2017, ജനുവരി 29, ഞായറാഴ്‌ച

പുല്ലും പുലിയും



///////// പുല്ലും പുലിയും ////////

പട്ടണത്തിലെ സീബീയെസ്സി സ്കൂളിലേക്ക് ബസ് കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ മകന്‍റെ സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും തൂക്കി പുളകിതഗാത്രനായി നില്‍ക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു:
“മോനെവട്യാ പഠിക്കണേ?”

“ബീവീബീല്.” സുഹൃത്തിന് രണ്ടിഞ്ചു പൊക്കം കൂടി.

“അപ്പെന്തേ മ്മടെ ആശ്രമം സ്കൂളില് ചേർക്കാഞ്ഞേ ?”

“എയ്!. സ്റ്റാന്‍റേഡില്ല്യാ ബാലന്ദ്രേട്ടാ!. കുട്ട്യോള്‍ടെ ഭാവി മ്മള് നോക്കണ്ടേ!.”

സുഹൃത്ത് കാഞ്ഞിരക്കായ കടിച്ചപ്പോള്‍ ആശ്രമം സ്കൂളില്‍ പഠിക്കുന്ന മോളുടെ ഭാവിയോര്‍ത്ത് എന്‍റെ മനസ്സ് കിടിലംകൊണ്ടു!

വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആശ്രമം സ്കൂളില്‍ പ്ലസ് ടൂ വന്നു. ഡൊണേഷനില്ല. ശുദ്ധ മെറിറ്റില്‍ അദ്ധ്യാപകനിയമനം. സ്കൂള്‍ പണിയാനുള്ള വിഭവമൊക്കെ ഭഗവാന്‍ ശ്രീരാമകൃഷന്‍റെ കയ്യില്‍. സ്കൂള്‍ മാനേജര്‍ സ്വാമി ശക്രാനന്ദ എന്ന സുകൃതിയുടെ അചഞ്ചലമായ പരമഹംസഭക്തിയും നിശ്ചയദാര്‍ഡ്യവും കര്‍മ്മകുശലതയും ചേര്‍ന്ന് സമര്‍ത്ഥരും അര്‍പ്പണബോധമുള്ളവരുമായ അദ്ധ്യാപകരുടെ വലിയൊരു നിരയുമായി സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടു വര്‍ഷത്തെ കോഴ്സിനൊടുവില്‍ കണ്ണഞ്ചിക്കുന്ന പരീക്ഷാഫലം!. സ്കൂളിന്‍റെ പ്രശസ്തി നാടാകെ....

ഇടയ്ക്കൊരുനാള്‍ നമ്മുടെ പഴയ സുഹൃത്തിനെ ആശ്രമം പടിക്കല്‍ വെച്ചു കണ്ടു.

“എന്താവോ ഇവടെ?”

“ഒന്നൂല്ല്യ മോന് പ്ലസ് വണ്ണില്‍ മാനേജ്മെന്‍റ് കോട്ടേലഡ്മിഷന്‍ കിട്ട്വോന്നറ്യാന്‍ വന്നതാ. മാര്‍ക്ക് ലേശം കൊറവാ. പിന്നെ ഏകജാലകല്ലേ.”

“അപ്പോ പഠിച്ച സ്കൂളില് കിട്ടില്ല്യെ?.”

“എയ്; എന്തിനാ ബാലന്ദ്രേട്ടാ മ്മടെ സ്കൂള് ള്ളപ്പൊ ടൌണിലിക്കൊക്കെ പറഞ്ഞയച്ച് പിള്ളേരെ നാശാക്കണ്? മ്മളൊക്കെ ഇവട്യല്ലേ പഠിച്ചത്?.”
-------------------------------------------------------------

പേരിലെന്തിരിക്കുന്നു




 പേരിലെന്തിരിക്കുന്നു?.

പണ്ട് ബാങ്കിന്റെ കുന്നംകുളം ശാഖയിൽ ജോലിചെയ്തിരുന്ന കാലത്ത്  നടന്നതാണ്.

ആടുവളര്‍ത്തലിന് വായ്പ്പയെടുക്കാനായി ഭാര്യയും ഭര്‍ത്താവും ബാങ്കില്‍ വന്നു. ഭാര്യയെ പുറത്തിരുത്തി അയാള്‍ കൃഷി വികസന ആപ്പീസറുടെ മുന്നില്‍ ചെന്നിരുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പൂർത്തിയാക്കി ആപ്പീസര്‍ പ്രമാണപത്രം പൂരിപ്പിക്കാന്‍ തുടങ്ങി.

“എന്താ ഇയാള്‍ടെ പേര്?”
“ശങ്കു.”
“മുഴുവന്‍ പേര് പറയൂ.”
“ശങ്കരന്‍.”
“ഭാര്യേടെ പേര്?.”
“തങ്കു”
“ഏയ്, അതൊന്ന്വാവില്ല്യ!. ശരിക്ക്ള്ള പേര് പറേണം.”
“അതിപ്പോ...”
“അതിപ്പോ? എന്തേ ഭാര്യേടെ പേരറീല്ല്യെ ശങ്കരന്?.”
“തങ്കൂന്നാ വിളിക്കാറ്.”
“ വിളിപ്പേര് പോരാ. താന്‍ അവരെ വിളിക്ക്. ബെസ്റ്റ്  കമ്പനി!”
ആപ്പീസര്‍ക്ക് ക്ഷമ കെട്ടു.
“ട്യേ...”
ശങ്കരന്‍ എണീറ്റ് നിന്നു പുറത്തിരിക്കുന്ന ഭാര്യയെ ഉച്ചത്തിൽ വിളിച്ചു. മുന്നില്‍ ഭാവ്യതയോടെ വന്നുനിന്ന ഭാര്യയോട് ആപ്പീസര്‍ ചോദിച്ചു:
“എന്താ നിങ്ങള്‍ടെ പേര്?.”
“ കേസി തങ്കമണി.”
"വീട്ടുപേര് ?."
"കാമ്പ്രത്ത്."
"അച്ഛന്റേയോ?."
"ചാത്തക്കുട്ടി."
മണിമണിയായി ഭാര്യ പേര് പറഞ്ഞപ്പോള്‍ ശങ്കരന്‍ ഒന്നു ചൂളി.
“ശങ്കരൻ കേട്ടില്ല്യേ  തങ്കമണി പറഞ്ഞത് ?."
ശങ്കരന്‍ തല താഴ്ത്തി ഇരുന്നു.
"എന്താ സാറേ?." ഭാര്യക്ക് ആകാംക്ഷ.
“ഒന്നൂല്ല്യ; ഇയാള്‍ക്ക് നിങ്ങള്‍ടെ ശരിക്ക്ള്ള പേരറീല്ല്യാത്രേ!.”
ശങ്കരനെ ഈര്‍ഷ്യയോടെ ഒന്നു നോക്കി തങ്കമണി പറഞ്ഞു:
“അതിലിപ്പത്ര അല്‍ബുതൊന്നൂല്ല്യ സാറേ. “
“അയ്, അതെന്താ തങ്കമണീ?.”
“പെറ്റ തള്ളേടെ പേരന്നറീല്ല്യ അയ്ന്. ന്നട്ടല്ലേ കേട്ട്യേ പെണ്ണിന്‍റെ പേര്?.”
“അ:അ! അത്യോ ശങ്കരാ? തനിക്ക് തന്‍റമ്മേടെ പേരും അറീല്ല്യേ?.”
‘സാറേ, വെര്‍തെ മന്‍ഷ്യനേട്ട് കോഴ്യാക്കാന്‍ നിക്കാണ്ട് നടോട്യളെന്താച്ചാ കഴിച്ചേ!. പണി പക്   ”
ശങ്കരന്റെ ശുണ്ഠിയും പരവേശവും  പുഞ്ചിരിച്ചാസ്വദിച്ചുകൊണ്ട്  ആപ്പീസർ മേല്‍നടപടികളിലേക്ക് നീങ്ങി..

--------------------------------------

ജൈവാജൈവം




 ജൈവാജൈവം 

രണ്ടു വർഷം  മുമ്പ് ഒരോണണക്കാലത്ത് വടക്കാഞ്ചേരിയില്‍ ഒരു കല്ല്യാണത്തിന്‍റെ ബുഫേ മേശയിലെ 'ജൈവ വൈവിധ്യം' മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ അവിഹിതമായി കേട്ടത്:

"ഒണോക്കെങ്ങനെ നന്നായാ മേന്‍നേ?."

"ങ്ഹാ, തരക്കേടില്ല്യാണ്ട് പോയി. ഇക്കൊല്ലം വെഷല്ല്യാത്ത സാനങ്ങള് കിട്ടീത് വല്ല്യേ കാര്യായി!."

"പഴത്തിന്‍റെ കാര്യാ പറേണേ?."

"പഴത്തിന്‍റേന്നല്ല എല്ലാം! അരീം പച്ചക്കറീം ഒക്കെ ജൈവാര്‍ന്നു."

"എവടന്ന് കിട്ടീ?."

"സ്വയംസഹായത്തീന്ന്!."

"ഓ, അവര്‍ക്ക് ജൈവക്കൃഷീണ്ടോ?."

"പിന്നില്ല്യാണ്ട്! രണ്ടേക്കര്‍ലായിരുന്നു പരിപാടി!."

"സംശയം ചോയ്ക്കട്ടെ; ശരിക്കും ജൈവകൃഷ്യാര്‍ന്ന്വോ?."

"എന്താങ്ങനെ ചോദിച്ചേ?.".

"അല്ല; പലരും സംശം പറേണ്ടേയ്!."

"ഒരു സംശോല്ല്യ, നൂറു ശതമാനം ജൈവാ!."

"എന്തോ!. രാസവളോ കീടനാശിന്യോ ഒന്നും പ്രയോഗിച്ചില്ല്യാന്നൊക്കെ പറേമ്പോ ഇക്കാലത്ത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസാ മേന്‍നേ.!"

"എന്തായാലും കീടനാശിനി പടി കേറ്റീട്ടില്ല്യ. ഒറപ്പാ!."
"അപ്പൊ രാസവളം?."

" ലേശം യൂറിയ."

"അങ്ങനെ വരട്ടേ! അപ്പോ യൂറിയ ജൈവായീതെന്നാ?."

"യൂറിയ ലേശട്ടില്ലിങ്ങേ പിന്നെന്തൂട്ട് കോപ്പാ കിട്ട്വാ?."

" അപ്പൊ കീടനാശിന്യാ കൊഴപ്പം ല്ലേ!."

"സംശെന്താ?. അവനാ പെശക്!. അല്ലാണ്ട് ലേശം യൂറിയ തൂളിച്ചോണ്ട് ജൈവം ജൈവല്ലാണ്ടാവി‌ല്ല്യ!."
------------------------------------------------------------------------------------

കൂട്ടത്തില്‍ കൂട്ടാവുന്നത്:
"ബാലഷ്ണന്‍ എങ്ങന്യാ എറിച്ചീം മീന്വോക്കെ കഴിക്ക്യോ?."
"ഇല്ല്യ !."
"ഒട്ടും?."
"കൂട്യാല്‍ ഒരു കഷ്ണോo രണ്ടു തുള്ളി വെള്ളോo അത്രന്നെ."

നവോത്ഥാനം



 പരിഹാരം 

ഒരു ലൈൻ ബസ് യാത്രക്കിടയിൽ  പിന്നിലെ സീറ്റില്‍നിന്നും കേട്ടത്:

"ദെവടന്നാ സൂമാരേട്ടന്‍?."

"ഞാന്‍ ആസ്പത്രീന്ന്."


"ഉം? ദെന്തേ?."

"ചെക്കനെ പിന്നേം അഡ്മിറ്റീതു. പനി."

"അയ്! ദിന്നാളല്ലെ ചെക്കന്‍ പനി മാറി ആസ്പത്രീന്ന് പോന്നത്!."

"അതേന്നേയ്!. ഒരാഴ്ച്ച്യായില്ല്യ. ഇതിപ്പോ ഒരു മാസത്തില് മൂന്നാമത്തെ തവണ്യാ!."

"ദെന്താപ്പദ് പനി വിട്ട് മാറാത്ത്!."

"എന്താറീല്ല്യ. ടെസ്റ്റോളൊക്കെ വേണ്ടത് നടത്ത്ണ്ട്."

"എന്താ ഡോക്ട്ടറ് പറേണേ?."

"കൊഴപ്പല്ല്യ പേടിക്കണ്ടാന്നൊക്ക്യാ പറേണ്."

"ങ്ഹും... അവരതൊക്കെ പറേo!. അതും വിശ്വസിച്ച് പനി ങ്ങനെ വെച്ച് കളിക്കണതത്ര നന്നല്ലാട്ടാ സൂമാരേട്ടാ!."

"ഞാഞീപ്പെന്താ ചെയ്യ്വാ രാമഷ്ണാ?."

"പേടിക്കാണ്ടിരിക്ക്, വഴീണ്ട്."

"എന്താദ്?."

"സൂമാരേട്ടന്‍ ഒരു പണിക്കരെ കാണ്!."

"ന്നട്ട്?."

"ഒന്നു പ്രശ്നം വെപ്പിക്ക്. ഗ്രഹപ്പിഴോള് വല്ലതും കാണും. പണിക്കര് നോക്ക്യാലേ അതെന്താന്നറീള്ളോ. പരിഹാരോo പറഞ്ഞരും. അതില് പറേണ പോല്യോക്കെ ചെയ്താ ഒക്കെ ശര്യാവും.സൂമാരേട്ടന്‍ വാ മ്മക്ക് കോലഴി വര്യൊന്ന് പൂവാം!."

"രാമഷ്ണാ...!?."

"അതേന്ന്!."

ഉപദേഷ്ടാവിനെ ഞാനൊന്നു തിരിഞ്ഞു നോക്കി.

നല്ലോരു ചെറുപ്പക്കാരന്‍!

ഈഗോ


ഈഗോ


നാല്പതു കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സ്കൂട്ടർ ഓടിക്കാറില്ല ചന്ദ്രൻ. ഒരു ദിവസം എട്ടു വയസ്സുകാരൻ മകനേയും കൂട്ടി അയാൾ തൃശ്ശൂർക്ക് പോവുകയായിരുന്നു. പുഴക്കൽ പാടത്തെത്തിയപ്പോൾ തൊട്ടു മുന്നിൽ മറ്റൊരാൾ ഇടവും വലവും വെട്ടിച്ച് അലസമായി സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടു. നാല്പതു കി.മീ. കണിശക്കാരൻ ചന്ദ്രന് അയാളെ മറി കടന്നു പോകാൻ ഭയം. മുന്നിലുള്ളവന്‍റെ കളി കണ്ടു ബോറടിച്ചിട്ടാവണം മകൻ പറഞ്ഞു:

" അയാളെ വെട്ടിക്കച്ഛാ!"

മകന്‍റെ റോൾ മോഡലാണ് അച്ഛന്‍!. ഉള്ള ഹീറോ പരിവേഷം നഷ്ടപ്പെടുത്തരുത്! വേഗത കൂട്ടി മറി കടക്കാൻ ഭയം സമ്മതിക്കുന്നുമില്ല. ചന്ദ്രൻ വിവശനായി. എന്തും വരട്ടെ എന്നു നിനച്ച് അയാളെ ഓവർ ടേക്ക് ചെയ്യുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ മകന്‍റെ കയ്യടിച്ചാഹ്ളാദം നിലയ്ക്കും മുമ്പേ ഒരിരമ്പത്തോടെ അയാളുടെ സ്കൂട്ടർ അവരെ മറി കടന്നു പോയി. പോകുന്ന പോക്കിൽ അയാൾ അവരെ രൂക്ഷമായൊന്നു നോക്കുകയും ചെയ്തു.

നിരാശ പൂണ്ട മകൻ വിളിച്ചു പറഞ്ഞു:

"ഇനീം വെട്ടിക്കച്ഛാ!"

മകന്‍റെ ആരാധന നഷ്പ്പെട്ടോട്ടെ എന്നു തന്നെ അച്ഛൻ തീരുമാനിച്ചു.

" വേണ്ട മോനേ, അയാളൊരു ഭയങ്കരനാ!!"

" അയാളാരാച്ഛാ?."

മകന് ഭയം കലർന്ന ഔത്സുക്യം.

" അയാളാണ് മോനെ ഈഗോ."

" ആര്?."

" ഈഗോ ഈഗോ!."

മഹാപ്രസ്ഥാനം




മഹാപ്രസ്ഥാനം 


സ്വര്‍ഗത്തില്‍ ഞാന്‍ ചെല്ലുമ്പോൾ പൂമുഖത്തിരുന്ന് ഒരു ചെല്ലത്തിൽനിന്നു മുറുക്കുകയായിരുന്നു അച്ഛനും അമ്മയും. കാൽപെരുമാറ്റം കേട്ടപ്പോൾ രണ്ടു പേരും തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവരുടെ മുഖത്തു കണ്ടില്ല. ഇരുവരും ഒന്നു ചിരിച്ചു എന്നു വരുത്തി.

"എങ്ങന്യേ നീയ് വന്നേ?."

അമ്മയാണ് ആദ്യം സംസാരിച്ചത്.

" അപ്പാളോ പതിനൊന്നില്."

"ആരേര്‍ന്നു കൂടെ?."

"നീൽ ആംസ്ട്രോങ്ങ്."

"അയ് അപ്പോ കാലനെന്തു പറ്റി?."

"ദേ വരുണൂന്ന് പറഞ്ഞ് എടക്ക് കണ്ണൂരെറങ്ങി."

"അപ്പ ഇനി ആള് അടുത്തൊന്നും ഇങ്ങട്ണ്ടാവില്ല്യേരിക്കും. നീലന് നല്ല പണ്യായി!.

അതും പറഞ്ഞ് അച്ഛൻ നീട്ടിത്തുപ്പിയ മുറുക്കാൻചാറത്രയും മരതകത്തിൽ വാർത്ത 
ഡിസൈനർ ടൈലുകൾ വിരിച്ച മുറ്റത്തു വീണ് വൈഡൂര്യമണികളായി ഉരുണ്ടു കളിച്ചു. സ്വര്‍ഗമുറ്റത്ത് അതിരിട്ടു നിന്ന 156 റോസാച്ചെടികളിലെ പൂക്കളിൽ ചിലർ അതു കണ്ട് അസൂയ മൂത്ത് കറുത്തു.

"അച്ഛന്വമ്മക്കും എങ്ങന്യാ ഇവടെ?."

"സുഖക്കൊറവൊന്നൂല്ല്യ ന്‍റെ കുട്ട്യേ. ഒന്നിന്വൊരു കൊറവൂല്ല്യ. ഒക്കേണ്ട്. തിന്നാനും കുടിക്കാനും വേണ്ടത്ര!."

"പിന്നെന്താമ്മേ?."

"ഒന്നിനും പഴേ രുച്യങ്ങട് കിട്ടണില്ല്യ. കാലത്തും ഉച്ചരിഞ്ഞും വല്ലിച്ചോണങ്ങട് കഴിച്ചൂട്ടും. അന്ത്യാവുമ്പോ വാർത്തു വെച്ച കഞ്ഞീന്ന് മെളക് തിരുമ്പി എളം ചുടുക്കനെ ലേശം കഴിക്കാണ്ട് പറ്റണില്ല്യ നിക്ക്!. അതിനിവടെ ഒരു വഴീം കാണാല്ല്യ!."

"ആ ട്രിപ്റ്റനോൾ ഗുളിക കൊണ്ടന്ന്ണ്ടോ നീയ്?."

"എന്തിനാച്ഛാ ഇവടെ ഒറക്കഗുളിക?."

"പാട്ടും ഡാൻസും കഴിഞ്ഞ് കണ്ണിന്‍റെ പോള കൂട്ടാൻ നേരല്ല്യബടെ!."

"എങ്ങനേങ്ങിലും അജസ്റ്റീത് പോവാൻ നോക്ക്വ രണ്ടു പേരും."

"അല്ലാണ്ട്പ്പോ നൂർത്തീല്ലിലോ!. നെന്‍റെ പോലെ ഇഷ്ടള്ളപ്പോ ഇങ്ങട് പറഞ്ഞയക്കാനും തിരിച്ചു വിളിക്കാനും അവടത്തെ പോലെ സൗകര്യല്ലിലോബടെ.".

"അതേയ് മാഷേ സമയായീട്ടാ!. പതിനഞ്ച് മിനിറ്റാ പറഞ്ഞേക്കണെ! കളിക്കാന്‍ നിക്കാണ്ട് എറങ്ങാന്‍ നോക്ക്.വേറോട്ടണ്ട്!."

സ്വർഗവാതിൽക്കൽ നീൽ ആംസ്‌ട്രോങ്ങ്‌ വാണം കൊളുത്താന്‍ തീപ്പെട്ടിയുരച്ചു.

"ന്നാ ഞാന്‍ പോട്ടെ അച്ഛാ? മടങ്ങാന്‍ നേരായി."

"പോട്ടേന്ന് പറേര്ത് കുട്ട്യേ!. വരട്ടേന്ന് പറ്യോ!."
അമ്മ വിലക്കി.

"ശര്യമ്മേ വരട്ടെ!."

"ശരി. ന്‍റെ മോൻ ഭാഗ്യവാനാ!. തോന്നുമ്പൊക്കെ ഇങ്ങട് വരാനും പോകാനും പറ്റ്ണ്ടലോ!. ഈശ്വരാ!."

പടിപ്പുര വാതിൽ കടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു:

"ചന്നരാ......! അടുത്തവണ വരുമ്പോ മറക്കണ്ടാ ട്രിപ്റ്റനോൾ! ട്രിപ്റ്റനോള്‍!."

സ്വർഗവാതില്‍ക്കല്‍ ഒരു പക്ഷി ചിലച്ചു.

പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍



 പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍ 

സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുക, രാത്രികാലങ്ങളില്‍ അവരുടെ ബുദ്ധിമുട്ടുകളോര്‍ത്ത് നിയതമല്ലാത്ത സ്റ്റോപ്പുകളിലും വണ്ടി നിര്‍ത്തി സഹായിക്കുക, മാന്യമായി പെരുമാറുക തുടങ്ങി യാത്രീസൌഹൃദ ബന്ധങ്ങളില്‍ പ്രകടവും ആശാവഹവുമായ മാറ്റങ്ങള്‍ കുറച്ചു കാലമായി കെയെസ്സാര്‍ട്ടീസി ജീവനക്കാരില്‍ വന്നിട്ടുള്ളതു കണ്ടു സന്തോഷിച്ചു വരികയായിരുന്നു . അതിനിടക്ക് ഇന്നലെ എറണാകുളത്തു വെച്ചുണ്ടായ അനുഭവം അതിനു ലേശം മങ്ങലേല്‍പ്പിച്ചുവോ എന്നു സംശയം!.
വാഴക്കാലയിൽ വ്യക്തിപരമായ ഒരാവശ്യം കഴിഞ്ഞു തൃശ്ശൂര്‍ക്കു മടങ്ങുവാനുള്ള ബസ്സും കാത്ത് പൈപ് ലൈന്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു ഞാൻ. അര മണിക്കൂര്‍ നിന്നു കാലു കഴച്ചിട്ടും ഒരൊറ്റ ട്രാന്‍സ്പോര്‍ട്ട് ബസ്സും വന്നു കാണാത്തതില്‍ ഖിന്നരും അസ്വസ്ഥരുമായിരുന്നു സ്റ്റോപ്പില്‍ കാത്തു നിന്നിരുന്നവരെല്ലാം. തൃശ്ശൂര്‍ക്കും മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും മറ്റുമായി പത്തിരുപതു യാത്രക്കാരുണ്ട്. റോഡിന് നടുവിലുള്ള ഫ്ലൈ ഓവറില്‍കൂടി കാറുകളും ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. സ്വകാര്യ പൊതുമേഖലാഭേദമന്യേ എല്ലാ യാത്രാബസ്സുകളും ഫ്ലൈ ഓവറിലെ കുറുക്കുവഴിയിലൂടെ പോകാതെ പഴയ റോഡിലൂടെതന്നെ പോകണമെന്ന കര്‍ശന നിയമം നിലവിലുണ്ടെന്നാണ് അറിവ്. കേയെസ്സാര്‍ട്ടീസിയുടെ വൈറ്റില ഹബ്ബില്‍നിന്നു വരുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ സഹസ്രനാമി ബസ്സുകളെല്ലാം പൈപ്പ് ലൈന്‍ ജങ്ക്ഷനിലെ ഈ അംഗീകൃത ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. തന്ത്രപ്രധാനമായ ആ സ്ഥാനത്തോടുള്ള മമതയും വണ്ടിയെത്തിയാല്‍ കയറാന്‍ നേരത്ത് പ്രയോഗിക്കേണ്ട അഭ്യാസബലത്തിലുള്ള വിശ്വാസവും ഉള്ളിലൊതുക്കിക്കൊണ്ടാണ് ഞങ്ങള്‍ യാത്രക്കാര്‍ ഓരോരുത്തരും നില്‍ക്കുന്നത്.
പെട്ടെന്നാണ് എല്ലാവരുടേയും ദൃഷ്ടി ആകാശത്തിലേക്കുയര്‍ന്നത്!. അതാ കോഴിക്കോട്ടേക്കുള്ള ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഫ്ലൈ ഓവറിലൂടെ മന്ദം മന്ദം നീങ്ങുന്നു!. ഒന്നോ രണ്ടോ യാത്രക്കാരുടെ ഉറക്കംതൂങ്ങുന്ന തലകളൊഴിച്ചാല്‍ ബസ്സ് ശരിക്കും കാലി!. ഉദ്ദേശം അമ്പതടി അകലത്തും എഴുപത്തടി ഉയരത്തിലും മറ്റു വാഹനങ്ങളുടെ ബഹളങ്ങള്‍ക്കിടയിലുമായി ചരിക്കുന്ന ബസ്സിന്‍റെ ശ്രദ്ധയാര്‍ഷിക്കാനായി നിരാശയും രോഷവും കയറിയ ചിലര്‍ കയ്യടിച്ചും കൂക്കിവിളിച്ചും തിരുമണ്ടന്‍ ശ്രമങ്ങള്‍ നടത്തുന്നത് കണ്ട് ഞാന്‍ പതിയെ പിന്നിലേക്ക് വലിഞ്ഞു. വണ്ടി ഫ്ലൈ ഓവറിറങ്ങി അപ്രത്യക്ഷമാവുന്നതുവരെ എല്ലാവരും എന്തോ കളഞ്ഞു പോയ അണ്ണാനെപ്പോലെ അങ്ങോട്ടുതന്നെ നോക്കി നിന്നു. എല്ലാ നിരാശയും ഉള്ളിലൊതുക്കി എന്‍റെ അരികില്‍ മുണ്ടും ഷര്‍ട്ടുമായി ആസകലം ശുഭ്രവസ്ത്രം ധരിച്ചുനിന്ന ഒരു മധ്യവയസ്കന്‍ പ്രേമം എന്ന സിനിമയിലെ നായകന്‍റെ രണ്ടാമത്തെ നായികയുടെ പ്രചുരപ്രചാരം സിദ്ധിച്ച പേരിന്‍റെ ആദിരൂപം ഒന്നൊതുക്കി ഉച്ചരിച്ചുകൊണ്ട് പാതയരികിലെ മതിലിലേക്കു കാര്‍ക്കിച്ചുതുപ്പി . തൊട്ടടുത്ത് നില്‍ക്കുന്ന മാന്യദേഹം തന്‍റെ വചനാമൃതം കേട്ടുവോ, മാനക്കേടായോ എന്നൊക്കെയുള്ള സംശയമുഖത്താല്‍ എന്നെ നോക്കി വ്രീളാവിവശനായിനിന്ന അയാളോട് ഞാന്‍ ഉള്ളാലേ മൊഴിഞ്ഞു:
"തരക്കേടൊന്നൂല്ല്യ സുഹൃത്തേ, സന്തോഷമായിട്ടിരിക്കൂ!. എന്‍റെ വായില്‍ ഉരുക്കഴിയാതെ പോയ സാരസ്വതമാണ് താങ്കള്‍ മന്ത്രിച്ചത്. നന്നായി, വളരെ നന്നായി!. ദീര്‍ഘസുമന്ത്രോ ഭവ:!."

ബുദ്ധപഥo



ബുദ്ധപഥo  

അമ്പതു വര്‍ഷം മുമ്പ് .......
അച്ഛമ്മ മരിച്ച് സഞ്ചയനകര്‍മം നടക്കുകയാണ്. വെളുപ്പിന് ചീരിയന്‍ വന്നപ്പോള്‍ മുതൽ തൊട്ടും പിടിച്ചും എടുത്തും വെച്ചും ഇഴഞ്ഞു നീങ്ങിയ ചടങ്ങാണ്. പതിനൊന്നു മണിയായിട്ടും അവസാനിച്ചിട്ടില്ല. അറുപതിനടുത്തെത്തിയ മൂത്ത മകനായ അച്ഛന് ശരീരം വിറച്ചിട്ടു നില്‍ക്കാന്‍ വയ്യാതായി. വെളുപ്പിന് ഉണര്‍ന്നതില്‍പിന്നെ ജലപാനമുണ്ടായിട്ടില്ല. നിഷിദ്ധമാണത്രേ!. എല്ലാ ചടങ്ങുകളും കഴിഞ്ഞ് അസ്ഥി നിറച്ച കുടം വരിക്കപ്ലാവിന്‍റെ ചുവട്ടില്‍ നിക്ഷേപിച്ച് കുളികഴിഞ്ഞതിനു ശേഷമേ പച്ചവെള്ളം തൊടാന്‍ പോലും ശാസ്ത്രാനുവാദമുള്ളൂ!. സാധാരണ ദിവസങ്ങളില്‍ ഈ സമയത്തിനുള്ളില്‍ പ്രാതലിനു പുറമെ നാലഞ്ചു ചായയെങ്കിലും കുടിക്കുന്ന പ്രകൃതമാണ് അച്ഛന്‍റേത്. ആ അച്ഛനാണ്.......!.

തലേ ദിവസത്തെ മഴയില്‍ ചിതയില്‍ പതിഞ്ഞമര്‍ന്ന ചാരത്തിൽ നിന്നും അത്തിമരക്കമ്പുകൾകൊണ്ട് തോണ്ടിയെടുത്ത അസ്ഥിശകലങ്ങൾ പാളത്തൊട്ടിയിലിട്ട് പാലും തൈരും എണ്ണയും വെള്ളവും കൂട്ടി ശുദ്ധം വരുത്താന്‍ തുടങ്ങിയിട്ടേയുള്ളൂ ചീരിയന്‍. ഒരു ചായ കുടിക്കണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്നോര്‍ത്തപ്പോള്‍ അച്ഛന് പാരവശ്യം കൂടി. ചിതക്കരികിലെ കവുങ്ങില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടും ശരീരത്തിന്‍റെ വിറയല്‍ ശമിക്കാതായപ്പോള്‍ കവുങ്ങു വിട്ടു കവുങ്ങു മാറിപ്പിടിച്ച് അച്ഛന്‍ ഒരുവിധം തറവാട്ടുമുറ്റത്തെത്തി. കൈകള്‍ പിന്നിലേക്ക് കുത്തി ഇറയത്തിരുന്നുകൊണ്ട് തളര്‍ന്ന സ്വരത്തില്‍ സഹോദരിയെ വിളിച്ചു:

“കൊച്ചമ്മണ്യേ..!”

അച്ഛന്‍പെങ്ങള്‍ ഭയഭക്തിബഹുമാനങ്ങളോടെ ഓടി അടുത്തെത്തി.

“എന്തേ ഓപ്പേ?.”

“വേഗൊരു ചായേട് !.”

“അയ്യോ ഓപ്പേ.... എന്തായി പറേണേ! ഇപ്പോ പാടില്ല്യ!.”

“അതൊന്നും സാരല്ല്യാ. വേഗാട്ടെ.”

“കര്‍മ്മങ്ങള് കഴ്യാണ്ട് എങ്ങന്യാ ഓപ്പേ!?.”

“കര്‍മ്മങ്ങള് കഴ്യാന്‍ കാത്ത്ന്നാ ഇന്നന്നെ എന്നേം അമ്മടടുത്തക്ക് ഇടുക്കണ്ടി വരും. നിയ്യ് പറഞ്ഞത് കേക്ക്.”.

“ ഓപ്പേ!.”

“കിണ്ങ്ങാന്‍ നിക്കാണ്ട് പോയി ചായേടടേ!.”

തളര്‍ച്ചക്കിടയിലും അച്ഛന്‍ പൊട്ടിത്തെറിച്ചു!.

ഇരിപ്പില്‍നിന്നും ചെരിഞ്ഞ് അനന്തശയനത്തിലേക്ക് ശരീരഭാഷ പരിവര്‍ത്തിപ്പിക്കുമ്പോള്‍ രണ്ടു നേരം കുളിയും ജപവും മാസാമാസം ഗുരുവായൂര്‍ ദര്‍ശനവും മുടക്കാറില്ലാത്ത അച്ഛന്‍ സ്വയം പറഞ്ഞു:

"ശരീരം ദണ്ഡിച്ച് പിതൃകര്‍മ്മം  ചെയ്യാൻ   ഒരോലേലും എഴുതിവെ ച്ചിട്ടില്ല്യ!. ഇന്യതിന്‍റെ പേരില് നരകാച്ചാ ഞാന്‍ സഹിച്ചു!."

അപ്പുറത്ത് അടുക്കളയില്‍ തീയെരിഞ്ഞു തുടങ്ങിയിരുന്നു......

വിശ്വാസത്തിന്‍റെ കാര്യത്തില്‍ അന്ന് ആത്മീയഗുരുവായി വരിച്ചതാണ് അച്ഛനെ. അര നൂറ്റാണ്ടു കഴിഞ്ഞു. ഇന്നും മറ്റൊരാളില്ല!.

കളിയും കാര്യവും



 കളിയും കാര്യവും


ചേച്ചിയുടെ ഭര്‍ത്തൃപിതാവ് സീരിയസ്സായി മിഷന്‍ ആശുപത്രിയിലാണെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയതാണ് അച്ഛന്‍. രോഗികളെ സന്ദര്‍ശിച്ചും ചികിത്സയുടെ ഗൌരവം വിലയിരുത്തിയും ഉള്‍ക്കൊണ്ടും അതു മറ്റുള്ളവരെ പറഞ്ഞു വിസ്മയിപ്പിച്ചും ആയവകളാല്‍ പ്രചോദിതമായി ഇടക്കിടെ സ്വന്തം നിലക്ക് ദീനം ചമഞ്ഞ് മക്കളെ വിളിച്ചുകൂട്ടി ആശുപത്രിവാസം ചെയ്തും റിട്ടയര്‍മെന്‍റ് ജീവിതം അച്ഛന്‍ ആഘോഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പണം കയ്യിലെത്തിയാല്‍ ഏതു നിമിഷവും അച്ഛനു രോഗം വരാം. അച്ഛന്‍റെ പെന്‍ഷന്‍ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ എന്ന അവസ്ഥ!.


അന്നു രാവിലെ ആശുപത്രിയില്‍ പോയ അച്ഛന്‍ തിരിച്ചു വന്നത് ഉച്ചതിരിഞ്ഞു മൂന്നുമണിക്കാണ്. മീനവെയിലിന് തടയിട്ട കാലന്‍കുട മടക്കി ഉത്തരത്തില്‍ തൂക്കിയിട്ട് ഇറയത്തെ തിണ്ണയില്‍ രണ്ടാം മുണ്ടു വീശി ക്ഷീണം തീര്‍ക്കാനിരുന്ന അച്ഛനോട് അമ്മ ചോദിച്ചു:

“എങ്ങനേണ്ട് രാമങ്കുട്ടിമേനോന്?.”

“ഒന്നും പറേണ്ട ന്‍റെ പാറൂട്ട്യേ!. എന്താ മേന്‍റെ ഒരവസ്ഥ!.”

“ എന്തേ?.” അമ്മക്ക് ആശങ്ക മൂത്തു.

“ആള്‍ക്ക് തീരെ ബോധല്ല്യ!. നല്ല വലീംണ്ട്!. ഓക്സിജന്‍ കൊടത്ത് കെടത്ത്യേക്ക്യാ! ന്തൊരു കെടപ്പാ കെടപ്പ്!"

“കൃഷ്ണാ ഗുര്വാരപ്പാ!.” അമ്മ.

“ഗ്ലൂക്കോസ് കുത്തിവെച്ചണ്ട്. പിന്നെ മൂത്രത്തിനൊക്കെ ട്യൂബാ, മലത്തിനും ട്യൂബ്, ദേഹത്ത് സര്‍വത്ര ട്യൂബും വയറോള്വാ!. തലക്കല് ഒരു മിഷ്യേനും വെച്ചട്ട് ഒരു നേഴ്സ് എപ്പഴും അടുത്തിരിക്ക്ണ്ട്. മക്കളും മരുമക്കളും പേരക്കുട്ട്യോളും കട്ടിലിന് ചുറ്റും ങ്ങനെ നെരനെരാലെ നിക്ക്ണ്ട്!.പെരുത്ത് വാടകേള്ള വല്ല്യേ മുറീലാ കെടപ്പ്!.സന്ധുക്കളും ബന്ധുക്കള്വായിട്ട് ആളുകളിങ്ങനെ വരുണൂ പോണൂ!.”

“ഈശ്വരാ....”

ഒരു നിശ്വാസം പൂര്‍ത്തീകരിക്കാന്‍ അമ്മക്ക് ഇട കൊടുക്കാതെ നഷ്ടബോധം നിഴലിച്ച മുഖത്തോടെ അച്ഛന്‍ പറഞ്ഞു:

“രാമങ്കുട്ടിമേനോന്‍ ഭാഗ്യവാന്‍ തന്നെ!.”

" ന്‍റെ തേവരേ!. എന്തൊരക്രമാ ഈ പറേണത് !. ഭാഗ്യവാനാത്രേ!.. അപ്പൊങ്ങന്യൊക്കെ കെടക്കണന്നാവും മോഹം!."

അമ്മ തലയില്‍ കൈവെച്ചു!.
"
"
"
"
"
"
ഭാഗ്യമോ നിര്‍ഭാഗ്യമോ എന്തോ അച്ഛനങ്ങിനെ കിടന്നില്ല. കാല്‍ നൂറ്റാണ്ടു കഴിഞ്ഞ് ഒരു മകരമാസത്തിലെ പൂയം നാളിലാണതുണ്ടായത്. 
മൂത്തവളും കൂടുതല്‍ പ്രിയങ്കരിയുമായ പുത്രിയുടെ സഞ്ചയനത്തിന്‍റെ തലേന്നാള്‍....!.
രാത്രിഭക്ഷണവും കഴിഞ്ഞ് മുന്നേ ഗമിച്ച മകളേയും ഗുരുവായൂരപ്പനേയും വിളിച്ച് കിടക്കയിലേക്ക് മലർന്ന അച്ഛന്‍ ദുര്‍ബ്ബലമായ നെഞ്ചിലെ രോമസമൃദ്ധിയില്‍  കണ്ണടച്ചു....... ആതുരനാടകങ്ങള്‍ ആടിയപ്പോഴൊക്കെയും ഉള്ളിൽ രഹസ്യമായി താലോലിച്ചിരുന്ന മോഹസാഫല്യത്തിലേക്ക്..... പതിനായിരത്തിലൊരുവനു മാത്രം സിദ്ധിക്കുന്ന അനായാസമരണത്തിലേക്ക്.....