു വന്ന കോപം മറച്ചുപിടിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയതായിരുന്നു ഞാൻ . അപ്പോഴാണ് 

"എവടെ നോക്കീട്ടാ മിസ്റ്റർ നിങ്ങൾ വണ്ടിയോടിക്കുന്നത്?."

വേണ്ടത് വേണ്ട സമയത്തു  ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം. അങ്ങോട്ട് കയറി ആക്രമിക്കാഞ്ഞത് വിനയായി എന്നൊക്കെ മനസ്സ് ശാസിച്ചു . പിന്നിൽ നല്ലൊരു മോനാണ് ഇരിക്കുന്നതെന്നും  മൊത്തത്തിൽ കുഴപ്പക്കാരനല്ലെന്നും 
തോന്നിയപ്പോൾ  ഒന്ന് കോർക്കാൻ തന്നെ നിശ്ചയിച്ചു. 

"നേരെ നോക്കീട്ട്?." 

ഞാൻ ചെറിയൊരു വെല്ലു വിളിസ്വരത്തിൽ തന്നെ പറഞ്ഞു.

"ഞാൻ തിരിയണത് കണ്ടില്ലേ?."

"പക്ഷെ താങ്കളുടെ വെട്ടിത്തിരിയലിന് മുന്നറിയിപ്പൊന്നും കണ്ടില്ല്യ!. "

"മനസ്സിലായില്ല!."

"അല്ല; പുതിയ വണ്ടിയാണല്ലോ. ഇൻഡിക്കേറ്ററൊക്കെ കണ്ടീഷനായിരിക്കും. അതൊന്നിടാർന്നില്ല്യേ  സൂർത്തേ?.

തിരിച്ചറിവിൻ്റെ  ഒരു  പകപ്പ് അയാളുടെ മുഖത്ത് മിന്നി മാഞ്ഞു.  പക്ഷെ  പെട്ടെന്നുതന്നെ മായ്ച്ചു കളഞ്ഞു കക്ഷി ശക്തമായി തിരിച്ചു വന്നു.

"ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു."

"ഇല്ല്യ!."

"നിങ്ങളുടെ  മുഖത്തു കണ്ണില്ലേ ?."

"അതോണ്ടാ പറഞ്ഞത് . നിങ്ങൾ  ഇൻഡിക്കേറ്ററിട്ടിരുന്നില്ല്യ. ഉവ്വോ  മോനേ,  അച്ഛൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നോ? "

പിൻസീറ്റിൽ കളിയാസ്വദിച്ചിരുന്നിരുന്ന   പയ്യനിൽ   സാഹസികമായി വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ഒരു ഗാംബ്ലിങ്ങായിരുന്നു അത്.  പക്ഷേ ജാക്ക് പോട്ടു തന്നെ അടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ; കുട്ടി സ്പോർട്സ്മാൻ സ്പിരിറ്റ്  കൈവിടാതെ കണിശമായി മൊഴിഞ്ഞു.

"ഇല്ല്യ ."

ഒരു ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ അയാളുടെ  രൂക്ഷമായ മുഖത്തേക്കു  നോക്കി ക്ഷമാപണസ്വരത്തോടെ കുട്ടി ആവർത്തിച്ചു 

" സോറി ഡാഡി,  ഡാഡി ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല്യ ."

ഇളക്കാക്കാനാവാത്ത ആ സത്യസന്ധതയുടെ നേർക്ക് സ്തബ്ധനായി നോക്കിനിന്ന എൻ്റെ നേരെ തിരിഞ്ഞുകൊണ്ട്  പേരിടാനാവാത്തതരം ഒരു മുഖ ഭാവത്തോടെ അയാൾ മന്ത്രിച്ചു 

"സോറി!." 

"ഇറ്റ്‌സോൾ റൈറ്റ് സർ ." 

ക്ഷമാപണം സ്വീകരിച്ചത്   കേട്ടിരിക്കയില്ല. അതിനു മുമ്പ് അയാൾ വണ്ടിയെടുത്തിരുന്നു. പക്ഷെ കുട്ടി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. അത്രയും ഭംഗിയുള്ള ആ പുഞ്ചിരിക്ക് ഒരു കൈകൂപ്പലിൽ കുറഞ്ഞൊന്നും എനിക്ക് നൽകാനുണ്ടായിരുന്നില്ല!.

പാലസ് റോഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായിരിക്കും വീട്ടിൽ  ചെന്നാൽ ആ കുട്ടിയെ കാത്തിരിക്കുന്നത്?.  ഭേദ്യമോ   അഭിവാദ്യമോ?. 

ഒരു ക്ഷമാപണത്തിന് സന്മനസ്സു കാണിച്ച അയാൾ ആദ്യത്തേതിന് തുനിയുകയില്ലെന്നുതന്നെ ഞാൻ ആശ്വസിച്ചു.