സഞ്ജയൻ
അറുപതുകളുടെ അവസാനം.
പൊറാട്ര വിളക്കുംകാൽ കവലയിലെ താരൂസ് ടൈലറിങ്ങ് ഷോപ്പ്. രാവിലെ നേരം. പതിവുള്ള അഞ്ചു പത്തു പേർ അന്നും കൂടിയിട്ടുണ്ട്.
കടയ്ക്കു മുന്നിൽ റോഡിനോട് ചേർന്നുള്ള അരമതിലിൽ ചാടി കയറിയിരുന്നുകൊണ്ടു ജോൺ പറഞ്ഞു.
"ഏയ്, ഞാനിന്നലെ കളി കാണാൻ പോയില്ലിട ജോണേ. നിയ്യ് പർഞ്ഞോ. ചന്ദ്രൻ മാഷേ, ഒരു ലേശം... " ചന്ദ്രൻ മാഷ് ഉള്ളംകൈയിൽ കൊട്ടിയ മദ്രാസ് പട്ടണം പൊടിയിൽനിന്ന് ഒരു നുള്ളു പിച്ചിയെടുത്ത് മൂക്കിൽ വലിച്ചു കയറ്റി സുധാകരൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് നിരാശയായി.
:
:
:
ഞങ്ങൾ യുവാക്കളുടെ സങ്കേതമായിരുന്നു താരൂസ് ടൈലറിങ്ങ്. തൊഴിലില്ലായ്മ പുരയും നാടും നിറഞ്ഞു നിന്നിരുന്ന കാലമാണത്. ആമ്പക്കാട്ടുകാരൻ താരുവിന്റെ തയ്യൽക്കട രാവിലെ തുറന്നാല് രാതി എട്ട് മണിക്ക് നിരപ്പലകയിടുന്നതു വരെ ചെറുപ്പക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. നാട്ടിലെ സാംസ്ക്കാരിക സംരംഭങ്ങളെല്ലാം രൂപപ്പെട്ടിരുന്നത് താരൂസിൽ വെച്ചായിരുന്നു. തയ്യൽ കട നടത്തിയിരുന്ന കെട്ടിടത്തിൽ തന്നെയായിരുന്നു അന്ന് ഗ്രാമീണ വായനശാലയും പ്രവർത്തിച്ചിരുന്നത്. വായനശാലയുടെ വാര്ഷികത്തിന് അവതരിപ്പിക്കേണ്ട നാടകത്തിന്റെയും മറ്റു പരിപാടി കളുടേയും ബ്ളൂ പ്രിന്റുകൾ താരുവിന്റെ കട്ടിങ്ങ് ടേബിളിലാണ് വരച്ചിരുന്നത്. ഗ്രാമവിശേഷങ്ങളും നേരമ്പോക്കുകളും പരസ്പ്പരം കളിയാക്കലുകളും മറ്റുമായി പകലത്രയും ശബ്ദമുഖരിതമായിരിക്കും കട. ഓണമായാൽ പുലിക്കളിയും വായനശാല വാർഷികവും, ഡിസംബറായാൽ പൊറാട്രപൂരം, ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആദികളും വേനലവധിയായായാൽ ചാക്കോള ട്രോഫി അങ്ങിനെ പോകും ഞങ്ങളുടെ കാലക്ഷേപ വിശേഷങ്ങൾ.
ഏപ്രിൽ മെയ് മാസങ്ങളിൽ നടന്നിരുന്ന ചാക്കോള ട്രോഫി എന്നും കണ്ടിരുന്നയാളാണ് ജോൺ. നാട്ടിലെ ഏറ്റവും വലിയ പന്തുകളിക്കാരൻ. ജില്ലാ എ ഡിവിഷൻ ലീഗ് കളിക്കാരനായിരുന്ന ജോണിന് ചാക്കോള ട്രോഫിക്ക് ഫ്രീ പാസ് കിട്ടിയിരുന്നു. പാലസ് സ്റ്റേഡിയത്തിലെ പ്ലെയേഴ്സ് ഗാലറി എന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറെ ഗ്യാലറിയിലിരുന്ന് വെയിലു കൊള്ളാതെ എല്ലാ കളികളും കാണാമായിരുന്നു ലീഗ് കളിക്കാർക്ക്.
കളി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ തന്നെ ജോൺ താരൂസിൽ വരും. കളിയേയും കളിക്കാരേയും വിശകലം ചെയ്തു സംസാരിക്കും. രത്തൻ താപ്പ, രഞ്ജിത്ത് താപ്പ, മഖൻ സിങ്, ചെയ്ൻ സിങ്, ബെർണാഡ് പെരേര, ചാത്തുണ്ണി, ശങ്കരൻകുട്ടി, തുടങ്ങിയ പ്രശസ്തരായ കളിക്കാരെക്കുറിച്ച് ഞങ്ങൾ ആദ്യമായി അറിയുന്നത് ജോണിൽനിന്നാണ്. ഓരോ കളിക്കാരുടെയും പ്രത്യേകതകൾ വിവരിച്ചുള്ള ആധികാരികമായ വിശകലനമായിരിക്കും ജോണിന്റേത്. ജോൺ പറഞ്ഞു കഴിഞ്ഞാൽ പിന്നെ സുധാകരന്റെ ഊഴമാണ്. തലേന്ന് കഴിഞ്ഞ കളിയിലെ ആദ്യത്തേയും അവസാനത്തേയും വിസിലടിയടക്കമുള്ള കളിയുടെ ശബ്ദ ചിത്രങ്ങൾ സുധാകരനിൽ നിന്ന് ഞങ്ങൾ ഔത്സുക്യത്തോടെ കേട്ടിരിക്കും. കളി കണ്ടിട്ടുള്ള ജോണിന് പോലും സുധാകരന്റെ വർണ്ണന കേട്ട് വിസ്മയിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മിക്ക ദിവസങ്ങളിലും താൻ പറയുന്നതിന് മുമ്പ് ജോൺ സുധാകരനെ ക്ഷണിക്കും.
"അവൻ നന്നായി പറേം. സുധാകരൻ പറേടാ!"
ജോണിന്റെ സർട്ടിഫിക്കറ്റിൽ സുധാകരൻ ഉത്തേജിതനാവും. പിന്നെ നാം കേൾക്കുക ശരിക്കും ദൃക്‌സാക്ഷി വിവരണം തന്നെയാണ്. ബെർണാഡിന്റെ കാർപ്പറ്റ് ഡ്രൈവിന്റെ തൂക്കവും സേവിയർ പയസ് ഡ്രിബ്ലിങ്ങിന്റെ വേഗതയുമെല്ലാം സുധാകരന് കിറുകൃത്യമാണ്. അത് കേട്ട് ഞങ്ങൾ കോരിത്തരിക്കും. വല്ലപ്പോഴുമൊരിക്കൽ മാത്രം കളി കാണാൻ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് എല്ലാ കളിയും കണ്ടിരുന്ന സുധാകരനും ജോണും പറയുന്നതു കേട്ട് ആവേശം കൊള്ളുവാനും കുശുമ്പ് കുത്തുവാനും മാത്രമേ യോഗമുണ്ടായിരുന്നുള്ളൂ.
:
:
:
സ്ഥാപന കഴിഞ്ഞു.
ഇനി പറഞ്ഞു തുടങ്ങിയതിലേക്കു തിരിച്ചു പോകാം. സുധാകരൻ പറഞ്ഞത് കേട്ടപ്പോൾ ജോൺ ചോദിച്ചു:
"അയ് ഇന്നലെന്തേ പറ്റ്യേടാ?"
"ഇന്നലെ പാർട്ടി മീറ്റിങ്ങാർന്നു. കെ വി കെ പണിക്കരൊക്കെ വര്ണ്ടാർന്നു. "
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഇന്ദിരയുടെ ഇൻഡിക്കേറ്റ്, നിജലിംഗപ്പയുടെ സിണ്ടിക്കേറ്റ് എന്നിങ്ങനെ രണ്ടായി പിളർന്നപ്പോൾ സിൻഡിക്കേറ്റ് കോൺഗ്രസ്സിന്റെ കൂടെ ഉറച്ചു നിന്ന പ്രവർത്തകനായിരുന്നു സുധാകരൻ. കെ വി കെ പണിക്കർ അവരുടെ അന്നത്തെ പ്രധാന നേതാവും.
സുധാകരൻ പറഞ്ഞു നിർത്തിയ സമയത്താണ് കക്ഷിയുടെ കസിൻ മുരളി ഷോപ്പിലേക്ക് കയറി വന്നത് . മുരളിയെ കണ്ടയുടൻ ജോണിന്റെ പുറത്തു തട്ടി സുധാകരൻ പുറത്തിറങ്ങി.
"അയ് ദെവടക്കാണ്ട്രാ ഇത്ര നേർത്തെ?"
"ചെറ്യേ പണീണ്ട് വീട്ടില്. "
സുധാകരൻ മുരളി കസിൻസിന്റെ ഇടയിൽ അക്കാലത്ത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നതിനാൽ തമ്മിൽ മിണ്ടാട്ടവും കൂട്ടുകാർക്കിടയിൽ ഒരുമിച്ചു നിൽക്കലും വിരളമായിരുന്നു.
സുധാകരന്റെ പോക്കിൽ വശക്കേട് തോന്നിയിട്ടാകണം ജോണ് മുരളിയോട് ചോദിച്ചു.
"വീട്ട്ളെന്താണ്ടാ മുരള്യേ പണി?"
"വീട്ട്ളൊരു കോപ്പൂല്ല്യ. ഇണ്ടെങ്ങെ എൻക്കിങ്ങട് വരാൻ പറ്റ്വോ?"
"പിന്നെന്താവന് പറ്റ്യേ? ഇന്നലെ കളി കാണാനും പോയില്ല്യാന്ന് പർഞ്ഞു? "
"അവനയിന് ചാക്കോള കാണാനൊന്നും പൂവാറില്ലിലോ? "
"നീയ്യ് പോടാ. അവൻ ദിവസോം കളി കാണാറ്ണ്ട്."
"ങ്‌ഹാ! അവൻ എന്നും ഇവടെ വന്ന് കണ്ട കളി ഒരു സെക്കന്റ് വിടാണ്ട് പറ്യാറ്ണ്ട്."
"ഉവ്വവ്വ! ടാ അവനെന്നും വൈന്നേരം പോണത് മുതോറക്കാ. വിന്നർല് ട്യൂഷട്ക്കാൻ. അല്ലാണ്ട് ചാക്കോള കാണാനൊന്ന്വല്ല."
"ങ്‌ഹേ! അപ്പവൻ വള്ളിപുള്ളി വിടാണ്ട് കളി പറേണതോ?"
"ഹ ഹ ഹ ഹ! കളീടെ കമണ്ട്ര്യല്ലേ? അത് ചെക്കൻ എസ്പ്രസ്സ് വായിച്ച് കാണാപാഠം പറേൺതാ. ഹ ഹ ഹ!"
"അതേന്ന്. ദീസോം വെളിച്ചാമ്പൊ എണീറ്റ് പാഞ്ചീടെ റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടേയ്, ഇവടെ വന്ന് കീച്ചണതാവൻ! അല്ലാണ്ട് കളി കണ്ട്ട്ടൊന്ന്വല്ല. പിന്നേ!"
"അത് ശരി! അപ്പവനാള് ജഗജാല കില്ലാട്യണലോ!"
"അത് നിയ്യിപ്പറ്യേണേള്ളോ?"
"ടാ മുരള്യേ, അങ്ങന്യാച്ചാ അവൻ ഇന്നലത്തെ കളി പർഞ്ഞില്ലിലോ?"
"എങ്ങനെ പറ്യാനാ? ഇന്നലെ മേയ് ദിനല്ലാർന്നേ? ന്ന് പേപ്പറില്ല്യ അതന്നെ!"
:
:
:
അക്കാലത്ത് തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിന്റെ ബാക്ക് പേജ് രണ്ടും പാഞ്ചി എന്ന തൂലികാ നാമത്തിൽ ഫ്രാൻസിസ് എഴുതിയിരുന്ന ചാക്കോള ട്രോഫി കളികളുടെ മുഴുനീള വിവരണമായിരുന്നു.