2014, ഡിസംബർ 3, ബുധനാഴ്‌ച

കണ്‍കെട്ട്



കണ്‍കെട്ട്



പത്തിരുപത്തെട്ടു കൊല്ലം മുമ്പാണ്..

സുഹൃത്തിന്‍റെ കല്യാണത്തിന് അന്നകരയില്‍ എത്തിയതാണ് ഞങ്ങള്‍ നാലു പേര്‍. കെട്ടും കുരവയും കഴിഞ്ഞു ഇലയിടാറായപ്പോള്‍ നാല്‍വരില്‍ മൂന്നു പേര്‍ക്കും പാങ്ങില്‍ പോയി കള്ളു കുടിക്കാന്‍ മുട്ടി. പാവര്‍ട്ടിക്കടുത്ത്‌ പാങ്ങില്‍ അക്കാലത്തൊക്കെ നല്ല മധുരക്കള്ള് കിട്ടുമായിരുന്നു. അധികം ദൂരമില്ല സ്ഥലത്തേക്ക്. ബസ്സില്‍ പോയി ശടേന്ന് മോന്തി വരാം. പക്ഷെ ഒരു പ്രശ്നം. നാലാമന്‍, അതായത് ഞാന്‍, നാല് വയസ്സുകാരന്‍ മകനേയും കൊണ്ടാണ് വന്നിരിക്കുന്നത്. കുട്ടിയുമായി  എങ്ങിനെ കള്ളുഷാപ്പില്‍ കയറും?


അതിനുടന്‍ സമാധാനം കണ്ടുപിടിച്ചു ഒരാള്‍.



"വാ വണ്ടീ കേറ്!. സൂത്രണ്ട്."


പാങ്ങില്‍ ഇറങ്ങി ആദ്യം കണ്ട ഷാപ്പില്‍ത്തന്നെ കയറി. സൂത്രധാരന്‍ മറ്റുള്ളവരെ ഡെസ്ക്കില്‍ ഇരുത്തി അകത്തു ചെന്ന് ഷാപ്പുകാരന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു തിരിച്ചു വന്നു.

"ഓരോന്ന് പോരെ. അധികായാ വയറ് വീര്‍ത്തു മുട്ടും. ഊണും  കഴിക്കണ്ടേ?."

"മതി മതി."

"അപ്പോ ഇയാളേ, ഒരു മൂന്നു കുപ്പി പാല്. കുട്ടിക്ക് ഒരെണ്ണം ഗ്ലാസില്."

സൂത്രധാരൻ അകത്തേക്കു വിളിച്ചു പറഞ്ഞു.

"പാലാ!?" ഒരു മന്ദബുദ്ധിക്ക് സംശയം 

" ശ്ശെ!.  മിണ്ടാണ്ടിരിക്കട തെണ്ടീ. അതാ ഞാന്‍ പറഞ്ഞ സൂത്രം!"

മൂന്നു കുപ്പിയും ഒരു ഗ്ലാസ്സും ഡെസ്ക്കില്‍ വന്നു. ഗ്ലാസ്സിലുള്ളത് കുട്ടിക്കുള്ള പാലുവെള്ളം.

"മോന്‍ കുടിച്ചോ. നല്ല പാലാ." 

ഷാപ്പുകാരൻ കളിയില്‍  സഹകരിച്ചു .

"കള്ളുഷാപ്പിലെങ്ങനെ പാല് വന്നു?" എല്ലാ കൂട്ടുകെട്ടിലും ഒരു ജഗദീഷ് അല്ലെങ്കില്‍ ഹരിശ്രീ അശോകന്‍ കഥാപാത്രം ഉണ്ടാവുമല്ലോ!

"അപ്പര്‍ത്തെ ഹോട്ടല്‍ന്ന്." സൂത്രധാരന്‍ കണ്ണുരുട്ടി.

കുപ്പിയും ഗ്ലാസും ഒഴിഞ്ഞു. നാലര പേരും സദ്യയുണ്ടു മടങ്ങി.

അച്ഛനും മോനും വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയോട് അച്ഛമ്മയുടെ പതിവു കൊഞ്ചല്‍:

"അച്ചുട്ടന്‍ നല്ലോണം ഉണ്ട്വോ?"

"ഉവ്വ്."

"എന്താര്‍ന്നു പാച്ചം?"

"പരിപ്പ്!"

"പാച്ചം നല്ലോണം കുച്ച്വോ മോന്‍?

"ഉവ്വ്. ഉണ്ണണേന് മുമ്പ് പാലും കുച്ചു."

"പാലാ?  സദ്യക്ക് പാലാ?"

"സദ്യക്കല്ലച്ഛമ്മേ!.  ഹോട്ടല്‍ന്ന്!."

" ദെന്തിനാവന്‍ കുട്ടിക്ക് പാല് മേടിച്ചു കൊടുത്തേ ആവോ!."

"ഞാന്‍ മാത്രല്ലച്ഛമ്മേ! അച്ഛനും കൂട്ട്വാരും ഒക്കെ കുച്ചു. അവരൊക്കെ കുപ്പീല് ഞാന്‍ ഗ്ലാച്ച് ."

"ദെന്തൂട്ടൊക്ക്യാ ഈ കുട്ടി പറേണേ!. കല്യാണത്തിനു പോയിട്ട്  പാല്  കുടിക്ക്യെ? അതും ഓരോ കുപ്പി! ദ് നല്ല കൂത്ത്!" 

അപ്പോള്‍ അകത്ത്  ഉറങ്ങാന്‍ കിടന്ന അച്ഛാച്ഛന്‍ വിളിച്ചു പറഞ്ഞു:

"നിങ്ങക്കത് മനസ്സിലായില്ല്യേ പാറൂട്ട്യേ?. നിങ്ങടെ തൃപ്പുത്രന്‍ മോനേം കൊണ്ട് കള്ളുഷാപ്പില് കേറി!. കണ്ണ് വെട്ടിക്കാന്‍ കുട്ടിക്ക് ഗ്ലാസില് പാലും വാങ്ങിക്കൊടുത്തു. അതന്നെ!."

'എന്തൂട്ടാ അച്ഛാച്ഛാ കള്ളുച്ചാപ്പ്' എന്നു ചോദിക്കാനാവണം  കുട്ടി തെക്കകത്തേക്ക് കുതിച്ചപ്പോള്‍ അച്ഛന്‍ തട്ടുമ്പുറത്തെ   മുറിയിലേക്കുള്ള മരക്കോണി മൂന്നു പടി ഇടവിട്ട് ഓടിക്കയറി!.

2014, നവംബർ 22, ശനിയാഴ്‌ച

ചാവേറ്

ചാവേറ്




എഴുപതുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചിരുന്ന ശബ്ദം 'സീ വിദ്യാധരന്‍  മഞ്ജുളാ ബേക്കറി ആലപ്പുഴ' എന്നായിരുന്നെങ്കില്‍ കണ്ടിരുന്ന കാഴ്ച  പക്ഷെ  'മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍' ട്യൂട്ടോറിയലിന്‍റെ പത്രപരസ്യങ്ങളായിരുന്നു. തോറ്റവരുടേയും റെഗുലര്‍ കോളേജുകളില്‍ സീറ്റു കിട്ടാത്തവരുടേയും അത്താണി. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി സയന്‍സ് ലാബും ഹോസ്റ്റലും എല്ലാം ഉണ്ടായിരുന്ന സമാന്തര കോളേജ്. 

'നിങ്ങളുടെ പൂജ്യം നൂറിലേക്ക് ഉയര്‍ത്തുക' എന്നതായിരുന്നു ഇവരുടെ പരസ്യവാചകം. വെറും പറച്ചിലില്‍ ഒതുക്കാതെ ആശ്രിതരെ നൂറില്‍ നൂറ് കണിശമായി വിജയിപ്പിച്ചെടുത്തിരുന്ന മാന്ത്രികസിദ്ധി സ്ഥാപനത്തെ വളരെയേറെ ജനപ്രിയമാക്കിയിരുന്നു . 'പണച്ചിലവേറിയാലെന്താ റെഗുലര്‍ കോളേജുകളെക്കാള്‍ കേമം' എന്ന് അനുഭവസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരുന്ന മേനോന്‍ & കൃഷ്ണനില്‍ പഠിക്കുന്നത് ഒരന്തസ്സായി കണക്കാക്കിയിരുന്നു അന്നത്തെ വിദ്യാര്‍ഥിസമൂഹം.

ഈ പശ്ചാത്തലത്തില്‍ നമ്മുടെ കഥാനായകനെ പ്രതിഷ്‌ഠിക്കാം.

ഈനാശു!.

പൂത്ത പണമുള്ള കുന്നംകുളം നസ്രാണിത്തറവാട്ടിലെ വിളഞ്ഞ വിത്ത്‌. കേരളവര്‍മയില്‍ പ്രീഡിഗ്രിക്ക് ഞങ്ങളുടെ സഹപാഠി. പത്താംക്ലാസ് മൂന്നു വട്ടം എഴുതിത്തെളിഞ്ഞ അനുഭവസമ്പത്ത്.

സ്വന്തം പ്രവചനത്തെ സത്യം സത്യമാക്കിക്കൊണ്ട് ഈനാശു പ്രീഡിഗ്രി വൃത്തിയായി പൊട്ടി. സത്യം പറയണമല്ലോ; ഞങ്ങളും! പടിഞ്ഞാറെ ചിറക്കക്കരികിലെ എംകെ മേനോന്‍മാഷുടെ നെടുംപുരയില്‍ പോത്ത്, വടുകന്‍, മരോട്ടിത്തലയന്‍, വിളികളും ചെവിതിരുമ്പലും ഇറയത്തെ ചായ്പ്പിലെ ഇമ്പോസിഷനും മറ്റും സഹിച്ചും യഥാകാലം തലയില്‍ മുണ്ടിട്ടു ട്രഷറിയില്‍ ചലാനടച്ചും സെപ്തംബര്‍ മാര്‍ച്ച് പരീക്ഷാക്കയങ്ങള്‍ നീന്തി ഞങ്ങളൊക്കെ ഒരുവിധം കരക്കണഞ്ഞു. വീണ്ടും കേരളവര്‍മ്മയില്‍. 

ഈനാശുവിനെപ്പറ്റി പക്ഷേ ഒന്നുമറിഞ്ഞില്ല. 

ക്യാംപസ് പ്രവേശനകവാടത്തിനരികില്‍ പേരറിയാത്തൊരു വിഗ്രഹം കുടിയിരുന്ന ആല്‍ത്തറയില്‍ ഉച്ചഭക്ഷണപ്പുറമെ കരിമരുന്നു പ്രയോഗിച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തില്‍ ഞങ്ങള്‍ ഒന്നാംവര്‍ഷ ഡിഗ്രിക്കാര്‍ക്കിടയിലേക്ക് തുറന്നു പിടിച്ച ഇരുപതിന്‍റെ വില്‍സ് പാക്കറ്റുമായി ഫ്ലയിംഗ് കളേഴ്സില്‍ ഈനാശു കടന്നുവന്നു. ആല്‍ത്തറക്കൂട്ടത്തെ ഒന്നൊഴിയാതെ പുറത്തടിച്ചും ചന്തിയില്‍ നുള്ളിയും കുശലമിട്ടു സ്നേഹം പുതുക്കിയശേഷം 'കുന്നോള'ക്കാരന്‍  കോളേജ് പടിക്കലെ ശാസ്താ ഹോട്ടലിലേക്ക് തേയിലസല്‍ക്കാരത്തിനായി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ചാണറിഞ്ഞത്; ഈനാശു കഴിഞ്ഞ സെപ്തംബറിലും മാര്‍ച്ചിലും സപ്ളി എഴുതിയിട്ടില്ല. 

"വേണ്ടാന്നു തോന്നി അതന്നെ. കൂടുതല്‍ ചോദിക്കണ്ട! " എന്നു മുന്നറിയിപ്പ്!. 

"എന്നിട്ടിപ്പെന്താ നീയ്യ്‌ ചെയ്യണേ?" ഞങ്ങള്‍ ആകാംക്ഷാകുലരായി.

" ഇക്കൊല്ലം സെപ്തംബര്‍ന് പണടച്ചു."

"ഓഹോ! വൈകീച്ചാലും നന്നായി!.  നിയ്യ്‌ ട്യൂഷന് പോണ്ടാ?"

"ണ്ട്."

"എവടെ?."

കത്തിച്ച വില്‍സ് നീട്ടിവലിച്ചു ഹോട്ടലിന്‍റെ മോന്തായത്തിലേക്കു  പുകവലയങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഈനാശു നാടകീയമായി പറഞ്ഞു:

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍ കോഴിക്കോട്! ടണ്‍ണേo!."

"അമ്പട! അപ്പോ നിയ്യ്‌ അടുത്തൊല്ലം കേരളവര്‍മേല്ണ്ടാവും ല്ലേ! മ്മടെ ജൂനിയറായിട്ട്!" 

"ആര് ഞാനാ? പോയേര പിള്ളേരേങ്ങള്!" ഈനാശു ചിറി കോട്ടി.

"അയ്‌! അപ്പോ ഇല്ല്യേ? അതെന്താണ്ട്രാദ്! പിന്നെന്തിനാ നീയ്യിങ്ങനെ   മെനക്കെടണ്‌!. "

"മെനക്കടാ? ആര് മെനക്കേടണു?  ഒരു മെനക്കെടലൂല്ല്യ! ത്തിരി ചിൽഡ്ര   പോയാലും വേണ്ടില്ല്യ അവമ്മാര്‍ക്കിട്ട് ഒരു താങ്ങ് താങ്ങാനാ!"

"താങ്ങാ?. ദാര്‍ക്ക്?" ഞങ്ങള്‍ കോറസ്സിട്ടു.

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്! അവന്മാരടെ നൂറില് നൂറ് ഇക്കൊന്നു കാണ്‍ണം!"


*****************













2014, നവംബർ 9, ഞായറാഴ്‌ച

നാള്‍വഴി


 നാള്‍വഴി 

- ഡാ ശവി, ലേശം മതീട്ടാ!  ആദ്യായിട്ടാ!  മതി മതി നിർത്ത് !  അവളാരറിഞ്ഞാ പെശകാ; പണ്ടാറം!!"

- ഭായ്, ഒരു ഡബിള്‍ ലാർജൂടി....

- അതേയ് ഇത് ശര്യാവില്ല്യ. സംഗതി ശീലായാലേയ് പെശകാ!.


- എന്തൂട്ട്! ഒരുഷാറില്ല്യടപ്പ. നീയ് വന്നേ. ഓരോന്ന് പിടിപ്പിക്കാം. 


- ന്നലെ ആകെ കൊളായീടപ്പാ! അവള് പിടിച്ചു!. ഒന്നും പറേണ്ട ! ഇനി തൊടില്ല്യാന്ന്      തലേത്തൊട്ട് സത്യം ചെയ്യണ്ടി വന്നു! 

- ഔ ! കയ്യ് വെറച്ചിട്ട്‌ വയ്യടപ്പ !. നെന്‍റെ കൈല് സാനണ്ടാ ? ഇല്ലിങ്ങെ മ്മടെ കാർഗില്  തങ്കപ്പന്‍റെ കയ്യില്ണ്ടാവും. നീയൊന്നു പോയി വന്നേ. ന്നാ ഒരു ഗാന്ധി.

- നിയ്യ് പൊക്ര ശവി!. ഞാല്ല്യ. ഞാന്‍ ദേ ബടെ ഇയാൽത്തറേല് കെടക്കും. അവളോട് പോയ്‌  പണി നോക്കാൻ പർറ!

- നിർത്തണംന്നൊക്കേണ്ട് ചങ്ങായ് ! പക്ഷെ പറ്റണ്ടേത്!!. വീട്ട്വാരൊക്കെ പറേണ പോലെ  മ്മടെ പൌലോസ് മാഷടെ അടുക്കലൊന്നു പോയി നോക്ക്യാലോന്നിരീക്ക്യാ. 

- അപ്പൊ പൌലോസ്മാഷും സഞ്ജീവനീം പടം മടക്കി. ഞാഞ്ഞി ചുവ്വാവില്ല്യ ന്‍റെ  ചങ്ങായീ ! ന്നെ വിട്ടേക്ക്!

- ട്യേ...! ഇക്ക് ഇപ്പ കിട്ടണം ലേശം. ഇല്ലിങ്ങെ ഞാന്‍ ചാവും!

- കരേണ്ട്രീ !. യ്യ് തടി വട്യാവാൻ ഇന്യധികല്ല്യ; നീയ് സമാനിക്ക്!.

- വയ്യലോടീ !. ന്‍റെ നെഞ്ഞ് വെന്തുരുകുണുലോ ! ദൈവേ ! ഇക്ക് ശ്വാസം കിട്ടണില്ലിലോ. അയ്യോ......എന്റമ്മേ!! 

- പൊന്നേ .....മാ....പ്പ് !. പോട്ടെ...........!

*********

2014, നവംബർ 3, തിങ്കളാഴ്‌ച

അപരന്‍



"അങ്ങോര് കഴിക്ക്വോ?" 

"ആര് രാഘവൻ നായരാ ?. പിന്നില്ല്യ!"

"എയ്. കഴിക്കില്ല്യാന്നാ എനിക്ക് തോന്നണേ ." 

"അത് നെനക്ക്!. പക്ഷെ അങ്ങേർക്ക് തോന്നീട്ടില്ല്യ."

"സത്യം പറ; അങ്ങോര് ശരിക്കും  കഴിക്ക്വോ ?."

"പിന്നില്ല്യ!  വെളിച്ചാവുമ്പോ പല്ല് തേച്ച് മൊഖം  കഴുകാന്‍ ആശാന്  സാധനം വേണം!."

"അയ്യെന്‍റമ്മേ! കണ്ടാ തോന്നില്ല്യാട്ടാ !."

"അത് ശര്യാ. സേവിക്കണ കാര്യം നെറ്റീമെഴുതി ഒട്ടിച്ചിട്ടില്ല്യ !." 

രാഘവൻ നായരുടെ ഭാര്യാപിതാവ് മരിച്ചതിന്‍റെ അടിയന്തിരത്തലേന്ന് രാത്രി ദേഹണ്ഡപ്പുരയിൽ വട്ടമിട്ടിരുന്നു അടപ്രഥമന് നാളികേരം ചിരകുന്ന പണിയുടെ രസക്കേടകറ്റുകയായിരുന്നു ഉത്സാഹക്കമ്മിറ്റിക്കാർ.ശേഷക്രിയക്ക്‌കാർമ്മികത്വം വഹിക്കാൻ വന്ന തടിയൻ എളയതിന്‍റെ പിരിയിളക്കി ഒരരുക്കിലാക്കിയ ശേഷം ഗൃഹനാഥനെത്തന്നെ കയ്യിലെടുത്തുകൊണ്ടായിരുന്നു പിള്ളേരുടെ കളി. രാഘവൻ നായർ മദ്യപിക്കുമോ ഇല്ലയോ എന്നതാണ് വിഷയം.

തൊട്ടപ്പുറത്ത് വലിയൊരു ചരക്കിൽ നാലു മല്ലന്മാര്‍ ചേര്‍ന്ന് അടപ്രഥമനുള്ള അരിമാവു കുഴക്കുന്ന ജിംനേഷ്യം വര്‍ക്ക് ഇടവിട്ട് എണ്ണയും വെള്ളവും പാര്‍ന്ന് ലൂബ്രിക്കേറ്റ് ചെയ്തുകൊണ്ടിരുന്ന ദേഹണ്ഡപ്രമാണി രാമൻനായർ ചിരിയും ബഹളവും കേട്ടപ്പോള്‍ അടുത്തുവന്നു സാകൂതം ആരാഞ്ഞു:

"എന്താ എന്താണ്ട്ര പിള്ളേരെ സംഗതി !?." 

ഉപ്പും പുളിയും കൂട്ടി ആളെ സൂപ്പാക്കുന്നതിലും രാമേട്ടന് കൈപ്പുണ്യമുണ്ടായിരുന്നു.

"അല്ല രാമേട്ടാ, ഉണ്ണിക്കൊരു സംശയം. രാഘവൻ നായര് വെള്ളടിക്ക്വോന്ന് ." 

" അസ്സലായി!, അടിക്ക്വോന്നാ! ആശാൻ ചാരായം ഒഴിച്ചെന്തും അടിക്കും!."

"അയ്‌ ! അപ്പെന്താ ചാരായം മാത്രം ഒഴിവാക്കീതാവോ !?"

"ഒഴിവാക്കീതല്ലട മന്താ !. ചാരായം ചേർത്ത് എന്തും കഴിക്കുംന്ന് !"

കൂട്ടച്ചിരി കത്തിയതും കറണ്ട് കെട്ടതും ഒപ്പമായിരുന്നു. 

"അതേയ്,  രാഘവേട്ടാ ആ പെട്രോമാക്സ് എടുക്ക്വോ !." 

ഇരുട്ടിൽ നിന്ന് രാമൻ നായർ വിളിച്ചു പറഞ്ഞു. 

"ദാ രാമാ പെട്രോമാക്സ്. മണ്ണെണ്ണ വേണ്ടേ ?" 

പെട്രോൾ മാക്സ് തപ്പിപ്പിടിച്ചു കൊണ്ടുവന്നു നിലത്തു വെച്ച് രാഘവന്‍ നായര്‍ ചോദിച്ചു:

'വേണ്ട,  പച്ചെള്ളം മതി!. കൊമ്മല പറയാണ്ട് പോയി മണ്ണെണ്ണ കൊണ്ടാ രാഘേട്ടാ! " 

രാമൻ നായർക്ക് ശുണ്‍ഠി വന്നു. 

"മീനാക്ഷ്യേ! ചായ്പ്പിന്‍റെ കെഴക്കേ മുക്കില് മണ്ണെണ്ണക്കുപ്പി  ഇരിക്ക്ണ്ട്. അതിങ്ങടെടുത്തേൻ. "

രാഘവൻ നായർ ആവശ്യം ഭാര്യക്ക് റിലേ ചെയ്തു .

കത്തിച്ച റാന്തലും മണ്ണെണ്ണക്കുപ്പിയുമായി മീനാക്ഷിയമ്മ വന്നു. 

"ദാ, മണ്ണെണ്ണ. "

വിളക്കും കുപ്പിയും  വാങ്ങി നിലത്തു വെച്ച് രാഘവൻ നായർ നാക്കില തുടക്കാന്‍ സദ്യപ്പന്തലിലേക്ക് മടങ്ങി. 

" രാഘേട്ടൻ കഴിക്ക്വോ കഴിക്കില്ല്യേന്ന് സംശള്ളോര്   കണ്ടോ! " 

എന്നും  പറഞ്ഞു ചിരവപ്പുറക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് രാമൻ നായർ ഉറക്കെ വിളിച്ചു:

"അതേയ് ! രാഘേട്ടാ .."

"ഓ !"

"ദേ ഒന്നിങ്ങട്‌ വര്വോ "

"എന്തേ ?"

രാമൻ നായർ മണ്ണെണ്ണക്കുപ്പിയെടുത്തു റാന്തലിന്‍റെ വെളിച്ചത്തിലേക്ക് കാട്ടി  സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കോർക്ക് തുറന്ന് ഒന്നു മണത്തുനോക്കിക്കൊണ്ട്‌  സംശയം പ്രകടിപ്പിച്ചു : 

" അയ്‌! ഇത് മണ്ണെണ്ണ്യല്ലലോ രാഘേട്ടാ ..!" 

പാമ്പിനെ ചവിട്ടിയപോലെ ചാടിപ്പിടഞ്ഞു കുപ്പിയില്‍ കയറിപ്പിടിച്ചുകൊണ്ട് രാഘവൻ നായർ സംഭ്രമിച്ചു: 

"അയ്യോ രാമാ മീനാക്ഷിക്ക്  കുപ്പി മാറീതാവും! . അതിങ്ങട് തര്വാ. !"

കൂട്ടച്ചിരിയുടെ പകിരിയമിട്ട് പൊട്ടിയമർന്നപ്പോൾ രാമേട്ടൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് കുപ്പിയിലെ മണ്ണെണ്ണ  പെട്രോള്‍ മാക്സിലേക്കു പകർന്നു.   തലക്കുള്ളിലും പന്തലിലും ട്യൂബ് കത്തിയപ്പോള്‍ 
രാഘവൻ നായർ പിണങ്ങി :

"രാമാ, തന്‍റെ കളി കൊർച്ച് കൂട്ണ്ട് ട്ടാ!."


****************

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

എന്തരോ മഹാനുഭാവുലു!

എന്തരോ മഹാനുഭാവുലു!


കുഴല്‍ക്കിണറില്‍നിന്നും വെള്ളമടിക്കുന്ന വീട്ടിലെ കമ്പ്രസര്‍ പമ്പ് സ്റ്റാര്‍ട്ടറുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഒരു നാള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഇരുപതു വര്‍ഷം മുന്‍പ് വാങ്ങിയതാണ്. ഇന്നേവരെ ഒരു അസുഖവുമുണ്ടായിട്ടില്ല. ലോക്കല്‍ മെക്കാനിക്കിന്‍റെ പരിശോധനയില്‍നിന്നാണ്‌ മോട്ടോറിനല്ല സ്റ്റാര്‍ട്ടറിനാണ് തകരാറെന്നു കണ്ടെത്തിയത്. 

വിശ്വാസം അതാണല്ലോ എല്ലാം.മെക്കാനിക്കിന്‍റെ കുറിപ്പടി പ്രകാരം പുതിയൊരു സ്റ്റാര്‍ട്ടര്‍ വാങ്ങാനായി ചെട്ടിയങ്ങാടിയിലെ പഴയ കടയിലേക്ക് തന്നെ പോയി. അന്നു മോട്ടോര്‍ വാങ്ങിയതിനു ശേഷം ആദ്യമായാണ്‌  വീണ്ടും അവിടെ ചെല്ലുന്നത്. ഇരുപതു വര്‍ഷംകൊണ്ട് പരിസരത്തിനുണ്ടായ മുഖച്ഛായമാറ്റം മൂലം പഴയ ആ കൊച്ചു കട കണ്ടുപിടിക്കാന്‍ തെല്ലു നേരമെടുത്തു.  കടയില്‍ നല്ല തിരക്കു തന്നെ. പണ്ട് മോട്ടോര്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ തന്നെയാണ് ഇപ്പോഴും മുതലാളിക്കസേരയിലെന്ന് പെരുത്ത പവറുള്ള കണ്ണടയുമായി എന്നെപ്പോലെ അറുപതുകളില്‍ ബാറ്റു ചെയ്യുന്ന സീനിയര്‍ കളിക്കാരന്‍റെ  മുഖം വ്യക്തമാക്കി.

"എന്താ മാഷേ വിശേഷം?"

ഒരിക്കലും  ചിരിക്കാനറിയാത്തതെന്നു   അന്നും   തോന്നിപ്പിച്ചിരുന്ന    ആ കണ്ണുകള്‍   ചോദിച്ചു.

"സുഖം തന്നെ."

വെറുമൊരു കുശലാന്വേഷണം  എന്നു  കരുതിയ എനിക്കു പക്ഷെ തെറ്റി .

"റിട്ടയറായാ?"

"ഉവ്വ്! കഴിഞ്ഞ വര്‍ഷം. എന്നെ  ഓര്‍മ്മയുണ്ടോ!?" ഞാന്‍ അത്ഭുതപ്പെട്ടു.

"പിന്നെല്ല്യാണ്ട്! സ്റ്റേറ്റ് ബാങ്കിലാര്‍ന്നില്ല്യെ?"

"അതെ!"

"എം.ജി.  റോഡ് ബ്രാഞ്ച്?"

" അയ്യയ്യോ അതേ!"

"പൊറനാട്ടുകര വീട്?."

" മൈ ഗോഡ്! വര്‍ഷെത്ര്യായീ! ഇതൊക്കെ എങ്ങനെ ഓര്‍ക്കാന്‍ കഴ്യേണൂ !?"

"അസ്സലായി! ഓര്‍ക്കാണ്ട് പറ്റ്വോ മാഷേ ?   മോട്ടറ്    ഇപ്പളും കണ്ടീഷനല്ലേ?"

"ഏതു മോട്ടറ്!?" ഞാന്‍  ശ്വാസഗതി  നിയന്ത്രിക്കാന്‍  പാടുപെട്ടു.

"അതെന്താ മാഷെന്നെ പരീക്ഷിക്ക്യാ?    ഇനിക്ക് തെറ്റില്ല്യാ ട്ടാ. ക്രോംപ്ടന്‍ കംപ്രസ്സര്‍ പമ്പല്ലേ ?"

"അതെ!."

"ഒന്നര എച്ച്. പി?."

"അതെ... അതെ !."

"തൊണ്ണൂറ്റിനാല് ഡിസംബറില് വാങ്ങി."

ഞാന്‍ തളര്‍ന്നു!

"പുത്തൂക്കാരന്‍ ശങ്കുരുട്ട്യാ മാഷക്ക് മോട്ടറ് ഫിറ്റീത് തന്നത്."

"...........!"


അടിച്ചു നീരു വന്നിടത്തു തന്നെ വീണ്ടും അടി!  'കിലുക്ക'ത്തില്‍ 'ലോട്ടറിയടിച്ച' ഇന്നസന്റായി ഞാന്‍.

"ഇന്യെന്താ  മാഷക്ക് അറ്യേണ്ടത്?"

"ഒന്നും വേണ്ടാ....ഒന്ന് നമസ്ക്കരിക്കണന്ന്ണ്ട്!"

കാലു തൊട്ടു തൊഴുവാന്‍ തുനിഞ്ഞ എന്‍റെ വിസ്മയത്തെ നട്ടും ബോള്‍ട്ടും ടാപ്പും മറ്റുമായി ഒരു നൂറായിരം വസ്തുക്കള്‍ ചിതറിക്കിടന്ന  അയാളുടെ   മേശ  നിര്‍വീര്യമാക്കി.

"ന്നാ  ഇനി പറഞ്ഞോളൂ; എന്താ മാഷക്ക് വേണ്ടത്?"


xxxxxxxxxxxxxx










2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

റിസോഴ്സ് മോബിലൈസേഷന്‍

റിസോഴ്സ് മോബിലൈസേഷന്‍


എഴുപതുകളുടെ ആദ്യപാദം. ശ്രീ കേരളവർമ കോളേജ്.

മസാല ദോശക്ക് രണ്ടും  , ഊണിന്  രണ്ടും , ചായക്കും പനാമക്കും അറ രൂപയും ബസ്‌ചാർജ് പത്തു പൈസ എസ്റ്റിയും നില നിന്നിരുന്ന എഴുപതുകളുടെ  ആദ്യപാദം . സൂക്ഷം പറഞ്ഞാൽ  1 9 7 2 . ശ്രീ കേരളവർമ കോളേജ് .

കാമ്പസിനു നടുവിലെ 'ആപ്പിള്‍' മരത്തിനു കീഴില്‍ ഞങ്ങളിരുന്നു. കോളേജ് വിടാന്‍ ഇനിയും ഒരു പിരിയഡ് ബാക്കി .  രാവിലെ മുതലുള്ള കട്ടിൽ വിരസത പൂണ്ട്    തോംസണ്‍  ഇന്ദിര  ടീച്ചറുടെ  ലോജിക്ക്
ക്ലാസ്സിലേക്ക്  പോയി.  വിശന്നിരുന്നു വിളി വന്ന സുധാകരൻ പറഞ്ഞു :

"അഞ്ചു പേരുണ്ട്. നമുക്കോരോ മസാലടിച്ചാലോ? "

"ബജറ്റെങ്ങിനെ?."  

ബോസ് പുച്ഛത്തോടെ ചോദിച്ചു 

"കമ്മ്യാ. ഒരു രൂപേള്ളൂ. "

"ന്നാ വിട്ട ള ; രണ്ടു പനാമയിലൊതുങ്ങാം.  "

"അപ്പോ നിന്‍റെ കയ്യിലുള്ളതോ?."

" ഫീസടച്ചു.  ഇട്ടിരിക്കണത് പാപ്പര്‍ സൂട്ടാ."

"കളിക്കാണ്ട് ചിൽഡ്രേട്ക്ക് വണ്ടിമൊയ്ലാളീ!." 

"റൂട്ടില് കളക്ഷന്‍ മോശാ മോനെ . മാറിപ്പിടി!."
തൃശ്ശൂർ ഇരിഞ്ഞാലക്കുട റൂ ട്ടിൽ  നാല്  ബസ്സുള്ള അച്ഛന്‍റെ മകൻ ബോസ് കീശ തട്ടിക്കുടഞ്ഞു.

"നിങ്ങടെ കയ്യിലെത്രേണ്ട്?." 

സുധാകരന്‍ കണ്ണഞ്ചിരട്ട ഞങ്ങളുടെ നേരെ നീട്ടി.

തിരിച്ചു വീട്ടിലേക്ക് എസ്റ്റിക്കുള്ള പത്തു പൈസയുടെ ദാരിദ്രം ഞങ്ങൾ പുറത്തെടുത്തു കാട്ടി .

"സുവോളജി ലാബിലിക്ക്ള്ള തവളേ പിടിക്കാൻ പോക്കൂട്രാ ചെറ്റോളെ ! ഇനി എന്താ ചെയ്യ്വാ?. പറ്റുവകയിൽ ഏണ്‍പതിച്ചില്ല്വാനം കുടിശ്ശികയുള്ളള്ളതുകൊണ്ട് കാന്‍റീനില്‍ എനിക്കെതിരെ സാങ്ങ്ഷൻ നിലവിലുണ്ട്. ആ വഴി ബ്ലോക്കാ! ."

തെക്ക് ലേഡീസ് ഹോസ്റ്റലിന്‍റെ ഭാഗത്തേക്കു തിരിഞ്ഞു പാരാപരിപ്പു വേവിച്ചു നിന്ന സുധാകരന്‍റെ മുഖത്ത് പെട്ടെന്നു പ്രകാശം പരന്നു .

"അടി ശക്കേ! വഴിവിളക്ക് തെളിഞ്ഞു!. വിശപ്പിന്‍റെ സന്തതികളേ!. നിങ്ങൾ   കാന്‍റീനിലേക്ക് ചെല്ലുവിന്‍!. ഇന്നത്തെ അന്നത്തിനുള്ള വക ഞാന്‍ കണ്ടെത്തിയിരിക്കുന്നു!. "

"അതെങ്ങന്യാണ്ട്ര ശവി ഇത്ര പെട്ടെന്ന് തരായീത്‌?." 

മൊയ്തീനു  വിശ്വാസമായില്ല .

"ശ്ശേ! കുഴ്യെണ്ണാണ്ട് പോയി നക്കി തിന്നാന്‍ നോക്കട അമുക്കേ !.   ഞാന്‍ ദേ പിന്നാലെ വര്ണ്ട്."

ഇടിമിന്നലിന്‍റെ പുറത്തു കയറി കാന്‍റീനിലെത്തി ഞങ്ങള്‍ ഓര്‍ഡറിട്ടു.

"കൃഷ്ണേട്ടാ അഞ്ചു മസാല!. നല്ലോണം മൊരിഞ്ഞോട്ടെ!."

അഞ്ചു മസാല ദോശയും വെട്ടിയാല്‍ മുറിയാത്ത ഓരോ  ചായയും കഴിച്ച് കാന്‍റീനിന്‍റെ പടികൾ ഇറങ്ങുമ്പോള്‍ സുധാകരന്‍ പോക്കറ്റില്‍നിന്നും ഒരു നൂറുരൂപ  നോട്ടെടുത്തു  രാമേട്ടന്‍റെ മേശപ്പുറത്തിട്ടു!. ഞങ്ങള്‍ അന്തം വിട്ടു നിന്നു പോയി! ഇവനിതെങ്ങിനെ ഒപ്പിച്ചു !?

"അവടേ;  അഞ്ചു മസാലാ....അഞ്ചു....ചായാ!." 

അടുക്കളയിൽനിന്നും കൃഷ്ണേട്ടന്‍റെ  നിർദ്ദയമായ വിളിച്ചു ചൊല്ലൽ  വാസുവേട്ടന്‍ അക്കത്തിലേക്കു വിവർത്തനം ചെയ്തു.

"പന്ത്രണ്ടര രൂവ.  നിക്കണതും കൂട്ടി തൊണ്ണൂറ്റി  ഏഴര . "

" എത്ര്യാ നിക്കണത്?."

"എണ്‍പത്തഞ്ച്."

ബാക്കി  കിട്ടിയ  രണ്ടര രൂപ ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു.

"ധനവിനിയോഗത്തിലെ   കൃതഹസ്തത  കണ്ട്രാ?. കൃത്യം അഞ്ചു  പനാമക്കുള്ള വഹ തിരുശേഷിപ്പ് !. വാ  പൊറത്ത് പുവ്വാം. "

കാമ്പസിനു പുറത്തേക്കുള്ള വഴിയിലെ ആല്‍ത്തറക്കു സമീപം എത്തിയപ്പോഴാണ് കേട്ടത്!.

'ഡാ.....സുധാകരാ! നിക്കറാവടെ...!!"

പ്ലാവുകള്‍ക്കും സപ്പോട്ട മരങ്ങള്‍ക്കുമിടയിലൂടെ കൊഴിഞ്ഞ ഇലകള്‍ ചവിട്ടി മെതിച്ച് ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ അവന്‍ കുതിച്ചു വന്നു!. സുനില്‍!.

"ദാ വരുണു  പിശാശ്! . ഡാ ബോസേ ഞാന്‍ വിട്വാ . ഇല്ലിങ്ങെ ഇപ്പവടെ കൊല നടക്കും. നാളെ കാണാം."

"എന്താണ്ട്രാ വിഷയം?." ഞങ്ങൾ ആശങ്കാകുലരായി! 


മുണ്ട് വളച്ചു കുത്തി ഗേറ്റും കടന്നു ശങ്കരങ്കുളങ്ങര വഴിയിലേക്ക് തൊണ്ണൂറു ഡിഗ്രി വെട്ടിത്തിരിയുന്നതിനിടയിൽ സുധാകരൻ വിളിച്ചു പറഞ്ഞു.

"അതൊക്കെ നാളെ പറയാം ."

"സുധാ...! മര്യാദക്ക് നിയ്യവടെ നിന്നോ !  അത് തിരിച്ച് തരണതാ  നെനക്ക്  നല്ലത്!"

സുധാകരനെ പിന്തുടർന്ന് മരണ വെപ്രാളത്തോടെ സുനിലും പാഞ്ഞു.

കാര്യമറിയാതെ ഞങ്ങൾ പകച്ചു നിന്നു!. 

നാളെ  കാണാമെന്നു  പറഞ്ഞ  സുധാകരൻ  മൂന്നു ദിവസം കോളേജിൽ വന്നില്ല. ഇതിനിടയിൽ  അവനെ അന്വേഷിച്ചു പത്തു തവണ ഞങ്ങളുടെ അടുത്തു വന്നെങ്കിലും  സുനിലും കാര്യമെന്തെന്നു പറഞ്ഞില്ല.

നാലാം  ദിവസം  സുധാകരൻ തന്നെ വരേണ്ടി വന്നു ദുരൂഹതയുടെ   കെട്ടഴിക്കാൻ. 

"ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ആലിന്‍കീഴില്‍ സുനിലും രണ്ടാംവർഷം ഇംഗ്ലീഷിലെ വിമലയും പഞ്ചാരി കൊട്ടി നില്‍ക്കുന്നതു കണ്ടപ്പഴാണ്ടാ  അന്നെന്‍റെ ബള്‍ബ് കത്തിയത്. ഏറെക്കാലത്തെ അദ്ധ്വാനത്തിന്  ശേഷം  അവനവളെ ഏതാണ്ട് വളച്ചു തുടങ്ങിയതായി ഇക്ക് വിവരം കിട്ട്യേർന്നു  .  മുറിച്ചിടത്ത് ഉപ്പു തേക്കാത്തവന്‍റെ ചെലവിൽ മസാലയടിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടാല്ല്യ . നിങ്ങളെ കാന്‍റീനിലേക്ക് തെളിച്ച ശേഷം ഞാൻ നേരെ പോയത്  അവരുടെ അടുത്തക്കാ . ചെന്ന പാടെ ചോദിച്ചു .

 'ഡാ  സുനിലേ  ഒരു ഇരുപത്തഞ്ചു രൂപ കാട്ട്യേ. ഫീസ്‌ അടച്ചിട്ടില്ല. നാളെ തിരിച്ചു തരാം.'

 വിമല കാണാതെ  സുനിൽ  എന്നെയൊന്നു നോക്കി 'ഡാ കള്ളക്കഴുവേറിമോനേ!' എന്നു കണ്ണിലെഴുതി കാണിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഒരു പുത്തൻ നൂറിന്‍റെ നോട്ടെടുത്ത് ഇടംകൈക്കൊണ്ട് പുല്ലു പോലെ എനിക്കു നേരെ നീട്ടിയശേഷം തരളിതനായിക്കൊണ്ട് വിമലയിലേക്കുതന്നെ തിരിച്ചു പോയി...!

ആ കഫം കൊണ്ടാണ്ടാ , തെണ്ടികളേ  നീയൊക്കെ മസാലദോശ ചുട്ടു തിന്നത്! ഇന്നേവരെ ഒരു കപ്പലണ്ടി മുട്ടായിക്കുപോലും കാശിറക്കാത്ത മാപ്രാണത്തെ  ആ പൂത്ത പണച്ചാക്ക് ഇങ്ങന്യല്ലാതെ എങ്ങന്യാണ്ടാ ചോർത്ത്വ  !."

ആരാധനയോടെ നോക്കി നിന്ന ഞങ്ങളോട് അവൻ തുടർന്നു .

"പണം തന്നതിന് താങ്ക്സ് കൊടുത്തപ്പൊ എന്നോട് ആ ആറടിമന്തൻ  പറഞ്ഞേന്നറിയ്വോ ? 'ഓൾറൈറ്റ് സുധാ. ഞാൻ ദാ വരുന്നു' ന്ന്! എന്താതിന്‍റെ അര്‍ത്ഥന്നറ്യോ?"

"ഇല്ല്യ; എന്താ ?"

"ഇവളുടെ മുന്നില്‍ വെച്ചു ഞാൻ നീട്ടുന്ന നൂറിന്‍റെ നോട്ട് നിമിഷങ്ങള്‍ക്കകം തിരിച്ചു തന്നില്ലിങ്ങെ കാനാട്ടുകരേന്ന് ശങ്കരങ്കുളങ്ങര വഴി ബൈ ഫൂട്ട് വെറും പതിനഞ്ചു മിനിട്ടോണ്ട് നിന്നെ ഞാന്‍ പുതൂർക്കരക്കെത്തിക്കുംന്ന്! സത്യം! മൂന്നീസം ഞാൻ വരാഞ്ഞത് ശരിക്കും മേല് വേദനിച്ചിട്ടാടാ!"


x-x-x-x-x


2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്.


  ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്. 


"രാമേട്ടാ! നാളികേരം പിഴ്യാൻ  മുണ്ടില്ല്യാന്ന്!"

അടപ്രഥമനുള്ള തേങ്ങ ചിരകിക്കഴിഞ്ഞപ്പോള്‍ ദേഹണ്ഡത്തിന് ഉത്സാഹിക്കാൻ വന്ന കരക്കാര് പിള്ളേരു വിളിച്ചു പറയുന്നതു കേട്ട് രാമേട്ടൻ ഊത്തു നിർത്തി അടുപ്പിൽനിന്ന് തലയൂരി.

കാലത്ത് മൊതല് തൊടങ്ങീതാ ; കത്താത്ത വെറകും വെച്ചുള്ള മല്ലടി. കുന്നത്തെ  കുട്ടീഷ്ണന്‍നായരടെ പതിനാറടിയന്തിരത്തിന് ദേഹണ്ഡക്കരാറ് കുറിച്ച അന്നന്നെ വീട്ടുകാരോട്  നാലുവട്ടം  പറഞ്ഞതാര്‍ന്നു ; വാങ്ങിയ വിറകു നല്ലോണം ഒണങ്ങീട്ടുണ്ടാവില്ല്യ  വെയിലത്തിട്ട് നല്ലോണം ഒണക്കണം, എന്നെ വട്ടം ചിറ്റിക്കരുത് എന്നൊക്കെ. ആര് കേക്കാന്‍!. രാവിലെ തീപൂട്ടീപ്പോ   അടുപ്പില്  പൊങ്ങ്യേ കട്ടപ്പൊക ഇത് വരെ അടങ്ങീട്ടില്ല്യ!. വാഴപ്പിണ്ടി ഇതിലും നന്നായി കത്തും.

"വെറകെങ്ങനേണ്ട്  രാമൻ നായരേ, ഉഷാറല്ലേ?."

രാവിലെ പുളിയിഞ്ചി വെക്കാൻ   ഉരുളി  അടപ്പത്തു കേറ്റുമ്പോ സ്വർഗസ്ഥനായവന്‍റെ  ജാമാതാവ് ഡെപ്യൂട്ടി താസിൽദാർ ഗോവിന്ദമേനോനുണ്ട് കാര്യാന്വേഷണത്തിന് വന്നിരിക്കുന്നു. മനസ്സിൽ പുകഞ്ഞ കൊള്ളിയെടുത്ത് ചോദിച്ചവന്‍റെ മോന്തക്കിട്ട്‌ കുത്തിക്കൊണ്ട് രാമേട്ടന്‍ പറഞ്ഞു.

"തരക്കേടില്ല്യ. നല്ലസ്സല് നീർക്കെട്ടുള്ള പുളി വെറകാ! .എത്രീസം വെള്ളത്തിലിട്ടു?."

" അയ്‌,  അതെന്താ രാമൻ നായരേ പരിഹസിക്ക്യാ!."

"പിന്നെ മൈറ്റണോ? നിങ്ങള് വെറക് ഒണക്ക്യാ?. പത്തീസം മുമ്പ് പറഞ്ഞതല്ലേ ഞാൻ?."

"അതൊരക്കിടി പറ്റിപ്പോയീതാന്നേയ്!. തെരക്കിനെടേല് ആ കാര്യം  മറന്നു. ഒക്കേറ്റിനും ഞാന്‍ തന്നെ ഓടണ്ടേ?."

"നിങ്ങക്കങ്ങനെ പറഞ്ഞാ  കാര്യം കഴിഞ്ഞു. അടുപ്പിന്‍റെ കടക്കല് നിന്ന് പൊകഞ്ഞ് നീറാൻ     മ്മള്  ദേണ്ഡക്കാര്ണ്ടലോ ല്ലേ !"

ഹല്ലാ പിന്നെ! പറേണ്ടത്  പറേണലോ. അയാള് ഡെപ്പൂട്ടി കുണ്‍സ്രാളാച്ചാ എനിക്കെന്താ!. വൈകീട്ട് അരിമാവ്  അണിഞ്ഞു ചുരുട്ടാള്ള വാഴയിലേടുത്തു ചീന്തുമ്പളും ഇതന്നെ കഥ.   ഒരൊറ്റ  എല വാട്ടീട്ടില്ല്യ!. ഒക്കെ കീറിപ്പോണു. ചോദിച്ചപ്പോ സുച്ചിട്ട പോലെ  മറുപടി:

"അയ്യോ, വെയിലത്തിടാൻ വിട്ടു പോയി!.  ഞാന്‍ എന്താ ചെയ്യ്വാ! എനിക്ക് രണ്ട്  കയ്യല്ലേള്ളൂ രാമൻ നായരേ!."

ഇപ്പദാ  ഇങ്ങനെ!  ചെരക്യേ തേങ്ങ പിഴ്യാൻ മുണ്ടില്ല്യാത്രേ!. പത്തു മുന്നൂറു നാളികേരം ചെരകിത്  കെടക്ക്വാ കൈലാസം പോലെ. ഇതൊക്കെ പിഴിഞ്ഞ് അടപ്പത്തു കേറ്റിട്ട്  പായസം എപ്പൊ കാലാവാനാ?.    മൂന്നു കോടിത്തോർത്ത്  ലിസ്റ്റില് എഴുതിക്കൊടുത്തതാ.  കോന്തന്മാര്  അതും മറന്നേക്കുണു !. മുണ്ട് കിട്ടീല്ലിങ്ങെ  പിള്ളേരൊക്കെ ഇപ്പ  സ്ഥലം വിടും.

രാമേട്ടന്  പെരുത്തു കയറി.

"വേണ്വോ,  അച്ഛനോ?."

"അച്ഛനൊറങ്ങി."

"ഒറങ്ങ്യോ നന്നായി. തേങ്ങ പിഴ്യാള്ള  തോർത്തുണ്ട്  എവട്യാ  വെച്ചേക്കണ്?.

"ഇവട്യോന്നും കാണാല്ല്യ. "

"ങ്ഹാ! മറന്ന്ണ്ടാവും. ഒറങ്ങട്ടൊറങ്ങട്ടെ. എല്ലാം മറന്ന് മേനോൻ സുഖായിട്ടൊറങ്ങട്ടെ. നാളെ സദ്യ വെളമ്പാൻ പാഞ്ചാലീടെ പഴേ പാത്രം കളഞ്ഞ് കിട്ടീണ്ടലോ!."

ലക്ഷ്യമില്ലാത്ത ഒരു മൂന്നക്ഷരപ്രയോഗം നടത്തിക്കൊണ്ടു രാമേട്ടൻ ദേഹണ്ഡപ്പുരയുടെ പിന്നിൽ മറഞ്ഞു. വിറകിനിടയിൽ  ഒളിപ്പിച്ചു വെച്ചിരുന്ന കുപ്പി തുറന്ന്   ഒരു തുടുകവിൾ ഇറക്കി.  തിരിച്ചു വന്നു കുത്തുചട്ടുകമെടുത്തു തിളയ്ക്കുന്ന സാമ്പാറ് ഊക്കോടെ ഇളക്കി.

"രാമേട്ടാ മ്മളെന്താ  വേണ്ട്?  മണി രണ്ടായി. "

ചിരകിയ തേങ്ങയിൽ  കയ്യിട്ടിളക്കി  കളിച്ചു മടുത്ത ഉത്സാഹികളില്‍ ഒരാള്‍  ഉറക്കെ വിളിച്ചു ചോദിച്ചു. 

പായസം അടപ്പത്ത്ന്നെറക്ക്യാ  രുചി നോക്കി ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയും കുടിച്ചു വീട്ടീ  പോയി കെടക്കയില്‍ മലരാന്‍  മുട്ടി നിക്ക്വാ എല്ലാരും. തേങ്ങാപ്പാല് പിഴ്യാൻ  മുണ്ട് കൊടുത്തില്ലിങ്ങെ വേന്ദ്രന്മാരൊക്കെ  ഇപ്പോ എറങ്ങിപ്പൂവും. ഒന്നിനും മടിക്കാത്ത വർഗാ!.

രാമേട്ടന്‍ ഉള്ളില്‍ കിടുങ്ങി. പിന്നെ താമസിച്ചില്ല. കുത്തുചട്ടുകം ചെമ്പിലിട്ട്    പിള്ളേർക്കു  നേരെ പാതിവട്ടം തിരിഞ്ഞു  മടിക്കുത്തിൽ കൈവെച്ചു.

"ന്നറാ മുണ്ട്!.  പിഴിഞ്ഞോ.  പിരിച്ചു പിരിച്ചു പൊട്ടിക്കാണ്ട് ഇങ്ങടന്നെ  തരണം! രണ്ടാമതൊന്നില്ല്യ."

ചിരകിയ തേങ്ങാക്കൂനക്കു  മുകളില്‍ എന്തോ പറന്നു വിരിഞ്ഞു വീണത്‌ വട്ടം കൂടിയിരുന്ന ഉത്സാഹികൾ ആകാംക്ഷയോടെ നോക്കി...

രാമേട്ടൻ അരയിൽ ചുറ്റിയ തോർത്ത്!

അടുത്തു കിടന്ന സ്റ്റീൽ കസേര വലിച്ചിട്ട് ചുവപ്പു വള്ളിനിക്കറും കാലിന്മേല്‍ കയറ്റി വെച്ച  കാലും ചുണ്ടിൽ എരിയുന്ന  ബീടിയുമായി സാമ്പാറ് പാകമാകാനായി    രാമേട്ടൻ കാത്തിരുന്നു.....

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഭാഷ


 ഭാഷ



തറവാട്ടുകാരായിരുന്നു രണ്ടു പേരും.തെച്ചിക്കാട്ടെ ഗോപാലനും ശേഖരനും. സഹോദരപുത്രന്മാര്‍. പക്ഷെ സമുദായച്ചെമ്പിന്‍റെ ദുരുപയോഗത്തെച്ചൊല്ലി കവലയില്‍വെച്ചു തര്‍ക്കം ഉടലെടുത്തപ്പോള്‍ രക്തബന്ധമൊക്കെ മറന്ന് രണ്ടു പേരും പരസ്പരം തെറി വിളിച്ചു നിറഞ്ഞാടി. സരസ്വതീ പൂജയില്‍ പ്രാവീണ്യം പോരെന്നു അതു വരേക്കും തോന്നിച്ചിരുന്ന മിതഭാഷിയായ ശേഖരന്‍ ശ്രോതാക്കളേയും വിഷയത്തില്‍ ട്രിപ്പിള്‍ പീയെച്ച്ഡിയുള്ള ഗോപാലനെത്തന്നെയും അതിശയിപ്പിച്ചുകൊണ്ട് അന്യോന്യത്തില്‍ കത്തിക്കയറി. തന്നേക്കാള്‍ വയസ്സില്‍ ഇളയവന്‍റെ മുന്നില്‍ പരാജയം മണത്തപ്പോള്‍ ഗോപാലന്‍ തലയൂരാന്‍ നോക്കി.


" അയ്‌! അയ്യയ്യേ വഷള്! ശേഖരാ നിയ്യൊന്ന്‍ സംസര്‍ഗത്തില് സംസാരിക്ക് !."

കൊളുത്താന്‍ ഉരച്ച തീപ്പെട്ടിക്കൊള്ളി കെടുത്തിയെറിഞ്ഞ് ചുണ്ടത്തിരുന്ന കാജാ ബീഡി ശേഖരന്‍ തിരിച്ചെടുത്തു. പിന്നെ അരക്കെട്ട് മുന്നിലേക്കൊന്ന് ഇളക്കിത്തള്ളി രണ്ടും കയ്യും മലര്‍ത്തി അശ്ളീലം ചമച്ചുകൊണ്ട്‌ പറഞ്ഞു:

"ഔ പിന്നേ! നിയ്യ് സംസാരിച്ചേര്‍ന്നത് വെള്ളത്തോളിന്‍റെ ഭാഷേലല്ലേ!!."

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മുക്തദന്തം

മുക്തദന്തം


ഉച്ചഭക്ഷണപ്പുറമെ എല്ലാ ദിവസവും മുടക്കമില്ലാതെ നടന്നിരുന്ന സംഭവമായിരുന്നു   നാട്ടിലെ   മുതിർന്ന പൌരന്മാരുടെ  സപ്പോർട്ട് കളി. അടുത്തൂണ്‍ പറ്റിയ വാദ്ധ്യാരും സർക്കാർ  ജോലിക്കാരനും ദേഹണ്ണക്കാരനും കൃഷിക്കാരനും അടങ്ങുന്നവർ  ചേരിതിരിഞ്ഞു പട വെട്ടിയിരുന്നത് കുറുപ്പുമാഷുടെ   വീടിന്റെ    പൂമുഖത്ത്. കളിയിൽ പിഴവുവന്നാൽ പിശകിയവന്‍റെ നാലു തലമുറക്ക്‌ പങ്കുകളിക്കാരിൽനിന്നും    പുലഭ്യം കേൾക്കും. കേട്ടാൽ തൊഴുതു നിൽക്കാൻ തോന്നുന്ന സരസ്വതി. 

കളിയില്‍ പിഴവു വരുത്താനും    തെറി കേൾക്കാനും എന്നും നിയോഗം കൂട്ടത്തിൽ ഇളയവൻ തങ്കപ്പൻനായര്‍ക്കായിരുന്നു .   സപ്പോർട്ട് കളിയുടെ രസതന്ത്രത്തിൽ ഏഴാംക്ലാസ്  തോറ്റവനെങ്കിലും മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍  തങ്കപ്പൻനായരെ കടത്തിയിരുത്തി വട്ടമൊ പ്പിക്കുകയായിരുന്നു. 

ക്ഷിപ്രകോപിയായിരുന്ന റിട്ടയേഡ്‌ താസിൽദാർ മേനോന്‍റെ ടീമിലേക്കാണ് തങ്കപ്പൻ  നായർക്ക്‌ നറുക്ക് വീണത്‌.  ആദ്യത്തെ കളിയിൽ തന്നെ തങ്കപ്പൻ നായർ ബാറ്റണ്‍ നിലത്തിട്ടു. പാട്ടും പാടി ജയിക്കേണ്ട കളി തുലച്ചതില്‍ കലികയറി മേനോന്‍ കയ്യിലിരുന്ന ചീട്ടിന്‍റെ ശേഷിപ്പ്  നിലത്തെറിഞ്ഞു. താൻ ഭൂമിയിലേക്ക്‌ വന്നവഴി മേനോണ്‍  ചെല്ലുന്നത് കേൾക്കാൻ   നമ്രശിരസ്കനായി  തങ്കപ്പന്‍നായർ ഇരുന്നു. പക്ഷെ പതിവിനു വിപരീതമായി മേനോൻ  സ്ഫോടത്തില്‍ ഒരു വെറൈറ്റി ഐറ്റമാണ് വിട്ടത്.

" പ്ഫ.....!! "

അറുപത്തഞ്ചു വയസ്സും തത്തുല്ല്യം മേദസ്സും കനിഞ്ഞു നൽകിയ കരുത്തു മുഴുവൻ ആവാഹിച്ചുകൊണ്ടുള്ള ഒരാട്ട് ! 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ  ആടിയുലഞ്ഞ തങ്കപ്പൻ നായർക്ക്  അസ്ഥാനത്ത് എന്തോ വന്നു തറച്ച പോലെ തോന്നി. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ദുരന്തസ്ഥലിയിലേക്കു നോക്കിയപ്പോൾ പക്ഷെ സ്ഥിതി സാധാരണം. കാര്യമെന്തെന്നറിയാതെ അന്തംവിട്ടു മുന്നിലേക്കു നോക്കിയപ്പോൾ പരിഭ്രമിച്ചുകൊണ്ട് എന്തോ തിരയുന്ന മേനോനെ കണ്ടു. മേനോന്‍റെ ദൃഷ്ടി ചമ്രം പടിഞ്ഞിരുന്ന തങ്കപ്പൻനായരുടെ വലത്തെ കാല്‍മുട്ടിനടിയില്‍ തറച്ചു വിടര്‍ന്നുനിന്നു.  ആട്ടിയ വായകൊണ്ടു തന്നെ മേനോൻ അഭ്യർഥിച്ചു:

"അയ്യോ തങ്കപ്പാ ! അതിങ്ങടെടുക്ക്വാ!"

"ഏത്?"

"അയ്‌! ദത്, തന്‍റെ കാലിന്‍റെ ചോട്ടില് കെടക്കണതടോ!"


കാലിനടിയിൽ പരതി തടഞ്ഞ വസ്തു എടുത്തു നോക്കിയപ്പോൾ തങ്കപ്പൻ നായര്‍ ഞെട്ടി!. 

ഉള്ളംകയ്യിലിരുന്നു ചിരിക്കുന്ന മേനോന്റെ സെറ്റുപല്ല്!








2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ബ്രാന്‍ഡ്‌


 ബ്രാന്‍ഡ്‌


ശങ്കരരേഴ്ശന്‍റെ ചായക്ലബ്ബിന്‍റെ മുറ്റത്ത് വിറകുവെട്ടിക്കൊണ്ടിരുന്ന വേലായുധന്‍ ഇടക്ക് മഴു നിലത്തിട്ട് ദേവസ്സ്യാപ്ലയുടെ പാണ്ട്യാലേല്‍ക്ക് ചെന്നു. തലയില്‍ കെട്ടിയിരുന്ന   തോര്‍ത്തുമുണ്ടഴിച്ച്  വീശിക്കൊണ്ട് പറഞ്ഞു:


"ദേവസ്സ്യേട്ടാ ഒരു ഷോഡേട്ത്തേ."


വലത്തെ   തോളില്‍   ചെവിയോടു  ചേര്‍ത്തു  വെച്ച് ദേവസ്സ്യാപ്ല  പൊട്ടിച്ചു ചീറ്റിച്ചു കൊടുത്ത  ഗോലിസോഡ മടമടാന്ന് കുടിച്ച്  കുപ്പിയില്‍ ശേഷിച്ചത് ഉള്ളം കയ്യിലെടുത്തു മുഖത്തടിച്ചു കഴുകിയശേഷം വേലായുധന്‍ ആവശ്യപ്പെട്ടു: 



" ഇന്യൊരു സിസ്സറ്.  ഔ ശെന്താ ചൂട്!"



സിസ്സേര്‍സിന്‍റെ പുതിയ    പാക്കറ്റ്       പൊളിച്ചു     നീട്ടിയ       ഒരെണ്ണം     വായില്‍     എറിഞ്ഞു
പിടിപ്പിച്ചപ്പോള്‍ വേലായുധന് എന്തോ പന്തികേട്‌ തോന്നി സാധനം  തിരിച്ചെടുത്തു സൂക്ഷിച്ചു നോക്കി. അത് തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: 


"അയ്‌, ഇത് കത്തിര്യാ!ഇതല്ല ദേവസ്സ്യേട്ടാ! പനാമസിസ്സറ്ട്ക്ക്."


2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ലൂബ്രിക്കന്റ്

ലൂബ്രിക്കന്റ്  
ലൂബ്രിക്കന്റ് 


വൈകീട്ട്  പരേഡ്  കഴിയുമ്പോൾ കേഡറ്റുകൾക്ക് കൊടുക്കുവാനുള്ള ലഘുഭക്ഷണം തലച്ചുമടായി സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു ചായക്കടക്കാരൻ ശങ്കരേട്ടന്‍റെ  സഹായി രാമൻ. മസാലദോശ, പൂരി, ഉഴുന്നുവട അങ്ങിനെ എന്തെങ്കിലുമൊക്കെയാണ് പതിവ്. തലയിൽ ചൂരക്കൊട്ടയും വലംകയ്യിൽ ചായക്കെറ്റിലും കക്ഷത്തില്‍ വാഴയിലച്ചുരുട്ടുമായി "കളകളം കായലോളങ്ങൾ" മൂളി ധൃതിയിൽ പോകുന്ന രാമനോട് എതിരെനിന്നു വന്ന ശങ്കുവേഴ്ശൻ   ചോളാക്യം ചോദിച്ചു:

"ദെന്തൂട്ടാ  രാമാ തലേല് ? "

 "ഇത്  മ്മടെ  സ്ക്കൂൾലെ  എൻസ്സീസി പിള്ളേർക്ക്ള്ള  ഭക്ഷണാ ശങ്ക്വേട്ടാ ."


"ഇന്നെന്താ  വിഭവം?."


" പൂട്ടും നേന്ത്രപ്പഴോം. "


" പഴോ ! അപ്പൊ പൂട്ടിന് വേറെ ഒഴിച്ചുകറീല്ല്യേ ?"


"ഇല്ല്യ ."



"അസ്സലായി! വൈന്നേരം ഒന്നു രണ്ട് മണിക്കൂറ് ലെഫ്റ്റ് റൈറ്റടിച്ച് ചങ്കു വറ്റിയ പിള്ളേർക്ക് കടലക്കറ്യോ  കൊള്ളിക്കറ്യോ ഒന്നുല്ല്യാണ്ട് വെറും പൂട്ടും പഴോം വെളമ്പ്വേ? കഷ്ടം!"  

ഏഴ്ശൻ  അതിശയം നടിച്ചു മൂക്കത്ത് വിരല്‍ വെച്ചു.

"അപ്പൊ നെന്‍റെ കക്ഷത്തെന്താ  രാമാ ?" 


"അത് വെളമ്പാള്ള  വാഴെല്യാ."


"അത് ശരി ! ഞാൻ വിചാരിച്ചു കശുമാവിന്‍റെ ചുള്ളിക്കമ്പോളാന്ന്!."


"അതെന്തൂട്ടിനാ ശങ്ക്വേട്ടാ കശുമാവുംകമ്പ്!?"   രാമനു സംശയമായി.


"അല്ല; പുട്ട് തിന്നുമ്പളേയ് പിള്ളേർക്ക്  ചങ്കീന്ന്   കുത്ത്യെറക്കാൻ എന്തെങ്കിലും കുന്തം വേണ്ട്രോ?."



2014, ജൂലൈ 24, വ്യാഴാഴ്‌ച

ഒരു യൌവന ദുരന്തകഥ

ഒരു യൌവന ദുരന്തകഥ

ബീഡിവലിയിൽ മന്ത്രദീക്ഷയെടുത്ത് സോള്‍ഗഡികളോടൊപ്പം ഒളിവലികളിൽ രമിച്ചിരുന്ന ഇന്നസന്‍റ് പ്രീഡിഗ്രിക്കാലം. ഗൂഡം പിടിക്കപ്പെട്ടാൽ പിതാശ്രീമാരുടെ മൂന്നാംമുറ ഉറപ്പ്‌. സവിശേഷാവകാശത്തിന്മേല്‍ അടുപ്പിലെ കൊള്ളി വലിച്ചും പുകവലിച്ചിരുന്ന കാരണവന്‍മാരുടെ സമഗ്രാധിപത്യത്തിനെതിരെ മനസ്സില്‍ പുകഞ്ഞ കൊള്ളിയുമായി നടന്ന ക്ഷുഭിത കൌമാരം .



നാട്ടിലെ ക്ഷേത്രത്തിൽ ധനുമാസത്തിലെ പത്താമുദയ വേലയായിരുന്നു. രാത്രി എഴുന്നെള്ളിപ്പിനു മുൻപുള്ള കഥാപ്രസംഗം അമ്പലപ്പറമ്പിൽ പൊടിപൊടിക്കുന്നു.  കഥ ഈഡിപ്പസ്.



" നീ നിന്‍റെ പിതാവിനെ കൊന്ന് പെറ്റമ്മയെ കെട്ടും!."

അപ്പോളോ തേവരുടെ കോമരം ഈഡിപ്പസിനു വെളിച്ചപ്പെടുന്ന കഥാമുഹൂർത്തമെത്തിയപ്പോൾ ഞാനും സുഹൃത്ത് അശോകനും എണീറ്റു മൂടു തട്ടി. കാര്യം മറ്റൊന്നുമല്ല; പരഭീതിയില്ലാതെ ഒന്നു വലിക്കണം. കുളക്കരയിൽ വെച്ചാവാം. ആരും കാണില്ല. എവിടെനിന്നോ സംഘടിപ്പിച്ച രണ്ട് കാജാ ബീഡി അശോകന്‍റെ കയ്യിലിരുന്നു കിരുങ്ങുന്നുണ്ട്!.

കിഴക്കേ നടയിലുള്ള കുളക്കരയിലെത്തി ബീഡി ചുണ്ടത്ത് വെച്ചപ്പോഴാണ് ഓർത്തത്‌. തീപ്പെട്ടിയില്ല. നടയിലെ ദീപസ്തംഭവും ചുറ്റുവിളക്കുകളും കെട്ടിരിക്കുന്നു. ഇനിഎന്തു ചെയ്യും?. അമ്പലപ്പറമ്പിലേക്കു തന്നെ തിരിച്ചു പിടിച്ചു . ആൽത്തറയിൽ കെട്ടിയ സ്റ്റേജ് കൊട്ടും പാട്ടും കയ്യും കലാശവുമായി കഥാപ്രാസംഗികന്‍ അടിച്ചു തകർക്കുന്നു.

സദസ്സിന് ഏറ്റവും പുറകിൽ നിന്നുകൊണ്ട് ഞങ്ങൾ പരിസരനിരീക്ഷണം നടത്തി. ആരെങ്കിലും വലിക്കുന്നുണ്ടോ?. വേദിക്കഭിമുഖമായി ഞങ്ങൾക്കു പുറം തിരിഞ്ഞിരുന്നു കഥ കേൾക്കുന്ന ബഹുവിധം തലകളിൽനിന്നും ഒരു ചുറ്റു പുകയെങ്കിലും വാനിലേക്കുയരുന്നുണ്ടോ. ഇല്ല. നാട്ടുകാരെല്ലാം നന്നായിപ്പോയതില്‍ വിസ്മയിച്ചു നിൽക്കുമ്പോൾ മുന്നിലതാ കാണുന്നു.......!
ധനുമാസക്കുളിരിനു പ്രതിരോധം ചമച്ച് തലയും ഉടലും കരിമ്പടം മൂടി ഇരുട്ടില്‍ സദസ്സിനു നടുവിൽ ഒറ്റ തിരിഞ്ഞിരിക്കുന്ന ഒരു രൂപം. പെട്ടെന്ന് അതൊന്നിളകി!. അരയിലെന്തോ തപ്പുകയല്ലേ?. അതെ!. അതാ ഒരു മിന്നല്‍!. കരിമ്പടത്തലക്കു ചുറ്റും പ്രഭാവലയം!. വളഞ്ഞും പിരിഞ്ഞും കുമിഞ്ഞും തലയ്ക്കു മുകളിലേക്കുയർന്ന് മഞ്ഞിൽ വിലയിക്കുന്ന പുകച്ചുരുളുകള്‍!.


"അടി ശക്കെ!!. ബാലന്ദ്രാ, കണ്ടൂടപ്പ!. ഞാന്‍ ദേ ഇപ്പ വരാം!."



ശ്രോതാക്കൾക്കിടയിലൂടെ തപ്പിത്തടഞ്ഞു നടന്ന് കമ്പിളിപ്പുതപ്പിനു പിന്നിൽ എത്തിയപ്പോൾ അശോകൻ അടക്കിപ്പിടിച്ച  സ്വരത്തിൽ ചോദിച്ചു:

"അതേയ്, ആ തീയൊന്നു തര്വോ?."

കഥയിൽ മുഴുകിയിരുന്ന രൂപം വേദിയിൽനിന്നും കണ്ണെടുക്കാതെ പുകയുന്ന ബീഡി പിന്നിലേക്ക്‌ നീട്ടി. നല്ല കടുപ്പൻ മണം!. ആപ്പിൾ ഫോട്ടോയുടെ കനലിൽ മുത്തമിടീച്ച് കാജയിൽ തീ കോരിയ ശേഷം കുറ്റി നന്ദിപൂര്‍വം തിരിച്ചു കൊടുക്കുമ്പോൾ അശോകൻ ഒരു ചോളാക്യം ചോദിച്ചു:

"കഥ എവടെ വര്യായി?."

പാതിയണഞ്ഞു തിരിച്ചു കിട്ടിയ ബീഡി ആഞ്ഞു വലിച്ചു ജ്വലിപ്പിച്ചുകൊണ്ട് രൂപം ആവേശത്തോടെ പറഞ്ഞു :

"രാജാവിനെ കൊന്നു!. പക്ഷെ സൊന്തം കയ്യോണ്ട് അച്ഛന്യാ കൊന്നതെന്ന് മോനറിഞ്ഞിട്ടില്ല്യ ട്ടോ !!. "

ഇച്ചിരിത്തീ തന്നു സഹായിച്ച പ്രേക്ഷകന്‍റെ ആകാംക്ഷയും ഗദ്ഗദവും നിറഞ്ഞ സ്വരം തിരിച്ചറിഞ്ഞപ്പോൾ അശോകൻ ഞെട്ടിപ്പോയി!.

"അച്ഛൻ!."

ദൈവമേ!. ബീഡി കൊളുത്താന്‍ തീ നീട്ടിയത് സ്വന്തം മകന്‍റെ കയ്യിലേക്കാണെന്ന് ഈ അച്ഛനും അറിഞ്ഞിട്ടില്ല!.

ബീഡി കയ്യിലിരുന്നു വിറച്ചതും നിലത്തു വീണതും അശോകന്‍ അറിഞ്ഞില്ല. തിരിച്ചു നടക്കുമ്പോള്‍ ദുരന്തനായകന് കാലിടറി. പിന്നില്‍ കാഥികന്‍ വിലപിച്ചു:

"ഹാ മനുഷ്യന്‍!. വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങള്‍!."

2014, ജൂലൈ 22, ചൊവ്വാഴ്ച

കസ്റ്റമര്‍ റിലേഷൻ

കസ്റ്റമര്‍ റിലേഷൻ 


സന്ധ്യക്ക്‌ കടയില്‍ പതിവില്‍ കവിഞ്ഞ തിരക്ക നുഭവപ്പെട്ടപ്പോള്‍ പലചരക്ക് കടക്കാരന്‍ തോമുട്ടിക്ക്  ടെന്‍ഷനായി. എടുത്തുകൊടുപ്പുകാരൻ ചെക്കന്‍ അമ്മക്കു  സുഖമില്ലെന്നു  പറഞ്ഞു  നാലു മണിക്ക്പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കല്ലുവെട്ടുകാരും,   പാടത്ത്    പുല്ലുവലിക്കുന്ന പെണ്ണുങ്ങളും, കുമ്മായപ്പണിക്കാരും അടുത്തുള്ള ഷാപ്പില്‍നിന്നു ലേശം മിനുങ്ങിയവരുമൊക്കെയായി പീടികക്കു മുന്നില്‍ പുരുഷാരമാണ്!

"തോമുട്ട്യേട്ടാ ഒരു അരക്കാല് മല്ലി. "


"ഇപ്പ തരാം ജാനക്യേ."


"എനിക്കൊരു റാത്തല്  ശര്‍ക്കര."


"തരാം... തരാം."


"തോമുട്ട്യേ വേഗം  രണ്ടെടങ്ങഴി അരീട്ത്തേ."


"അയ്‌, നിക്ക് വാസ്വേട്ടാ ഇപ്പ തരാന്നേയ്!."


"തോമ്വേട്ടാ ഇന്‍റെ വെളിച്ചെണ്ണ."


"തെരക്കൂട്ടാണ്ട് നിക്ക്ര ചെക്കാ! കയ്യോഴ്യേട്ടെ!"


"എത്ര നേരായി ഞാന്‍ നിക്ക്ണു തോമുട്ട്യാപ്ലേ , വീട്ടില്   കുട്ട്യോള് തന്ന്യേള്ളു!."


"നിങ്ങള് കാണ്‍ണില്ല്യേ ന്‍റെ പാറൂട്ട്യേമ്മേ!. ഇക്ക്  പത്ത്  കയ്യൊന്നൂല്ല്യ!."


"പുവ്വാന്‍ ധിര്‍തീണ്ട്.  കളിക്കാന്‍ നിക്കാണ്ട് ഒരു കിലോ തേങ്ങാപ്പിണ്ണാക്ക് എടുത്തട തോമുട്ട്യേ."


"കളിക്കാന്‍ നിക്കണത് നെന്‍റെ....! "


അതായിരുന്നു ബോയിലിംഗ് പോയിന്‍റ്.......!


പൊതിഞ്ഞുകൊണ്ടിരുന്ന ഉണക്കമുളക് നിലത്തെറിഞ്ഞുകൊണ്ട് തോമുട്ടി അലറി!


'പണ്ടാറടങ്ങീട്ട് നിങ്ങക്കൊക്കെ സാമാനം വാങ്ങാന്‍ യ്യ്‌ ചന്തേല് എന്‍റെ പീട്യ മാത്രേ കണ്ട്ള്ളോ!?