2016, ജനുവരി 24, ഞായറാഴ്‌ച

ആണ്ടറുതി



ആണ്ടറുതി

അഭിനയവും കളരിയും ഇന്ദ്രപ്രസ്ഥത്തില്‍ രംഗമഹോത്സവവുമായി നാടകാടനം പത്തു മാസം തികഞ്ഞപ്പോള്‍ ഗോവിന്ദന്‍ ഓര്‍ത്തു. ആണ്ടുഴിച്ചലിനു സമയമായി. വര്‍ഷാവര്‍ഷം തടി ഓവറോളിങ്ങിന് കയറ്റിയില്ലെങ്കില്‍ സ്റ്റേജ് പെര്‍മിറ്റ് കട്ടാവും. കര്‍ക്കടകം ദാ വന്നു എന്ന മട്ടില്‍ നില്‍പ്പാണ്.  എടവം പത്തായി. ഓള്‍റെഡി ലേറ്റ്! മേടത്തില്‍ മുന്‍കൂര്‍ രെയ്ശ്രാക്കിയില്ലെങ്കില്‍ തിരുമ്മല്‍ ദേവന്‍ ഉഴിയന്നൂര്‍  തണ്ടാന്‍  പടി കയറ്റില്ല! കുപ്പിബന്ധം നോക്കാത്തവനാണ്. ദക്ഷിണേഷ്യയില്‍ ഏറ്റവും മികച്ചത് തന്‍റെ എണ്ണപ്പാത്തിയെന്ന  ഭാവം അല്ലെങ്കിലേ മുഖത്തുണ്ട്!

അറ്റകൈക്കു പ്രയോഗിക്കേണ്ട ആയുധങ്ങള്‍ മാത്രം കരുതിയ  തൂണീരം മുതുകത്തിട്ട് തൃശ്ശൂരില്‍നിന്നും ഗോവിന്ദന്‍ പടിഞ്ഞാട്ട് ബസ്സ് കയറി.ഉഴിച്ചില്‍ മഠത്തിന്‍റെ ഗേറ്റ് തുറന്നപ്പോള്‍ മെടഞ്ഞ ചൂരലില്‍ തീര്‍ത്തു പൂമുഖത്തിട്ട ചാരുക്കസേരയില്‍ ആന്‍റിക്കായി മലര്‍ന്ന് കിടന്നു വിശറി വീശുന്ന മേദസ്സ് ദര്‍ശിച്ചു. ഒന്നേ കണ്ണയച്ചുള്ളൂ; കണ്ടഭാവം നടിക്കാതെ മന്ത്രാലയത്തിലേക്ക് വലം വെട്ടി .

ചെന്ന പാടെ റിസപ്ഷന്‍ കൌണ്ടറില്‍ നെറ്റിയില്‍ ചോദ്യക്കുറിയിട്ടു നിന്ന പെമ്പിറന്നവളോടു പറഞ്ഞു:

“ആസകലം ഒന്നുഴിയണം . ഇത് രണ്ടാംവര്‍ഷം”

"ബുക്കിങ് ക്ലോസായീലോ സാര്‍?"

കൌണ്ടര്‍ച്ചി കൈരേഖ കാട്ടി

"എഴുതിക്കോളൂ, ഗോവിന്ദന്‍. ഏമാന്‍റെ ചങ്ങാത്യാ."

“വരട്ടെ. അതിനു മുമ്പ് ശപ്പനോടു മോയ്ലാളിയെ ചെന്നു കാണാന്‍ പറഞ്ഞു “

ഒരു കോങ്കണ്ണന്‍ ഓടിക്കിതച്ചു വന്നു പറഞ്ഞു.

കൌണ്ടറിലെ കാളി എടുത്ത പുസ്തകം മടക്കി.

“ശപ്പനോ? ആരാടാ ശപ്പന്‍?” ഗോവിന്ദന്‍ ജുബ്ബക്കൈ ചുരുട്ടി.

“പ്ലീസ്!. ഉപദ്രവിക്കരുത്! അങ്ങനെത്തന്നെ പറയണന്നു പറഞ്ഞു .”

കൊങ്കണ്ണന്‍ തലകുനിച്ചു പഞ്ചപുച്ഛമടക്കി.

“ആഹാ.! അത്രക്കായോ? എടുത്തോ അവന്‍!”

മുഖത്ത് കരി തേച്ചു പൂമുഖത്ത് ചെന്നപ്പോള്‍ മുറുക്കാന്‍ ചാര്‍ തുപ്പി കോളാമ്പി നിലത്തു വെക്കുന്ന ആക്ഷന്‍ പോസിലാണ് മഗലശ്ശേരി.

“നീലാണ്ടാ!.” ഗോവിന്ദന്‍ അലറി!

“എന്താണ്ടാ?”

“മാടമ്പി ചമയരുത്!. ആരാ നിന്‍റെ ശപ്പന്‍?”

“നീയന്നേ” 

തണ്ടാന്‍ കൂസലന്യേ  വിരല്‍ ചൂണ്ടി

ഒന്നു ചുളുങ്ങി വീണ്ടും നിവര്‍ന്ന് ഗോവിന്ദന്‍ പ്രതിഷേധിച്ചു

"ആളെ അപമാനിക്കരുത്."

" എന്നെ അപമാനിക്കാം എന്നാവും വ്യംഗ്യം?."

"ആരപമാനിച്ചു? കബ്? ക്യോം? കൈസേ? സാലേ ബോല്‍!."

 "ചുപ്! ഗേറ്റ് തുറന്ന വശം  വെട്ടി വലത്തോട്ടടിച്ചത് ഞാന്‍ കണ്ടില്ല്യാന്നു വിചാരിച്ച്വോ നീ?. ഇന്‍റര്‍നാഷണലായീപ്പോ മഹാനടന് നാട്ടുവഴക്കമൊക്കെ നാണക്കേടായിട്ടുണ്ടാവും! ഉല്ലൂ കേ പട്ടേ!."

"ഓ അതോര്‍ത്തില്ല്യ! പോരുമ്പോ എടക്കയെടുക്കാന്‍ മറന്നുപോയ് പ്രഭോ. അല്ലെങ്കില്‍ പടിപ്പെരേല് വെച്ച് വന്ദേ മുകുന്ദനെ ഒന്നു പൂശാര്‍ന്നു!."

"അധികം  ഊതരുത്! ബഴ്സ്റ്റാവും. ഉമ്മറം വെടക്കാവും."

"ശ്ശെന്താ നോക്ക്വോ! അപ്പോ നല്ലതും പറഞ്ഞൂടാ!."

"കുശലം നിര്‍ത്താം. കാര്യത്തിലിക്ക് പ്രവേശിക്കാം. എന്താ നെന്‍റെ വരവിന്‍റെ  ഉദ്ദേശം?."

"മുന്‍വര്‍ഷത്തെപ്പോല്‍ തൈലദ്രോണിയിലിട്ട് അസ്സലായിട്ടൊന്നുഴിയണം. ശരീരമാദ്യം ഖലു ധര്‍മ്മ സാമാനം എന്നുണ്ടല്ലോ?."

"വിയോജിപ്പില്ല. അതു പ്രത്യക്ഷോദ്ദേശം. പരോക്ഷം?."

"അറിയുന്ന കാര്യം ചോദിക്കുന്നതിന് ചൊറിയുക എന്നു പേരുണ്ട്!."

"അപവാദഭയം തെല്ലുമില്ല. പരോക്ഷോദ്ദേശം എന്താന്ന് പറഞ്ഞാ ഉഭയം തുടരാം."

"സോമസുധാ.... രസ പാനമു ജേ....ശി... അതായത്...;"

ഗോപാലന്‍ ആന്ദോളികത്തില്‍ ഒന്നു ദോളിച്ച ശേഷം വിസ്താരത്തിലേക്ക് കടന്നപ്പോള്‍ ആശാന്‍ കടന്നു വെട്ടി.

"സാധിക്കില്ല്യ! ഇവടെപ്പോ ഉഴിച്ചല്‍ മാത്രേള്ളൂ ഒഴിക്കലില്ല."

"ച്ചാല്‍?."

"സേവാഗ്രാം നിര്‍ത്തി."

"എന്നു മുതല്‍?."

700 നും പൂട്ടിട്ട നാള്‍ മുതല്‍.

“ഓഹോ അങ്ങിനെയോ?”

കരി തുടച്ചു മാറ്റി സെന്‍ ഗുരുവിന്‍റെ നിസ്സംഗത മുഖത്തെഴുതി ഗോവിന്ദന്‍ തിരിഞ്ഞു നടന്നു.

"നിക്കടാവടെ!."

“ഔ! ദേന്താപ്പാദ്!”  ഗോപാലനു ബോറടിച്ചു .

"ഇങ്ങട് വാടാ!."

ഗോപാലന്‍ തിരിച്ചടിച്ചു മുഖദാവില്‍ സാവ്ധാനായി.

"ചേട്ടായി ഒരു തമാശ പറഞ്ഞതല്ലടാ ശവീ? നിയപ്ലക്കും!.

തണ്ടാന്‍ ഡൌണ്‍ ടു ഏര്‍ത്തായി കണ്ണീരൊഴുക്കി . മൂക്കു പിഴിഞ്ഞു കോളാമ്പി നിറച്ചു.

“അങ്ങിനെ വഴിക്കു വാ തണ്ടാന്‍കുട്ടി.” ഗോവിന്ദന്‍ കളരിക്കാശാന്‍റെ സൂമോ കവിളില്‍ നുള്ളി.

"തിരിഞ്ഞു നടന്നപ്പോ ചന്തിയും മുലയും തുറിച്ച നിന്‍റെ ബാക്‍പ്പാക്ക് കണ്ടിരുന്നില്ലെങ്കില്‍ എന്‍റെ പട്ടി നിന്നെ തിരിച്ചു വിളിക്കും!. ബിലാത്തീലും പരന്ത്രീസിലുമൊക്കെ കളിച്ചും ഉണ്ടും ഉറങ്ങിയവനല്ലേ നീ?  അപ്പോ പറയ്, ബഹുരാഷ്ട്രീയമായി എന്തുണ്ട് പാഥേയത്തില്‍?."

"ജാക്കിയും ജോണിയും."

"ജാക്കീചാന്‍?."

"വേണ്ടകാലത്ത് നാലക്ഷരം വായിക്കണം!. ജാക് ഡാനിയേല്‍!."

"കഷ്ടം! നഥാനിയേലും വാറ്റ് തുടങ്ങിയോ?."

"അവറ്റക്ക് പിടിച്ച് നിക്കണ്ടേ ഭായ്!"

"ജോണി നടരാജന്‍ ചോപ്പോ നീലയോ?."

" കുഴികള്‍ മൂടി.  ഇനി എണ്ണണ്ട!"

"എന്നാ ജോണി മേശപ്പുറത്ത് വെക്ക്!."

"വെച്ചു."

"വൌ..! നീലി തന്നെ! അപ്പോ ജാക്കിയെടുത്ത് നീ കളപ്പുരയില്‍ ചെല്ല്. ഉപദംശങ്ങളുമായി ഞാന്‍ പിന്നിലുണ്ട്."

"അപ്പോ ജോണി?."

"അത് നീയന്വേഷിക്കണ്ട!. ഇവിടെ യോഗ്യന്മാരും വരാറുണ്ട് കസ്റ്റമേഴ്സായി. അവര്‍ക്കെന്തെങ്കിലും നേദിക്കണം.".

"ദുഷ്ടന്‍!."

"നാമത്തില്‍ പേരെച്ചത്തിന്‍റെ കുറവുണ്ട്."

"പരമദുഷ്ടന്‍!."

"അത് കറക്റ്റ്!.   അപ്പോ മോന്‍ കളപ്പുരേല്‍ക്ക് ചെല്ല്!. "